Connect with us

Views

വയനാടിനെ ഇനിയും ഒറ്റപ്പെടുത്തരുത്

Published

on

റെയില്‍, വ്യോമ, ജല ഗതാഗതങ്ങള്‍ സ്വപ്‌നമായി തുടരുന്ന വയനാട് ജില്ലയിലുള്ളവര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏറ്റവും പ്രധാന മാര്‍ഗമായ വയനാട് താമരശ്ശേരി ചുരം തകര്‍ന്ന് മാസങ്ങളായിട്ടും തിരിഞ്ഞുനോക്കാത്ത അധികൃതരുടെ ചെവിയിലെത്തുന്നത് ഇത്തരം നിലവിളികള്‍ക്ക് പകരം പാര്‍ട്ടി സമ്മേളനങ്ങളിലുയരുന്ന മുദ്രാവാക്യങ്ങളുടെ മുഴക്കങ്ങളാണ്. വകുപ്പ് മന്ത്രിയും ജനപ്രതിനിധികളും പരസ്പരം പഴി ചാരുന്നതല്ലാതെ റോഡ് നന്നാക്കാനുള്ള ഒരു നടപടിയുമെടുക്കാത്തത് ദുരിതം ഇരട്ടിയാക്കുകയും ചെയ്യുന്നു. മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരായ ഡോ. എം.കെ മുനീറും ഇബ്രാഹിം കുഞ്ഞും നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ ബലത്തിലാണ് ഇപ്പോഴും ചുരം റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നത്.

ഓരോ മാസവും വയനാട്ടില്‍ നിന്ന് ചികിത്സക്കായി ശരാശരി ആയിരത്തിനും ആയിരത്തഞ്ഞൂറിനും ഇടക്ക് രോഗികളാണ്് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തുന്നതെന്നറിയുമ്പോഴാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങളുടെ ആഴം വെളിവാകുന്നത്. മികച്ച ആസ്പത്രികളും ചികിത്സാ സൗകര്യങ്ങളുമില്ലാത്തതിനാല്‍ വാഹനാപകടങ്ങള്‍, തീപൊള്ളല്‍, വന്യജീവി ആക്രമണം, തെരുവുനായ ആക്രമണം, അരിവാള്‍ രോഗം തുടങ്ങിയ വയനാട് നിത്യേനയെന്നോണം അഭിമുഖീകരിക്കുന്ന ചികിത്സകള്‍ക്കായി ഭൂരിഭാഗത്തിനും ആശ്രയിക്കേണ്ടി വരുന്നത് കോഴിക്കോട് ജില്ലയേയാണ്. ഒരു വര്‍ഷം പതിനയ്യായിരത്തോളം രോഗികള്‍ ചികിത്സക്കായി അയല്‍ ജില്ലകളെ ആശ്രയിക്കുന്നുവെന്നാണ് ഔദ്യോഗിക കണക്ക്. മറ്റൊരു മാര്‍ഗവുമില്ലാതെ അയല്‍ജില്ലകളിലേക്ക് ചികിത്സക്കായി പോകുന്നവരാണ് കുഴിയില്‍ കുടുങ്ങിയും ബ്ലോക്കില്‍പെട്ടും മരണത്തിന് കീഴടങ്ങുന്നത്. യഥാസമയം വിദഗ്ധ ചികിത്സ ലഭിച്ചിരുന്നുവെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നു എന്ന് ഡോക്ടര്‍മാര്‍ ഉറപ്പുനല്‍കിയിരുന്ന മനുഷ്യജീവനുകളാണ് ചികിത്സകിട്ടാതെ റോഡിലും പെരുവഴിയിലും പിടഞ്ഞുതീരുന്നത്.

കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന മലമ്പാതയായ താമരശ്ശേരി ചുരം എന്നറിയപ്പെടുന്ന വയനാട് ചുരം ഇന്ന് ആശങ്കയുടെ കയറ്റിറക്കമായി മാറിയിരിക്കയാണ്. ഹൃദയഹാരിയായ കാഴ്ചകള്‍ സമ്മാനിക്കുന്ന ഈ മലമ്പാത ആകുലതയുടെ ഗര്‍ത്തങ്ങളായി മാറിയിട്ടുണ്ട്. ഗതാഗതത്തിനായി മറ്റൊരു മാര്‍ഗവുമില്ലാത്ത വയനാട്ടുകാരെ ബന്ദികളാക്കുന്ന സ്ഥിതിയാണ് ചുരത്തിന്റെ നിലവിലുള്ള അവസ്ഥ. ചുരം, ദേശീയപാത 212ന്റെ ഭാഗമാണ്. താമരശ്ശേരിക്കടുത്ത് അടിവാരത്തുനിന്ന് തുടങ്ങുന്ന 12 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള ഈ വഴിയില്‍ ഒമ്പത് മുടിപ്പിന്‍ വളവുകളാണ് ചുരത്തിനുള്ളത്. ഈ പാത അവസാനിക്കുന്ന വയനാട് ജില്ലയിലെ ലക്കിടിയില്‍ എത്തുമ്പോഴേക്കും സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 700 മീറ്റര്‍ മുകളില്‍ എത്തും.

നേരത്തേ സംസ്ഥാന പാതയുടെ ഭാഗമായിരുന്ന ചുരം റോഡ് ദേശീയപാതയായിട്ട് വര്‍ഷങ്ങളായി. എന്നാല്‍ നവീകരണത്തില്‍ വനം വകുപ്പ് എക്കാലവും തടസ്സം നില്‍ക്കുകയായിരുന്നു. ആവശ്യത്തിന് വനഭൂമി ലഭ്യമായാല്‍ മാത്രമേ വളവുകളില്‍ വീതി കൂട്ടി റോഡ് നവീകരിക്കാന്‍ കഴിയുകയുള്ളു. 2012ല്‍ ചുരം പൂര്‍ണമായി തകര്‍ന്നപ്പോഴാണ് വനഭൂമിക്കായി അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചത്. കൈമാറുന്ന ഭൂമി രേഖകളില്‍ വനമായി തന്നെ നിലനിര്‍ത്തണം, കൈമാറുന്ന ഭൂമിയുടെ വിപണി വിലക്കു തുല്യമായ തുക സംസ്ഥാന സര്‍ക്കാര്‍ കൈമാറണം, ഭൂമിയില്‍ നിന്നു മുറിച്ചു മാറ്റുന്ന മരങ്ങളുടെ പത്തിരട്ടി മരങ്ങള്‍ വച്ചുപിടിപ്പിക്കാനുള്ള ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കണം എന്നിങ്ങനെ കര്‍ശന നിബന്ധനകളാണ് ഭൂമി വിട്ടു നല്‍കുന്നതിന് അന്നു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം മുന്നോട്ടുവച്ചത്. നിര്‍ദേശങ്ങള്‍ അംഗീകരിക്കുകയും ദേശീയപാത വിഭാഗം നടപടികള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍, ഉത്തരവിറക്കേണ്ട കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഇക്കാര്യത്തില്‍ പിന്നീട് നടപടിയെടുത്തില്ല. റോഡ് നവീകരണത്തിന് തടസ്സവാദം ഉന്നയിക്കുന്നവര്‍ ചുരത്തിലെ അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള മേഖലകളില്‍ നടക്കുന്ന അനധികൃത പ്രവൃത്തികള്‍ നിര്‍ബാധം നടത്തുകയും ചെയ്യുന്നുണ്ട്. പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴികളുമായി കിടക്കുന്ന ചുരം റോഡിലൂടെ വാഹന ഗതാഗതം ഇന്ന് പേടി സ്വപ്‌നമാവുകയാണ്.

വീതിയില്ലാത്ത റോഡ്, വന്‍ ഗര്‍ത്തങ്ങള്‍, ഏതു നിമിഷവും നിലംപൊത്തുമെന്ന നിലയില്‍ തൂങ്ങി നില്‍ക്കുന്ന വന്‍മരങ്ങളും പാറക്കഷ്ണങ്ങളും, ചുരത്തിലെ ദുരിതക്കാഴ്ചകളാണിത്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് തടസ്സങ്ങളൊന്നുമില്ലാതെ ഒഴുകിയിരുന്ന ചുരം ഇന്നത്തെ അവസ്ഥയിലെത്തിച്ചതിന് പിന്നില്‍ രാഷ്ട്രീയക്കളികളുടെ നീണ്ട നിരതന്നെയുണ്ട്.

ചുരം റോഡിലെ ഹെയര്‍പിന്‍ വളവിലെ തകര്‍ച്ചയാണ് ഗതാഗതക്കുരുക്കിനിടയാക്കുന്നത്. വളവുകളില്‍ റോഡ് തകര്‍ന്ന് രൂപപ്പെടുന്ന വന്‍ഗര്‍ത്തങ്ങളില്‍ വലിയ വാഹനങ്ങള്‍ കുടുങ്ങുകയും തുടര്‍ന്ന് ഗതാഗത കുരുക്കിനിടയാവുകയും ചെയ്യുന്നത് പതിവ് കാഴ്ചയാണ്. ഇതിന് ശാശ്വത പരിഹാരമായായിരുന്നു മുന്‍ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് പൊതുമരാമത്ത് മന്ത്രിയായിരുന്ന ഡോ. എം.കെ മുനീറിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം മൂന്ന്, നാല്, ഒമ്പത് വളവുകള്‍ ഇന്റര്‍ലോക്ക് പാകിയത്. ഈ വളവുകള്‍ക്ക് ഇപ്പോഴും യാതൊരു തകര്‍ച്ചയും നേരിട്ടിട്ടില്ല. ഇത് വിജയം കണ്ടതിനെ തുടര്‍ന്നാണ് ബാക്കി വളവുകളില്‍ക്കൂടി ഇന്റര്‍ലോക്ക് പാകി സുരക്ഷിതമാക്കാനുള്ള പദ്ധതി തയ്യാറാക്കുകയും ചെയ്തിരുന്നത്. പൊതുമരാമത്ത് ദേശീയപാതാവിഭാഗം തയ്യാറാക്കിയ പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടും തുടര്‍ന്ന് അധികാരത്തിലെത്തിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ അനാസ്ഥ കാട്ടുകയായിരുന്നു. ആറ് മുടിപ്പിന്‍ വളവിലും ഒരു സാധാരണവളവിലും കോണ്‍ക്രീറ്റ് ഇന്റര്‍ലോക്ക് ടൈലുകള്‍ പാകാനായിരുന്നു പദ്ധതി. ഇതിനായി 80 ലക്ഷത്തോളം രൂപയുടെ എസ്റ്റിമേറ്റാണ് അന്ന് തയ്യാറാക്കിയിരുന്നത്. ഒന്ന്, മൂന്ന്, അഞ്ച്, ആറ്, ഏഴ്, എട്ട് വളവുകളിലും ചിപ്പിലിത്തോട് വളവിലും ടൈലുകള്‍ പാകി സുരക്ഷിതമാക്കാനും ലക്ഷ്യമിട്ടിരുന്നു.

വളവുകള്‍ വീതി കൂട്ടണമെങ്കില്‍ വനം വകുപ്പിന്റെ അധീനതയില്‍നിന്ന് ഭൂമി വിട്ടുകിട്ടണം. വനം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ചില കൂടിയാലോചനകളൊക്കെ നടന്നെങ്കിലും ഫലപ്രദമാകാതെ പോവുകയായിരുന്നു. ചുരത്തിലെ വളവുകള്‍ ഉള്‍പ്പെടെ തകര്‍ന്ന് ഗതാഗതകുരുക്ക് നിത്യമായതോടെ 2012ല്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്താണ് വീണ്ടും ചുരം നവീകരിച്ചത്. തകര്‍ന്ന് തരിപ്പണമായിക്കിടന്ന ചുരം റോഡ് 2012 ജനവരിയിലാണ് നവീകരിച്ചത്. തിരക്കുള്ള ഈ ദേശീയപാതയില്‍ മൂന്നാഴ്ചയിലധികം ഗതാഗതം നിരോധിച്ചായിരുന്നു റോഡ് നവീകരണം. മുടിപ്പിന്‍ വളവുകള്‍ മണ്ണുമാന്തി ഉപയോഗിച്ച് മാന്തി പുനര്‍നിര്‍മ്മിച്ച് അതിന്റെ മുകളില്‍ ടാര്‍ ചെയ്താണ് റോഡ് നവീകരിച്ചത്. ഫെബ്രുവരി 10ന് പാത ഗതാഗതത്തിന് തുറന്നുകൊടുത്തു. ഇതോടെ ചുരത്തിലെ യാത്ര സുഖകരമായി മാറുകയും ചെയ്തു. തകര്‍ന്ന റോഡ് നന്നാക്കുന്നതില്‍ ഇനിയും അമാന്തം കാണിച്ചാല്‍ അത് വയനാട്ടുകാരോട് ചെയ്യുന്ന ഏറ്റവും വലിയ അനീതിയായിരിക്കുമെന്ന് ഓര്‍ക്കുന്നത് നന്ന്.

Health

വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകും; കുപ്പിവെള്ളം വാങ്ങുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം

സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി

Published

on

പ്ലാസ്റ്റിക് ബോട്ടിലില്‍ സൂക്ഷിക്കുന്ന കുപ്പിവെള്ളം, ജ്യൂസുകള്‍, കോളകള്‍ എന്നിവ കൂടുതല്‍ സമയം സൂര്യപ്രകാശം ഏല്‍ക്കുന്നത് സുരക്ഷിതമല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. അതിനാല്‍ സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി.

സൂര്യപ്രകാശം ഏല്‍ക്കുന്ന വിധം കുപ്പിവെള്ളം വില്‍പ്പനയ്ക്കു വച്ചതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതിപ്പെടാം. കടുത്ത ചൂടേറ്റ് കുപ്പിയിലുണ്ടാകുന്ന രാസമാറ്റം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കുപ്പിവെള്ളം വെയിലത്ത് വയ്ക്കുമ്പോള്‍ ചൂടാകുകയും ഇതിലുള്ള പ്ലാസ്റ്റിക് നേരിയ തോതില്‍ വെള്ളത്തില്‍ അലിഞ്ഞിറങ്ങുകയും ചെയ്യും. പ്രത്യക്ഷത്തില്‍ ഇതു കണ്ടെത്താന്‍ കഴിയില്ല. വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് വഴിയൊരുക്കും.

അതിനാല്‍, സ്ഥിരമായി കുപ്പിവെള്ളം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വെയില്‍ ഏല്‍ക്കുന്ന രീതിയില്‍ ഇവ സൂക്ഷിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

കുപ്പിവെള്ളം, സോഡ, മറ്റ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ തുറന്ന വാഹനങ്ങളില്‍ വിതരണത്തിനായി കൊണ്ടുപോകരുത്.

കടകളില്‍ വില്‍പ്പനയ്ക്കായി വച്ചിരിക്കുന്ന കുപ്പിവെള്ളം, ശീതള പാനിയങ്ങള്‍ എന്നിവ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാത്ത രീതിയില്‍ സൂക്ഷിക്കണം.

കടകള്‍ക്കു വെളിയില്‍ വെയില്‍ കൊള്ളുന്ന രീതിയില്‍ തൂക്കിയിടാനോ വയ്ക്കാനോ പാടില്ല.

കുപ്പിവെള്ളത്തില്‍ ഐഎസ്‌ഐ മുദ്രയുണ്ടോ എന്ന് ഉറപ്പു വരുത്തണം.

പ്ലാസ്റ്റിക് ബോട്ടിലിന്റെ സീല്‍ പൊട്ടിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം.

വെയിലത്തു പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റം കുപ്പിവെള്ളം സൂക്ഷിക്കരുത്.

Continue Reading

kerala

സംസ്ഥാനത്ത് മുണ്ടി നീര് പടരുന്നു; 70 ദിവസത്തിനുള്ളില്‍ 10,000 കുട്ടികള്‍ക്ക് രോഗം

ഏറ്റവും കൂടുതല്‍ കേസുകള്‍ മലപ്പുറം ജില്ലയില്‍

Published

on

കേരളത്തില്‍ മുണ്ടിനീര് വർദ്ധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം മാത്രം 190 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഈ മാസം മാത്രം 2505 വൈറല്‍ അണുബാധ കേസുകള്‍ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

കുട്ടികള്‍ക്കാണ് ഏറ്റവും കൂടുതല്‍ രോഗം പിടിപെടുന്നത്. 70 ദിവസത്തിനുള്ളില്‍ ഏകദേശം 10,000 കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ 1649 കുട്ടികള്‍ക്ക് മുണ്ടിനീര് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകള്‍ പറയുന്നു. സംസ്ഥാനത്ത് ഒപിയില്‍ എത്തുന്ന 20 കുട്ടികളില്‍ ഒരാള്‍ക്ക് രോഗം കണ്ടെത്തുന്നുണ്ട്. മലപ്പുറത്തും സമീപ പ്രദേശങ്ങളിലുമാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഉള്ളത്.

ഉമിനീർ ഗ്രന്ഥികളെ ബാധിക്കുന്ന ഒരു വൈറല്‍ അണുബാധയാണ് മുണ്ടിനീര്. പരാമിക്‌സോ വൈറസ് മൂലമാണ് ഈ പകർച്ചവ്യാധി പിടിപെടുന്നത്. സാധാരണയായി ശ്വസന തുള്ളികളിലൂടെയോ രോഗ ബാധിതമായ ഉമിനീരുമായുള്ള നേരിട്ടുള്ള സമ്ബർക്കത്തിലൂടെയോ ആണ് മുണ്ടിനീര് പകരുന്നത്. ശ്വാസനാളത്തിലൂടെ ശരീരത്തിന് അകത്ത് പ്രവേശിക്കുന്ന അണുബാധ രക്തപ്രവാഹത്തിലൂടെ വ്യാപിക്കുന്നു. ഇത് ഉമിനീർ ഉത്പാദിപ്പിക്കുന്ന പരോട്ടിൻ ഗ്രന്ഥികളെ ബാധിക്കുകയും ഇതുമൂലം വീക്കം ഉണ്ടാകുകയും ചെയ്യുന്നു.

മുഖത്ത് ഉണ്ടാകുന്ന വീക്കം ആണ് മുണ്ടിനീരിന്റെ പ്രധാന ലക്ഷണം. ചെവിയുടെ താഴെയായി കവിളിന്റെ വശങ്ങളിലാണ് വീക്കം ഉണ്ടാകുക. കഴുത്തിന് പിന്നിലെ വീക്കം, വീക്കമുള്ള ഭാഗത്തെ വേദന, തലവേദന, പേശി വേദന, ക്ഷീണം, ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുമൊക്കെയുള്ള ബുദ്ധിമുട്ട്, വിശപ്പില്ലായ്മ എന്നിവയും മുണ്ടിനീരിന്റെ ലക്ഷണങ്ങളാണ്.

ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടാകുന്ന പക്ഷം ഉടനെ തന്നെ വൈദ്യ സഹായം തേടുന്നത് രോഗം പടരാതിരിക്കാൻ സഹായിക്കും. രോഗം ഭേദമാകുന്നത് വരെ മറ്റുള്ളവരുമായുള്ള സമ്ബർക്കവും ഒഴിവാക്കണം. ഇളംചൂടുള്ള ഉപ്പുവെള്ളം കവിള്‍കൊള്ളുന്നത് വേദനയും നീരും കുറയ്ക്കാൻ സഹായിക്കും.

Continue Reading

Health

ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയ ഉപയോഗം തടയാന്‍ നടപടി

രാജ്യത്ത് ആദ്യമായാണ് സംസ്ഥാനതല ആന്റിബയോഗ്രാമും ജില്ലാതല ആന്റിബയോഗ്രാമും പുറത്തിറക്കുന്നത്.

Published

on

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ ജില്ലാതല എ.എം.ആര്‍ (ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്) കമ്മിറ്റികള്‍ക്കുള്ള പ്രവര്‍ത്തന മാര്‍ഗരേഖ പുറത്തിറക്കി. രാജ്യത്ത് ആദ്യമായാണ് സംസ്ഥാനതല ആന്റിബയോഗ്രാമും ജില്ലാതല ആന്റിബയോഗ്രാമും പുറത്തിറക്കുന്നത്. മുമ്പ് ബ്ലോക്ക്തല എ.എം.ആര്‍. കമ്മിറ്റികള്‍ക്കുള്ള മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു.

ജില്ലാതല മാര്‍ഗരേഖപ്രകാരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ചെയര്‍മാനായുള്ള എ.എം.ആര്‍. വര്‍ക്കിംഗ് കമ്മിറ്റിയും ജില്ലാ എ.എം.ആര്‍. എക്സിക്യുട്ടീവ് കമ്മിറ്റിയും രൂപീകരിക്കണം. ഇരു കമ്മറ്റികളുടേയും ഘടനയും പ്രവര്‍ത്തനങ്ങളും അവയുടെ നിരീക്ഷണവും അവലോകനവും മാര്‍ഗരേഖയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ജില്ലാ എ.എം.ആര്‍. ലബോട്ടറികളുടെ പ്രവര്‍ത്തന മാര്‍ഗരേഖയും പുറത്തിറക്കി. നിര്‍ണയ ലാബ് നെറ്റുവര്‍ക്കിലൂടെ ലാബുകളെ ബന്ധിപ്പിക്കും. ഇതിലൂടെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ കൃത്യമായ തോത് മനസിലാക്കാന്‍ സാധിക്കും.

പ്രാഥമിക തലത്തിലുള്ള ആശുപത്രികള്‍ക്കുള്ള മാര്‍ഗരേഖ നേരത്തെ പുറത്തിറക്കിയിരുന്നു. ഇത് കൂടാതെ ദ്വിതീയ-ത്രിതീയ തലത്തിലുള്ള താലൂക്ക് തലം മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള ആശുപത്രികളെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കുന്നതിനുള്ള മാര്‍ഗരേഖയും പുതുതായി പുറത്തിറക്കി. മലയാളത്തിലുള്ള എ.എം.ആര്‍ അവബോധ പോസ്റ്ററുകള്‍ ആശുപത്രിയില്‍ പ്രദര്‍ശിപ്പിക്കണം.

എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അണുബാധ നിയന്ത്രണ പ്രവര്‍ത്തനങ്ങളിലും എ.എം.ആര്‍ പ്രതിരോധത്തിലും പരിശീലനം നല്‍കണം. പ്രിസ്‌ക്രിപ്ഷന്‍ ഓഡിറ്റ് മൂന്ന് മാസത്തിലൊരിക്കലെങ്കിലും നടത്തുകയും വിലയിരുത്തുകയും വേണം.

ആശുപത്രികളില്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ കമ്മിറ്റിയും ആന്റിമൈക്രോബിയല്‍ സ്റ്റ്യൂവാര്‍ഡ്ഷിപ്പ് കമ്മിറ്റിയും ഉണ്ടായിരിക്കുകയും വിലയിരുത്തുകയും വേണം. ഡബ്ല്യു.എച്ച്.ഒ.യുടെ സര്‍ജിക്കല്‍ സേഫ്റ്റി ചെക്ക്‌ലിസ്റ്റ് എല്ലാ ശസ്ത്രക്രിയാ യൂണിറ്റുകളിലും നടപ്പിലാക്കണം. കാലഹരണപ്പെട്ടതും ഉപയോഗിക്കാത്തതുമായ ആന്റിബയോട്ടിക്കുകള്‍ ശരിയായ രീതിയില്‍ നീക്കം ചെയ്യുന്നതിനുള്ള സംരംഭം ഉണ്ടായിരിക്കണം.

ആശുപത്രി അണുബാധ നിയന്ത്രണ സമിതി ഇതുമായി ബന്ധപ്പെട്ട് കൃത്യമായ നിരീക്ഷണം നടത്തണം. ഇങ്ങനെ വിശദമായ പരിശോധനയ്ക്കും വിലയിരുത്തലിനും ശേഷമാണ് ആശുപത്രികളെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളായി പ്രഖ്യാപിക്കുക. ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകള്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കൊണ്ട് മരണമടയും എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്.

Continue Reading

Trending