Connect with us

columns

കൃഷിയിടങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുന്ന മോദി ഭരണകൂടം

Published

on

കെ കുട്ടി അഹമ്മദ് കുട്ടി

അടിമത്തം ലോകത്ത്‌നിന്ന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍ത്തലാക്കിയെങ്കിലും, അടിമത്തം ആഗ്രഹിക്കുന്ന ആധുനിക ഭരണാധികാരികള്‍ ഇന്നും അതിലേക്ക് ജനങ്ങളെ കൊണ്ടെത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് മോദി കഴിഞ്ഞ ദിവസങ്ങളിലായി പാര്‍ലമെന്റില്‍ പാസ്സാക്കിക്കൊണ്ടിരിക്കുന്ന കര്‍ഷക നിയമങ്ങളെന്നു കാണാവുന്നതാണ്. ഇന്ത്യന്‍ കര്‍ഷകരെയും കാര്‍ഷിക മേഖലയേയും കോര്‍പറേറ്റുകള്‍ക്ക് അടിയറവ് വെക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ പല നടപടികളുടെ അവസാനത്തെ ഉദാഹരണമാണ് ഈ നിയമങ്ങള്‍.

മോദിയില്‍നിന്നും മറിച്ചെന്ത് പ്രതീക്ഷിക്കാനാണ്? കോര്‍പറേറ്റുകള്‍ക്ക് പണമൊഴുക്കി പടച്ച തെറ്റായ വാര്‍ത്തകളിലൂടെ സൃഷ്ടിക്കപ്പെട്ട പ്രതിരൂപത്തിലൂടെ ജനങ്ങള്‍ നല്‍കിയ ഭൂരിപക്ഷത്തെ ഉപയോഗപ്പെടുത്തി കോര്‍പറ്റേറ്റുകളുടെ സ്വപ്‌നകുമാരനായി അധികാരത്തിലെത്തിയതിനുശേഷം നരേന്ദ്രമോദി രാജ്യത്തെ വിറ്റു തുലക്കുന്നത് ഇന്ത്യന്‍ ജനത കാണുന്നത് ഇതാദ്യമല്ല. കോര്‍പറേറ്റുകളുടെ ഇംഗിതത്തിനായി ഇന്ത്യന്‍ ജനതയെ തമ്മിലടിപ്പിച്ചും വിനാശകരമായ ആശയങ്ങള്‍ പ്രചരിപ്പിച്ചും തന്റെ നിലനില്‍പ്പിനായി നിരവധി കോര്‍പറേറ്റ് ആവശ്യങ്ങള്‍ അദ്ദേഹം നിയമങ്ങളാക്കി. എത്രയോ ഉദാഹരണങ്ങള്‍ ഇതിനു തെളിവായി നിരത്താനാകും. എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണത്തിലൂടെ സ്വന്തമായി ഔദ്യോഗിക വിമാനമില്ലാത്ത രാജ്യമായി ഇന്ത്യ മാറുകയുണ്ടായി. റെയില്‍വേ യാത്രാക്കൂലി ഉയര്‍ത്തിയെന്നു മാത്രമല്ല, റെയില്‍വേയെ സ്വകാര്യവത്കരിച്ചു.

ഏറ്റവും കുറഞ്ഞ വിലയില്‍ മരുന്നുകള്‍ ലഭ്യമാകുന്ന രാജ്യമായ ഇന്ത്യയെ ഉത്പന്ന പേറ്റന്റായി പരിവര്‍ത്തനപ്പെടുത്തുന്നതിലും സ്ട്രാറ്റജിക് മേഖലയെ ആയുധ നിര്‍മ്മാണത്തെ സ്വകാര്യവത്കരിക്കുന്നതിലും തുടങ്ങി ഒട്ടനവധി കോര്‍പറേറ്റ് പ്രീണന നടപടികള്‍ നിയമങ്ങളായി മാറ്റുന്നതില്‍ കഴിഞ്ഞ ഏഴ് വര്‍ഷംകൊണ്ട് നിഷ്പ്രയാസം വിജയിച്ച മോദി, രാജ്യത്തെ നശിപ്പിച്ചായാലും താന്‍ കോര്‍പറേറ്റുകളുടെ പ്രിയപ്പെട്ടവനായി നില്‍ക്കണമെന്ന് ഉറച്ചുവിശ്വസിക്കുന്നു. അദ്ദേഹത്തിനറിയാം തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഭൂരിപക്ഷ-ന്യൂനപക്ഷ സ്പര്‍ദ്ദ വളര്‍ത്തുന്ന രീതിയിലും സൈന്യവുമായി ബന്ധപ്പെട്ടതുമായ കുറച്ചു വിഷയങ്ങള്‍ ചര്‍ച്ചക്കെത്തിച്ചാല്‍ അധികാരം നിലനിര്‍ത്താനാകുമെന്ന്.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തെ തൃണവത്കരിച്ചുകൊണ്ട്, അവരുടെ നിയമപരമായ ആവശ്യമായ സെലക്ട് കമ്മിറ്റിക്ക് കര്‍ഷക ബില്ലുകള്‍ പാസ്സാക്കുന്നതിന്മുമ്പ് വിടണമെന്ന ആവശ്യത്തെ തള്ളി, സ്വേച്ഛാപരമായ മൂന്ന് ഓര്‍ഡിനന്‍സുകളും നിയമമാക്കി. എന്തുകൊണ്ടാണ് ഈ ബില്ലുകള്‍ സെലക്ട് കമ്മിറ്റിക്ക് വിടാത്തതെന്നു ആദ്യം നോക്കാം. ഇന്ത്യന്‍ ജനതയില്‍ ബഹുഭൂരിപക്ഷംവരുന്ന കര്‍ഷകരുടെ ജീവിതം എന്നെന്നേക്കുമായി കോര്‍പറേറ്റുകളുടെ കാല്‍ക്കല്‍ അടിയറവ്‌വെക്കുന്ന ഒട്ടനവധി നയങ്ങള്‍ ഒഴിവാക്കാനോ അല്ലെങ്കില്‍ ഭേദഗതി വരുത്താനോ കമ്മിറ്റിയിലെ പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെടുമെന്നും തന്മൂലം കോര്‍പറേറ്റ് പ്രീണനം സാധിക്കില്ലായെന്നതാണ് മോദിയും ബി.ജെ.പിയും ധൃതിയില്‍ പാസ്സാക്കിയതെന്നു ഇന്ത്യയിലെ കര്‍ഷകര്‍ക്ക് ബോധ്യമായതിന്റെ തെളിവാണ് രാജ്യത്തിന്റെ അങ്ങോളമിങ്ങോളം അലയടിക്കുന്ന കര്‍ഷക സമരങ്ങള്‍.

കാര്‍ഷിക മേഖലയില്‍ നേരത്തെ ഇറക്കിയ ഓര്‍ഡിനന്‍സിന് നിയമ പ്രാബല്യം നല്‍കി മൂന്ന് ബില്ലുകളാണ് പാര്‍ലമെന്റ് പാസ്സാക്കിയത്. സഭാചട്ടങ്ങളെ പച്ചയായി കൊല ചെയ്തും തികച്ചും ജനാധിപത്യവിരുദ്ധമായ നടപടികളിലൂടെയുമാണ് ബി.ജെ.പി തങ്ങളുടെ കോര്‍പറേറ്റ് പ്രീണനം സാധ്യമാക്കിയത്. മോദിയുടെ സ്വേച്ഛാപരമായ നടപടിയിലൂടെ ബി.ജെ.പി ഇന്ത്യന്‍ ജനാധിപത്യത്തിനു എത്രത്തോളം ഭീഷണിയാണെന്ന് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുന്നു. ഇന്ത്യയില്‍ ഇന്ന് 1.4 ബില്യണ്‍ കര്‍ഷകരാണുള്ളത്. അവരുടെ പങ്കാളിത്തമാകട്ടെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ 15 ശതമാനവുമാണ്. പാസ്സാക്കിയ മൂന്ന് നിയമങ്ങളും പൂര്‍ണ്ണമായും കോര്‍പറേറ്റ് ആധിപത്യം കാര്‍ഷിക മേഖലയില്‍ നടപ്പിലാക്കും. ലോക വ്യാപാര സംഘടനയുടെ ഉറുഗ്വേ റൗണ്ട് മുതല്‍ സാമ്രാജ്യത്വ രാജ്യങ്ങള്‍ ആവശ്യപ്പെടുന്ന കാര്‍ഷിക കമ്പോളങ്ങളുടെ നിയന്ത്രണങ്ങള്‍ എടുത്തുകളയല്‍, ഭക്ഷ്യവസ്തു സമാഹരണ മേഖല സ്വകാര്യ വത്കരിക്കല്‍, സബ്‌സിഡി എടുത്തുകളയല്‍, കുറഞ്ഞ താങ്ങുവില നിശ്ചയിക്കുന്നതവസാനിപ്പിക്കല്‍ എന്നിവയെല്ലാം ഈ നിയമങ്ങളിലൂടെ നടപ്പിലാക്കുകയാണ്. ഇത് രാജ്യത്തെ കാര്‍ഷിക മേഖലയുടെ മരണമണിയാണ് എന്നതില്‍ സംശയമില്ല.

നിയമങ്ങള്‍ എങ്ങനെ കര്‍ഷക വിരുദ്ധമാകുമെന്നു പരിശോധിക്കാം. 1. കാര്‍ഷിക ആവശ്യങ്ങള്‍ പൂര്‍ണ്ണമായും നിരാകരിക്കപ്പെട്ടു. രാജ്യത്തെ കര്‍ഷകര്‍ ഏറെനാളായി തങ്ങളുടെ സമരങ്ങളിലൂടെ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍ കാര്‍ഷികോത്പന്നങ്ങള്‍ക്ക് ന്യായ വില ലഭിക്കുക, കാര്‍ഷിക ചെലവുകള്‍ക്ക് സബ്‌സിഡി അനുവദിക്കുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക, ഭൂപരിഷ്‌കരണം നടപ്പിലാക്കുക, വനാവകാശ നിയമം നടപ്പിലാക്കുക എന്നിവയൊക്കെയാണ്. എന്നാല്‍ ഈ ആവശ്യങ്ങളൊന്നും ബില്ലില്‍ പ്രതിഫിലിക്കുന്നില്ല. 2. ബി.ജെ.പിയുടെ പ്രകടനപത്രിക വാഗ്ദാനമായ സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണ്ണമായും തള്ളി. സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് റെക്കമെന്‍ഡേഷന്‍സ് തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണ പത്രികയിലുള്‍പ്പെടുത്തിയാണ് മോദി അധികാരത്തിലെത്തിയത്. റിപ്പോര്‍ട്ട് പൂര്‍ണ്ണമായും ഇന്ത്യയില്‍ നടപ്പിലാക്കുമെന്ന്പറഞ്ഞാണ് വീണ്ടും ഭരണത്തിലെത്തിയത്. അതിലെ ഏറ്റവും പ്രധാന ശിപാര്‍ശതന്നെ താങ്ങുവില ഉത്പാദന ചെലവിന്റെ വെയ്‌റ്റേജ് 50 ശതമാനം ഉയര്‍ത്തണമെന്നാണ്. പാസ്സാക്കപ്പെടുന്നതില്‍ സര്‍ക്കാര്‍ നിയന്ത്രിത വില നിശ്ചയിക്കല്‍ തന്നെ ഒഴിവാക്കപ്പെടുന്നുവെന്നത് ബി.ജെ.പിയുടെ വാഗ്ദാന ലംഘനത്തിന്റെ മറ്റൊരുദാഹരണം മാത്രം. 3. നിലനില്‍ക്കുന്ന സര്‍ക്കാര്‍ കാര്‍ഷിക വില നിര്‍ണ്ണയം മേലില്‍ കോര്‍പറേറ്റ് കുത്തകകള്‍ നിര്‍വഹിക്കും.

ഗാന്ധിജി വിഭാവനം ചെയ്ത കാര്‍ഷിക സ്വയം പര്യാപ്തതയുടെ അടിസ്ഥാന ശിലയാണല്ലോ സര്‍ക്കാര്‍ നിശ്ചയിക്കുന്ന താങ്ങു വിലയും ശേഖരണ വിലയും. ഇവ വിഭാവനം ചെയ്തത് തന്നെ കര്‍ഷക രക്ഷക്കായാണ്. എന്നാല്‍ മേലില്‍ കാര്‍ഷിക വിലനിര്‍ണ്ണയം വ്യാവസായിക കുത്തകകളുടെ കൈകളിലേക്ക് ഏല്‍പ്പിക്കുന്നതിന്റെ നിയമ നടപടിയാണ് മോദി കഴിഞ്ഞ ദിവസം പാസ്സാക്കിയ നിയമ നടപടികളിലൂടെ ചെയ്തിരിക്കുന്നത്. ഇനി മുതല്‍ കാര്‍ഷിക വിത്തിനങ്ങളുടെ വില പൂര്‍ണ്ണമായും കോര്‍പറേറ്റുകള്‍ നിശ്ചയിക്കും. പരമ്പരാഗത വിത്തുകളുടെ പൊതു ഘടനയെന്നു പറയുന്നത് അവ വീണ്ടും വീണ്ടും ഉപയോഗിക്കാനുള്ള പ്രകൃത്യായുള്ള പ്രത്യുല്‍പാദനശേഷി നിലനിര്‍ത്തിയിരുന്നു. എന്നാല്‍ കോര്‍പറേറ്റുകള്‍ പരമ്പരാഗത വിത്തുകളുടെ ജനിതക ഘടനയില്‍ മാറ്റം വരുത്തുന്നത്മൂലം അവയുടെ പ്രത്യുത്പാദന ശേഷി ഒരു തവണയിലേക്ക് പരിമിതപ്പെടുത്തുന്നു.

തന്മൂലം വിത്തിനായി ഓരോ തവണയും കര്‍ഷകന്‍ കോര്‍പറേറ്റുകളെ സമീപിക്കേണ്ടിവരുമെന്നതിനാല്‍ ഇന്ത്യയുടെ പുകള്‍പെറ്റ പരമ്പരാഗത കൃഷി ആഗോള കുത്തക മേഖലയായി നിയമം വഴി മാറ്റപ്പെടും. വന്‍കിട കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ വ്യാപാര താല്‍പര്യം മാത്രമാണീ ബില്ലുകളിലുള്ളത്. അതിനാലാണ് ഈ ബില്ലിലെ വിശദാംശങ്ങള്‍ കരടായി മാതൃഭാഷയിലിറക്കി കര്‍ഷകരുമായോ അവരുടെ സംഘടനകളുടമായോ ചര്‍ച്ചചെയ്യാന്‍ മോദി തയ്യാറാകാതിരുന്നത്. 4. സംസ്ഥാനങ്ങളുടെ അധികാരത്തിന്‍മേലുള്ള കടന്നു കയറ്റം. ഇന്ത്യന്‍ ഭരണഘടന പ്രകാരം കൃഷി സംസ്ഥാനങ്ങളുടെ അധികാരത്തില്‍ വരുന്ന സ്റ്റേറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിഷയമാണ്. എന്നാല്‍, കേന്ദ്രം ഈ ബില്ല് പാസ്സാക്കാനായി ആവര്‍ത്തിക്കുന്ന വാദം കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണനം കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടതാണെന്നാണ്. ആയതിനാല്‍ തന്നെ സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാനോ, കര്‍ഷക സംഘടനകളുമായി ചര്‍ച്ചകള്‍ക്കോ മോദി തയ്യാറായില്ല. മാത്രമല്ല നിലവിലെ കാര്‍ഷിക വിപണന കേന്ദ്രങ്ങളായ ‘മാന്‍ഡിസ്’ അടച്ചുപൂട്ടപ്പെടുകയും ചെയ്യും. തന്മൂലം കര്‍ഷകരില്‍ നിയന്ത്രിക്കപ്പെട്ട സംവിധാനങ്ങള്‍ വീണ്ടും പഴയ കാലത്തിനു തുല്യമായി കുത്തകകള്‍ക്കും അവരുടെ ഇടനിലക്കാര്‍ക്കുമായി വഴിമാറും.

5. കാര്‍ഷിക കരാര്‍വത്കരണം ചെറുകിട കൃഷിക്കാരില്ലാത്ത രാജ്യമാക്കി ഇന്ത്യയെ പരിവര്‍ത്തിപ്പിക്കും. മറ്റൊരു പ്രധാന പ്രശ്‌നം ഇത് കരാര്‍ കൃഷിക്ക് നിയമ പിന്‍ബലം നല്‍കിയിരിക്കുന്നു. തൊഴില്‍രംഗത്തെ കരാര്‍വത്കരണം പോലെ കാര്‍ഷികരംഗത്തും കരാര്‍ കൃഷി വ്യാപകമാകും. കാര്‍ഷികോത്പന്നങ്ങളുടെ ഉത്പാദനത്തിനും പരിപാലനത്തിനും പ്രത്യേക വകുപ്പുകള്‍ നിലവില്‍വരും. വിളകളുടെ ഉത്പാദനത്തന്മുമ്പായി കര്‍ഷകന്‍ കുത്തക വ്യാപാരികളുമായി ഗുണനിലവാരം, വിതരണം, വില എന്നിവയെപ്പറ്റി കരാറില്‍ ഏര്‍പ്പെടാം. കരാര്‍ വ്യവസ്ഥയില്‍ ഏതെങ്കിലും ലംഘനമുണ്ടായാല്‍ കര്‍ഷകന്‍ തകരും. വിത്തു പാകുമ്പോള്‍ മുതല്‍ വിളവെടുപ്പു വരെയുള്ള എല്ലാ റിസ്‌ക്കുകളും കര്‍ഷകന്റെ ചുമലിലാണ്. തര്‍ക്കങ്ങളുണ്ടായാല്‍ പരിഹരിക്കാന്‍ ത്രിതല സംവിധാനമുണ്ടെങ്കിലും ഫലത്തില്‍ കോര്‍പറേറ്റ് ഭീമന്‍മാരുടെ സ്വാധീന ശക്തിയില്‍ പിടിച്ചുനില്‍ക്കാന്‍ പാവം കര്‍ഷകര്‍ക്ക് കഴിയില്ല. വന്‍കിടക്കാര്‍ക്ക് ഭൂമി ഉള്‍പ്പെടെ കാര്‍ഷികാവശ്യത്തിന് സൗജന്യമായി നല്‍കാന്‍ ഇതില്‍ വ്യവസ്ഥയുണ്ട്. ഫലത്തില്‍ കാര്‍ഷിക വ്യവസ്ഥ രാജ്യത്തെ ചെറുകിട കര്‍ഷകന്‍ കളംവിടാന്‍ കാരണമാകുകയും കാര്‍ഷിക മേഖല പൂര്‍ണ്ണമായും കോര്‍പറേറ്റുകള്‍ക്ക് അടിയറവെക്കപ്പെടുകയും ചെയ്യും.

6. എസ്സന്‍ഷ്യല്‍ കമ്മേഡിറ്റീസ് അക്ട് ഭേദഗതി രാജ്യത്ത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. പ്രധാന ഉത്പന്നങ്ങളായ പയര്‍ വര്‍ഗങ്ങള്‍, ധാന്യങ്ങള്‍, ഉള്ളി, ഉരുളകിഴങ്ങ് എന്നിവയെ ആവശ്യസാധനങ്ങളുടെ പട്ടികയില്‍നിന്നും ശേഖരണ പരിധിയില്‍നിന്നും പുതിയ നിയമം ഒഴിവാക്കും. തന്‍മൂലം രാജ്യത്തെ കാര്‍ഷിക മേഖലയെ പൂഴ്ത്തിവെപ്പിലേക്കും, ഊഹക്കച്ചവടത്തിലേക്കും നയിക്കും. ഭക്ഷ്യ വസ്തുക്കളുടെ സമാഹരണം എഫ്.സി.ഐയുടെ ഗോഡൗണുകളില്‍നിന്ന് കോര്‍പറേറ്റുകളുടെ സ്വകാര്യ ഗോഡൗണിലേക്കെത്തിച്ചേരും. ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയില്‍ സര്‍ക്കാര്‍ നിയന്ത്രണം ഇല്ലാതാകും. ഉത്പാദകര്‍ക്ക് വിലക്കുറവും ഉപഭേക്താക്കള്‍ക്ക് വില വര്‍ധനവിലേക്കും ഇടനില കോര്‍പറേറ്റുകളുടെ അമിത ലാഭത്തിലേക്കും ഇത് നയിക്കും. ഇന്ത്യയില്‍ 2014-16ല്‍ ജനസംഖ്യയുടെ 27.8 ശതമാനം ഭക്ഷ്യ സുരക്ഷയില്ലാത്തവരായിരുന്നു. 2017-19ല്‍ അത് 31.6 ശതമാനമായി വളര്‍ന്നു.

മോദി ഭരണത്തില്‍ 48.86 കോടി വരുന്ന നമ്മുടെ സഹോദരങ്ങളെ ഭക്ഷ്യ സുരക്ഷയില്ലാത്തവരാക്കി. ലോകത്തിലെ ഭക്ഷ്യ സുരക്ഷയില്ലാത്ത ജന വിഭാഗങ്ങളില്‍ 22 ശതമാനവും നമ്മുടെ സഹോദരണങ്ങളാണെന്നത് മോദി ഭരണം നല്‍കിയ സംഭാവനയാണ്. പുതിയ കാര്‍ഷിക പരിഷ്‌കാരങ്ങള്‍ തല്‍സ്ഥിതി വീണ്ടും വഷളാക്കുമെന്നതില്‍ സംശയമില്ല. 7. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്നതിനെ അംഗീകരിക്കാത്ത നിയമങ്ങള്‍. കാര്‍ഷിക കടങ്ങള്‍ മൂലം മോദി ഭരണത്തിന്‍കീഴില്‍ ആത്മഹത്യകള്‍ പെരുകുമ്പോഴാണ് മോദി കോര്‍പറേറ്റ് പ്രീണന നിയമങ്ങള്‍ നടപ്പിലാക്കുന്നതെന്നത് മോദിയുടെ രാജ്യസ്‌നേഹത്തിന്റെ ഉദാഹരണമാണ്. 2019 കണക്കുകള്‍പ്രകാരം മോദി ഭരണത്തില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 10281 ആണ്. നിത്യ കൂലിക്കാരായ 32559 തൊഴിലാളികള്‍ ഈ കാലയളവില്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നത് ഞെട്ടലോടെ കേള്‍ക്കേണ്ടതാണ്. മാത്രമല്ല തൊഴില്‍ മേഖലയിലും അതുമൂലമുള്ള അലയൊലികളുണ്ടാകും. തൊഴില്‍സുരക്ഷതന്നെ ചോദ്യ ചിഹ്നമായി മാറും. തന്മൂലം രാജ്യത്തെ ആകമാനം കോര്‍പറേറ്റുകള്‍ക്കും തീറെഴുതി നല്‍കപ്പെടുമെന്നതില്‍ സംശയമില്ല.

മതേതരത്വ-ജനാധിപത്യ സംരക്ഷണ വാദികളും പൊതുജനവും കര്‍ഷക സമരങ്ങള്‍ക്ക് സഹകരണം പ്രഖ്യാപിക്കേണ്ടതുണ്ട്. കര്‍ഷക പ്രശ്‌നങ്ങള്‍ അവരെ മാത്രം ബാധിക്കുന്നവയല്ല. മറിച്ചു പരിപാവനമായ മാതൃരാജ്യത്തു നമുക്കോരോരുത്തര്‍ക്കും ഭക്ഷണ സ്വാതന്ത്ര്യത്തോടെ ജീവിച്ചുപോകാനുള്ള അവകാശങ്ങള്‍ക്കു മങ്ങലേല്‍പ്പിക്കുന്ന നടപടി കൂടിയാണിതെന്നോര്‍മ്മ ഉണ്ടാകേണ്ടതുണ്ട്.

 

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending