News
വീരഗാഥ ആവര്‍ത്തിക്കാന്‍ സമുറായിസ്
അല്‍ ജനൂബ് സ്റ്റേഡിയത്തിലേക്ക് ഇന്ന് ഖത്തറിലെ ജപ്പാനികള്‍ ഒഴുകിയെത്തും.

അല്‍ ജനൂബ് സ്റ്റേഡിയത്തിലേക്ക് ഇന്ന് ഖത്തറിലെ ജപ്പാനികള്‍ ഒഴുകിയെത്തും. ആറായിരത്തോളം പേരാണ് ടോക്കിയോവില്‍ നിന്നും കഴിഞ്ഞ ദിവസം ദോഹയിലെത്തിയത്. സ്വന്തം ടീം ക്വാര്‍ട്ടറിലെത്തുന്നത് കാണാനുള്ള വലിയ മോഹവുമായി എത്തിയവര്‍ക്കൊപ്പം എണ്ണത്തില്‍ കരുത്തില്ലാത്ത ക്രോട്ടുകാരുമുണ്ടാവും. കടലാസില്‍ കരുത്ത് ലുക്കാ മോഡ്രിച്ചിന്റെ സംഘത്തിനാണ്. നിലവിലെ ലോക റണ്ണറപ്പ്. ഖത്തറില്‍ തോല്‍വിയറിയാത്തവര്‍. ആധികാരിക യൂറോപ്യന്‍ ഫുട്ബോളിന്റെ വക്താക്കള്‍. പക്ഷേ ജപ്പാനെ നോക്കുക- ഖത്തറിലെത്തിയതിന് ശേഷം അവര്‍ നടത്തിയ ഫുട്ബോള്‍ മാജിക്കില്‍ തോറ്റവര്‍ ചില്ലറക്കാരല്ല. കപ്പ് മോഹിച്ചെത്തിയ സ്പെയിനും നാല് തവണ ലോകപ്പട്ടം നേടിയ ജര്‍മനിയും. വെറുതെയായിരുന്നില്ല ആ വിജയങ്ങള്‍. ജര്‍മനിയെ ആധികാരികമായി തന്നെയാണ് തോല്‍പ്പിച്ചത്.
രണ്ടാം പകുതിയിലെ അതിവേഗ ഫുട്ബോളില്‍ അവര്‍ വിസ്മയമായി മാറി. സ്പെയിനിനെതിരെ വിജയം നിര്‍ബന്ധമായിരുന്നു. ഒരേ സമയത്ത് കോസ്റ്റാറിക്കയും ജര്‍മനിയും കളിക്കുമ്പോള്‍ സമ്മര്‍ദ്ദം അതിന്റെ അത്യുന്നതിയിലായിരുന്നു. അവസാനം കാളപ്പോരിന്റെ നാട്ടുകാരെ തോല്‍പ്പിച്ച് നിര്‍ണായക മൂന്ന് പോയിന്റ് മാത്രമല്ല ജപ്പാന്‍ സ്വന്തമാക്കിയത്-ഗ്രൂപ്പില്‍ ഒന്നാം സ്ഥാനവും. ജര്‍മനിയും സ്പെയിനും കളിച്ച ഇ- ഗ്രൂപ്പില്‍ നിന്ന് ഈ രണ്ട് യൂറോപ്യന്‍ ശക്തികള്‍ യോഗ്യത നേടുമെന്നാണ് കരുതപ്പെട്ടത്. പക്ഷേ ജര്‍മനി നാട്ടിലെത്തിക്കഴിഞ്ഞു. ജപ്പാനെ തോല്‍പ്പിച്ച കോസ്റ്റാറിക്കക്കാരും മടങ്ങിയിരിക്കുന്നു.
എന്തായിരിക്കും ഇന്ന് ജപ്പാന്റെ പ്ലാന്‍…? അവരുടെ കോച്ച് തന്നെ പറയുന്നു- ആക്രമണം. ജര്‍മനിയെയും സ്പെയിനിനെയും പരാജയപ്പെടുത്തിയത് ആക്രമണ സോക്കറിലാണ്. ഇന്ന് നോക്കൗട്ടാണ്. ജയം മാത്രമാണ് വേണ്ടത്. തുടക്കം മുതല്‍ ആക്രമിക്കുക എന്നതാണ് പ്ലാന്‍. ആകാരത്തിലും പരിചയസമ്പത്തിലും ക്രോട്ടുകാരായിരിക്കാം മുന്നില്‍. പക്ഷേ വേഗതയില്‍ ജപ്പാനെ പിറകിലാക്കാന്‍ യൂറോപ്യന്മാര്‍ക്കാവില്ല. ക്രോട്ട് നായകന്‍ ലുക്കാ മോഡ്രിച്ച് ഇക്കാര്യം സമ്മതിക്കുന്നു. ഇത് ലോകകപ്പാണ്. കാര്യങ്ങള്‍ എളുപ്പമാണെന്ന് കരുതുന്നില്ല. എല്ലാവരുടെയും വലിയ ലക്ഷ്യം ലോകകപ്പില്‍ മുത്തമിടുക എന്നത് തന്നെയാണ്. അതിനാല്‍ ജപ്പാന്‍ അവസാന ഇഞ്ചും പൊരുതുമെന്നറിയാം-റയല്‍ മാഡ്രിഡിന്റെ മധ്യനിരക്കാരന്‍ പറഞ്ഞു. ബെല്‍ജിയം പുറത്തായ ഗ്രൂപ്പില്‍ നിന്നും മൊറോക്കോക്ക് പിറകില്‍ രണ്ടാം സ്ഥാനക്കാരായാണ് ക്രോട്ടുകാര്‍ എത്തിയത്.
ആത്മവിശ്വാസത്തിലും ജപ്പാന്‍ തന്നെ മുന്നില്‍. അവര്‍ക്ക് ഈ പ്രീക്വാര്‍ട്ടര്‍ തന്നെ ബോണസാണ്. നഷ്ടപ്പെടാന്‍ ഒന്നുമില്ല. ലോകകപ്പ് ചരിത്രത്തില്‍ തങ്ക ലിപികളാല്‍ ജപ്പാന്റെ പേരുണ്ട്. വെറുതെ ഖത്തറില്‍ കളിക്കാനെത്തിയവര്‍ എന്നതായിരുന്നു തുടക്കത്തില്‍ പറഞ്ഞിരുന്നത്. ഒരു സൂപ്പര്‍ താരം പോലുമില്ല. യൂറോപ്യന്‍ ക്ലബുകളില്‍ കളിക്കുന്നവര്‍ കുറവ്. ജപ്പാന്‍ ജെ ലീഗിലെ പ്രമുഖരായ താരങ്ങളെ ഉള്‍പ്പെടുത്തിയാണ് വന്നത്. പക്ഷേ അതിഗംഭീരമായി ടീം കളിച്ചു. അതാണ് ഫുള്‍ മാര്‍ക്ക്. ഇന്ന് തോറ്റാലും തല ഉയര്‍ത്തി തന്നെ അവര്‍ക്ക് മടങ്ങാം. ക്രോട്ടുകാരും കഴിഞ്ഞ റഷ്യന്‍ ലോകകപ്പില്‍ ഇത്തരത്തില്‍ വന്നവരാണ്. പക്ഷേ അവര്‍ ഫൈനല്‍ വരെ ഇരച്ചുകയറി. മോസ്‌ക്കോയിലെ ലുഷിനിക്കി സ്റ്റേഡിയത്തില്‍ ഫ്രാന്‍സിനെ അന്തിമ മല്‍സരത്തില്‍ വിറപ്പിച്ചാണ് അവര്‍ കീഴടങ്ങിയത്. പക്ഷേ ഖത്തറില്‍ തോല്‍ക്കാനല്ല ക്രോട്ടുകാര്‍ വന്നിരിക്കുന്നത്. മോഡ്രിച്ച് എന്ന വിശ്വസ്തന്‍ ബെല്‍ജിയത്തിനെതിരെ നടത്തിയ മികവ് മാത്രം ഉദാഹരിച്ചാല്‍ മതി. വയസ് 35. പക്ഷേ ഇപ്പോഴും സുന്ദരനായി അദ്ദേഹം കളി നിയന്ത്രിക്കുന്നു.
എല്ലായിടത്തും പറന്നെത്തുന്നു. അവസരവാദിയായി കുതിക്കുന്നു. ജപ്പാന്‍ പേടിക്കേണ്ടത് ഈ അല്‍ഭുത മനുഷ്യനെ തന്നെ. കളി ഇന്ത്യന്‍ സമയം രാത്രി 8-30 ന്. ഇരു ടീമുകളും ഇതുവരെ മൂന്നു തവണയാണ് ഏറ്റുമുട്ടിയത്. ഇതില്‍ ഒരു തവണ ജപ്പാനും ഒരു തവണ കൊയേഷ്യയുമാണ് വിജയിച്ചത്. 1997ല്‍ കിരിന്‍ കപ്പില്‍ ജപ്പാന്‍ 4-3ന് വിജയിച്ചപ്പോള്‍ 1998ല്‍ 1-0ന് ക്രോട്ടുകള്‍ക്കായിരുന്നു വിജയം. 2006 ലോകകപ്പില്‍ ഗോള്‍ രഹിത സമനിലയിലാണ് മത്സരം അവസാനിച്ചത്.
kerala
വേള്‍ഡ് മലയാളി കൗണ്‍സില്‍: ഡോ. ഐസക് പട്ടാണിപറമ്പില്‍ ചെയര്‍മാന്‍, ബേബിമാത്യു സോമതീരം പ്രസിഡന്റ്
പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

തിരുവനന്തപുരം: ആഗോള മലയാളി സംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ( ഡബ്ല്യു.എം.സി) 2025-27 വര്‍ഷത്തിലേക്കുള്ള ഭരണസമിതിയിലേക്കുള്ള ഗ്ലോബല്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ.ഐസക് ജോണ്‍ പട്ടാണി പറമ്പില്‍ (ഗ്ലോബല്‍ ചെയര്‍മാന്‍), ബേബി മാത്യു സോമതീരം (ഗ്ലോബല്‍ പ്രസിഡന്റ്), മൂസ കോയ (ജനറല്‍ സെക്രട്ടറി), തോമസ് ചെല്ലത്ത് ( ട്രഷര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.
ജോണി കുരുവിള (ഗ്ലോബല്‍ ഗുഡ് വില്‍ അംബസിഡര്‍), ഡോ.ശശി നടക്കല്‍ (വി.പി.അഡ്മിന്‍) ഉള്‍പ്പെടെയുള്ള പുതിയ ഭാരവാഹികള്‍ ഷാര്‍ജയിലെ കോര്‍ണിഷ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ വെച്ചാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. മുന്‍ അംബാസിഡന്‍ ടി.പി ശ്രീനിവാസന്‍ ഐ.എഫ്.എസ് വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 30-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ രമേശ് ചെന്നിത്തല മുഖ്യാതിഥിയായി. ഡബ്ല്യു.എം.സി ഇന്ത്യന്‍ റീജിയണ്‍ ചെയര്‍മാന്‍ പി.എച്ച് കുര്യന്‍ റിട്ട. ഐ.എ.എസ് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ സെമിനാറുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പത്തനാപുരം ഗാന്ധിഭവന്‍ ചെയര്‍മാന്‍ പുനലൂര്‍ സോമരാജന്‍, സജീഷ് ജോസഫ് എം.എല്‍.എ എന്നിവര്‍ സെമിനാറില്‍ മുഖ്യപ്രഭാഷണങ്ങള്‍ നടത്തി. സമാപന സമ്മേളനം ഡബ്ല്യു.എം.സി രക്ഷാധികാരി ഫൈസല്‍ കൂട്ടിക്കോളണ്‍ ഉദ്ഘാടനം ചെയ്തു.
മിഡില്‍ ഈസ്റ്റ് ചെയര്‍മാന്‍ സന്തോഷ് കെട്ടേത്, പ്രസിഡന്റ് വിനേഷ് മോഹന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഡബ്ല്യു.എം.സിയുടെ മറ്റ് ഭാരവാഹികളായി വര്‍ഗീസ് പനക്കല്‍ (അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍), ചാള്‍സ് പോള്‍, ഡോമനിക് ജോസഫ്, രജനീഷ് ബാബു, സിസിലി ജേക്കബ്, ഇര്‍ഫാന്‍ മാലിക്, ടി.കെ. വിജയന്‍, ആന്‍സി ജോയ് (വൈസ് പ്രസിഡന്റുമാര്‍), ഷാഹുല്‍ ഹമീദ്, സി.യൂ. മത്തായി, ഡോ.സുനന്ദകുമാരി, കിള്ളിയന്‍ ജോസഫ്, അബ്ബാസ് ചെല്ലത്ത് (വൈസ് ചെയര്‍മാന്‍മാര്‍), വനിതാ വിഭാഗം പ്രസിഡന്റായി എസ്തര്‍ ഐസക്, മറ്റ് വിവിധ ഫോറം ചെയര്‍മാന്മാര്‍ പ്രസിഡന്റ്മാര്‍, സെക്രട്ടറിമാര്‍, എന്നിവരും ചുമതലയേറ്റു.
More
പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ താരം ഡിയോഗോ ജോട്ട കാറപകടത്തില്‍ മരിച്ചു
അദ്ദേഹത്തോടപ്പം സഞ്ചരിച്ചിരുന്ന സഹോദരൻ ആന്ദ്രേ സിൽവയും (പെനാഫിൽ ക്ലബ് താരം) അപകടത്തിൽ മരണപ്പെട്ടു

സമോറ : ലിവർപൂളിന്റെ പോർച്ചുഗീസ് മുന്നേറ്റ താരം ഡിയഗോ ജോട്ട കാർ അപകടത്തിൽ മരണപ്പെട്ടു. സ്‌പെയിനിലെ സമോറ പ്രവിശ്യയിലാണ് കാർ അപകടത്തിൽ പെട്ടത്. അദ്ദേഹത്തോടപ്പം സഞ്ചരിച്ചിരുന്ന സഹോദരൻ ആന്ദ്രേ സിൽവയും (പെനാഫിൽ ക്ലബ് താരം) അപകടത്തിൽ മരണപ്പെട്ടു.
ഇരുവരും സഞ്ചരിച്ച ലംബോർഗിനി കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ ടയർ പൊട്ടി റോഡിന് പുറത്തേക്ക് തെറിച്ചു. പിന്നാലെ വാഹനത്തിന് തീ പിടിക്കുകയായിരുന്നു.
ഈയിടെയാണ് താരം തന്റെ ബാല്യകാല സുഹൃത്തും തന്റെ മൂന്ന് മക്കളുടെ അമ്മയുമായ റൂത്ത് കാർഡോസോയുമായുള്ള വിവാഹം കഴിഞ്ഞത്. ഇരുപത്തിയെട്ടുകാരനായ ജോട്ട 2020 ലാണ് വോൾവർഹാംട്ടണിൽ നിന്നും ലിവർപൂളിലെത്തിയത്.
കഴിഞ്ഞ സീസണിൽ ലിവർപൂളിനൊപ്പം പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയ താരം, ജൂണിൽ സ്പെയ്നിനെ തകർത്ത് നാഷൻസ് ലീഗ് നേടിയ പോർച്ചുഗൽ ടീമിലും അംഗമായിരുന്നു.
പോർച്ചുഗീസ് ക്ലബായ പാക്കോസ് ഡി ഫെറയ്‌റയിലൂടെ പ്രൊഫഷണൽ ഫുടബോളിലേക്ക് കടന്ന് വന്ന ജോട്ട 2016 ൽ അത്ലറ്റികോ മാഡ്രിഡിലെത്തി. 2016/17 സീസണിൽ താരം ലോണിൽ പോർട്ടോക്കൊപ്പം കളിച്ചു. അദ്ദേഹത്തിന്റെ സഹോദരൻ ആന്ദ്രേ സിൽവ ആ കാലയളവിൽ പോർട്ടോയുടെ യൂത്ത് അക്കാദമി താരമായിരുന്നു. പോർച്ചുഗലിനായി 49 മത്സരങ്ങളിൽ കളിച്ച ജോട്ട 14 ഗോളുകൾ നേടിയിട്ടുണ്ട്. 2019 നാഷൻസ് ലീഗ് ജയത്തിലും താരം ടീമിന്റെ ഭാഗമായിരുന്നു.
kerala
ആരോഗ്യ മേഖലയിലെ അനാസ്ഥക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് ഡി.എം.ഒ ഓഫീസ് മാർച്ച്: ‘ആരോഗ്യ മന്ത്രിയെ വടം കെട്ടിവലിച്ച് പുറത്തിടണം’- പി.കെ ഫിറോസ്

കോഴിക്കോട് : കേരളത്തിൻ്റെ ആരോഗ്യ മേഖലയെ കുളം തോണ്ടിയ ആരോഗ്യ മന്ത്രി വീണാ ജോർജിനെ വടം കെട്ടിവലിച്ച് പുറത്തിടണമന്നും മുൻ ആരോഗ്യമന്ത്രി ശൈലജ ടീച്ചറെ ഒതുക്കി വന്ന വീണാ ജോർജ് ആരോഗ്യ വകുപ്പിനെ പൂർണ്ണമായും ഒതുക്കിയെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. ഇടത് സർക്കാർ ആരോഗ്യ വകുപ്പിനോട് കാണിക്കുന്ന അനാസ്ഥക്കെതിരെ സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരം മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മറ്റി നടത്തിയ ഡി.എം.ഒ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർജറിക്ക് വേണ്ട പഞ്ഞിയും നൂലും ഇല്ലാത്ത സർക്കാർ ആശുപത്രികളാണ് ഇന്ന് കേരളത്തിലുള്ളത്. ഗുരുതരമായ ചികിത്സാ പിഴവുകൾ ആവർത്തിക്കപ്പെടുന്ന വാർത്തകളും പുറത്ത് വന്ന് കൊണ്ടിരിക്കുകയാണെന്നും കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തന്നെ തകർന്ന് വീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരണപ്പെട്ട ദുരവസ്ഥയാണുള്ളതെന്നും ഫിറോസ് കൂട്ടിച്ചേർത്തു.
യു.ഡി.എഫിൻ്റെ ഭരണകാലത്ത് പാവപ്പെട്ടവർക്ക് കൊണ്ട് വന്ന ആരോഗ്യ കിരണം, സുകൃതം, അമൃതം , കാരുണ്യ പദ്ധതികളെലെല്ലാം അട്ടിമറിച്ചവരാണ് പിണറായി സർക്കാർ. ഇടത് സർക്കാറിൻ്റെ പിടിപ്പ് കേട് തുറന്ന് പറഞ്ഞത് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവിയായ ഡോ. ഹാരിസ് ചിറക്കലാണ്. യാഥാർത്ഥ്യം തുറന്ന് പറഞ്ഞ ഡോക്ടർക്കെതിരെ നടപടിയെടുക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ഫിറോസ് കുറ്റപ്പെടുത്തി. കെടുകാര്യസ്ഥത വിളിച്ച് പറഞ്ഞ ഡോക്ടർമാരുടെ വായ മൂടിക്കെട്ടാൻ സർക്കാറിന് കഴിയുമെങ്കിലും പൊതുജനത്തിൻ്റെ വായ മൂടിക്കെട്ടാനാവില്ലെന്നും ഇതിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ വ്യക്തമാകുമെന്നും ഫിറോസ് അഭിപ്രായപ്പെട്ടു. കേരളത്തിലെ മന്ത്രിമാരുടെ പ്രവർത്തനങ്ങൾ വിലയിരുത്തി മാർക്കിട്ടാൽ അധികപേർക്കും പൂജ്യം മാർക്കാകുമെങ്കിലും ആരോഗ്യ മന്ത്രി വീണാ ജോർജിന് മൈനസ് മാർക്കായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു. ജനങ്ങളെ വെല്ലുവിളിച്ച് ആരോഗ്യ മേഖലയെ തകർക്കുന്ന നയം തുടർന്നാൽ ആരോഗ്യ മന്ത്രിയെ തെരുവിൽ തടയുന്നത് ഉൾപ്പടെയുള്ള പ്രക്ഷോഭങ്ങൾക്ക് മുസ്‌ലിം യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും പി കെ ഫിറോസ് വ്യക്തമാക്കി.
നേരത്തേ പ്രതിഷേധ പ്രകടനം എരഞ്ഞിപ്പാലത്ത് നിന്നും ആരംഭിച്ചു. സിവിൽ സ്റ്റേഷൻ കവാടത്തിൽ പോലീസ് ബാരിക്കേഡ് വെച്ച് പ്രകടനക്കാരെ തടഞ്ഞു. തുടർന്ന് പ്രകടനക്കാർക്ക് നേരെ പോലീസ് നാല് തവണ ജലപീരങ്കി പ്രയോഗിച്ചു. ജല പീരങ്കിയിൽ പ്രവർത്തകർക്ക് പരിക്കേറ്റു. ജില്ല പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി മൊയ്‌തീൻ കോയ സ്വാഗതവും ട്രഷറർ കെ.എം.എ റഷീദ് നന്ദിയും പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ആഷിക്ക് ചെലവൂർ ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് സി ജാഫർ സാദിഖ്, സംസ്ഥാന സമിതി അംഗം എ ഷിജിത്ത് ഖാൻ പ്രസംഗിച്ചു.
ഷഫീക്ക് അരക്കിണർ, എസ് വി ഷൗലീക്ക്, എം ടി സൈദ് ഫസൽ, എം പി ഷാജഹാൻ, വി അബ്ദുൽ ജലീൽ, ഒ എം നൗഷാദ്, കെ പി സുനീർ,കെ ടി റഹൂഫ്, അഫ്നാസ് ചോറോട്, ലത്തീഫ് തുറയൂർ, മൻസൂർ ഇടവലത്ത്, അൻസീർ പനോളി,സി കെ ഷക്കീർ, സലാം ചേളന്നൂർ, നിസാർ പറമ്പിൽ, റിഷാദ് പുതിയങ്ങാടി, ഷൗക്കത്ത് വിരുപ്പിൽ,സിറാജ് കിണാശ്ശേരി, അൻവർ ഷാഫി, ഐ സൽമാൻ, കെ കുഞ്ഞിമരക്കാർ, വി പി എ ജലീൽ, ഒ കെ ഇസ്മായിൽ, ഹാഫിസ് മാതാഞ്ചേരി, ശരീഫ് പറമ്പിൽ, ഷാഫി സകരിയ, റാഫി ചെരച്ചോറ, നിസാം കാരശ്ശേരി, കെ ജാഫർ സാദിഖ്, സമദ് പെരുമണ്ണ, റഹ്മത്ത് കടലുണ്ടി, കെ ഹാരിസ്, നിസാർ തോപ്പയിൽ, കോയമോൻ പുതിയപാലം തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.
-
india3 days ago
തെലങ്കാനയിലെ കെമിക്കല്‍ പ്ലാന്റിലെ റിയാക്ടര്‍ പൊട്ടിത്തെറിച്ച് അപകടം; മരണം 34 ആയി
-
kerala3 days ago
കോട്ടയം കോടിമത പാലത്തിന് സമീപം അപകടം: രണ്ട് മരണം
-
kerala3 days ago
സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു
-
kerala2 days ago
നാളെ മുതല്‍ വീണ്ടും ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
india2 days ago
തെലങ്കാന കെമിക്കൽ ഫാക്ടറിയിലെ സ്ഫോടനം: മരണം 44 ആയി
-
kerala2 days ago
വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
-
kerala2 days ago
പരീക്ഷയില്‍ തോറ്റുപോകുമെന്ന് പേടി; എറണാകുളത്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു
-
kerala2 days ago
‘ഹേമചന്ദ്രനെ കൊന്നതല്ല, ആത്മഹത്യയായിരുന്നു, ശേഷം കുഴിച്ചിട്ടു: സൗദിയില്‍ നിന്നും ഫേസ്ബുക്ക് വിഡിയോയുമായി മുഖ്യപ്രതി