Connect with us

Video Stories

ഫെഡറര്‍ വീണു നദാല്‍ സെമിയില്‍

Published

on

 

ന്യൂയോര്‍ക്: യു.എസ് ഓപണ്‍ ടെന്നീസിന്റെ പുരുഷ വിഭാഗം സിംഗിള്‍സില്‍ ആദ്യമായി റോജര്‍ ഫെഡറര്‍-റാഫേല്‍ നദാല്‍ ക്ലാസിക് സെമി ഫൈനല്‍ പ്രതീക്ഷിച്ച ടെന്നീസ് പ്രേമികള്‍ക്ക് നിരാശ. രണ്ട് മണിക്കൂര്‍ 51 മിനിറ്റ് നീണ്ട ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വിസ് താരം റോജര്‍ ഫെഡററെ അര്‍ജന്റീനക്കാരന്‍ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പൊട്രോ അട്ടിമറിച്ചു.
നാലു സെറ്റു നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു 24 കാരനായ അര്‍ജിന്റീനക്കാരന്‍ സ്വിസ് താരം ഫെഡററെ തറപറ്റിച്ചത്. സ്‌കോര്‍ 7-5, 3-6, 7-6, 6-4. ആദ്യ സെറ്റില്‍ നന്നായി പൊരുതി സെറ്റ് കൈവിട്ട ഫെഡറര്‍ രണ്ടാം സെറ്റില്‍ ഗംഭീര തിരിച്ചു വരവ് നടത്തിയെങ്കിലും മൂന്നും നാലും സെറ്റുകളില്‍ ഈ മികവ് പ്രകടിപ്പിക്കാനായില്ല. സീസണില്‍ ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റുകളില്‍ 18-0ന്റെ റെക്കോര്‍ഡുമായാണ് ഫെഡറര്‍ ഡെല്‍പൊട്രോയ്‌ക്കെതിരെ കളിക്കാനിറങ്ങിയത്. എന്നാല്‍ പുറം വേദന മൂലം ബുദ്ധിമുട്ടുന്ന ഫെഡറര്‍ മത്സരത്തില്‍ രണ്ടാം സെറ്റൊഴികെ ഒരിക്കല്‍ പോലും തന്റെ ഫോമിന് അടുത്തെത്തിയില്ല.
2009ലെ യു.എസ് ഓപണ്‍ ജേതാവായ ഡെല്‍പൊട്രോയ്ക്ക് സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാലാണ് എതിരാളി. നദാല്‍ ക്വാര്‍ട്ടറില്‍ റഷ്യയുടെ 19കാരന്‍ ആേ്രന്ദ റൂബലേവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് സെമിയിലെത്തിയത്. സ്‌കോര്‍ 6-1, 6-2, 6-2. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും നദാലിന് ഭീഷണി ഉയര്‍ത്താന്‍ റൂബലേവിന് കഴിഞ്ഞില്ല.
നദാല്‍ തനിക്ക് ചില പാഠങ്ങള്‍ പഠിപ്പിച്ചു തന്നുവെന്നായിരുന്നു തോല്‍വിയെ കുറിച്ച് റഷ്യന്‍ താരത്തിന്റെ പ്രതികരണം. വീണ്ടും കണ്ടു മുട്ടുമ്പോള്‍ കുറേക്കൂടി നന്നായി കളിക്കാന്‍ താന്‍ കഠിനമായ പരിശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 2001ല്‍ ആന്‍ഡി റോഡിക്ക് ക്വാര്‍ട്ടറിലെത്തിയതിനു ശേഷം യു.എസ് ഓപണ്‍ ക്വാര്‍ട്ടറിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് റൂബലേവ്. അതേ സമയം വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരം ചെക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്‌കോവയെ അമേരിക്കയുടെ കൊകൊ വാന്‍ഡേവെഗെ അട്ടിമറിച്ചു.
സ്‌കോര്‍ 7-6, 6-3. കൊകൊ വാന്‍ഡേവെഗെ സെമിയിലെത്തിയതോടെ ഇത്തവണത്തെ വനിതാ വിഭാഗം സെമി ഫൈനല്‍ അമേരിക്കന്‍ താരങ്ങള്‍ തമ്മിലുള്ള മത്സരം മാത്രമായി മാറി. കാണികളുടെ അകമഴിഞ്ഞ പിന്തുണയോടെ മല്‍സരിച്ച കൊകൊക്കെതിരെ ആദ്യ സെറ്റില്‍ ഒപ്പത്തിനൊപ്പം പോരാടിയ പ്ലിസ്‌കോവ രണ്ടാം സെറ്റില്‍ കാര്യമായ വെല്ലുവിളികള്‍ കൂടാതെ കീഴടങ്ങി. മത്സരത്തിലുടനീളം താളം കണ്ടെത്താനാവാതെ ദേഷ്യം പിടിക്കുന്ന പ്ലിസ്‌കോവയെയാണ് കാണാനായത്.
കേവലം രണ്ട് എയ്‌സുകള്‍ മാത്രം ഉതിര്‍ത്ത പ്ലിസ്‌കോവ 21 അണ്‍ഫോഴ്‌സ്ഡ് എററുകളാണ് മത്സരത്തില്‍ വരുത്തിയത്. ഇതിലും നന്നായി കളിക്കാന്‍ തനിക്ക് ആവുമായിരുന്നു.
എന്നാല്‍ ഇന്നത്തെ മത്സരത്തില്‍ താന്‍ കളിച്ചത് മോശം ഫോമിലാണെന്നായിരുന്നു മത്സര ശേഷം പ്ലിസ്‌കോവയുടെ പ്രതികരണം. തോല്‍വിയോടെ പ്ലിസ്‌കോവയെ പിന്തള്ളി സ്‌പെയിനിന്റെ ഗാര്‍ബൈന്‍ മുഗുരുസ ഒന്നാം റാങ്കിന് അര്‍ഹയാവുകയും ചെയ്തു. സെമിയില്‍ അമേരിക്കയുടെ തന്നെ മാഡിസണ്‍ കീയ്‌സാണ് കോകോയുടെ എതിരാളി.
എസ്‌തോണിയയുടെ കൈയ കനേപിയെ 6-3, 6-3 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് കീയ്‌സ് സെമി പ്രവേശം നേടിയത്. അമേരിക്കയുടെ തന്നെ വീനസ് വില്യംസും സ്ലോവേന്‍ സ്‌റ്റെഫാന്‍സണും നേരത്തെ തന്നെ സെമിയില്‍ സ്ഥാനം നേടിയിരുന്നു.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending