Connect with us

Video Stories

ടി.പി സെന്‍കുമാര്‍ സ്വപ്‌നം കാണട്ടെ!

Published

on

‘ന്യൂനപക്ഷത്തിനുള്ള എല്ലാ അവകാശങ്ങളും ഭൂരിപക്ഷത്തിനുമുണ്ടെന്ന് ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കണം.അതോടെ ഇപ്പോഴുള്ള എല്ലാപ്രശ്‌നങ്ങളും തീരും. ഒരു അവകാശവും കൂടുതല്‍ വേണ്ട. 1950ല്‍ ഭരണഘടന തയ്യാറാക്കുന്ന സമയത്ത് ഹിന്ദുക്കളുടെ ജനസംഖ്യ 90 ശതമാനമായിരുന്നു. ന്യൂനപക്ഷ ജനസംഖ്യ 9 ശതമാനത്തില്‍നിന്ന് 21 ശതമാനമായി കുറഞ്ഞു. പാകിസ്താനില്‍ ഹൈന്ദവര്‍ 28 ശതമാനത്തില്‍നിന്ന് ഒരുശതമാനമായി വര്‍ധിച്ചു. ബംഗ്ലാദേശില്‍ 33 ശതമാനത്തില്‍നിന്ന് 4 ശതമാനമായി വര്‍ധിച്ചു. ഭൂരിപക്ഷത്തിന് ന്യൂനപക്ഷത്തിന്റെ അവകാശം പോലും കൊടുക്കാത്ത മറ്റൊരു രാജ്യവും ലോകത്തില്ല. സമയം അതിക്രമിച്ചിരിക്കുന്നു. ഇനിയും നിസ്സംഗരായി ഇരുന്നാല്‍ നമ്മുടെ സനാതന സംസ്‌കാരത്തെ നുണബോംബുകളും ആയുധങ്ങളും ഉപയോഗിച്ച് ഇല്ലാതാക്കുന്നവരുടെ മുമ്പില്‍ നാം എത്തിപ്പെടും. നമ്മുടെ ധര്‍മത്തെ ചവിട്ടിയരച്ചവര്‍ക്കല്ല അതിനെ സംരക്ഷിക്കാനെത്തിയവര്‍ക്ക് വോട്ടുകള്‍ നല്‍കി മറുപടിനല്‍കണം.’ (ടി.പി സെന്‍കുമാര്‍-2019 ജനുവരി 20).
ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടന്ന അയ്യപ്പ സംഗമത്തിലാണ് അയ്യപ്പ കര്‍മസമിതിയുടെ വൈസ്‌ചെയര്‍മാന്‍ ടി.പി സെന്‍കുമാര്‍ മേല്‍പരാമര്‍ശങ്ങള്‍ അല്‍പം പരിഹാസച്ചുവയോടെ വിളമ്പിയത്. മാതാഅമൃതാനന്ദമയിയും ശ്രീശ്രീ രവിശങ്കറുടെ പ്രതിനിധിയും ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്ത വേദിയില്‍ കേരളത്തിലെ മുന്‍ പൊലീസ് മേധാവിയായ സെന്‍കുമാര്‍ നടത്തിയ പ്രസംഗം ഇതേ വേദിയിലെ സ്വാമിചിദാനന്ദപുരിയുടെ രാഷ്ട്രീയ ധോരണിയേക്കാള്‍ തീവ്രമായിരുന്നു. സെന്‍കുമാറിന്റെ പ്രസംഗത്തിലെ വിവരങ്ങള്‍ വസ്തുതകളുമായി പുലബന്ധം പോലുമില്ലാത്തതാണെന്നത് പോകട്ടെ, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് വര്‍ഗീയ വിദ്വേഷത്തിന് വഴിവെക്കുന്നത് എന്തു ശിക്ഷയാണ് ക്ഷണിച്ചുവരുത്തുക എന്ന് അറിയാത്ത ആളാവില്ല ഈ റിട്ട. പൊലീസ് മേധാവി. മറുപടി അര്‍ഹിക്കുന്നില്ലെങ്കിലും ചില തെറ്റിദ്ധാരണകള്‍ക്ക് വഴിവെക്കുമെന്ന ഭയത്താല്‍ സെന്‍കുമാറിന്റെ വിടുവായിത്തത്തെ തിരുത്തല്‍ അനിവാര്യമായിരിക്കുന്നു.
1947ലെ വര്‍ഗീയ കലുഷിതമായ ഇന്ത്യന്‍ സാമൂഹിക സാഹചര്യത്തില്‍നിന്നുകൊണ്ടാണ് പണ്ഡിറ്റ് നെഹ്‌റുവിനെയും ഡോ. അംബേദ്കറെയും മൗലാനാആസാദിനെയും പോലുള്ള 284 ദീര്‍ഘദൃക്കുകള്‍ നമ്മുടെ മഹത്തായ ഭരണഘടനക്ക് രൂപംനല്‍കിയത്. ചടുല സംവാദങ്ങളുടെയും തലനാരിഴകീറിയ വാദപ്രതിവാദങ്ങളുടെയും ഫലമായിരുന്നു അത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നതാണ് ഭരണഘടനയുടെ മുഖമുദ്രാവാക്യം. അതിലെ മൗലികാവകാശങ്ങളെല്ലാംതന്നെയും ഏതെങ്കിലും വിഭാഗത്തിന് വേണ്ടിയുള്ളതല്ല. ഇവിടുത്തെ മതങ്ങളെയും നാനാജാതികളെയും വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളെയും കൃത്യമായി അഭിസംബോധന ചെയ്യുന്നുണ്ടതില്‍. മത-ജാതി-വര്‍ഗ-ഭാഷാപരമായ ന്യൂനപക്ഷങ്ങള്‍ ഏതൊരു സമൂഹത്തിലും ഭൂരിപക്ഷത്തിന്റെ ഇച്ഛക്കും താല്‍പര്യങ്ങള്‍ക്കും വഴങ്ങേണ്ടിവരുന്നു എന്നതിനാലാണ് അവര്‍ക്ക് പ്രത്യേകാവകാശങ്ങള്‍ എല്ലാ സമൂഹങ്ങളും പരികല്‍പിച്ചുകൊടുത്തിട്ടുള്ളത്. അത് ഏതെങ്കിലുമൊരു മത വിഭാഗത്തിന്റെ ഔദാര്യമല്ലെന്നും ന്യൂനപക്ഷങ്ങളുടെയും സര്‍വപൗരന്മാരുടെയും സുരക്ഷയും സംരക്ഷണവും സ്വാസ്ഥ്യവും ക്ഷേമവും ഉറപ്പുവരുത്തുന്നതിനുമാണെന്നും ഭരണഘടനാവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തൊഴില്‍-വിദ്യാഭ്യാസ രംഗങ്ങളില്‍ ജാതിമതവിഭാഗങ്ങളുടെ ഉന്നമനത്തിനായി സംവരണം ഏര്‍പെടുത്തിയതും മത ന്യൂനപക്ഷവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള അനുമതിയുമൊക്കെ ഈ ഉയര്‍ന്ന ചിന്താഗതിയുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍ സംഘ്പരിവാര്‍ സൈദ്ധാന്തികര്‍ സ്വാതന്ത്ര്യത്തിനുമുമ്പേ ഇതിനെതിരായി നിലയുറപ്പിക്കുന്നു. ഗോള്‍വാള്‍ക്കറുടെയും സവര്‍ക്കറുടെയും മോദി-മോഹന്‍ഭഗവത്തുമാരുടെയും ഹിന്ദു രാഷ്ട്ര അജണ്ടയുടെ ഭാഗമാണിത്. അതിന് ചിലര്‍ ശബരിമലയെയും പാകിസ്താനെയും കൂട്ടുപിടിക്കുന്നുവെന്ന് മാത്രം. ഇന്ത്യ ഇന്നും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായി നില്‍ക്കുന്നത് അതിന്റെ പാരമ്പര്യവും രാഷ്ട്രപിതാവ് മുതല്‍ പ്രബോധിപ്പിച്ച അഹിംസ, സ്‌നേഹം, സാഹോദര്യം മുതലായവ കൊണ്ടുമാണ്. സനാതനധര്‍മത്തിനും തീര്‍ച്ചയായും അതില്‍ പങ്കുണ്ട്. പുത്തരിക്കണ്ടത്തുകേട്ട വിഷ സനാതനമല്ല അത്. ഇനി ഈ ന്യൂനപക്ഷാനുകൂല്യങ്ങളെല്ലാം എഴുതിവെച്ചിട്ടുപോലും ദലിതുകളുടെയും, പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുസ്‌ലിംകളുടെയും അവസ്ഥയെന്ന് പഠനത്തിലൂടെ ചൂണ്ടിക്കാട്ടിയതും ബദല്‍ പദ്ധതികള്‍ നിര്‍ദേശിച്ചതും സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് രജീന്ദര്‍ സച്ചാറായിരുന്നു. രാജ്യത്തെ അത്യുന്നത തസ്തികകളും ജനപ്രാതിനിധ്യ പദവികളും ബഹുഭൂരിപക്ഷവും ഇന്നും കയ്യടക്കിവെച്ചിരിക്കുന്നത് ഹൈന്ദവരെന്നതിനേക്കാള്‍ ഭൂപ്രഭുക്കളായ സവര്‍ണ കുലജാതരാണെന്നറിയാന്‍ സെന്‍കുമാറിലെ സിവില്‍ സര്‍വീസ് ബിരുദധാരി ഭരണഘടനയല്ലെങ്കിലും സ്ഥിതിവിവരക്കണക്കുകളെങ്കിലും ഒന്നോടിച്ചുവായിക്കണം. ഇദ്ദേഹം പോരാടേണ്ടത് അതിനെതിരെയാണ്. മറിച്ച് ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി ഭൂരിപക്ഷത്തിന്റെ എന്തവകാശമാണ് രാജ്യം തട്ടിപ്പറിഞ്ഞതെന്നുകൂടി സെന്‍കുമാര്‍ വ്യക്തമാക്കണം. ഇനി മത വിശ്വാസത്തിന്റേതാണ് വിഷയമെങ്കില്‍ തങ്ങളോടൊപ്പം ന്യൂനപക്ഷങ്ങളുമുണ്ടെന്ന് ഇദ്ദേഹത്തിന് അറിയാതെവരില്ലല്ലോ.
ഇനി ഇന്ത്യയിലെ ന്യൂനപക്ഷ ജനസംഖ്യ വര്‍ധിച്ചുവരുന്നുവെന്ന നിഗമനം നോക്കാം. കഴിഞ്ഞ 20 വര്‍ഷത്തെ കണക്കെടുത്താല്‍ ഏറ്റവും കുറവ് ജനസംഖ്യാവളര്‍ച്ചയാണ് ഇപ്പോള്‍ ഇന്ത്യന്‍ മുസ്‌ലിംകളുടേത്. 1991-2001 കാനേഷുമാരി അനുസരിച്ച് ഇന്ത്യന്‍ മുസ്‌ലിംകളുടെ വര്‍ധന 32.8 ശതമാനമായിരുന്നെങ്കില്‍ 2001-2011ല്‍ ഇത് 24.6 ആയി ചുരുങ്ങി. 14.4 ശതമാനമാണ് ഇപ്പോള്‍ രാജ്യത്തെ മുസ്‌ലിം ശതമാനം. ഇങ്ങനെപോയാല്‍ 2050ല്‍ പോലും ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യയുടെ ശതമാനം 18.4 മാത്രമേ ആകുകയുള്ളൂവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഹിന്ദു ജനസംഖ്യാവളര്‍ച്ചയിലും സമാനമായ കുറവ് പ്രകടമാണെങ്കിലും മുസ്‌ലിംകളെയും ഇതര ന്യൂനപക്ഷ വിഭാഗങ്ങളെയും പ്രതിപ്പട്ടികയിലാക്കിയുള്ള ചില അല്‍പബുദ്ധികളുടെ കസര്‍ത്ത് വിദ്യാസമ്പന്നരായ ഹൈന്ദവ സഹോരങ്ങളുടെ ബോധത്തെ പരിഹസിക്കുന്നതാണ്. ആര്‍.എസ്.എസ്സില്‍ ചേര്‍ന്നത് വിവരം വെച്ചതുകൊണ്ടാണെന്ന് പറയുന്ന സെന്‍കുമാറിന് എന്താണ് സത്യത്തില്‍ സംഭവിച്ചിരിക്കുന്നതെന്ന് ഇനിയും വിശദീകരിക്കേണ്ടതില്ലല്ലോ. സി.പി.എം എം.എല്‍.എക്കും സിനിമാതാരത്തിനുംപോലെ റിട്ട. പൊലീസ് ഉദ്യോഗസ്ഥനും ഭൈമീകാമുകനാവാന്‍ തീര്‍ച്ചയായും യഥേഷ്ടം അവകാശമുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരില്‍ നാലഞ്ചു ശതമാനം പേര്‍ ക്രിമിനലുകളാണെന്ന 2017 ജൂണ്‍ 30ലെ പ്രസ്താവം തിരിഞ്ഞുകൊത്തുകയാണോ. ഒഞ്ചിയത്ത് ടി.പി ചന്ദ്രശേഖരനെ കൊന്നത് 51 വെട്ട് വെട്ടിയാണെങ്കില്‍ കേരളത്തിന്റെ സര്‍വമത സാഹോദര്യത്തിനുനേര്‍ക്ക് വെട്ടിയ 101 വെട്ടാണ് ഈ കാവിയണിഞ്ഞ ടി.പിയുടേത്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending