Culture
ലേഖനമെഴുതിയതിന് പോപ്പുലര്‍ ഫ്രണ്ടില്‍ നിന്ന് വധഭീഷണിയെന്ന് ടി.കെ കുഞ്ഞഹമ്മദ് ഫൈസി

ചന്ദ്രിക ദിനപത്രത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെ കുറിച്ച് ലേഖനമെഴുതിയതിന് തനിക്ക് വധഭീഷണിയുണ്ടെന്ന് ടി.കെ കുഞ്ഞമ്മദ് ഫൈസി. എസ്.ഡി.പി.ഐ സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ നിന്നു രാജവെച്ച ടി.കെ കുഞ്ഞമ്മദ് ഫൈസി സന്ദര്‍ശക വിസയില്‍ യു.എ.ഇ യില്‍ എത്തിയതായിരുന്നു. പ്രഭാത നമസ്‌കാരത്തിനു പുറപ്പെട്ടപ്പോഴായിരുന്നു ഫൈസിയെ തടഞ്ഞു നിര്‍ത്തി യു.എ.ഇ യിലെ ചില എസ്.ഡി.പി ഐ പ്രവര്‍ത്തകര്‍ ഭീഷണിപ്പടുത്തിയത്.
ടി.കെ കുഞ്ഞുമുഹമ്മദ് ഫൈസി പേരാമ്പ്ര
1980ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇ.കെ നായനാരുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഗവണ്‍മെന്റ് അധികാരത്തില്‍ കയറി. ടി.കെ രാമകൃഷ്ണനായിരുന്നു ആഭ്യന്തര മന്ത്രി. ആ കാലത്താണ് അറബി ഭാഷാ സമരത്തിനു നേര്‍ക്ക് മലപ്പുറത്ത് വെടിവെപ്പുണ്ടായതും മൂന്ന് മുസ്ലിം യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ മരണപ്പെട്ടതും. മേല്‍ സമരത്തിന്റെ ഭാഗമായി അറബി ഭാഷക്കെതിരായ നീക്കത്തില്‍ നിന്നും നായനാര്‍ സര്‍ക്കാര്‍ പിന്മാറി.
കോഴിക്കോട് ജില്ലയിലെ നാദാപുരം മണ്ഡലത്തില്‍ അക്കാലത്ത് സി.പി.എം സഖാക്കളുടെ നേതൃത്വത്തില്‍ മുസ്ലിംകള്‍ക്കെതിരെ അക്രമങ്ങളും നാളികേരം ഉള്‍പ്പെടെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ കടത്തിക്കൊണ്ടുപോവലും കൃഷിയിടങ്ങള്‍ നശിപ്പിക്കലും രൂക്ഷമായെങ്കിലും ഇടതുപക്ഷ പൊലീസ് നിഷ്‌ക്രിയമായിരുന്നു. ആ ഭരണം അധികം നീണ്ടുനിന്നില്ല.
അന്നത്തെ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ സി.എച്ച് മുഹമ്മദ്കോയ സാഹിബ് പ്രസംഗിച്ചത്: ”നാദാപുരത്ത് മനുഷ്യന്റെ തലക്കും തെങ്ങിന്റെ കുലക്കും സംരക്ഷണം ലഭിക്കാന്‍ യു.ഡി.എഫിന് വോട്ട് ചെയ്യുക” എന്നായിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയിച്ച് കെ. കരുണാകരന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് ഗവ. അധികാരത്തില്‍ കയറി 1987 വരെ നാദാപുരം മേഖലയില്‍ ഉള്ളവര്‍ പൊലീസിന്റെ ശക്തമായ ഇടപെടല്‍ കാരണം ശാന്തിയോടെ ജീവിച്ചു. അതിനിടെയാണ് നേരത്തെ ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായിരുന്ന സിമി ”ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ” എന്ന മുദ്രാവാക്യം മുഴക്കി രംഗത്തുവന്നത്. ”ഇസ്ലാമിന്റെ അന്ത്യം ഇന്ത്യയില്‍” എന്ന മുദ്രാവാക്യവുമായി സംഘപരിവാരം അതിനെ നേരിടാനുമിറങ്ങി.
യു.ഡി.എഫിന്റെ കാലാവധി പൂര്‍ത്തിയാക്കി 1987ല്‍ നടന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ എല്‍.ഡി.എഫ് വിജയിച്ച് നായനാര്‍ മുഖ്യമന്ത്രിയായപ്പോള്‍ വീണ്ടും നാദാപുരം ഉള്‍പ്പെടെ വടകര താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ സി.പി.എമ്മുകാര്‍ മുസ്ലിംകള്‍ക്കു നേരെ അക്രമമഴിച്ചുവിട്ടു. മുസ്ലിംകള്‍ക്ക് ജീവഹാനി സംഭവിച്ചതിനു പുറമെ വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, കൃഷികള്‍ ഉള്‍പ്പെടെ നശിപ്പിക്കപ്പെട്ടു. ക്രമസമാധാനം പാലിക്കേണ്ട പൊലീസ് നോക്കുകുത്തിയായെന്നു മാത്രമല്ല പലപ്പോഴും അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുകയുമായിരുന്നു. ഇതിനെതിരെ അന്നത്തെ വിവാദ നായകനായ ഉത്തരമേഖലാ ഡി.ഐ.ജിയുടെ കോഴിക്കോട് ഓഫീസിലേക്ക് മുസ്ലിംലീഗ് മാര്‍ച്ച് നടത്തി. സമാധാനപരമായി നടന്ന മാര്‍ച്ചിലേക്ക് പൊലീസ് നോക്കിനില്‍ക്കെ സി.പി.എമ്മുകാര്‍ പ്രകടനമായി വന്നു. മുസ്ലിംലീഗ് നേതൃത്വത്തിന്റെ സമയോചിതമായ ഇടപെടല്‍ കാരണം പ്രവര്‍ത്തകര്‍ ശാന്തരായി. പക്ഷെ പിന്നെ കാണുന്നത് പൊലീസിന്റെ നരനായാട്ടായിരുന്നു. സീനിയര്‍ നേതാവ് ബി.വി അബ്ദുല്ലക്കോയ സാഹിബ് ഉള്‍പ്പെടെ ലീഗിന്റെ നേതാക്കള്‍ക്ക് നേരെയും പ്രവര്‍ത്തകര്‍ക്ക് നേരെയും പൊലീസ് അക്രമം അഴിച്ചുവിട്ടു. പട്ടാളപ്പള്ളിക്ക് നേരെ പൊലീസ് കല്ലെറിഞ്ഞു. മാര്‍ച്ച് കഴിഞ്ഞ് പ്രവര്‍ത്തകര്‍ മാനാഞ്ചിറ മൈതാനിയില്‍ പൊതുയോഗത്തിനായി സംഗമിക്കുമ്പോഴായിരുന്നു ഈ അതിക്രമങ്ങളൊക്കെയും. പട്ടാളപ്പള്ളിക്ക് നേരെ പൊലീസ് കല്ലെറിയുന്ന ചിത്രങ്ങളുമായാണ് പിറ്റേ ദിവസം പ്രമുഖ പത്രങ്ങള്‍ ഇറങ്ങിയത്. ഇതോടെ സമരം സംസ്ഥാന തലത്തില്‍ വ്യാപകമായി.
ഒടുവില്‍ മുസ്ലിംലീഗിന്റെ പ്രതിഷേധത്തിനുമുമ്പില്‍ മുട്ടുമടക്കിയ നായനാര്‍ സര്‍ക്കാര്‍ വിവാദ നായകനായ ഡി.ഐ.ജിയെ മാറ്റി പാലക്കാട് എസ്.പിയായിരുന്ന ജേക്കബ് പുന്നൂസിനെ നിയമിച്ചു. നായനാര്‍ ഗവണ്‍മെന്റിന്റെ തുടര്‍ന്നുള്ള ദുര്‍ഭരണത്തിനെതിരെ പ്രസിഡന്റ് എം.കെ മുനീറിന്റെ നേതൃത്വത്തില്‍ യൂത്ത്ലീഗ് കാസര്‍ക്കോട് നിന്നും തിരുവനന്തപുരത്തേക്ക് യുവജനയാത്ര നടത്തി.
ഇങ്ങനെ ജനാധിപത്യപരമായ പ്രതിഷേധ മാര്‍ഗങ്ങളിലൂടെ മുസ്ലിംലീഗ് അവകാശങ്ങള്‍ നേടിയെടുത്ത് കൊണ്ടിരിക്കുന്ന കാലത്ത് ഈ മാര്‍ഗം മതിയാവില്ലെന്നും കായികമായി അക്രമികളെ നേരിടണമെന്നും അതിനായി സംഘടിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വടകരക്കാരനായ ഒരു കളരി ഗുരുക്കള്‍ വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര ഭാഗങ്ങളിലെ മുസ്ലിം ചെറുപ്പക്കാരെ സംഘടിപ്പിച്ച് അവര്‍ക്ക് കായിക പരിശീലനങ്ങള്‍ നല്‍കി. ജില്ലയിലെ മുസ്ലിംലീഗ് നേതൃത്വം ഇവരെ സഹായിക്കാത്തതിനാല്‍ ”ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ” എന്ന മുദ്രാവാക്യം മുഴക്കിയ സിമിയുടെ പഴയ നേതാക്കളെ കോഴിക്കോട്ടെ യൂത്ത് സെന്ററില്‍ പോയി കണ്ടു. തുടര്‍ന്നവര്‍ വടകരയില്‍ മീറ്റിങ്ങുകള്‍ നടത്തി അണികളെ വശത്താക്കി സ്ഥാപക നേതാവിനെ ഒഴിവാക്കി. 1989 ല്‍ പുതിയൊരു സംഘടന ഉണ്ടാക്കുകയായിരുന്നു. അതീവ രഹസ്യമായി പ്രവര്‍ത്തിച്ച സംഘടനക്ക് എന്‍.ഡി.എഫ് (നാഷണല്‍ ഡിഫന്‍സ് ഫോഴ്സ്) അഥവാ ദേശീയ പ്രതിരോധ സേന എന്നായിരുന്നു പേരിട്ടത്. നാദാപുരത്തെ സഖാക്കളുടെ അക്രമങ്ങളില്‍ നിന്നും ആര്‍.എസ്.സ് അക്രമങ്ങളില്‍ നിന്നും മുസ്ലിംകളെ രക്ഷിക്കുന്നതിനുള്ള കൂട്ടായ്മയാണെന്നും ബി.ജെ.പി ഒഴികെ ഇഷ്ടമുള്ള രാഷ്ട്രീയ പാര്‍ട്ടികളിലും ഇഷ്ടപ്പെട്ട മത സംഘടനകളിലും പ്രവര്‍ത്തിക്കാമെന്നും പറഞ്ഞുകൊണ്ടാണ് ചെറുപ്പക്കാരെ സംഘടനയിലേക്ക് ആകര്‍ഷിച്ചത്. സിമിയുടെയോ, ജമാഅത്തിന്റെയോ ആശയങ്ങള്‍ പറഞ്ഞിരുന്നില്ല. ഇന്ത്യയില്‍ മുസ്ലിംകളുടെ പരിതാവസ്ഥയും ആര്‍.എസ്.എസിന്റെ അക്രമങ്ങളും അതിനെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തുന്ന ക്ലാസുകള്‍ നല്‍കി പ്രതിജ്ഞ ചെയ്യിച്ചാണ് എന്‍.ഡി.എഫിലേക്ക് ആളുകളെ ചേര്‍ത്തത്. എന്‍.ഡി.എഫില്‍ ചേര്‍ന്നയുടന്‍ രണ്ട് ദിവസത്തെ ക്യാമ്പ് നടത്തി അംഗങ്ങളെ അരക്കിട്ടുറപ്പിക്കുന്നു. ആദ്യകാലത്ത് ഇത്തരം ക്യാമ്പുകള്‍ക്കായി ജമാഅത്ത് സ്ഥാപനങ്ങള്‍ ഉപയോഗിച്ചിരുന്നു. പില്‍ക്കാലത്ത് സ്വന്തമായി സ്ഥലം വാങ്ങി. നിരോധനം ഭയന്നതിനാല്‍ ജമാഅത്ത് മാതൃകയില്‍ ട്രസ്റ്റുകളുണ്ടാക്കി റജിസ്റ്റര്‍ ചെയ്താണ് സ്ഥാപനങ്ങള്‍, ഓഫീസുകള്‍ നിര്‍മ്മിച്ച് പരിപാടികള്‍ നടത്തിവന്നത്. മാസത്തില്‍ ഒരു യൂണിറ്റ് യോഗം, എന്‍.ഡി.എഫിന്റെ പ്രസക്തി വിളിച്ചോതുന്ന ഒരു മതപരമായ ക്ലാസ്, ആഴ്ചയില്‍ രണ്ട് ദിവസത്തെ കായിക പരിശീലനങ്ങളും അംഗങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയിരുന്നു.
ആദ്യകാലത്ത് യൂണിറ്റിന് ”സെല്‍” എന്നും നേതാവിന് ചീഫ് എന്നും ഉന്നത നേതൃത്വത്തിന്” സുപ്രീം കൗണ്‍സില്‍” എന്നുമായിരുന്നു പേര്. സ്വന്തം പേരില്‍ ഓഫീസ് തുടങ്ങുന്നതുവരെ കോഴിക്കോട്ടെ യൂത്ത് സെന്ററായിരുന്നു ഓഫീസായി ഉപയോഗിച്ചിരുന്നത്, നേരത്തെ കവാത്ത് പഠിപ്പിക്കുമ്പോള്‍ ഒരുനാള്‍ ഇത് റോഡില്‍ ഇറങ്ങി ആര്‍.എസ്. എസിന് ബദലായി നടത്തുമെന്ന് അണികളെ ഓര്‍മ്മപ്പെടുത്താറുണ്ടായിരുന്നു.
അക്രമങ്ങളില്‍ പിടിക്കപ്പെട്ടാല്‍ സംഘടനയുടെ പേര് പറയരുതെന്നും വിശ്വസിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പേരേ പറയാവൂ എന്നും അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കാറുണ്ടായിരുന്നു.
രഹസ്യമായി മലബാറില്‍ എന്‍.ഡി.എഫ് വളരുമ്പോള്‍ 1989ല്‍ തന്നെ തെക്കന്‍ കേരളത്തില്‍ അബ്ദുല്‍നാസര്‍ മഅ്ദനിയുടെ നേതൃത്വത്തില്‍ അത്യന്തം വൈകാരിക പ്രഭാഷണങ്ങളോടെ ആര്‍.എസ്.എസിന് ബദലായി ഐ.എസ്.എസ് രൂപംകൊണ്ടു. ഐ.എസ്.എസിന്റെ അന്നത്തെ ഒരു പ്രസംഗകന്‍ 6666 യൂണിറ്റുകള്‍ ഐ.എസ്.എസിനുണ്ടെന്ന് വരെ തട്ടിവിട്ടു. മേല്‍ വിഷയം ഗൗരിയമ്മ നിയമസഭയില്‍ പറയുകയുണ്ടായി. പരസ്പര ബഹുമാനത്തോടെയും സ്നേഹത്തോടെയും കഴിഞ്ഞിരുന്ന കേരളത്തില്‍ ഇത്തരം വൈകാരിക പ്രകടനങ്ങളെ മുസ്ലിംലീഗ് ശക്തമായി എതിര്‍ത്തു. ഇവിടെ ജനാധിപത്യപരമായ മാര്‍ഗങ്ങളിലൂടെയുള്ള അവകാശ പോരാട്ടമാണ് വേണ്ടതെന്ന് മുസ്ലിംലീഗ് കേരള സമൂഹത്തെയും മുസ്ലിം സമുദായത്തെയും ബോധ്യപ്പെടുത്തി.
1992 ഡിസംബര്‍ 6ന് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ കേന്ദ്ര ഗവണ്‍മെന്റ് ആര്‍.എസ്.എസിനൊപ്പം ജമാഅത്തെ ഇസ്ലാമിയെയും ഐ.എസ്.എസിനെയും നിരോധിച്ചു. ഐ.എസ്.എസ് പിരിച്ചുവിട്ട് മഅ്ദനി ഒളിവില്‍ പോയി. പിന്നീടാണ് മഅ്ദനി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതും തന്റെ കാല്‍ ബോംബെറിഞ്ഞു തകര്‍ത്ത ആര്‍.എസ്.എസുകാര്‍ക്ക് മാപ്പ് കൊടുക്കുന്നതും. അതോടെ മുസ്ലിംലീഗ് നിലപാടാണ് ശരിയെന്ന് പൊതു സമൂഹത്തിന് ബോധ്യപ്പെടുകയായിരുന്നു.
പക്ഷെ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതോടെ മുസ്ലിംലീഗ് കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് തെരുവിലിറങ്ങണമെന്ന് ജമാഅത്തെ ഇസ്ലാമിയും അവരുടെ പത്രവും കൂടെ അവരുടെ വലയില്‍ പെട്ട ചില നേതാക്കളും പ്രഖ്യാപിച്ചു. ”ഖാഇദെമില്ലത്ത് കള്‍ച്ചറള്‍ ഫോറം” എന്ന പേരില്‍ ഒരു സംഘടന തന്നെ നിലവില്‍ വന്നു. ജമാഅത്തിന്റെ കൂടെ ഈ സംഘടനക്ക് എല്ലാ അണിയറ സഹായങ്ങളും അന്ന് എന്‍.ഡി.എഫ് നേതൃത്വം ചെയ്തു കൊടുത്തിരുന്നു.
മുസ്ലിംലീഗിനെ തകര്‍ക്കാന്‍ പറ്റിയ അവസരമായി ഇതിനെ സുമദായത്തിലെ ലീഗ് വിരോധികള്‍ക്കൊപ്പം കണ്ട സി.പി.എം, ആര്‍.എസ്.എസ് പള്ളി തകര്‍ത്തതിലുള്ള മുസ്ലിം സമുദായത്തിന്റെ വികാരം, കോണ്‍ഗ്രസിന്റെ കൂടെ നില്‍ക്കുന്നുവെന്ന് പറഞ്ഞ് ലീഗിനെതിരെ തിരിച്ചുവിടാന്‍ എല്ലാ ശ്രമവും നടത്തി. ഒറ്റപ്പാലം പാര്‍ലമെന്റ് മണ്ഡലം ഇലക്ഷനിലും ഗുരുവായൂര്‍ നിയമസഭാ മണ്ഡലം ഇലക്ഷനിലും അവര്‍ക്കതിന്റെ ഗുണം കിട്ടി. ഒറ്റപ്പാലത്ത് അബ്ദുനാസര്‍ മഅ്ദനി അടക്കം സി.പി.എമ്മിന്റെ കൂടെ നിന്നാണ് പ്രവര്‍ത്തിച്ചതെങ്കില്‍ ഗുരുവായൂരില്‍ ജമാഅത്തും ഐ.എന്‍.എല്ലും ഒന്നിച്ചുള്ള സ്ഥാനാര്‍ത്ഥിയെയും മഅ്ദനി സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയുമാണ് ലീഗിനെ പരാജയപ്പെടുത്തിയത്.
മുസ്ലിംലീഗ് ഏറ്റവും കൂടുതല്‍ രാഷ്ട്രീയ പ്രതിസന്ധി അഭിമുഖീകരിച്ച കാലമായിരുന്നു അത്. സത്യത്തില്‍ മുസ്ലിംലീഗിന്റെ അന്നത്തെ നിലപാടാണ് കേരളം കശ്മീരായി കാണാന്‍ കൊതിച്ച പലരുടെയും ആഗ്രഹങ്ങള്‍ തകര്‍ത്തുകളഞ്ഞത്. മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ പട്ടാളം റൂട്ട് മാര്‍ച്ച് നടത്തുമ്പോഴാണ് ഗവണ്‍മെന്റില്‍ നിന്നും മുസ്ലിം ലീഗ് രാജിവെച്ച് തെരുവിലിറങ്ങണമെന്ന് വൈകാരികമായി സംസാരിക്കുന്നവര്‍ ആവശ്യപ്പെട്ടത്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അന്നത്തെ ആഹ്വാനമാണ് കേരളം സമാധാനമായി നില്‍ക്കാന്‍ കാരണമായത്.
താല്‍ക്കാലിക നഷ്ടങ്ങള്‍ മുസ്ലിംലീഗിന് സംഭവിച്ചെങ്കിലും അന്നത്തെ നിലപാടാണ് പാര്‍ട്ടിയുടെ ദീര്‍ഘദൃഷ്ടിയും നേതാക്കളുടെ നേതൃപാടവും നമ്മെ ബോധ്യപ്പെടുത്തുന്നത്. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെയും സി.എച്ച് മുഹമ്മദ് കോയാ സാഹിബിന്റെയും ഇടപെടലായിരുന്നു പയ്യോളിയിലെ ഒരു കൊലപാതകത്തിന്റെ പേരില്‍ വര്‍ഗീയ കലാപമുണ്ടാക്കാനുള്ള ജനസംഘത്തിന്റെ ശ്രമം പരാജയപ്പെടുത്തിയത്.
ദിവാസ്വപ്നം കാണുന്ന അണികള്‍ (2)
ഐ.എസ്.എസ് പിരിച്ചുവിട്ടതോടെ എന്.ഡി. എഫ് തെക്കന്‍ കേരളത്തിലും പ്രവര്‍ത്തനം ശക്തമാക്കി. ബാബരിയുടെ പതനവും ആളുകളെ കൂട്ടുന്നതില്‍ എന്‍.ഡി.എഫിന് സഹായകമായി. വര്‍ഗീയ മുദ്രാവാക്യങ്ങളാല്‍ മാറ്റിനിര്‍ത്തപ്പെട്ട പഴയ സിമി നേതാക്കള്‍ക്ക് സമുദായത്തിലെ വ്യത്യസ്ത ആശയക്കാരും പാര്‍ട്ടിക്കാരും അണികളായി ലഭിച്ചപ്പോള്‍ അവരുടെ തീവ്ര ആശയങ്ങള്‍ അല്‍പാല്‍പമായി അണികളിലേക്ക് പകര്‍ന്നു നല്‍കി. എന്‍.ഡി.എഫിനു വേണ്ടി പ്രവര്‍ത്തിച്ചു മരിച്ചാല്‍ രക്തസാക്ഷികളുടെ കൂടെ ഏറ്റവും ഉന്നതമായ സ്ഥാനം സ്വര്‍ഗത്തില്‍ ലഭിക്കുമെന്നും സഹാബാക്കളുടെ പിന്‍മുറക്കാരാണ് എന്‍.ഡി.എഫുകാരെന്നും അണികളെ പഠിപ്പിക്കുക വഴി എന്തും ത്യജിക്കാനും സഹിക്കാനുമുള്ള മാനസികാവസ്ഥയില്‍ അവരെ എത്തിച്ചു.
രഹസ്യമായി പ്രവര്‍ത്തിക്കുന്ന എന്‍.ഡി.എഫിന്റെ പല പ്രവര്‍ത്തനങ്ങളും പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടു. ‘രഹസ്യ വിംഗിനെ സൂക്ഷിക്കുക’ എന്ന ആഹ്വാനവുമായി എസ്.കെ.എസ്.എസ്.എഫും രംഗത്ത് വന്നു. നിവൃത്തിയില്ലാതെ എന്‍.ഡി.എഫ് പരസ്യപ്പെടുത്തുകയായിരുന്നു. 1994 ഡിസംബറില്‍ കോഴിക്കോട് റാലി സംഘടിപ്പിച്ചുകൊണ്ട് പരസ്യമായി രംഗത്തുവന്ന എന്‍.ഡി. എഫ് പേരിന്റെ ഫുള്‍ഫോമില്‍ മാറ്റം വരുത്തി. ‘നാഷണല്‍ ഡിഫന്‍സ് ഫോഴ്സ്’ എന്നത് ‘നാഷണല്‍ ഡവലപ്മെന്റ് ഫ്രണ്ട്’ എന്നാക്കി. ഇത് പൊലീസിനെ ഭയന്നുകൊണ്ടായിരുന്നു.
ദേശീയ വികസനം പുറത്തു പറഞ്ഞപ്പോള്‍ എന്‍.ഡി.എഫിന്റെ യഥാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ 1996 ആയപ്പോഴേക്കും ജനങ്ങളും പൊലീസും തിരിച്ചറിഞ്ഞു. കേരളത്തില്‍ വിശിഷ്യാ മലബാറില്‍ ധാരാളം കേസുകള്‍ എന്‍.ഡി.എഫിന്റെ പേരില്‍ വന്നു. കുറ്റ്യാടി പള്ളിയിലെ ബോംബ് നിര്‍മ്മാണത്തിനിടെ ഒരാള്‍ മരിച്ച കേസ്, കുറ്റ്യാടി പള്ളിക്കാട്ടില്‍ നിന്നും മേപ്പയ്യൂര്‍ പള്ളിയില്‍ നിന്നും ബോംബ് പിടിച്ചതും പേരാമ്പ്ര എടവരാട്ടെ മിശ്രവിവാഹിതരെ ബോംബെറിഞ്ഞ് ആക്രമിച്ച കേസുകള്‍ ഉള്‍പ്പെടെ എന്‍.ഡി.എഫുകാര്‍ പ്രതികളായി.
എടവരാട്ടെ അക്രമം നടക്കുമ്പോള്‍ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ഈ കുറിപ്പുകാരന്‍ പിറ്റേ ദിവസം രാവിലെ മദ്രസയില്‍ ജോലിക്കായി പോകാന്‍ വാഹനം കയറുമ്പോഴാണ് നാട്ടുകാര്‍ പറഞ്ഞ് വിവരമറിയുന്നത്. എന്‍.ഡി.എഫ് നേതാവായതിന്റെ പേരില്‍ എന്നെയും കേസില്‍ പ്രതിയാക്കി എന്‍.ഡി.എഫ് നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരം ഒളിവില്‍ പോയ എനിക്കും കുടുംബത്തിനും അനുഭവിക്കേണ്ടിവന്നത് പറഞ്ഞറിയിക്കാന്‍ പറ്റാത്ത പ്രയാസങ്ങളായിരുന്നു. നാട്ടില്‍ മുഴുവന്‍ കേസന്വേഷണത്തിന്റെ ഭാഗമായി ഇടതുപക്ഷ പൊലീസിന്റെ നരനായാട്ട് സമുദായം അനുഭവിച്ചത് ചില്ലറയൊന്നുമല്ല. പൊലീസ് എന്റെ വീട്ടില്‍ നിരന്തരം റെയ്ഡ് നടത്തി. പൊലീസ് സ്റ്റേഷനുകളില്‍ ഫോട്ടോ വെച്ച് ലൂക്കൗട്ട് നോട്ടീസ് പതിച്ചു. ഞാനുമായി ബന്ധമില്ലാത്തതിനാല്‍ വിവരങ്ങള്‍ അറിയാതെ കുടുംബത്തിന് ഉറക്കമില്ലാത്ത ദിനരാത്രങ്ങള്‍. നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരം ഒളിവില്‍ പോയ എനിക്ക് കേരളത്തിനു പുറത്തുള്ള ഗുണ്ടല്‍പേട്ടയില്‍ ഫോറസ്റ്റിനോട് ചേര്‍ന്ന് ഇവര്‍ വാങ്ങിയ 108 ഏക്കര്‍ തോട്ടത്തിലെ ചെറിയ വീട്ടിലെ ഒറ്റക്കുള്ള താമസം ഹൃദയഭേദകമായിരുന്നു. രാത്രി വന്യജീവികളെ ഭയന്ന് ഉറക്കമില്ലായിരുന്നു. ഈ സംഭവത്തോടെ മദ്രസയിലെയും പള്ളിയിലെയും ജോലികളില്‍നിന്ന് പിരിച്ചുവിട്ട് പൊതുരംഗത്ത് സജീവമായിരുന്ന എന്നെ മഹല്ല് സെക്രട്ടറി സ്ഥാനത്ത് നിന്ന് ഉള്‍പ്പെടെ പുറത്താക്കപ്പെട്ട് എല്ലാവരാലും അവഗണിക്കപ്പെട്ട് തീവ്രവാദിയായി കഴിയേണ്ടിവന്നു. വരുന്ന കല്യാണാലോചനകള്‍ വരെ തിരസ്‌കരിക്കപ്പെട്ട് വര്‍ഷങ്ങള്‍ക്കൊടുവില്‍ കല്യാണം കഴിച്ച് ജോലിയില്ലാതെ കടത്തില്‍ മുങ്ങി രക്ഷപ്പെടാന്‍ ഗള്‍ഫിലേക്ക് കടന്ന എനിക്ക് അവിടെയും കൂടുതല്‍ നില്‍ക്കാന്‍ കഴിഞ്ഞില്ല. കേസുകള്‍ വാറണ്ടായതു കാരണം താമസിക്കുന്ന കൂരയും സ്ഥലവും കോടതി ജപ്തി ചെയ്തതിനാല്‍ ഗള്‍ഫ് ഒഴിവാക്കി നാട്ടിലേക്ക് തിരിക്കേണ്ടിവന്നു. എന്റെ അനുഭവം ഇതാണെങ്കില്‍ ഇതിനേക്കാള്‍ പരിതാപകരമായ അവസ്ഥയുള്ള ഒരുപാട് ചെറുപ്പക്കാരും അവരുടെ കുടുംബങ്ങളുമുണ്ട്.
ആറു വര്‍ഷം പുറംലോകം കാണാതെ ജയിലില്‍ കിടന്ന കണ്ണൂരിലെ നാറാത്തെ ചെറുപ്പക്കാരും മുവാറ്റുപുഴ കൈവെട്ടു കേസിലെ പ്രതികളും അവരുടെ കുടുംബങ്ങളും അനുഭവിച്ച യാതനകള്‍ വളരെ വലുതാണ്. ഇത്തരം ഒരു കേസിലും എന്‍.ഡി.എഫ് ബുദ്ധികേന്ദ്രങ്ങളായ നേതാക്കളോ ആശ്രിതരോ ഇതുവരെയും ഉള്‍പ്പെട്ടിട്ടില്ലെന്നത് എന്‍.ഡി.എഫില്‍ പ്രവര്‍ത്തിക്കുന്ന യുവാക്കളുടെ കുടുംബങ്ങള്‍ മനസിലാക്കാന്‍ വേണ്ടിയാണ് ഞാനിതെഴുതുന്നത്. എന്‍.ഡി.എഫിന്റെ പ്രവര്‍ത്തനങ്ങളും പ്രസംഗങ്ങളും മുസ്ലിം സമുദായത്തെ മൊത്തം തീവ്രവാദികളാക്കുന്നതും നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുന്നതുമാണെന്ന് മനസിലാക്കിയ മുസ്ലിംലീഗും സമുദായ സംഘടനകളും ശക്തമായി എതിര്‍ത്തതു കൊണ്ടാണ് എന്‍.ഡി.എഫിന്റെ വളര്‍ച്ച മുരടിച്ചുപോയത്. കഴിഞ്ഞ 25 വര്‍ഷത്തെ വളര്‍ച്ച ഒരേ നില്‍പ്പാണ്. പുതിയ അംഗങ്ങള്‍ ചേരുന്നതിനനുസരിച്ച് പഴയ അംഗങ്ങള്‍ കൊഴിഞ്ഞുപോകുന്നതാണ് ഇതിന് കാരണം. ഇതു മനസിലാക്കിയ എന്‍.ഡി.എഫ് നേതൃത്വം സ്വന്തമായി പണ്ഡിത സംഘടന, വിദ്യാര്‍ത്ഥി സംഘടന, വനിതാ സംഘടന, രാഷ്ട്രീയ പാര്‍ട്ടി തുടങ്ങിയവ ഉണ്ടാക്കുകയായിരുന്നു. പക്ഷേ, ഇതു കൊണ്ടൊന്നും സമുദായത്തെ കൂടെ നിര്‍ത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല.
നേരത്തെ പഠിപ്പിച്ചിരുന്ന കവാത്തിന്റെ അറബിയിലുള്ള കമന്റുകള്‍ ഇംഗ്ലീഷിലേക്ക് മാറ്റി ഫ്രീഡം പരേഡ് എന്ന പേരില്‍ പൊതുസമൂഹത്തില്‍ അവതരിപ്പിച്ച് ആര്‍.എസ്.എസിനെ ഭയപ്പെടുത്താന്‍ ശ്രമിച്ചത് സത്യത്തില്‍ ആര്‍.എസ്.എസിന് ഗുണമാവുകയാണ് ചെയ്തത്. പട്ടാളച്ചിട്ടയിലുള്ള പരേഡ് ഭാവിയില്‍ ഇവര്‍ ഇന്ത്യ പിടിച്ചടക്കുമെന്ന് പറഞ്ഞ് ആര്‍.എസ്.എസിലേക്ക് ആളെ കൂട്ടാന്‍ സാധിച്ചുവെന്നല്ലാതെ സമുദായത്തിന് ദോഷം മാത്രമാണുണ്ടാക്കിയത്. പവിത്രമായ സ്വാതന്ത്ര്യദിനാഘോഷം മറ്റു താല്‍പര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുകയായിരുന്നു. മുസ്ലിം സമുദായത്തെ ശത്രുക്കളില്‍ നിന്നും സംരക്ഷിക്കാനിറങ്ങിയ ഇവര്‍ അവസാനം മുസ്ലിംലീഗുള്‍പ്പെടെ സ്വന്തം സമുദായത്തിലെ ആളുകളെ ആക്രമിക്കുന്നതും കൊല ചെയ്യുന്നതുമാണ് കണ്ടത്. വേളം പുത്തലത്തെ മുസ്ലിം യൂത്ത്ലീഗ് പ്രവര്‍ത്തകനായ നസ്റുദ്ദീനെ കൊലപ്പെടുത്തിയത് എന്‍.ഡി.എഫ് കാരായിരുന്നു.
സമുദായ സംരക്ഷണം പറഞ്ഞും ഉത്തരേന്ത്യയിലെ മുസ്ലിംകളുടെ കഷ്ടപ്പാടുകള്‍ നിരത്തിയും വിശുദ്ധ റമസാനില്‍ സ്വദേശത്തും വിദേശത്തും ഇവര്‍ പിരിക്കുന്ന കോടികള്‍ ഇത്തരം കേസുകള്‍ നടത്തുന്നതോടൊപ്പം ഒരു കേസിലും പ്രതിയാകാത്ത കഷ്ടപ്പെടാത്ത നേതാക്കളുടെ സുഖ ജീവിതത്തിനുവരെ ചിലവഴിക്കുന്നു. സ്വന്തം കീശയില്‍ നിന്നും കാശെടുത്ത് പ്രതിഫലം വാങ്ങാതെ പൊതുപ്രവര്‍ത്തനം നടത്തുന്ന മുസ്ലിംലീഗിനെ വിമര്‍ശിക്കുന്ന ഇവരാണ് ശമ്പളം വാഹനം, താമസം തുടങ്ങി എല്ലാ ആവശ്യങ്ങള്‍ക്കും പൊതുമുതല്‍ ഉപയോഗിക്കുന്നത്.
അണികളെ പിടിച്ചുനിര്‍ത്താന്‍ വലിയ സ്വപ്നങ്ങളാണിവര്‍ അവര്‍ക്ക് നല്‍കുന്നത്. ആദ്യം നമ്മള്‍ തോല്‍പ്പിക്കാനും പിന്നെ തോല്‍ക്കാനും പിന്നെ ജയിക്കാനും മത്സരിക്കുമെന്ന് പറഞ്ഞ സ്ഥാപക നേതാവ് ഇപ്പോള്‍ പറയുന്നത് അടുത്ത തലമുറക്കു വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നാണ്. 29 വര്‍ഷമായിട്ടും ഒന്നും നേടാന്‍ കഴിയാത്തവര്‍ ഇനിയെന്താണ് നേടിക്കൊടുക്കാന്‍ പോകുന്നത്. വലിയ പ്രതീക്ഷയില്‍ എം.എല്‍.എ ഉണ്ടാകുമെന്നവര്‍ പറഞ്ഞ കര്‍ണാടകയിലെ നരസിംഹരാജ മണ്ഡലത്തില്‍ ഈ പ്രാവശ്യം വോട്ട് കുറഞ്ഞ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുന്നതാണ് കണ്ടത്. എന്‍.ഡി.എഫ് തുടങ്ങുമ്പോള്‍ രണ്ട് എം.പിമാര്‍ ഉണ്ടായിരുന്ന ബി.ജെ.പി ഇന്ന് ഇന്ത്യ ഭരിക്കുന്നു. ആര്‍.എസ്.എസിന് തടയിടാന്‍ ഉണ്ടാക്കിയ എന്‍.ഡി.എഫ് കൊണ്ട് ആര്‍.എസ്.എസിന്റെ വളര്‍ച്ചയല്ലാതെ സമുദായത്തിന് എന്ത് നേട്ടമാണുണ്ടായത്. യുവാക്കളെ ആകര്‍ഷിക്കാന്‍ വേണ്ടി പറയുന്നത് നമ്മള്‍ നട്ടെല്ലു വളക്കാത്തവരാണ്. അല്ലാഹുവിനെ മാത്രമെ പേടിക്കൂ. ആര്‍.എസ്.എസിനും സി.പി.എമ്മിനും പൊലീസിനും നമ്മെ പേടിയാണ് എന്നൊക്കെയാണെങ്കില്‍ എന്‍.ഡി.എഫിന്റെ ഫുള്‍ഫോമില്‍ മാറ്റം വരുത്തിയതും വീണ്ടും വേറെ പേരിലേക്ക് മാറിയതും ആരെ ഭയപ്പെട്ടതു കൊണ്ടാണെന്ന് വ്യക്തമാക്കണം.
മുസ്ലിംലീഗിന് പ്രതികരണ ശേഷിയില്ലെന്നും സമുദായത്തിന് നേരെ വരുന്ന എല്ലാ അക്രമങ്ങള്‍ക്കും ശക്തമായി തിരിച്ചടി നല്‍കുമെന്നും പ്രഖ്യാപിച്ച എന്‍.ഡി.എഫ് സ്വന്തം അണികളെ കൊന്നവര്‍ക്കെതിരെ എന്തു സമീപനമാണ് സ്വീകരിച്ചതെന്ന് മറുപടി പറയണം. ആദ്യമായി ആര്‍.എസ്.എസുകാരാല്‍ വധിക്കപ്പെട്ട രഹസ്യകാലത്തെ എന്‍.ഡി.എഫിന്റെ ജില്ലാ നേതാവായിരുന്ന കുറ്റ്യാടിയിലെ അബൂബക്കര്‍ മാസ്റ്റര്‍, സി.പി.എമ്മുകാരാല്‍ ചെറിയ പെരുന്നാള്‍ തലേന്ന് കൊല്ലപ്പെട്ട തലശ്ശേരിയിലെ ഫസല്‍ ആര്‍.എസ്.എസുകാരാല്‍ കൊല്ലപ്പെട്ട കാസര്‍കോട് തളങ്കരയിലെ സൈനുല്‍ ആബിദ് ഇവരുടെ ഘാതകരോട് എന്ത് പ്രതികാരമാണ് എന്‍.ഡി.എഫിന് ചെയ്യാന്‍ കഴിഞ്ഞത് എന്ന് ചിന്തിക്കണം, അതാണ് മുസ്ലിംലീഗ് പറയുന്നത് വെട്ടും കുത്തും ഒന്നിനും പരിഹാരമല്ല. ജനാധിപത്യപരമായ ഭരണഘടന അനുശാസിക്കുന്ന രീതിയിലുള്ള സമര പോരാട്ടങ്ങളേ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സഹായിക്കൂ. അല്ലാത്തതൊക്കെ സമുദായത്തിന്റെ ശക്തി തകര്‍ക്കാനല്ലാതെ ഒരു ഗുണവും ചെയ്യില്ല.
അടുത്ത ഭാവിയില്‍ എന്‍.ഡി.എഫിന്റെ പാര്‍ട്ടി ഇന്ത്യ ഭരിക്കുമെന്ന ദിവാസ്വപ്നം അണികള്‍ക്കു നല്‍കി സമുദായത്തിലെ ഉള്ള സംഘടിത ശക്തിയെയും തകര്‍ത്ത് സമുദായത്തിന്റെ കെട്ടുറപ്പ് നഷ്ടപ്പെടുത്താന്‍ എന്‍.ഡി.എഫ് കാരണമാവുന്നുവെന്നല്ലാതെ എന്തു നേട്ടമാണുണ്ടാവുക. പരിപാടികള്‍ക്ക് കാശ് മുടക്കി ദീര്‍ഘദൂരങ്ങളില്‍ നിന്ന് ആളുകളെ കൊണ്ട്വന്ന് ജനക്കൂട്ടത്തെ കാണിച്ചത് കൊണ്ടും സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞ് നിന്നത് കൊണ്ടും തീവ്രവാദത്തിന് ബഹുജന പ്രസ്ഥാനമാകാന്‍ കഴിയില്ല. അതാണ് തെരഞ്ഞെടുപ്പുകള്‍ കഴിയുന്തോറും ജനപിന്തുണ കുറഞ്ഞുവരുന്നത്. ഇതില്‍ പ്രവര്‍ത്തിക്കുന്ന സാധാരണക്കാര്‍ ഇതു മനസിലാക്കേണ്ടുതണ്ട്. ദീര്‍ഘകാലം അതില്‍ പ്രവര്‍ത്തിച്ചപ്പോള്‍ തനിക്കു ബോധ്യപ്പെട്ട കാര്യങ്ങളാണ് ഇവിടെ കുറിച്ചത്.
(എന്‍.ഡി.എഫിന്റെ ആക്രമണോത്സുകമായ നയനിലപാടുകളും തീവ്രവാദ സ്വഭാവവും ഉള്‍ക്കൊള്ളാനാവാതെ സംഘടന വിട്ട ആദ്യ കാല പ്രവര്‍ത്തകനാണ് ലേഖകന്‍)
Film
വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.
അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Film
ജെഎസ്കെ വിവാദം തുടരുന്നു; ‘മാറ്റങ്ങൾ വരുത്താതെ സെൻസർ സർട്ടിഫിക്കറ്റില്ല’, സെൻസർ ബോർഡ് ഹൈക്കോടതിയിൽ
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു

കൊച്ചി: ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും മാറ്റിയില്ലെങ്കിൽ യു/എ സർട്ടിഫിക്കറ്റ് പ്രകാരമുള്ള പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് വ്യക്മാക്കിയതോടെ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ – ജെഎസ്കെ– സിനിമ വീണ്ടും വിവാദത്തിൽ. ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് തങ്ങളുടെ നിലപാട് അറിയിച്ചത്. ജാനകി എന്ന പേര് മത, ജാതി, വംശ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്. സിനിമയിലാകട്ടെ, പ്രായപൂർത്തിയായവര്‍ മാത്രം കാണേണ്ട രംഗങ്ങളും അനുബന്ധ സംഭാഷണങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാലേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂ എന്ന് സിനിമ നിർമാതാക്കൾക്ക് ഷോകോസ് നോട്ടിസ് നൽകിയിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. സുരേഷ് ഗോപി നായകനായ സിനിമ ഇന്നു റിലീസ് ചെയ്യാനിരിക്കെയായിരുന്നു വിവാദങ്ങൾ തലപ്പൊക്കിയത്. സെൻസർ ബോർഡ് നടപടിക്കെതിരെ സിനിമ സംഘടനകൾ തിങ്കളാഴ്ച മാർച്ച് നടത്താനും തീരുമാനിച്ചു.
എന്നാൽ സെൻസർ ബോർഡിന്റെ നടപടി കോടതിയിൽനിന്നും ചോദ്യങ്ങളുയർത്തി. എന്തു സാഹചര്യത്തിലാണ് ഇത്തരം നിയമങ്ങൾ ഈ സിനിമയ്ക്കു ബാധകമാകുകയെന്ന് കോടതി ആരാഞ്ഞു. സീത, ഗീത എന്നൊക്കെ ഇവിടെ സിനിമകളുണ്ടായിട്ടുണ്ട്. ജാനകിയുടെ അർഥവും സീത എന്നാണ്. രാം ലഖൻ എന്ന പേരിൽ ഇവിടെ സിനിമയുണ്ടായിട്ടുണ്ട്. എന്നാൽ അന്നൊന്നും ഒരു പരാതിയും ഉയർന്നിട്ടില്ല. മതപരമായ വിഷയമാണെന്ന് സെൻസർ ബോർഡ് ആവർത്തിച്ചതോടെ, ജാനകി എന്ന പേരുമാറ്റി വേറെ ആരുടെയെങ്കിലും പേരു വച്ചാൽ പ്രശ്നമില്ല എന്നാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ചോദിച്ചു. എന്തിനാണ് ഷോകോസ് നോട്ടിസ് അയയ്ക്കുന്നതെന്നും കോടതി ചോദ്യമുയർത്തി.
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് എന്ന് സെൻസർ ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോകോസ് നോട്ടിസ് അയയ്ക്കാൻ സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റിക്ക് അധികാരമില്ലെന്നും നിർമാതാക്കൾ വാദിച്ചു. ഈ സാഹചര്യത്തിൽ നോട്ടിസിന് മറുപടി നൽകാനോ അല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാനോ ഹർജിക്കാർക്ക് മുന്നിൽ മാർഗങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ടീസറിനും ട്രെയ്‍ലറിനും അനുമതി നൽകിയ അതേ സെൻസർ ബോർഡാണ് സിനിമയ്ക്ക് അനുമതി നൽകിയതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.
നേരത്തെ, സിനിമ സംബന്ധിച്ച് കോടതിയുടെ അഭിപ്രായത്തിനു കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവിധ സിനിമാസംഘടനകൾക്കൊപ്പം ഫെഫ്കയും പ്രതിഷേധിക്കുമെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെഫ്ക, അമ്മ, നിര്‍മാതാക്കളുടെ സംഘടന, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ അടക്കം സിനിമ മേഖലയിലെ എല്ലാ സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്നാണ് കരുതുന്നത്. സെൻസർ ബോർഡ് ഉൾപ്പടെ സ്വയം എഴുതിച്ചേർത്ത മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സിനിമയുടെ മാത്രം പ്രശ്നമല്ല ഇതെന്നും രഞ്ജി പണിക്കർ അഭിപ്രായപ്പെട്ടു. സെൻസർ ബോർഡിന്റെ നടപടി സംബന്ധിച്ച് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് എല്ലാവരും അറിയിക്കുകയും ചെയ്തെന്ന് ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.
Film
ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.
എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.
-
india3 days ago
ഗുജറാത്തില്‍ പാലം തകര്‍ന്ന് അപകടം; രണ്ട് മരണം; അഞ്ച് വാഹനങ്ങള്‍ നദിയില്‍ വീണു
-
News3 days ago
ചെങ്കടലില്‍ ഗ്രീക്ക് കപ്പലിനു നേരെ ഡ്രോണ്‍ സ്പീഡ് ബോട്ട് ആക്രമണം; നാല് ജീവനക്കാര്‍ കൊല്ലപ്പെട്ടു
-
kerala3 days ago
കീം പരീക്ഷ ഫലം റദ്ദാക്കി ഹൈകോടതി
-
kerala2 days ago
കോട്ടക്കലില്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു
-
Football3 days ago
ഫ്ലൂമിനെൻസിനെ വീഴ്ത്തി ചെൽസി ക്ലബ് ലോകകപ്പ് ഫൈനലിൽ
-
GULF2 days ago
റഹീമിന് തടവ് 20 വർഷം തന്നെ; കീഴ്ക്കോടതി വിധി അപ്പീൽ കോടതി ശരിവെച്ചു
-
india2 days ago
1400 ഓളം മുസ്ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് അസം സർക്കാർ
-
kerala3 days ago
സംസ്ഥാനത്ത് ദേശീയ പണിമുടക്ക് തുടരുന്നു; കെഎസ്ആര്‍ടിസി ബസുകള്‍ വ്യാപകമായി തടഞ്ഞു