Connect with us

Culture

‘ജാമ്യമില്ലാതെ ജയിലില്‍ എട്ട് മാസം, ഞാന്‍ ശരിക്കും കുറ്റവാളിയാണോ?’: ഡോ. കഫീല്‍ ഖാന്റെ കത്തിന്റെ പൂര്‍ണരൂപം

Published

on

ലക്‌നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായിരുന്ന ഗോരഖ്പൂരിലെ ആശുപത്രിയില്‍ കുട്ടികള്‍ ഓക്‌സിജന്‍ സിലിണ്ടറില്ലാതെ ശ്വാസംമുട്ടി മരിച്ച സംഭവം പുറംലോകമറിഞ്ഞതിന് ബലിയാടാക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ് ഡോ. കഫീല്‍ അഹമ്മദ് ഖാന്‍. ബി.ആര്‍.ഡി ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ തീര്‍ന്നപ്പോള്‍ സ്വന്തം ക്ലിനിക്കില്‍ നിന്നടക്കം സിലിണ്ടറുകളെത്തിച്ച് കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ് കഫീല്‍ ഖാന്‍ ചെയ്തത്. എന്നാല്‍ ആശുപത്രിയിലെ സിലിണ്ടറുകള്‍ സ്വന്തം ക്ലിനിക്കിലേക്ക് കൊണ്ടുപോയി എന്ന കുറ്റമാരോപിച്ച് യോഗി ആദിത്യനാഥ് കഫീല്‍ ഖാനെ കരുവാക്കുകയായിരുന്നു.

ജയിലില്‍ കഴിയുന്ന കഫീല്‍ ഖാന്റെ ആരോഗ്യനില വഷളായിട്ടും മതിയായ ചികിത്സ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നാണ് കഫീല്‍ ഖാന്റെ ഭാര്യ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. കഫീല്‍ ഖാന്റെ ഭാര്യയാണ് അദ്ദേഹം ജയിലില്‍ നിന്നെഴുതിയ കത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയത്.

കത്തിന്റെ പൂര്‍ണരൂപം വായിക്കാം:

‘ജാമ്യമില്ലാതെ ജയിലില്‍ എട്ട് മാസം, ഞാന്‍ ശരിക്കും കുറ്റവാളിയാണോ?’

ഇരുമ്പഴികള്‍ക്ക് പിന്നിലെ എട്ടുമാസത്തെ അസഹനീയമായ പീഢനങ്ങള്‍ക്കും അപമാനങ്ങള്‍ക്കും ശേഷവും ഓരോ നിമിഷവും ഓരോ സീനുകളും ഇപ്പോള്‍ എന്റെ കണ്മുന്നില്‍ നടക്കുന്നതുപോലെ ഓര്‍മിക്കുന്നു. ചിലപ്പോള്‍ ഞാന്‍ എന്നോട് തന്നെ ചോദിക്കാറുണ്ട്, ‘ ഞാന്‍ ശരിക്കും കുറ്റവാളിയാണോ? ‘എന്റെ ഹൃദയത്തിന്റെ ഉള്ളറകളില്‍ നിന്ന് അതിന്റെ ഉത്തരം ഉയര്‍ന്നുവരും. ഒരു വലിയ ‘ അല്ല ‘

2017 ഓഗസ്റ്റ് 10ന്റെ ആ ദുരന്തരാത്രിയില്‍ എനിക്ക് വാട്‌സാപ് മെസേജ് കിട്ടിയ നിമിഷത്തില്‍ ഞാന്‍ എന്നാല്‍ കഴിയുന്നത്, ഒരു ഡോക്ടര്‍, ഒരു അച്ഛന്‍, ഒരു ഉത്തരവാദിത്വമുള്ള ഇന്ത്യക്കാരന്‍ ചെയ്യുന്നതെല്ലാം ചെയ്തിരുന്നു

ലിക്വിഡ് ഓക്‌സിജന്റെ പെട്ടെന്നുള്ള നിര്‍ത്തല്‍ കൊണ്ട് അപകടത്തിലായ ഓരോ ജീവനും രക്ഷിക്കാന്‍ എന്നാല്‍ കഴിയുന്നതെല്ലാം ഞാന്‍ ചെയ്തു. ഓക്‌സിജനില്ലാതെ മരിച്ചുകൊണ്ടിരുന്ന ആ നിഷ്‌കളങ്കരായ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ എന്റെ കഴിവിന്റെ പരമാവധി ഞാന്‍ പ്രയത്‌നിച്ചു. ഞാന്‍ ഭ്രാന്തമായി എല്ലാവരെയും വിളിച്ചു, ഞാന്‍ യാചിച്ചു, സംസാരിച്ചു, ഓടി, വാഹനമോടിച്ചു, ആജ്ഞാപിച്ചു, അലറിവിളിച്ചു, മുറവിളികൂട്ടി, ആശ്വസിപ്പിച്ചു, ഉപദേശിച്ചു, പണം ചിലവാക്കി, കടം വാങ്ങി, കരഞ്ഞു….മനുഷ്യസാദ്ധ്യമായതെല്ലാം ഞാന്‍ ചെയ്തു.

ഞാന്‍ എന്റെ ഡിപ്പാര്‍ട്ട്‌മെന്റിന്റെ തലവനെയും എന്റെ സഹപ്രവര്‍ത്തകരെയും ബി.ആര്‍.ഡി പ്രിന്‍സിപ്പലിനേയും ബി.ആര്‍.ഡി ആക്ടിങ് പ്രിന്‍സിപ്പലിനെയും ജില്ലാ മജിസ്‌ട്രേറ്റ് ഗോരഖ്പൂരിനെയും അഡീഷണല്‍ ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് ഗോരഖ്പൂരിനെയും സി.എം.എസ്/എസ്.ഐ.സി ഗോരഖ്പൂരിനെയും സി.എം.എസ്/എസ്.ഐ.സി ബി.ആര്‍.ഡിയേയും വിളിച്ച് പൊടുന്നനെ ഓക്‌സിജന്‍ നിറുത്തിയതുമൂലം ഉണ്ടായ ഗുരുതരമായ അവസ്ഥയെക്കുറിച്ച് അറിയിച്ചു. കുഞ്ഞുങ്ങളുടെ ജീവന്‍ അപകടത്തിലാണെന്ന് അറിയിച്ചു. (എന്റെ കയ്യില്‍ കോള്‍ റെക്കോഡുകളുണ്ട്)

ഞാന്‍ ഗ്യാസ് സപ്ലയേഴ്‌സിനെ മോഡി ഗ്യാസ്, ബാലാജി, ഇമ്പീരിയല്‍ ഗ്യാസ്, മയൂര്‍ ഗ്യാസ് ഏജന്‍സി, ബി.ആര്‍.ഡി മെഡിക്കല്‍ കോളജിനടുത്തുള്ള ആശുപത്രികള്‍ എന്നിവിടങ്ങളില്‍ വിളിച്ച് അവരോട് നൂറുകണക്കിനു നിഷ്‌കളങ്കരായ കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഗ്യാസ് സിലിണ്ടറുകള്‍ക്കായി യാചിച്ചു.

ഞാന്‍ അവര്‍ക്ക് പണം നല്‍കി, അതിനു ശേഷം ബാക്കി പണം സിലിണ്ടറുകള്‍ ലഭിക്കുമ്പോള്‍ നല്‍കാമെന്ന് ഉറപ്പുനല്‍കി. (ഞങ്ങള്‍ ലിക്വിഡ് ഓക്‌സിജന്‍ ടാങ്ക് എത്തുന്നത് വരെ 250 ജംബോ സിലിണ്ടറുകള്‍ അറേഞ്ച് ചെയ്തിരുന്നു. ഒരു ജംബോ സിലിണ്ടറിന് 216 രൂപയാണ്)

ഞാന്‍ ഒരു ക്യൂബിക്കിളില്‍ നിന്ന് അടുത്തതിലേക്ക്, വാര്‍ഡ് 100ല്‍ നിന്ന് വാര്‍ഡ് 12 ലേക്കും എമര്‍ജന്‍സി വാര്‍ഡിലേക്കും, ഒരു ഓക്‌സിജന്‍ സപ്ലൈ പോയിന്റില്‍ നിന്ന് അടുത്തതിലേക്കും ഓടി തടസമില്ലാത്ത ഓക്‌സിജന്‍ സപ്ലൈ ഉണ്ടെന്ന് ഉറപ്പുവരുത്തി.

ഞാന്‍ ഗ്യാസ് സിലിണ്ടറുകള്‍ ലഭിക്കാനായി അടുത്തുള്ള ആശുപത്രികളിലേക്ക് കാറില്‍ ഡ്രൈവ് ചെയ്തുപോയി. അത് പോരാതെവരുമെന്ന് തോന്നിയപ്പോള്‍ ഞാന്‍ ആംഡ് ബോര്‍ഡര്‍ ഫോഴ്‌സിലേക്ക് ചെന്നു. അതിന്റെ ഡി.ഐ.ജിയെ കണ്ട് അദ്ദേഹത്തോട് ഈ സിറ്റുവേഷനെക്കുറിച്ച് വിശദീകരിച്ചു. അവരുടെ അനുകൂലമായ പ്രതികരണം പെട്ടെന്നായിരുന്നു. അവര്‍ ഒരു വലിയ ട്രക്കും ഒരു കൂട്ടം സൈനികരെയും വിട്ടുതന്നു. സൈനികര്‍ ഗ്യാസ് ഏജന്‍സിയില്‍ നിന്ന് ബി.ആര്‍.ഡിയിലേക്ക് സിലിണ്ടറുകള്‍ നിറച്ച് എത്തിക്കുകയും കാലി സിലിണ്ടറുകള്‍ തിരിച്ചെത്തിക്കാനായി ഓടുകയും ചെയ്തു.

അവര്‍ 48 മണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു. അവരുടെ ആത്മവീര്യം ഞങ്ങളുടേതും വര്‍ദ്ധിപ്പിച്ചു. ഞാന്‍ അവരെ സല്യൂട്ട് ചെയ്യുന്നു. അവരുടെ സഹായത്തിന് എന്നും നന്ദിയുള്ളവനായിരിക്കും.

ജയ് ഹിന്ദ്

ഞാന്‍ എന്റെ ജൂനിയര്‍ / സീനിയര്‍ ഡോക്ടര്‍മാരോട് സംസാരിച്ചു. എന്റെ സ്റ്റാഫിനോട് സംസാരിച്ചു. ‘ ആരും പരിഭ്രാന്തരാവുകയോ ഹതാശരാവുകയോ ചെയ്യരുത്. അസ്വസ്ഥരായ മാതാപിതാക്കളോട് ദേഷ്യപ്പെടരുത്. വിശ്രമിക്കുകയുമരുത്. നമുക്ക് ഒരു ടീമായി ജോലി ചെയ്താലേ എല്ലാവരെയും ചികില്‍സിക്കാനും എല്ലാ ജീവനും രക്ഷപ്പെടുത്താനുമാവൂ. ‘

ഞാന്‍ കുട്ടികള്‍ നഷ്ടപ്പെട്ട ദുഃഖാര്‍ത്തരായ മാതാപിതാക്കളെ ആശ്വസിപ്പിച്ചു. കുട്ടികള്‍ മരിച്ച, അസ്വസ്ഥരായ, ദേഷ്യപ്പെട്ട് തുടങ്ങിയിരുന്ന മാതാപിതാക്കളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ഒരുപാട് ആശയക്കുഴപ്പം നിലനിന്നിരുന്നു. അവരോട് ഞാന്‍ ലിക്വിഡ് ഓക്‌സിജന്‍ തീര്‍ന്നിരിക്കുകയാണെന്നും ഓക്‌സിജന്‍ സിലിണ്ടറുകള്‍ വച്ച് അത് നികത്താന്‍ ശ്രമിക്കുകയാണെന്നും വിശദീകരിച്ചു.

ഞാന്‍ എല്ലാവരോടും ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതില്‍ ശ്രദ്ധിക്കാന്‍ ആവശ്യപ്പെട്ടു..ഞാന്‍ കരഞ്ഞു, യഥാര്‍ഥത്തില്‍ ടീമിലെ എല്ലാവരും കരഞ്ഞിരുന്നു..കൃത്യസമയത്ത് കുടിശിക നല്‍കാതിരുന്ന ഒരു ഭരണപരാജയം വരുത്തിവച്ച നാശം കണ്ട് അതുണ്ടാക്കിയ ദുരന്തം കണ്ട്.

ഓഗസ്റ്റ് 13ന് രാവിലെ 1:30 നു ലിക്വിഡ് ഓക്‌സിജന്‍ ടാങ്ക് എത്തുന്നത് വരെ ഞങ്ങള്‍ നിര്‍ത്തിയില്ല.

പക്ഷേ എന്റെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞത് മുഖ്യമന്ത്രി യോഗി ആദിത്യ മഹാരാജ് അടുത്ത ദിവസം വന്നതോടെയാണ്. അദ്ദേഹം ചോദിച്ചു ‘ അപ്പോള്‍ നിങ്ങളാണ് ഡോ.കഫീല്‍ അല്ലേ? നിങ്ങളാണോ സിലിണ്ടറുകള്‍ അറേഞ്ച് ചെയ്തത്? ‘

ഞാന്‍ പറഞ്ഞു . ‘ അതേ സര്‍ ‘

അദ്ദേഹം ദേഷ്യപ്പെട്ടു. ‘ അപ്പോള്‍ നിങ്ങള്‍ കരുതുന്നത് സിലിണ്ടറുകള്‍ കൊണ്ടുവന്നതുകൊണ്ട് നിങ്ങളൊരു ഹീറോ ആയെന്നാണ്. നമുക്ക് കാണാം..’

യോഗിജി ദേഷ്യപ്പെടാന്‍ കാരണമുണ്ട്. ഈ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതെങ്ങിനെയാണെന്നുള്ളതുകൊണ്ട്. ഞാന്‍ അള്ളാഹുവിനെക്കൊണ്ട് ആണയിടുന്നു, ഞാന്‍ അന്ന് രാത്രി ഒരു മാധ്യമപ്രവര്‍ത്തകനെയും വിവരമറിയിച്ചില്ല. അവര്‍ അന്ന് രാത്രിതന്നെ അവിടെയുണ്ടായിരുന്നു.

പൊലീസ് എന്റെ വീട്ടിലേക്ക് വന്നു വേട്ടയാടി, ഭീഷണിപ്പെടുത്തി, എന്റെ കുടുംബത്തെ അവര്‍ പീഡിപ്പിച്ചു. അവര്‍ എന്നെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുമെന്ന് ആളുകള്‍ താക്കീത് ചെയ്തു. എന്റെ കുടുംബവും അമ്മയും ഭാര്യയും കുഞ്ഞുങ്ങളും ഭീതിയിലായിരുന്നു. എനിക്കവരെ ആശ്വസിപ്പിക്കാന്‍ വാക്കുകളുണ്ടായിരുന്നില്ല

എന്റെ കുടുംബത്തെ അപമാനത്തില്‍ നിന്ന് രക്ഷിക്കാന്‍ ഞാന്‍ കീഴടങ്ങി. അപ്പോള്‍ ഞാന്‍ ഓര്‍ത്തിരുന്നത് ഞാന്‍ തെറ്റൊന്നും ചെയ്തില്ലെന്നും എനിക്ക് നീതി ലഭിക്കുമെന്നുമായിരുന്നു.

പക്ഷേ ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നുപോയി ആഗസ്റ്റ് 2017 തൊട്ട് ഏപ്രില്‍ 2018 വരെ. ഹോളി വന്നു, ദസറ വന്നു, ക്രിസ്മസ് പോയി, പുതുവര്‍ഷം വന്നു, ദീപാവലി വന്നു. ഓരോ ദിവസവും ജാമ്യം കിട്ടുമെന്ന പ്രതീക്ഷയോടെ…അപ്പൊഴാണ് ഞങ്ങള്‍ക്ക് മനസിലായത് നീതിന്യായവ്യവസ്ഥയും സമ്മര്‍ദ്ദത്തിലാണെന്ന് (അവരും അങ്ങനെ അറിയിച്ചു)

ഉറങ്ങുന്നത് 150ലധികം തടവുകാരോടൊപ്പം ഒരു ഇടുങ്ങിയ മുറിയുടെ നിലത്താണ്. രാത്രിയില്‍ ലക്ഷക്കണക്കിനു കൊതുകും പകല്‍ ആയിരക്കണക്കിന് ഈച്ചകളും. ജീവിക്കാന്‍ വേണ്ടി ഭക്ഷണം കഴിക്കാന്‍ ശ്രമിച്ചുകൊണ്ട്, അര്‍ദ്ധനഗ്‌നനായി കുളിച്ച്, പൊട്ടിപ്പൊളിഞ്ഞ വാതിലുള്ള ടോയ്‌ലറ്റിലിരുന്ന്..ഞായറാഴ്ചയും ചൊവ്വാഴ്ചയും വ്യാഴാഴ്ചയും എന്റെ കുടുംബത്തെ കാത്തിരിക്കുന്നു.

എനിക്ക് മാത്രമല്ല. എന്റെ കുടുംബത്തിനും ജീവിതം നരകമാണ്. ഒരു തൂണില്‍ നിന്ന് മറ്റൊന്നിലേക്ക് അവര്‍ക്ക് ഓടേണ്ടിവരുന്നു. പൊലീസ് സ്‌റ്റേഷനില്‍ നിന്ന് കോടതിയിലേക്ക്, ഗോരഖ്പൂരില്‍ നിന്ന് അലഹബാദിലേക്ക് നീതി ലഭിക്കാന്‍…പക്ഷേ എല്ലാം പാഴായി..

എന്റെ കുഞ്ഞിന്റെ ആദ്യ പിറന്നാള്‍ എനിക്ക് ആഘോഷിക്കാന്‍ കഴിഞ്ഞില്ല. അവള്‍ക്കിപ്പൊ ഒരു വയസും ഏഴു മാസവുമാണു പ്രായം. കുട്ടികളുടെ ഡോക്ടറെന്ന നിലയില്‍ക്കൂടി സ്വന്തം കുഞ്ഞ് വളരുന്നത് കാണാന്‍ കഴിയാത്തത് വളരെയധികം വേദനാജനകവും നിരാശാജനകവുമാണ്. ഒരു പീഡിയാട്രീഷനെന്ന നിലയില്‍ മാതാപിതാക്കളെ വളര്‍ച്ചാഘട്ടങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ഞാന്‍ മാതാപിതാക്കളെ പഠിപ്പിച്ചിട്ടുണ്ട്. പക്ഷേ എന്റെ കുഞ്ഞ് നടക്കാന്‍ തുടങ്ങിയോ, സംസാരിക്കുന്നുണ്ടോ, ഓടുന്നുണ്ടോ എന്നെനിക്കറിയില്ല.

വീണ്ടും ആ ചോദ്യം എന്നെ വേട്ടയാടുന്നു. ഞാന്‍ യഥാര്‍ഥത്തില്‍ കുറ്റവാളിയാണോ? അല്ല, അല്ല…അല്ല

2017 ഓഗസ്റ്റ് 10 നു ഞാന്‍ ലീവിലായിരുന്നു. എന്നിട്ടും ഞാന്‍ എന്റെ കര്‍ത്തവ്യത്തിനായി ഓടിയെത്തി അതാണോ തെറ്റ്?

അവരെന്നെ ഹെഡ് ഓഫ് ദ ഡിപ്പാര്‍ട്ട്‌മെന്റും ബി.ആര്‍.ഡിയുടെ വൈസ് ചാന്‍സലറും 100 ബെഡുള്ള അക്യൂട്ട് എന്‍കെഫലൈറ്റിസ് സിന്‍ഡ്രോം വാര്‍ഡിന്റെ ഇന്‍ ചാര്‍ജുമാക്കി. ഞാന്‍ അവിടത്തെ ഏറ്റവും ജൂനിയറായ ഡോക്ടറും 08-08-2016നു മാത്രം സ്ഥിരനിയമനം നേടിയയാളുമാണ്. അവിടത്തെ എന്‍.ആര്‍.എച്ച്.എം നോഡല്‍ ഓഫീസറും പീഡിയാട്രിക്‌സ് ലക്ചററുമാണ്. എന്റെ ജോലി പഠിപ്പിക്കലും കുട്ടികളെ ചികില്‍സിക്കലും മാത്രമാണ്. ലിക്വിഡ് ഓക്‌സിജനോ സിലിണ്ടറോ വാങ്ങുന്നതിലോ ടെന്‍ഡര്‍ നല്‍കുന്നതിലോ അറ്റകുറ്റപ്പണി നടത്തുന്നതിലോ പണം നല്‍കുന്നതിലോ ഞാന്‍ പങ്കെടുക്കേണ്ടിയിരുന്നില്ല

പുഷ്പ സെയില്‍സ് ഓക്‌സിജന്‍ സപ്ലൈ നിറുത്തിയതിനു ഞാനെങ്ങനെ ഉത്തരവാദിയാവും. മെഡിക്കല്‍ പശ്ചാത്തലമില്ലാത്തയാള്‍ക്കുപോലും ഡോക്ടര്‍മാര്‍ ചികില്‍സിക്കാനുള്ളവരാണ്, ഓക്‌സിജന്‍ വാങ്ങാനുള്ളവരല്ലെന്ന് മനസിലാകും.

കുറ്റവാളികള്‍ പുഷ്പ സെയില്‍സിന്റെ 68 ലക്ഷം രൂപ കുടിഃശിഖ ആവശ്യപ്പെട്ടയച്ച 14 റിമൈന്‍ഡറുകള്‍ക്ക് മേല്‍ നടപടിയെടുക്കാതിരുന്ന ഗോരഖ്പൂരിലെ ഡി.എമ്മും മെഡിക്കല്‍ എജ്യുക്കേഷന്‍ ഡിറക്ടറും ഹെല്‍ത്ത് എജ്യുക്കേഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമാണ്.

ഉയര്‍ന്ന നിലയിലെ ഒരു സമ്പൂര്‍ണ ഭരണപരാജയമായിരുന്നു അത്. അവര്‍ക്ക് പ്രശ്‌നത്തിന്റെ ആഴം മനസിലായില്ല. അവര്‍ ഞങ്ങളെ ബലിയാടുകളാക്കി. ഗോരഖ്പൂരിന്റെ ജയിലിനുള്ളില്‍ സത്യത്തെ തളച്ചിടാന്‍

പുഷ്പ സെയില്‍സിന്റെ ഡയറക്ടര്‍ മനീഷ് ഭണ്ഡാരിക്ക് ജാമ്യം കിട്ടിയപ്പോള്‍ ഞങ്ങളും നീതി ലഭിക്കുമെന്നും എന്റെ വീട്ടുകാരോടൊത്ത് ജീവിക്കാനും സേവനം നടത്താനും കഴിയുമെന്നും ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു

പക്ഷേ ഇല്ല ഞങ്ങള്‍ ഇപ്പോഴും കാത്തിരിക്കുകയാണ്.

സുപ്രീം കോടതി പറയുന്നത് ജാമ്യം അവകാശവും ജയില്‍ ഒഴിവാക്കലുമാണെന്നാണ്. എന്റെ കേസ് നീതിനിഷേധത്തിന്റെ ഉത്തമോദ്ദാഹരണമാണ്.

ഞാന്‍ സ്വതന്ത്രനായി എന്റെ കുടുംബത്തിന്റെയും മകളുടെയും കൂടെ ആയിരിക്കുന്ന സമയമുണ്ടാവുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. സത്യം തീര്‍ച്ചയായും വിജയിക്കും. നീതി നടപ്പാവും.

ഒരു നിസഹായനായ, ഹൃദയം തകര്‍ന്ന പിതാവ്, ഭര്‍ത്താവ്, സഹോദരന്‍, മകന്‍, സുഹൃത്ത്

ഡോ.കഫീല്‍ ഖാന്‍
18-04-2018

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending