Connect with us

Sports

അവകാശവാദങ്ങളില്ലാതെ അറബികള്‍

Published

on

 

കമാല്‍ വരദൂര്‍

ജൂണ്‍ പതിനാലിന് റഷ്യക്കെതിരെ ലുസിനിക്കി സ്റ്റേഡിയത്തില്‍ പന്ത് തട്ടാനിറങ്ങുമ്പോള്‍ തന്നെ സഊദി അറേബ്യ ചരിത്രം കുറിക്കും-ലോകകപ്പിന്റെ ഉദ്ഘാടന മല്‍സരത്തില്‍ പന്ത് തട്ടുന്ന ആദ്യ ഏഷ്യന്‍ രാജ്യം. ഇതാദ്യമായല്ല സഊദിക്കാര്‍ വലിയ വേദിയില്‍ കളിക്കുന്നത്. ഇതിനകം നാല് തവണ അവര്‍ ലോകകപ്പില്‍ കളിച്ചിട്ടുണ്ട്. നേട്ടങ്ങള്‍ കാര്യമായില്ലെന്ന് മാത്രം. ഫിഫ റാങ്കിംഗില്‍ 63 ല്‍ നില്‍ക്കുന്ന രാജ്യം ഇത്തവണ ഏഷ്യന്‍ യോഗ്യതാ റൗണ്ടില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനം തന്നെയാണ് അന്നാട്ടിലെ കളി പ്രേമികള്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. ഗ്രൂപ്പ് എ യില്‍ റഷ്യയും ഉറുഗ്വേയും പിന്നെ ഈജിപ്തുമാണ് സഊദിക്കൊപ്പം കളിക്കുന്നത്. റാങ്കിംഗ് നോക്കുമ്പോള്‍ ഗ്രൂപ്പിലെ പിന്നോക്കാക്കാരാണ് സഊദി. പക്ഷേ 90 മിനുട്ട് പോരാട്ടത്തില്‍ ഏത് എതിരാളികളെയും വെല്ലുവിളിക്കാന്‍ പ്രാപ്തരായ താരനിര ഉണ്ടെന്നതാണ് ടീമിന്റെ ശക്തി.
ലോകകപ്പ് മുന്‍നിര്‍ത്തി സഊദി ഫുട്‌ബോള്‍ ഫെഡറേഷന്‍ സ്വന്തം താരങ്ങളില്‍ ചിലരെ യൂറോപ്യന്‍ ലീഗുകളിലേക്ക് അയച്ചിരുന്നു. യഹിയ അല്‍ ഷെഹ്‌രി, സാലീം അല്‍ ദാസിരി, ഫഹദ് അല്‍ മുവല്ലദ് എന്നിവര്‍ സ്പാനിഷ് ലാലീഗ ക്ലബുകളിലെ താരങ്ങളാണ്. മറ്റ് ആറ് താരങ്ങളെ സ്പാനിഷ്, ഇംഗ്ലീഷ് ലീഗുകളിലേ ചെറിയ ക്ലബുകള്‍ക്കാണ് നല്‍കിയത്. ഈ താരങ്ങളെ സഊദി ഫെഡറേഷന്‍ തന്നെ അയക്കാന്‍ കാരണം അവര്‍ക്ക് യൂറോപ്യന്‍ ഫുട്‌ബോള്‍ പരിചയപ്പെടാനാണ്. ക്ലബുകളല്ല താരങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നത്-സഊദി ഫെഡറേഷന്‍ തന്നെയാണ്. പക്ഷേ വലിയ പ്രശ്‌നമായി ബാക്കി നില്‍ക്കുന്നത് ഈ താരങ്ങള്‍ക്കൊന്നും യൂറോപ്യന്‍ ക്ലബ് ടീമുകളിലെ ആദ്യ ഇലവനില്‍ ഇടമില്ല എന്നതാണ്. മിക്ക സമയത്തും ഇവര്‍ റിസര്‍വ് ബഞ്ചിലാണ്. താരങ്ങളെ യൂറോപ്പിലേക്ക് അയക്കുകയും ചെയ്തു-പക്ഷേ അവര്‍ക്ക് കളിക്കാന്‍ അവസരവുമില്ല എന്ന സത്യാവസ്ഥയില്‍ ഈ നീക്കം തിരിച്ചടിയായോ എന്ന് അറിയണമെങ്കില്‍ ലോകകപ്പിലെ ഗ്രൂപ്പ് മല്‍സരങ്ങള്‍ കഴിയണം. മുഹമ്മദ് അല്‍ സഹ്‌ലാവിയാണ് ടീമിലെ സൂപ്പര്‍ താരം. ഏഷ്യന്‍ യോഗ്യതാ ഘട്ടത്തില്‍ പതിനാറ് ഗോളുകളാണ് ഈ മുപ്പതുകാരന്‍ സ്‌ക്കോര്‍ ചെയ്തത്. യോഗ്യതാ മല്‍സരങ്ങളില്‍ ടോപ് സ്‌ക്കോറര്‍ പദവിയും സഹ്‌ലാവിക്കാണ്. പോളണ്ടിന്റെ ബയേണ്‍ മ്യൂണിച്ച് താരം റോബര്‍ട്ടോ ലെവന്‍ഡോവിസ്‌ക്കിയും ഇത്രയും ഗോളുകള്‍ സ്‌ക്കോര്‍ ചെയ്തിട്ടുണ്ട്. അല്‍ നാസര്‍ ക്ലബിന്റെ താരമായ സഹ്‌ലാവി മൈതാനത്തെ അവസരവാദിയാണ്. രണ്ട് തവണ സഊദി ലീഗിലെ ടോപ് സ്‌ക്കോററായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സഊദിക്കാര്‍ വലിയ നേട്ടം കൈവരിച്ച ലോകകപ്പ് 1994 ല്‍ അമേരിക്കയിലേതായിരുന്നു. ചരിത്രത്തില്‍ ആദ്യമായി അവര്‍ രണ്ടാം റൗണ്ടില്‍ കടന്ന ലോകകപ്പ്. ഹോളണ്ട്, ബെല്‍ജിയം, മൊറോക്കോ എന്നിവരുടെ ഗ്രൂപ്പ് എഫിലായിരുന്നു ടീം. ആദ്യ മല്‍സരത്തില്‍ ഡച്ചുകാരുടെ സൂപ്പര്‍ നിരക്ക് മുന്നില്‍ 1-2ന് തോറ്റു. എന്നാല്‍ മല്‍സരത്തില്‍ മൊറോക്കോയെ 2-1ന് തോല്‍പ്പിച്ചതോടെ ആദ്യ വിജയമായി. മൂന്നാം മല്‍സരത്തില്‍ ശക്തരായ ബെല്‍ജിയത്തെ അട്ടിമറിച്ച് കൊണ്ട് രണ്ടാം ജയവും ഗ്രൂപ്പില്‍ രണ്ടാം സ്ഥാനവും നേടി. പക്ഷേ പ്രി ക്വാര്‍ട്ടറില്‍ സ്വീഡന് മുന്നില്‍ 1-3ന് തോറ്റു. ഡള്ളാസിലായിരുന്നു പ്രി ക്വാര്‍ട്ടര്‍ . 65 000 ത്തിലധികം കാണികള്‍. ഭൂരിപക്ഷവും സഊദിക്കാര്‍. സ്വന്തം ടീമിന്റെ കളി കാണാന്‍ അമേരിക്കയിലെത്തിയവര്‍. വീറുറ്റ പോരാട്ടം നടത്തിയിട്ടും അല്‍ ഗസായന്റെ ഗോള്‍ മാത്രമായിരുന്നു ആശ്വാസം. സയ്യദ് അലി ഒവൈറാനായിരുന്നു ആ ലോകകപ്പിലെ സഊദി ഹീറോ. ബെല്‍ജിയത്തിനെതിരെ അദ്ദേഹം നേടിയ ഗോള്‍ ലോക ഫുട്‌ബോള്‍ എന്നുമെന്നുമോര്‍ക്കും. എട്ട് പേരെ മറികടന്നുള്ള അതിസുന്ദര ഗോള്‍. 1984 ലെ മെക്‌സിക്കോ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ അര്‍ജന്റീനയുടെ ഡിയാഗോ മറഡോണ നേടിയ ഗോളിന്റെ അതേ സൗന്ദര്യമുള്ള ഗോള്‍. ഈ ഗോളിന്റെ പേരില്‍ ദീര്‍ഘകാലം ഫുട്‌ബോള്‍ നഭസ്സിലെ താരമായിരുന്നു ഒവൈറാന്‍.

Cricket

വനിത പ്രീമിയര്‍ ലീഗ്: കലാശപ്പോരിനൊടുവില്‍ മുംബൈ ഇന്ത്യന്‍സിന് രണ്ടാം കിരീടം

ഡല്‍ഹി കാപിറ്റല്‍സിനെ എട്ട് റണ്‍സിന് തോല്‍പ്പിച്ച് മുംബൈ രണ്ടാം കിരീടം സ്വന്തമാക്കി.

Published

on

വനിതാ പ്രീമിയര്‍ ലീഗ് കലാശപ്പോരിനൊടുവില്‍ മുംബൈ ഇന്ത്യന്‍സിന് കിരീടം. ഡല്‍ഹി കാപിറ്റല്‍സിനെ എട്ട് റണ്‍സിന് തോല്‍പ്പിച്ച് മുംബൈ രണ്ടാം കിരീടം സ്വന്തമാക്കി. മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈക്ക് 150 റണ്‍സ് വിജയലക്ഷ്യമാണ് ഡല്‍ഹിക്ക് നല്‍കാനായത്. 44 പന്തില്‍ നിന്ന് 66 റണ്‍സ് നേടിയ മുംബൈ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ പ്രകടനമാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് അവരെ എത്തിച്ചത്.

എന്നാല്‍ മറുപടി ബാറ്റിംഗിനെത്തിയ ഡല്‍ഹി 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുക്കാനാണ് അവര്‍ക്ക് സാധിച്ചത്. മൂന്ന് വിക്കറ്റ് നേടിയ മുംബൈ ഓള്‍റൗണ്ടര്‍ നതാലി സ്‌കിവര്‍ ബ്രന്റാണ് ഡല്‍ഹിയെ തകര്‍ത്തത്. 26 ബോളില്‍ നിന്ന് 40 റണ്‍സ് നേടിയ മരിസാനെ കാപ്പാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍.

അതേസമയം തുടര്‍ച്ചയായ മൂന്നാം തവണയാണ് ഡല്‍ഹി അവസാന നിമിഷത്തിലേക്ക് എത്തി കിരീടം നേടാനാവാതെ മടങ്ങുന്നത്.

17 റണ്‍സ് നേടുന്നതിനിടെ ഓപണര്‍മാരെ നഷ്ടമായ ഡല്‍ഹിക്ക് പാര്‍ട്‌നര്‍ഷിപ്പുകള്‍ പടുത്തുയര്‍ത്താന്‍ കഴിയാതെ വന്നതോടെയാണ് തോല്‍വി വഴങ്ങേണ്ടിവന്നത്. 21 പന്തില്‍ 30 റണ്‍സുമായി ജെമീമ റോഡ്രിഗസും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് മുംബൈ ഇന്ത്യന്‍സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

സ്‌കോര്‍ ബോര്‍ഡില്‍ 14 റണ്‍സ് ചേര്‍ക്കുന്നതിനിടെ മുംബൈക്ക് ഓപണര്‍മാരെ നഷ്ടമായി.

 

Continue Reading

kerala

സ്‌പോര്‍ട്‌സ് ക്വാട്ട നിയമനം: നിലവിലെ മാനദണ്ഡപ്രകാരം അനസ് എടത്തൊടിക ജോലിക്ക് അര്‍ഹനല്ലെന്ന് കായിക മന്ത്രി

അനസ് നോട്ടിഫിക്കേഷനില്‍ പരാമര്‍ശിക്കുന്ന കാലയളവില്‍ പ്രസ്തുതമത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധാനംചെയ്ത് പങ്കെടുത്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

Published

on

സര്‍ക്കാരിന്റെ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിനുള്ള നിലവിലെ മാനദണ്ഡപ്രകാരം മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം അനസ് എടത്തൊടികയ്ക്ക് ജോലിക്ക് അപേക്ഷിക്കാനാകില്ലെന്ന് കായികമന്ത്രി വി. അബ്ദുറഹിമാന്‍.

പൊതുഭരണവകുപ്പിന്റെ 2021ലെ വിജ്ഞാപനപ്രകാരമാണ് 2015 മുതല്‍ 2019 വരെ കാലയളവില്‍ സ്‌പോട്‌സ് ക്വാട്ട നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്. ഇതുപ്രകാരം, 2013 ഏപ്രില്‍ ഒന്നുമുതല്‍ 2019 മാര്‍ച്ച് 31 വരെ കാലയളവില്‍ കായികനേട്ടങ്ങള്‍ കൈവരിച്ചവര്‍ക്ക് അപേക്ഷിക്കാം.

വിജ്ഞാപനത്തിലെ മാനദണ്ഡങ്ങള്‍ പ്രകാരം അംഗീകൃത അന്താരാഷ്ട്ര ഫെഡറേഷനുകള്‍ നടത്തിയ ഒളിമ്പിക്‌സ്, ലോകകപ്പ്, ലോക യൂണിവേഴ്‌സിറ്റി ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ്, സാഫ് ഗെയിംസ് എന്നിവയില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്തവരെയും വ്യക്തിഗത ഇനങ്ങളിലോ ടീമിനങ്ങളിലോ ഒന്നോ, രണ്ടോ, മൂന്നോ സ്ഥാനം നേടി വിജയികളായവരെയും പരിഗണിക്കുന്നുണ്ട്. അനസ് നോട്ടിഫിക്കേഷനില്‍ പരാമര്‍ശിക്കുന്ന കാലയളവില്‍ പ്രസ്തുതമത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധാനംചെയ്ത് പങ്കെടുത്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

Continue Reading

Football

വീണ്ടും വില്ലനായി പരിക്ക്; നെയ്മര്‍ ബ്രസീല്‍ ടീമില്‍ നിന്ന് പുറത്ത്, പകരം എന്‍ഡ്രിക്ക്‌

പേശി പരിക്കിനെ തുടര്‍ന്ന് താരത്തെ കൊളംബിയക്കും അര്‍ജന്റീനക്കുമെതിരായ വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമില്‍ നിന്ന് ഒഴിവാക്കി.

Published

on

ഒന്നര വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ബ്രസീല്‍ ദേശീയ ടീം ജഴ്‌സിയില്‍ കളിക്കാമെന്ന സൂപ്പര്‍താരം നെയ്മറിന്റെ മോഹങ്ങള്‍ക്ക് വന്‍തിരിച്ചടി. പേശി പരിക്കിനെ തുടര്‍ന്ന് താരത്തെ കൊളംബിയക്കും അര്‍ജന്റീനക്കുമെതിരായ വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമില്‍ നിന്ന് ഒഴിവാക്കി.

കരിയറിലുടനീളം താരത്തെ പരിക്ക് വിടാതെ പിന്തുടരുകയാണ്. 2023 ഒക്ടോബറില്‍ ഉറുഗ്വായിക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിനിടെ കാല്‍മുട്ടിന് പരിക്കേറ്റതോടെയാണ് താരം ടീമിന് പുറത്തായത്. കഴിഞ്ഞ ദിവസം പരിശീലകന്‍ ഡൊറിവാള്‍ ജൂനിയര്‍ പ്രഖ്യാപിച്ച 23 അംഗ ടീമില്‍ നെയ്മറും ഇടംപിടിച്ചിരുന്നു. മാര്‍ച്ച് 21ന് ബ്രസീലിയയില്‍ കൊളംബിയയെ നേരിടുന്ന ബ്രസീല്‍, 25ന് ബ്യൂണസ് ഐറിസില്‍ ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയുമായി ഏറ്റുമുട്ടും.

‘തിരിച്ചുവരവിന്റെ പടിവാതില്‍ക്കലായിരുന്നു, പക്ഷേ നിര്‍ഭാഗ്യവശാല്‍ ലോകത്തിന്റെ പ്രിയപ്പട്ടെ ടീമിന്റെ ജഴ്‌സി ധരിക്കാന്‍ ഇനിയും കാത്തിരിക്കണം. ഞങ്ങള്‍ ദീര്‍ഘനേരം സംസാരിച്ചു, തിരിച്ചുവരാനുള്ള എന്റെ ആഗ്രഹത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം, പക്ഷേ, നിലവില്‍ റിസ്‌കും എടുക്കേണ്ടെന്നും പരിക്ക് പൂര്‍ണമായും ഭേദപ്പെട്ടശേഷം മതിയെന്ന് തീരുമാനിക്കുകയുമായിരുന്നു’ നെയ്മര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ജനുവരിയില്‍ തന്റെ ബാല്യകാല ക്ലബായ സാന്റോസില്‍ നെയ്മര്‍ തിരിച്ചെത്തിയെങ്കിലും പരിക്ക് വീണ്ടും വില്ലനായി. മാര്‍ച്ച് രണ്ടിനാണ് അവസാനമായി നെയ്മര്‍ സാന്റോസിനായി കളിച്ചത്.

ഫ്രഞ്ച് ക്ലബ് പി.എസ്.ജിയില്‍നിന്ന് സഊദിയിലെ അല്‍ഹിലാല്‍ ക്ലബിലെത്തിയെങ്കിലും പരിക്കുകാരണം വെറും ഏഴ് മത്സരങ്ങള്‍ മാത്രമാണ് അവിടെ കളിക്കാനായത്. പരസ്പര സമ്മതത്തോടെ കരാര്‍ അവസാനിപ്പിച്ചാണ് സാന്റോസിലേക്ക് നെയ്മര്‍ തിരിച്ചുപോയത്. നെയ്മര്‍ പരിക്കേറ്റ് പുറത്തുപോയതിനുശേഷം ദേശീയ ടീമിന്റെ പ്രകടനം ശരാശരിക്കും താഴെയാണ്.

സൂപ്പര്‍താരത്തിന്റെ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് ആരാധകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കിയിരുന്നു. താരത്തിന്റെ അഭാവത്തില്‍ റയല്‍ മഡ്രിഡിന്റെ കൗമാരതാരം എന്‍ഡ്രിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തി. ഗോള്‍ കീപ്പര്‍ എഡേഴ്‌സണ് പകരം ലിയോണിന്റെ ലൂക്കാസ് പെറിയെയും ഡിഫന്‍ഡര്‍ ഡാനിലോക്കു പകരം ഫ്‌ലെമിംഗോയുടെ അലക്‌സ് സാന്‍ഡ്രോയും ടീമിലെത്തി.

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ തപ്പിത്തടയുകയാണ് ടീം. നിലവില്‍ 12 മത്സരങ്ങളില്‍നിന്ന് 18 പോയന്റുമായി അഞ്ചാം സ്ഥാനത്താണ്. ആദ്യ ആറു സ്ഥാനക്കാരാണ് നേരിട്ട് ലോകകപ്പിന് യോഗ്യത നേടുന്നത്.

Continue Reading

Trending