Connect with us

Video Stories

സംഘ്പരിവാറിന്റെ വേദന സംഹാരി

Published

on

ഡോ. രാംപുനിയാനി

നമ്മുടെ രാഷ്ട്രീയ ഘടനയിലെ പ്രധാന വേദനാസംഹാരിയാണ് വര്‍ഗീയ കലാപങ്ങള്‍. എന്നാല്‍ വിഭജനത്തിനു ശേഷമുണ്ടായ കലാപങ്ങള്‍ അന്ത്യമില്ലാതെ രാഷ്ട്രത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ അനന്തര ഫലമാകട്ടെ ലോകത്തിലെ ഏറ്റവും വലിയ കുടിയേറ്റത്തിന് വേദിയൊരുങ്ങിയെന്നതാണ്. അത് ഈ കഥയുടെ അവസാനമല്ല, അതുപോലെ വിഭാഗീയ അക്രമത്തെ സംബന്ധിച്ചും. എണ്‍പതുകള്‍ക്കുശേഷം രാമക്ഷേത്ര പ്രസ്ഥാനം സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ വികാരങ്ങള്‍ ആഴത്തില്‍ ഉത്തേജിപ്പിക്കാന്‍ ആരംഭിച്ചതുമുതല്‍ കൂടുതല്‍ തീവ്രമായി അത് പുനരാരംഭിച്ചു. ക്ഷേത്ര പ്രസ്ഥാനം ഒരു വശത്ത് സമാന്തരമായി ഉയര്‍ന്നുവന്നപ്പോള്‍ മറുവശത്ത് വര്‍ഗീയ കലാപങ്ങള്‍ ആളിക്കത്താന്‍ ആരംഭിച്ചു. രാജ്യത്തിന്റെ കെട്ടുറപ്പിനെതന്നെ കാര്യമായി തകര്‍ത്ത ഭീകരമായ ഈ സീരിയല്‍ എപ്പിസോഡില്‍ പ്രധാനപ്പെട്ടതാണ് 2002ലെ ഗുജറാത്ത് കൂട്ടക്കൊല. ഗോധ്ര ട്രെയിന്‍ കത്തിച്ചെന്ന മുടക്കുന്യായം നിരത്തിയാണ് ഈ കൂട്ടക്കൊല ആസൂത്രണം ചെയ്തത്. ട്രെയിന്‍ കത്താനുണ്ടായ യഥാര്‍ത്ഥ കാരണം സംബന്ധിച്ച് ഇപ്പോഴും ഒട്ടേറെ നിഗൂഢതകള്‍ നിലനില്‍ക്കുന്നുണ്ട്. കര്‍സേവകരും അവരുടെ കുടുംബവുമുള്‍പ്പെടെയുള്ള നിരപരാധികളായ 58 പേരുടെ ജീവനാണ് അന്ന് പൊലിഞ്ഞത്. ഇതിനര്‍ത്ഥം ഇത് സര്‍ക്കാറിന്റെ, അതായത് ഭരണകക്ഷിയുടെ കടമയും സംസ്ഥാന ഭരണകൂടം നിയന്ത്രണ നടപടികള്‍ കൈക്കൊള്ളേണ്ടതും നാശനഷ്ടങ്ങള്‍ കുറയ്‌ക്കേണ്ടതും തുടര്‍ന്നുണ്ടാകുന്ന നഷ്ടങ്ങളും ജീവന്‍ പൊലിയുന്നതും തടയാന്‍ നടപടി എടുക്കേണ്ടതുമാണെന്നാണ്.
ഇതിനു വിരുദ്ധമായ റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. അതായത് ട്രെയിന്‍ അഗ്നിക്കിരയായ അന്ന് വൈകുന്നേരം മുഖ്യമന്ത്രി നരേന്ദ്രമോദി ഒരു യോഗം വിളിച്ചു ചേര്‍ത്തു. തീവണ്ടി കത്തിച്ചതിനുള്ള പ്രതികരണങ്ങള്‍ക്കെതിരെ മൃദു സമീപനം സ്വീകരിക്കാന്‍ മോദി ആ യോഗത്തില്‍ ഉദ്യോഗസ്ഥരോട് പറഞ്ഞതായി ആരോപിക്കപ്പെടുന്നുണ്ട്. ആ യോഗത്തില്‍ സംബന്ധിച്ച പൊലീസ് ഓഫീസറായ സഞ്ജീവ് ഭട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷിച്ച സിറ്റിസണ്‍ ട്രിബ്യൂണലിന്റെ ഭാഗമായ ജസ്റ്റിസ് സുരേഷും അത്തരമൊരു കാര്യം യോഗത്തില്‍ പറഞ്ഞതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 13ന് മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി പ്രകാശനം ചെയ്ത ലഫ്റ്റനന്റ് ജനറല്‍ സമീറുദ്ദീന്‍ ഷായുടെ ആത്മകഥയില്‍ (സര്‍ക്കാരി മുസല്‍മാന്‍) ഇപ്പോള്‍ ഇക്കാര്യം ഒരിക്കല്‍ക്കൂടി സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്.
അന്നത്തെ ജനറല്‍ സ്റ്റാഫ് മേധാവി ജനറല്‍ പത്മനാഭനില്‍നിന്നാണ് തനിക്ക് വിവരങ്ങള്‍ ലഭിച്ചതെന്ന് ഷാ ഓര്‍ക്കുന്നു. അഹമ്മദാബാദില്‍ എത്തിയപ്പോള്‍ കത്തുന്ന നഗരത്തെയാണ് അവര്‍ കണ്ടത്. അദ്ദേഹം സ്ഥലത്തെത്തിയപ്പോള്‍ യാത്ര ചെയ്യാനുള്ള വാഹനങ്ങളെക്കുറിച്ചും ആക്രമണം തടയാന്‍ സൈന്യം ഇടപെടുന്നതു സംബന്ധിച്ച വ്യവസ്ഥാപിത പിന്തുണ നല്‍കുന്നതു സംബന്ധിച്ചും ബന്ധപ്പെട്ട അധികാരിയോട് അന്വേഷിച്ചിരുന്നു. എന്നാല്‍ നിഷേധാത്മക മറുപടിയാണ് ലഭിച്ചത്. മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലേക്ക് ഷാ നേരിട്ട് പോയി. അവിടെയെത്തിയപ്പോള്‍ അന്നത്തെ പ്രതിരോധ മന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയോട് അദ്ദേഹം അഭ്യര്‍ത്ഥന ആവര്‍ത്തിച്ചു. മാര്‍ച്ച് ഒന്നിന് രാവിലെ സൈനികര്‍ അഹമ്മദാബാദിലെത്തി. ആ ഒരു ദിവസം മുഴുവന്‍ നഗരം കത്തുകയായിരുന്നു. ഗതാഗത സൗകര്യങ്ങള്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് സൈനികര്‍ക്ക് സ്ഥലത്തെത്തിപ്പെടാനായില്ല. സിറ്റിസണ്‍ ട്രിബ്യൂണല്‍ അംഗം ജസ്റ്റിസ് സുരേഷ് ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.
അധികൃതരില്‍ നിന്ന് പിന്തുണ ലഭിച്ചാല്‍ രണ്ട് ദിവസംകൊണ്ടു തന്നെ കലാപം നിയന്ത്രണവിധേയമാക്കാന്‍ സൈന്യത്തിന് സാധിക്കുമായിരുന്നുവെന്നും ഷാ നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യയില്‍ ഇത്തരം വര്‍ഗീയത വല്ലാത്ത വേദന സൃഷ്ടിക്കുന്നതാണ്. എന്തുകൊണ്ടാണ് ഇടയ്ക്കിടെ വര്‍ഗീയ കലാപങ്ങള്‍ നടക്കുന്നതെന്ന് എപ്പോഴും ചോദ്യമുയരാം. എന്തുകൊണ്ടാണ് പെട്ടെന്നുതന്നെ ഇത് നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കഴിയാത്തത്? വിരമിച്ച ഡി.ജി.പി ഡോ. വിഭൂതി നരേന്‍ റായ് ഈ വിഷയത്തില്‍ ഗഹനമായ പഠനം നടത്തിയിരുന്നു. ഈ പഠനപ്രകാരം സംസ്ഥാന ഭരണകൂടം അതിനോട് ചേര്‍ന്നുനില്‍ക്കുന്നില്ലെങ്കില്‍ ഒരു കലാപവും 24 മണിക്കൂറിനുശേഷം തുടരില്ലെന്ന് അദ്ദേഹം കണ്ടെത്തുന്നു. നമ്മുടെ പൊലീസ് ഘടനയുടെ പക്ഷപാതപരമായ സ്വഭാവവും അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. പൊലീസിന്റെ പക്ഷപാതപരമായ പെരുമാറ്റത്തെക്കുറിച്ച് ഷായുടെ പുസ്തകത്തില്‍ വളരെ വ്യക്തമായി വിശദീകരിക്കുന്നുണ്ട്. സായുധ സേനയെ വിന്യസിക്കാന്‍ കാലതാമസമുണ്ടായിട്ടില്ലെന്നാണ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ സംഘത്തിന്റെ രേഖകള്‍. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ചുള്ള സാക്ഷ്യപ്പെടുത്തലിനായി സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ സംഘം (എസ്.ഐ.ടി) സൈന്യത്തെ സമീപിച്ചിട്ടില്ല. എസ്.ഐ.ടിയെക്കുറിച്ച് താന്‍ ബോധവാനായിരുന്നില്ലെന്നും എസ്.ഐ.ടി നുണയാണ് പറയുന്നതെന്നും ഷാ വ്യക്തമാക്കുന്നു. താന്‍ പറയുന്നത് പരമമായ സത്യമാണെന്ന് ഷാ ഉറപ്പിച്ചു പറയുന്നു; അത് ‘പ്രവൃത്തിക്കുശേഷമുള്ള നടപടി’ റിപ്പോര്‍ട്ടിന്റെ ഭാഗമാണ്. ഇതദ്ദേഹം ജനറല്‍ പത്മനാഭന് സമര്‍പ്പിച്ചിട്ടുണ്ട്. സൈന്യത്തിന്റെ ‘വാര്‍ ഡയറീസി’ല്‍ ഇക്കാര്യം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സമയം വരുമ്പോള്‍ അത് സമര്‍പ്പിക്കും.
എസ്.ഐ.ടി മോദിക്ക് ക്ലീന്‍ചിട്ട് നല്‍കുകയായിരുന്നുവെന്ന അഭിപ്രായവുമുണ്ട്. അത് സത്യമല്ല. കോടതി നിയമിച്ച അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്‍ പരമോന്നത കോടതിയില്‍ നല്‍കിയ എസ്.ഐ.ടിയുടെ റിപ്പോര്‍ട്ട് മതി മോദിയെ പ്രോസിക്യൂട്ട് ചെയ്യാനെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മോദിക്കെതിരെ വിചാരണ നടത്താന്‍ കഴിയില്ലെന്ന് എസ്.ഐ.ടി പറയുമ്പോഴും മോദിക്ക് വര്‍ഗീയ മനോഭാവമുണ്ടെന്ന് എസ്.ഐ.ടി നിരീക്ഷിക്കുന്നു. 300 കിലോമീറ്റര്‍ അകലെയുള്ള ഗോധ്ര മോദിക്ക് സന്ദര്‍ശിക്കാമായിരുന്നിട്ടും വളരെ വൈകി വാജ്‌പെയ് ജഹാപുര ക്യാമ്പ് സന്ദര്‍ശിക്കുന്നതുവരെ ഒരു അഭയാര്‍ത്ഥി ക്യാമ്പു പോലും മോദി സന്ദര്‍ശിച്ചില്ല. ഗോധ്ര ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ വി.എച്ച്.പിയിലെ ജയ്ദീപ് പട്ടേലിന് കൈമാറാനുള്ള തീരുമാനം ദോഷകരമായിരുന്നുവെന്നാണ് എസ്.ഐ.ടി കരുതുന്നത്. അലംഭാവം കാണിയ്ക്കാന്‍ ഭരണാധികാരികള്‍ നിര്‍ദേശം നല്‍കിയ യോഗത്തില്‍ സഞ്ജീവ് ഭട്ട് സംബന്ധിച്ചിരുന്നതായി എസ്.ഐ.ടി രേഖപ്പെടുത്തിയിട്ടുണ്ട്. ആര്‍.ബി ശ്രീകുമാര്‍, രാഹുല്‍ ശര്‍മ്മ, ഹിമാന്‍ഷി ഭട്ട്, സൈനുല്ല അന്‍സാരി തുടങ്ങിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതിനെയും വിചാരണ ചെയ്തതിനെയും എസ്.ഐ.ടി വിമര്‍ശിക്കുന്നുണ്ട്. സൈനുല്ല അന്‍സാരിക്കെതിരെ മോദി സര്‍ക്കാന്‍ നടപടിയെടുത്തിരുന്നു.
എന്താണോ ചെയ്യേണ്ടത് അതൊക്കെ ചെയ്തുകൊള്ളാന്‍ മോദി തങ്ങള്‍ക്ക് മൂന്നു ദിവസം അനുവദിച്ചുതന്നിരുന്നതായി തെഹല്‍ക്ക നടത്തിയ രഹസ്യ ക്യാമറയില്‍ ഗുജറാത്ത് കൂട്ടക്കൊലയില്‍ പങ്കുള്ള ബാബു ബജ്‌റംഗി വ്യക്തമാക്കിയിരുന്നു. വര്‍ഗീയ കലാപത്തിന്റെ ദുരന്തത്തെക്കുറിച്ച് പല തവണ ഷാ വിവരിക്കുന്നുണ്ട്. ഒരു ദിവസം സൈനിക വിന്യാസം വൈകിപ്പിച്ചത് കലാപകാരികള്‍ക്ക് അഴിഞ്ഞാടാന്‍ എത്രമാത്രം അവസരമൊരുക്കിയെന്നത് പ്രാധാന്യമര്‍ഹിക്കാതെ പോകുന്നതിലും ഷാ അസന്തുഷ്ടി പ്രകടിപ്പിക്കുന്നു. അധികാരത്തിലുള്ളവരുടെ തീരുമാനങ്ങള്‍ ജീവിതത്തെയും സമൂഹത്തിലെ സമ്പത്തിനെയും പ്രതികൂലമായ രീതിയില്‍ എങ്ങനെ ബാധിക്കുന്നുവെന്നും ഇത് കാണിച്ചുതരുന്നു. നമ്മുടെ പൊലീസ് സംവിധാനത്തിന്റെ വര്‍ഗീയ മനോഭാവം മാറ്റേണ്ടതിന്റെ ആവശ്യകതയും, അതിന് കാലതാമസം വരുമ്പോഴും ഇത് വ്യക്തമാക്കുന്നു.
ലെഫ്റ്റനെന്റ് ജനറല്‍ സമീറുദ്ദീനെ പോലുള്ള ആളുകളെ സ്മരിച്ച്, ഒരു സമൂഹമെന്ന നിലയില്‍ ഭൂതകാലത്തിന്റെ വേദനകളില്‍നിന്ന് നാം പഠിക്കേണ്ട സമയമാണിത്. അദ്ദേഹത്തിന്റെ മറ്റു അനുഭവങ്ങളും വളരെ പഠനാര്‍ഹമാണ്. വര്‍ഗീയ വൈറസ് ബാധിച്ച സ്ഥാപനമായിരുന്നിട്ടും നമ്മുടെ സൈന്യം അക്രമത്തെ നിയന്ത്രിക്കാനുള്ള ചുമതല അദ്ദേഹത്തെ ഏല്‍പ്പിച്ചു. ഒരു നല്ല ഉദ്യോഗസ്ഥന്റെ സ്മരണകളില്‍നിന്ന് ഒരുപാട് പഠിക്കാനും മനസ്സിലാക്കാനുമുണ്ട്.

Video Stories

വിവാഹ വാഗ്ദാനം നല്‍കി 49 ലക്ഷം തട്ടി; സൈബര്‍ തട്ടിപ്പില്‍ 42കാരന്‍ കുടുങ്ങി

വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ…

Published

on

ഗാസിയാബാദ്: ജീവിത പങ്കാളിയെ തേടി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഗാസിയാബാദില്‍ നടന്ന വന്‍ സൈബര്‍ തട്ടിപ്പ്. വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വൈശാലി സ്വദേശിയായ 42കാരനായ അഭിഷേക് ചൗധരി എന്ന പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി വിവാഹം വരെ ഉറപ്പിക്കുന്ന തരത്തില്‍ ബന്ധം വളര്‍ന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.

സംഭാഷണത്തിനിടയില്‍, യുവതി ജലന്ധറിലും ഡല്‍ഹി എന്‍സിആറിലും തന്റെ കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തു. പിന്നാലെ അഭിഷേകിനെ ഫോറെക്സ് ട്രേഡിംഗിലേക്ക് പരിചയപ്പെടുത്തി. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 500 ഡോളര്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഡോളറില്‍ ഇടപാട് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, ടെലിഗ്രാം വഴി പ്രത്യേക അക്കൗണ്ട് നല്‍കി ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റാമെന്ന് അവകാശപ്പെട്ടു.

അഭിഷേക് ആദ്യം ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഒക്ടോബര്‍ 8ന് 10 ലക്ഷം ഒക്ടോബര്‍ 15ന് രണ്ട് ഗഡുക്കളായി 15 ലക്ഷം ഒക്ടോബര്‍ 16ന് 13 ലക്ഷം നവംബര്‍ 2ന് 10 ലക്ഷം ഇങ്ങനെ ഏകദേശം 49 ലക്ഷം രൂപ വ്യാജ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു.

ട്രേഡിംഗ് ആപ്പില്‍ വാലറ്റില്‍ വന്‍ ലാഭം കാണിച്ചിരുന്നെങ്കിലും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓരോ തവണയും പരാജയപ്പെട്ടു. പിന്നീട് ലാഭത്തിന് 30 ശതമാനം നികുതി ആവശ്യപ്പെട്ടതോടെയാണ് അഭിഷേക് താന്‍ വഞ്ചിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.

അഭിഷേക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഎന്‍എസ് 319(2), 318(4) ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പണം കൈമാറിയ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട എല്ലാ ബാങ്കുകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഡിസിപി (സൈബര്‍ & ക്രൈം) അറിയിച്ചു.

 

Continue Reading

Video Stories

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം; നിര്‍ദേശങ്ങളുമായി വിദഗ്ധര്‍

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍…

Published

on

ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് നിര്‍ണായകമാണെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, നീര്‍വീക്കം എന്നിവ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

അനസ്തെറ്റിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന്‍ വിദഗ്ധനുമായ ഡോ. കുനാല്‍ സൂദ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹൃദയത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍, ഒമേഗ3 ധാരാളമുള്ള മീനുകള്‍ ചൂര പോലുള്ള കൊഴുപ്പുള്ള മീനുകള്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്.

അപൂരിത കൊഴുപ്പില്‍പ്പെടുന്ന ഈ ഘടകം ഹൃദയം, കരള്‍, ശ്വാസകോശം, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും കോശഭിത്തി സംരക്ഷിക്കുന്നതിലും ഒമേഗ3 പ്രധാന പങ്കുവഹിക്കുന്നു.

എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പോളിഫിനോളുകളും ഇതില്‍ ധാരാളമാണ്. മോശം കൊളസ്ട്രോള്‍ (LDL) കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തക്കുഴലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. അവൊക്കാഡോ ഒലെയിക് ആസിഡ്, നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ അവൊക്കാഡോ കൊളസ്ട്രോളും രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

പ്ലാന്റ് ബേസ്ഡ് ഒമേഗ3 (ALA), പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുള്ള വാല്‍നട്ട്സ് മൊത്തം കൊളസ്ട്രോളും LDL ഉം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ബെറികള്‍ (സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി) ആന്തോസയാനിനുകള്‍, പോളിഫിനോളുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.

ഇലക്കറികള്‍ മുരിങ്ങയില, ചീരയില തുടങ്ങിയ ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ ഇവ രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു.

ആഹാരക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനുമുന്‍പ് നിര്‍ബന്ധമായും ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

Continue Reading

Film

‘ജയിലര്‍2’ന്റെ സെറ്റിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍

‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ്..

Published

on

ജയിലര്‍2 ന്റെ ഷൂട്ടിങ് ലോക്കെഷനിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍. ‘ദൃശ്യം 3’യുടെ ഷൂട്ട് കഴിഞ്ഞയുടനാണ് താരം ‘ജയിലര്‍2’ന്റെ സെറ്റിലേക്ക് പോയത്. മോഹന്‍ലാലിന്റെ പേഴ്‌സനല്‍ കോസ്റ്റ്യൂം ഡിസൈനറായ ജിഷാദ് ഷംസുദ്ദീനാണ് ഫ്‌ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവച്ചു.  മോഹന്‍ലാലിനൊപ്പം ഫ്‌ലൈറ്റില്‍ സഞ്ചരിക്കുന്ന ചിത്രം ‘ഓഫ് ടു ജെ2’ എന്ന അടിക്കുറിപ്പോടെയാണ് ജിഷാദ് പങ്കുവച്ചത്.

ഇന്നലെയാണ് ‘ദൃശ്യം 3’ സിനിമയുടെ മോഹന്‍ലാലിന്റെ ഷെഡ്യൂള്‍ പാക്കപ്പ് ആയ വിവരം പങ്കുവച്ചുകൊണ്ടുള്ള വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചത്. ഇതിന് ശേഷമാണ് ജിഷാദ് ഫ്‌ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവയ്ക്കുന്നത്.

‘ജയിലര്‍’ സിനിമയില്‍ ശ്രദ്ധേയമായ മോഹന്‍ലാലിന്റെ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തത് ജിഷാദ് ഷംസുദ്ദീന്‍ ആണ്. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ആരാധകരും ആവേശത്തിലാണ്. ‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. മാത്യുവിന്റെ രണ്ടാമത്തെ വരവിനായി കാത്തിരിക്കുന്നു എന്നും ആരാധകര്‍ കുറക്കുന്നു.

 

 

Continue Reading

Trending