Connect with us

Food

‘ഒരു ബിരിയാണിയില്‍ ഇതൊക്കെ സംഭവിക്കുമോ’; അറിയാത്ത നമ്പറില്‍ വന്ന വിളി പങ്കുവെക്കുന്ന ബിരിയാണി ജിഹാദ്

Published

on

കഴിഞ്ഞ വെക്കേഷന്‍. അറിയാത്ത നമ്പറില്‍ നിന്നാണ് വിളി.

‘ഇങ്ങളെ ഞാന്‍ ഫ്ബിയില്‍ വായിക്കാറുണ്ട്. ബ ആണ് നമ്പര്‍ തന്നത്. നാട്ടിലുണ്ടെന്നറിഞ്ഞു. ഇന്ന് വൈകീട്ട് ഒന്ന് വീട്ടിലേക്കു വരുമോ? ഒരു ചെറിയ പരിപാടി ഉണ്ട്’

ഞാന്‍ യാത്ര ചെയ്യാന്‍ മടിയുള്ള ഒരു സാധനം ആണ്. പിന്നെ മുന്‍പരിചയമില്ലാത്ത സ്ഥലം.
‘എന്താണ് കാര്യം?’

‘രണ്ടു പേര്‍ ഇസ്ലാം സ്വീകരിക്കുന്നുണ്ട്. നിങ്ങളും കൂടി സാക്ഷിയായെങ്കില്‍ എന്ന ആഗ്രഹമാണ്’

വാക്കുകളില്‍ നിറ സ്‌നേഹമുണ്ട്. എനിക്കാണെങ്കില്‍ ഇത്തരം ചടങ്ങുകള്‍ വീക്ഷിക്കാനുള്ള കൗതുകം ഇപ്പോഴും പോയിട്ടുമില്ല. എന്നാലും ഭംഗിവാക്ക് പറഞ്ഞു

‘ഇതൊക്കെ ചടങ്ങ് ആക്കാനെന്തിരിക്കുന്നു? ബൈക്കില്‍ ഒരു ഒന്നരമണിക്കൂര്‍ യാത്ര ഉണ്ടാവും, . ഞാന്‍ ഒരു കൂട്ടുകാരനെ കൂടെ കൂട്ടട്ടെ’

‘അതിനെന്താ സന്തോഷാണ്’

ഞങ്ങള്‍ അവിടെയെത്തി. ആ വീട്ടിലെ പെണ്‍കുട്ടിയോടൊപ്പം ബി എഡ് ചെയ്ത കപ്പിള്‍സ് ആണ് കക്ഷികള്‍. . അന്‍സ്വാറയുടെ ഇണയാണ് എന്നെ വിളിച്ച സുഹൃത്ത്. ഞാന്‍ ആ ചെറുപ്പക്കാരനെ പരിചയപ്പെട്ടു. എന്താണ്, എങ്ങിനെ എന്നൊക്കെ അറിയാനുള്ള ഒരു വ്യഗ്രത നിങ്ങള്‍ക്കൂഹിക്കാമല്ലോ?

ഏതാണ്ട് 25 വയസ്സിനു താഴെയുള്ള ആ യുവാവ് കാര്യം വളച്ചു കെട്ടില്ലാതെ പറഞ്ഞു തീര്‍ത്തു. ഞങ്ങള്‍ ദളിതരാണ്. രണ്ടുപേരും. ബിഎഡ് ചെയ്യുമ്പോള്‍ ആണ് പരിചയം. പ്രണയിച്ചു. കോഴ്‌സ് കഴിഞ്ഞു ജോലി ഒക്കെ കിട്ടി വിവാഹിതരാവാം എന്നാണ് കരുതിയത്. രണ്ടു പേരുടെ വീട്ടിലും എതിര്‍പ്പ്. അവളെ വേറൊരു വിവാഹത്തിന് നിര്‍ബന്ധിച്ചപ്പോള്‍ ഞങ്ങള്‍ മുങ്ങി രജിസ്റ്റര്‍ മാര്യേജ് ചെയ്തു.

‘ഒരേ മതം(!) ഒരേ ജാതി എന്നിട്ടും എന്തിനാണ് എതിര്‍പ്പ്?’ ഞാന്‍ എന്റെ സംശയം മറച്ചു വച്ചില്ല.

‘അവള്‍ക്ക് സാമ്പത്തികം കുറവാണ്, എന്റെ അച്ഛന്‍ ഗവ ജോലിയുണ്ട്. കുടുംബക്കാര്‍ തമ്മില്‍ വേറെന്തെങ്കിലും ഉണ്ടോ എന്നറിയില്ല. എന്തായാലും രണ്ടു കൂട്ടരും സമ്മതിക്കില്ല എന്നുറപ്പായപ്പോളാണ് ഞങ്ങള്‍ വീട് വിട്ടിറങ്ങിയത്.’

‘ആദിവാസി വിഭാഗങ്ങളില്‍ കുറിച്യര്‍ക്കൊക്കെ കടുത്ത ഉപജാതി സ്പിരിറ്റ് ഉണ്ടെന്നു കേട്ടിട്ടുണ്ട്, നിങ്ങള്‍ക്കങ്ങിനെ വല്ലതും?’

‘ഏയ് അതൊന്നുമല്ല’ അവന്‍ തുടരുകയാണ്
‘ജോലി ഇല്ലാത്ത രണ്ടുപേര്‍ വീടുവിട്ടിറങ്ങിയാല്‍? ശരിക്കും കഷ്ടപ്പെട്ടു. ഒരു സുഹൃത്ത് വീട് ഒപ്പിച്ചു തന്നു. കൂലിവേലയും, ട്യൂഷനും ഒക്കെ ആയി അങ്ങ് പോവുകയാണ്. പിഎസ്സിക്ക് ശ്രമിക്കണം. അതിനിടയില്‍ അവള്‍ ഗര്‍ഭിണിയായി, അതിന്റെ വല്ലായ്മ വേറെ. പ്രസവസമയത്ത് ഇവരൊക്കെയാണ് ഉണ്ടായത്. ഇപ്പൊ ആറു മാസം കഴിഞ്ഞു. ഇവര്‍ വന്നു പോയതിനു ശേഷം ഞങ്ങളുടെ ജീവിതത്തിനു ഒരു തെളിച്ചം ഒക്കെ വന്നിട്ടുണ്ട്. ഒറ്റപ്പെടുന്നവര്‍ക്ക് താങ്ങായി പടച്ചോന്‍ ഉണ്ടാവുമെന്ന ബോധം ഉണ്ട്. അതുകൊണ്ടു അങ്ങിനെ ജീവിച്ചു നോക്കാമെന്നു തീരുമാനിച്ചു. കൂടുതല്‍ പഠിച്ചിട്ടൊന്നും ഇല്ല. സമയം കിട്ടാറില്ല. അവള്‍ക്കു എന്നെക്കാള്‍ ധാരണയുണ്ട്. നല്ല വായന ഒക്കെയുണ്ട്’

മോള്‍ടെ പേര് ചോദിച്ചപ്പോള്‍. എനിക്ക് കൗതുകം ഏറി
അന്‍സ്വാറ

നമ്മുടെ ചെറുപ്പക്കാരനെ കൂട്ടുകാരന് വിട്ടു കൊടുത്ത് ഞാന്‍ അടുത്ത കക്ഷിയിലേക്ക്. എനിക്കിനി വേണ്ടത് അന്‍സ്വാറ ആണ്. അവളെ ഈ കഥയിലെ നായിക ആക്കാനാണ് ഇപ്പോളെനിക്ക് തോന്നുന്നത്. ചെറുപ്പക്കാരന്റെ ഭാര്യ അവളുടെ കൂടെ ഇരിക്കുന്നുണ്ട്. അവരുടെ മടിയില്‍ കൊച്ചു അന്‍സ്വാറയുമുണ്ട്.

‘ചോദിക്കുന്നത് കൊണ്ടൊന്നും വിചാരിക്കരുത്, ഈ എന്ത് കൂടോത്രം ആണ് ഇവര്‍ക്ക് ചെയ്തത്?’
അവര്‍ രണ്ടും പേരും പുഞ്ചിരിച്ചു.

‘അയ്യോ ഞാന്‍ ഒന്നും ചെയ്തിട്ടില്ല മാഷേ’
ആ മാഷേ വിളിയില്‍ തന്നെ അന്‍സ്വാറയുമായി എനിക്കെന്തോ ഒരടുപ്പം.

‘എന്നാല്‍ പറ, എന്താണ് ഇവരുടെ ഈ കടുത്ത തീരുമാനത്തിന് പിറകില്‍? മതം മാറുക എന്നൊക്കെ പറഞ്ഞാല്‍ ഇപ്പോള്‍ ചെറിയ കളിയല്ല കേട്ടോ, പ്രേരണാകുറ്റത്തിന് ചിലപ്പോള്‍ ജയിലില്‍ പോവേണ്ടി വരും’

‘അതിനൊക്കെ റെഡിയാണ് മാഷേ പക്ഷെ പ്രേരണ കൊടുത്തതിന്റെ പുണ്യം കിട്ടാന്‍ മാത്രം ഒന്നും ചെയ്തിട്ടില്ല എന്ന സങ്കടം മാത്രമേയുള്ളു. ഇവള്‍ നന്നായി വായിക്കും.’ അന്‍സ്വാറ വീണ്ടും അത്ഭുതപ്പെടുത്തുന്നു.

‘എന്നാലും പറ’

‘ഞങ്ങള്‍ മൂന്നു പേരും ബി എഡിന് ക്ലാസ് മേറ്റ്‌സ് ആയിരുന്നു. ഇവരുടെ കഥ ഒക്കെ എനിക്കറിയാമായിരുന്നു. ഇവളെന്നോട് ഒക്കെ പങ്കു വെക്കാറുണ്ട്. കോഴ്‌സ് കഴിഞ്ഞ ഉടന്‍ എന്റെ നിക്കാഹും, കാര്യങ്ങളും ഒക്കെ ആയി ഞാന്‍ തിരക്കിലായി, കുറെ കഴിഞ്ഞാണ് ഇവളുടെ കാര്യം ഒക്കെ ഡീറ്റൈല്‍ ആയി അറിഞ്ഞത്. പ്രസവം അടുത്തു എന്നൊക്കെ. അപ്പോള്‍ ഞാന്‍ ഇക്കയെയും കൂട്ടി ഒന്ന് കാണാന്‍ പോയതാണ്. അന്ന് തന്നെ മടങ്ങാനാണ് പോയത്. ഇവളുടെ അവസ്ഥ കണ്ടപ്പോള്‍ വിട്ടു പോരാന്‍ തോന്നിയില്ല. ഞാന്‍ എട്ടു ദിവസം അവിടെ താമസിച്ചു. ഇക്കാക്ക് ഷോപ്പുള്ളതു കൊണ്ട് പിറ്റേന്ന് തന്നെ തിരിച്ചു വന്നു. എന്റെ അനിയന്‍ ഡ്രസ്സ് ഒക്കെ കൊണ്ട് വന്നു. എന്നോടൊപ്പം അവനും അവിടെ നിന്നു. ഇവളുടെ പ്രസവം ഒക്കെ കഴിഞ്ഞാണ് തിരിച്ചു പോന്നത്. അത്രേ ഉള്ളു.’

‘അന്‍സ്വാറ, ഇതിലെന്താണ് പ്രലോഭനം? എന്തെങ്കിലും സ്‌പെഷ്യല്‍ ആയുണ്ടെങ്കില്‍ മറച്ചു വെക്കരുത് കേട്ടോ, ഞങ്ങള്‍ക്ക് ഇതൊക്കെ പരിശീലിക്കേണ്ടതുണ്ട്’ ഞാന്‍ വീണ്ടും കുഴിച്ചു.

‘വേറെന്തൊക്കെയാണ് നിങ്ങള്‍ സംസാരിച്ചത്, പ്രേരിപ്പിച്ചത്.’

അപ്പോള്‍ കൂട്ടുകാരിയാണ് മറുപടി പറഞ്ഞത്

‘ഇവള്‍ വന്നപ്പോള്‍ ഞങ്ങള്‍ക്ക് രണ്ടു പൊതി ബിരിയാണി ഉണ്ടാക്കി കൊണ്ട് വന്നിരുന്നു. വീട്ടിലെ അവസ്ഥ കുറച്ചു കഷ്ടമാണ്, സത്യം പറഞ്ഞാല്‍ പ്ലേറ്റ് പോലും രണ്ടെണ്ണമേ ഉള്ളു . ആരും ഞങ്ങളെ കാണാന്‍ വരാറൊന്നും ഇല്ല. പുതിയ സ്ഥലമാണ്. പരിചയം ആയി വരുന്നതേയുള്ളു. ഞാന്‍ അത് തുറന്നു പറഞ്ഞപ്പോള്‍ ഓരോ പൊതി തുറന്നും ഞാനും ഇവളും പങ്കിട്ടു. ഏട്ടനും ഇവളുടെ ഇക്കയും മറ്റൊരു പൊതിയും. അത് തിന്നുമ്പോള്‍ ഏട്ടന്‍ ഒരു ഓര്‍മ്മ പറഞ്ഞു. അവരുടെ അമ്മയുടെ അമ്മയൊക്കെ പായ തുന്നി വിറ്റിട്ട് ഒക്കെയാണ് ജീവിക്കുക. അമ്മാമ പറഞ്ഞു കൊടുത്ത കാര്യമാണ്. അവര്‍ തോടിനരികിലെ ഓലയോക്കെ വെട്ടി ഉണക്കി, ചില വീട്ടുകാരുടെ മുറ്റത്തു പോയിട്ടാണ് മെടഞ്ഞു കൊടുക്കുക. പായ അവര്‍ ഉള്ളിലേക്കെടുക്കും. മെടയുന്നവര്‍ മുറ്റത്തിനപ്പുറത്തേക്കു കടക്കാന്‍ പാടില്ല. കൂലി ആയിട്ടു വല്ലതും കിട്ടിയാലായി, കൊണ്ട് പോയ പാത്രത്തില്‍ നിറയെ ചോറ് കിട്ടും. അത് തന്നെ വലിയ കാര്യം. കറി ഉണ്ടെങ്കില്‍ അതിനു പാത്രം ഇല്ലെങ്കില്‍, മണ്ണില്‍ ഒരു കുഴി കുത്തി അതില്‍ ചേമ്പിന്‍ താള് വച്ച് ഒഴിച്ച് കൊടുക്കും. ഇവളുടെ ഇക്കയോടപ്പം ഒന്നിച്ചിരുന്നു കഴിച്ചപ്പോള്‍ ഏട്ടനു അക്കാര്യമൊക്കെ പറഞ്ഞു. മനുഷ്യരെന്ന പരിഗണന പരസ്പരം കൊടുക്കുന്നതും അനുഭവിക്കുന്നതും വല്യേ കാര്യമല്ലേ മാഷേ ‘

അവള്‍ക്കു ഞാന്‍ മാഷായി. അതും മറ്റൊരു സന്തോഷം, പെണ്‍കുട്ടി നിര്‍ത്തിയില്ല

‘ഞങ്ങള്‍ നിര്‍ബന്ധിച്ചിട്ടും ഇവള്‍ പോയില്ല. അതെനിക്ക് തന്ന ആശ്വാസം പറഞ്ഞു തീര്‍ക്കാനാവില്ല, കടപ്പാടും. ഒരാഴ്ച കൂടെ നിന്നപ്പോള്‍ ഇവളുടെ ചിട്ടകളൊക്കെ എന്നെ അത്ഭുതപ്പെടുത്തി. അനിയനെ വെള്ളിയാഴ്ച പള്ളിയില്‍ കൊണ്ട് പോകാന്‍ ഏട്ടന്‍ 4 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി. അത് മാത്രമാണ് ഇവരായിട്ടു ആവശ്യപ്പെട്ടത്. ഞങ്ങളുടെ എല്ലാ പരിമിതികളും സഹിച്ചാണല്ലോ ഇവള്‍ എനിക്ക് കൂട്ടിരുന്നത്. ഇങ്ങിനെയും ഒക്കെ ജീവിതങ്ങള്‍ ഉണ്ടെന്നു അടുത്ത് കണ്ടപ്പോള്‍ കൂടുതല്‍ അറിയണം എന്ന് തോന്നി. അങ്ങിനെയാണ് വായന തുടങ്ങിയത്. ചില ആദര്‍ശങ്ങളുടെ തണലില്‍ ജീവിക്കുന്നത് സമാധാനം ആണെന്ന് തോന്നി.അങ്ങിനെ ജീവിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഞങ്ങളുടെ ജീവിതം ഞങ്ങളെ മാത്രം ബോധ്യപ്പെടുത്തിയാല്‍ മതിയല്ലോ. അതിനു കുറച്ചു കൂടി സഹായം കിട്ടാന്‍ വേണ്ടി തന്നെയാണ് ഇവളുടെ അടുത്ത് ഇപ്പോള്‍ വന്നത്’

‘ശെടാ, ഒരു ബിരിയാണിയില്‍ ഇതൊക്കെ സംഭവിക്കുമെങ്കില്‍, ഞാന്‍ എത്ര വേണമെങ്കിലും വാങ്ങിച്ചു തരാമല്ലോ’

ഞാന്‍ തമാശ പറഞെങ്കിലും അവരുടെ പറച്ചിലില്‍ മനുഷ്യര്‍ ഒന്നിച്ചുണ്ട് ഉറങ്ങുമ്പോള്‍ പകര്‍ന്നെടുത്തേക്കാവുന്ന നന്മകളുടെ ചില വീര്യങ്ങള്‍ ഞാന്‍ തിരിച്ചറിഞ്ഞു. ഈ വീര്യം അത്ര പെട്ടെന്ന് മങ്ങുകില്ലെന്നും. പിന്നെ എനിക്ക് ഒന്നുമില്ല. ഒരാവേശത്തിനു എടുത്തു ചാടിയതാണെങ്കില്‍ വെള്ളം ഒഴിച്ച് കെടുത്തുന്നതാണ് നല്ലത് എന്നഭിപ്രായം ഉള്ളത് കൊണ്ടുമാത്രമാണ് കുറിച്ച് ചുഴിഞ്ഞന്വേഷിച്ചത്. അല്ലാതെ ഒരാള്‍ ബോധപൂര്‍വം തിരഞ്ഞെടുത്ത മതത്തിനോ രാഷ്ട്രീയത്തിനോ അനുസരിച്ചു ജീവിതം ചിട്ടപ്പെടുത്തുമ്പോള്‍ അതിന്റെ ആഖ്യയും ആഖ്യാതവും പരതാന്‍ ഞാനാര്? നിങ്ങളാര് ?

അനുഭവങ്ങളും ചരിത്രങ്ങളും ഇടകലരുമ്പോള്‍ ആവശ്യഘട്ടങ്ങളില്‍ ഒന്ന് കൂടെയിരുന്നാല്‍ മാത്രം മതി മനുഷ്യര്‍ക്ക് റബ്ബിന്റെ കാരുണ്യം തിരിച്ചറിയാന്‍. നിഷ്‌കളങ്കമായി ചെയ്യുന്ന അത്തരം കൂടെയാവലുകള്‍ക്കിടയില്‍ എവിടെയോ ആണ് പടച്ച തമ്പുരാന്‍ ജീവിതം മുന്നോട്ടു നയിക്കാനുള്ള ഊന്നു വടികള്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നത്. ആ പ്രതീക്ഷകള്‍ മരണത്തിനപ്പുറത്തേക്കും പോലും നീട്ടാം എന്നത് ദീനിന്റെ സൗന്ദര്യവും. അതിനെ ഹിദായത്ത് എന്നൊക്കെ നിങ്ങള്‍ വിളിച്ചാലും, ഇല്ലെങ്കിലും.

ഇസ്ലാമിക പ്രബോധനം എന്ന പേരില്‍ മൈക്ക് കെട്ടി മത താരതമ്യങ്ങള്‍ നടത്തി അപരനെ വിഷമിപ്പിക്കുന്നവര്‍ക്കും, ഞങ്ങള്‍ മനസ്സിലാക്കിയ സത്യം(?) മറ്റുള്ളവര്‍ക്ക് എങ്ങിനെയാണ് മനസ്സിലാക്കി കൊടുക്കേണ്ടത് എന്ന് വേപഥു പൂണ്ടു നടക്കുന്നവരുടെയും കണ്ണ് തുറക്കാന്‍ തന്നെയാണ് ഈ കുറിപ്പ്. കൂടെയാവുമ്പോള്‍ മനുഷ്യര്‍ എത്ര പെട്ടെന്നാണ് നന്മകള്‍ പകര്‍ന്നെടുക്കയെന്നോ?

വേരുകളെ തേടി ജലം യാത്ര ചെയ്യും. അടിയില്‍ നിന്ന് മുകളിലേക്കൊഴുകും! നിങ്ങള്‍ പച്ചപ്പ് നട്ടാല്‍ മാത്രം മതി എന്ന്. ലഘുലേഖ വിതരണം ചെയ്ത മതം വിറ്റു ചുളുവില്‍ പ്രതിഫലം നേടാമെന്ന് കരുതുന്നവരൊക്കെ ഈ എട് ഒന്ന് പരിശോധിച്ച് നോക്കുക.

ആര്‍ക്കൊക്കെയാണ് ആ ചുവന്ന ഒട്ടകങ്ങള്‍ കിട്ടിയിട്ടുണ്ടാവുക. അന്‍സ്വാറയെ അവിടെ നിര്‍ത്തി പോന്ന ആ ചെറുപ്പക്കാരന്റെ മനസ്സ് നിങ്ങള്‍ ശ്രദ്ധിച്ചുവോ? വീട്ടില്‍ നിന്ന് എന്തൊക്കെ വിമര്‍ശനങ്ങള്‍ വന്നു കാണും. പക്ഷെ നിങ്ങള്‍ നന്മകള്‍ക്ക് വേണ്ടി സ്വയം സമര്‍പ്പിക്കുമ്പോള്‍ പടച്ചോന്‍ ആകാശത്തിന്റെ വാതില്‍ തുറന്നു കളയും!

ഞാന്‍ വീണ്ടും കാര്യങ്ങള്‍ക്കു വ്യക്തത വരുത്താന്‍ ചിലതൊക്കെ ചോദിച്ചു, പറഞ്ഞു.

അന്‍സ്വാറാ തൗഹീദും (ഏക ദൈവ വിശ്വാസം) ആഖിറത്തും (പരലോക വിശ്വാസവും) രിസാലത്തും (പ്രവാചകന്മാരിലുള്ള വിശ്വാസം) ഒന്നും പറയാതെ ബിരിയാണി കൊടുത്തിട്ടൊക്കെയാണ് നീ ദഅവത്ത് നടത്തിയത് എന്ന് തമാശ പറഞ്ഞു.

നിങ്ങള്‍ മനുഷ്യരിലേക്ക് പടരുക. പടച്ചോന്‍ ഹിദായത്തിന്റെ വാതിലുകള്‍ നമുക്കും, അവര്‍ക്കും തുറന്നു തരാതിരിക്കില്ല. എന്ന് തന്നെയാണ് അന്‍സ്വാറമാര്‍ പറയാതെ പറയുന്നത്.

ഞാന്‍ കൊണ്ട് പോയ കൂട്ടുകാരന്റെ വക ഒരു ചെറിയ പ്രസംഗം. ഒരാള്‍ മുസ്ലിം ആവാന്‍ തീരുമാനിക്കുന്നതോടെ ചുമലിലേറ്റുന്ന ബാധ്യതകള്‍ ഓര്‍മ്മിപ്പിച്ചു. ദൈവത്തോട്, സഹജീവികളോട്, പ്രകൃതിയോട്. കൂടുതല്‍ ആയപ്പോള്‍ ഞാന്‍ കണ്ണുരുട്ടി. പാവങ്ങളെ എല്ലാം പറഞ്ഞു വിഷമിപ്പിക്കരുതല്ലോ?
അവര്‍ തന്നെ രുചിയോടെ കണ്ടെത്തട്ടെ. അനുഭവിക്കട്ടെ, ഓരോന്നായി. എങ്കിലും മാതാപിതാക്കളോടുള്ള ബാധ്യത തീര്‍ച്ചയായും നിര്‍വ്വഹിക്കേണ്ടതുണ്ടെന്നും അതിനായി പരമാവധി ശ്രമിക്കണം എന്നും ഊന്നി പറഞ്ഞത് ഇഷ്ടപ്പെട്ടു. ഇസ്ലാം കൊണ്ട് തിരിച്ചു പിടിക്കേണ്ട ഒരു പാട് സമാധാനങ്ങളുണ്ട്. അതില്‍ ആദ്യം മാതാപിതാക്കള്‍ തന്നെയാവട്ടെ. ആള്‍ ഈ വിഷയങ്ങള്‍ പറയാന്‍ പുലിയാണ്.

പിന്നെ കലിമ ചൊല്ലി കൊടുക്കാന്‍ എന്നോട്! ഐനും ഗ്വയ്നും ഇപ്പോഴും ശരിക്കും ഉച്ചരിക്കാനറിയാത്ത ഞാനോ? അതൊക്കെ ഉസ്താദുമാരുടെ ജോലി എന്ന് പറഞ്ഞു ഞാനൊഴിഞ്ഞു. അല്ലെങ്കിലും ഇതൊക്കെ വെറും സാങ്കേതികമല്ലേ. ഞങ്ങള്‍ക്ക് തുണയായി ഒരു പടച്ചോനുണ്ടെന്നും, അവന്‍ ലോകത്തെല്ലാവര്‍ക്കും ഉള്ള അതേ ഏകനായ ദൈവമാണെന്നും തിരിച്ചറിയുന്ന ഒരാള്‍ പ്രവാചകന്‍ മുഹമ്മദിന്റെ അധ്യാപനങ്ങള്‍ പിന്തുടര്‍ന്ന് കൊണ്ട് ജീവിക്കാന്‍ തീരുമാനിച്ചാല്‍ തന്നെ ഒരു ശഹാദത്ത് സംഭവിക്കുന്നുണ്ട്. ആരും കണ്ടില്ലെങ്കിലും, കേട്ടില്ലെങ്കിലും. എങ്കിലും സാമൂഹ്യ ജീവിതത്തിന്റെ ആധാരമായി ഇങ്ങിനെ ഒരു സമൂഹത്തിന്റെ സഹോദര്യത്തിലേക്കു പ്രവേശിക്കുമ്പോള്‍ സംഭവിക്കേണ്ടുന്ന സ്വാഭാവികമായ കൊടുക്കല്‍ വാങ്ങലുകള്‍ പ്രധാനമാണ് താനും.

അതെ അന്‍സ്വാറ മോള്‍ക്ക് കുറെ അന്‍സ്വാരികളെ ആവശ്യമുണ്ട്. അതിനു ഞാനും നിങ്ങളും തയ്യാറാവുന്നുണ്ടോ എന്നതും കൂടി ആയിരിക്കണമല്ലോ ഇത്തരം ജീവിതാവസ്ഥകളില്‍ നമ്മെ കൊണ്ടെത്തിച്ചു പടച്ചവനും നോക്കുന്നത്? അങ്ങിനെ മനുഷ്യരെ കരുതാന്‍ തുടങ്ങുമ്പോള്‍ ആണ് വിപ്ലവങ്ങള്‍ നടക്കുക.

അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ് വ അശ്ഹദു അന്ന മുഹമ്മദ് റസൂലുല്ലാഹ്
(യഥാര്‍ത്ഥ ദൈവമല്ലാതെ മറ്റേത് ദൈവങ്ങളും ഇല്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് ആ ദൈവത്തിന്റെ പ്രവാചകന്‍ ആണെന്നും : സ്വതന്ത്ര ആശയ വിവര്‍ത്തനം )

അവര്‍ രണ്ടു പേരും ശഹാദത്ത് കലിമ (സാക്ഷ്യ പ്രതിജ്ഞ) ചൊല്ലി, പക്ഷെ എന്തിനാണ് കൂട്ടുകാരികള്‍ കെട്ടിപിടിച്ചു കരയുന്നത്?

വരാനിരിക്കുന്ന കഷ്ടങ്ങള്‍ ഓര്‍ത്തിട്ടോ? അതോ എല്ലാ കഷ്ടങ്ങളും നിഷ്പ്രഭമാക്കുന്ന എന്തോ ഒന്നിന്റെ സുഗന്ധം ആസ്വദിച്ചിട്ടോ?

ഒടുക്കം
മെസ്സേജ് കോപ്പി ചെയ്യുന്നവര്‍ തലക്കെട്ട് ഉണ്ടാക്കി കഷ്ടപ്പെടരുത്. ബിരിയാണി ജിഹാദ് അത്രേം മതി. അതിനാണ് മാര്‍ക്കറ്റ്. എഴുതാന്‍ പറഞ്ഞ ടൈറ്റില്‍ ‘കൂടെയാവുന്നതിലാണ് സ്വര്‍ഗം’ എന്നതാണ്. ആരുടെ കൂടെ, എപ്പോള്‍ എന്നൊക്കെ നിങ്ങള്‍ തീരുമാനിക്കുക.

https://www.facebook.com/prasannan.kp/posts/3402735489773427

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Food

വാടക കുടിശ്ശിക നൽകിയില്ല; മട്ടാഞ്ചേരിയിലെ മാവേലി സ്റ്റോര്‍ അടപ്പിച്ച് കെട്ടിട ഉടമ

വാടക മുടങ്ങിയത് മാത്രമല്ല, സ്റ്റോറില്‍ മിക്കപ്പോഴും അവശ്യസാധനങ്ങളും ഉണ്ടാകാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

Published

on

വാടക കുടിശ്ശിക നൽകാത്തതിനെ തുടർന്ന് മട്ടാഞ്ചേരിയിൽ സപ്ലൈകോ മാവേലി സ്റ്റോർ കെട്ടിട ഉടമ അടപ്പിച്ചു. 3 മാസത്തെ കുടിശ്ശികയാണ് സപ്ലൈകോക്ക് നൽകാൻ ഉള്ളത്. പ്രതിഷേധത്തെ തുടർന്ന് ഉടൻ കുടിശ്ശിക തീർക്കാമെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചു.

മട്ടാഞ്ചേരി പാലസ് റോഡിലെ സപ്ലൈകോ മാവേലി സ്റ്റോര്‍ രാവിലെ ജീവനക്കാര്‍ തുറക്കാനെത്തിയപ്പോഴാണ് പ്രതിഷേധവുമായി ഉടമ രാജേന്ദ്ര കുമാര്‍ സ്ഥലത്തെത്തിയത്.

പിന്നാലെ പൊലീസെത്തി പ്രശ്നപരിഹാരം കാണാമെന്ന് ഉറപ്പ് നല്‍കി. സപ്ലൈകോ അധികൃതരുമായി ബന്ധപ്പെട്ടു. ഉടന്‍ കുടിശ്ശിക തീര്‍ക്കാമെന്ന ഉറപ്പിന്‍മേലാണ് പിന്നീട് സ്റ്റോര്‍ തുറക്കാന്‍ കെട്ടിട ഉടമ സമ്മതിച്ചത്.

വാടക മുടങ്ങിയത് മാത്രമല്ല, സ്റ്റോറില്‍ മിക്കപ്പോഴും അവശ്യസാധനങ്ങളും ഉണ്ടാകാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. 2 ദിവസത്തിനകം പ്രശ്നപരിഹാരം കാണുമെന്നാണ് സപ്ലൈകോ അധികൃതര്‍ നല്‍കിയ ഉറപ്പ്. ഒരാഴ്ച വരെ താന്‍ സമയം അനുവദിക്കുമെന്നും അനിശ്ചിതത്വം തുടര്‍ന്നാല്‍ സ്റ്റോര്‍ അടപ്പിക്കുമെന്ന നിലപാടിലാണ് രാജേന്ദ്ര കുമാര്‍.

Continue Reading

Food

വെളുത്തുള്ളി വില സർവകാല റെക്കോഡിൽ; പാടത്ത് സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ച് കർഷകർ

കിലോഗ്രാമിന് 400 രൂപ മുതല്‍ 500 രൂപ വരെയാണ് വിപണിയില്‍ വെളുത്തുള്ളിയുടെ വില.

Published

on

മധ്യപ്രദേശിലെ ചിന്ത്വാരയില്‍ വെളുത്തുള്ളിയുടെ വില കുതിക്കവേ പാടത്തെ വിളകള്‍ സംരക്ഷിക്കുവാന്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ച് കര്‍ഷകര്‍.കിലോഗ്രാമിന് 400 രൂപ മുതല്‍ 500 രൂപ വരെയാണ് വിപണിയില്‍ വെളുത്തുള്ളിയുടെ വില. ഈ സാഹചര്യത്തില്‍ പാടങ്ങളില്‍ നിന്ന് വെളുത്തുള്ളി മോഷണം പോയ നിരവധി സംഭവങ്ങളുണ്ടായി.

തുടര്‍ന്ന് വിളകള്‍ സംരക്ഷിക്കുവാന്‍ പുതിയ വഴികള്‍ തേടുകയാണ് കര്‍ഷകര്‍. ക്യാമറകള്‍ സ്വന്തമായി വാങ്ങിയും വാടകക്കെടുത്തുമൊക്കെ കര്‍ഷകര്‍ ഭൂമി സംരക്ഷിക്കുകയാണ്. ‘നേരത്തെ എന്റെ പാടത്ത് നിന്ന് ഒരു കള്ളന്‍ എട്ട് മുതല്‍ 10 കിലോ വരെ വെളുത്തുള്ളി മോഷ്ടിച്ചിരുന്നു. പിന്നീട് പൊലീസ് ഇയാളെ പിടികൂടി. ഇപ്പോള്‍ ഞാന്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ച് എന്റെ നിലം സംരക്ഷിക്കുകയാണ്,’ മോഖേഡിലെ വെളുത്തുള്ളി കര്‍ഷകനായ രാഹുല്‍ ദേശ്മുഖ് പറഞ്ഞു.

25 ലക്ഷം രൂപ നിക്ഷേപിച്ച് 13 ഏക്കറില്‍ വെളുത്തുള്ളി കൃഷി നടത്തിയ രാഹുല്‍ വിപണിയില്‍ നിന്ന് ഒരു കോടിയോളം രൂപയാണ് തിരിച്ചുപിടിച്ചത്. വെളുത്തുള്ളിയുടെ വാര്‍ഷിക നിരക്ക് പൊതുവേ കിലോഗ്രാമിന് 80 രൂപ വരെ എത്താറുണ്ടെങ്കിലും ഈ പ്രാവശ്യം വലിയ കുതിപ്പ് നടത്തി കിലോഗ്രാമിന് 300 രൂപയും കടന്നിരിക്കുകയാണ്. വെളുത്തുള്ളിക്ക് ഇത്രയും വില വര്‍ധനവ് ഉണ്ടാകുന്നത് ആദ്യമായാണ്.

 

Continue Reading

Food

നാല് നഗരങ്ങളിലെ ഫുഡ് സ്ട്രീറ്റുകള്‍ ആധുനികവത്ക്കരിക്കും

തിരുവനന്തപുരം ശംഖുമുഖം, ഇടുക്കി മൂന്നാര്‍, എറണാകുളം കസ്തൂര്‍ബാ നഗര്‍, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ഫുഡ് സ്ട്രീറ്റുകള്‍ ആധുനികവത്ക്കരിക്കുന്നത്.

Published

on

തിരുവനന്തപുരം: മോഡേണൈസേഷന്‍ ഓഫ് 100 ഫുഡ് സ്ട്രീറ്റ്സ് പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ 4 നഗരങ്ങളിലെ ഫുഡ് സ്ട്രീറ്റുകള്‍ ആധുനികവത്ക്കരിക്കുന്നു. തിരുവനന്തപുരം ശംഖുമുഖം, ഇടുക്കി മൂന്നാര്‍, എറണാകുളം കസ്തൂര്‍ബാ നഗര്‍, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ഫുഡ് സ്ട്രീറ്റുകള്‍ ആധുനികവത്ക്കരിക്കുന്നത്. ഈ ഫുഡ് സ്ട്രീറ്റുകളുടെ നവീകരണത്തിനായി ഒരു കോടി രൂപയുടെ വീതം ഭരണാനുമതി നല്‍കി.

കേന്ദ്ര, സംസ്ഥാന ഫണ്ടുപയോഗിച്ചാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്. ഫുഡ് സ്ട്രീറ്റുകളില്‍ നിന്നും ലഭിക്കുന്ന ഭക്ഷണത്തിന്റെ സുരക്ഷിതത്വവും ശുചിത്വവും ഉറപ്പാക്കുകയാണ് മോഡേണൈസേഷന്‍ ഓഫ് ഫുഡ് സ്ട്രീറ്റ്പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിലവില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് സ്ട്രീറ്റുകള്‍ പദ്ധതിയിലൂടെ കൂടുതല്‍ മികവുറ്റതാക്കും. ഭക്ഷണത്തിലൂടെ ഉണ്ടാകുന്ന രോഗങ്ങള്‍ കുറച്ച് പൊതുജനാരോഗ്യം വര്‍ധിപ്പിക്കുന്നതിനൊപ്പം പ്രാദേശിക തൊഴില്‍ മേഖലയെ ശക്തിപ്പെടുത്താനും പദ്ധതിയിലൂടെ സാധിക്കും. സംസ്ഥാനത്തിന്റെ തനത് ഭക്ഷണങ്ങള്‍ ലഭ്യമാക്കുക വഴി ഫുഡ് ടൂറിസം മേഖലയില്‍ക്കൂടി പദ്ധതി മുതല്‍ക്കൂട്ടാകും.

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. തിരുവനന്തപുരത്തെ ശംഖുമുഖത്തുള്ള ഫുഡ് സ്ട്രീറ്റാണ് നവീകരിക്കുന്നത്. നിര്‍മ്മിതി കേന്ദ്രത്തിനാണ് നിര്‍മ്മാണച്ചുമതല. എറണാകുളത്ത് കസ്തൂര്‍ബ നഗറില്‍ ജി.സി.ഡി.എ. സഹകരണത്തോടെയും ഇടുക്കിയിലെ മൂന്നാറില്‍ പഞ്ചായത്തിന്റെ സഹകരണത്തോടെയും കോഴിക്കോട് ബീച്ചില്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെയുമാണ് നവീകരണം പൂര്‍ത്തിയാക്കുന്നത്.

ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം 2006 പ്രകാരം കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും വില്‍പന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. ഫോസ്ടാക് പരിശീലനം ലഭിച്ച ജീവനക്കാരുടെ സേവനം ഉറപ്പാക്കും. ഭക്ഷ്യ സുരക്ഷയോടൊപ്പം പരിസര ശുചിത്വത്തിനും പ്രാധാന്യം നല്‍കും. കൃത്യതയോടെയുള്ള മാലിന്യ സംസ്‌കരണ സംവിധാനവും കേന്ദ്രങ്ങളില്‍ സജ്ജീകരിക്കും. പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. രണ്ട് മാസത്തിനുള്ളില്‍ തന്നെ നവീകരണം പൂര്‍ത്തിയാക്കി ഫുഡ് സ്ട്രീറ്റുകള്‍ തുറക്കാനാണ് ശ്രമം. ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും സഹകരണം പദ്ധതിക്കുണ്ട്.

Continue Reading

Trending