Connect with us

Video Stories

പ്രകൃതിയോടൊപ്പം ചേര്‍ന്നു നില്‍ക്കാം

Published

on

 

 

അഡ്വ. കെ. രാജു

(വനംവകുപ്പുമന്ത്രി)

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പരസ്പരാശ്രിതത്ത്വത്തിലൂന്നിയ ജൈവബന്ധത്തിലൂടെയാണ് ജീവമണ്ഡലം നിലനിന്നു പോരുന്നത്. ആ ബന്ധത്തിലെ ഏതൊരു വിള്ളലും മാനവരാശിയുടെ നിലനില്‍പ്പിനെ പോലും ദോഷകരമായി ബാധിക്കും. മനുഷ്യ – പ്രകൃതി ബന്ധത്തിന് മനുഷ്യോത്പത്തിയോളം തന്നെ പഴക്കമുണ്ട്. പ്രാചീന മനുഷ്യസംസ്‌കാരങ്ങളെല്ലാം പിറവി കൊണ്ടത് നദീതടങ്ങളിലായിരുന്നു. സിന്ധുനദീതട സംസ്‌കാരവും ഗ്രീക്ക്, മെസപ്പൊട്ടേമിയന്‍ സംസ്‌കാരങ്ങളും മഹാനദികളുടെ തീരങ്ങളില്‍, അതിന്റെ ഫലഭൂയിഷ്ഠതയില്‍ വളര്‍ന്നു വന്നവയാണ്. മനുഷ്യന്‍ സാമൂഹ്യജീവി എന്ന നിലയില്‍ ക്രമേണ വളര്‍ന്ന് ആധുനികതയിലേക്ക് പ്രവേശിച്ചപ്പോഴും പ്രകൃതി വിഭവങ്ങളെ പരിഗണിച്ചും സംരക്ഷിച്ചുമാണ് മുന്നേറിയത്. ഫലഭൂയിഷ്ഠമായ മണ്ണിന്റെ ഉര്‍വരതയിലാണ് ഒരു കാര്‍ഷിക സംസ്‌കൃതി തന്നെ പടുത്തുയര്‍ത്തിയത്.

പാരിസ്ഥിതിക രംഗത്ത് സാര്‍വദേശീയമായി തന്നെ ഉയര്‍ന്നുകേള്‍ക്കുന്ന ആശങ്കകള്‍ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. ആഗോളതാപനവും അതിന്റെ തന്നെ ഭാഗമായ കാലാവസ്ഥാ വ്യതിയാനവും ലോക ജനതക്കിടയില്‍ സൃഷ്ടിക്കുന്ന ആശങ്ക ചെറുതല്ല. സമുദ്ര നിരപ്പിലെ ക്രമാതീതമായ ഉയര്‍ച്ച ജനവാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള ഭൂഭാഗങ്ങളെ കടലെടുക്കുമെന്ന സ്ഥിതിയുമുണ്ട്. ആഗോള താപനത്തിന് മുഖ്യ കാരണമാവുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡും മീഥേനും ഉള്‍പ്പെടെയുള്ള ഹരിതഗൃഹ വാതകങ്ങളുടെ അളവ് അന്തരീക്ഷത്തില്‍ വര്‍ധിച്ച തോതില്‍ നിലനില്‍ക്കുകയാണ്. ഇവയുടെ നിയന്ത്രണത്തിനായി അന്താരാഷ്ട്ര തലത്തില്‍ തന്നെ കാര്യക്ഷമമായ ഇടപെടലുകള്‍ അടിയന്തിരമായി ഉണ്ടാവേണ്ടതുണ്ട്.
പ്രകൃതി വിഭവങ്ങളുടെ സമൃദ്ധിയാല്‍ അനുഗ്രഹീതമായിരുന്നു കേരളം. ജലസമൃദ്ധമായിരുന്ന 44 നദികളും വര്‍ഷത്തില്‍ രണ്ടുതവണ കൃത്യമായി ലഭിച്ചിരുന്ന കാലവര്‍ഷവും കേരളീയ ജീവിതക്രമത്തെ പരിപോഷിപ്പിക്കുന്ന ഘടകങ്ങളാണ്. ജൈവവൈവിധ്യങ്ങളുടെ കലവറയായ പശ്ചിമഘട്ടവും ഭൂവിസ്തൃതിയുടെ 29 ശതമാനം വരുന്ന വനമേഖലയും കേരളത്തിന്റെ ഹരിതാഭക്ക് മാറ്റു കൂട്ടി. എന്നാല്‍ മനുഷ്യസഹജമായ ദുരാഗ്രഹങ്ങളും സ്വാര്‍ത്ഥചിന്തയും ആ വശ്യസൗന്ദര്യത്തിന് മങ്ങലേല്‍പ്പിച്ചു കൊണ്ടിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. രൂക്ഷമായ ചൂട് സമ്മാനിച്ച് കഴിഞ്ഞു പോയ വേനലും വറ്റിവരണ്ട നദികളും കുളങ്ങളും കിണറുകളും കുടിവെള്ളത്തിനായി പാതയോരങ്ങളില്‍ പ്രത്യക്ഷപ്പെട്ട വീട്ടുകാരുടെ നീണ്ടവരികളും ചിലതെല്ലാം ഓര്‍മ്മപ്പെടുത്തുന്നുണ്ട്. അമിതമായ പ്രകൃതി ചൂഷണം കാരണം നാം അഭിമാനത്തോടെ കണ്ടിരുന്ന എല്ലാ പാരിസ്ഥിതിക സൗഭാഗ്യങ്ങളും ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ജലക്ഷാമം രൂക്ഷമായതു പോലെ അന്തരീക്ഷ മലിനീകരണം കാരണം ശുദ്ധവായുവും കിട്ടാക്കനിയായി മാറുന്ന കാലം അതിവിദൂരമല്ല. കേരളത്തിലുള്‍പ്പെടെ ഭൂഗര്‍ഭജലനിരപ്പ് ഗണ്യമായി താണുകൊണ്ടിരി ക്കുന്നതായി പഠനങ്ങള്‍ പറയുന്നു. മഴ പെയ്യുമ്പോള്‍ ഊര്‍ന്നിറങ്ങുന്ന വെള്ളമാണ് ഭൂഗര്‍ഭജലമായി സംഭരിക്കപ്പെട്ടിരുന്നത്. എന്നാല്‍ മണ്ണ്, ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ കാട്ടിയ അലംഭാവം ശക്തമായ മണ്ണൊലിപ്പിന് കാരണമാവുകയും കിട്ടിയ വെള്ളം പാഴായിപോകുന്ന സാഹചര്യവുമാണ് സൃഷ്ടിച്ചത്. ഏറ്റവും വലിയ ജലസംഭരണികളായിരുന്നു വയലുകളും തണ്ണീര്‍ത്തടങ്ങളും. അവയെല്ലാം നികത്തി കെട്ടിട സമുച്ചയങ്ങള്‍ പടുത്തുയര്‍ത്തുക വഴി ഇരിക്കുന്ന കൊമ്പ് മുറിക്കുകയായിരുന്നു. ഒരിഞ്ച് മണ്ണ് രൂപപ്പെടാന്‍ അഞ്ഞൂറിലധികം വര്‍ഷങ്ങളെടുക്കുമെന്നാണ് കണക്ക്. പാരിസ്ഥിതിക ഘടനയില്‍ കണ്ണികളായ അനേക ജീവജാലങ്ങള്‍ക്ക് ആവാസ വ്യവസ്ഥയൊരുക്കുന്ന മണ്ണ് ഒലിച്ച് പോകുന്നതിന്റെ ഭവിഷ്യത്ത് വളരെ വലുതാണ്. മണ്ണിന്റെ പരിപാലനം മറന്നാല്‍ നാം സ്വയം മറക്കുന്നതിന് തുല്യമാണെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. തത്വദീക്ഷയില്ലാതെ പുറന്തള്ളുന്ന വ്യവസായ മാലിന്യങ്ങളും വനനശീകരണവുമെല്ലാം മണ്ണിന്റെ ജൈവഘടനയെ തകര്‍ക്കുന്നതാണ്. വിഷമയമായ മണ്ണും അതില്‍ വിളയുന്ന ഫലങ്ങളും ദൂരവ്യാപകമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവയാണ്.
കേരളത്തിന്റെ പച്ചപ്പിനെ സംരക്ഷിക്കാന്‍ സംസ്ഥാന വനം വകുപ്പ് ക്രിയാത്മകമായ സമീപനങ്ങളുമായി മുന്നേറുകയാണ്. വനം കയ്യേറ്റം പൂര്‍ണ്ണമായും തടയുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. ഒട്ടേറെ പാരിസ്ഥിതിക പ്രാധാന്യമുള്ളവയാണ് മലബാര്‍ മേഖലയിലെ കണ്ടല്‍ക്കാടുകള്‍. കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലായി 294.6 ഹെക്ടര്‍ കണ്ടല്‍കാടുകള്‍ റിസര്‍വ്വ് വനമായി പ്രഖ്യാപിച്ചു. അഞ്ഞൂറ് ഹെക്ടര്‍ കൂടി റിസര്‍വ്വ് വനമാക്കാനുള്ള നടപടികള്‍ പുരോഗമിച്ചു വരുന്നു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ കണ്ടല്‍ക്കാടുകളെ ബന്ധപ്പെടുത്തി ഇക്കോടൂറിസം സര്‍ക്യൂട്ട് സ്ഥാപിക്കാന്‍ ആലോചിച്ചു വരികയാണ്. കാടിന്റെ സ്പന്ദനങ്ങള്‍ അറിയാവുന്നവരാണ് ആദിവാസികള്‍. അവരുടെ നാട്ടറിവുകളെ പ്രയോജനപ്പെടുത്താനും വനസംരക്ഷണത്തില്‍ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്താനും കഴിയണം. 100 ആദിവാസികളെ ഇക്കോടൂറിസം മേഖലയില്‍ ഗൈഡുമാരായി പരിശീലനം നല്‍കി നിയമിച്ചു. ഈ വര്‍ഷത്തെ പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി എഴുപത്തിരണ്ടു ലക്ഷം വൃക്ഷതൈകള്‍ സംസ്ഥാനത്ത് സൗജന്യമായി വിതരണം ചെയ്യും. അവ വെച്ചുപിടിപ്പിക്കുക മാത്രമല്ല, വളര്‍ച്ചയും പരിചരണവുമെല്ലാം തുടര്‍ച്ചയായി നിരീക്ഷിക്കുന്നതിന് ഉദ്യോഗസ്ഥ തലത്തില്‍ സംവിധാനമൊരുക്കും. പ്രകൃതി സന്തുലനത്തിന്റെ താളഭംഗങ്ങളെക്കുറിച്ചുള്ള വേവലാതികള്‍ പങ്കുവെക്കുന്നതിനുമപ്പുറം സാര്‍ത്ഥകമായ ഇടപെടലുകളും ബോധവത്കരണവുമാണ് വേണ്ടത്. അതിനായി ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്തപോലെ മനുഷ്യനെ പ്രകൃതിയോട് ചേര്‍ത്തുനിര്‍ത്താന്‍ കൂട്ടായി പ്രയത്‌നിക്കാം.

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending