Connect with us

india

‘ഡിസംബര്‍ 10നും 15നുമിടയില്‍ പ്രശ്‌നം പൂര്‍ണമായും പരിഹരിക്കും’; ക്ഷമാപണം നടത്തി ഇന്‍ഡിഗോ സി.ഇ.ഒ

യാത്രക്കാര്‍ക്ക് നേരിട്ട ഗുരുതരമായ പ്രതിസന്ധിയില്‍ യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും തിരികെ നല്‍കുമെന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ് അധികൃതര്‍ പ്രഖ്യാപിച്ചു.

Published

on

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി യാത്രാക്കാരെ ബുദ്ധിമുട്ടിലാക്കിയ ഇന്‍ഡിഗോ എയര്‍ലൈന്‍ പ്രതിസന്ധി ഡിസംബര്‍ 10നും 15നുമിടക്ക് എല്ലാ പ്രശ്‌നവും പരിഹരിക്കുമെന്ന് സി.ഇ.ഒ പീറ്റര്‍ എല്‍ബേര്‍സ്. 1000ത്തോളം സര്‍വീസുകള്‍ നാളെയും റദ്ദാക്കപ്പെടാം. എന്നാല്‍ ഡിസംബര്‍ 15ഓടെ പൂര്‍ണമായും പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യാത്രക്കാര്‍ക്കുണ്ടായ വിഷമത്തില്‍ രാജ്യത്തോട് അദ്ദേഹം പൊതുമാപ്പ് അഭ്യര്‍ഥിച്ചു.

അതിനിടെ യാത്രക്കാര്‍ക്ക് നേരിട്ട ഗുരുതരമായ പ്രതിസന്ധിയില്‍ യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും തിരികെ നല്‍കുമെന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ് അധികൃതര്‍ പ്രഖ്യാപിച്ചു.

സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ആറ് പ്രധാന മെട്രോ വിമാനത്താവളങ്ങളിലെ ഇന്‍ഡിഗോയുടെ കൃത്യസമയത്തെ പ്രകടനം വ്യാഴാഴ്ച 8.5 ശതമാനമായി കുറഞ്ഞു. അതേസമയം, ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന എല്ലാ ആഭ്യന്തര വിമാനങ്ങളും അര്‍ദ്ധരാത്രി വരെ റദ്ദാക്കിയതായി എയര്‍ലൈന്‍ അറിയിച്ചു. 400 ലധികം വിമാനങ്ങള്‍ റദ്ദാക്കി, വിവിധ വിമാനത്താവളങ്ങളില്‍ ധാരാളം വിമാനങ്ങള്‍ വൈകി.

കഴിഞ്ഞ രണ്ട് ദിവസമായി തങ്ങളുടെ ശൃംഖല കാര്യമായി തകരാറിലായെന്നും ഉപഭോക്താക്കളോട് ക്ഷമ ചോദിക്കുന്നതായും ഇന്‍ഡിഗോ പ്രസ്താവനയില്‍ പറഞ്ഞു. ഡിസംബര്‍ 8 മുതല്‍ ഫ്ളൈറ്റുകള്‍ വെട്ടിക്കുറയ്ക്കുമെന്നും 2026 ഫെബ്രുവരി 10-നകം സ്ഥിരതയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി പുനഃസ്ഥാപിക്കുമെന്നും എയര്‍ലൈന്‍ ഡിജിസിഎയെ അറിയിച്ചു. എഫ്ഡിടിഎല്‍ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിലെ തെറ്റായ വിലയിരുത്തലും ആസൂത്രണത്തിലെ പാളിച്ചകളും വ്യാപകമായ തടസ്സങ്ങള്‍ക്ക് കാരണമായെന്ന് എയര്‍ലൈന്‍ സമ്മതിച്ചു.

സിവില്‍ ഏവിയേഷന്‍ മന്ത്രി കെ രാംമോഹന്‍ നായിഡു ഇന്‍ഡിഗോയുടെ മാസ് ഫ്ളൈറ്റ് തടസ്സങ്ങള്‍ അവലോകനം ചെയ്യുകയും വിമാന നിരക്കുകള്‍ നിയന്ത്രണത്തിലാക്കി പ്രവര്‍ത്തനം അടിയന്തരമായി സ്ഥിരപ്പെടുത്താന്‍ എയര്‍ലൈനിനോട് നിര്‍ദേശിക്കുകയും ചെയ്തു. പുതിയ FDTL മാനദണ്ഡങ്ങള്‍ക്കായി തയ്യാറെടുക്കാന്‍ എയര്‍ലൈനിന് മതിയായ സമയമുണ്ടെങ്കിലും സുഗമമായ പരിവര്‍ത്തനം ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് അദ്ദേഹം കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വിവാഹമോചനം നിരസിച്ചതില്‍ കൊലപാതകം; ഭര്‍ത്താവിനെ കത്തിച്ച് കേസില്‍ ഭാര്യയുമടക്കം നാലുപേര്‍ അറസ്റ്റില്‍

മഹാരാഷ്ട്രയിലെ താനെ റൂറല്‍ പൊലീസ് ആണ് സംഭവം പുറത്തുകൊണ്ടുവന്നത്.

Published

on

മുംബൈ: വിവാഹമോചന അപേക്ഷ നിരസിച്ചതില്‍ പ്രകോപിതയായി ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് റോഡരികില്‍ ഉപേക്ഷിച്ച കേസില്‍ ഭാര്യയെയും സഹോദരനെയും അടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ താനെ റൂറല്‍ പൊലീസ് ആണ് സംഭവം പുറത്തുകൊണ്ടുവന്നത്.

താനെയിലെ ഹസീന മെഹബൂബ് ഷെയ്ഖ്, സഹോദരന്‍ ഫായിസ് സാക്കിര്‍ ഹുസൈന്‍, കൂടെ പ്രവര്‍ത്തിച്ച രണ്ട് കൂട്ടാളികള്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. നവംബര്‍ 25-ന് മുംബൈനാസിക് ഹൈവേയിലെ ഷഹാപൂരിന് സമീപം പാതി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ഹസീനയുടെ ഭര്‍ത്താവും കര്‍ണാടക ബെല്ലാരി ജില്ലയിലെ സിരുഗുപ്പ സ്വദേശിയുമായ ടിപ്പണ്ണയുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

കുടുംബവഴക്കത്തെ തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു. ഇതിന് ഇടയില്‍ വിവാഹമോചനം ആവശ്യപ്പെട്ട ഹസീനയുടെ ആവശ്യം ടിപ്പണ്ണ നിരസിച്ചതോടെ, ഭാര്യ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ കൊലപാതകം ആസൂത്രണം ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തി.

നവംബര്‍ 17-ന് ഹസീനയുടെ നിര്‍ദേശപ്രകാരം ഓട്ടോറിക്ഷാ ഡ്രൈവറായ സഹോദരന്‍ ഫായിസും കൂട്ടാളികളും ടിപ്പണ്ണയെ വിളിച്ചുകൊണ്ടുപോയി ഷഹാപൂരിലെ വനപ്രദേശത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് തെളിവുകള്‍ നശിപ്പിക്കാന്‍ മൃതദേഹം കത്തിക്കുകയും ഹൈവേയ്ക്ക് സമീപം ഉപേക്ഷിക്കുകയും ചെയ്തു.

സംഭവത്തില്‍ ഭാരതീയ ന്യായ് സംഹിതയിലെ 103(1) (കൊലപാതകം), 238 (തെളിവ് നശിപ്പിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. സഹോദരി ഹസീനയുടെ നിര്‍ദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്ന ഫായിസ് നല്‍കിയ മൊഴിയും പൊലീസ് സ്ഥിരീകരിച്ചു.

 

Continue Reading

india

ബിജെപി നേതാവിന്റെ ഭര്‍ത്താവിന്റെ ഫ്‌ലാറ്റില്‍ നിന്ന് പെണ്‍വാണിഭ സംഘം പിടിയില്‍

ബിജെപി നേതാവ് ശാലിനി യാദവിന്റെ ഭര്‍ത്താവ് അരുണ്‍ യാദവിന്റെ പേരിലുള്ള ശക്തി ശിഖ അപ്പാര്‍ട്ട്‌മെന്റിലെ 112-ാം നമ്പര്‍ ഫ്‌ലാറ്റിലായിരുന്നു.

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പെണ്‍വാണിഭ വലയങ്ങള്‍ക്കെതിരായ വ്യാപകമായ പരിശോധനകളുടെ ഭാഗമായി വാരാണസിയിലെ സിഗ്ര മേഖലയിലെ രണ്ട് സ്പാ സെന്ററുകളില്‍ നിന്ന് പെണ്‍വാണിഭ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവയില്‍ ഒന്നായി പ്രവര്‍ത്തിച്ച സ്പാ, ബിജെപി നേതാവ് ശാലിനി യാദവിന്റെ ഭര്‍ത്താവ് അരുണ്‍ യാദവിന്റെ പേരിലുള്ള ശക്തി ശിഖ അപ്പാര്‍ട്ട്‌മെന്റിലെ 112-ാം നമ്പര്‍ ഫ്‌ലാറ്റിലായിരുന്നു.

ഫ്‌ലാറ്റില്‍ നിന്നടക്കം ഒമ്പത് സ്ത്രീകളും നാല് പുരുഷന്മാരുമുള്‍പ്പെടെ ആറ് അംഗങ്ങളടങ്ങിയ പെണ്‍വാണിഭ സംഘത്തെയാണു പൊലീസ് പിടികൂടിയത്. സമീപ ജില്ലകളില്‍ നിന്നുള്ള യുവതികളാണ് കൂടുതലും. ഫ്‌ലാറ്റില്‍ നിന്ന് രജിസ്റ്ററുകളും മൊബൈല്‍ ഫോണുകളും ഉള്‍പ്പെടെയുള്ള രേഖകളും പൊലീസ് കണ്ടെത്തി.

കഴിഞ്ഞ രാത്രി ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എസ്ഒജിയും പൊലീസും ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്. സിഗ്രയ്ക്ക് പുറമേ, മഹ്‌മൂര്‍ഗഞ്ച്, ഭേലുപൂര്‍, കാന്റ് തുടങ്ങിയ പ്രദേശങ്ങളിലെ സ്പാ സെന്ററുകളിലും അന്വേഷണ സംഘം പരിശോധന നടത്തി.

സംഭവത്തെ തുടര്‍ന്ന് രംഗത്തിറങ്ങിയ ശാലിനി യാദവ്, ആരോപണങ്ങള്‍ നിഷേധിച്ച് തനിക്കെതിരെ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് വ്യക്തമാക്കി. ഫ്‌ലാറ്റ് ഭര്‍ത്താവിന്റെ പേരിലാണെന്നും, രാഷ്ട്രീയ പകപോക്കലുകളാണ് തനിക്കെതിരെ ആരോപണങ്ങള്‍ക്ക് പിന്നിലെന്നും ശാലിനി ആരോപിച്ചു.

2024 ഏപ്രില്‍ മുതല്‍ താന്‍ ഫ്‌ലാറ്റ് വാടകയ്ക്ക് നല്‍കിയതാണെന്നും അവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും അരുണ്‍ യാദവ് വിശദീകരിച്ചു. നഗരത്തില്‍ തനിക്ക് ഒന്നിലധികം സ്വത്തുക്കള്‍ ഉണ്ടെന്നും, പതിവ് ബിസിനസിന്റെ ഭാഗമായി വാടകയ്ക്ക് നല്‍കിയതാണെന്നും അദ്ദേഹം പറഞ്ഞു.

 

Continue Reading

india

ഹിജാബ് വിലക്കുമായി മുംബൈയിലെ കോളജ്; വിദ്യാർഥി പ്രതിഷേധത്തിന് പിന്നാലെ തീരുമാനം പിൻ‌വലിച്ച് അധികൃതർ

​ഗേറ്റിന് പുറത്തുവച്ച് ഹിജാബും നിഖാബും അഴിച്ച ശേഷമേ അകത്തേക്ക് കയറാവൂ എന്നും സർക്കുലറിൽ നിർദേശിച്ചിരുന്നു

Published

on

മുംബൈ: മുംബൈയിലെ കോളജിൽ ഹിജാബ് വിലക്കുമായി അധികൃതർ. വിദ്യാർഥിനികൾ പ്രതിഷേധവുമായി രം​ഗത്തെത്തിയതോടെ വിവാദ നടപടി കോളജ് അധികൃതർ പിൻവലിച്ചു. ഗോർ​ഗാവിലെ വിവേക് വിദ്യാലയ ആൻഡ് ജൂനിയർ കോളജിലാണ് ക്യാംപസിലും ക്ലാസ് മുറികളിലും ഹിജാബിനും നിഖാബിനും വിലക്ക് ഏർപ്പെടുത്തിയത്. ​കഴിഞ്ഞയാഴ്ചയായിരുന്നു ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.

​ഗേറ്റിന് പുറത്തുവച്ച് ഹിജാബും നിഖാബും അഴിച്ച ശേഷമേ അകത്തേക്ക് കയറാവൂ എന്നും സർക്കുലറിൽ നിർദേശിച്ചിരുന്നു. മാനേജ്മെന്റിന്റെ പെട്ടെന്നുള്ള നീക്കത്തിൽ നിരവധി വിദ്യാർഥികൾ പ്രതിസന്ധിയിലാവുകയും എതിർപ്പറിയിക്കുകയും തീരുമാനം പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ വിദ്യാർഥിനികളുടെ ആവശ്യം മുഖവിലയ്ക്കെടുക്കാൻ മാനേജ്മെന്റ് തയാറായില്ല.

ഇതോടെ, ഏതാനും വിദ്യാർഥിനികൾ ക്യാംപസിന് പുറത്ത് നിരാഹാര സമരം ആരംഭിക്കുകയായിരുന്നു. എഐഎംഐഎം വനിതാ വിഭാഗം വൈസ് പ്രസിഡന്റ് അഡ്വ. ജഹനാര ഷെയ്ഖ് വിദ്യാർഥികളെ കണ്ട് പിന്തുണയറിയിക്കുകയും കോളജിലെ അന്യായ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വർഷങ്ങളായി കാമ്പസിൽ അനുവദനീയമായിരുന്ന ബുർഖ ധരിക്കാനുള്ള അവകാശം മാത്രമാണ് വിദ്യാർഥികൾ ആവശ്യപ്പെടുന്നതെന്നും അവർ പറഞ്ഞു.

പ്രതിഷേധം ശക്തിയാർജിച്ചതോടെ, മാനേജ്‌മെന്റിന് തീരുമാനം പുനഃപരിശോധിക്കാൻ രണ്ട് ദിവസത്തെ സമയം നൽകണമെന്ന് പൊലീസ് വിദ്യാർഥികളോട് ആവശ്യപ്പെട്ടു. എന്നാൽ, രണ്ട് ദിവസത്തിന് ശേഷവും കോളജ് തീരുമാനം പുനഃപരിശോധിക്കാൻ തയാറാകാതിരുന്നതോടെ വിദ്യാർഥികൾ വ്യാഴാഴ്ചയും പ്രതിഷേധം തുടർന്നു.

ഇതോടെ, കോളജ് മാനേജ്മെന്റ് വഴങ്ങുകയും വിലക്ക് മാറ്റാൻ തയാറാണെന്ന് വൈകീട്ടോടെ അറിയിക്കുകയുമായിരുന്നു. വിദ്യാർഥിനികൾക്ക് ഹിജാബ് ധരിച്ച് കോളജിൽ വരാമെന്നും എന്നാൽ മുഖം മറയുന്നതിനാൽ നിഖാബ് ധരിക്കാൻ പാടില്ലെന്നും മാനേജ്മെന്റ് അറിയിച്ചു.

വൈകീട്ടോടെ, ഒരു കത്തുമായി പൊലീസ് സ്റ്റേഷനിലെത്തിയ പ്രിൻ‌സിപ്പലും വൈസ് പ്രിൻസിപ്പലും ട്രസ്റ്റിയുമടക്കമുള്ളവർ കോളജിൽ ഹിജാബ് അനുവദിനീയമാണെന്നും നിഖാബിന് മാത്രമാണ് വിലക്കുള്ളതെന്നും അറിയിച്ചു. ഇതിൽ പ്രതിഷേധക്കാർ സംതൃപ്തരാണെന്നും പ്രശ്നം സമാധാനപരമായി അവസാനിച്ചെന്നും പൊലീസ് പറഞ്ഞു.

അതേസമയം, കോളജിന് ക്യാംപസിന് പുറത്ത് പ്രതിഷേധിച്ച വിദ്യാർഥിനികൾക്കെതിരെ പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ പ്രതിഷേധിച്ചെന്നാരോപിച്ചാണ് നടപടി. സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുമായി വിദ്യാർഥിനികൾ തർക്കിച്ചെന്നും ആറ് വിദ്യാർഥിനികൾക്കെതിരെ നിയമവിരുദ്ധമായി സംഘം ചേർന്നതിന് കേസെടുത്തിട്ടുണ്ടെന്നും ഉദ്യോ​ഗസ്ഥർ അറിയിച്ചു.

Continue Reading

Trending