X

ജനകീയ പദ്ധതികളിലൂടെ ജനപ്രിയനായി രാഹുല്‍; കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് സര്‍വേ

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റത്തോടെ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് പ്രവചിച്ച് യു.എസ് വെബ്‌സൈറ്റായ മീഡിയം. കോണ്‍ഗ്രസ് ഒറ്റയ്ക്ക് 213 സീറ്റ് നേടുമ്പോള്‍ ബി.ജെ.പി 170 സീറ്റില്‍ ഒതുങ്ങുമെന്ന് മീഡിയം ഡോട്ട്‌കോം (medium.com) സര്‍വെ പ്രവചിക്കുന്നത്. രാജ്യത്ത് നിലനില്‍ക്കുന്ന ശക്തമായ മോദി വിരുദ്ധ തരംഗവുംം രാഹുല്‍ ഗാന്ധി കരുത്തനായി ഉയര്‍ന്നുവന്നതും ന്യായ് പദ്ധതി പോലത്ത ജനപ്രിയ പദ്ധതികളാല്‍ അദ്ദേഹം ദിനംപ്രതി നേടുന്ന ജനസ്വീകാര്യതയുമാണ് സര്‍വേയില്‍ പ്രതിഫലിച്ചത്. മറ്റ് പാര്‍ട്ടികള്‍ 160 സീറ്റ് നേടുമെന്നും സര്‍വേ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിനോട് രാജ്യത്തെ ജനങ്ങള്‍ക്ക് കടുത്ത അതൃപ്തിയാണുള്ളത്. മോദിയുടെ പ്രഭാവം എന്നത് രാജ്യത്ത് ഇല്ലാതെയായി. അതേസമയം പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി ദിവസംതോറും വര്‍ധിക്കുകയാണ്. രാജ്യത്തെ ജനങ്ങള്‍ക്ക് സ്വീകാര്യനായ പൊതുസമ്മതനായി രാഹുല്‍ ഉയര്‍ന്നു. രാജ്യത്തിന്റെ ബഹുസ്വരതയും മതനിരപേക്ഷ കാഴ്ചപ്പാടും ഉയര്‍ത്തിപ്പിടിക്കുന്ന രാഹുലിന്റെയും കോണ്‍ഗ്രസിന്റെയും നിലപാടും, രാജ്യത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കൃത്യമായ കാഴ്ചപ്പാടോടെയുള്ള പ്രകടനപത്രികയും കോണ്‍ഗ്രസിന് ഗുണം ചെയ്യുന്ന പ്രധാന ഘടകങ്ങളായി വെബ്‌സൈറ്റ് പറയുന്നു.

ഏകാധിപത്യനിലപാട് രാജ്യത്തെ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കുന്ന തരത്തില്‍ നടത്തിയ മോദിയുടെ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാകും. കര്‍ഷകവിരുദ്ധ നിലപാടും തൊഴിലില്ലായ്മയും മുതല്‍ നോട്ട് നിരോധനവും റഫാലും വരെ ശക്തമായ മോദി വിരുദ്ധതരംഗം രാജ്യത്ത് സൃഷ്ടിച്ചു. ഈ സാഹചര്യത്തില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് മീഡിയം.കോം പ്രവചിക്കുന്നു. ആകെ പോള്‍ ചെയ്യുന്ന വോട്ടുകളുടെ 39% കോണ്‍ഗ്രസ് നേടുമ്പോള്‍ ബി.ജെ.പിക്ക് 31 ശതമാനം മാത്രമേ നേടാനാകൂ എന്ന് സര്‍വെ വ്യക്തമാക്കുന്നു.

52% പുരുഷന്മാരും 48% സ്ത്രീകളുമാണ് സര്‍വേയില്‍ പങ്കെടുത്തത്. രാജ്യമൊട്ടാകെ 20,500 പേരെ കണ്ട് യു.കെ ഗവേഷണ സംഘം നടത്തിയ സര്‍വേയെ ആധാരമാക്കിയാണു മീഡിയം.കോമിന്റെ തെരഞ്ഞെടുപ്പ് പ്രവചനം. നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം, രൂക്ഷമായ തൊഴിലില്ലായ്മ, നോട്ടുനിരോധനം, കര്‍ഷകദ്രോഹനയങ്ങള്‍, ഇന്ധനവിലവര്‍ധന, ന്യൂനപക്ഷങ്ങളോടുള്ള അവഗണന തുടങ്ങിയ വിഷയങ്ങളെല്ലാം സര്‍വേയില്‍ പങ്കെടുത്തവര്‍ മോദി സര്‍ക്കാരിന്റെ വീഴ്ചകളായി ചൂണ്ടിക്കാണിച്ചു. അതേസമയം രാഹുല്‍ ഗാന്ധിയിലാണ് രാജ്യത്തിന്റെ പ്രതീക്ഷയെന്നും സര്‍വെ വ്യക്തമാക്കുന്നു. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും മോദിയുടെയും ബി.ജെ.പിയുടെയും ജനദ്രോഹനിലപാടുകള്‍ക്കും ഏകാധിപത്യത്തിനും മറുപടിയാകുമെന്ന് വോട്ടര്‍മാര്‍ കരുതുന്നു. മതനിരപേക്ഷതയും ഐക്യവും മുന്‍നിര്‍ത്തിയാണു രാഹുല്‍ ഗാന്ധി വോട്ട് തേടുന്നത്. ന്യായ് പദ്ധതി പോലെ കൃത്യമായ കാഴ്ചപ്പോടോടെയുള്ള കോണ്‍ഗ്രസിന്റെ പ്രഖ്യാപനങ്ങള്‍ ഗുണം ചെയ്യുമെന്നും സര്‍വെ വ്യക്തമാക്കുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 303 സീറ്റുകളില്‍ കോണ്‍ഗ്രസ് മികച്ച നേട്ടമുണ്ടാക്കുമെന്ന് മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ പി ചിദംബരം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോണ്‍ഗ്രസ് 50 സീറ്റില്‍ ഒതുങ്ങുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയോടുള്ള പ്രതികരണമായിട്ടായിരുന്നു ചിദംബരത്തിന്റെ അവകാശ വാദം. ബി.ജെ.പിയുടെ വ്യാജ വാഗ്ദാനങ്ങള്‍ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ ജനം അവരെ ബഹിഷ്‌കരിക്കുകയാണ്. ഉറങ്ങുമ്പോള്‍ മോദി പല സ്വപ്‌നങ്ങളും കാണുന്നുണ്ട്, ഉറക്കില്‍ നിന്ന് ഉണര്‍ന്നാലും അദ്ദേഹം സ്വപ്‌നം കാണുന്നത് തുടര്‍ന്നോട്ടെ. പക്ഷേ രാജ്യം ഇത്തവണ കോണ്‍ഗ്രസിനെ വരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കോണ്‍ഗ്രസും സഖ്യ കക്ഷികളും തെരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കുമെന്നും ചിദംബരം പറഞ്ഞു. മുംബൈയിലെ കോണ്‍ഗ്രസ് ആസ്ഥാനമായ ഗാന്ധിഭവനില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

chandrika: