Connect with us

Video Stories

പ്രകൃതിയോടൊപ്പം ചേര്‍ന്നു നില്‍ക്കാം

Published

on

 

 

അഡ്വ. കെ. രാജു

(വനംവകുപ്പുമന്ത്രി)

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പരസ്പരാശ്രിതത്ത്വത്തിലൂന്നിയ ജൈവബന്ധത്തിലൂടെയാണ് ജീവമണ്ഡലം നിലനിന്നു പോരുന്നത്. ആ ബന്ധത്തിലെ ഏതൊരു വിള്ളലും മാനവരാശിയുടെ നിലനില്‍പ്പിനെ പോലും ദോഷകരമായി ബാധിക്കും. മനുഷ്യ – പ്രകൃതി ബന്ധത്തിന് മനുഷ്യോത്പത്തിയോളം തന്നെ പഴക്കമുണ്ട്. പ്രാചീന മനുഷ്യസംസ്‌കാരങ്ങളെല്ലാം പിറവി കൊണ്ടത് നദീതടങ്ങളിലായിരുന്നു. സിന്ധുനദീതട സംസ്‌കാരവും ഗ്രീക്ക്, മെസപ്പൊട്ടേമിയന്‍ സംസ്‌കാരങ്ങളും മഹാനദികളുടെ തീരങ്ങളില്‍, അതിന്റെ ഫലഭൂയിഷ്ഠതയില്‍ വളര്‍ന്നു വന്നവയാണ്. മനുഷ്യന്‍ സാമൂഹ്യജീവി എന്ന നിലയില്‍ ക്രമേണ വളര്‍ന്ന് ആധുനികതയിലേക്ക് പ്രവേശിച്ചപ്പോഴും പ്രകൃതി വിഭവങ്ങളെ പരിഗണിച്ചും സംരക്ഷിച്ചുമാണ് മുന്നേറിയത്. ഫലഭൂയിഷ്ഠമായ മണ്ണിന്റെ ഉര്‍വരതയിലാണ് ഒരു കാര്‍ഷിക സംസ്‌കൃതി തന്നെ പടുത്തുയര്‍ത്തിയത്.

പാരിസ്ഥിതിക രംഗത്ത് സാര്‍വദേശീയമായി തന്നെ ഉയര്‍ന്നുകേള്‍ക്കുന്ന ആശങ്കകള്‍ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. ആഗോളതാപനവും അതിന്റെ തന്നെ ഭാഗമായ കാലാവസ്ഥാ വ്യതിയാനവും ലോക ജനതക്കിടയില്‍ സൃഷ്ടിക്കുന്ന ആശങ്ക ചെറുതല്ല. സമുദ്ര നിരപ്പിലെ ക്രമാതീതമായ ഉയര്‍ച്ച ജനവാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള ഭൂഭാഗങ്ങളെ കടലെടുക്കുമെന്ന സ്ഥിതിയുമുണ്ട്. ആഗോള താപനത്തിന് മുഖ്യ കാരണമാവുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡും മീഥേനും ഉള്‍പ്പെടെയുള്ള ഹരിതഗൃഹ വാതകങ്ങളുടെ അളവ് അന്തരീക്ഷത്തില്‍ വര്‍ധിച്ച തോതില്‍ നിലനില്‍ക്കുകയാണ്. ഇവയുടെ നിയന്ത്രണത്തിനായി അന്താരാഷ്ട്ര തലത്തില്‍ തന്നെ കാര്യക്ഷമമായ ഇടപെടലുകള്‍ അടിയന്തിരമായി ഉണ്ടാവേണ്ടതുണ്ട്.
പ്രകൃതി വിഭവങ്ങളുടെ സമൃദ്ധിയാല്‍ അനുഗ്രഹീതമായിരുന്നു കേരളം. ജലസമൃദ്ധമായിരുന്ന 44 നദികളും വര്‍ഷത്തില്‍ രണ്ടുതവണ കൃത്യമായി ലഭിച്ചിരുന്ന കാലവര്‍ഷവും കേരളീയ ജീവിതക്രമത്തെ പരിപോഷിപ്പിക്കുന്ന ഘടകങ്ങളാണ്. ജൈവവൈവിധ്യങ്ങളുടെ കലവറയായ പശ്ചിമഘട്ടവും ഭൂവിസ്തൃതിയുടെ 29 ശതമാനം വരുന്ന വനമേഖലയും കേരളത്തിന്റെ ഹരിതാഭക്ക് മാറ്റു കൂട്ടി. എന്നാല്‍ മനുഷ്യസഹജമായ ദുരാഗ്രഹങ്ങളും സ്വാര്‍ത്ഥചിന്തയും ആ വശ്യസൗന്ദര്യത്തിന് മങ്ങലേല്‍പ്പിച്ചു കൊണ്ടിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. രൂക്ഷമായ ചൂട് സമ്മാനിച്ച് കഴിഞ്ഞു പോയ വേനലും വറ്റിവരണ്ട നദികളും കുളങ്ങളും കിണറുകളും കുടിവെള്ളത്തിനായി പാതയോരങ്ങളില്‍ പ്രത്യക്ഷപ്പെട്ട വീട്ടുകാരുടെ നീണ്ടവരികളും ചിലതെല്ലാം ഓര്‍മ്മപ്പെടുത്തുന്നുണ്ട്. അമിതമായ പ്രകൃതി ചൂഷണം കാരണം നാം അഭിമാനത്തോടെ കണ്ടിരുന്ന എല്ലാ പാരിസ്ഥിതിക സൗഭാഗ്യങ്ങളും ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ജലക്ഷാമം രൂക്ഷമായതു പോലെ അന്തരീക്ഷ മലിനീകരണം കാരണം ശുദ്ധവായുവും കിട്ടാക്കനിയായി മാറുന്ന കാലം അതിവിദൂരമല്ല. കേരളത്തിലുള്‍പ്പെടെ ഭൂഗര്‍ഭജലനിരപ്പ് ഗണ്യമായി താണുകൊണ്ടിരി ക്കുന്നതായി പഠനങ്ങള്‍ പറയുന്നു. മഴ പെയ്യുമ്പോള്‍ ഊര്‍ന്നിറങ്ങുന്ന വെള്ളമാണ് ഭൂഗര്‍ഭജലമായി സംഭരിക്കപ്പെട്ടിരുന്നത്. എന്നാല്‍ മണ്ണ്, ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ കാട്ടിയ അലംഭാവം ശക്തമായ മണ്ണൊലിപ്പിന് കാരണമാവുകയും കിട്ടിയ വെള്ളം പാഴായിപോകുന്ന സാഹചര്യവുമാണ് സൃഷ്ടിച്ചത്. ഏറ്റവും വലിയ ജലസംഭരണികളായിരുന്നു വയലുകളും തണ്ണീര്‍ത്തടങ്ങളും. അവയെല്ലാം നികത്തി കെട്ടിട സമുച്ചയങ്ങള്‍ പടുത്തുയര്‍ത്തുക വഴി ഇരിക്കുന്ന കൊമ്പ് മുറിക്കുകയായിരുന്നു. ഒരിഞ്ച് മണ്ണ് രൂപപ്പെടാന്‍ അഞ്ഞൂറിലധികം വര്‍ഷങ്ങളെടുക്കുമെന്നാണ് കണക്ക്. പാരിസ്ഥിതിക ഘടനയില്‍ കണ്ണികളായ അനേക ജീവജാലങ്ങള്‍ക്ക് ആവാസ വ്യവസ്ഥയൊരുക്കുന്ന മണ്ണ് ഒലിച്ച് പോകുന്നതിന്റെ ഭവിഷ്യത്ത് വളരെ വലുതാണ്. മണ്ണിന്റെ പരിപാലനം മറന്നാല്‍ നാം സ്വയം മറക്കുന്നതിന് തുല്യമാണെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. തത്വദീക്ഷയില്ലാതെ പുറന്തള്ളുന്ന വ്യവസായ മാലിന്യങ്ങളും വനനശീകരണവുമെല്ലാം മണ്ണിന്റെ ജൈവഘടനയെ തകര്‍ക്കുന്നതാണ്. വിഷമയമായ മണ്ണും അതില്‍ വിളയുന്ന ഫലങ്ങളും ദൂരവ്യാപകമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവയാണ്.
കേരളത്തിന്റെ പച്ചപ്പിനെ സംരക്ഷിക്കാന്‍ സംസ്ഥാന വനം വകുപ്പ് ക്രിയാത്മകമായ സമീപനങ്ങളുമായി മുന്നേറുകയാണ്. വനം കയ്യേറ്റം പൂര്‍ണ്ണമായും തടയുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. ഒട്ടേറെ പാരിസ്ഥിതിക പ്രാധാന്യമുള്ളവയാണ് മലബാര്‍ മേഖലയിലെ കണ്ടല്‍ക്കാടുകള്‍. കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലായി 294.6 ഹെക്ടര്‍ കണ്ടല്‍കാടുകള്‍ റിസര്‍വ്വ് വനമായി പ്രഖ്യാപിച്ചു. അഞ്ഞൂറ് ഹെക്ടര്‍ കൂടി റിസര്‍വ്വ് വനമാക്കാനുള്ള നടപടികള്‍ പുരോഗമിച്ചു വരുന്നു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ കണ്ടല്‍ക്കാടുകളെ ബന്ധപ്പെടുത്തി ഇക്കോടൂറിസം സര്‍ക്യൂട്ട് സ്ഥാപിക്കാന്‍ ആലോചിച്ചു വരികയാണ്. കാടിന്റെ സ്പന്ദനങ്ങള്‍ അറിയാവുന്നവരാണ് ആദിവാസികള്‍. അവരുടെ നാട്ടറിവുകളെ പ്രയോജനപ്പെടുത്താനും വനസംരക്ഷണത്തില്‍ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്താനും കഴിയണം. 100 ആദിവാസികളെ ഇക്കോടൂറിസം മേഖലയില്‍ ഗൈഡുമാരായി പരിശീലനം നല്‍കി നിയമിച്ചു. ഈ വര്‍ഷത്തെ പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി എഴുപത്തിരണ്ടു ലക്ഷം വൃക്ഷതൈകള്‍ സംസ്ഥാനത്ത് സൗജന്യമായി വിതരണം ചെയ്യും. അവ വെച്ചുപിടിപ്പിക്കുക മാത്രമല്ല, വളര്‍ച്ചയും പരിചരണവുമെല്ലാം തുടര്‍ച്ചയായി നിരീക്ഷിക്കുന്നതിന് ഉദ്യോഗസ്ഥ തലത്തില്‍ സംവിധാനമൊരുക്കും. പ്രകൃതി സന്തുലനത്തിന്റെ താളഭംഗങ്ങളെക്കുറിച്ചുള്ള വേവലാതികള്‍ പങ്കുവെക്കുന്നതിനുമപ്പുറം സാര്‍ത്ഥകമായ ഇടപെടലുകളും ബോധവത്കരണവുമാണ് വേണ്ടത്. അതിനായി ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്തപോലെ മനുഷ്യനെ പ്രകൃതിയോട് ചേര്‍ത്തുനിര്‍ത്താന്‍ കൂട്ടായി പ്രയത്‌നിക്കാം.

kerala

നന്ദി അറിയിക്കാന്‍ പാണക്കാടെത്തി ഷൗക്കത്ത്; മധുരം നല്‍കി സ്വീകരിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

തെരഞ്ഞെടുപ്പ് പ്രചരണം മുന്നില്‍ നിന്ന് നയിച്ചത് മുസ്‌ലിം ലീഗാണെന്ന് ആര്യാടന്‍ ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് നന്ദി അറിയിക്കാന്‍ പാണക്കാടെത്തി. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഷൗക്കത്തിനിനെ മധുരം നല്‍കി സ്വീകരിച്ചു.

തെരഞ്ഞെടുപ്പ് പ്രചരണം മുന്നില്‍ നിന്ന് നയിച്ചത് മുസ്‌ലിം ലീഗാണെന്ന് ആര്യാടന്‍ ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു. കൂട്ടായ, ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങളുടെ വിജയമാണ് നിലമ്പൂരിലുണ്ടായതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. ഈ വിജയം ആത്മവിശ്വാസം നല്‍കുന്നതാണെന്നും കേരളത്തെ വീണ്ടെടുക്കുന്നതിലേക്കുള്ള പ്രയാണമാണ് നടത്താനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് ഒരുമയോടെ കെട്ടിപ്പടുത്ത വിജയമാണ് നിലമ്പൂരിലേതെന്നും കൃത്യമായ, ജനപക്ഷ രാഷ്ട്രീയം മുന്നില്‍വെച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ജനാംഗീകാരം ലഭിച്ചെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. നിയമസഭയില്‍ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ യു.ഡി.എഫിന് പുതിയൊരംഗത്തിന്റെ അധിക കരുത്ത് കൂടി. നിലമ്പൂരിലെ വിഷയങ്ങള്‍ സഭയില്‍ ശക്തമായി ഉന്നയിക്കാനും ആ ജനതക്ക് സുരക്ഷിതത്വം ഉറപ്പ് നല്‍കാനും അവരുടെ ആകുലതകള്‍ പരിഹരിക്കാനും ഷൗക്കത്തിന് സാധിക്കട്ടെയെന്നും അദ്ദേഹം കുറിച്ചു.

Continue Reading

kerala

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍

2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

Published

on

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരണം നല്‍കിയ സംഭവം ഏറെ വിവാദമായിരുന്നു.

മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.

Continue Reading

GULF

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്‌സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

Published

on

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്‌സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര്‍ ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്‍, ഉസ്മാന്‍ എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്‌ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്‌വ തുടങ്ങിയവരും പങ്കെടുത്തു.

ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,

ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്‌സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്‍കി.

Continue Reading

Trending