Connect with us

columns

ആ മരണ മൊഴിക്ക് നീതിയുടെ ഉത്തരം വേണം

ഹാഥ്‌റസ്- ഉത്തര്‍പ്രദേശിലെ കാര്‍ഷിക ജില്ല ഇന്ന് ഇന്ത്യയുടെ കണ്ണിലെ കണ്ണുനീര്‍ തുള്ളിയാണ്. മനുഷ്യര്‍ക്കിടയിലെ തുല്യത എന്ന ആണിക്കല്ലില്‍ അതിശക്തമാംവിധം ബന്ധിക്കപ്പെട്ട ഒരു രാഷ്ട്ര സങ്കല്‍പം അതിന്റെ സംരക്ഷകരാവേണ്ടവരുടെ കൈകൊണ്ട്തന്നെ എത്ര അപകടപ്പെടുത്തപ്പെട്ടു എന്നതിന്റെ ഏറ്റവും പുതിയ അടയാളമാണ്

Published

on

 

സി.കെ സുബൈര്‍

ഹാഥ്‌റസ്- ഉത്തര്‍പ്രദേശിലെ കാര്‍ഷിക ജില്ല ഇന്ന് ഇന്ത്യയുടെ കണ്ണിലെ കണ്ണുനീര്‍ തുള്ളിയാണ്. മനുഷ്യര്‍ക്കിടയിലെ തുല്യത എന്ന ആണിക്കല്ലില്‍ അതിശക്തമാംവിധം ബന്ധിക്കപ്പെട്ട ഒരു രാഷ്ട്ര സങ്കല്‍പം അതിന്റെ സംരക്ഷകരാവേണ്ടവരുടെ കൈകൊണ്ട്തന്നെ എത്ര അപകടപ്പെടുത്തപ്പെട്ടു എന്നതിന്റെ ഏറ്റവും പുതിയ അടയാളമാണ്. സംഘ്പരിവാറിനു രാഷ്ട്രീയ അധികാരമുള്ള ഒരിന്ത്യയില്‍ ഇതു പ്രതീക്ഷിച്ചതാണ്, നമ്മെ പോലെ ഫാസിസ്റ്റ്‌വിരുദ്ധ രാഷ്ട്രീയം പറയുന്നവര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയതാണ്. പക്ഷേ അതിനെയൊക്കെ തീവ്ര ഹിന്ദുത്വവും സൈനിക ദേശീയതയും സമാസമം ചേര്‍ത്ത രാഷ്ട്രീയ സാംസ്‌കാരിക യുദ്ധത്തിലൂടെ തല്‍ക്കാലത്തേക്കു ജയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അങ്ങിനെ നേടിയെടുത്ത രാഷ്ട്രീയ അധികാരം ആര്‍.എസ്.എസിന്റെ പ്രഖ്യാപിത ലക്ഷ്യമായ ഹിന്ദുത്വ രാഷ്ട്രത്തിന്റെ നിര്‍മ്മിതിക്കുവേണ്ടി എങ്ങനെ പ്രവര്‍ത്തിക്കും എന്നതിന്റെ ഒന്നാന്തരം ദൃഷ്ടാന്തമാണ് ഇന്നത്തെ യു.പി. മുസ്‌ലിം, ദലിത്, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍, ആര്‍. എസ്.എസിനെതിരെ മതേതരത്വത്തിന്റെ ഭാഷ സംസാരിക്കുന്നവര്‍, ശത്രു എന്ന് ഫാസിസം പ്രഖ്യാപിക്കപ്പെട്ടവര്‍ ഒന്നൊഴിയാതെ ഓരോ ദിവസവും ഇടതടവില്ലാതെ അക്രമിക്കപ്പെടുന്ന ഇടമാണ് യു.പി. ഉത്തര്‍പ്രദേശ് എന്ന നിയമങ്ങളും ഭരണഘടനയുമില്ലാത്ത വെള്ളരിക്കാ പട്ടണത്തിന്റെ വന്യ മുഖമാണ് ഹാഥ്‌റസ് എന്ന പിന്നോക്ക ജില്ല.
ആ ദലിത് പെണ്‍കുട്ടിക്ക് നീതിയാവശ്യപ്പെട്ട് മുസ്‌ലിംലീഗ് പ്രഖ്യാപിച്ച ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കുടുംബത്തെ നേരില്‍കണ്ട് പിന്തുണ പ്രഖ്യാപിക്കണമെന്ന് തീരുമാനിച്ചത് മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റിയാണ്. കേവലമായ സ്ത്രീ പീഡനമോ ബലാല്‍സംഗമോ അല്ല ഹാഥ്‌റസില്‍ നടന്നത്. ബലാല്‍സംഗത്തെ യുദ്ധ തന്ത്രമായി കാണുന്ന പ്രത്യയശാസ്ത്രം അതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ട്തന്നെയാണ് ആ കുടുംബത്തെ നേരില്‍ കണ്ട് പിന്തുണ അറിയിക്കേണ്ടത് രാഷ്ട്രീയ ബാധ്യതയാണെന്ന് പാര്‍ട്ടി വിലയിരുത്തിയത്.
കുടുംബത്തോടൊപ്പമാണ് സെപ്തംബര്‍ 14ന് അവള്‍ വീടിനു തൊട്ടടുത്തുള്ള വയലില്‍ പുല്ലരിയാന്‍ പോയത്. ഉത്തര്‍പ്രദേശിലെ സവര്‍ണ സമൂഹമായ താക്കൂറുകള്‍ക്ക് അപ്രമാദിത്വമുള്ള സാമൂഹ്യ ഘടനയാണ് ഗ്രാമത്തിലേക്ക്. എല്ലാ അര്‍ത്ഥത്തിലും അരികുവല്‍ക്കരിക്കപ്പെട്ട അവിടുത്തെ ദലിത് വിഭാഗമായ വാത്മീകി സമുദായാംഗങ്ങളാണ് അവളുടെ കുടുംബം. യു.പിയില്‍ എത്രയോ കാലമായി നീറിപ്പുകയുന്ന ജാതി ഭ്രാന്താണ് ബലാല്‍സംഗത്തിനു പിന്നില്‍ ഉണ്ടായിരുന്നതെന്ന് മനസിലാക്കാന്‍ കുട്ടിക്കേറ്റ പരിക്കുകളെ കുറിച്ച് വായിച്ചാല്‍ മതി. നാവരിഞ്ഞ്, നട്ടെല്ലുതകര്‍ത്ത്, കൈകാലുകള്‍ ഒടിച്ച് രക്തംവാര്‍ന്നനിലയില്‍ മൃതപ്രായയായിട്ടാണ് അവളെ കണ്ടെത്തിയത്. രണ്ടാഴ്ചക്കു ശേഷം ഡല്‍ഹിയില്‍ ഉത്തര്‍പ്രദേശിന്റെ നിര്‍ഭയ മരണപ്പെട്ടു. പിന്നീടാണ് യോഗി ഭരണകൂടത്തിന്റെ എല്ലാ ക്രൂരതയും ലോകം കണ്ടത്. ആരോരുമറിയാതെ മൃഗത്തിന്റെ മൃതശരീരത്തിനു നല്‍കേണ്ട മാന്യതപോലും നല്‍കാതെ അവളെ വീടിനടുത്തുള്ള വയലിലിട്ട് ദഹിപ്പിച്ചു. ബലാല്‍സംഗം നടന്നിട്ടില്ല എന്നായി പൊലിസിന്റെ അടുത്ത വാദം. ശരീരത്തില്‍ പുരുഷ ബീജം കണ്ടെത്തിയിട്ടില്ല എന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. ബലാല്‍സംഗം തെളിയിക്കാന്‍ പുരുഷ ബീജം വേണമെന്ന് പറഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ ആ നിമിഷം പുറത്താക്കണം. ഇതിനിടയില്‍ താന്‍ പീഡിപ്പിക്കപ്പെട്ടു എന്ന് ആശുപത്രി കിടക്കയില്‍കിടന്ന് അവള്‍ പറയുന്ന വീഡിയോ പുറത്ത്‌വന്നു. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. പ്രതികളെ അറസ്റ്റ് ചെയ്തപ്പോള്‍ താക്കൂര്‍ സമുദായത്തെ വേട്ടയാടുന്നു എന്നാരോപിച്ച് 400 ലധികം പേര്‍ പങ്കെടുത്ത യോഗം വിളിച്ചത് ബി.ജെ.പി മുന്‍ എം.എല്‍.എ രാജ്‌വീര്‍ പെഹല്‍വാന്റെ വസതിയില്‍. ഇരക്കു നീതി ലഭിക്കണം എന്നാവശ്യപ്പെട്ട ബി.ജെ.പിയുടെ ദലിത് എം.പിമാരായ കൗശല്‍ കിഷോര്‍, ഉപേന്ദ്ര റനൗട്ട് അടക്കമുള്ളവരെയും സംഘികള്‍ ശകാരിച്ചു. ബി.ജെ.പി സവര്‍ണ മേധാവിത്വത്തിന്റെ മാത്രം പാര്‍ട്ടിയാണെന്നും ഹിന്ദു എന്ന പൊതു സാമുദായികതയെ ഒരുനിലക്കും അംഗീകരിക്കുന്നവരല്ല അവര്‍ എന്നും വ്യക്തമാക്കുന്ന സംഭവങ്ങളുടെ ഘോഷയാത്ര തന്നെ ചൂണ്ടിക്കാട്ടാനാവും.
‘ഡല്‍ഹി ആഗ്ര ഹൈവേയില്‍ ആഗ്രക്ക് 60 കിലോമീറ്റര്‍ മുന്നേ റായയില്‍ നിന്ന് മഥുര ഹഥ്‌റേസ് റോഡില്‍ വരണം, ഞങ്ങള്‍ വഴിയില്‍ കാത്ത് നില്‍ക്കും’ ഇതാണ് യു.പി യൂത്ത്‌ലീഗ് സംസ്ഥാന നേതൃത്വം പറഞ്ഞത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നേതൃത്വം കൊടുത്ത കോണ്‍ഗ്രസ് പ്രതിനിധി സംഘത്തെ തടയാന്‍ സര്‍വസന്നാഹങ്ങളും യു.പി പൊലിസ് ഒരുക്കിയതും അത് ഭേദിച്ച് അവര്‍ മുന്നോട്ട്‌പോയതും ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രിയാനെ യു.പി പൊലീസ് തള്ളിവീഴ്ത്തി. അവിടെയെത്തുന്ന രാഷ്ട്രീയ നേതാക്കളെ ശത്രുരാജ്യത്തിന്റെ സൈനികരെ കൈകാര്യം ചെയ്യുംപോലെ യുദ്ധ സന്നാഹങ്ങളൊരുക്കിയാണ് അവര്‍ തടയുന്നത്. പെണ്‍കുട്ടിയുടെ വസതിയില്‍നിന്ന് രണ്ട് കിലോമീറ്റര്‍ ദൂരെ പൊലിസ് കൂറ്റന്‍ ബാരിക്കേഡുകളുയര്‍ത്തിയിട്ടുണ്ട്. ഞങ്ങള്‍ അവിടെയെത്തിയ ഉടന്‍ വഴിയാത്രക്കാര്‍ക്കുവേണ്ടി ഒഴിവാക്കി ഇട്ട വഴി കൂടി അവര്‍ അടച്ചു. അതുവരെ അലസമായിരുന്ന പൊലീസുകാര്‍ സജ്ജരായി. സ്വയം പരിചയപ്പെടുത്തി സന്ദര്‍ശനോദ്ദേശ്യം പറഞ്ഞതോടെ അനുവദിക്കാനാവില്ല എന്നായിരുന്നു മറുപടി. നക്‌സലുകള്‍ വരുന്നു, തീവ്രവാദികള്‍ വരുന്നു, കുടുംബത്തിന് സുരക്ഷാഭീഷണിയുണ്ട് പരുക്കന്‍ സ്വഭാവത്തില്‍ പൊലീസ് വാദങ്ങള്‍ തുടരുകയാണ്. കുടുംബത്തെ കാണാനും സംസാരിക്കാനും പിന്തുണ അറിയിക്കാനും ജനാധിപത്യപരമായ എല്ലാ അവകാശങ്ങളുമുണ്ട് അതു കൊണ്ട് അനുവദിച്ചേ പറ്റു എന്ന കര്‍ശന നിലപാട് സ്വീകരിച്ചതോടെ പൊലീസ് അയഞ്ഞു. അഞ്ച് പേര്‍ വീതം രണ്ട് സംഘങ്ങളായി പോകാമെന്നായി പൊലീസ്. ആദ്യ സംഘത്തില്‍ എന്നെ കൂടാതെ ഖുര്‍റം അനീസ് ഉമര്‍, ടി.പി അഷ്‌റഫലി, അഡ്വ. വി.കെ ഫൈസല്‍ ബാബു, മുഹമ്മദ് ആരിഫ് എന്നിവരടങ്ങുന്ന ആദ്യ സംഘം ഗ്രാമവഴിയിലൂടെ നടന്നു നീങ്ങി. അധികം വൈകാതെ മുഹമ്മദ് സുബൈര്‍, ഷിബു മീരാന്‍, ഇ ഷമീര്‍, അഹമ്മദ് സാജു എന്നിവരും ഞങ്ങളെ അനുഗമിച്ചു.
ഗ്രാമം നിറയെ ബാജ്‌റ വയലകളാണ്. ഗ്രാമവഴികളില്‍ ഓരോ നൂറ് മീറ്ററിലും പൊലീസ് കാവലുണ്ട്. അവിടെയെത്തുന്ന സന്ദര്‍ശകരെ തടയാനും നിരീക്ഷിക്കാനും കാണിക്കുന്ന ഈ ജാഗ്രത ശരിയായ സമയത്തു കാണിച്ചെങ്കില്‍ ഓരോ ദിവസവും പെണ്‍കുട്ടികള്‍ ക്രൂരബലാല്‍സംഗത്തിനിരയാകുന്ന വാര്‍ത്തകള്‍ യു.പിയില്‍നിന്ന് കേള്‍ക്കില്ലായിരുന്നു. വീടിനു മുന്നില്‍ മെറ്റല്‍ ഡിറ്റക്ടര്‍വരെ സ്ഥാപിച്ചിട്ടുണ്ട്. പൊലീസ് ഒട്ടും സൗഹൃദപൂര്‍വ്വമല്ല സന്ദര്‍ശകരോടും കുടുംബത്തോടും അയല്‍വാസികളോടും പെരുമാറുന്നത്. ഭയത്തിന്റെ അന്തരീക്ഷം അവിടെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. ചെറിയ വീട്ടിലേക്കു കയറുന്നനേരം ഉമ്മറത്ത് പായ വിരിച്ച് അച്ഛനിരുപ്പുണ്ട്. ജാതി വെറി തലക്ക് പിടിച്ച കുറേ മനുഷ്യരും അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കലാണ് തങ്ങളുടെ ഏക ജോലി എന്ന് കരുതുന്ന യോഗി സര്‍ക്കാരും ചേര്‍ന്ന് തകര്‍ത്തു കളഞ്ഞൊരച്ഛന്‍.ഇനിയാ വൃദ്ധ പിതാവിന് കണ്ണുനീര്‍ ബാക്കിയില്ല. അത്ര വലിയ ആഘാതങ്ങളാണ് സപ്തംബര്‍ 14 മുതല്‍ ഈ നിമിഷംവരെ അദ്ദേഹത്തിനേല്‍ക്കേണ്ടിവന്നത്. ഇടക്കിടെ വിതുമ്പിപോകുമ്പഴും അദ്ദേഹം സംസാരിച്ചു. വയലില്‍ പുല്ലു ശേഖരിക്കുന്നതിനിടെ ഒന്നു കണ്ണു തെറ്റിയപ്പോഴാണ് ജാതിക്കോമരങ്ങള്‍ മകളെ റാഞ്ചിയെടുത്തത്. കേട്ടുകേള്‍വി പോലുമില്ലാത്ത ക്രൂര പീഡനങ്ങള്‍ക്കൊടുവില്‍ മൃതപ്രായായ മകളെ കണ്ടുകിട്ടി. രണ്ടാഴ്ചക്കാലം ആശുപത്രിയില്‍ ജീവനുവേണ്ടി പൊരുതിയ മകള്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി. അതുവരെ സഹിക്കേണ്ടിവന്നതിനേക്കാള്‍ വലിയ വേദനയുടെ നിമിഷങ്ങളായിരുന്നു പിന്നെ. വീടിന്റെ വിളിപ്പാടകലെയുളള ബാജ്‌റ വയലില്‍ പൊലീസ് കാര്‍മ്മികത്വത്തില്‍ അവള്‍ക്ക് ചിതയൊരുങ്ങി. പ്രെട്രോളൊഴിച്ചു കത്തിച്ചു. പിതാവ് നിസ്സഹായനായി നോക്കിനില്‍ക്കെതന്നെ, അവളോടിക്കളിച്ച വീട്ടുമുറ്റത്ത് കൊണ്ടുവന്നുവെക്കാന്‍ പോലും സമ്മതിക്കാതെ. ഞങ്ങള്‍ സംസാരിക്കുന്ന നിമിഷം ഓംപ്രകാശ് മനസാന്നിധ്യം വീണ്ടെടുത്തിട്ടുണ്ട്. മരിക്കുന്നതുവരെ അവള്‍ എന്റെ മാത്രം മകളായിരുന്നെങ്കില്‍ ഇപ്പോള്‍ ഈ നാട്ടിലെ ഓരോ മനുഷ്യസ്‌നേഹിയും അവളെ മകളായും സഹോദരിയായും കാണുന്നു. നിങ്ങളൊക്കെ ഞങ്ങളെ തേടിവരുന്നു. പ്രതികള്‍ ശിക്ഷിക്കപ്പെടുക എന്നതാണ് ഇനി അവള്‍ക്കുവേണ്ടി ചെയ്യാനുള്ളത്- അദ്ദേഹം പറഞ്ഞു. സഹോദരിയുടെ ചിതയില്‍നിന്ന് അസ്ഥികള്‍ പെറുക്കിയെടുക്കേണ്ടിവന്ന സഹോദരങ്ങള്‍ക്കും അതേ പറയാനുള്ളു. ഇനിയൊരു പെണ്‍കുട്ടിക്കും ഈ ഗതി വരരുത്. ഇപ്പോഴും പൊലീസ് പരമാവധി ബുദ്ധിമുട്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. കുടുംബത്തിന് നക്‌സല്‍ ബന്ധമുണ്ട്. ഏഴു വര്‍ഷം മുമ്പ് വിവാഹിതനായ മൂന്ന് കുട്ടികളുടെ പിതാവുമായ സഹോദരന്റെ വിവാഹം നിയമപരമല്ല തുടങ്ങി നുണകളുടെ പെരുമഴയാണ്. പെണ്‍കുട്ടിയെ സ്വഭാവഹത്യ നടത്താനും ശ്രമമുണ്ട്. അവിടെയെത്തുന്ന ദേശീയ മാധ്യമങ്ങള്‍ക്കും ഇത്തരം അപവാദ പ്രചാരണങ്ങളിലും നുണക്കഥകളിലുമാണ് താല്‍പര്യം. വീണ്ടും വീണ്ടും കുടുംബത്തെ കൊല്ലാക്കൊല ചെയ്യുന്നുണ്ട് ജാതി വെറി തലക്കുപിടിച്ച യോഗി സര്‍ക്കാരും മാധ്യമങ്ങളും. എന്നിരുന്നാലും ആ മനുഷ്യന്‍ തളര്‍ന്ന് പോകില്ല, നാം കൂടെയുണ്ടെങ്കില്‍. നാം കൂടെയുണ്ട്. കാരണം അവള്‍ സംഘ്പരിവാര്‍ എന്ന മനുഷ്യത്വ വിരുദ്ധതയുടെ ഇരയാണ്. നമ്മുടെ പക്ഷം അവര്‍ക്കെതിരായ പക്ഷമാണ്. നമ്മളാ അച്ഛന്റെയും മകളുടെയും പക്ഷത്താണ്. കൊലപാതകം ബി.ജെ.പി പറയുംപോലെ ഒറ്റപ്പെട്ട സംഭവമല്ല. ആ പിതാവ് ഒരു പ്രതീകമാണ്, സംഘ് പരിവാറിന്റെ ദലിത് വിരുദ്ധതയുടെ പ്രതീകം, മുസ്‌ലിംകള്‍ മാത്രമല്ല ദലിതരും പിന്നാക്ക സമുദായങ്ങളും സംഘികളുടെ ശത്രുക്കളാണ് എന്ന ഓര്‍മ്മപ്പെടുത്തല്‍. അത് തിരിച്ചറിഞ്ഞ് ഇനിയിങ്ങനെ പാതിരാവിലും പകല്‍വെളിച്ചത്തിലും മനുഷ്യരെ ജീവനോടെയും അല്ലാതെയും ചുട്ടെരിക്കാന്‍ അവര്‍ക്കു ധൈര്യം വരില്ല. സന്ധ്യയോടെ ഞങ്ങള്‍ മടങ്ങി. മരണക്കിടക്കയിലും അസാമാന്യമായ മനസാന്നിധ്യം കാണിച്ചവളാണ് ആ പെണ്‍കുട്ടി. ക്രൂരബലാല്‍സംഗത്തിനിരയായി എന്നവള്‍ പറഞ്ഞത് അസാമാന്യമായ ധൈര്യത്തോടെയാണ്. ആ മരണ മൊഴി ഒരു ചുമതലപ്പെടുത്തല്‍ കൂടിയാണ്. ഇത്തരം സംഭവങ്ങളില്‍ പെണ്‍കുട്ടികള്‍ നല്‍കുന്ന മരണ മൊഴി ഗൗരവത്തോടെയെടുക്കണമെന്ന് കത്തെഴുതിയ കേന്ദ്രവും അത് വായിക്കുന്ന യോഗിയും എത്ര ആത്മാര്‍ത്ഥത കാണിക്കുമെന്നതിന് ഹാഥ്‌റസ് പെണ്‍കുട്ടി തന്നെയാണ് തെളിവ്. പക്ഷേ നമുക്കത് കേട്ടില്ലെന്ന് തെളിയിക്കാനാവില്ല. അവള്‍ക്ക് നീതി ലഭിക്കണം. ആ മുദ്രാവാക്യം വലിയ മുന്നേറ്റമായി മാറണം. പ്രതികളെ രക്ഷിക്കാന്‍ നടത്തുന്ന നീക്കങ്ങളെ ജനകീയ സമരത്തിന്റെ കരുത്തില്‍ മറികടക്കണം. മുസ്‌ലിംലീഗ് ആ മുന്നേറ്റത്തിന്റെ മുന്‍നിരയിലുണ്ടാകും. അവളുടെ മരണമൊഴിക്ക് നീതിയുടെ ഉത്തരം നല്‍കണം, ഇനിയൊരു ഹാഥ്‌റസ് ആവര്‍ത്തിക്കാതിരിക്കാന്‍.

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending