Connect with us

Video Stories

കെ.എ.എസ് സംവരണം: ചരിത്രം കുറിച്ച് മുസ്‌ലിംലീഗ്

Published

on


ഫിര്‍ദൗസ് കായല്‍പുറം

സംവരണം ഔദാര്യമല്ല, അവകാശമാണെന്ന ബോധത്തിലേക്ക് ന്യൂനപക്ഷ, പിന്നാക്ക, ദലിത് വിഭാഗങ്ങളെ പാകമാക്കുന്നതില്‍ മുസ്‌ലിം ലീഗ് വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. എഴുപത്തിരണ്ട് സംവത്സരങ്ങള്‍ പിന്നിടുന്ന സമ്പന്നമായൊരു രാഷ്ട്രീയ ചരിത്രമുണ്ടതിന്. സംവരണത്തിന്റെ ചരിത്രവും വര്‍ത്തമാനവും പരിശോധിക്കുമ്പോള്‍ അത് ബോധ്യമാവുകതന്നെ ചെയ്യും.
മുസ്‌ലിംലീഗിന്റെ സംവരണ സമരങ്ങള്‍ ഗുണം ചെയ്തത് മുസ്‌ലിംകള്‍ക്ക് മാത്രമല്ല, അവഗണനയുടെ ഭാരം പേറിയ ഒട്ടേറെ സമുദായങ്ങള്‍ക്കാണ്. ഏറ്റവുമൊടുവില്‍ മുസ്‌ലിംലീഗ് നേതൃത്വത്തില്‍ ഒരു വര്‍ഷത്തിലേറെ നീണ്ടുനിന്ന സമരപോരാട്ടങ്ങള്‍ ഫലം കണ്ടതാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ (കെ.എ.എസ്) മൂന്ന് സ്ട്രീമുകള്‍ക്കും സംവരണം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം. ഐ.എ.എസ് പോലെ ഉന്നതമായ കേഡര്‍ തസ്തികകള്‍ ഉള്‍പെടുന്ന കെ.എ.എസില്‍ സംവരണം നിഷേധിക്കാന്‍ ആസൂത്രിതമായ നീക്കമാണ് ഇടത്‌സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. ‘ഒരിക്കല്‍ സംവരണത്തിന്റെ ആനുകൂല്യം നേടി സര്‍വീസില്‍ ചേര്‍ന്നവര്‍ക്ക് പിന്നെന്തിനാണ് സംവരണം’? എന്ന മറുചോദ്യം ഉന്നയിച്ചാണ് കെ.എ.എസില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ചതിക്കുഴി തോണ്ടിയത്. ആദ്യത്തെ സ്ട്രീമില്‍ മാത്രം സംവരണം നല്‍കാമെന്ന ‘ഔദാര്യ’വും സര്‍ക്കാര്‍ മുന്നോട്ടുവെച്ചു. എന്നാല്‍ രണ്ട്, മൂന്ന് സ്ട്രീമുകളില്‍ സംവരണം നല്‍കിയേ മതിയാവൂ എന്ന ഉറച്ചനിലപാടുമായി മുസ്‌ലിം ലീഗും പോഷക സംഘടനകളും സമരരംഗത്തിറങ്ങി. 2018 ഏപ്രില്‍ പത്തിന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടു. സ്ട്രീം രണ്ട്, മൂന്ന് വിഭാഗങ്ങളിലും സംവരണ സമുദായങ്ങള്‍ക്ക് സംവരണം നല്‍കുന്നതിന് നടപടി സ്വീകരിക്കാന്‍ ന്യൂനപക്ഷ കമ്മീഷന്‍ ഉത്തരവിട്ടു.
മുസ്‌ലിം ലീഗിന്റെ സര്‍വീസ് സംഘടനയായ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ (എസ്.ഇ.യു) സംസ്ഥാന പ്രസിഡന്റ് എ.എം അബൂബക്കര്‍ നല്‍കിയ പരാതി പരിഗണിച്ചാണ് കമ്മീഷന്‍ ചെയര്‍മാന്‍ പി.കെ ഹനീഫ ഉത്തരവ് പുറപ്പെടുവിച്ചത്.
പരാതി സംബന്ധിച്ച് കമ്മീഷന്‍ സര്‍ക്കാരിന്റേയും പി.എസ്.സിയുടേയും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. കെ.എ.എസില്‍ സ്ട്രീം ഒന്ന് വിഭാഗത്തില്‍ നേരിട്ടുള്ള നിയമനമാണെന്നും അതില്‍ സംവരണം അനുവദിക്കുന്നുണ്ടെന്നും എന്നാല്‍ സ്ട്രീം രണ്ട്, മൂന്ന് വിഭാഗങ്ങളില്‍ നിലവിലെ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നുമാണ് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതെന്നും ഇതില്‍ സംവരണ സമുദായങ്ങള്‍ക്ക് ഒരു തവണ സംവരണം ലഭ്യമായിട്ടുണ്ടെന്നും അതിനാല്‍ വീണ്ടും സംവരണം നല്‍കാന്‍ കഴിയില്ലെന്നും സര്‍ക്കാരിന് വേണ്ടി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സെക്രട്ടറി കമ്മീഷന്‍ മുമ്പാകെ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഹര്‍ജി പരിശോധിച്ച കമ്മീഷന്‍ സര്‍ക്കാരിന്റെ നിലപാട് അംഗീകരിച്ചില്ല. പിന്നാലെ എസ്.സി- എസ്.ടി കമ്മീഷനും മൂന്ന് സ്ട്രീമുകളിലും സംവരണം നല്‍കണമെന്ന് നിര്‍ദേശിച്ചു.
മുസ്‌ലിം, ക്രൈസ്തവ, ഈഴവ, ദലിത്, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് കെ.എ.എസിലൂടെ കനത്ത സംവരണ നഷ്ടം ഉണ്ടാകുമായിരുന്നു. കേരള നിയമസഭയില്‍ ഈ വിഷയം ആദ്യമായി ഉന്നയിച്ചത് 2018 ജനുവരി 30ന് ടി.വി ഇബ്രാഹിം എം.എല്‍.എയായിരുന്നു. നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം കെ.എ.എസിലെ അപകടക്കെണി ചൂണ്ടിക്കാട്ടി. പിന്നീട് 2018 മാര്‍ച്ച് 15ന് കെ.എ.എസ് അമെന്റ്‌മെന്റ് ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത മുസ്‌ലിം ലീഗ് എം.എല്‍.എമാര്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് നിയസഭയില്‍ പ്രഖ്യാപിച്ചു. മുസ്‌ലിം ലീഗിലെ ഡോ. എം.കെ മുനീര്‍, ടി.വി ഇബ്രാഹിം, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, എം. ഉമ്മര്‍, അഡ്വ.എന്‍ ഷംസുദ്ദീന്‍, പി. ഉബൈദുള്ള എന്നിവരാണ് ബില്ലില്‍ ഏറ്റവും കൂടുതല്‍ ഭേദഗതി നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. 28 ഭേദഗതികളാണ് നിര്‍ദേശിച്ചത്. രണ്ട് ഭേദഗതികള്‍ അംഗീകരിക്കുകയും ചെയ്തു. നിര്‍ണായമായ ഒരു ബില്ല് നിയമസഭയില്‍ വന്നപ്പോള്‍ മുസ്‌ലിം ലീഗിന് പുറമെ വി.ടി ബലറാം മാത്രമാണ് ഭേദഗതി നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇടതുപക്ഷത്തെ എല്ലാ അംഗങ്ങളും ഈ ഘട്ടത്തില്‍ നിശബ്ദരായിരുന്നത് വിചിത്രമായ കാഴ്ചയായി.
എന്നാല്‍ ഓരോ ഘട്ടത്തിലും സര്‍ക്കാര്‍, പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കെ.എ.എസിലെ സംവരണ വിഷയത്തെ നിസ്സാരവല്‍ക്കരിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. എന്നാല്‍ ശബരിമല പ്രശ്‌നവുമായി ബന്ധപ്പെട്ട് നിയമസഭാ നടപടികള്‍ തടസപ്പെടുകയായിരുന്നു. തുടര്‍ന്ന് സംവരണം നിഷേധിക്കുന്ന സാഹചര്യമുണ്ടായാല്‍ ശക്തമായ പ്രക്ഷോഭത്തിന് പാര്‍ട്ടി നേതൃത്വം നല്‍കുമെന്ന് ടി.എ അഹമ്മദ് കബീര്‍ സര്‍ക്കാരിനെ അറിയിച്ചു. തുടര്‍ന്ന് മുസ്‌ലിം ലീഗും മുസ്‌ലിം യൂത്ത് ലീഗും നേതൃത്വം നല്‍കി നിരവധി പ്രക്ഷോഭങ്ങളാണ് സംഘടിപ്പിച്ചത്. ഒടുവില്‍ സര്‍ക്കാരിന് നിലപാട് തിരുത്തേണ്ടിവന്നു. സ്ട്രീം രണ്ടിലും മൂന്നിലും സംവരണം ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ ആകെ തസ്തികകളുടെ മൂന്നിലൊന്ന് അവസരം സംവരണ സമുദായങ്ങള്‍ക്ക് നഷ്ടമാകുമായിരുന്നു. അത്രത്തോളം ഗുരുതരമായ സാമൂഹ്യനീതി നിഷേധത്തിനെതിരെയാണ് മുസ്‌ലിം ലീഗ് നേതൃത്വം നിലകൊണ്ടത് എന്നത് എക്കാലവും അഭിമാനിക്കാവുന്നതാണ്.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending