Connect with us

Video Stories

നാക്കിലിരിപ്പ്

Published

on

ചക്കയുടെ ഗുണമറിയാന്‍ ചൂഴ്ന്നുനോക്കുന്നതുപോലെ പ്ലാത്തോട്ടത്തില്‍ ചാക്കോ മകന്‍ ജോര്‍ജിന്റെ മനമറിയാന്‍ ആ തടിയും വയറും നോക്കിയാല്‍ പോരാ. അതിയാന്റെ നാവില്‍നിന്നെന്താണ് വരുന്നതെന്നുകൂടി കേള്‍ക്കണം, ഓരോമണിക്കൂറിനും. അതായത് എല്ലില്ലാത്ത നാവ്. വി.എസ് പക്ഷം, പിണറായിപക്ഷം എന്നൊക്കെപോലെ കേരളകോണ്‍ഗ്രസ് വിഭാഗങ്ങള്‍, വി.എസ്.ഡി.പി, സ്വതന്ത്രന്‍, ജനപക്ഷം തുടങ്ങിയവപോലെ തരാതരംനോക്കിയല്ല, സമയാസമയം നോക്കിയാണ് ആ അനര്‍ഗളപ്രവാഹം. മൂപ്പര്‍ക്ക് ഒരൊറ്റലക്ഷ്യമേയുള്ളൂ. നാട് നന്നായി കാണണം. അതിന് എതിരുനില്‍ക്കുന്നവരെയൊക്കെ കട്ടയ്ക്ക്‌നിന്ന് അടിച്ചൊതുക്കും. അതിനീ തടിയൊന്നും വേണ്ട. അര്‍ജുനന് ആവനാഴി പോലെ ആയുധമെല്ലാം പിറന്ന പടികിട്ടിയ ആ നാവ് മതി.
സ്ത്രീകള്‍ രാത്രിയില്‍ പുറത്തിറങ്ങുന്നത് മറ്റേവിചാരം കൊണ്ടല്ലേ..തുടങ്ങി വന്ദ്യവയോധിക നേതാവ് കെ.ആര്‍ ഗൗരിയമ്മയെവരെ അധിക്ഷേപിക്കാനും പി.സി ക്ക് ഒട്ടും കൂസലില്ല. ഹൈറേഞ്ചില്‍ പി.സിയെ വെല്ലാന്‍ പിന്നെ ഒരാളേയുള്ളൂ. അത് മണിയാശാനാണ്. കോതയ്ക്ക് പാട്ടെന്ന് പറഞ്ഞാലും വേണ്ടില്ല. എല്ലാം കഴിഞ്ഞ് കോട്ടയം പ്രസ്‌ക്ലബ് കയറി ഒരു മാപ്പങ്ങ് തട്ടും.
ആക്രമിക്കപ്പെട്ട നടിക്കെതിരെ മാത്രമല്ല, വേണ്ടിവന്നാല്‍ ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷയെവരെ വിരട്ടിനോക്കും. കമ്മീഷന്‍ അധ്യക്ഷ പക്ഷേ ഒരു പിടുത്തമങ്ങിട്ടു: സ്ത്രീകളെ ആക്ഷേപിച്ചതിന് ഡല്‍ഹിയിലെ ആസ്ഥാനത്തെത്തി വിശദീകരണം തരണം. അതിന് പണമില്ലെന്നായി ജോര്‍ജ്. എന്നാല്‍ അതെഴുതിത്തരണമെന്ന് രേഖാശര്‍മയും. ഹോ. ഇതൊക്കെ വല്യകാര്യോ മറ്റോ ആണോ എന്ന് പി.സിയും. നേരെ പി.സി പോയത് രേഖയുടെ മടയിലേക്ക്. കോട്ടയം പൂഞ്ഞാര്‍ മണ്ഡലത്തിലെ എരുമേലി ശബരിമലയില്‍പെടുന്നതിനാല്‍ നല്ല സ്‌കോപ്പുമുണ്ട്. ബി.ജെ.പിയുടെ ഒ. രാജഗോപാലുമൊത്ത് പി.സി നിയമസഭയിലേക്ക്. വേഷം കട്ടക്കറുപ്പ്. സര്‍ക്കാരിനെതിരെ യു.ഡി.എഫ് പോരാടുമ്പോള്‍ ജോര്‍ജും രാജഗോപാലും സൊറ പറഞ്ഞിരുന്നു. ഇനിയുള്ള കാലം കേരളത്തിലെ സത്യക്രിസ്ത്യാനികളെല്ലാം പൂഞ്ഞാര്‍വഴി ബി.ജെ.പിയിലെത്തുമെന്ന് ചിലര്‍ നാവില്‍ വെള്ളമൂറ്റിയിരിക്കുമ്പോഴാണ് അതാ പി.സിയുടെ അടുത്ത ലോങ്ജംപ്. ഇത്തവണ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറുണ്ടെന്ന് പറഞ്ഞാണ് അച്ചായന്‍ വാര്‍ത്തയായത്.
വാര്‍ത്തയില്ലാതെ എന്ത് സേവനമെന്നാണ് പി.സിയുടെ ചോദ്യം. നെഗറ്റീവ് പബ്ലിസിറ്റിയാണെങ്കിലും ജോര്‍ജിനും അതുകണ്ട് ചാനലുകാര്‍ക്കും നാട്ടുകാര്‍ക്കും സന്തോഷം. തൃശൂരിലെ ടോള്‍ പ്ലാസയില്‍ ടിയാന്റെ കാര്‍ കൗണ്ടറിലെ ബംഗാളിപയ്യന്‍ തടഞ്ഞിട്ടു. എം.എല്‍.എ രക്തം തിളച്ചു. സിനിമാസ്റ്റൈലില്‍ വെഹിക്കിള്‍ സ്റ്റോപ്പര്‍ വളയ്ച്ച് നാല് തെറിവിളി. സ്‌റ്റോപ്പര്‍ ഉയര്‍ന്നു. തൊഴിലാളികളുടെ പ്രശ്‌നത്തിലിടപെട്ട് തോക്കെടുത്ത് ആഞ്ഞ പി.സിയെയും മലയാളി കണ്ടു. വെടിവെച്ചോ എന്ന് ചോദിച്ചാല്‍ ഇല്ല. അതാണ് പ്ലാത്തോട്ടത്തില്‍ ജോര്‍ജ്. തോട്ടത്തില്‍ കുറെവെച്ചതാ. കൊള്ളാതായതോടെയാണ് നാട്ടിലിറങ്ങിയത്. കേരള കോണ്‍ഗ്രസ് മാണിയില്‍നിന്ന് പുറത്താക്കിയപ്പോള്‍ എ.കെ.ജി സെന്ററില്‍ കയറിയെങ്കിലും 2016ല്‍ സി.പി.എം പി.സി ഇല്ലാതെ പൂഞ്ഞാര്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ജോര്‍ജുണ്ടോ വിടുന്നു. നേരെ ചെന്നങ്ങ് നോമിനേഷന്‍ കൊടുത്തു. കൈവിട്ട കളിയാണെന്നറിയാഞ്ഞിട്ടല്ല. വോട്ടെണ്ണിയപ്പോള്‍ 27,821 വോട്ടിന് വിജയിച്ചിരിക്കുന്നു. ഇരുമുന്നണിയോടും പടവെട്ടി ജോര്‍ജ് നേടിയ വിജയം രാഷ്ട്രീയത്തില്‍ പിന്നെ എന്തിനുമുള്ള ലൈസന്‍സായി. യു.പി.എയുടെ കേന്ദ്ര ഭരണം അടുത്തുവരുന്നു. ഇനി കാവിയും കമ്യൂണിസ്റ്റും പറഞ്ഞിരുന്നിട്ട് കാര്യമില്ല. ഒരു കത്ത് ചെന്നിത്തലക്ക് കൊടുത്തു. വരട്ടെ, നോക്കാം.
പൂഞ്ഞാര്‍ പ്ലാത്തോട്ടത്തില്‍ വീട്ടില്‍ ചാക്കോയുടെ പുത്രന്‍ മകന്‍ ഷോണിനെയും നേരെ തന്റെ ലാവണത്തിലെടുത്തിട്ടു. പയറ്റിവാടാ മക്കളേ. ചാനല്‍ ചര്‍ച്ചക്ക് മോനെങ്കിലും ഉണ്ടല്ലോ. ഭാവി മലര്‍ന്നുകിടക്കുന്നു. ഈരാറ്റുപേട്ടയില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന ഭാര്യ ഉഷയും ഇളയമകന്‍ ഷേനുമുണ്ട് കൂടെ. മരുമകള്‍ നടന്‍ ജഗതിയുടെ മകള്‍ പാര്‍വതി. 2011-15 കാലത്ത് കേരളകോണ്‍ഗ്രസ് (എം) വൈസ് ചെയര്‍മാനായിരിക്കെ സര്‍ക്കാര്‍ ചീഫ്‌വിപ്പ് ഇട്ടെറിഞ്ഞ് പോയത് കുരുത്തക്കേട് കൊണ്ടാണെന്ന് കെ.എം മാണി. അതോടെ മാണിസാര്‍ വെറും മാണിയായി. ഇടക്ക് ജോസഫിനൊപ്പവുംകൂടി. പിന്നെ സെക്യുലര്‍ കേരളകോണ്‍. ഉണ്ടാക്കി. 1970കളില്‍ കെ.എസ്.സിയിലൂടെ അറസ്റ്റുവരിച്ചാണ് തുടക്കം. മൂന്നു സിനിമകളിലും തലകാട്ടി. ’80 മുതല്‍ആറു തവണ എം.എല്‍.എയായിട്ടും മന്ത്രിപ്പണി കിട്ടിയില്ലെന്ന ചോദ്യത്തിന് കയ്യിലിരിപ്പ്, അല്ല നാവിലിരിപ്പ് തന്നെയാണ് ഉത്തരം. ശത്രുക്കള്‍ പി.സിയുടെ ശത്രു അയാളുടെ നാവാണെന്ന്് പറയും. എന്തുചെയ്യാന്‍. സ്വന്തമായിപ്പോയില്ലേ. അതിനെയും തള്ളിപ്പറയാന്‍ പറ്റില്ലല്ലോ.

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending