Connect with us

Video Stories

വര്‍ഗീയവത്കരിക്കപ്പെടുന്ന ജനസംഖ്യാ നിരക്ക്

Published

on

രാം പുനിയാനി

സമൂഹത്തെ ഭിന്നിപ്പിക്കുന്നതിനായി ജനസംഖ്യാ വളര്‍ച്ചയെക്കുറിച്ച് പക്ഷപാതപരമായതും തെറ്റിദ്ധാരണ പരത്തുന്നതുമായ സംവാദങ്ങളാണ് വര്‍ഗീയ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിന്റെ ടിറ്ററിലൂടെ ഇത് ഒരിക്കല്‍കൂടി പ്രകടമായിരിക്കുകയാണ്. രാജ്യത്ത് ഹിന്ദു ജനസംഖ്യ കുറഞ്ഞുവരികയാണെന്നും ഇന്ത്യയിലെ ഹിന്ദുക്കള്‍ ഒരിക്കലും മറ്റു മതത്തില്‍ നിന്നു ജനങ്ങളെ മതപരിവര്‍ത്തനം നടത്താന്‍ പ്രേരിപ്പിക്കാത്തതാണ് ഇതിനു കാരണമെന്നും എന്നാല്‍ അയല്‍ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ എണ്ണം വര്‍ധിക്കുകയാണെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്.

ഹിന്ദു ജനസംഖ്യ ക്ഷയിച്ചുവരികയാണെന്ന ആശങ്കയും ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യ പെരുകുകയാണെന്ന പ്രചാരണവും അവര്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരികയാണ്. 2011 ലെ സെന്‍സസ് പ്രകാരം ഹിന്ദു ജനസംഖ്യ 79.8 ശതമാനവും മുസ്‌ലിം ജനസംഖ്യ 14.23 ശതമാനവുമാണ്. 2001 മുതല്‍ 2011 വരെയുള്ള കാലയളവിലെ മത അടിസ്ഥാനത്തിലുള്ള ജനസംഖ്യ കണക്കുപ്രകാരം ഹിന്ദു ജനസംഖ്യാ വര്‍ധന 16.76 ശതമാനവും മുസ്‌ലിം ജനസംഖ്യാ വര്‍ധന 24.6 ശതമാനവുമാണെന്ന് 2011 ലെ സെന്‍സസ് വ്യക്തമാക്കുന്നു. മുന്‍ ദശകത്തില്‍ ഇരു സമൂഹത്തിലെയും ജനസംഖ്യാ വര്‍ധന വളരെ വേഗത്തിലായിരുന്നു. ഇത് 19.92 ശതമാനവും 29.52 ശതമാനവുമാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കിയാല്‍ ഇരു വിഭാഗങ്ങളുടെയും വളര്‍ച്ച സമാനമാണെന്നാണ് ജനസംഖ്യാശാസ്ത്രജ്ഞര്‍ പറയുന്നത്. ഇതിനര്‍ത്ഥം ദീര്‍ഘകാലയളവില്‍ കണക്കാക്കുമ്പോള്‍ ഇരു സമുദായത്തിലെയും ജനസംഖ്യ കുറയുകയും പരസ്പരം സമാനമായി വരികയുമാണെന്നാണ്.

സെന്‍സര്‍ പട്ടിക പ്രകാരം കണക്കുകൂട്ടിയാല്‍ ഭാവിയില്‍ മുസ്‌ലിം ജനസംഖ്യ കുറയുകയും ഹിന്ദു ജനസംഖ്യ അതേ നില തുടരുകയും ചെയ്യുമെന്ന സൂചനയാണ് ലഭിക്കുന്നത്. മൊത്തം ജനസംഖ്യ പരിശോധിക്കുമ്പോള്‍ മുസ്‌ലിംകള്‍ എക്കാലവും മത ന്യൂനപക്ഷങ്ങളായി തുടരുക തന്നെയ ചെയ്യും. 2001 മുതല്‍ 2011 വരെയുള്ള കാലയളവിലെ ഹിന്ദു ജനസംഖ്യാ വര്‍ധന 133 മില്യണാണെന്നതാണ് രസകരമായ വസ്തുത. ഇത് 2001 ലെ മൊത്തം മുസ്‌ലിം ജനസംഖ്യയുടെ അടുത്തെത്തും. മുസ്‌ലിം ജനസംഖ്യാ വളര്‍ച്ച 1991ലെ സെന്‍സസില്‍ രേഖപ്പെടുത്തിയത് 32.88 ശതമാനമായിരുന്നു. 2001ലെ സെന്‍സസില്‍ ഇത് 29.52 ശതമാനമായി കുറഞ്ഞു. 2011ലെ ഏറ്റവും പുതിയ സെന്‍സസ് അനുസരിച്ച് വളര്‍ച്ചാ നിരക്ക് വീണ്ടും കുറഞ്ഞ് 24.60 ശതമാനത്തിലെത്തി. മുസ്‌ലിം ജനസംഖ്യാ വളര്‍ച്ചാ നിരക്ക് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് 1991ലെ സെന്‍സസ് റിപ്പോര്‍ട്ടിലാണ്. 2001വരെയുള്ള എല്ലാ സെന്‍സസിലും ശരാശരി 30 ശതമാനം വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയിരുന്നതെങ്കില്‍ ഏറ്റവും ഒടുവിലെ സെന്‍സസ് അനുസരിച്ച് ഇത് 24.60 ശതമാനമായാണ് കുറഞ്ഞത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമാണ് മുസ്‌ലിം ജനസംഖ്യാ വളര്‍ച്ചാ നിരക്കില്‍ ഇത്രയും വലിയ കുറവുണ്ടാകുന്നത്.

ഹിന്ദു ജനസംഖ്യ കുറയുകയും മുസ്‌ലിം ജനസംഖ്യ ക്രമാതീതമായി വര്‍ധിച്ചുവരികയുമാണെന്ന് വായ്‌മൊഴിയാലും ഫെയ്‌സ്ബുക്ക് പോലുള്ള സമൂഹ മാധ്യമങ്ങളിലൂടെയും നടന്നുവരുന്ന പ്രചാരണം ഭയപ്പെടുത്തുന്നതാണ്. യഥാര്‍ത്ഥത്തില്‍ ദശാബ്ദക്കണക്കിലുള്ള കണക്ക് പരിശോധിച്ചാല്‍ മുസ്‌ലിം ജനസംഖ്യ കുറഞ്ഞുവരുന്നതായാണ് കണ്ടെത്താനാകുക. വിദ്യാഭ്യാസത്തിന്റെ അഭാവവും മോശമായ ആരോഗ്യ സൗകര്യങ്ങളുമാണ് ഉയര്‍ന്ന പ്രജനന നിരക്കിനു കാരണമെന്ന് ജനസംഖ്യാശാസ്ത്രജ്ഞര്‍ പറയുന്നത്. ഉത്തരേന്ത്യയിലെയും കേരളത്തിലെ തന്നെയും ഹിന്ദു സമുദായത്തെ അപേക്ഷിച്ചു നോക്കുമ്പോള്‍ കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയിലെ പ്രജനന നിരക്ക് താഴ്ന്നതാണ്. ആസാം, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ ഉദാഹരണമായെടുത്താല്‍ കേരളത്തിലെ മുസ്‌ലിംകളുടെ സാമ്പത്തിക സ്ഥിതിയും വ്യത്യസ്തമാണെന്ന് കണ്ടെത്താം. ഒന്നുകൂടി വിശദമാക്കിയാല്‍ ദലിതുകള്‍ക്കിടയിലും (പട്ടികജാതി) ആദിവാസികള്‍ക്കിടയിലും (പട്ടികവര്‍ഗ) ജനപ്പെരുപ്പം കൂടിയതായി കാണാനാകും. 2011 സെന്‍സസ് പ്രകാരം പട്ടിക വര്‍ഗ വിഭാഗം 8.6 ശതമാനമായിരുന്നെങ്കില്‍ 1951 ലെ സെന്‍സസ് പ്രകാരം ഇവര്‍ 6.23 ശതമാനമാണ്. ഇപ്പോള്‍ പട്ടിക ജാതി 16.6 ശതമാനവും 1951ല്‍ അവര്‍ 15 ശതമാനത്തിനടുത്തുമായിരുന്നു.

ഈ സത്യമെല്ലാം വ്യക്തമാക്കുന്നത് വര്‍ഗീയ ശക്തികള്‍ അഴിച്ചുവിടുന്ന പ്രചാരണങ്ങളെല്ലാം യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്നാണ്. ഈ പശ്ചാത്തലത്തിലാണ് രണ്ട് കുട്ടികള്‍ മാത്രമുള്ള രക്ഷിതാക്കള്‍ക്ക് ശിക്ഷ നല്‍കുന്ന തരത്തില്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവരണമെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയയെ പോലുള്ളവരുടെ പ്രസ്താവന. സാക്ഷി മഹാരാജ്, സാധ്വി പ്രാഞ്ചി തുടങ്ങിയവരും ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കണമെന്ന് പ്രസ്താവന ഇറക്കിയിരുന്നു.
നോര്‍ത്ത് ഈസ്റ്റില്‍ ക്രിസ്ത്യന്‍ ജനസംഖ്യ വര്‍ധിക്കുന്നത് ഭയാനകമാണെന്ന് ബി.ജെ.പി പ്രസിഡണ്ട് പറഞ്ഞിരുന്നു. പ്രധാനമായി ഗോത്ര മേഖലയായ ഇവിടെ 1931-51 സെന്‍സസില്‍ (ദശാബ്ദങ്ങള്‍ നീണ്ട കാലയളവില്‍) ക്രിസ്ത്യന്‍ ജനസംഖ്യ വളര്‍ച്ചാനിരക്ക് വര്‍ധിച്ചതായി കാണാം. സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ പട്ടാള ഭരണകൂടവും മേഖലയിലെ വിദ്യാഭ്യാസ പുരോഗതിയും കാരണമാണ് ക്രിസ്ത്യന്‍ ജനസംഖ്യ വര്‍ധിക്കാനിടയായത്. എന്നാല്‍ രാജ്യത്താകമാനമുള്ള കണക്കുനോക്കിയാല്‍ കഴിഞ്ഞ ഏതാനും ദശകങ്ങളായി ക്രിസ്ത്യന്‍ ജനസംഖ്യ നിശ്ചലാവസ്ഥയിലാണ്. 1971 ലെ സെന്‍സസില്‍ ക്രിസ്ത്യന്‍ ജനസംഖ്യ 2.6 ശതമാനമായിരുന്നു. 81ല്‍ 2.44 ഉം 91ല്‍ 2.34ഉം 2001ല്‍ 2.30ഉം 2011ല്‍ 2.30 ശതമാനവുമാണ്. അതേസമയം, മിഷിനറി പ്രവര്‍ത്തനങ്ങള്‍ ക്രിസ്ത്യന്‍ ജനസംഖ്യ വര്‍ധിപ്പിച്ചതായി വ്യാപക പ്രചാരണമുണ്ടായി. 1999ല്‍ ഗ്രഹാം സ്റ്റീവാര്‍ട്‌സ് സ്റ്റെയിന്‍ മൃഗീയമായ കൊല്ലപ്പെട്ടതോടെയാണ് ക്രിസ്ത്യന്‍ വിരുദ്ധ കലാപങ്ങള്‍ പൊതുജന ശ്രദ്ധയിലെത്തിയത്. പാസ്റ്റര്‍ വ്യാപകമായി ഹിന്ദുക്കളെ ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നുണ്ടെന്ന് പ്രചാരണം നടത്തി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ ധാരാസിങാണ് പ്രദേശവാസികളെ പ്രകോപിപ്പിച്ചത്. എന്നാല്‍ പാസ്റ്റര്‍ സ്റ്റെയിന്‍സ് വധം അന്വേഷിച്ച വാധ്‌വ കമ്മീഷന്‍ കണ്ടെത്തിയത് അദ്ദേഹം മതപരിവര്‍ത്തനം നടത്തിയിരുന്നില്ല എന്നാണ്. ഒറീസയിലെ മനോഹര്‍പൂരിലെ കിയോഞ്ചാറിലും പാസ്റ്റര്‍ ജോലി ചെയ്തിരുന്നു. അവിടെ ക്രിസ്ത്യന്‍ ജനസംഖ്യയില്‍ യാതൊരു വര്‍ധനവും ഉണ്ടായിട്ടില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു സമാനമാണ് സ്വാമി ലക്ഷ്മണാനന്ദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാന്തമാലില്‍ നടന്ന ക്രിസ്ത്യന്‍ വിരുദ്ധ കലാപം. ക്രിസ്ത്യന്‍ മിഷനറികള്‍ മതപരിവര്‍ത്തനം നടത്തുന്നെന്ന പ്രചാരണം ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളിലും വ്യാപകമാണ്. അതേസമയം ദേശീയ തലത്തില്‍ ക്രിസ്ത്യന്‍ ജനസംഖ്യ നിശ്ചലാവസ്ഥ തുടരുകയാണെന്ന് കാണാവുന്നതാണ്. ചിലയാളുകള്‍ പറയുന്നത് മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും എന്നാല്‍ ഇക്കാര്യം പലരും രഹസ്യമായി സൂക്ഷിക്കുകയാണെന്നുമാണ്. ഇത് വീണ്ടും സങ്കീര്‍ണത സൃഷ്ടിക്കുകയും വിശദീകരണം നല്‍കാന്‍ പറ്റാതാകുകയും ചെയ്തിട്ടുണ്ട്. ഏതായാലും ഇത്തരം സംഭവങ്ങള്‍ വ്യാപകമായി ഉണ്ടാകാനിടയില്ല.

കാലങ്ങളായുള്ള ഹിന്ദു ദേശീയതയുടെ അജണ്ടയുടെ ഭാഗമാണ് ഇത്തരം വര്‍ത്തമാനങ്ങള്‍. സ്വാതന്ത്ര്യ സമരകാലയളവില്‍ ഇത്തരം രണ്ട് പ്രചാരണങ്ങള്‍ സജീവമായിരുന്നു. ആളുകളെ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന തന്‍സീം ആണ് ഇതിലൊന്ന്. മറ്റൊന്ന് സുധി. സ്വന്തം നാട്ടിലെ മതം ഉപേക്ഷിച്ച് വിദേശ മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യുന്നവരെ ലക്ഷ്യം വെച്ചുള്ളതാണ് ഇത്. ഇതര മതങ്ങള്‍ അവരെ അശുദ്ധമാക്കിയതായും അതിനാല്‍ ശുദ്ധികലശം വരുത്തി അവരെ തിരികെയെത്തിക്കണമെന്നുമുള്ള വര്‍ത്തമാനമാണിത്. ബലപ്രയോഗത്തിലൂടെ ഇസ്‌ലാമിലേക്കും വശീകരണത്തിലൂടെയോ ചതിയിലൂടെയോ ക്രിസ്ത്യന്‍ മതത്തിലേക്കും പരിവര്‍ത്തനം ചെയ്യപ്പെട്ട ദലിതുകളെയും ആദിവാസികളെയും സ്വന്തം വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള (ഘര്‍വാപസി) ശ്രമത്തിലാണ് കഴിഞ്ഞ കുറേ ദശാബ്ദമായി ആര്‍.എസ്.എസും വി.എച്ച്.പിയും വനവാസി കല്യാണ്‍ ആശ്രമവും.

പ്രകൃതി ശക്തികളെ ആരാധിക്കുന്നവരാണ് ആദിവാസികള്‍. അതേസമയം ആര്‍.എസ്.എസുകാര്‍ പറയുന്നു അവര്‍ ഹിന്ദുക്കളാണെന്ന്. വനവാസി കല്യാണ്‍ ആശ്രമമാണ് അവരെ ഹിന്ദുക്കളിലേക്ക് ചേര്‍ക്കുന്നത്. ഇത്തരം അവകാശവാദങ്ങളും കൂട്ടിച്ചേര്‍ക്കലുകളും രാഷ്ട്രീയ പ്രേരിതം മാത്രമാണ്, അല്ലാതെ അവരുടെ ക്ഷേമമോ പുരോഗതിയോ ലക്ഷ്യം വെച്ചല്ല.

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending