Connect with us

Culture

ഫാസിസം വീഴും നീതി ജയിക്കും

Published

on

ശ്വേതാ ഭട്ട് / ലുഖ്മാന്‍ മമ്പാട്‌

മതത്തിന്റെ പേരില്‍ മനുഷ്യമനസ്സുകളെ കീറിമുറിച്ച് നേട്ടം കൊയ്യാന്‍ ശ്രമിച്ച രാജ്യം നടുങ്ങിയ രണ്ടു ലഹളക്കാലങ്ങളില്‍ ഗുജറാത്തില്‍ നീതിക്കായി നിലയുറപ്പിച്ചതിന്റെ പേരില്‍ ഉന്നത പൊലീസ് ഉദ്യോസ്ഥനെ പിന്തുടര്‍ന്ന് വേട്ടയാടുക. 2002 ലെ ഗുജറാത്ത് മുസ്‌ലിം വംശഹത്യയില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി നേതൃത്വം നല്‍കിയ സര്‍ക്കാറിനെതിരെ; കലാപത്തിന് ഒത്താശ ചെയ്തു എന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതാണ് ശരിയായ കുറ്റം. പക്ഷെ, കള്ളക്കേസില്‍ കുടുക്കി തെളിവോ ശരിയായ വിചാരണയോ പോലും നടത്താതെ ജയിലില്‍ തള്ളുക. നെറികേടുകള്‍ക്കെതിരെ പ്രതികരിച്ചതിന് ഭരണകൂട ഭീകരതയുടെ പകക്ക് ഇരയായി ഇരുട്ടറയില്‍ തളക്കപ്പെട്ട ഗുജറാത്ത് മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ കുറിച്ച് പറഞ്ഞു തുടങ്ങിയപ്പോള്‍ പലപ്പോഴും ഭാര്യ ശ്വേത ഭട്ടിന്റെ കണ്ണു നിറഞ്ഞു; അകത്തു സങ്കടം മഴയായി പെയ്യുമ്പോഴും ധൈര്യം ചോര്‍ന്നിട്ടില്ലെന്ന് വ്യക്തമാക്കുന്നു പോരാളിയുടെ നിശ്ചയദാര്‍ഢ്യം സ്ഫുരിക്കുന്ന വാക്കുകള്‍.

? വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സംഭവങ്ങളുടെ പേരിലാണ് വേട്ടയാടല്‍

മൂന്നു പതിറ്റാണ്ടിലേറെ കൃത്യനിഷ്ഠയോടെ ആത്മാര്‍ത്ഥമായി രാജ്യത്തെ സേവിച്ച പൊലീസ് ഓഫീസറാണ് സഞ്ജീവ് ഭട്ട്. അന്വേഷണ സംഘം സഞ്ജീവിനെ ചോദ്യം ചെയ്തിട്ടുപോലുമില്ല. 1998 ല്‍ ബനസ്‌കന്ദയില്‍ ഡി.സി.പി ആയിരുന്നപ്പോള്‍ അഭിഭാഷകനെ ലഹരിമരുന്നു കേസില്‍ കുടുക്കിയെന്ന കേസിലാണ് സഞ്ജീവ് ഭട്ടിനെ പത്തു മാസം മുമ്പ് കസ്റ്റഡിയിലെടുത്തത്. ഒരു മുന്നറിയിപ്പു പോലും ഇല്ലാതെ പുലര്‍ച്ചെയാണ് മുപ്പതോളം പൊലീസുകാര്‍ വീട്ടിലെത്തിയത്. പത്തു മിനുട്ടുകൊണ്ട് റെഡിയാവാമെന്നും സഞ്ജീവ് അറിയിച്ചിട്ടും കിടപ്പറയില്‍ വരെ കടന്നു കയറി. ഒരു നോട്ടീസ് പോലുമില്ലാതെ ഉന്നത പൊലീസ് ഓഫീസറായിരുന്ന വ്യക്തിയെ ഇങ്ങനെ കൈകാര്യം ചെയ്താല്‍ സാധാരണക്കാരുടെ അവസ്ഥ എന്താവുമെന്ന് പൊലീസ് സംഘത്തിന്റെ തലവനോട് ചോദിച്ചു. ഉടന്‍ പറഞ്ഞു വിടാമെന്ന് അറിയിച്ച് കൂട്ടിക്കൊണ്ടു പോയി ജാമ്യം നിഷേധിച്ച് ജയിലില്‍ തളച്ച് മറ്റൊരു കേസില്‍ ജീവപര്യപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. മനുഷ്യത്വ രഹിതമായിരുന്നു അവരുടെ മുന്‍വിധിയോടെയുള്ള സമീപനങ്ങള്‍. പുറംലോകം കാണിക്കാതെ വിചാരണ തടവുകാരനായി പാലംപൂര്‍ ജയിലില്‍ മാസങ്ങളോളം പാര്‍പ്പിച്ചു. രാഷ്ട്രീയ പകപോക്കലിന്റെ പിടിയിലായ ഗുജറാത്തിലെ നീതി ന്യായ വ്യവസ്ഥ പോലും നോക്കി നിന്നു. പ്രത്യേക കാരണമൊന്നും ഇല്ലാതെ ജാമ്യാപേക്ഷ നീട്ടിക്കൊണ്ടു പോയി. ജഡ്ജിമാര്‍ ലീവിലാണെന്നൊക്കെയാണ് പലപ്പോഴും കാരണം പറഞ്ഞത്. ജാമ്യാപേക്ഷയുടെ വാദത്തിനിടെ ജഡ്ജി ഉറങ്ങിയ സംഭവം പോലും ഉണ്ടായി. 2002ലെ ഗുജറാത്ത് കലാപത്തില്‍ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന സത്യവാങ്മൂലം കോടിതിയില്‍ സമര്‍പ്പിച്ചതിന്റെ പക പോക്കുകയാണ്. ഭരണകൂടം കലാപത്തെ സഹായിച്ചതിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടു നിന്ന പൊലീസിന് സഞ്ജീവിന്റെ ഉറച്ച നിലപാടുകള്‍ വലിയ നാണക്കേടും ഭീഷണിയുമായതാണ് വേട്ടയാടലിന് കാരണം.

? എന്താണ് സഞ്ജീവിന് കേസുമായുളള ബന്ധം

  • 28 വര്‍ഷം മുമ്പ് 1990ല്‍ അയോധ്യയിലെ കര്‍സേവയുടെ വിളംബരമായി എല്‍.കെ അദ്വാനി രത യാത്ര നടത്തിയപ്പോള്‍ ബിഹാറില്‍ അതു തടഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് ബി.ജെ.പി പ്രഖ്യാപിച്ച ഭാരത് ബന്ദില്‍ ഗുജറാത്തിലും കലാപമുണ്ടായി. ജാംനാനഗറില്‍ നടന്ന ഒരു അക്രമവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജാംനഗറില്‍ അഡീഷല്‍ പൊലീസ് സൂപ്രണ്ടായിരുന്ന സഞ്ജീവിന് ജംജോദ് പൂറിന്റെ അധിക ചുമതലയാണുണ്ടായിരുന്നത്. മരിച്ചയാളെ കസ്റ്റഡയിലെടുക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തതില്‍ ഒരു പങ്കും അദ്ദേഹത്തിന് ഇല്ല. കസ്റ്റഡിയില്‍ നിന്ന് പറഞ്ഞു വിട്ട പതിനെട്ടാം ദിനം അദ്ദേഹം വൃക്ക രോഗം മൂലം മരിച്ചു. സഹോദരന്‍ അമൃത ലാല്‍ പൊലീസിന് എതിരെ പരാതി ഉന്നയിച്ചെങ്കിലും ഒരു തെളിവുകളൊന്നുമില്ലായിരുന്നു. ആസ്പത്രി രേഖകളിലോ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലോ മര്‍ദ്ദനം നടന്നതായി പറയുന്നില്ല. പക്ഷെ, 11 സാക്ഷികളെ വിസ്തരിക്കുക പോലും ചെയ്യാതെ ജാംനഗര്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുന്നു.

? ആരാണ് ഗൂഢാലോചനക്ക് പിന്നില്‍

  • ഭരണകൂടം തന്നെ. പതിനഞ്ച് 20 വക്കീല്‍മാരാണ് കേസില്‍ സര്‍ക്കാറിനായി കോടതിയില്‍ ഹാജരായത്. സാക്ഷി വിസ്താരമോ വിചാരണയോ തെളിവോ ഒന്നും പരിശോധിച്ചില്ല. വിധിക്കെതിരെ ഉടന്‍ ഹൈക്കോടതിയെ സമീപിക്കും. സഞ്ജീവ് ഭട്ടിനുണ്ടായ ഈ അനുഭവം രാജ്യത്തെ മുഴുവന്‍ പൊലീസ് ഉദേ്യാഗസ്ഥരെയും വരുതിക്ക് നിര്‍ത്താനുള്ള നീക്കമായാണ് കാണുന്നത്. രാജ്യം അതീവ ഗുരുതരമായ വിഷയമായി ഇതിനെ കാണണം. സ്ത്രീ പീഡകരും അഴിമതിക്കാരുമെല്ലാം അധികാര കേന്ദ്രങ്ങളിലേക്ക് വാഴിക്കുമ്പോഴാണ് രാജ്യത്തിനായി മൂന്നു പതിറ്റാണ്ടോളം സേവനം ചെയ്ത വ്യക്തിയെ വേട്ടയാടുന്നത്.

? സഞ്ജീവിന്റെ പ്രകൃതമാണോ കുരുക്കായത്.

  • അനീതിക്ക് എതിരെ പ്രതികരിക്കുന്ന സ്വഭാവകാരനാണ്. എല്ലാവരോടും അനുകമ്പയുള്ള വ്യക്തി. ഐ.ഐ.ടിയില്‍ നിന്ന് ബിരുദം നേടി ശേഷം ഐ.പി.എസ് നേടിയത് നീതിക്കായി നിലയുറപ്പിക്കുമെന്ന തീരുമാനത്തിലാണ്. 33 വര്‍ഷം മുമ്പാണ് ഞങ്ങള്‍ വിവാഹിതരായത്. സുഖത്തിവും ദുഃഖത്തിലും കൂടെയുണ്ടാവുമെന്നാണ് വാക്കു കൊടുത്തത്. ഇന്നേവരെ അദ്ദേഹം അനീതി ചെയ്തിട്ടില്ലെന്ന് ഉറപ്പുണ്ട്. ഗുജറാത്ത് കലാപ കാലത്ത് ഇഹ്‌സാന്‍ ജിഫ്രിയെ പൊലീസുകാര്‍ നോക്കി നില്‍ക്കെയാണ് ചുട്ടുകൊന്നത്. സംഭവ സ്ഥലത്തു നിന്ന് അന്നു രാത്രി വീട്ടിലെത്തി, പറഞ്ഞു. ഈ കാക്കിയെ ഓര്‍ത്തു ലജ്ജിക്കുന്നുവെന്ന്. മോദിയും അമിത്ഷായും കലാപത്തിന് കോപ്പു കൂട്ടിയതിന്റെ തെളിവുകള്‍ കമ്മീഷനില്‍ കൊടുക്കുമ്പോള്‍ അതിന്റെ പ്രത്യാഘാതം അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. എല്ലാവരെയും പോലെ മൗനമായിരിക്കാന്‍ അദ്ദേഹത്തിന് ആവില്ലായിരുന്നു.

? അതോടെ ജീവിതം താളംതെറ്റി

  • അതാണ് ശരി. 2011ല്‍ പ്രത്യേകിച്ച് കാരണമില്ലാതെ സസ്‌പെന്റ് ചെയ്തു. 2015ല്‍ പിരിച്ചുവിട്ടു. പിന്നെ കേസ്സുകളുമായി നിശബ്ദമാക്കാന്‍ ശ്രമിച്ചു. അദ്ദേഹം പതറിയതേ ഇല്ല. പക്ഷെ, ശിക്ഷാവിധി കേട്ടപ്പോള്‍ അദ്ദേഹം പതറിയോ എന്ന് സംശയം. എനിക്ക് വിശ്രമിക്കാനാവില്ല. മതേതര ജനാധിപത്യം സമൂഹം കൂടെയുണ്ട്. പ്രത്യേകിച്ച് കേരളത്തിലുള്ളവര്‍. വിദ്യാഭ്യാസം ഉണ്ടെന്നതാണ് കേരളത്തിലുള്ളവരുടെ പിന്തുണക്കും സ്‌നേഹത്തിനും കാരണം. പത്തു മിനുട്ടില്‍ എന്നവണ്ണം കേരളത്തില്‍ നിന്ന് വിളി വരും. ”സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതാജിയല്ലെ. കേരളത്തില്‍ നിന്നാണ്. ഞങ്ങള്‍ കേരത്തില്‍ നിന്നാണ്. കൂടെയുണ്ട്. പതറരുത്…”. വലിയ കരുത്താണ് ഇതു നല്‍കിയത്. മുസ്‌ലിം യൂത്ത്‌ലീഗ് നേതാക്കള്‍ അദ്ദേഹത്തെ വീട്ടില്‍ വന്നു തന്നെ പിന്തുണ അറിയിച്ചിരുന്നു. നിങ്ങളുടെ പിന്തുണയാണ് ശക്തി. നമ്മള്‍ നിയമത്തിന്റെ വഴിയില്‍ പൊരുതും. ഫാഷിസം വീഴും; നീതി ജയിക്കും. എനിക്കുറപ്പുണ്ട്, അടുത്ത തവണ കേരളത്തില്‍ വരുമ്പോള്‍ അദ്ദേഹവും എന്റെ കൂടെ ഉണ്ടാവും.

Film

‘എന്നും എപ്പോഴും കൂടെ നിന്നവർക്ക് നന്ദി’, 200 കോടിയും കടന്ന് ‘തുടരും’: മോഹൻലാൽ

Published

on

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം ‘തുടരും’ 200 കോടി ക്ലബിൽ ഇടംപിടിച്ചു. ‘എന്നും എപ്പോഴും കൂടെ നിന്നവർക്ക് നന്ദി’ എന്ന പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് മോഹൻലാൽ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘ചില യാത്രകള്‍ക്ക് വലിയ ശബ്ദങ്ങള്‍ ആവശ്യമില്ല, മുന്നോട്ടുകൊണ്ടുപോകാന്‍ ഹൃദയങ്ങള്‍ മാത്രം മതി. കേരളത്തിലെ എല്ലാ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും തകര്‍ത്ത്, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഹൃദയങ്ങളില്‍ ‘തുടരും’ ഇടംനേടി. സ്‌നേഹത്തിന് നന്ദി’, എന്ന കുറിപ്പോടെയാണ് മോഹൻലാൽ പോസ്റ്റർ പങ്കുവെച്ചത്.

200 കോടി ക്ലബിൽ ഇടം നേടുന്ന മൂന്നാമത്തെ മലയാള ചിത്രവും രണ്ടാമത്തെ മോഹൻലാൽ ചിത്രവുമാണ് തുടരും. ഏപ്രില്‍ 25-ന് തീയേറ്ററുകളില്‍ എത്തിയ ചിത്രം 17 ദിവസംകൊണ്ടാണ് 200 കോടി ആഗോളകളക്ഷന്‍ നേടിയത്.

മോഹൻലാലിനെ നായകനാക്കി പ്രത്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ‘എമ്പുരാനും'(268 കോടി), ചിദംബരം എസ് പൊതുവാൾ സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’ (242 കോടി) എന്നിവയാണ് ഈ നേട്ടത്തിലെത്തിയ രണ്ടു സിനിമകൾ.

കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി ചിത്രമായി ‘തുടരും’ കഴിഞ്ഞദിവസം മാറിയിരുന്നു. ടൊവിനോ തോമസ്- ജൂഡ് ആന്തണി ജോസഫ് ചിത്രം ‘2018’-നെ മറികടന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. 88 കോടിയയായിരുന്നു 2018ന്‍റെ കേരളത്തിലെ കളക്ഷൻ.

കെ.ആർ. സുനിലിനൊപ്പം തരുണുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷൺമുഖൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ മോഹൻലാൽ വേഷമിട്ടിരിക്കുന്നത്. ഒരു ടാക്‌സി ഡ്രൈവർ കഥാപാത്രമാണ് ചിത്രത്തിൽ മോഹൻലാലിൻ്റേത്. ലളിത എന്ന വീട്ടമ്മയായി നായികാ കഥാപാത്രമായി ശോഭന എത്തിയിരിക്കുമ്പോൾ ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ബിനു പപ്പു, ഇർഷാദ് അലി, ആർഷ കൃഷ്‌ണ പ്രഭ, പ്രകാശ് വർമ, അരവിന്ദ് എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്.

Continue Reading

Film

ആസിഫ് അലി വിജയം തുടരും.. കുടുംബപ്രേക്ഷകരും കുട്ടികളും ഒരുപോലെ ഏറ്റെടുത്ത “സർക്കീട്ട്”

Published

on

ആസിഫ് അലിയെ നായകനാക്കി തമർ സംവിധാനം ചെയ്ത സർക്കീട്ട് മികച്ച പ്രേക്ഷകാഭിപ്രായം നേടുന്നു. മനുഷ്യബന്ധങ്ങൾക്കിടയിലെ വൈകാരികതയുടെ ആഴവും വ്യാപ്തിയും പ്രദിപാദിക്കുന്ന ചിത്രത്തിൽ ആസിഫ് അലിയുടെ അമീര്‍ എന്ന കഥാപാത്രം വലിയ കൈയ്യടിയാണ് തീയേറ്ററുകളിലുണ്ടാക്കുന്നത്. പരാജയപ്പെട്ട ആദ്യശ്രമത്തിന് ശേഷം വീണ്ടും ജോലി തേടി സന്ദർശകവിസയ്ക്ക് യുഎഇയിലെത്തിയ ഗൾഫിൽ ജോലിയില്ലാതെ കഷ്ടപ്പെടുന്ന അമീറിന്റെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സിനിമ കുടുംബപ്രേക്ഷകരാണ് ഏറ്റെടുത്തിരിക്കുന്നത്. എഡിഎച്ച്ഡി അഥവാ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസ്ഓർഡർ എന്ന രോഗാവസ്ഥയിലൂടെ കടന്നു പോകുന്ന ഏഴു വയസ്സുകാരനായ ജെപ്പു എന്ന ജെഫ്രിനും അമീറും തമ്മിലുള്ള ആത്മബന്ധമാണ് സിനിമയുടെ ഇതിവൃത്തം.

ആസിഫ് അലിയുടെ കരിയറിലെ മറ്റൊരു ഗംഭീര സിനിമയാണ് സർക്കീട്ട്. ആമിർ എന്ന കഥാപാത്രത്തിന്റെ നിസ്സഹായവസ്ഥയുടെ നോവും നീറ്റലും കാണിക്കുന്ന ചിത്രം അതിഗംഭീര അഭിനയ മുഹൂർത്തങ്ങളിലൂടെയാണ് ആസിഫ് അലിയെ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. സാധാരണക്കാരന്റെ നിസ്സഹായവസ്ഥയും വേദനയും സന്തോഷവും കാണിക്കുന്ന താരത്തിന്റെ പ്രകടനം കുടുംബപ്രേക്ഷകർ ഇരുകൈയും നീട്ടീ സ്വീകരിച്ചിരിക്കുകയാണ്. അയാസ് ആണ് സിനിമയുടെ ഛായാഗ്രാഹകൻ. പ്രവാസജീവിതത്തെ കൃത്യമായി അടയാളപ്പെടുത്തുന്നതാണ് അയാസിന്റെ ഫ്രെയിമുകൾ. ഗോവിന്ദ് വസന്തയുടെ സംഗീതം കഥയുടെ ആഴങ്ങളിലേക്ക് തീവ്രതയോടെ പ്രേക്ഷകരെ എത്തിക്കുന്നതാണ്. ആസിഫ് അലിയുടെ മിന്നും പ്രകടനം തന്നെയാണ് സർക്കീട്ടിന്റെ പ്രധാന ഹൈലൈറ്റ്. നമ്മളുടെ കൂട്ടത്തിൽ എവിടെയോ കണ്ട ഒരു വ്യക്തിയുടെ ഇമോഷൻസ് വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു വിജയിപ്പിക്കാൻ നായകൻ എന്ന നിലയിൽ ആസിഫിന് കഴിഞ്ഞിട്ടുണ്ട്.

കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളായ കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ബ്ലോക്ക് ബസ്റ്റർ സിനിമകൾക്ക് ശേഷം ആസിഫ് അലി നായകനാകുന്ന ചിത്രം കൂടിയാണ് സർക്കീട്ട്. താമർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സർക്കീട്ടിൽ ബാലതാരം ഒർഹാനും പ്രധാന വേഷം ചെയ്തിട്ടുണ്ട്. അടുത്തിടെ ത്രില്ലർ ചിത്രങ്ങളിലൂടെ സൂപ്പർ വിജയങ്ങൾ സ്വന്തമാക്കിയ ആസിഫ് അലി, സർക്കീട്ടിലൂടെ ഒരു ഫീൽ ഗുഡ് ഫാമിലി ഡ്രാമയുമായാണ് സർക്കീട്ടിലൂടെ വന്നിരിക്കുന്നത്. ഏതായാലും ചിത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയിരിക്കുകയാണ് ആസിഫ് അലിയിപ്പോൾ. ദിവ്യ പ്രഭ, ദീപക് പറമ്പോള്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്കറിയ, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍, പ്രവീൺ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം- അയാസ് ഹസൻ, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റർ- സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത് കരുണാകരൻ, കലാസംവിധാനം – വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം – ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് – സുധി, ലൈൻ പ്രൊഡക്ഷൻ – റഹിം പിഎംകെ, സിങ്ക് സൗണ്ട്- വൈശാഖ്, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പോസ്റ്റർ ഡിസൈൻ-  ഇല്ലുമിനാർട്ടിസ്റ്റ്, സ്റ്റിൽസ്- എസ്‌ബികെ ഷുഹൈബ്.

Continue Reading

Film

കഞ്ചാവുമായി സഹ സംവിധായകന്‍ പിടിയില്‍

മൂന്നുകിലോ കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്

Published

on

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കഞ്ചാവുമായി സഹ സംവിധായകന്‍ പിടിയില്‍. നേമം സ്വദേശി അനീഷ് അലിയാണ് പിടിയിലായത്. മൂന്നുകിലോ കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. തുടര്‍ന്ന് വാഹനപരിശോധനയ്ക്കിടെ അനീഷിനെ എക്‌സൈസ് സംഘം പിടികൂടി. നാലോളം സിനിമകളുടെ സഹസംവിധായകനാണ്. ഇയാളുടെ ഒരു സിനിമ പുറത്തിറങ്ങാന്‍ ഇരിക്കുകയാണെന്ന് എക്‌സൈസ് സംഘം അറിയിച്ചു.

അതേസമയം ഇന്ന് കണ്ണൂര്‍ പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ പിടിയിലായി. അസോസിയേറ്റ് ഡയറക്ടറായ നദീഷ് നാരായണനെയാണ് 115 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. പയ്യന്നൂർ കണ്ടങ്കാളി റെയിൽവേ ഗേറ്റ് സമീപത്തുവെച്ചാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം നദീഷിനെ പരിശോധിച്ചത്. തുടര്‍ന്നാണ് നദീഷ് നാരായണന്‍റെ കയ്യിൽ നിന്നും 115 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. ഏറെ നാളായി ഇയാള്‍ എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് ബൈക്കിൽ പോവുകയായിരുന്ന ഇയാളെ റെയില്‍വെ ഗേറ്റിന് സമീപത്ത് വെച്ച് തടഞ്ഞ് പരിശോധിച്ചത്.

Continue Reading

Trending