Connect with us

More

മലയാളത്തിന്റെ വിശ്വപൗരന്‍

Published

on

രാജ്യത്തിന്റെ മൂവര്‍ണക്കൊടിയേന്തി ഉലകം മുഴുവന്‍ ചുറ്റിയ ഇന്ത്യന്‍ അംബാസഡറായിരുന്നു ഇ.അഹമ്മദ്. രാഷ്ട്രീയ കര്‍മമണ്ഡലം ഡല്‍ഹിയിലേക്ക് പറിച്ചു നടുന്നതിന് മുമ്പെ അദ്ദേഹത്തിന്റെ നയതന്ത്ര വൈദഗ്ധ്യം രാജ്യം അനുഭവിച്ചിട്ടുണ്ട്. 1984ല്‍ കേരള മന്ത്രിസഭയില്‍ വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്നതിനിടെയാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അദ്ദേഹത്തെ ജി.സി.സി രാഷ്ട്രങ്ങളിലേക്കുള്ള ഇന്ത്യന്‍ നയതന്ത്ര സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. പരിണിത പ്രജ്ഞനായ ഒരു നയതന്ത്ര വിദഗ്ധന്റെ ലോകം കീഴടക്കിയുള്ള യാത്രയുടെ നാന്ദിയായിരുന്നു അത്. രാഷ്ട്രീയ ഭൂമിക ഇന്ദ്രപ്രസ്ഥത്തിലേക്കു മാറിയതോടെ അഹമ്മദ് പതിയെപ്പതിയെ ഇന്ത്യന്‍ പതാക വാഹകനായി. 1991നും 2014നും ഇടയില്‍ ഐക്യരാഷ്ട്രസഭയില്‍ മാത്രം അഹമ്മദ് പത്തു തവണയാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. രണ്ടു ദശാബ്ദത്തിനിടെ വിദേശത്ത് ഏറ്റവും കൂടുതല്‍ പരിചിതമായ ഇന്ത്യന്‍ മുഖശ്രീയില്‍ ഒന്ന് ഈ മലയാളിയുടേതായിരുന്നു.

ഒരിക്കല്‍ കേരളത്തെ നെഞ്ചേറ്റി സംസാരിച്ചിട്ടുണ്ട് അഹമ്മദ് യു.എന്നില്‍. അന്താരാഷ്ട്ര കുടിയേറ്റവുമായി ബന്ധപ്പെട്ട ഉന്നത തല ചര്‍ച്ചയ്ക്കു ശേഷം 2006 സെപ്തംബര്‍ 14ന് യു.എന്നില്‍ നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം കേരളത്തെ പരാമര്‍ശിച്ചത്. വിദേശത്തു നിന്ന് പണമയക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് പറയവെ, അദ്ദേഹം കേരളത്തെ കുറിച്ചും പ്രവാസികള്‍ താങ്ങി നിര്‍ത്തുന്ന സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ചും സംസാരിക്കുകയായിരന്നു.
അറബ് ലോകമായിരുന്നു ഇ.അഹമ്മദിന്റെ നയതന്ത്ര ചടുലത ഏറ്റവും കൂടുതല്‍ അനുഭവിച്ച തട്ടകം. ഇന്ത്യയ്ക്കും അറേബ്യയ്ക്കുമിടയിലെ പരമ്പരാഗത ബന്ധത്തിന് അഹമ്മദ് സ്വര്‍ണക്കസവുള്ള പട്ടുറപ്പു പണിതു. ഇന്നും അറബ് ലോകത്തിന്റെ നീറുന്ന പ്രശ്‌നമായ ഫലസ്തീനുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും വേദികളിലുമെല്ലാം അഹമ്മദിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഇന്ത്യ എന്ന രാഷ്ട്രത്തിലുള്ള വിശ്വാസം കൂടിയായിരുന്നു അത്. 2013ല്‍ നടന്ന ഇന്ത്യ-അറബ് ലീഗ് ഉച്ചകോടിയില്‍ അറബ് ലീഗ് ജനറല്‍ സെക്രട്ടറി ഡോ. നബീല്‍ അല്‍ എല്‍റബി ഇതേക്കുറിച്ച് സംസാരിച്ചതിപ്രകാരം; ‘അറബ് ലോകത്തെ ആദ്യ പ്രശ്‌നം ഫലസ്തീനാണ്. 1983ലെ ചേരിചേരാ ഉച്ചകോടിയില്‍ തനിക്കൊരു പ്രശ്‌നമുണ്ടായാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അടുക്കലേക്കാണ് താന്‍ പോകുക എന്ന് ഒരിക്കില്‍ ഫലസ്തീന്‍ പ്രസിഡണ്ട് യാസര്‍ അറഫാത് പറഞ്ഞിട്ടുണ്ട്.’ഫലസ്തീനുമായി പതിറ്റാണ്ടുകളായി ഇന്ത്യ സൂക്ഷിക്കുന്ന സൗഹൃദത്തിന്റെ നേര്‍ച്ചിത്രമായിരുന്നു അറഫാത്തിന്റെ വാക്കുകള്‍.
പി.എല്‍.ഒ(ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍) യെ ഫലസ്തീന്‍ ജനതയുടെ അംഗീകൃത ജനപ്രതിനിധി സംഘടനയായി അംഗീകരിച്ച ആദ്യ അറബ് ഇതര രാഷ്ട്രം ഇന്ത്യയാണ്; 1975ല്‍. ഫലസ്തീനെ ആദ്യമായി അംഗീകരിച്ച രാഷ്ട്രങ്ങളിലൊന്നും ഇന്ത്യ തന്നെ; 1988ല്‍. ന്യൂഡല്‍ഹിയില്‍ ഫല്‌സതീന് ഓഫീസുണ്ടാകുന്നത് 1996ലാണ്. ഏകദേശം ഒരു പതിറ്റാണ്ടിനു ശേഷമാണ് അഹമ്മദ് വിദേശകാര്യമന്ത്രാലയത്തില്‍ എത്തുന്നത്. അന്നു മുതല്‍ യാസര്‍ അറഫാത്തിനെ പോലുള്ള വലിയ നേതാക്കളുമായി സൂക്ഷിക്കുന്ന അതേ അടുപ്പം ഇന്ത്യയിലെ ഫലസ്തീന്‍ അംബാസഡര്‍മാരുമായും അഹമ്മദ് എല്ലാകാലവും സൂക്ഷിച്ചു.
2013 ജൂലൈയില്‍ റാമല്ല സന്ദര്‍ശന വേളയില്‍ ഫലസ്തീന് ഇന്ത്യ നല്‍കുന്ന 10 ദശലക്ഷം യു.എസ് ഡോളര്‍ ധനസഹായത്തിന്റെ ആദ്യഗഡുവായ ഒരു ദശലക്ഷം ഫലസ്തീന്‍ പ്രധാനമന്ത്രി സലാം ഫയ്യാദിന് കൈമാറിയത് അഹമ്മദായിരുന്നു. പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ്, സലാം ഫയ്യാദ് തുടങ്ങിയവരുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ, 2013 സെപ്തംബറില്‍ ഫലസ്തീനികള്‍ക്ക് ഇന്ത്യന്‍ വിസ എളുപ്പത്തില്‍ ലഭിക്കാനായി ഇന്ത്യയുടെ ജനപ്രതിനിധി ഓഫീസ് രാമല്ലയില്‍ ആരംഭിക്കുകയും ചെയ്തു.
കിഴക്കന്‍ ജറൂസലം ആസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ എന്ന ആവശ്യത്തെ അന്താരാഷ്ട്ര തലത്തില്‍ ശക്തമായി പിന്തുണക്കുന്ന രാഷ്ട്രം കൂടിയാണ് ഇന്ത്യ. 2012 നവംബറില്‍ യു.എന്നില്‍ ഫലസ്തീന് മുഴുസമയ അംഗത്വം ലഭിക്കാന്‍ അഹമ്മദിന്റെ നേതൃത്വത്തില്‍ ഇന്ത്യ നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. ഫലസ്തീനു പുറമേ, കുക്ക് ഐലന്റ് (സൗത്ത് പസഫിക് ഓഷ്യന്‍), ഫിജി തുടങ്ങിയ രാഷ്ട്രങ്ങള്‍ക്ക് ഇന്ത്യ നല്‍കുന്ന സാമ്പത്തിക സഹായം തലക്കെട്ടുകളില്‍ ഇടം ലഭിക്കാതെ പോകുന്നവയാണ്. 2006 ഒക്ടോബറില്‍ പോസ്റ്റ്‌ഫോറം ഡയലോഗിന്റെ (പി.എഫ്.ഡി) ഭാഗമായി അഹമ്മദ് ഫിജിയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് പസഫിക് ദീപ് രാഷ്ട്രത്തിന് ഇന്ത്യ സഹായം പ്രഖ്യാപിച്ചത്. 14 പസഫിക് ദ്വീപ് രാഷ്ട്രങ്ങള്‍ക്കുമായി ഒരു ലക്ഷം യു.എസ് ഡോളറിന്റെ സാമ്പത്തിക സഹായമാണ് ഇന്ത്യ വാഗ്ദാനം ചെയ്തത്. പ്രധാനമന്ത്രി ലൈസനിയ ഖ്വറാസെ, വൈസ് പ്രസിഡണ്ട് രതു ജോണി മദ്രൈവിവി തുടങ്ങിയവരുമായി അഹമ്മദ് കൂടിക്കാഴ്ച നടത്തുകയും ചെയതു.
കുക്ക് ഐലന്റ് ഉള്‍പ്പെടെയുള്ള പസഫിക് ദ്വീപ് രാഷ്ട്രങ്ങളുടെ സാമ്പത്തിക വികസനത്തിനായി വര്‍ഷം തോറും (2009 മുതല്‍) 25100 യു.എസ് ഡോളര്‍ സഹായം നല്‍കുന്നുണ്ട്.
വിദേശകാര്യ വകുപ്പ് ഏല്‍പ്പിക്കപ്പെട്ടതിനു ശേഷം അഹമ്മദ് നടത്തിയ നയതന്ത്ര ഇടപെടലുകള്‍ രാജ്യാന്തര തലത്തില്‍ തന്നെ ഏറെ ശ്ലാഖിക്കപ്പെട്ടതാണ്. ഇറാനെതിരെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയില്‍ ഇന്ത്യ വോട്ടു ചെയ്തതുമായി ബന്ധപ്പെട്ട വിവാദം കത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ അഹമ്മദിന്റെ നയതന്ത്ര മികവിനെ കുറിച്ച് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പാര്‍ലമെന്റില്‍ ഒരിക്കല്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ സ്വമേധനായ നടത്തി പ്രസ്താവനയിലായിരുന്നു മന്‍മോഹന്‍ അഹമ്മദിന്റെ ഇടപെടലിനെ കുറിച്ച് പരാമര്‍ശിച്ചത്. ‘ഇറാനുമായി ഇന്ത്യ തുടരുന്ന പരമ്പരാഗത ബന്ധം ശക്തിപ്പെടുത്താന്‍ ഇന്ത്യ പരമാവധി പരിശ്രമിക്കുന്നുണ്ട്. തന്റെ മന്ത്രിസഭയിലെ വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ് ഈയിടെ തെഹ്്‌റാന്‍ സന്ദര്‍ശിച്ചിരുന്നു. ഇറാന്‍ പ്രസിഡണ്ട് അഹമ്മദി നജാദുമായും നിരവധി മന്ത്രിമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു’ എന്നായിരുന്നു മന്‍മോഹന്റെ പരാമര്‍ശം. എതിരെ വോട്ടു ചെയ്ത ഒരു രാഷ്ട്രത്തിന്റ പ്രതിനിധിയായിട്ടാണ് അഹമ്മദ് ഇറാനിലെത്തിയത് എന്നു കൂടി ഓര്‍ക്കുമ്പോഴേ അതിന്റെ മികവ് ബോധ്യമാകൂ.
നിയമങ്ങളേക്കാള്‍ ഉപരി, നയതന്ത്ര കൂടിയാലോചനകളും ധാരണകളുമാണ് ഒരു രാഷ്ട്രത്തിന്റെ വിദേശനയത്തിന്റെ സത്ത. ഇതില്‍ വലിയ പങ്കാണ് അഹമ്മദ് വഹിച്ചിരുന്നത്. അതു കൊണ്ടു തന്നെ വിവിധ മന്ത്രാലയങ്ങള്‍ രാജ്യത്തെ പ്രതിനീകരിച്ച് വിദേശത്തേക്കു പോകുമ്പോള്‍ അതിനെ നയിക്കാനുള്ള നിയോഗം അഹമ്മദിനായിരുന്നു.
അന്താരാഷ്ട്ര വേദികളില്‍ നിരവധി പുസ്തക പ്രകാശന ചടങ്ങുകളില്‍ പണ്ഡിതോചിതമായി ആശയവിനിമയം ചെയ്യാനും അഹമ്മദിനായി. 2007 ജനുവരിയില്‍ ഇന്ത്യ-താജികിസ്താന്‍ കോപറേഷന്‍, പെര്‍സ്പക്ടീവ് ആന്‍ഡ് പ്രോസ്‌പെക്ടസ് എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ അഹമ്മദ് ചെയ്ത പ്രസംഗം ശ്രദ്ധേയമായിരുന്നു. താജികിസ്താന്‍ പ്രസിഡണ്ട് എമൊമാലി റഹ്മൊനോവുമായി നടത്തിയ കൂടിക്കാഴ്ചകള്‍ അനുസ്മരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
2012ല്‍ കിര്‍ഗിസ്താനിലെ ബിഷ്‌കേകില്‍ നടന്ന പ്രഥമ ഇന്ത്യ-മധ്യേഷ്യ ഡയലോഗിലെ മുഖ്യഭാഷണം നിര്‍വഹിച്ചത് അഹമ്മദായിരുന്നു. ഇരുരാഷ്ട്രങ്ങളില്‍ നിന്നുള്ള നിരവധി അക്കാദമീഷ്യന്മാര്‍ അതില്‍ പങ്കെടുത്തിരുന്നു. അടുത്ത വര്‍ഷം കസാകിസ്താന്‍ നടന്ന രണ്ടാം ഡയലോഗിലും അഹമ്മദ് പങ്കെടുക്കുകയുണ്ടായി.
അന്താരാഷ്ട്ര വേദികളില്‍ ചേരിചേരാ പ്രസ്ഥാനത്തിന്റെ (നാം) ഉറച്ച ശബ്ദം കൂടിയായിരുന്നു അഹമ്മദ്.
2007 സെപ്തംബറില്‍ ടെഹ്‌റാനില്‍ നടന്ന നാം മന്ത്രിതല ഉച്ചകോടിയില്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഡിസ്‌കവറി ഓഫ് ഇന്ത്യയില്‍ നിന്നുള്ള ഉദ്ധരണികളുമായി അദ്ദേഹം നടത്തിയ പ്രസംഗം പ്രസക്തമായിരുന്നു. ആ വര്‍ഷമാണ് നാമിന്റെ പ്രമേയ പ്രകാരം യു.എന്‍ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ട് അന്താരാഷ്ട്ര അക്രമരഹിത ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.

kerala

താനൂര്‍ കസ്റ്റഡിക്കൊലപാതകം: ഒന്നാംഘട്ട അന്വേഷണം പൂര്‍ത്തിയാക്കി സിബിഐ

താനൂര്‍ പൊലീസ് ക്വാര്‍ട്ടേഴ്‌സിലും ആലുങ്ങലിലും സിബിഐ സംഘം പരിശോധന നടത്തി

Published

on

താനൂര്‍ കസ്റ്റഡി കൊലപാതക കേസില്‍ ഒന്നാം ഘട്ട അന്വേഷണം പൂര്‍ത്തിയാക്കി സിബിഐ മടങ്ങി. പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായി. കസ്റ്റഡിയില്‍ കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രിയുടെ മൊഴിയെടുത്തു. താനൂര്‍ പൊലീസ് ക്വാര്‍ട്ടേഴ്‌സിലും ആലുങ്ങലിലും സിബിഐ സംഘം പരിശോധന നടത്തി.

താമിര്‍ ജിഫ്രിയുടെ ആലുങ്ങലിലെ വാടക മുറിയാണ് പരിശോധിച്ചത്. കെട്ടിട ഉടമയുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. തെളിവുകളും, രേഖകളും എറണാകുളത്തേക്ക് മാറ്റാന്‍ സിബിഐ അപേക്ഷ നല്‍കിയിട്ടുണ്ട്. പരപ്പനങ്ങാടി കോടതിയില്‍ നിന്നും എറണാകുളം സിജെഎം കോടതിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം.

കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ സഹോദരന്‍ സിബിഐയ്ക്ക് മൊഴി നല്‍കിയിരുന്നു. സിബിഐ സംഘവുമായി വിശദമായി സംസാരിച്ചുവെന്ന് മൊഴി നല്‍കിയ ശേഷം സഹോദരൻ. സിബിഐ അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്നും ഉന്നതരുടെ പങ്ക് പുറത്തുകൊണ്ടുവരണമെന്ന ആവശ്യം സിബിഐയെ അറിയിച്ചുവെന്നും അന്വേഷണം ഉണ്ടാകുമെന്ന് സിബിഐ ഉറപ്പു നല്‍കിയെന്നും അദ്ദേഹം.

Continue Reading

kerala

ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയുടെ ഇടപെടല്‍ ഫലം കണ്ടു; വന്ദേഭാരത് ട്രെയിനിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചു

കഴിഞ്ഞ ദിനങ്ങളിൽ ഇതിനായി റെയിൽവേ മന്ത്രിയെയും ബന്ധപ്പെട്ടവരെയും നേരിൽ കണ്ടിരുന്നു

Published

on

വലിയൊരു സന്തോഷ വാർത്ത പങ്കുവെക്കുകയാണ് . പുതിയ വന്ദേ ഭാരത് ട്രെയിനിന് മലപ്പുറം ജില്ലയിലെ പ്രധാന സ്റ്റേഷനായ തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചതായി റെയിൽവേ അറിയിച്ചു.

കഴിഞ്ഞ ദിനങ്ങളിൽ ഇതിനായി റെയിൽവേ മന്ത്രിയെയും ബന്ധപ്പെട്ടവരെയും നേരിൽ കണ്ടിരുന്നു. ഇനി ആദ്യത്തെ വന്ദേ ഭാരതിന് കൂടി സ്റ്റോപ്പ് അനുവദിക്കണം , അതിനായുള്ള ശ്രമങ്ങൾ തുടരുകയാണ്

 

Continue Reading

kerala

കരിപ്പൂരിൽ പകൽ സമയമുളള വിമാന സർവീസുകൾ പുനരാരംഭിച്ചു

റൺവേ റീ കാർപെറ്റിങ് പ്രവൃത്തികൾക്കായാണ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്

Published

on

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ പകൽസമയം നിയന്ത്രണമേർപ്പെടുത്തിയിരുന്ന വിമാന സർവീസുകൾ പുനരാരംഭിച്ചു. എട്ടു മാസത്തിനു ശേഷമാണ് പകൽ നിയന്ത്രണം നീക്കിയത്. റൺവേ റീ കാർപെറ്റിങ് പ്രവൃത്തികൾക്കായാണ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.

ഒക്ടോബറിൽ തുടങ്ങുന്ന ശൈത്യകാല ഷെഡ്യൂളിൽ ഉൾപ്പെടുത്തിയാകും പകൽ പൂർണതോതിൽ സർവീസുകൾ പുനരാരംഭിക്കുക. ജനുവരിയിലാണ് പകൽ 10 മുതൽ വൈകീട്ട് ആറുവരെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. അതേസമയം, റൺവേയിലെ നിയന്ത്രണം നീക്കിയതിനാൽ വൈകിയെത്തുന്നതും മറ്റു വിമാനത്താവളങ്ങളിൽ നിന്ന് തിരിച്ചുവിടുന്നതുമായ വിമാനങ്ങൾക്ക് പകൽ ഇറങ്ങാൻ തടസ്സമുണ്ടാകില്ല.

Continue Reading

Trending