Connect with us

Video Stories

ഈസ് നോട്ട് കിംഗ്

Published

on

‘പ്രസിഡന്റെന്നാല്‍ രാജാവല്ല. എത്ര പ്രഗത്ഭനാണ് പ്രസിഡന്റെങ്കിലും ചിലപ്പോള്‍ അബദ്ധങ്ങള്‍ ചെയ്യും. അത് ന്യായാധിപനായാലും’ ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ ഭരണഘടനയിലെ 356ാം വകുപ്പ് ഉപയോഗിച്ച് മോദി സര്‍ക്കാര്‍ പിരിച്ചുവിട്ട കേസില്‍ വിധി പറയുമ്പോഴാണ് ജസ്റ്റിസ് കെ.എംജോസഫ് ഈ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസ് സര്‍ക്കാറിനെ പിരിച്ചുവിട്ട നടപടി റദ്ദാക്കിയ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായ കോട്ടയം അതിരമ്പുഴ കുറ്റിയില്‍ മാത്യു മകന്‍ കെ.എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കണമെന്ന കൊളീജിയത്തിന്റെ ശിപാര്‍ശ കേന്ദ്രം തള്ളിയില്ലെങ്കിലേ അത്ഭുതപ്പെടേണ്ടൂ. സുപ്രീംകോടതി അഭിഭാഷയായ ഇന്ദു മല്‍ഹോത്ര, കെ.എം ജോസഫ് എന്നിവരെയാണ് സുപ്രീംകോടതിയിലേക്ക് കഴിഞ്ഞ ജനുവരിയില്‍ കൊളീജിയം ശിപാര്‍ശ ചെയ്തത്. കേന്ദ്ര സര്‍ക്കാര്‍ ശിപാര്‍ശക്കുമേല്‍ ഇത്ര കാലം അടയിരുന്നു. ഇന്ദു മല്‍ഹോത്രയെ ജസ്റ്റിസായി നിയമിച്ചും ജോസഫിന്റേത് പുനഃപരിശോധിക്കാനഭ്യര്‍ഥിച്ചും കേന്ദ്രം ഉത്തരവായത് നാട് പ്രതീക്ഷിക്കായ്കയല്ലെങ്കിലും പരിചിതമല്ലാത്തതിനാല്‍ ചെറിയ വൈക്ലബ്യം. പതിവായാല്‍ പ്രശ്‌നമല്ലാതാകും എന്നേ മോദി- അമിത്ഷാജിക്കാലത്ത് പറയാനൊക്കൂ.
കേന്ദ്രത്തിന് പറയാന്‍ എമ്പാടും കാര്യങ്ങളുണ്ട്. ജോസഫ് മലയാളിയാണ്. കേരളക്കരയില്‍ നിന്ന് സ്വയമ്പന്‍ കുര്യന്‍ ജോസഫ് ഇപ്പൊത്തന്നെ സുപ്രീംകോടതി ജസ്റ്റിസായുണ്ട്. പ്രാദേശിക സന്തുലിതത്വം. ദലിത് വിഭാഗത്തിനുള്ള പ്രാതിനിധ്യം ഉറപ്പാക്കണമെന്ന കാര്യവും കേന്ദ്രത്തിന് ബോധ്യമുണ്ട്. ഏതാനും മാസങ്ങളായി കൊളീജയത്തിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയല്ലാത്ത മിക്കവരും അസ്വസ്ഥരാണെന്ന് വ്യക്തമാക്കിയതാണ്. ജസ്റ്റിസ് ചെലമേശ്വര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ കേന്ദ്രത്തിന്റെ അടയിരുപ്പിനെ മാത്രമല്ല, ഇതിനുമേല്‍ ചീഫ് ജസ്റ്റിസിന്റെ അര്‍ഥഗര്‍ഭമായ മൗനത്തെയും ചോദ്യം ചെയ്യുകയുണ്ടായി. ഇനിയും മൗനം ദീക്ഷിച്ചാല്‍ ചരിത്രം മാപ്പു തരില്ലെന്ന് ഇവര്‍ പറഞ്ഞത് കൊളീജിയം ശിപാര്‍ശ നടപ്പാക്കാത്തതിനെച്ചൊല്ലിയാണെങ്കില്‍ ശിപാര്‍ശ ഭാഗികമായി തള്ളിയ കേന്ദ്രത്തെ പിന്തുണച്ചിരിക്കുകയാണിപ്പോള്‍ ദീപക് മിശ്ര.
കാര്യം എല്ലാര്‍ക്കും വ്യക്തമായിട്ടുണ്ട്. ഹൈക്കോടതിയിലായാലും എവിടെയായാലും ബി.ജെ.പി ആഗ്രഹിക്കുന്നതു പോലെ വിധി നല്‍കിയില്ലെങ്കില്‍ ഒന്നും ഹിതകരമായിരിക്കില്ല. ജസ്റ്റിസ് ലോയ മറ്റൊരു ചൂണ്ടുപലകയാണ്. കള്ളച്ചൂതും കുതികാല്‍വെട്ടും കൈമുതലാക്കിയ കൗരവ സംഘം അരിയിട്ട് വാഴ്ച നടത്തുകയാണ്. വഴങ്ങാത്തവര്‍ അല്‍പമെങ്കിലും ബാക്കിയുള്ളത് കോടതികളിലാണ്. എല്ലാവരും അനുസരണശീലത്തിലെത്താത്തതിനാല്‍ ആളും തരവും നോക്കി കേസ് നീക്കിക്കൊടുക്കുകയെന്നതാണ് നടപ്പു രീതി. മിസ്റ്റര്‍ ചീഫ് ജസ്റ്റിസ്, അതു പാടില്ല. ആയിരത്താണ്ടു പാരമ്പര്യമുള്ള രാജ്യത്തിന്റെ നീതിദേവതയെ അത്രമേല്‍ വ്യഭിചരിക്കരുത് എന്ന് വിളിച്ചു പറയുകയായിരുന്നല്ലോ നാല് മുതിര്‍ന്ന ജഡ്ജിമാര്‍. അവരിലൊരാള്‍ ഇനി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലേക്ക് വരേണ്ടതാണ്, നടപ്പു രീതിയനുസരിച്ചാണെങ്കില്‍.
2016ലായിരുന്നു ഉത്തരാഖണ്ഡ് വിധി. സുപ്രീംകോടതി ആ വിധിയെ അംഗീകരിക്കുകയും ചെയ്തു. ആയിടെ തന്നെ കെ.എം ജോസഫിനെ ഹൈദ്രബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ കൊളീജിയം ശിപാര്‍ശ ചെയ്തതാണ്. കേന്ദ്ര സര്‍ക്കാര്‍ അനങ്ങിയില്ല. അതിന് ശേഷം സുപ്രീംകോടതിയിലേക്ക് നിയമിക്കാന്‍ ജസ്റ്റിസ് ഠാക്കൂറിന്റെ കാലത്ത് പട്ടികയില്‍ വന്നെങ്കിലും പിന്നാലെ വന്ന കെഹാര്‍ വെട്ടി. കൊളീജിയം അംഗമായിരുന്ന ജസ്റ്റിസ് ചെലമേശ്വര്‍ അതൃപ്തി രേഖാമൂലം അറിയിച്ചതാണ്. കൊളീജിയത്തിന്റെ ശിപാര്‍ശ സമ്പ്രദായത്തില്‍ പൂര്‍ണ തൃപ്തനല്ല ജസ്റ്റിസ് ചെലമേശ്വര്‍. കാരണം ശിപാര്‍ശ വൈകിയതിനാല്‍ ചീഫ് ജസ്റ്റിസാകാന്‍ കഴിയാതെ വിരമിക്കേണ്ടിവരുന്നയാളാണദ്ദേഹം. ഇക്കണക്കിന് പോയാല്‍ രണ്ടു വര്‍ഷം കൊണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിരമിക്കേണ്ടിവരുന്ന കെ.എം ജോസഫിന് ഇപ്പോള്‍ പരമോന്നത കോടതിയില്‍ നിയമിതനായാല്‍ അഞ്ചു വര്‍ഷം തുടരാം.
അച്ഛന്‍ ഇരുന്ന കസേരയില്‍ ഒന്നിരിക്കാമെന്നേ കെ.എം ജോസഫിന് മോഹമുണ്ടാകൂ. സുപ്രീംകോടതി ജസ്റ്റിസും അഡ്വക്കറ്റ് ജനറലുമായിരുന്ന കെ.കെ മാത്യുവിന്റെയും അമ്മിണി തരകന്റെയും ഈ മകന്‍ ഡല്‍ഹിയിലേയും കൊച്ചിയിലേയും കേന്ദ്രീയ വിദ്യാലയം കഴിഞ്ഞ് ചെന്നൈ ലയോള കോളജിലും പിന്നീട് എറണാകുളം ലോ കോളജിലും ചേര്‍ന്ന് പഠിച്ച് അഭിഭാഷകനായി. ഡല്‍ഹിയിലായിരുന്നു അഭിഭാഷക വൃത്തിക്ക് തുടക്കം കുറിച്ചതെങ്കിലും അടുത്ത വര്‍ഷം തന്നെ കൊച്ചിയിലേക്ക് പറിച്ചുനട്ടു. സിവില്‍, ഭരണഘടന, റിട്ട് ഹര്‍ജികള്‍ എന്നിവയിലാണ് ശ്രദ്ധേയനായത്. ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമത്തിലെ അമിക്കസ് ക്യൂറിയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയായിരുന്നു കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് നിയമനം. ഒമ്പതു വര്‍ഷം കേരള ഹൈക്കോടതിയിലിരുന്ന് വിവാദമായി ഒട്ടേറെ കേസുകളില്‍ വിധി പറഞ്ഞ ജോസഫിനെ 2014ലാണ് ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായി നിയമിച്ചത്. കേരളത്തിലെ സ്വാശ്രയ കേസുകള്‍ കേട്ട അദ്ദേഹം വേമ്പനാട്ട് കായലിലെ അനധികൃത റിസോര്‍ട്ട് നിശ്ശേഷം പൊളിക്കാന്‍ വിധിച്ചു.
ഉത്തരാഖണ്ഡില്‍ നിന്ന് കൊച്ചിയിലെത്തിയാല്‍ മുണ്ടും ഷര്‍ട്ടുമിട്ട് സൈക്കിളില്‍ സഞ്ചരിക്കാന്‍ മടിക്കാത്ത ജോസഫ് മിടുക്കനാണെന്ന് ദീപക് മിശ്രയുടെ കൊളീജിയം സാക്ഷ്യം വഹിച്ചതാണ്. അപ്പഴാണ് ജോസഫ് മലയാളിയാണ് സീനിയോറിറ്റിയില്‍ നാല്പത്തിരണ്ടാമനാണ് എന്നെല്ലാം വിശദീകരിക്കുന്നത്. കൊളീജിയത്തിന് ഒന്നേ അറിയൂ.- സുപ്രീംകോടതി ജസ്റ്റിസാകാന്‍ യോഗ്യനാണ്. കേന്ദ്രത്തിന് ബോധ്യമാകാത്തതും അതാണ്.

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading

Trending