Connect with us

Video Stories

മതേതര മൂല്യങ്ങള്‍ കൈവിടാത്ത വ്യക്തിത്വം

Published

on

 

രമേശ് ചെന്നിത്തല
പ്രതിപക്ഷ നേതാവ്

എം.ഐ ഷാനവാസ് സഹപ്രവര്‍ത്തകന്‍ മാത്രമായിരുന്നില്ല. സഹോദരനായിരുന്നു. ഉപദേശിക്കുകയും സ്‌നേഹപൂര്‍വം ശാസിക്കുകയും ഒക്കെ ചെയ്യുന്ന സഹോദരന്‍. ഞങ്ങള്‍ തമ്മിലുള്ള ആത്മബന്ധത്തിന് നാല് ദശാബ്ദങ്ങളോളം പഴക്കമുണ്ട്. 1970 കളുടെ അവസാനം കെ.എസ്.യു ഭാരവാഹിയായിരുന്നപ്പോള്‍ തുടങ്ങിയ കൂട്ടുകെട്ട് അദ്ദേഹത്തിന്റെ അവസാന നിമിഷംവരെയും തുടര്‍ന്നു. ഷാജി എന്നാണ് ഞാനദ്ദേഹത്തെ വിളിച്ചിരുന്നത്. ദിവസങ്ങള്‍ക്ക്മുമ്പ് ചെന്നൈയിലെ ഡോ. റെയ്‌ലാ ആസ്പത്രിയില്‍ കാണാനെത്തുമ്പോള്‍ മയക്കത്തിലായിരുന്നു അദ്ദേഹം. എന്നിട്ടും എന്റെ ശബ്ദം കേട്ട് കണ്ണുതുറന്നു. കൈകള്‍ എനിക്ക് നേരെ നീട്ടി. ഞാന്‍ തിരിച്ചുവരും എന്ന സന്ദേശത്തോടെ എന്റെ കൈകളില്‍ മുറകെപിടിച്ചു. അതായിരുന്നു എന്നും ഷാനവാസ്. അടിമുടി പോരാളിയായിരുന്നു അദ്ദേഹം.
1978 ല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പില്‍ ഞാനും ഷാനവാസും ജി കാര്‍ത്തികേയനും ലീഡര്‍ കരുണാകരന്റെ നേതൃത്വത്തില്‍ ഇന്ദിരാജിക്ക് പിന്നില്‍ അടിയുറച്ച്‌നിന്നു. മറ്റൊരു പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലും ഞങ്ങള്‍ ഒരുമിച്ച് ഒറ്റക്കെട്ടായി നിന്നു. അത് കേരള രാഷ്ട്രീയത്തിന്റെ ഗതിയെയും മാറ്റി. ശക്തമായ ദേശീയ ബോധമുള്ള, കോണ്‍ഗ്രസിന്റെ അടിസ്ഥാന ആദര്‍ശങ്ങളിലും പ്രത്യയ ശാസ്ത്രത്തിലും അടിയുറച്ച് വിശ്വസിക്കുന്ന ദൃഢമായ മതേതര ബോധ്യമുള്ള നേതാവായിരുന്നു എം.ഐ ഷാനവാസ്. മത ന്യൂനപക്ഷങ്ങളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും എക്കാലത്തെയും വലിയ ആശാകേന്ദ്രമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരിക എന്നതാണ് ഇന്ത്യ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കുള്ള ഏക പരിഹാരമെന്നും ഷാനവാസ് ഉറച്ച് വിശ്വസിച്ചിരുന്നു. തന്റെ അഭിപ്രായങ്ങള്‍ ആരുടെ മുമ്പിലും തുറന്നുപറയാന്‍ ഷാനവാസിന് ഒരു മടിയുമുണ്ടായിരുന്നില്ല. പാര്‍ട്ടിയുടെ ജനകീയ അടിത്തറ വിപുലപ്പെടുത്തുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് അതുല്യമായിരുന്നു.
മികച്ച വാഗ്മി കൂടിയായിരുന്ന അദ്ദേഹം മണിക്കൂറുകളോളം പ്രസംഗിക്കുമായിരുന്നു. എതിരാളികള്‍ ആ വാക്ശരങ്ങളേറ്റ് പുളയുമായിരുന്നു. കെ.പി.സി.സി പ്രസിഡന്റായിരുന്നപ്പോള്‍ സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി എന്നോടൊപ്പം ഒമ്പത് വര്‍ഷം പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനത്തെ മുന്നോട്ട് നയിക്കുന്നതില്‍ അതുല്യ നേതൃശേഷിയാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ആ കാലഘട്ടങ്ങളിലൊക്കെ അദ്ദേഹം നല്‍കിയ ശക്തമായ പിന്തുണ ഇന്നും മനസില്‍ പച്ചപിടിച്ച് നില്‍ക്കുകയാണ്. പ്രയാസകരമായ ഘട്ടങ്ങളില്‍ പെട്ടെന്ന് ശരിയായ തീരുമാനങ്ങളെടുക്കുന്നതിന് ഷാനവാസിന്റെ ഉപദേശങ്ങള്‍ ചെറുതായിട്ടല്ല സഹായിച്ചിരുന്നത്. പാര്‍ട്ടിക്കുള്ളിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് രമ്യമായ പരിഹാരം കണ്ടെത്തുന്നതില്‍ അസാധാരണ മിടുക്കുണ്ടായിരുന്നു അദ്ദേഹത്തിന്. മികച്ച പാര്‍ലെമന്റേറിയനായിരുന്നു ഷാനവാസ്. കാര്യങ്ങള്‍ ആഴത്തില്‍ പഠിച്ച് പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. അത് അദ്ദേഹത്തെ ശ്രദ്ധേയനാക്കി. വയനാട്ടിലെ രാത്രികാല യാത്രാ നിരോധനം നീക്കുന്ന വിഷയത്തില്‍ തീരുമാനമുണ്ടാക്കാന്‍ എന്നെയും കൂടെ കൂട്ടിക്കൊണ്ടാണ് അദ്ദേഹം ബാംഗ്‌ളൂരിലേക്ക് പോയത്. വയനാട്ടില്‍ എയിംസിന്റെ ശാഖ സ്ഥാപിക്കുന്ന കാര്യത്തിനായി ഡല്‍ഹിയിലും പലതവണ ഞങ്ങള്‍ ഒരുമിച്ച് പോയി. തന്റെ നിയോജക മണ്ഡലത്തിലെ കാര്‍ഷിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി നടത്തിയിരുന്ന ഡല്‍ഹി യാത്രകളിലും കൂടെ വേണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. താന്‍ പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിന്റെ പുരോഗതിയും വളര്‍ച്ചയും എന്നും അദ്ദേഹത്തിന്റെ മുന്‍ഗണനകളായിരുന്നു.
പരാജയങ്ങള്‍ ഒരിക്കലും അദ്ദേഹത്തെ തളര്‍ത്തിയിരുന്നില്ല. കോണ്‍ഗ്രസ് പ്രസ്ഥാനം ഉയര്‍ത്തിപ്പിടിച്ച എല്ലാ മൂല്യങ്ങള്‍ക്കുവേണ്ടിയും എം. ഐ ഷാനവാസ് എന്ന കോണ്‍ഗ്രസുകാരന്‍ വിട്ടുവിഴ്ചയില്ലാതെ പോരാടി. കെ.എസ്.യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും കെ.പി.സി.സിയുടെയും നേതൃനിരയില്‍ ഏതാണ്ട് നാല് ദശാബ്ദക്കാലം നിറഞ്ഞുനിന്നു ഷാനവാസ്. അഭിപ്രായ വ്യത്യാസങ്ങള്‍ തുറന്ന് പറയുമ്പോഴും ഹൃദയത്തില്‍ സ്‌നേഹം മാത്രം നിറച്ചു വച്ച മനുഷ്യനായിരുന്നു അദ്ദേഹം. പൊതു പ്രവര്‍ത്തനത്തിലെ ഏറ്റവും വിഷമതയേറിയ കാലഘട്ടത്തിലും ഏറ്റവും സംതൃപ്തി നിറഞ്ഞ കാലഘട്ടത്തിലും ഷാനവാസ് ഒപ്പമുണ്ടായിരുന്നു. ആറ് വര്‍ഷം മുമ്പ് അദ്ദേഹത്തിന് അസുഖം കൂടിയപ്പോള്‍ ഇടപ്പള്ളിയില്‍ അമൃതാ ആസ്പത്രിയില്‍നിന്നും മുംബൈയിലേക്ക് കൊണ്ടുപോയപ്പോഴും കൂടെയുണ്ടായിരുന്നു. ഇപ്പോള്‍ അനിവാര്യമായ വിധിക്ക് പ്രിയ സുഹൃത്തും കീഴടങ്ങി. നമ്മളെ ഇഷ്ടപ്പെടുന്നവര്‍, നമ്മളുടെ നന്മ ആഗ്രഹിക്കുന്നവര്‍ കടന്ന്‌പോകുമ്പോള്‍ വലിയ ശൂന്യതയാണ് അനുഭവപ്പെടുക. കാര്‍ത്തികേയന്‍ നേരത്തെ പോയി. ഇപ്പോള്‍ ഷാനവാസും. മറ്റുള്ളവരെ സ്‌നേഹിക്കാനും അവരെ ഉള്‍ക്കൊള്ളാനുമുള്ള മനസ് എന്നും ഷാനവാസിനുണ്ടായിരുന്നു.

kerala

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു

കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്.

Published

on

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല മഡ്ഗാഡിനിടയില്‍ കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.

വാഹനത്തിന്റെ പണി പൂര്‍ത്തിയാതോടെ കൈമാറുന്നതിന് മുമ്പ് എയര്‍ ബലൂണ്‍ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിനിടയിലൂടെ തലയിട്ട് എയര്‍ ബലൂണില്‍ സ്്രേപ ചെയ്ത് ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. എന്നാല്‍ എയര്‍ ബലൂണ്‍ താഴ്ന്നതോടെ വാഹനം തഴേക്ക് അമര്‍ന്നു. ഇതോടെ സുകുമാരന്റെ തല മഡ്ഗാഡിനിടെയില്‍ കുടുങ്ങി. സമീപവാസികള്‍ ഏറെ സമയം കഴിഞ്ഞാണ് അപകടം കണ്ടത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

kerala

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്‌ലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും; ഹരജി തള്ളി

രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

Published

on

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി ബെയിലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിന്റെ ഹര്‍ജി കോടതി തള്ളി. രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

ഉപാധികളോടെയായിരുന്നു പ്രതി ബെയിലിന്‍ ദാസിന് കോടതി ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ മാസമാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയിലിന്‍ അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്ലിന്‍ അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. അഭിഭാഷകന്‍ മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്നും അഭിഭാഷക പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ബെയിലിന്‍ ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പിന്നാലെ പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

Continue Reading

kerala

കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍

കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

Published

on

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.

പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്‌മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.

അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.

നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ല.

Continue Reading

Trending