Connect with us

Video Stories

കരുതല്‍ ധനത്തില്‍ കൈകടത്തുമ്പോള്‍

Published

on

മുഹമ്മദ് ഇല്ല്യാസ്

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തിന്റെ ഒരു ഭാഗം കൈമാറുന്നത് കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ച് ഏറെ ആശ്വാസകരമാണ്. ഇങ്ങനെയൊരു കീഴ്‌വഴക്കം മുമ്പില്ലാത്തതാണ്. ഒരുപക്ഷേ രാജ്യം ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക മാന്ദ്യവും മുമ്പുണ്ടായിട്ടില്ലാത്തതാണെന്ന ന്യായീകരണം ഉയര്‍ന്നുവരാം. മുഖ്യ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിന്റെ വിമര്‍ശനം രാഷ്ട്രീയപ്രേരിതം എന്ന നിലയില്‍ അവഗണിക്കാമെങ്കിലും റിസര്‍വ് ബാങ്കിന്റെ നടപടിയെ സാമ്പത്തിക വിദഗ്ധരാകെ വിമര്‍ശിക്കുന്നത് കാണാതിരുന്നു കൂടാ.

റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തില്‍ നിന്നും 1.76 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാരിന് കൈമാറുന്നത്. വര്‍ഷാവര്‍ഷം റിസര്‍വ് ബാങ്കിന്റെ ലാഭവിഹിതം കേന്ദ്ര സര്‍ക്കാരിന് നല്‍കുന്നുണ്ട്. പക്ഷേ കരുതല്‍ മൂലധനത്തില്‍ തൊട്ടു കളിക്കാന്‍ റിസര്‍വ് ബാങ്ക് ഇതുവരെ ഒരു സര്‍ക്കാരുകളേയും അനുവദിച്ചിട്ടില്ല. 2016-17 സാമ്പത്തിക വര്‍ഷം 65,876 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാരിന് ലാഭവിഹിതമായി നല്‍കിയത്. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 30,659 കോടിയായി കുറഞ്ഞു. റിസര്‍വ് ബാങ്കിന്റെ ലാഭത്തില്‍ പകുതിയിലേറെ തുക പുതിയ നോട്ട് അച്ചടിക്കാനായി ചെലവിട്ടതാണ് ലാഭവിഹിതം കുറയാന്‍ ഇടയാക്കിയത്. രാജ്യം ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ പ്രധാന കാരണങ്ങള്‍ നോട്ട് നിരോധനവും അതിന്റെ കെടുതികള്‍ മാറും മുമ്പ് നടപ്പാക്കിയ ജി.എസ്.ടിയുമാണ്. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തില്‍ കൈവെച്ചതിന്റെ ദുരനുഭവം പെട്ടെന്നുണ്ടായില്ലെങ്കിലും സമീപഭാവിയില്‍ തന്നെ അനുഭവപ്പെടുമെന്നാണ് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ റഘുറാം രാജനെ പോലെയുള്ളവര്‍ അഭിപ്രായപ്പെടുന്നത്. കരുതല്‍ ധനശേഖരം കൈമാറുന്നത് റിസര്‍വ് ബാങ്കിന്റെ ക്രെഡിറ്റ് റേറ്റിങ് താഴുന്നതിന് ഇടയാക്കുമെന്നാണ് രഘുറാം രാജന്‍ ചൂണ്ടിക്കാട്ടുന്നത്. റേറ്റിങ് താഴാന്‍ ഇടയായാല്‍ അത് രാജ്യത്തിന്റെ വിദേശ വിനിമയത്തെ മാത്രമല്ല, മൊത്തം സാമ്പത്തിക ഘടനയെ തന്നെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

രഘുറാം രാജനെ പോലുള്ളവരുടെ വിമര്‍ശനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ചെവികൊടുക്കാനിടയില്ല. കാരണം റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനം പിടിച്ചെടുക്കാനുള്ള നീക്കം ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് തന്നെ തുടങ്ങിവെച്ചതാണ്. ബാങ്കിന്റെ ശക്തമായ എതിര്‍പ്പ് മൂലം കാര്യങ്ങള്‍ വിചാരിച്ച വേഗത്തില്‍ നടന്നില്ലെന്ന് മാത്രമേയുള്ളൂ. റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന ഊര്‍ജിത് പട്ടേല്‍ കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യത്തെ നിരാകരിച്ചതാണ് അദ്ദേഹത്തിന്റെ രാജിയിലേക്ക് നയിച്ചത്. ഊര്‍ജിത് പട്ടേലിന് പകരക്കാരനായെത്തിയത് ചരിത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശക്തികാന്ത് ദാസാണ്. സാമ്പത്തിക ശാസ്ത്രവുമായി വലിയ ബന്ധമൊന്നുമില്ലെങ്കിലും മോദിയുടെ വിശ്വസ്തനെന്നതായിരുന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തേക്ക് എത്താനുള്ള അദ്ദേഹത്തിന്റെ പ്രധാന യോഗ്യത. റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായിരുന്ന വിരല്‍ ആചാര്യ കൂടി രാജിവെച്ചതോടെ കരുതല്‍ പണം കൈമാറാനുള്ള നീക്കത്തിന് തടസ്സങ്ങളെല്ലാം നീങ്ങുകയും ചെയ്തു. ആര്‍.ബി.ഐയുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റെ അമിത ഇടപെടലാണ് വിരല്‍ ആചാര്യയുടെ രാജിക്ക് കാരണമായത്.

റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ ബിമല്‍ ജലാന്റെ നേതൃത്വത്തിലുള്ള സമിതിയെ രൂപീകരിച്ചാണ് കരുതല്‍ ധനത്തില്‍ കൈവെക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ നടത്തിയത്. ബിമല്‍ ജലാന്‍ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് ചര്‍ച്ച ചെയ്തത് തീരുമാനം അംഗീകരിക്കാന്‍ വേണ്ടി മാത്രമായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ 3.6 ലക്ഷം കോടി രൂപയാണ് കരുതല്‍ ധനത്തില്‍ നിന്നും ആവശ്യപ്പെട്ടിരുന്നത്. ഇപ്പോള്‍ നല്‍കിയിരിക്കുന്നത് അതിന്റെ പകുതി മാത്രവും. ബാക്കി തുക ഈ സാമ്പത്തിക വര്‍ഷം തന്നെ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കുമെന്ന സൂചന നിലനില്‍ക്കുന്നുണ്ട്. ഇതിന് പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്ന കാര്യം സാമ്പത്തിക പ്രതിസന്ധിയാണ്. രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നതിന് മുമ്പാണ് കരുതല്‍ ധനം കൈമാറുന്നതിന് റിസര്‍വ് ബാങ്കിന് മേല്‍ കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ദം ആരംഭിച്ചത്. ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യവുമായി യഥാര്‍ത്ഥത്തില്‍ കരുതല്‍ ധനം കൈമാറിയ റിസര്‍വ് ബാങ്ക് നടപടിയുമായി ബന്ധമില്ലെന്ന് വ്യക്തം.

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച ഉത്തേജന പക്കേജില്‍ മിക്കവയും കഴിഞ്ഞ ബജറ്റ് നിര്‍ദ്ദേശങ്ങളാണ്. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനം ലഭിക്കുമെന്ന് നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാരിന് അറിയാമായിരുന്നു. ഉത്തേജക പാക്കേജില്‍ പ്രധാനമായി പറയുന്നത് പൊതുമേഖലാ ബാങ്കുകള്‍ക്ക് 70,000 കോടി രൂപ നല്‍കുമെന്നതാണ്. ഇത് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച സഹായ വാഗ്ദാനമാണ്. ഇതുമാത്രമല്ല, ഉത്തേജക പാക്കേജിലെ മിക്കവയും ഇതുപോലെ ബജറ്റില്‍ പ്രഖ്യാപിച്ചതാണ്. ഇപ്പോള്‍ ധനമന്ത്രി പ്രഖ്യാപിച്ചിട്ടുള്ള ഉത്തേജക പാക്കേജ് പ്രാബല്യത്തിലാവണമെങ്കില്‍ റിസര്‍വ് ബാങ്ക് വീണ്ടും കനിയേണ്ടി വരും. കൈമാറാമെന്ന റിസര്‍വ് ബാങ്ക് സമ്മതിച്ചിട്ടുള്ള 1.76 ലക്ഷം കോടി രൂപ ഘട്ടംഘട്ടമായാണ് കേന്ദ്ര സര്‍ക്കാരിന് നല്‍കുക. ഇപ്പോള്‍ രൂക്ഷമായി കൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യം ഉച്ചസ്ഥായിയിലെത്തിയാല്‍ കരുതല്‍ ധനത്തില്‍ വീണ്ടും കേന്ദ്ര സര്‍ക്കാര്‍ കൈവെക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഫലത്തില്‍ ബാങ്കിന്റെ ക്രെഡിറ്റ് റേറ്റിങ് വേഗത്തില്‍ താഴോട്ട് പോകും. രൂപയുടെ വിലയിടിവ് രാജ്യത്തിന് താങ്ങാനാകാത്ത വിധം കടുത്തതായിരിക്കും.

നോട്ട് നിരോധനവും ജി.എസ്.ടിയും സാമ്പത്തിക മേഖലയിലുണ്ടാക്കിയ പ്രതിസന്ധിയെ അതിജീവിക്കാന്‍ റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തിലും സ്വയംഭരണത്തിലും കൈകടത്തുന്നതിന്പകരം മറ്റ് മാര്‍ഗങ്ങളായിരുന്നു സര്‍ക്കാര്‍ തേടേണ്ടിയിരുന്നത്. സാമ്പത്തിക രംഗത്ത് സര്‍ക്കാര്‍ വരുത്തിയ പിഴവുകള്‍ കാരണം സാധാരണ ജനങ്ങള്‍ നേരിടേണ്ടിവരുന്ന പ്രയാസങ്ങള്‍ ഇല്ലാതാക്കുന്നതിന് ഉത്തേജക പാക്കേജിലും കാര്യമായ നിര്‍ദ്ദേശങ്ങളില്ലെന്നത് ശ്രദ്ധേയമാണ്. കിട്ടാക്കടം പെരുകി പ്രതിസന്ധിയിലായ ബാങ്കുകളെ സംരക്ഷിക്കുന്നതിലൂടെ, അതിന്റെ ഗുണം സാധാരണ ജനങ്ങളിലെത്തുമെന്ന് പ്രതീക്ഷിക്കാനാകില്ല. തകര്‍ന്നുകൊണ്ടിരിക്കുന്ന ഓട്ടൊമൊബൈല്‍ വ്യവസായത്തെ സംരക്ഷിക്കുന്നതിനും ഉത്തേജ പാക്കേജില്‍ നിര്‍ദ്ദേശമുണ്ട്. ഈ മേഖലയിലുണ്ടായ മാന്ദ്യം രണ്ടേകാല്‍ ലക്ഷത്തിലധികം പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെടുത്തിയതെന്നകാര്യം പരിഗണിക്കുന്നത് തെറ്റല്ല. എന്നാല്‍ ഈ മേഖലയില്‍ മാത്രമല്ല, ഇടത്തരം വ്യവസായികളും കര്‍ഷകരും അടക്കം സമസ്ത മേഖലയിലെ ജനവിഭാഗങ്ങളും സാമ്പത്തിക മാന്ദ്യത്തിന്റെ ഇരകളാണ്. ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുമ്പോള്‍ പോലും സമഗ്രതയില്‍ കാര്യങ്ങളെ നോക്കികാണുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു.

രാജ്യത്തെ സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ വേളയില്‍ പോലും സാമ്പത്തിക പ്രതിസന്ധിയില്ലെന്ന വാദമാണ് കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ചത്. കഴിഞ്ഞ 70 വര്‍ഷത്തിനിടെ അഭിമുഖീകരിച്ചിട്ടില്ലാത്തവിധം ധനകാര്യ മേഖല തകര്‍ച്ചയിലാണെന്നും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഗുരുതര പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും നീതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍ പരസ്യമായി വെളിപ്പെടുത്തുന്നത്‌വരെ കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധി അംഗീകരിച്ചിരുന്നില്ല. സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണം നോട്ട് നിരോധനവും ജി.എസ്.ടിയുമാണെന്ന് അദ്ദേഹം പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ ഇത് അംഗീകരിക്കാന്‍ ഇനിയും കൂട്ടാക്കിയിട്ടില്ല. നോട്ട് നിരോധനത്തിന് ശേഷം സാമ്പത്തിക വളര്‍ച്ച കുത്തനെ ഇടിഞ്ഞുവെന്ന സത്യം അംഗീകരിക്കാനും കേന്ദ്ര സര്‍ക്കാര്‍ തയാറാകില്ല. നോട്ട് നിരോധനത്തിന്‌ശേഷമുള്ള സാമ്പത്തിക റിപ്പോര്‍ട്ടുകളില്‍ പലതും വെളിച്ചം കണ്ടിട്ടില്ല. നോട്ട് നിരോധനത്തിന് ശേഷം ജി.ഡി. പി വളര്‍ച്ചയിലുണ്ടായ തിരിച്ചടി മൂടിവെക്കാനുള്ള ശ്രമമാണ് ഇപ്പോഴും കേന്ദ്ര സര്‍ക്കാര്‍ തുടരുന്നത്. മുന്‍കരുതലില്ലാതെ നടപ്പാക്കിയ നോട്ട് നിരോധനത്തിന്റെ തിക്തഫലം മുന്നിലൂണ്ടായിരുന്നെങ്കിലും ഒട്ടും അവധാനതയില്ലാതെ ജി.എസ്.ടിയും സര്‍ക്കാര്‍ നടപ്പാക്കി. സര്‍ക്കാരിന്റെ നികുതി വരുമാനത്തിലുണ്ടായ കുറവും സര്‍ക്കാര്‍ ഒരു നിലക്കും അംഗീകരിക്കാന്‍ തയാറായില്ല. ഒരു ലക്ഷം കോടിയിലധികം രൂപയുടെ കുറവാണ് നികുതി വരുമാനത്തിലുണ്ടായത്. ഈ സാമ്പത്തിക വര്‍ഷത്തിലും സ്ഥിതിയില്‍ മാറ്റമുണ്ടായിട്ടില്ല.

ഇതിനൊപ്പം ആഗോള സാമ്പത്തിക മാന്ദ്യം സാമ്പത്തിക മേഖലയുടെ താളം തെറ്റിച്ചിരിക്കുന്നു. കോര്‍പറേറ്റുകളുടെ നിക്ഷേപത്തിലുണ്ടാകുന്ന കുറവിനൊപ്പം വിദേശ മൂലധനം വലിയതോതില്‍ പിന്‍വലിക്കപ്പെടുകയാണ്. നോട്ട് നിരോധനത്തിന്‌ശേഷം ഇന്ത്യയില്‍ മൂലധന നിക്ഷേപത്തില്‍ ഗണ്യമായ കുറവുണ്ടായതാണ് ഒരു ദേശീയ ദിനപത്രം പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട്. പത്ത്‌ലക്ഷം കോടിയിലേറെ രൂപയുടെ നിക്ഷേപമാണ് കോര്‍പറേറ്റുകള്‍ ഇന്ത്യയില്‍ നടത്തിയിരുന്നതെങ്കില്‍ നോട്ട് നിരോധനത്തിന് ശേഷം കോര്‍പറേറ്റ് നിക്ഷേപം 60 ശതമാനം കണ്ട് കുറഞ്ഞു. ഇപ്പോള്‍ രാജ്യത്ത്‌നിന്ന് വിദേശ മൂലധനം കൂടി പിന്‍വലിക്കപ്പെടുകയാണ്.
റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തില്‍ സര്‍ക്കാര്‍ കൈവെക്കുന്നത് മുമ്പ് നടത്തിയ രണ്ട് പരിഷ്‌കാരങ്ങളെക്കാള്‍ ഗുരുതര പ്രതിസന്ധിയാകും സാമ്പത്തിക മേഖലയില്‍ സൃഷ്ടിക്കുക. സര്‍ക്കാര്‍ നേരിടുന്ന സാമ്പത്തിക ഞെരുക്കത്തില്‍നിന്നും താല്‍ക്കാലിക വിമുക്തി ലഭിക്കുമെങ്കിലും ഭാവിയില്‍ അതുണ്ടാക്കുന്ന പ്രതിസന്ധി മറികടക്കാന്‍ കഴിയാത്തവിധം ഗുരുതരമായിരിക്കും. സര്‍ക്കാരിന് ലഭിക്കുന്ന കരുതല്‍ ധനം കോര്‍പറേറ്റുകള്‍ക്ക് കടം നല്‍കി മുടിഞ്ഞ ബാങ്കുകള്‍ക്ക് വീതം വെക്കുന്നതിനൊപ്പം, സാധാരണ ജനങ്ങളിലേക്ക് എത്തുംവിധം പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സര്‍ക്കാരിനായില്ലെങ്കില്‍ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കപ്പെടുകയല്ല, കൂടുതല്‍ രൂക്ഷമാകുന്നതിനാകും ഇടയാക്കുക. ജനങ്ങളുടെ വാങ്ങല്‍ ശേഷിയെ പരിപോഷിപ്പിച്ചും മൂലധന നിക്ഷേപം വര്‍ധിപ്പിച്ചും മാത്രമേ സാമ്പത്തിക മാന്ദ്യത്തെ അതിജയിക്കാനാകൂ.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending