Article
ചിത്രങ്ങളെ പോലും ഭയക്കുന്നവര്‍
കോവിഡ് ദുരന്തവുമായി ബന്ധപ്പെട്ട് സത്യസന്ധമായി കണക്കുകള്‍ സൂക്ഷിക്കാനും യഥാസമയം അത് രാജ്യത്തെ ബോധ്യപ്പെടുത്താനും ഭരണകൂടം വിസമ്മതിച്ചുകൊണ്ടേയിരുന്നു
അഡ്വ. ഇ.ആര് വിനോദ്
ആസ്ട്രേലിയന്‍ മണ്ണില്‍ ടീം ഇന്ത്യ ക്രിക്കറ്റ് പരമ്പര സ്വന്തമാക്കിയ 2021 ജനുവരിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അസമിലെ തേസ്പൂര് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തത്. ടീം ഇന്ത്യയുടെ വിജയത്തെ പ്രശംസിച്ചു കൊണ്ട് മോദി പറഞ്ഞു ‘നമ്മള് ഇരട്ടവിജയം നേടിയിരിക്കുന്നു. ക്രിക്കറ്റ് ആസ്ട്രേലിയ നമ്മുടെ യുവത്വത്തിന്മുന്നില്‍ മുട്ടുമടക്കി. നമ്മുടെ വീറുറ്റ പോരാട്ടത്തിലൂടെ നാം കൊറോണയേയും കീഴടക്കി’. ഈ പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയെന്നോണം മാര്‍ച്ചു മാസത്തില്‍ പ്രയാഗ്രാജില് (അലഹബാദ്) നടക്കുന്ന കുംഭമേളയിലേക്ക് ഭക്തരെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യങ്ങള്‍ പ്രമുഖ പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഏപ്രില്‍ മാസത്തില്‍ ബംഗാള്‍ പിടിച്ചെടുക്കാനുള്ള രാഷ്ട്രീയ യുദ്ധത്തില്‍ ബി.ജെ.പിയെ മുന്നില്‍നിന്ന് നയിച്ച് മോദി തുടരെത്തുടരെ ബംഗാളിലെത്തി മഹാറാലികളിലൂടെ പാര്‍ട്ടി പ്രവര്‍ത്തകരെ ഉന്മത്തരാക്കി. അപ്പോഴേക്കും ഡല്‍ഹി, യു.പി, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആശുപത്രികള്‍ ഓക്സിജന്‍ ക്ഷാമംകൊണ്ട് ശ്വാസംമുട്ടി മരിച്ചു തുടങ്ങിയിരുന്നു.
കോവിഡ് ദുരന്തവുമായി ബന്ധപ്പെട്ട് സത്യസന്ധമായി കണക്കുകള്‍ സൂക്ഷിക്കാനും യഥാസമയം അത് രാജ്യത്തെ ബോധ്യപ്പെടുത്താനും ഭരണകൂടം വിസമ്മതിച്ചുകൊണ്ടേയിരുന്നു. കോവിഡിന്റെ ആദ്യ തരംഗത്തില്‍ അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണിനെ തുടര്‍ന്ന് കൂട്ടപലായനത്തിന് വിധേയരായ തൊഴിലാളികളില്‍ എത്രപേര്‍ക്ക് ജീവഹാനി സംഭവിച്ചുവെന്ന കണക്ക് ചോദിച്ചപ്പോള്‍ അങ്ങിനെയൊരു കണക്ക്തന്നെ സൂക്ഷിച്ചിട്ടില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ മറുപടി. ഈ പശ്ചാത്തലത്തിലാണ് ബ്രൗണ്‍ സര്‍വകലാശാലയിലെ ഡീനായ ഡോ. ആശിഷ് കെ ഝാ പറഞ്ഞത് ‘ചോദ്യങ്ങളെ നിങ്ങള്‍ക്ക് അവഗണിക്കാം. ടെസ്റ്റുകളുടെ എണ്ണം പരമാവധി കുറക്കാം. രോഗികളുടെ എണ്ണത്തിലും വെട്ടിക്കുറവ് നടത്താം. പക്ഷേ മരണത്തെ നിങ്ങള്‍ക്ക് അവഗണിക്കാനോ കുറച്ചുകാണിക്കാനോ സാധിക്കില്ല’.
നഗരങ്ങള്‍ തുറക്കുന്നതിന്റേയും ഒത്തുചേരലുകളുടേയും ആഘോഷങ്ങളുടേയും വാക്സിനേഷനുകളുടേയും ചിത്രങ്ങളാണ് കഴിഞ്ഞ മാസങ്ങളില്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും പുറത്തുവിട്ടതെങ്കില്‍ ആശുപത്രികളില്‍ കിടക്കകള്‍ കിട്ടാതെ ഉഴലുന്നതിന്റേയും ഓക്സിജന്‍ ലഭിക്കാതെ ശ്വാസംമുട്ടി പിടയുന്ന രോഗികളുടേയും ശ്മശാനങ്ങളില്‍നിന്നുയരുന്ന പുകച്ചുരുളുകളുടേയും ചിത്രങ്ങളായിരുന്നു ഇന്ത്യയില്‍നിന്ന് പുറത്തുവന്നത്. ദുരന്ത കാലത്തെ പ്രതിസന്ധികളും പ്രയാസങ്ങളും സത്യസന്ധമായി ജനങ്ങളെ അറിയിക്കുന്നതിലും ബോധ്യപ്പെടുത്തുന്നതിലും ഭരണകൂടവും ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളും കുറ്റകരമായി മൗനം പാലിക്കുകയോ ബോധപൂര്‍വമായ അവഗണനയോ കാട്ടി. എന്നാല്‍ അപ്പോഴും ഇന്ത്യന്‍ ദുരന്തം തുറന്നുകാട്ടുന്നതില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിജയിച്ചു. പ്രശസ്തമായ ടൈം മാസിക ഒീം ങീറശ ളമശഹലറ ൗ?െ (മോദി എങ്ങനെയാണ് നമ്മെ തോല്പിച്ചത്?) എന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി യെ പേരെടുത്ത് കുറ്റപ്പെടുത്തി കവര്‍സ്റ്റോറി നല്കിയപ്പോള് ഇന്ത്യാടുഡേയെന്ന ഇന്ത്യന്‍ മാധ്യമം നല്കിയ തലവാചകം (പരാജയപ്പെട്ട ഭരണകൂടം; ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? എന്താണ് ചെയ്യേണ്ടത്?) എന്ന് പൊതിഞ്ഞുകെട്ടി പറയുക മാത്രമായിരുന്നു ചെയ്തത്.
കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതശരീരങ്ങള്‍ കൂട്ടത്തോടെ സംസ്കരിക്കുന്ന ഇന്ത്യയിലെ വിവിധ ശ്മശാനങ്ങളില്‍നിന്നുള്ള ചിത്രങ്ങള്‍ മനുഷ്യ ഹൃദയങ്ങളില്‍ നെരിപ്പോടുകളായി. ദുരന്തം കൈകാര്യംചെയ്യുന്നതില്‍ ഭരണകൂടത്തിന് സംഭവിച്ച അക്ഷന്തവ്യമായ പരാജയം ജനങ്ങളിലേക്ക് അന്താരാഷ്ട്ര മാധ്യമങ്ങളും രാജ്യത്തെ സമൂഹമാധ്യമങ്ങളും എത്തിച്ചുകൊണ്ടിരുന്നത് ഭരണകൂടത്തിന് തലവേദനയായി മാറി. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ ശ്മശാനത്തില്‍ തകരഷീറ്റുകൊണ്ട് മറച്ച് അതിന് മുകളില്‍ ‘ഇവിടെ ഹിന്ദു ആചാരപ്രകാരമാണ് മൃതദേഹങ്ങള്‍ സംസ്കരിക്കപ്പെടുന്നത്. അതിനാല്‍ ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും നിരോധിക്കപ്പെട്ടിരിക്കുന്നു. അങ്ങിനെ ചെയ്യുന്നവര്‍ പ്രോസിക്ക്യൂട്ട് ചെയ്യപ്പെടും’ എന്ന ബാനര്‍ സ്ഥാപിക്കപ്പെട്ടത് ഈ പശ്ചാത്തലത്തിലായിരുന്നു. വിനോദ സഞ്ചാരത്തിനെത്തിയിരുന്ന സ്വദേശികളും വിദേശികളുമായ സഞ്ചാരികള്‍ ബനാറസിന്റെ തീരങ്ങളിലെ പരസ്യമായ സംസ്കാര ചടങ്ങുകളുടെ ചിത്രങ്ങള്‍ എത്രയോ പതിറ്റാണ്ടുകളായി ചിത്രീകരിച്ചിരുന്നു. അന്നൊന്നും അത് ആചാരത്തിന്റെ പേരില്‍ ചോദ്യംചെയ്യപ്പെടുകയോ നിരോധിക്കപ്പെടുകയോ കുറ്റകരമായി പ്രഖ്യാപിക്കപ്പെടുകയോ ചെയ്തിരുന്നില്ല എന്ന് ഓര്‍ക്കണം.
സമാനതകളില്ലാത്ത ദുരിതപര്‍വങ്ങള്‍താണ്ടി രാജ്യം കിതച്ചും ദീര്‍ഘമായി നിശ്വസിച്ചും മുന്നോട്ട്പോകുന്നതിനിടയിലാണ് ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച രാജ്യ തലസ്ഥാനത്ത് മോദി സര്‍ക്കാര്‍ സെന്‍ട്രല്‍ വിസ്തയെന്ന പേരില്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ പണി തകൃതിയായി നടത്തിക്കൊണ്ടിരിക്കുന്നത്. ഗോരഖ്പൂരിനു സമാനമായി ഈ പ്രവൃത്തികളുടെ ചിത്രീകരണവും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ചിത്രീകരണത്തിനും ചിത്രങ്ങള്‍ക്കും കര്‍ശന നിയന്ത്രണവും നിരോധനവും നിലനില്‍ക്കുമ്പോള്‍പോലും പൂര്‍ണ്ണമായി സംസ്കരിക്കാത്തതും പാതിവെന്തതുമായ മൃതശരീരങ്ങള്‍ ഗംഗയിലൂടെ ഒഴുകി നടക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ലോകം മുഴുക്കെ വൈറലായി എന്ന ഭരണകൂടങ്ങള്‍ക്ക് നാണക്കേടായി. 2020 സെപ്തംബറിലായിരുന്നു ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ മുന്നോക്ക ജാതിക്കാരായ യുവാക്കള്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗം നടത്തി ദലിത് യുവതിയെ കൊലചെയ്തത്. ഇരയുടെ മൃതദേഹം ധൃതിയില്‍ രാത്രിയുടെ അന്ത്യയാമത്തില്‍ കുട്ടിയുടെ മാതാപിതാക്കളേയും ബന്ധുക്കളേയും ബന്ധനസ്ഥരാക്കി കത്തിച്ചുകളഞ്ഞത് യു.പി പൊലീസായിരുന്നു. കത്തിയമരുന്ന ചിതയ്ക്കും ഉയര്‍ന്നുപൊങ്ങുന്ന പുകച്ചുരുളുകള്‍ക്കും കാവല്നില്ക്കുന്ന ഉത്തര്‍പ്രദേശ് പൊലീസിലെ രണ്ട് കോണ്‍സ്റ്റബിള്‍മാരുടെ ചിത്രം ദി പ്രിന്റ് എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ഫോട്ടോഗ്രാഫര്‍ മനീഷ മോണ്ഡല് ആയിരുന്നു പകര്‍ത്തിയത്.
ആ ചിത്രമാണ് നിഷ്ടൂരമായ കുറ്റകൃത്യത്തിന്റെ ആഴവും പരപ്പും ലോകത്തിനു മുന്നില്‍ ബോധ്യപ്പെടുത്താന്‍ സഹായിച്ചത്. ലോക്ഡൗണ്‍ പലായനത്തിനിടയില്‍ ഭക്ഷണവും വെള്ളവും ലഭിക്കാതെ പട്ടിണികൊണ്ട് റയില്‍വെ പ്ലാറ്റ്ഫോമില്‍ മരിച്ചുകിടക്കുന്ന അമ്മയെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന കുഞ്ഞിന്റെ ചിത്രം ലോകത്തിന്റെ കരളലിയിപ്പിച്ചു. കൂട്ടപലായനം നടത്തുന്നവര്‍ക്ക്നേരെ ആ ഉദ്യമത്തില്‍നിന്ന് പിന്തിരിയാന് ഭരണകൂടം കീടനാശിനി സ്പ്രേ ചെയ്യുന്ന ചിത്രവും ദുരന്ത മുഖത്തെ ഭരണകൂട ഭീകരത ലോകത്തിനുമുന്നില്‍ തുറന്നുകാട്ടി. ഭരിക്കുന്നവരുടെ കഴിവുകേടുകളും കുറ്റകൃത്യങ്ങളും അനാവരണംചെയ്യുന്ന ഇത്തരം ചിത്രങ്ങള്‍ സമൂഹ മനസാക്ഷിയെ ഉണര്‍ത്തി തുടങ്ങിയപ്പോഴാണ് സുപ്രീംകോടതിയില്‍ കേസ് വാദിക്കുന്നതിനിടയില്‍ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന് തുഷാര്‍ മേത്തക്ക് ഇത്തരം ഫോട്ടോഗ്രാഫര്‍മാര്‍ക്ക് കഴുകന്റെ മനസ്സാണെന്ന് കുറ്റപ്പെടുത്താന്‍ തോന്നിയത്.
ചിത്രങ്ങള്‍ക്കുള്ള പ്രസക്തിയും പ്രാധാന്യവും തിരിച്ചറിയാന്‍ മോദിയോളം പോന്ന ബുദ്ധി മറ്റൊരു ഭരണാധികാരിക്കും സമീപകാലത്ത് ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. ഒച്ചിഴയുന്ന വേഗതയില്‍ മാത്രം ഇന്ത്യയില്‍ കോവിഡിനെതിരായ വാക്സിനുകള്‍ ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുമ്പോള്‍പോലും വാക്സിനെടുത്തയാളുകള്‍ക്ക് നല്കുന്ന സര്‍ട്ടിഫിക്കറ്റില്‍ തന്റെ ചിത്രം പതിപ്പിക്കാന്‍ അദ്ദേഹം മറന്നില്ല. കോവിഡ് അവസാനിപ്പിച്ച് എന്നെങ്കിലും ഈ മഹാദുരന്തത്തെകുറിച്ച് ലോകം ചര്‍ച്ച ചെയ്യുമ്പോള്‍ ഈ മഹാമാരിയെ പ്രതിരോധിക്കാന്‍ ഇന്ത്യയില്‍ നേതൃത്വം നല്‍കിയത് നരേന്ദ്രമോദി യെന്ന ഭരണാധികാരിയായിരുന്നുവെന്ന് ഈ ചിത്രത്തെകൊണ്ട് അടയാളപ്പെടുത്താനാണ് മോദി വെമ്പല്‍കൊണ്ടത്.
1943 ലെ ബംഗാള്‍ ക്ഷാമ കാലത്ത് പട്ടിണികൊണ്ട് മരിച്ചുവീണ പതിനായിരങ്ങളെ കുറിച്ചുള്ള വാര്‍ത്തകളും ചിത്രങ്ങളും മനുഷ്യ നിര്‍മ്മിതമായ ക്ഷാമത്തിന് കാരണമായ ഭരണകൂട പരാജയങ്ങളും ലോകത്തിന്മുന്നില്‍ സത്യസന്ധമായി അവതരിപ്പിച്ചത് കല്‍ക്കത്തയില്‍ നിന്നുള്ള ദി സ്റ്റേറ്റ്സ്മാന് പത്രത്തിന്റെ ഇംഗ്ലീഷുകാരനായ എഡിറ്ററായിരുന്നു. ഭരണകൂട വീഴ്ചകളെ വിമര്‍ശിക്കാന്‍ ബ്രിട്ടീഷ് പൗരത്വം അദ്ദേഹത്തിന് തടസ്സമേ ആയിരുന്നില്ല. അന്താരാഷ്ട്രരംഗത്ത് കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വാര്‍ത്തയും ചിത്രങ്ങളിലൊന്നും അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്നായിരുന്നു. ജോര്‍ജ് #ോയിഡ് എന്ന കറുത്ത വര്‍ഗക്കാരനെ പട്ടാപകല്‍ നിലത്തിട്ട് ഷൂസിട്ട കാലുകൊണ്ട് ചവിട്ടി ശ്വാസംമുട്ടിക്കുന്ന ഡെറക് ഷോവിന് എന്ന വെളുത്ത വര്‍ഗകാരനായ പൊലീസുകാരന്റെ വംശീയാതിക്രമത്തിന്റെ മൃഗീയതയായിരുന്നു അത്. ഇതിനെതിരായി അമേരിക്കയിലുണ്ടായ പ്രക്ഷോഭം ഏതാണ്ട് 1960 ലെ സിവില്‍ അവകാശ മുന്നേറ്റ പ്രക്ഷോഭത്തിന് സമാനമായ രീതിയിലായിരുന്നു. ഈ ചിത്രത്തിന് തൊട്ടുമുമ്പ് റോയിട്ടേഴ്സ് എന്ന അന്താരാഷ്ട്ര മാധ്യമം ഡ്രോണ്‍ ഉപയോഗിച്ച് പകര്‍ത്തിയ ചിത്രങ്ങള്‍ കോവിഡ് 19 ല്‍ ജീവന് നഷ്ടപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്കരിച്ചിരുന്ന ഹാര്‍ട്ട് ഐലന്‍ഡ് എങ്ങിനെയാണ് ശവങ്ങളുടെ നഗരമായി മാറിയതെന്ന് ലോകത്തിന് കാണിച്ചുതന്നു. ഈ ചിത്രങ്ങളെ അമേരിക്കന്‍ ഭരണകൂടം സമീപിച്ചത് ഇന്ത്യന്‍ ഭരണകൂടങ്ങള്‍ സമീപിക്കുന്ന രീതിയിലായിരുന്നില്ല. അവര്‍ ചിത്രങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയോ ചിത്രം പകര്‍ത്തിയവരെ പ്രോസിക്യൂട്ട് ചെയ്യുകയോ ചെയ്തില്ല. പകരം യാഥാര്‍ഥ്യം പറയുന്ന ചിത്രങ്ങളില്‍നിന്ന് ആരോഗ്യ മേഖലയേയും ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങളേയും മെച്ചപ്പെടുത്താനുള്ള പാഠം ഉള്‍ക്കൊള്ളുകയായിരുന്നു.
2020 മെയ് 24 നാണ് അമേരിക്കയില്‍ കോവിഡ് മരണങ്ങള് ഒരു ലക്ഷമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടത്. അന്നേദിവസം പുറത്തിറങ്ങിയ ന്യൂയോര്‍ക്ക് ടൈംസിന്റെ മുഖപേജില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞ ആയിരം രോഗികളുടെ പേരും പ്രായവും മേല്‍വിലാസവും പ്രസിദ്ധീകരിക്കപ്പെട്ടു. മഹാദുരന്ത കാലത്ത് മരണമടഞ്ഞവര്‍ കേവലം സംഖ്യകളല്ലെന്നും അവരെ ചരിത്രം അടയാളപ്പെടുത്തി വെക്കുകയാണെന്നും ഉദ്ഘോഷിക്കുകയായിരുന്നു ആ പ്രവൃത്തിയിലൂടെ ന്യൂയോര്‍ക്ക് ടൈംസ് ചെയ്തത്. ചിത്രങ്ങള്‍ക്കെതിരായ പോരാട്ടത്തിലൂടെ ഓര്‍മ്മകള്‍ക്കെതിരായ യുദ്ധം നയിക്കുകയാണെന്ന് ഇന്ത്യ ഓരോ നിമിഷവും ലോകത്തെ ബോധ്യപ്പെടുത്തുന്നുണ്ട് ഈ കെട്ട കാലത്ത്. ഹിതകരമല്ലാത്ത ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരും ഭരണകൂട വീഴ്ചകളെ തുറന്നുകാട്ടുന്നവരും രാജ്യദ്രോഹികളായിമാറുന്ന വര്‍ത്തമാനകാല ഇന്ത്യന്‍ യാഥാര്‍ഥ്യം കോവിഡിനോളംതന്നെ ഭീകരമാണ്.
താര ആരാധന എല്ലായിടത്തും ഉണ്ട്. ദക്ഷിണേന്ത്യയില്‍ ഇക്കാര്യത്തില്‍ എല്ലാവരേക്കാളും ഒരുപടി മുന്നിലാണ് തമിഴകം. തിരശ്ശീലയില്‍ അനീതിക്കെതിരെ പൊട്ടിത്തെറിക്കുന്ന നായകന്മാര് രാഷ്ട്രീയ ഗോദയിലേക്കിറങ്ങുമ്പോള്‍ അല്പമൊരു പ്രതീക്ഷയും ചിലരൊക്കെ വെച്ചു പുലര്‍ത്തും. എന്നാല്‍ രാഷ്ട്രീയവും വെള്ളിത്തിരയും രണ്ടാണെന്ന് ഇവര്‍ തന്നെ താമസിയാതെ മനസിലാക്കി തരികയും ചെയ്യും. ഇതില്‍ ഏറ്റവും പുതിയത് വിജയിയുടെ വരവാണ്. അതിരുവിട്ട വൈകാരിക അടുപ്പവും നായകന്റെ ഉത്തരവാദിത്ത മില്ലായ്മയും ഒന്ന് ചേര്‍ന്നപ്പോള്‍ കരൂരില്‍ അത് നഷ്ടമാക്കിയത് 41 ജീവനുകളാണ്. വിജയ് സിനിമയെ പോലെ തന്നെയാണ് രാഷ്ട്രീയവും കാണുന്നതെന്ന് കരൂര്‍ വ്യക്തമാക്കിത്തരുന്നു. ജനസേവനത്തിനിറങ്ങിയ സൂപ്പര്‍ സ്റ്റാര്‍ കരിങ്കുപ്പായക്കാരായ അംഗരക്ഷകരുടെ സുരക്ഷയില്‍ സേഫ് സോ ണില്‍ വിരാജിക്കുമ്പോള്‍ നായകനെ ഒന്ന് തൊടാനായി എത്തുന്ന ആരാധകരെ പോലും എടുത്തെറിഞ്ഞാണ് സുരക്ഷക്കിറങ്ങിയ ബൗണ്സര്മാര് കുറ് കാണിക്കുന്നത്. കുപ്രസിദ്ധരായ അധോലോക നായകരെ പോലെ ആരാധകര്‍ക്ക് നേരെ പോലും തോക്ക് ചൂണ്ടുന്ന കുപ്രസിദ്ധ വിഭാഗമായി ഇതിനോടകം തന്നെ വിജയിയുടെ കൂലിപ്പട മാറിക്കഴിഞ്ഞു.
തമിഴക വെട്രി കഴകം പാര്‍ട്ടി പ്രഖ്യാപിച്ചതു മുതല്‍ വിജയ്യെ പിന്തുടരുന്ന ക്രമസമാധാന പ്രശ്നങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് കരൂര്‍ സംഭവം. പക്ഷേ ഇതിലേറെ പ്രസക്തമായ കാര്യം രക്ഷകനാവുമെന്ന് പ്രഖ്യാപിച്ച് കരാവന്‍ ടൂറിനിറങ്ങിയ വിജയ് ആള്‍ക്കൂട്ടം തിക്കിലും തിരക്കിലും പെട്ട് മരിച്ചുവീഴുമ്പോള്‍ സേഫായി മുങ്ങുന്നു എന്നതാണ്. മരിച്ചവരേയും പരിക്കേറ്റവരേയും കൊണ്ട് ആംബുലന്‍സു കള്‍ തുരുതുരെ ഓടുമ്പോള്‍ നായകന് നാട്ടിലേക്ക് വെച്ചു പിടിക്കാന്‍ വിമാനത്താവളത്തിലേക്ക് പായുകയായിരുന്നു. രണ്ട് കാഴ്ചകളാണ് മധുരൈ വിമാനത്താവളത്തില്‍ കഴിഞ്ഞ ആഴ്ച കരൂര്‍ അപകട സമയത്ത് കണ്ടത്. കോണ്‍ഗ്രസ് എം.പി ജ്യോതിമണി സെന്തില്‍ മണി അപകടമറിഞ്ഞ് എത്തി വിമാനമിറങ്ങി ആശുപത്രിയിലെത്താന്‍ വ്യഗ്രത കാണിച്ച് ഓടുന്നതായിരുന്നു ഒരു കാഴ്ച. അതേസമയം അപകട വിവരമറിഞ്ഞ് അംഗരക്ഷകര്‍ക്കൊപ്പം ചെന്നൈയിലേക്ക് മുങ്ങാന്‍ ഓടുന്ന വിജയിയായിരുന്നു മറു കാഴ്ച. പതിനായിരം പേര്‍ക്ക് ഒത്തുകൂടാന്‍ മാത്രം അനുമതി നല്കിയ സ്ഥലത്ത് ലക്ഷത്തിലേറെ പേര് വന്നെങ്കില്‍ അതിന് ഉത്തരവാദി ആരാണ് എന്നത് പ്രസക്തമായ ചോദ്യമാണ്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലും കെല്പില്ലാത്ത പാര്‍ട്ടിയും നേതാവും എങ്ങിനെ നാടിനെ രക്ഷിക്കും.
സ്വന്തം പരിപാടിക്ക് ആളെക്കൂട്ടാന്‍ പ്രഖ്യാപിച്ചതിനേക്കാളും മണിക്കൂറുകള്‍ കഴിഞ്ഞ് എത്തുന്ന നായകന്. എത്തിയ ഉടന്‍ സിനിമാ ഡയലോഗ് പോലെ ഭരണ കക്ഷിക്കെതിരെ ചറ പറ ഡയലോഗ് താന്‍ മുഖ്യമന്ത്രിയാവുന്നതോടെ എല്ലാം ശരിയാകുമെന്ന പ്രഖ്യാപനം. ഇതോടെ തന്റെ റോള്‍ തീര്‍ന്നെന്നാണ് നായകന് കരുതുന്നത്. തന്റെ പ്രത്യേക പ്രചാരണ വാഹനത്തില്‍നിന്ന് ജനക്കൂട്ടത്തിലേക്ക് കുടിവെള്ള കുപ്പികള്‍ എറിഞ്ഞുകൊടുത്തതാണ് ഹീറോയുടെ ഹീറോയിസം എന്നാണ് ടി.വി.കെ നായകന് കരുതുന്നത്. സെപ്തംബര്‍ 13ന് തിരുച്ചിറപ്പള്ളിയില്‍ നിന്നാണ് വിജയ് നടത്തുന്ന പാര്‍ട്ടിയുടെ സംസ്ഥാന പര്യടനം തുടങ്ങുന്നത്. ഇതിന് തുടക്കം കുറിക്കുന്നതിനു മുന്‍പുതന്നെ 23 പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പൊലീസ് മുന്നോട്ടുവെച്ചിരുന്നു. ഒരു സിനിമാ താരമെന്ന നിലയില്‍ വിജയയെ കാണാന്‍ ധാരാ ളം പേര് എത്തുമെന്നും ഇത്തരം ആള്‍ക്കൂട്ടം അപകടമുണ്ടാക്കുമെന്നും ബോധ്യമുള്ളതുകൊണ്ടുതന്നെയാണ് പൊലീസിനോട് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് എന്നാണ് സര്‍ക്കാരിന്റെ പക്ഷം. അതിന്റെ ഭാഗമായാണ് വിജയ്ക്ക് റോഡ് ഷോ നടത്തുന്നതിന് അനുമതി നിഷേധിച്ചത്. പകരം പ്രത്യേക ഒരുക്കിയ ബസിലായിരുന്നു വിജയ് ജനങ്ങള്‍ക്കിടയില്‍ എത്തിയത്. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെ കൊണ്ടുവരുന്നത് ഒഴിവാക്കാന്‍ പ്രത്യേക നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, കരൂരില്‍ മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെട്ടത് നിയന്ത്രണങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നതിനു തെളിവാണ്. വന്നവരില്‍ കുട്ടികള്‍ മാത്രം ആയിരത്തിലേറെ വരുമെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരിലുമുണ്ട് ഏഴ് കുട്ടികള്‍. വേദികളില്‍ അടിസ്ഥാന വൈദ്യസഹായവും കുടിവെള്ളവും സംഘാട കര് ഉറപ്പാക്കണമെന്നായിരുന്നു മറ്റൊരു വ്യവസ്ഥ. വേദിക്ക് സമീപം ആംബുലന്‍സുകള്‍ക്ക് യാത്ര ചെയ്യാന്‍ തടസമുണ്ടാകരുതെന്നും നിര്‍ദേശിച്ചിരുന്നു. എല്ലാംകാറ്റില്‍ പറത്തി.
രാഷ്ട്രീയ മോഹവുമായി 2009 ലാണ് വിജയ് തന്റെ ഫാന്‍ ക്ലബ് ആയ വിജയ് മക്കള്‍ ഇയക്കം ആരംഭിക്കുന്നത്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഘടന അണ്ണാ ഡി.എം.കെസഖ്യത്തെ പിന്തുണച്ചു. 2021 ഒക്ടോബറില്‍ തമിഴ്നാട്ടില്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഫാന്‍ ക്ലബ് മത്സരിച്ചു. മത്സരിച്ച 169 സീറ്റുകളില്‍ 115 സീറ്റിലും വിജയിക്കുകയും ചെയ്തു. ശേഷം 2024 ഫെബ്രുവരിയിലാണ് വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടിയായി തമിഴക വെട്രി കഴകം പ്രഖ്യാപിക്കുന്നത്. ഒരു വര്‍ഷത്തോളം വലിയ ഓളമുണ്ടാക്കാന്‍ പാര്‍ട്ടിക്കായില്ലെങ്കിലും പിന്നീട് സ്ഥിതി മാറി. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിജയ് കളമറിഞ്ഞ് പണിതുടങ്ങി. അടുത്തിടെ അദ്ദേഹം നടത്തിയ വിവാദപ്രസംഗങ്ങളും അതിനു പിന്നാലെ പര്യടനത്തിനു തുടക്കം കുറിച്ചതും. സിനിമ പോലെത്തന്നെ ജനവിധിയും ഭാ ഗ്യവും തുണച്ചാല്‍ മാത്രമേ രാഷ്ട്രീയയാത്ര നൂറുകോടി ക്ലബ്ബിലെത്തൂ എന്നുള്ള തിരിച്ചറിവു കൂടി വിജയ്ക്ക് ഉണ്ടാകേണ്ടതുണ്ട്. ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തി കോടതിയുടെ പഴി പോലും കേള്‍ക്കേണ്ടി വന്ന വിജയ്ക്ക് പ്രത്യയ ശാസ്ത്രമോ കൃത്യമായ കാഴ്ചപ്പാടോ ഇല്ല. ഇപ്പോഴും താരങ്ങളുടെ രസികര്‍ മണ്ട്രം പോലൊരു തട്ടിക്കൂട്ട് സെറ്റപ്പിലാണ് പാര്‍ട്ടിയെ ഓടിക്കുന്നത്. അതുകൊണ്ട് തന്നെ ജനങ്ങളെ നിയന്ത്രിക്കാനൊ മറ്റോ ശേഷിയുള്ള രണ്ടാം നിര നേതാക്കള്‍ പാര്‍ട്ടിയില്‍ തുലോം കുറവാണ്. കരൂര്‍ ദുരന്തം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം കണ്ണീര് വീഡിയോ പുറത്തിറക്കിയതു കൊണ്ട് മാത്രം ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും അദ്ദേഹത്തിന് ഒഴിയാനാവില്ല. രാഷ്ട്രീയപരമായ മാനങ്ങള്‍ എത്ര ചമച്ചാലും ഈ മരണങ്ങള്‍ക്ക് വിജയ് ഉത്തരവാദിത്തം പറയേണ്ടിവരും.
തമിഴ്നാട്ടിലെ കരൂരില്‍ നടന് വിജയ്യുടെ പര്യടനത്തിനിടെ പിഞ്ചുകുട്ടികളുള്‍പ്പെടെ നാല്‍പ്പത് പേരുടെ ജീവന് നഷ്ടമായ സംഭവത്തെ വിളിച്ചുവരുത്തിയ വിന എന്നുമാത്രമേ വിശേഷിപ്പിക്കാനാകൂ. ജനക്കൂട്ടം ഒഴുകിയെത്തുമെന്ന കൃത്യമായ ധാരണയുണ്ടായിട്ടും ഒരു മുന്‍കരുതലുമെടുത്തില്ലെന്നു മാത്രമല്ല, അധികൃതരുടെ നിര്‍ദേശങ്ങളെല്ലാം കാറ്റില്‍പറത്തുകയും ചെയ്ത പരിപാടിയുടെ സംഘാടകരായ വെട്രി കഴകം പാര്‍ട്ടിക്കോ അതിന്റെ സംസ്ഥാന അധ്യക്ഷനായ നടന് വിജയിക്കോ ഈ ദുരന്തത്തിന്റെ ഉ ത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഒരിക്കലും സാധ്യമല്ല. എം.ജി.ആറിന്റെയും ജയലളിതയുടെയും ചുവടു പിടിച്ച്, അഭ്രപാളിയില്‍ കത്തിനില്ക്കുമ്പോള് തന്നെ തമിഴ്നാടിന്റെ മുഖ്യമന്ത്രിപദം ലക്ഷ്യംവെക്കുകയും അത് ഉറക്കെ പറയുകയും ചെയ്ത് രാഷ്ട്രീയ പ്രവേശം നടത്തിയ ഇളയദളപതി പക്ഷേ അതിനുവേണ്ടത്ര ഗൃഹപാഠങ്ങളൊന്നും ചെയ്തിട്ടില്ലെന്നതാണ് ശനിയാഴ്ച്ചയുണ്ടായ ധാരുണ സംഭവങ്ങള്‍ തെളിയിക്കുന്നത്. രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങളും ആള്‍ക്കൂട്ടത്തിന്റെ മനശാസത്രവുമൊ ന്നും മനസ്സിലാക്കാതെയുള്ള വിജയ്യുടെ യാത്രയില്‍ ഇങ്ങനയൊരു ദുരന്തം ഒളിഞ്ഞിരിപ്പുണ്ടെന്നതിനുള്ള സൂചനകള്‍ നേരത്തെതന്നെ പ്രകടമായതാണ്. അത് എപ്പോള്‍ എവിടെ വെച്ച് എന്നുള്ളതിനുള്ള ഉത്തരമാണ് ശനിയാഴ്ച്ച കരൂരിലെ വേലുച്ചാമിപുരത്തുനിന്നുണ്ടായിരിക്കുന്നത്.
ഈ മാസം 13 നാണ് വിജയ്യുടെ സംസ്ഥാന പര്യടനം ആരംഭിച്ചത്. ശനിയാഴ്ച നാമക്കലിലും കരൂരിലുമായിരുന്നു റാലി. അരലക്ഷത്തോളം പേരാണ് കരൂര്‍ വേലുച്ചാമി പുരത്ത് വിജയെ കാണാനായി തടിച്ചുകൂടിയത്. പകല്‍ 1.45 ഓടെ വിജയ് കരൂരില്‍ എത്തുമെന്നാണ് അറിയിച്ചത് എന്നാല്‍ അഞ്ചുമണിക്കൂറോളം വൈകി രാത്രി 7.20 ഓടെയാണ് വിജയ് എത്തിയത്. വിജയയെ കാത്ത് രാവിലെ മുതല്‍ സ്ത്രീകളും കുട്ടികളും വയോധികരുമടക്കമുള്ള ജനങ്ങള്‍ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. പരിപാടിക്ക് 10,000 പേര് മാത്രമേ എത്തിച്ചേരുള്ളൂ എന്നാണ് ടിവികെ നേതൃത്വം കരുതിയിരുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് അനിയന്ത്രിതമായി പ്രദേശത്തേക്ക് ജനമൊഴുകിയെത്തി. രാവിലെ മുതല്‍ കാത്തിരുന്ന പലരും തിരക്ക് അനിയന്ത്രിതമായതോടെ തളര്‍ന്നുവീണു. പ്രദേശത്ത് പന്തലോ മറ്റ് സൗകര്യങ്ങളോ ഒരുക്കിയിരുന്നില്ല. കുടിവെള്ളവും ലഭ്യമാക്കിയിരുന്നില്ല. കനത്ത ചൂടും മണിക്കൂറുകളുടെ കാത്തിരിപ്പും തിരക്കും ആയതോടെ ആളുകള്‍ തളര്‍ന്നുവീണുതുടങ്ങി. പ്രചരണവാഹനത്തിനു മുകളില്‍ നിന്നാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. വാഹന ത്തിനടുത്തേക്ക് ആളുകള്‍ എത്താന്‍ ശ്രമിച്ചതോടെ തിര ക്കില്‍പ്പെട്ട് പലരും ശ്വാസം മുട്ടി വീണു. വാഹനത്തിനു മുകളില്‍ നിന്ന് വിജയ് വെള്ളക്കുപ്പികള്‍ ജനങ്ങള്‍ക്ക് എറിഞ്ഞു നല്കുകയുമുണ്ടായി. ഈ വെള്ളക്കുപ്പികള്‍ക്കായി ആളുകള്‍ തിരക്കുകൂട്ടിയതും ദുരന്തത്തിന് കാരണമായെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
അപകടമുണ്ടായതിന് പിന്നാലെ കാരവനില്‍ കയറി ദുരന്തമുഖത്ത് നിന്നും സ്ഥലം വിട്ട വിജയയെ പിന്നീട് കാണുന്നത് എസ്.യുവി വാഹനത്തില്‍ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലാണ്. ഇവിടെവെച്ചുപോലും മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതെ അദ്ദേഹം ചെന്നൈയിലേക്ക് പോകുകയായിരുന്നു. ഇതിനൊക്കെ ശേഷമാണ് എക്സില്‍ താരത്തിന്റെതായ ഒരു കുറിപ്പ് ദുരന്തം സംബന്ധിച്ച് ആദ്യമായി പുറത്തുവരുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് പറഞ്ഞ നേതാവ്, അടുത്ത മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ, ആറ് മാസത്തിനകം അധികാരം മാറുമെന്ന് പൊലീസിനെ താക്കീത് ചെയ്ത വിജയ് ആളുകള്‍ കുഴഞ്ഞുവീഴുന്നത് കണ്ടിട്ടും തന്റെ പ്രസംഗം തുടര്‍ന്ന് പിന്നീട് അപകടം വലിയ ദുരന്തത്തിലേക്കെത്തിയപ്പോള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിയത് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന ചോദ്യം തമിഴ്നാട്ടില്‍ വ്യാപകമായി ഉയരുകയാണ്.
രാജ്യത്ത് ആള്‍ക്കൂട്ട ദുരന്തങ്ങള്‍ അടിക്കടി ആവര്‍ത്തിക്കപ്പെടുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് ജൂണ്‍ നാലിന് ബെംഗളൂരു നഗരവും സമാനമായ ദുരന്തത്തിന് സാക്ഷ്യം വഹിക്കുകയുണ്ടായി. 18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയതിലുള്ള റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ആഘോഷമായിരുന്നു അന്ന് ദുരന്തത്തില്‍ കലാശിച്ചത്. ടീമിന്റെ വിക്ടറി പരേഡിനിടെ 11 പേരാണ് തിക്കിലും തിരക്കിലും ജീവന് വെടിഞ്ഞത്. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലുണ്ടായ തിരക്കില്‍ 18 പേരുടെയും മഹാകുംഭമേളക്കിടെ 25 ഓളം പോരുടെയും ജീവന് നഷ്ടമായതിന് രാജ്യം സാക്ഷ്യംവഹിച്ചിട്ട് അധിക കാലമായിട്ടില്ല. സാമൂഹ്യ മാധ്യമങ്ങള്‍ തരങ്കംതീര്‍ക്കുന്ന പുതിയ കാലത്ത് രാഷ്ട്രീയം, കല, സാംസ്കാരി കം എന്നിങ്ങനെ എന്തിന്റെ പേരിലും ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തര ത്തിലുള്ള ഏതു കൂടിച്ചേരലുകളും യുവാക്കളുടെയും കു ട്ടികളുടെയുമെല്ലാം അനസ്യൂതമായ ഒഴുക്കിന് വേദിയായി ക്കൊണ്ടിരിക്കുന്നുണ്ട്. ആള്‍ക്കൂട്ടത്തെ വിളിച്ചുവരുത്തു കയെന്നത് വളരെ എളുപ്പമാണെങ്കിലും അതിനെ നിയന്ത്രി ക്കുകയെന്നത് ഏറെ ശ്രമകരമായ കാര്യമാണ്. ഈ മുന്നറി യിപ്പുകൂടിയാണ് ഇത്തരം ദുരന്തങ്ങള്‍ നല്കുന്നു പാഠം
കൊട്ടിഘോഷിച്ച് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ജി.എസ്.ടി നിരക്കിളവ് ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് സര്‍ക്കാറിന്റെ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്തിരുന്നതെങ്കിലും അതിന്റെ ആനുകൂല്യങ്ങള്‍ അവരിലേക്കെത്താന്‍ കടമ്പകള്‍ ഏറെയുണ്ടെന്നതാണ്, നിയമം പ്രായോഗികപദത്തിലെത്തിയപ്പോഴുള്ള വിലയിരുത്തല്‍. നാല് സ്ലാബുകളുണ്ടായിരുന്ന ജി.എസ്.ടി രണ്ടു സ്ലാബുകളായി പുനസംഘടിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. 5, 12, 18, 28 എന്നിങ്ങനെയായിരുന്നു നേരത്തെ എങ്കില്‍ ഇനി മുതല്‍ ഇതില്‍ 12, 28 സ്ലാബുകള്‍ ക്ക് പകരം നാല്, 18 സ്ലാബുകളിലായിരിക്കും നികുതി കണക്കാക്കുക. ഭൂരിഭാഗം പാക് ചെയ്ത ഭക്ഷ്യോത്പന്നങ്ങളുടെയും തീരുവ അഞ്ചു ശതമാനമാവുമെന്നതാണ് വിപണിയില്‍ വലിയ ചലനമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. നെയ്യ്, പനീര്‍, ഭട്ടര്‍, കെച്ചപ്പ്, ജാം, ഡ്രൈ ഫ്രൂട്ട്സ്, കോഫി, ഐസ്ക്രീം എന്നിവ ഈ പട്ടികയില്‍ വരും. കൂടാതെ ടി.വി, എ.സി, വാഷിങ് മെഷീന് തുടങ്ങി ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്സുകള്‍ക്കും (എഫ്.എം.സി.ജി) വില കുറയുമെന്നായിരുന്നു സര്‍ക്കാറിന്റെ അവകാശവാദം. മരുന്നുകുള്, മെഡിക്കല്‍ ഉപകരണങ്ങള്‍, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ എന്നിവയുടെ തീരുവയും കുറയുന്നുണ്ട്. കാറുകളുടെ ജി.എസ്.ടി 28ല്‍ നിന്ന് 18 ശതമാനമായാണ് കുറച്ചത്. അതേസമയം ആഢംബര ഉത്പന്നങ്ങള്‍ക്ക് 40 ശതമാനം എന്ന പ്രത്യേക സ്ലാബ് നിശ്ചയിച്ചിട്ടുണ്ട്. ആഢംബര ഉത്പന്നങ്ങള്‍ക്ക് നേരത്തെ 28 ശതമാനം ജി.എസ്.ടിക്കു പുറമെ പ്രത്യേക സെസ് ആണ് ഏര്‍പ്പെടുത്തിയിരുന്നത്.
നിരക്കിളവ് ജനങ്ങളിലേക്കെത്തുമോയെന്ന ആശങ്കകള്‍ക്ക് അടിവരയിടുന്നതാണ് തുടക്കത്തില്‍ തന്നെ വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചന. വിലകുറയുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന അവശ്യ സാധനങ്ങളില്‍ പലതിനും ഇപ്പോഴും വിലയില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ല. ബേക്കറി ഉല്പന്നങ്ങള്, മസാല സാധനങ്ങള്‍, പാദരക്ഷകള്‍, തുണിത്തരങ്ങള്‍, ഇരുമ്പു സാധനങ്ങള്‍ തുടങ്ങിയവക്കെല്ലാം പഴയ വിലതന്നെയാണ് നിലവിലുള്ളത്. മരുന്നുകള്‍ക്കും വിലക്കുറവ് അനുഭവപ്പെട്ടുതുടങ്ങിയിട്ടില്ല. തങ്ങളുടെ കൈവശമുള്ള സ്റ്റോക്കുകള്‍ പഴയ നിരക്കില്‍ വാങ്ങിയതാണെന്നും ഇത് കമ്പനികള്‍ തിരിച്ചെടുക്കാത്തതിനാലാണ് വിലയില്‍ മാറ്റംവരുത്താന്‍ കഴിയാത്തതെന്നുമാണ് വ്യാപാരികളുടെ പക്ഷം. പഴയ സംവിധാനത്തില്‍ 12, 18 ശതമാനം നികുതി ഒടുക്കി വാങ്ങിയ സാധനങ്ങള്‍ പുതിയ രീതിയനുസരിച്ച് അഞ്ചുശതമാനം നിരക്കില്‍ വിറ്റയിക്കുമ്പോള് തങ്ങള്‍ക്കുണ്ടാകുന്ന ഭീമമായ നഷ്ടം ആരു നികത്തുമെന്ന ചോദ്യം ന്യായവും ഭരണകൂടം ഉത്തരം നല്‍കേണ്ടതുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ നേരത്തെയുള്ള സ്റ്റോക്കുകള്‍ കമ്പനികളിലേക്ക് തിരിച്ചയക്കണമെന്നും പകരം പുതിയ നികുതി നിരക്കില്‍ സാധന ങ്ങള് ഇറക്കണമെന്നുമാണ് ഇതിനുള്ള അധികൃതരുടെ മറുപടി. അപ്പോള്‍ കമ്പനികള്‍ക്ക് വരുന്ന നഷ്ടം ആരു നികത്തുമെന്ന ചോദ്യത്തിന് സര്‍ക്കാറിന് ഉത്തരമില്ലാത്ത അവസ്ഥയാണ്. നിത്യോപയോഗ സാധനങ്ങളും വീട്ടുപകരണങ്ങളുമുള്‍പ്പെടെ ഏകദേശം 99 ശതമാനം വസ്തുക്കളും അഞ്ച്, 18 ശതമാനം നികുതിയിലേക്ക് മാറിയിട്ടും അതിന്റെ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങിയിട്ടില്ലെന്നത് ഇതുമായ ബന്ധപ്പെട്ട് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ച ആശങ്കക്ക് അടിവരയിടുകയാണ്.
രാജ്യത്ത് ജി.എസ്.ടി കൊണ്ടുവന്ന ഘട്ടത്തില്‍ രൂപപ്പെട്ട അതേ അവ്യക്തത പുതിയ പരിശ്കാരത്തിലും തുടരുന്നുവെന്നത് വ്യക്തമാവുകയാണ്. ബീഹാര്‍ തിരഞ്ഞെടുപ്പുമുന്നില് കണ്ടുകൊണ്ടുള്ള രാഷ്ട്രീയ നാടകമാണിതെന്ന ആരോപണത്തെ സര്‍ക്കാര്‍ സമീപനം തന്നെ അടി വരയിടുന്നുണ്ട്. വേണ്ടത്ര പഠനങ്ങളോ ആലോചനകളോ ഇല്ലാത്തതിന്റെ പ്രയാസങ്ങള്‍ തുടക്കത്തില്‍ തന്നെ മുഴച്ചുനില്‍ക്കുകയാണ്. 500 ഓളം സാധനങ്ങളിലാണ് നിരക്കിളവ് ഉണ്ടാകേണ്ടത്. നാലുകോടിയോളം വരുന്ന ചില്ലറ വ്യാപാരികളിലൂടെയാണ് ഈ ഇളവ് ജനങ്ങളിലേക്കെത്തേണ്ടത്. അതുകൊണ്ടുതന്നെ ശക്തമായ നിരീക്ഷണം ഉണ്ടായിട്ടില്ലെങ്കില്‍ നേട്ടം ജനങ്ങളിലേക്കെത്തില്ലെന്നുറപ്പാണ്. തുടക്കത്തില്‍ തന്നെ ഇതാണ് അവസ്ഥയെങ്കില്‍ ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ കാര്യങ്ങളെല്ലാം പഴയപടിയില്‍ തന്നെയായിരിക്കുമെന്നകാര്യത്തില് സംശയത്തിനുപോലും ഇടയില്ല. കമ്പനികളും ഇടനിലക്കാരുമെല്ലാം ആനുകൂല്യങ്ങളുടെ പങ്ക് മുഴുവന്‍ പറ്റുന്ന അവസ്ഥയായിരിക്കും ഉണ്ടാവുക. സംസ്ഥാനങ്ങള്‍ക്ക് കിട്ടേണ്ട വരുമാനവും വലിയതോതില്‍ കുറയുമെന്നതാണ് ഈ പരിഷ്കരണത്തിന്റെ മറ്റൊരുവശം. 2017ല്‍ അവതരിപ്പിച്ച ജി.എസ്.ടി യുടെ സ്ലാബ് സ്ട്രക്ചര്‍ തന്നെ വലിയ ആശയക്കുഴപ്പത്തിനും അനീതിക്കും ഇടയാക്കിയിരുന്നു. 5%, 12%, 18%, 28% എന്നിങ്ങനെ വിഭജിച്ച നിരക്കുകള്‍, ആദ്യം തന്നെ ധനികര്‍ക്കു സൗകര്യവും സാധാരണക്കാര്‍ക്ക് ഭാരവും നല്കുന്ന രീതിയിലായിരുന്നു. ദിവസേന ആവശ്യമായ പല സാധനങ്ങളും 18% സ്ലാബിലേക്ക് കയറി. 28% വരെ എത്തിച്ച ചില ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മാണ മേഖലയെയും അടിസ്ഥാന സൗകര്യ വികസനത്തെയും ബാധിച്ചു. എട്ട് വര്‍ഷമായി നികുതി കൊള്ളയിലൂടെ സമാഹരിച്ച പണം എവിടെ പോയി എന്ന ചോദ്യവും ഇവിടെ ഉയരുകയാണ്.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment3 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india3 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
india3 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala1 day agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala1 day agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
kerala2 days agoസംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ‘ദിത്വ ചുഴലിക്കാറ്റ്’ തമിഴ്നാട്-ആന്ധ്രാ തീരത്തേക്ക്

