Connect with us

Video Stories

കുരുക്കു മുറുകി മോദിയും റഫാലും

Published

on

റഫാല്‍ യുദ്ധ വിമാന കരാറുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളില്‍ വിറളിപിടിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഫ്രഞ്ച് സര്‍ക്കാറുമായുള്ള യുദ്ധ വിമാന ഇടപാടിലെ സുതാര്യത സ്ഫടിക സമാനമാണെന്ന് ന്യായം പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി നില്‍ക്കക്കള്ളിയില്ലാതെ നാവടക്കി മൗനവ്രതത്തിലാണ്. റഫാല്‍ കരാര്‍ യാഥാര്‍ഥ്യമാകണമെങ്കില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ നിര്‍ബന്ധമായും പങ്കാളിയാക്കണമെന്ന നിബന്ധന ഇന്ത്യ മുന്നോട്ട്‌വെച്ചെന്ന് ഫ്രഞ്ച് മാധ്യമം ‘മീഡിയ പാര്‍ട്ട്’ പുറത്തുവിട്ട റിപ്പോര്‍ട്ടിനെ പ്രതിരോധിക്കാന്‍ ആയിരം പടച്ചട്ടയെങ്കിലും അണിയേണ്ടി വരും നരേന്ദ്ര മോദിക്ക്. അംബാനിക്ക് കോടികളുടെ ആസ്തി വ്യാപ്തിക്കായി വഴിവിട്ട് അവസരമൊരുക്കിയ കേന്ദ്ര സര്‍ക്കാറിന്റെ നെഞ്ചില്‍ അത്രമേല്‍ അഴിമതിയുടെ കൂരമ്പുകളാണ് ആപതിച്ചുകൊണ്ടിരിക്കുന്നത്. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് മോദി പ്രതികരിക്കാത്തതും വിവാദത്തിനിടെ പ്രതിരോധമന്ത്രി നിര്‍മലാസീതാരാമന്‍ ഫ്രാന്‍സില്‍ പോയതുമെല്ലാം ഉയര്‍ത്തിവിടുന്ന ദുരൂഹതയുടെ കരിമേഘച്ചുരുളുകള്‍ അതീവ ഗൗരവമേറിയതാണ്. പുതിയ വെളിപ്പെടുത്തല്‍ പുറത്തുവന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ കടുപ്പിച്ച പോരാട്ടം അഴിമതിയുടെ കോട്ടക്കൊത്തളങ്ങളെ തകര്‍ത്തു തരിപ്പണമാക്കുമെന്ന കാര്യം തീര്‍ച്ച.
റഫാല്‍ യുദ്ധ വിമാന ഇടപാടിലെ വിവാദം കൊടുമ്പിരികൊള്ളുന്നതിനിടെ രണ്ടാഴ്ച മുമ്പാണ് ഫ്രഞ്ച് മുന്‍ പ്രസിഡണ്ട് ഫ്രാന്‍സ്വ ഒലാന്ദ് കേന്ദ്ര സര്‍ക്കാറിനെതിരെ ആദ്യ വെടിയുതിര്‍ത്തത്. അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സിനെ റഫാല്‍ ഇടപാടില്‍ ബിസിനസ് പങ്കാളിയാക്കിയത് കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശ പ്രകാരമായിരുന്നുവെന്നും നിര്‍ദേശം സ്വീകരിക്കുകയല്ലാതെ മറ്റു വഴികളൊന്നും ഫ്രഞ്ച് സര്‍ക്കാറിനു മുന്നിലുണ്ടായിരുന്നില്ലെന്നുമായിരുന്നു ഫ്രാന്‍സ്വ ഒലാന്ദെയുടെ വെളിപ്പെടുത്തല്‍. തന്റെ നിലപാടില്‍നിന്ന് ഒലാന്ദ് പിന്നീട് പിറകോട്ട് പോയെങ്കിലും ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്നതില്‍ അവ്യക്തതകള്‍ തെല്ലുമില്ലായിരുന്നു. കരാര്‍ ഒപ്പിടുമ്പോള്‍ ഫ്രഞ്ച് പ്രസിഡണ്ടായിരുന്ന ഫ്രാന്‍സ്വ ഒലാന്ദ് സമ്മര്‍ദങ്ങളുടെ സാഹചര്യത്തിലാണ് വാക്കുവിഴുങ്ങിയതെന്ന് വ്യക്തമാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍, പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കരാറിലെ കൊടും വഞ്ചന തുറന്നുകാട്ടി വാക്‌പോര് കത്തിപ്പടരുന്ന സമയത്താണ് ഒലാന്ദെയുടെ കരണം മറിച്ചില്‍. എന്നാല്‍ ഭരണഘടനാസ്ഥാപനമായ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റ് ജനറലിനെയും (സി.എ.ജി) കേന്ദ്ര വിജിലന്‍സ് ഡയരക്ടറെയും കണ്ട് കോണ്‍ഗ്രസ് പ്രതിനിധി സംഘം വിമാന ഇടപാടില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന കോണ്‍ഗ്രസ് ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളിയതിനാല്‍ ഈ രണ്ടു വഴികളിലൂടെ കേന്ദ്ര സര്‍ക്കാറിന്റെ കള്ളത്തരം പുറത്തുവരുന്നത് കാത്തിരിക്കുകയാണ് പ്രതിപക്ഷം. ഭരണഘടനാപരമായ ഉത്തരവാദിത്വത്തിന്റെ അടിസ്ഥാനത്തിലുള്ള ഓഡിറ്റ് നടത്തുമെന്ന് കോണ്‍ഗ്രസിന് സി.എ.ജി നല്‍കിയ ഉറപ്പ് പ്രതീക്ഷപകരുന്നതാണ്.
രാജ്യത്തിന്റെയല്ല മോദി, അംബാനിയുടെ മാത്രം പ്രധാനമന്ത്രിയാണ് എന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരിഹാസം ഏറെ ചിന്തനീയമാണ്. വിദേശകാര്യ-പ്രതിരോധ മന്ത്രിമാര്‍, പ്രതിരോധ സെക്രട്ടറി, വിദഗ്ധര്‍ തുടങ്ങിയവര്‍ ആരും അറിയാതെയും ടെണ്ടര്‍ വിളിക്കാതെയുമാണ് കൂടിയ വിലയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ കരാര്‍ തിരുത്തിയത്. ഇടപാടില്‍ ദേശീയ സുരക്ഷക്ക് പുല്ലുവില കല്‍പിച്ചില്ലെന്ന അതിഗുരുതരമായ ആരോപണം മുന്‍ പ്രതിരോധ മന്ത്രി കൂടിയായ എ.കെ ആന്റണി ഉന്നയിച്ചിരുന്നു. രണ്ടാം യു.പി.എ സര്‍ക്കാറിന്റെ അവസാന കാലത്താണ് ഫ്രഞ്ച് സര്‍ക്കാറുമായി ഇന്ത്യാ ഗവണ്‍മെന്റ് റാഫേല്‍ യുദ്ധവിമാന കരാറില്‍ ഒപ്പുവെക്കുന്നത്. 18 യുദ്ധ വിമാനങ്ങള്‍ ഫ്രഞ്ച് സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കാനും 108 വിമാനങ്ങള്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍സ് ലിമിറ്റഡുമായി ചേര്‍ന്ന് നിര്‍മിക്കാനുമായിരുന്നു ധാരണ. വിമാന നിര്‍മാണത്തിന്റെ സാങ്കേതിക വിദ്യ ഇന്ത്യക്ക് കൈമാറാനും ധാരണയുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രഞ്ച് സന്ദര്‍ശനത്തോടെയാണ് കരാര്‍ മാറ്റിയെഴുതിയത്. വിമാനങ്ങളുടെ എണ്ണം 126ല്‍ നിന്ന് 36 ആയി ചുരുങ്ങി എന്നുമാത്രമല്ല നിര്‍മാണ ചുമതലയില്‍നിന്ന് ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍സ് ലിമിറ്റഡിനെ ഒഴിവാക്കി റിലയന്‍സ് എയ്‌റോ സ്‌പെയ്‌സിനെ ചുമതലപ്പെടുത്തുകയും ചെയ്തു. പിന്നീട് ഫ്രഞ്ച് കമ്പനിക്ക്‌മേല്‍ സമ്മര്‍ദം ചെലുത്താനാണ് നിര്‍മലാസീതാരാമന്റെ യാത്ര, കോടികളുടെ കരാര്‍ ലഭിച്ചതിനാല്‍ ഇന്ത്യാ സര്‍ക്കാര്‍ പറയുന്നതു മാത്രമേ അവര്‍ പുറത്ത് പറയൂ എന്ന വിശ്വാസവും കേന്ദ്ര സര്‍ക്കാറിനെ ഈ കാട്ടുകൊള്ളക്ക് പ്രേരിപ്പിച്ചു. 2017 മെയ് 11 ന് ദസോ എവിയേഷന്‍ സി.ഇ.ഒ ലോയ്ക് സെഗാലിന്‍ നടത്തിയ പ്രസന്റേഷന്‍ ഉദ്ധരിച്ചാണ് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഫ്രഞ്ച് മാധ്യമമായ മീഡിയ പാര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ‘ആ നിബന്ധന അംഗീകരിക്കേണ്ടത് ദസോ ഏവിയേഷന് ഇന്ത്യയുമായി കരാറിലേര്‍പ്പെടുന്നതിന് അനിവാര്യമായിരുന്നു’ എന്നായിരുന്നു ഉദ്യോഗസ്ഥന്‍ പ്രസന്റേഷനിലൂടെ സ്ഥാപിച്ചിരുന്നത്. ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി മാത്രമല്ല, രാജ്യത്തിന്റെ സുരക്ഷയെ തന്നെ അപകടത്തിലാക്കുന്ന രണ്ടു വെളിപ്പെടുത്തലുകളായാണ് ഇവ കാണേണ്ടത്. യു.പി.എ സര്‍ക്കാറിന്റെ കാലത്തുണ്ടാക്കിയ ധാരണയേക്കാള്‍ രണ്ടിരട്ടി അധിക തുകക്കാണ് മോദി സര്‍ക്കാര്‍ കരാറുണ്ടാക്കിയിട്ടുള്ളത്. ഇതുവഴി പൊതുഖജനാവിന് 40,000 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. രാജ്യത്തിന്റെ പ്രതിരോധ രംഗത്ത് പുത്തനുണര്‍വ് പ്രവചിക്കപ്പെട്ട മികവുറ്റ ഒരു കരാറിനെ തീവെട്ടിക്കൊള്ളയിലൂടെ സ്വന്തക്കാര്‍ക്കും പാര്‍ട്ടിക്കും കോടികള്‍ തട്ടിയെടുക്കാനുള്ള കുറുക്കുവഴിയാക്കി മാറ്റിയെഴുതിയ ഒരു പ്രധാനമന്ത്രിയെ ഇനിയും എത്രകാലം ഈ രാജ്യം പേറണം? ജനാധിപത്യബോധമേ… സടകുടഞ്ഞെഴുന്നേല്‍ക്കാന്‍ സമയമായിരിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി

ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

Published

on

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.

Continue Reading

kerala

ആലപ്പുഴയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്‍

അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

Published

on

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.

അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്‌നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന്‍ ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.

നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന്‍ പറഞ്ഞു.

 

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.

ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.

ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Continue Reading

Trending