Connect with us

Video Stories

ദാനത്തിലൂടെ ലഭിക്കേണ്ടതല്ല പരീക്ഷയിലെ മാര്‍ക്ക്

Published

on

പ്രൊഫ. പി.കെ.കെ തങ്ങള്‍

ലോകത്തെവിടെയും നാഗരിക സമൂഹത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ കാണാന്‍ കഴിയുന്ന വസ്തുതയാണ് അളവിലും തോതിലും വ്യത്യസ്തമായേക്കാമെങ്കിലും അറിവിനോടുള്ള അഭിനിവേശം.മതങ്ങളെല്ലാം മുന്നോട്ടുവച്ചിട്ടുള്ള വേദവിജ്ഞാനങ്ങളെല്ലാം അറിവിലൂടെ, അറിവിന്‌വേണ്ടി അതിന്റെ വളര്‍ച്ചക്കുവേണ്ടി, അത് മനുഷ്യനില്‍ വേരൂന്നി അവനെ വഴിയറിയുന്നവനും ശക്തനുമാക്കിത്തീര്‍ക്കാന്‍ വേണ്ടി നിലകൊണ്ടതാണ്. മത-ദൈവ നിഷേധികളായ ഭൗതികവാദികള്‍പോലും അറിവിന്റെ ശക്തി അംഗീകരിക്കുകയും അതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലും പ്രചാരണങ്ങളിലും നിലകൊണ്ടിട്ടുള്ളവരുമാണ്. (പഴയ കാലങ്ങളില്‍ സവര്‍ണ്ണ മേധാവിത്വത്തിന്റെ പേരില്‍ അറിവുനേടല്‍ നിഷേധിക്കപ്പെട്ട വിഭാഗങ്ങള്‍ നിലനിന്നിരുന്നുവെന്ന ചരിത്ര വസ്തുത മറക്കുന്നില്ല. അതിനുള്ള പരിഹാരപ്രക്രിയകളുടെ മുന്നേറ്റം വളരെയധികം മാറ്റങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. അതെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്)

അറിവുനേടലും അത് മറ്റുള്ളവരില്‍ എത്തിക്കലും തീര്‍ത്തും ആത്മീയവിഷയമായിത്തന്നെയാണ് ബഹുഭൂരിഭാഗം ജനങ്ങളും ഇന്നും കരുതിപ്പോരുന്നത്. അറിവിനോട് ജനം പ്രകടിപ്പിക്കുന്ന ദിവ്യമാണെന്ന്തന്നെ പറയാവുന്ന സമീപനം നമുക്കെവിടെയും കാണാം. രാജ്യത്തിന്റെ പ്രത്യേക പൈതൃകം പഠിപ്പിക്കുന്നതും അതുതന്നെയാണ്. അറിവുതരുന്ന ഗുരുവിന്റെ സ്ഥാനത്തിനുശേഷമാണ് മതം ദൈവത്തിന് സ്ഥാനം നല്‍കിയിരിക്കുന്നത്- ‘മാതാ, പിതാ, ഗുരു, ദൈവം’. പരിശുദ്ധ ഖുര്‍ആന്റെ ആദ്യവചനം തന്നെ ആരംഭിക്കുന്നത് ‘വായിക്കുക’ എന്ന ആഹ്വാനത്തോടെയാണ്. ലോകത്തെവിടെയും രാജകൊട്ടാരങ്ങളില്‍ പണ്ഡിത സദസ്സുകള്‍ നിലനിന്നിരുന്നുവെന്നതിന്റെ കാരണവും അറിവിനോടുള്ള അഭിനിവേശം തന്നെയായിരുന്നു. അറിവില്‍ ദിവ്യാംശം തന്നെയാണ് അടങ്ങിയിട്ടുള്ളത് എന്നതുകൊണ്ടാണ് ലോകത്തെവിടെയുമുള്ള മനുഷ്യര്‍ക്ക് അറിവിനോടുള്ള ത്വര മുന്നിട്ടുനില്‍ക്കുന്നത്. നേടുന്നത് ശരിയായ അറിവും ഗുണപ്രദമായ അറിവുമായിരിക്കണമെന്നതും പ്രധാനം തന്നെ. അറിവിനെ ഇഷ്ടപ്പെടുകയോ, കാംക്ഷിക്കുകയോ മാത്രമല്ല അതിനെ ഉപാസിക്കുക കൂടിയാണ് നേര്‍മനുഷ്യരെല്ലാവരും ചെയ്തുകൊണ്ടിരിക്കുന്നത്. ‘ചൈനയില്‍ പോയിട്ടെങ്കിലും അറിവുനേടുക’യെന്ന് നബി തിരുമേനി പഠിപ്പിച്ചതും അതുകൊണ്ടുതന്നെയാണ്.

അറിവ്-വിദ്യ അര്‍ത്ഥിച്ചുവരുന്നവനാണ് വിദ്യാര്‍ത്ഥി. ഈ പ്രക്രിയ അധ്യയനം എന്ന് വിളിക്കുന്നു. അധ്യയനത്തിന് കുട്ടിയെ സഹായിക്കുന്ന ആള്‍ ചെയ്യുന്ന പ്രവൃത്തിയെ അധ്യാപനം എന്നും പറയുന്നു. ഇന്ന് കാണുന്ന അതിവിശാലമായ സംവിധാനങ്ങളൊന്നുമില്ലാതിരുന്ന കാലത്ത് ഈ പ്രക്രിയയില്‍ സങ്കീര്‍ണ്ണമായ സാങ്കേതികത്വങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ഈ കാലഘട്ടത്തില്‍ ലോകത്ത് നിലനില്‍ക്കുന്നതില്‍ ഏറ്റവും വലിയ സംവിധാനമായി അറിവ് ‘വാങ്ങലും കൊടുക്കലു’മെന്ന പ്രക്രിയയായി മാറിക്കഴിഞ്ഞിരിക്കുന്നു. അതിനനുസരിച്ച് സമ്പ്രദായങ്ങള്‍ മാറുന്നു, വളര്‍ന്നുകൊണ്ടിരിക്കുന്നു. അറിവ് കൊടുക്കലും വാങ്ങലുമെന്ന പ്രക്രിയ നൂറുകണക്കിന് സാങ്കേതികത്വങ്ങളിലൂടെ കടന്നുപോകേണ്ട ഒന്നായി മാറിക്കഴിഞ്ഞു. പഠിതാക്കളുടെ മിടുക്ക് മനസ്സിലാക്കാനുള്ള പരീക്ഷാരിതീകളിലും അവര്‍ക്ക് കുറ്റമറ്റ രീതിയില്‍ വിലയിരുത്തല്‍ നടത്തി യോഗ്യത നിര്‍ണ്ണയിച്ചുകൊടുക്കുന്നതിലും മറ്റും അതിസങ്കീര്‍ണ്ണമായ സാങ്കേതികത്വങ്ങള്‍ നിലനില്‍ക്കുകയാണ്. പ്രാഥമിക തലത്തിലും ഹൈസ്‌കൂള്‍ തലത്തിലും ഉന്നത തലത്തിലും സര്‍വകലാശാലാതലത്തിലും ഗവേഷണതലത്തിലുമൊക്കെയായി അതിവിശാലമായിക്കഴിഞ്ഞിരിക്കുന്നു ഈ മേഖല. അങ്ങയറ്റം സൂക്ഷ്മവും സുതാര്യവും സത്യസന്ധവുമായ രീതിയിലായിരിക്കണം ഈ നടത്തിപ്പുകളെല്ലാം. വിശേഷിച്ചും പരീക്ഷ, മൂല്യനിര്‍ണ്ണയം എന്നിവ. പരീക്ഷാഫലം എന്നു പറഞ്ഞാല്‍ മുന്‍കാലങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സമൂഹത്തിന് പൊതുവേയും വല്ലാത്തൊരു വികാരമായിരുന്നു. കാരണം അതിനു കല്‍പ്പിച്ചിരുന്ന പവിത്രത അത്രയും വലുതായിരുന്നു. കുറ്റമറ്റതായി കുറച്ചെന്തെങ്കിലും പൊതുരംഗത്ത് നടക്കുന്നുണ്ടെങ്കില്‍ അത് ഈ രംഗത്താണെന്ന ബോധ്യം ജനങ്ങള്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഇന്നിതാ ആ ബോധ്യവും അസ്തമിച്ചുകൊണ്ടിരിക്കയാണ്.

പരീക്ഷയില്‍ കുട്ടികള്‍ക്ക് കിട്ടുന്ന മാര്‍ക്കുകള്‍ അമൂല്യമായ, കറകളഞ്ഞ ഒന്നായായിരുന്നു മുമ്പൊക്കെ രക്ഷിതാക്കളും സമൂഹവും കരുതിപ്പോന്നത്. മറ്റു രംഗങ്ങളില്‍ മാത്രമേ മുന്‍വാതിലും പിന്‍വാതിലുമെല്ലാമുള്ളൂ. പരീക്ഷയും മാര്‍ക്കുമെല്ലാം സംശുദ്ധമാണെന്നും ജനം ധരിച്ചിരുന്നു. എന്നാല്‍ അതൊന്നും അങ്ങനെയൊന്നുമല്ല; ഒന്നു ശ്രമിച്ചാല്‍, മാര്‍ക്കും മെറിറ്റുമൊന്നും വലിയ കാര്യമല്ല, അതിനെയൊക്കെ മറികടന്ന്, പറയുന്നത് പിടിച്ചുവാങ്ങാം. അതിനൊക്കെ വേണമെങ്കില്‍ ‘അദാലത്തുകള്‍’ വരെ സംഘടിപ്പിക്കാവുന്നതേയുള്ളൂ എന്ന എത്രയും തരംതാണ തലത്തിലേക്ക് ഈ പവിത്രമായ കാര്യത്തെ കൊണ്ടുചെന്നെത്തിച്ചിരിക്കയാണ്. പരീക്ഷക്കെഴുതികിട്ടിയ മാര്‍ക്കാണ് മൂല്യം, ദാനം കിട്ടിയതല്ല.

പരീക്ഷയില്‍ സാങ്കേതിക കാരണത്താല്‍ ഏതെങ്കിലും വിധത്തില്‍ അനിവാര്യ സന്ദര്‍ഭത്തില്‍ മോഡറേഷന്‍ കൊടുക്കാവുന്ന രീതി മുമ്പേ നിലവിലുണ്ട്. അത് ആര്‍ക്കെങ്കിലും തോന്നിയവിധം എത്രയെങ്കിലും തവണ, യാതൊരു കരുതലും കൂടാതെ പരസ്യപ്പെടുത്തി പൊതുചര്‍ച്ച നടത്തി കൊടുക്കേണ്ടതല്ല. മറിച്ച് അതിന് നിയോഗിക്കപ്പെട്ട പരീക്ഷാബോര്‍ഡ്, അക്കാദമിക് ബോഡികള്‍, സിന്‍ഡിക്കേറ്റ് സെനറ്റ്, കൂടാതെ ഉപസമിതികള്‍ വല്ലതുമുണ്ടെങ്കില്‍ ആ ക്രമമനുസരിച്ച് തീര്‍ത്തും ഔദ്യോഗിക രഹസ്യസ്വഭാവത്തില്‍ കൈകാര്യം ചെയ്യേണ്ടതാണ്. ചാനല്‍ ചര്‍ച്ചകള്‍ക്കോ, മാധ്യമ വിചാരണക്കോ വിട്ടുകൊടുക്കേണ്ട വിഷയമല്ല ഇത്. ചുരുക്കിപ്പറഞ്ഞാല്‍ ഇപ്പോള്‍ നടത്തിയ മാര്‍ക്ക് ദാനങ്ങള്‍ സര്‍വകലാശാലകളിലെ ധാര്‍മ്മികതയുടെ വിഷയമായി മാറിക്കഴിഞ്ഞിരിക്കുന്നു. അതിന് ചുക്കാന്‍ പിടിച്ചതോ ഇത്തരം സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതയും മൂല്യബോധവും പ്രകടിപ്പിക്കുമെന്ന് കരുതിപ്പോന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയും. മുമ്പ് തൊഴില്‍ ദാനവിഷയത്തിലും ഇത്തരം സമീപനം അദ്ദേഹം കൈക്കൊണ്ടിരുന്നെങ്കിലും അത് ആവര്‍ത്തിക്കപ്പെടുമെന്ന് ഒട്ടും കരുതിയില്ല. ഏറ്റവും പവിത്രമായി നിലനിര്‍ത്തുകയും നടത്തിക്കൊണ്ടുപോവുകയും ചെയ്യാന്‍ മറ്റാരേക്കാളും ബാധ്യസ്ഥനായ മന്ത്രി ഇനിയെങ്കിലും കൂടുതല്‍ ജാഗ്രത പുലര്‍ത്തുമെന്നാശിക്കട്ടെ. ‘പരീക്ഷാഫലത്തെ എന്തിന് പേടിക്കണം? അതിനൊക്കെ വഴി വേറെയുണ്ടല്ലോ’ എന്ന സന്ദേശം സമൂഹത്തിന് കൊടുത്തുകഴിഞ്ഞു. അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായും ഫീസടക്കാന്‍ നിവൃത്തിയില്ലാതെ കഠിനപ്പെട്ടും പഠിക്കുന്നവന്റെ മുഖത്ത് നോക്കി കൊഞ്ഞനം കുത്തരുതേ. അധ്യാപനം, പരീക്ഷ, മൂല്യനിര്‍ണ്ണയം തുടങ്ങിയവ കുറേക്കൂടി പവിത്രമായി കാണുക. വിദ്യാഭ്യാസമന്ത്രി തീര്‍ത്തും അതിന് പ്രതിജ്ഞാബദ്ധനാണ്.

Video Stories

ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി

ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

Published

on

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.

Continue Reading

kerala

ആലപ്പുഴയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്‍

അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

Published

on

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.

അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്‌നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന്‍ ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.

നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന്‍ പറഞ്ഞു.

 

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.

ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.

ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Continue Reading

Trending