Connect with us

Culture

ശ്രീജിത്ത് മാത്രമല്ല, സെക്രട്ടറിയേറ്റിന് മുന്നില്‍ 300 ദിവസം പിന്നിട്ട് അഞ്ച് സമരങ്ങള്‍

Published

on

 

സഹോദരന്റെ ഘാതകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യവുമായി 768 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ സത്യഗ്രഹമിരിക്കുന്ന ശ്രീജിത്തിനെ ഇപ്പോള്‍ എല്ലാവരും അറിയും. സോഷ്യല്‍മീഡിയ സമരം ഏറ്റെടുത്തതോടെ വന്‍പിന്തുണയാണ് ഈ സമരത്തിന് ലഭിച്ചത്. എന്നാല്‍ ഭരണസിരാകേന്ദ്രത്തിന് മുന്നില്‍ ശ്രീജിത്ത് മാത്രമല്ല, അധികാരികളുടെ കനിവ് തേടി സമരരംഗത്തുള്ളത്. ശ്രീജിത്തിന്റേത് കൂടാതെ, 300 ദിവസം പിന്നിട്ട അഞ്ച് സമരങ്ങളാണ് ഇവിടെ നടക്കുന്നത്. വാടകവീട്ടില്‍ നിന്ന് ഇറക്കിവിടപ്പെട്ടതിനെ തുടര്‍ന്ന് കയറിക്കിടക്കാന്‍ ഒരു ചെറുവീടിനായി 76കാരിയായ തൃക്കണ്ണാപുരം സ്വദേശി കനകമ്മ സെക്രട്ടറിയേറ്റിന് മുന്നില്‍ 548 ദിവസമായി സമരമിരിക്കുന്നു. അപേക്ഷകളുമായി ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും നടപടിയുണ്ടാകാതെ വന്നതോടെയാണ് കനകമ്മ സെക്രട്ടറിയേറ്റിന് മുന്നിലെത്തിയത്. ആരെങ്കിലും എത്തിക്കുന്ന ആഹാരം കഴിച്ചാണ് കനകമ്മ ദിവസങ്ങള്‍ തള്ളിനീക്കുന്നത്. ആരോഗ്യസ്ഥിതിയും മോശമാണ്.
നാലുമാസം പ്രായമുള്ള മകള്‍ രുദ്രയുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരിക എന്ന ആവശ്യവുമായാണ് ഊരൂട്ടമ്പലം സ്വദേശിയായ പിതാവ് സുരേഷ് ബാബുവും ഭാര്യ രമ്യയും സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടങ്ങിയിട്ട് 392 ദിവസം പിന്നിട്ടു. 2016 ജൂലൈ 10ന് എസ്.എ.ടി ആസ്പത്രിയില്‍ രുദ്ര മരിച്ചത് മരുന്നുമാറി കുത്തിവെച്ചതുകാരണമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. സമരത്തിനിടെ, സുരേഷ് സെക്രട്ടറിയേറ്റിന് മുന്നിലെ മരത്തില്‍ക്കയറി ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു. കവിളില്‍ വേല്‍ കുത്തിയും കുരിശുചുമന്നും പലരീതിയിലും പ്രതിഷേധിച്ചു. ഭാര്യയെ പ്രതീകാത്മകമായി കിടത്തി ശവമഞ്ചം ചുമക്കേണ്ടിയും വന്നു. സുരേഷിന്റെയും ഭാര്യയുടെയും പേരില്‍ അഞ്ചു കേസുകള്‍ നിലവിലുണ്ട്. രണ്ടര വയസ്സുള്ളപ്പോള്‍ മൂത്ത മകള്‍ ദുര്‍ഗയെ സമരത്തിനിറക്കിയതും കേസായി. ഹൈക്കോടതിയില്‍ നിന്നു മുന്‍കൂര്‍ ജാമ്യം നേടിയാണ് സുരേഷ് സമരം തുടരുന്നത്.
ജീവന് ഭീഷണിയായ പാറക്വാറിയുടെ പ്രവര്‍ത്തനം തടയണമെന്ന് ആവശ്യപ്പെട്ടാണ് കിളിമാനൂര്‍ സ്വദേശി സേതു സമരം ആരംഭിച്ചത്. 302 ദിവസം നീണ്ട സമരത്തിനിടെ ഇടക്ക് അറസ്റ്റിനും വിധേയനായി. അനിയന്റെ അപകടമരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയും ഇപ്പോള്‍ സേതുവിനുണ്ട്. വീട്ടില്‍ നിന്നു 130 മീറ്റര്‍ അകലെയുള്ള പാറമടയില്‍ നിന്നു കരിങ്കല്‍ച്ചീളികള്‍ തെറിച്ച് മക്കള്‍ക്ക് പരിക്കേല്‍ക്കുന്നത് പതിവായതോടെയാണ് സേതു സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം ആരംഭിച്ചത്. ഇടക്ക് അറസ്റ്റുണ്ടായി. അഞ്ചുദിവസം ജയിലില്‍ കഴിഞ്ഞു. രണ്ടുമാസം സെക്രട്ടറിയേറ്റിനുമുന്നില്‍ കാണരുതെന്ന വിലക്കുണ്ടായതോടെ സമരം താല്‍ക്കാലികമായി കലക്ടറേറ്റിന് മുന്നിലേക്ക് മാറ്റി. കാലാവധി കഴിഞ്ഞപ്പോള്‍ വീണ്ടും തിരിച്ചെത്തി. ഇടക്ക് കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്കും ശ്രമിച്ചു.
18 വര്‍ഷങ്ങള്‍ക്ക് മുന്‍പുനടന്ന അപകടത്തിന് കിട്ടേണ്ട നഷ്ടപരിഹാര തുക അഭിഭാഷകനും ഇന്‍ഷുറന്‍സ് കമ്പനിയും ഒത്തുകളിച്ച് നഷ്ടപ്പെടുത്തിയെന്ന പരാതിയുമായി കൊല്ലം സ്വദേശിയായ ശശിയും കുടുംബവും സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരം ഒരു വര്‍ഷം പിന്നിട്ടു. രണ്ടര ലക്ഷത്തോളം രൂപ അന്ന് ചികിത്സക്ക് ചെലവായി. പത്ത് വര്‍ഷം കഴിഞ്ഞ് നഷ്ടപരിഹാരമായി ലഭിച്ചത് 20,500 രൂപ. ശശിക്ക് 56 ശതമാനം ശാരീരികക്ഷമത നഷ്ടപ്പെട്ടുവെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടുമുണ്ട്. മരണം വരെ സമരം ചെയ്യുമെന്നാണ് ശശി പറയുന്നത്.
അരിപ്പ ഭൂസമര സമിതിയുടെ നേതൃത്വത്തില്‍ ആദിവാസി ദലിത് മുന്നേറ്റ സമിതി നടത്തുന്ന സമരത്തിന് 341 ദിവസങ്ങളുടെ ദൈര്‍ഘ്യമുണ്ട്. കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ആദിവാസി-ദലിത് വിഭാഗത്തിനും ഒ.ബി.സി.ക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും കൃഷിഭൂമി നല്‍കണമെന്നാണ് ആവശ്യം. കൊല്ലം കുളത്തൂപ്പുഴയിലെ അരിപ്പയില്‍ അഞ്ചുവര്‍ഷത്തെ സമരത്തിനു ശേഷമാണ് സെക്രട്ടറിയേറ്റിനുമുന്നില്‍ സ്ഥിരം സമരപ്പന്തല്‍ തുറന്നത്. സെക്രട്ടേറിയറ്റിലെ വടക്കേ സമരഗേറ്റ് മുതല്‍ പത്തോളം സ്ഥിരം സമരപ്പന്തലുകളാണ് ഇപ്പോഴുള്ളത്. അഞ്ചുമാസമായി പെന്‍ഷന്‍ കിട്ടാതെ വന്നതോടെ കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാര്‍ നടത്തുന്ന സമരം ഒരു മാസത്തിലേക്ക് കടക്കുകയാണ്.

Film

‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്

Published

on

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍.

ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.

രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍, ദീപു കരുണാകരന്‍, ദയാന ഹമീദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് അര്‍ജുന്‍ ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.

Continue Reading

Film

ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ

മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

Published

on

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ്  വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ  വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.

വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്.  ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌ – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ്‌ ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്,  മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Continue Reading

kerala

പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

Published

on

തിരുവനന്തപുരം: റാപ്പര്‍ വേടന്റെ അറസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസര്‍ ആര്‍.അതീഷിനെ ടെക്‌നിക്കല്‍ അസിസ്റ്റ് പദവിയിലേക്കാണ് മാറിയത്. കേസില്‍ ഉദ്യോസ്ഥര്‍ തെറ്റായ നിലപാട് സ്വീകരിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള്‍ അതീഷിന് മന്ത്രി വിലക്കിയിട്ടുണ്ട്. തുടര്‍ന്നാണ് എറണാക്കുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്‌നിക്കല്‍ പദവി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ നടപടി ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് പൂര്‍മായും മാറ്റി നിര്‍ത്തുന്നു. റാപ്പര്‍ വേടനെ വനംവകുപ്പ് പുലിപ്പല്ല് കേസില്‍ അറസ്റ്റ് ചെയ്തത് കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. പ്രതിയുടെ ശ്രീലങ്കന്‍ ബന്ധം ഉള്‍പ്പെടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇതിനെതിരെ വേടനും പ്രതികരിച്ചിരുന്നു.

Continue Reading

Trending