Books
‘നക്ഷത്രങ്ങളുടെ മഴവിൽ പാതകൾ’ പ്രകാശനം ചെയ്തു

അഷ്‌റഫ് ആളത്ത്
ദമ്മാം:മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ സാജിദ് ആറാട്ടുപുഴയുടെ പുതിയ പുസ്തകം ‘നക്ഷത്രങ്ങളുടെ മഴവിൽ പാതകൾ ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രകാശനം ചെയ്തു. കഴിഞ്ഞ ദിവസം റൈറ്റേഴ്സ് ഫോറം ഹാളിൽ നടന്ന ചടങ്ങിൽ കവിയും സംസ്കാരിക സംഘാടകനുമായ ഡോ. രാവുണ്ണി, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് വൈ.എ റഹീമിന് ആദ്യ പ്രതി നൽകി പ്രകാശനം നിർവഹിച്ചു. ഹൃദയം ഹൃദയത്തോട് പറയുന്ന വർത്തമാനങ്ങൾ കാലം തേടുന്ന നന്മയാണെന്നും, വർത്തമാന കാലത്തിന്റെ ഒറ്റപ്പെടലുകൾക്കുള്ള പരിഹാരമാണെന്നും പ്രകാശനം നിർവഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. കാലങ്ങളോളം വായിക്കപ്പെടാനുള്ള പുസ്തക പ്രകാശനങ്ങളുടെ ഭാഗമാകാൻ കഴിയുന്നത് സുകൃതമാണെന്നും പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് അഡ്വ. വൈ.എ റഹീം പറഞ്ഞു.
അധ്യാപികയും എഴുത്തുകാരിയുമായ ദീപ ചിറയിൽ പുസ്തകത്തെ പരിചയപ്പെടുത്തി. മനുഷ്യ സ്നേഹത്തെ അന്വേഷിക്കുന്ന എഴുത്തുകളാണ് ഈ പുസ്തകത്തെ വ്യതിരിക്തമാക്കുന്നതെന്ന് അവർ പറഞ്ഞു. ഉള്ള നിറക്കുന്ന ഭാഷയും ശൈലിയും സാധാരണ വായനക്കാനും ഇത് പ്രിയപ്പെട്ടതാക്കുമെന്ന് അവർ കൂട്ടിച്ചേർത്തു. മൻസൂർ പള്ളൂർ, പ്രസാധകനും എഴുത്തുകാരനുമായ പ്രതാപൻ തായാട്ട്, എഴുത്തുകാരൻ സജീദ് ഖാൻ പനവേലിൽ, പ്രഭാഷകനും എഴുത്തുകാരനുമായ ടി.കെ അനിൽകുമാർ, സോഫിയ ഷാജഹാൻ എന്നിവർ ആശംസകൾ നേർന്നു. എഴുത്തുകാരൻ വെള്ളിയോടൻ പരിപാടികൾ നിയന്ത്രിച്ച സാജിദ് ആറാട്ടുപുഴ മറുപടി പ്രസംഗം നടത്തി.
മലയാള സാഹിത്യ, സാംസ്കാരിക മേഖലയിലെ നക്ഷത്ര തുല്ല്യരായ 12 പേരുടെ ജീവിതാനുഭവങ്ങളുടെ ഹൃദയം തൊട്ട എഴുത്താണ് പുസ്തകത്തിലെ പ്രമേയം. ടി.ഡി രാമകൃഷ്ണനാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നു. പ്രൊഫ. നിസാർ കാത്തുങ്കലിന്റെ പുസ്തകാസ്വാദനവും ചേർത്തിട്ടുണ്ട്. കോഴിക്കോട് കേന്ദ്രമായിട്ടുള്ള ഡസ്റ്റിനി ബുക്സ് ആണ് പ്രസാധകർ. സഊദിയിലെ ദമ്മാമിൽ മാധ്യമപ്രവർത്തകനായ സാജിദ് ആറാട്ടുപുഴയുടെ ആദ്യ പുസ്തകമായ മണൽ ശിൽപങ്ങളുടെ മൂന്നാം പതിപ്പ് അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു. രണ്ടാമത്തെ പുസ്തകമായ അറബിത്തെരുവുകളുടെ രണ്ടാം പതിപ്പും പുറത്തിറങ്ങി. ആദ്യകാല കാഥിക ഐഷാ ബീഗത്തിന്റെ ജീവിത ചരിത്രമാണ് മുന്നാമത്തെ പുസ്തകം.
Books
ജമീലത്തു സുഹ്റ: പുസ്തക പ്രകാശനം ഡിസംബർ 5-ന്; ലാൽ ജോസ് സംബന്ധിക്കും
2024 ഡിസംബർ 5-ന് വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് അൽ ഖോബാർ നെസ്റ്റോ ഓഡിറ്റോറിയത്തിലാണ് പരിപാടി.

ദമ്മാം: എഴുത്തുകാരി ഷബ്ന നജീബിന്റെ പ്രഥമ പുസ്തകം ‘ജമീലത്തു സുഹ്റ’ അടുത്തമാസം അഞ്ചിന് പ്രകാശനം ചെയ്യുമെന്ന് പ്രസാധകസമിതി വാർത്താകുറിപ്പിൽ അറിയിച്ചു.
പ്രമുഖ സിനിമാസംവിധായകൻ ലാൽ ജോസ് പ്രകാശനം നിർവ്വഹിക്കും. 2024 ഡിസംബർ 5-ന് വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് അൽ ഖോബാർ നെസ്റ്റോ ഓഡിറ്റോറിയത്തിലാണ് പരിപാടി.
സഊദി കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ സംബന്ധിക്കും.
പരിപാടിയുടെ വിജയത്തിനായി മേഖലയിലെ കലാ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിന്നുള്ളവരെ ഉൾപ്പെടുത്തി വിപുലമായ സംഘാടക സമിതി നിലവിൽ വന്നു. കെഎംസിസി ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂർ, സാജിദ് ആറാട്ടുപ്പുഴ(രക്ഷാധികാരി) ആലിക്കുട്ടി ഒളവട്ടൂർ (ചെയർമാൻ) നജീബ് അരഞ്ഞിക്കൽ, ഉമ്മർ ഓമശ്ശേരി, ഒ.പി. ഹബീബ്, നജ്മുസ്സമാൻ(വൈസ് ചെയർമാൻ) മാലിക്ക് മഖ്ബൂൽ (ജനറൽ കൺവീനർ) എന്നിവരാണ് ഭാരവാഹികൾ.
അൽഖോബാർ കെഎംസിസി വനിത വിംഗ് പ്രസിഡന്റും സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്തെ നിറ സാന്നിധ്യമായ ഷബ്ന നജീബിന്റെ പ്രഥമ നോവലാണ് ജമീലത്തു സുഹ്റ.
സോഷ്യൽ മീഡിയ ആക്ടിവിസ്റ്റും സമകാലികങ്ങളിൽ ലേഖികയുമായ ഷബ്ന നജീബ് രചനാരംഗത്ത് നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.ഡെസ്റ്റിനി ബുക്സ് ആണ് പുസ്തകത്തിൻറെ പ്രസാധകർ.

48-ാമത് വയലാര്‍ അവാര്‍ഡ് അശോകന്‍ ചരുവിലിന്. കാട്ടൂര്‍കടവ് എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്. സമീപകാലത്ത് ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ട നോവലുകളിലൊന്നാണ് കാട്ടൂര്‍കടവ് നോവല്‍. കേരളത്തിന്റെ രാഷ്ട്രീയമനസ്സ് ഉള്‍ക്കൊള്ളുന്നതാണ് നോവലെന്ന് ജൂറി വിലയിരുത്തി.
ബെന്യാമിന്‍, കെഎസ് രവികുമാര്‍, ഗ്രേസി എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. മുന്നൂറിലേറെ ഗ്രന്ഥങ്ങളാണ് നാമനിര്‍ദേശ പ്രകാരം ലഭിച്ചത്. ഇതില്‍ നിന്നും ഒരേ പോയിന്റ് ലഭിച്ച ആറു കൃതികളാണ് അന്തിമഘട്ടത്തില്‍ പുരസ്‌കാര നിര്‍ണയത്തിനായി ജൂറിക്ക് മുമ്പാകെ വന്നത്.
1957ല്‍ തൃശ്ശൂര്‍ ജില്ലയിലെ കാട്ടൂരിലാണ് അശോകന്‍ ചരുവിലിന്റെ ജനനം. രജിസ്ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന അശോകന്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷനില്‍ അംഗമായിരുന്നു.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ചെറുകാട് അവാര്‍ഡ്, ഇടശ്ശേരി പുരസ്‌കാരം, മുട്ടത്തുവര്‍ക്കി പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
Books
വായന ദിന സന്ദേശവുമായി സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
വായനയുടെ നേട്ടങ്ങളും വായന സംസ്‌കാരം സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനത്തെയും കുറിച്ച് പറഞ്ഞ് തുടങ്ങിയ ഫേസ്ബുക്ക് കുറിപ്പ് പുസ്തകങ്ങളെ ഉറ്റ ചങ്ങാതിമാരാക്കി മാറ്റണമെന്ന് പറഞ്ഞാണ് അവസാനിക്കുന്നത്.

വായന ദിനത്തില്‍ സമൂഹമാധ്യമത്തില്‍ വായന സന്ദേശം പങ്കുവെച്ച് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. വായനയുടെ നേട്ടങ്ങളും വായന സംസ്‌കാരം സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനത്തെയും കുറിച്ച് പറഞ്ഞ് തുടങ്ങിയ ഫേസ്ബുക്ക് കുറിപ്പ് പുസ്തകങ്ങളെ ഉറ്റ ചങ്ങാതിമാരാക്കി മാറ്റണമെന്ന് പറഞ്ഞാണ് അവസാനിക്കുന്നത്.
വിവിധ മതവിശ്വാസികളും മതരഹിതരും രാഷ്ട്രീയപരമായി വ്യത്യസ്ത ചേരികളില്‍ നിലയുറപ്പിച്ചവരുമായ വ്യക്തികള്‍ക്ക് ഒന്നിച്ചിരിക്കാന്‍ കഴിയുന്ന മതേതര തുരുത്തുകളാണ് നമ്മുടെ വായനശാലകളെന്ന് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ജീവിത യാത്രയില്‍ ഇരുട്ടകറ്റാന്‍ നമ്മെ സഹായിക്കുന്ന ഊന്നുവടികളാണ് പുസ്തകങ്ങള്‍. ലോകത്തിന്റെ ചിന്താഗതികള്‍ മാറ്റിമറിച്ചതില്‍ പുസ്തകങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കരയിപ്പിക്കാനും കര്‍മോത്സകരാകാനുമുള്ള കരുത്തും ഉത്തമഗ്രന്ഥങ്ങള്‍ക്കുണ്ട്.
മണ്‍മറഞ്ഞ എഴുത്തുകാരും ദാര്‍ശനികരുമായ മഹാപ്രതിഭകളുടെ ചിന്തകളും സ്വപ്നങ്ങളും എന്താണെന്നറിയാന്‍ വായന മാത്രമാണ് കരണീയം.
മരണ ശേഷം ഒരാളെ ഓര്‍ക്കാന്‍ ഒന്നുകില്‍ പുസ്തകം രചിക്കണം, അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് എഴുതാന്‍ പാകത്തില്‍ ജീവിക്കണം എന്ന സന്ദേശവും കൂടിയാണ് ഗ്രന്ഥങ്ങള്‍ നമ്മോട് ആവശ്യപ്പെടുന്നത്.
വായനശാലകള്‍ സര്‍വകലാശാലകള്‍ക്ക് തുല്യം എന്നാണ് തോമസ് കാര്‍ലൈന്‍ അഭിപ്രായപെട്ടത്. ലോകത്ത് വായനശാലകളുടെ കണക്കെടുപ്പില്‍ കേരളം ഏറെ മുന്‍പന്തിയിലാണ്. നാടാകെ ഗ്രന്ഥശാലകള്‍ സ്ഥാപിക്കാനും വായനയുടെ സംസ്‌കാരം പകരാനും ഓടി നടന്ന പി.എന്‍. പണിക്കരുടെ സേവനങ്ങള്‍ അവിസ്മരണീയമാണ്.
വിവിധ മതവിശ്വാസികളും മതരഹിതരും രാഷ്ട്രീയപരമായി വ്യത്യസ്ത ചേരികളില്‍ നിലയുറപ്പിച്ചവരുമായ വ്യക്തികള്‍ക്ക് ഒന്നിച്ചിരിക്കാന്‍ കഴിയുന്ന മതേതര തുരുത്തുകളാണ് നമ്മുടെ വായനശാലകള്‍.
ശ്വാസം നിലച്ചുപോകാതെ വയനാശാലകളെ പരിപോഷിപ്പിക്കേണ്ടത് പൊതു അജണ്ടയായി മാറണം. ലൈബ്രേറിയന്മാരുടെ തസ്തിക നികത്താന്‍ കഴിയാത്തതിനാല്‍ സ്‌കൂളുകളിലെ പുസ്തകങ്ങളില്‍ പൊടിപിടിക്കുമോ എന്ന ആശങ്ക നിലവിലുള്ളതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഗൗരവതരമാണ്.
വായന മരിക്കുന്നില്ല മറിച്ച് കടം കൊടുക്കേണ്ടി വരുമോയെന്നും മോഷണം പോകുമോ എന്നുമുള്ള ആശങ്കകള്‍ ഇല്ലാതെയും ഭാരം ചുമക്കേണ്ടതില്ല എന്ന സൗകര്യം ഉള്ളതിനാലും ഇ ബുക്കുകളിലേക്കുള്ള ഗതിമാറ്റമാണ് നടക്കുന്നത്.
അണയാ വിളക്കുകളായ പുസ്തകങ്ങളെ
ഉറ്റ ചങ്ങാതിമാരാക്കി മാറ്റാം.
-
india3 days ago
ആസമിലെ വിവേചനപരമായ സര്‍ക്കാര്‍ സമീപനം: അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി മുസ്‌ലിം ലീഗ് എം.പിമാര്‍
-
kerala2 days ago
മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥന് ഓടിച്ച വാഹനമിടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരിക്കേറ്റു
-
kerala3 days ago
അജിത് കുമാർ കസ്റ്റഡി മരണം; 25 ലക്ഷം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് മദ്രാസ് ഹൈകോടതി
-
Video Stories3 days ago
ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി
-
News3 days ago
ഇന്ത്യന്‍ ഫുടബോള്‍ ടീം പരിശീലക സ്ഥാനത്തേക്ക് 170 അപേക്ഷകള്‍; അപേക്ഷകരില്‍ ഇതിഹാസ താരങ്ങളും
-
india2 days ago
കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി
-
india3 days ago
ധര്‍മസ്ഥലയിലെ മലയാളിയുടെ മരണം; ദുരൂഹതയെന്ന് മകന്റെ പരാതി; പിന്നാലെ ഭീഷണി
-
kerala3 days ago
കേരള സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു