X

ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലേക്ക്; തുറന്നു സമ്മതിച്ച് ആര്‍ബിഐ

ന്യൂഡല്‍ഹി: രാജ്യം അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി ആര്‍ബിഐ റിപ്പോര്‍ട്ട്. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലും തുടര്‍ച്ചയായ ഇടിവ് രേഖപ്പെടുത്തിയെന്നാണ് ആര്‍ബിഐ ഡപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ പത്ര സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. സെപ്തംബറില്‍ അവസാനിച്ച പാദത്തില്‍ ജിഡിപി വളര്‍ച്ച 8.6 ശതമാനം ആയാണ് ചുരുങ്ങിയത്. ഏപ്രില്‍-ജൂണ്‍ വരെയുള്ള ഒന്നാം പാദത്തില്‍ 24 ശതമാനമാണ് ജിഡിപി ഇടിഞ്ഞിരുന്നത്.

‘2020-21ലെ ആദ്യ പാദത്തില്‍ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ സാങ്കേതികമായി മാന്ദ്യത്തിലേക്ക് പ്രവേശിച്ചു’ – എന്നാണ് ആര്‍ബിഐ സംഘം എഴുതിയിട്ടുള്ളത്. നവംബര്‍ 27ന് ഇതുമായി ബന്ധപ്പെട്ട സ്ഥിതി വിവരക്കണക്കുകള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിക്കും. ജൂലൈ-സെപ്തംബര്‍ പാദത്തില്‍ ജിഡിപി വളര്‍ച്ച 10.4 ശതമാനത്തിന്റെ കുറവുണ്ടാകും എന്നാണ് ബ്ലൂംബര്‍ഗ് പ്രവചിച്ചിരുന്നത്.

വാഹന നില്‍പ്പന മുതല്‍ ബാങ്കിങ് മേഖലയിലെ പണ ലഭ്യത വരെയുള്ള കാര്യങ്ങള്‍ കണക്കാക്കിയാണ് ആര്‍ബിഐ സംഘം പഠനം തയ്യാറാക്കിയത്. ഈ സാമ്പത്തിക വര്‍ഷം 9.5 ശതമാനത്തിന്റെ സാമ്പത്തിക വളര്‍ച്ചാ കുറവാണ് ആര്‍ബിഐ കണക്കാക്കിയിട്ടുള്ളത്.

Test User: