X

തീവ്രവാദത്തിനെതിരെ യു.എസില്‍ വിത്യസ്ഥമായ പ്രതിരോധം

വാഷിങ്ടണ്‍: തീവ്രവാദത്തിനെതിരെ സാമൂഹിക പ്രതിരോധം തീര്‍ക്കുകയാണ് യുഎസിലെ മഹാനഗരങ്ങള്‍. കേട്ടറിഞ്ഞതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്ഥമായ ഭരണ ഇടപെടല്‍. വിചാരണയും തടവുശിക്ഷയും നടപ്പാക്കുന്നതിനു മുന്‍പു തീവ്രവാദ ആശയങ്ങളില്‍ നിന്നു തിരിച്ചു വരവിനുള്ള അവസരമൊരുക്കുകയാണ് ആദ്യ നടപടിയെന്ന് ഹെനപിന്‍ കൗണ്ടി ഷെരീഫ് റിച്ചാര്‍ഡ് ഡബ്ലു സ്റ്റാനക് പറയുന്നു. വിചാരണകൊണ്ട് കുറ്റവാളിയെ ശിക്ഷിക്കാനാവും. എന്നാല്‍, തിരിച്ചു വരവിനു അവസരമൊരുക്കുമ്പോള്‍ ഒരു നല്ല മനുഷ്യനെ രാജ്യത്തിന് ലഭിക്കും. സാമൂഹിക ബോധവല്‍ക്കരണത്തിലൂടെയും ചിട്ടയാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെയും തീവ്രവാദ ആശയ പ്രചാരണം തടയാനാകും. ഇതിനു വളര്‍ന്നു വരുന്ന തലമുറയെ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. യുഎസില്‍ ഏറ്റവും കൂടുതല്‍ സോമാലിയന്‍ കുടിയേറ്റക്കാര്‍ താമസിക്കുന്ന മിനിസോട്ടയില്‍ ഒട്ടേറെ പേര്‍ തീവ്രവാദ സംഘടനയായ അല്‍ ശബാബില്‍ ചേര്‍ന്നതായി വിവരം ലഭിച്ചു. ഇതിനു പിന്നാലെയാണ് തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ നിന്നും യുവാക്കളെ പിന്തിരിപ്പിക്കാന്‍ പ്രത്യേക പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. എന്നാല്‍, സുപ്രധാന കേസുകളില്‍ ശിക്ഷയും നടപ്പാക്കുന്നുണ്ട്. 2014ല്‍ ഐഎസില്‍ പ്രവര്‍ത്തിക്കാന്‍ പോയ ഒന്‍പത് പേരെ പിടികൂടുകയും 30 വര്‍ഷം തടവിന് ശിക്ഷിക്കുകയും ചെയ്തു. മാതാപിതാക്കളെ കേന്ദ്രീകരിച്ചും പ്രവര്‍ത്തനം നടക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ കുട്ടികള്‍ നടത്തുന്ന ഇടപെടല്‍ അവസാനിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഹെനപിന്‍ ഷെരീഫ് പറഞ്ഞു. സോമാലിയയിലെ ആഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്ന് അഭയാര്‍ത്ഥിയായി മാറിയ അബ്ദി മാലിക് മുഹമ്മദാണ് ഹെനപിന്‍ കൗണ്ടിയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

chandrika: