Connect with us

columns

പുകമറയിലാക്കിയ നിയമസഭാസമ്മേളനം

Published

on

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

കോവിഡ് 19 മഹാമാരിയുടെ അടിയന്തിര പരിമിതികള്‍ക്കിടയിലും ഒരു ദിവസത്തേക്ക് വിളിക്കേണ്ടിവന്ന നിയമസഭാസമ്മേളനത്തില്‍ അവിശ്വാസപ്രമേയ ചര്‍ച്ച ഒരു ജനാധിപത്യ ദുരന്തമാക്കി മാറ്റി. അതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും പേരില്‍ ഭാവിചരിത്രം രേഖപ്പെടുത്തും.അഞ്ച് മണിക്കൂര്‍ സമയം നിശ്ചയിച്ച അവിശ്വാസപ്രമേയ ചര്‍ച്ച പതിനൊന്നു മണിക്കൂര്‍ എടുത്തതില്‍ മൂന്നേമുക്കാല്‍ മണിക്കൂറും മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗമായിരുന്നു. എന്നിട്ടും സ്വര്‍ണക്കടത്ത് കേസും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസുമായും ബന്ധപ്പെട്ട് നിയമസഭയില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടി മാത്രം മുഖ്യമന്ത്രിയില്‍നിന്ന് ലഭിക്കാതെ പോയി. പ്രതിപക്ഷത്ത്‌നിന്ന് കോണ്‍ഗ്രസിലെ വി.ഡി സതീശന്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന്റെ കുന്തമുന സഭ മുഖ്യമന്ത്രിയില്‍ അവിശ്വാസം രേഖപ്പെടുത്തുന്നു എന്നായിരുന്നു. വില്യം ഷേക്‌സ്പിയര്‍ മാര്‍ക്ക്ആന്റണിയെ കൊണ്ട് ബ്രൂട്ടസിനെ വിശേഷിപ്പിച്ച ബഹുമാന്യനെന്ന വിശേഷണത്തോടെ മുഖ്യമന്ത്രി പിണറായി വിജയനെ പ്രമേയ അവതാരകന്‍ അഭിസംബോധന ചെയ്തു.

എന്‍.ഐ.എ അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിന്റെ പകര്‍പ്പവകാശം മുഖ്യമന്ത്രി പിണറായി വിജയനാണ് അവകാശപ്പെടുന്നത്. ആ അന്വേഷണം ഇതിനകം വെളിപ്പെടുത്തിയ തെളിവുകളുമായി മുഖ്യമന്ത്രിയെ ബന്ധപ്പെടുത്തുന്ന ചോദ്യശരങ്ങളാണ് വി.ഡി സതീശന്‍ മുതല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വരെ പ്രതിപക്ഷത്തുനിന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ തുരുതുരാ ഉതിര്‍ത്തത്. അതിന് വസ്തുതാപരമായും ആധികാരികമായും മറുപടി പറഞ്ഞ് മുഖ്യമന്ത്രിയും പ്രതിപക്ഷം സൃഷ്ടിച്ച ‘പുകമറ’ മുഖ്യമന്ത്രിയും ഭരണപക്ഷത്ത് നിന്നുള്ളവരും തുടച്ചുനീക്കുമെന്നാണ് മുഖ്യമന്ത്രിയേയും സര്‍ക്കാരിനെയും പിന്തുണക്കുന്നവരെങ്കിലും പ്രതീക്ഷിച്ചത്. സാധാരണ ഗതിയില്‍ പിണറായി വിജയന് അര മണിക്കൂര്‍ കൊണ്ട് വസ്തുതകളുടെ പിന്‍ബലത്തില്‍ നിര്‍വഹിക്കാന്‍ കഴിയേണ്ട ഒരു കാര്യം എത്ര വലിച്ചുനീട്ടി പറഞ്ഞിട്ടും ഫലിക്കാതെ പോയി. കേസിലെ മുഖ്യപ്രതിയായ വനിത മുഖ്യമന്ത്രിയുടെ നയതന്ത്ര കോണ്‍സുലേറ്റില്‍ ഉദ്യോഗസ്ഥയായി തുടരുമ്പോള്‍ മുഖ്യമന്ത്രിക്ക് കീഴിലെ വകുപ്പില്‍ ഉന്നത ഉദ്യോഗസ്ഥയായി നിയമിപ്പിക്കപ്പെട്ടത് മുഖ്യമന്ത്രിയുടെ പ്രധാന ദൗത്യ പദ്ധതിയായ ലൈഫ് മിഷനില്‍ നിന്ന് നാലേകാല്‍ കോടി രൂപയുടെ കോഴപ്പണം കൈപ്പറ്റിയെന്ന് പ്രതി തന്നെ നല്‍കിയ മൊഴിയുമുള്‍പ്പെടെ പ്രതിപക്ഷമുയര്‍ത്തിയ അമ്പരപ്പിക്കുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. ഈ മാരത്തോണ്‍ മറുപടിയില്‍ തന്റെ ഓഫീസിന്റേയും വകുപ്പുകളുടെയും സര്‍ക്കാരിന്റെയും വിശ്വാസ്യത കാത്ത്‌സൂക്ഷിക്കാനാവശ്യമായ ജാഗ്രതയും നടപടികളും സ്വീകരിക്കുമെന്ന ഉറപ്പുപോലും നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. മൂന്നാറിലെ പെട്ടിമുടിയില്‍ മലയിടിച്ചിലിലും ഉരുള്‍പൊട്ടലിലും മനുഷ്യ ജീവനുകള്‍ കുഴിച്ചുമൂടിയതുപോലെ മണിക്കൂറുകള്‍ നീണ്ട പ്രസംഗ വായനയിലൂടെ പൊതുസമൂഹവും നിയമസഭയും മുഖ്യമന്ത്രിക്ക് നേരെ ഉയര്‍ത്തിയ ചോദ്യങ്ങള്‍ കുഴിച്ചുമൂടാന്‍ ശ്രമിക്കുകയാണ് ചെയ്തത്.

എന്‍.ഐ.എയുടെ അന്വേഷണത്തില്‍ പരിപൂര്‍ണ വിശ്വാസം രേഖപ്പെടുത്തുകയും അന്വേഷണം തന്റെ ഓഫീസിലേക്ക് നീങ്ങുന്നതു പോലും സ്വാഗതം ചെയ്യുകയും എന്തിന് മറ്റുള്ളവര്‍ക്ക് നെഞ്ചിടിപ്പെന്ന് പരിഹസിക്കുകയുമായിരുന്നു മുഖ്യമന്ത്രി ചെയ്തിരുന്നത്. മുഖാമുഖം പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് സഭയില്‍ മറുപടി പറയേണ്ടി വന്നപ്പോള്‍ സ്വന്തം നെഞ്ചിടിപ്പ് മറച്ചുവെക്കാന്‍ അസാധാരണവും അവിശ്വസനീയവുമായ മാര്‍ഗങ്ങള്‍ മറുപടിയില്‍ മുഖ്യമന്ത്രി സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ തന്നെ ശൈലി കടമെടുത്താല്‍ ചരിത്ര വസ്തുതകള്‍ അതിനുവേണ്ടി വക്രീകരിച്ചും ഗീബല്‍സ്യന്‍ നുണകള്‍ ആവര്‍ത്തിച്ചും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിയും മുഖ്യമന്ത്രി സ്വയം നിയമസഭയില്‍ പുകമറ സൃഷ്ടിച്ചു. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ഇടതുപക്ഷ ഗവണ്‍മെന്റുകളെ അട്ടിമറിക്കുന്ന ഗൂഢ ശക്തികള്‍ തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാനിറങ്ങിയിരിക്കുന്നു. മുസ്‌ലിംലീഗില്‍ ജമാഅത്തെ ഇസ്‌ലാമി വക ഇസ്‌ലാമികവത്കരണം നടക്കുന്നു. കോണ്‍ഗ്രസില്‍ ബി.ജെ.പി വക ഹിന്ദുത്വ ധ്രുവീകരണവും. ഇവരോട് ചില മാധ്യമങ്ങള്‍ കൂടി ചേര്‍ന്നിരിക്കുന്നു. അങ്ങനെ തന്റെ ഗവണ്‍മെന്റിനെ അട്ടിമറിക്കാനുള്ള സംയുക്ത നീക്കത്തിന്റെ ഉത്പന്നമാണ് അവിശ്വാസപ്രമേയമെന്ന പ്രതിരോധമാണ് മുഖ്യമന്ത്രി ഉയര്‍ത്തിയത്.

എന്നാല്‍ അയോധ്യയിലെ തര്‍ക്കഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഗവണ്‍മെന്റുകളുടെ നിലപാടുകളുടെ ചരിത്രമാകെ വിശദീകരിച്ച മുഖ്യമന്ത്രി ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രത്തിന് ശിലയിട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിയെയോ ഹിന്ദുത്വ അജണ്ടയെപറ്റിയോ ഒരക്ഷരം ഉരിയാടിയില്ല, മുഖ്യമന്ത്രിയുടെ കഴുത്ത് അമിത്ഷായുടെ കക്ഷത്തിലാണെന്ന് പ്രമേയമവതരിപ്പിച്ച് വി.ഡി സതീശന്‍ മുഖത്തു ചൂണ്ടിപ്പറഞ്ഞിട്ടും. ആരൊക്കെയോ അണിയറയിലിരുന്ന് എഴുതി എത്തിച്ചുകൊണ്ടിരുന്ന ആവര്‍ത്തനങ്ങള്‍ നിറഞ്ഞതും വസ്തുതാവിരുദ്ധവുമായ കുറിപ്പുകള്‍ വായിച്ചും വെള്ളം കുടിച്ചും മറുപടിക്ക് കാതോര്‍ത്തവരുടെ ക്ഷമ തകര്‍ക്കുകയായിരുന്നു മുഖ്യമന്ത്രി. ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ അവകാശികളായ ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശം തടയുകയാണ് അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ യഥാര്‍ത്ഥത്തില്‍ ചെയ്തത്.

സഭാ സമ്മേളനത്തിന്റെ തുടക്കത്തില്‍ കള്ളക്കടത്തു കേസിലെ പ്രതിയായ വിവാദ വനിതയുമായി ഒരു ചടങ്ങില്‍ ബന്ധപ്പെട്ട സ്പീക്കര്‍ അധ്യക്ഷ വേദിയിലിരിക്കുന്നതിനെ പ്രതിപക്ഷം ചോദ്യം ചെയ്തിരുന്നു. ഇതുസംബന്ധിച്ച് സ്പീക്കര്‍ക്കെതിരായ അവിശ്വാസപ്രമേയം സാങ്കേതിക കാരണം പറഞ്ഞ് സ്പീക്കര്‍ തള്ളുകയും ചെയ്തു. എന്നാല്‍ പതിവുപോലെ സഭയുടെ നിയന്ത്രണം കയ്യിലെടുക്കാനാവാതെ വിഷമിക്കുന്ന സ്പീക്കറെയാണ് കണ്ടത്. പ്രത്യേകിച്ചും അമ്പത് മിനിറ്റ് സമയം നിശ്ചയിച്ചിരുന്ന സ്ഥാനത്ത് മുഖ്യമന്ത്രി അതിരുകള്‍ ലംഘിച്ച് പ്രസംഗം വായിച്ച് സഭ നീട്ടിക്കൊണ്ടുപോയപ്പോള്‍ നിസ്സഹായനായ കാഴ്ചക്കാരനായിരുന്നു സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. സഭാനേതാവായ മുഖ്യമന്ത്രിയെ നിയന്ത്രിക്കാന്‍ തനിക്ക് അധികാരമില്ലെന്ന് ചെയറിലിരുന്ന് സ്പീക്കര്‍ ആവര്‍ത്തിക്കുന്നുണ്ടായിരുന്നു.
1957 ലെ ഇ.എം.എസ് ഗവണ്‍മെന്റിന്റെ ആദ്യ നിയമസഭാ സമ്മേളനത്തിന്റെ സഭാനടപടികള്‍ ബഹുമാനപ്പെട്ട സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വായിച്ചു നോക്കേണ്ടതുണ്ട്. ഗവര്‍ണര്‍ ബി. രാമകൃഷ്ണ റാവുവിന്റെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ ഇടപെട്ട് ഇ.എം.എസ് സംസാരിക്കുമ്പോള്‍ പട്ടം താണുപിള്ള ഒരു ചോദ്യവുമായി എഴുന്നേല്‍ക്കുന്നു. താന്‍ വഴങ്ങുന്നില്ലെന്ന് മുഖ്യമന്ത്രി ഇ.എം.എസ് പറയുന്നു. പ്രതിപക്ഷത്തുനിന്നുള്ള ക്രമപ്രശ്‌നങ്ങള്‍ തുടരെത്തുടരെ ഉയരുന്നു. ഒടുവില്‍ സ്പീക്കര്‍ ശങ്കരനാരായണന്‍ തമ്പി ഇങ്ങനെ റൂളിങ് നല്‍കുന്നു. ആദരണീയനായ മുഖ്യമന്ത്രി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതാണ് നല്ലതെന്ന്. അംഗങ്ങള്‍ എന്തു ചോദ്യം ചോദിച്ചാലും സ്പീക്കര്‍ സമയം നല്‍കുന്ന പക്ഷം മറുപടി പറയുന്നതിന് താന്‍ തയ്യാറാണെന്ന് ഇ.എം.എസ് പറയുന്നു. പ്രസംഗത്തിനിടക്ക് ചോദ്യം ചോദിച്ചാല്‍ അതിന്റെ ഗതി തെറ്റിപ്പോകുമെന്നും.

മുഖ്യമന്ത്രിയുടെ പ്രസംഗം കഴിഞ്ഞാല്‍ ചോദ്യം ചോദിക്കാന്‍ ബഹുമാനപ്പെട്ട അംഗങ്ങളെ താന്‍ അനുവദിക്കുമെന്ന് സ്പീക്കര്‍ വ്യക്തമാക്കുന്നു. സഭയുടെ കസ്റ്റോഡിയനാണ് സ്പീക്കറെന്ന് പറയുന്നതിന്റെ അര്‍ത്ഥം ഈ സംഭവം വ്യക്തമാക്കുന്നു. 57 ലെ ഇ.എം.എസ് മന്ത്രിസഭയെ സംബന്ധിച്ച് രണ്ടു തവണ അഴിമതി ആരോപണങ്ങളുണ്ടായി. ആദ്യത്തേത് കെ.സി ജോര്‍ജ് ഭക്ഷ്യമന്ത്രിയായിരിക്കെ ആന്ധ്രയില്‍ നിന്ന് അരി കൊണ്ടുവന്നതിനെ കുറിച്ച്. 58 മാര്‍ച്ച് 19 ന് അഴിമതികളെ പറ്റി മൂവാറ്റുപുഴ അംഗം സി.എം മാത്യു പ്രതിപക്ഷത്തു നിന്നവതരിപ്പിച്ച പ്രമേയമാണ് രണ്ടാമത്തേത്. രണ്ടു സന്ദര്‍ഭത്തിലും പ്രതിപക്ഷം ബന്ധപ്പെട്ട മന്ത്രിമാര്‍ വ്യക്തിപരമായി അഴിമതി നടത്തിയെന്ന് ആരോപിച്ചിരുന്നില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി അഴിമതി നടത്തിയെന്നായിരുന്നു വിമര്‍ശനം. ആന്ധ്രാ അരി പ്രശ്‌നത്തില്‍ ജില്ലാ ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നത്. ഹൈക്കോടതി ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഒഴിവാക്കാമായിരുന്ന നഷ്ടം എന്നാണ് ജസ്റ്റിസ് പി.ടി രാമന്‍ നായര്‍ കണ്ടെത്തിയത്. സി.എം മാത്യുവിന്റെ പ്രമേയത്തില്‍ ചര്‍ച്ചക്ക് മറുപടി പറഞ്ഞ ഇ.എം.എസ് അത് അവസാനിപ്പിച്ചതിങ്ങനെ. ‘ആക്ഷേപങ്ങളും ആരോപണങ്ങളും ഏതെല്ലാമുണ്ടായാലും അതിന്റെ വസ്തുതകള്‍ ഓരോന്നും വന്നാല്‍ അതിനുത്തരവാദികളായി മന്ത്രിസഭാതലത്തില്‍ ആരെങ്കിലുമുണ്ടെങ്കില്‍ ആരോപണം ശരിയാണെങ്കില്‍ മന്ത്രിസഭ വേണ്ട നടപടിയെടുക്കും. കീഴുദ്യോഗസ്ഥന്മാരുടെ തലത്തിലാണെങ്കില്‍ അഴിമതി നിരോധന വകുപ്പ് അവര്‍ക്കെതിരെ നടപടിയെടുക്കും. ഈ ഉറപ്പ് നല്‍കിക്കൊണ്ട് ഏതാരോപണവും അടിസ്ഥാനപരമായ വസ്തുതകളോട് കൂടി ഗവണ്‍മെന്റിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ അഭ്യര്‍ത്ഥിക്കുന്നു’.

ഇപ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം ഉള്ളവരുടെ വ്യക്തിപരമായ അഴിമതി ആരോപണങ്ങളാണ് പിണറായി മന്ത്രിസഭക്കെതിരെ അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സി.പി.എം നടത്തിയ അല്ലെങ്കില്‍ മറ്റേതെങ്കിലും ഘടകകക്ഷി നടത്തിയ അഴിമതികളല്ല മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ അഴിമതിയുടെ പ്രഭവകേന്ദ്രമായി മാറിയെന്ന് ജനങ്ങള്‍ക്കാകെ സംശയവും ബോധ്യവും വരുന്ന സ്ഥിതിയാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും മാത്രമല്ല എല്‍.ഡി.എഫും ഈ യാഥാര്‍ത്ഥ്യമാണ് തിരിച്ചറിയേണ്ടത്. മന്ത്രിസഭയുടെ നയങ്ങളെ ഏകോപിപ്പിക്കുക എന്ന ചുമതല സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് നടപ്പാക്കുന്നതിലേക്ക് മുഖ്യമന്ത്രി മാറിയതാണ് ഇതിന്റെ കാരണം. മന്ത്രിസഭയും പാര്‍ട്ടിയും ഇടതുമുന്നണിയും മുഖ്യമന്ത്രിയെന്ന വ്യക്തിയുടെ അധീശത്വത്തിന് കീഴിലെ മിണ്ടാപാവകളായി മാറിയതാണ് ഇതിനു കാരണം. ഏറ്റവുമൊടുവില്‍ സ്പീക്കറും നിയമസഭ പോലും മുഖ്യമന്ത്രിയുടെ ചൊല്‍പ്പടിക്കു കീഴിലാണെന്ന് തിങ്കളാഴ്ച ലോകം നേരില്‍ കണ്ടു. ഈ വസ്തുതയാണ് മുഖ്യമന്ത്രിയെ നിയമസഭയില്‍ ഇരുത്തി അവിശ്വാസ പ്രമേയത്തിന്റെ ഭരണഘടനാ വ്യവസ്ഥകളിലെ അധികാരമുപയോഗിച്ച് പ്രതിപക്ഷം സഭയില്‍ നിര്‍വഹിച്ചത്, ബ്യൂറോക്രസിക്കും പൊലീസ് മേധാവികള്‍ക്കും പാഠമാകത്തക്ക നിലയില്‍. പ്രതിപക്ഷം മുന്‍കൂട്ടി പറഞ്ഞതുപോലെതന്നെ അവിശ്വാസപ്രമേയം സാങ്കേതികമായി പരാജയപ്പെട്ടു. എന്നാല്‍ അത് ജനാധിപത്യപരമായി ചരിത്രപരമായ വിജയമായി തീരുകയും ചെയ്തു.

 

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending