X

യുവാവിന് നിപരോഗലക്ഷണമെന്ന് മന്ത്രി; തൃശൂരില്‍ ആരോഗ്യവകുപ്പിന്റെ യോഗം

കൊച്ചി: നിപരോഗബാധയെന്ന സംശയത്തെ തുടര്‍ന്ന് തൃശൂരില്‍ ആരോഗ്യവകുപ്പിന്റെ അടിയന്തിര യോഗം ചേരുന്നു. എറണാംകുളത്തെ രോഗി തൃശൂരില്‍ താമസിച്ചെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തൃശൂരില്‍ യോഗം ചേരുന്നത്. അതേസമയം, കോഴിക്കോട്ടെ ഡോക്ടര്‍മാര്‍ കൊച്ചിയിലേക്ക് പുറപ്പെടും. നിപരോഗബാധിതരെ പരിശോധിച്ച കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരാണ് കൊച്ചിയിലെത്തുക. കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ് ഐസോലേഷന്‍ വാര്‍ഡ് തയ്യാറാക്കുക. എന്നാല്‍ യുവാവിന് രോഗലക്ഷണങ്ങള്‍ ഉണ്ടെന്ന് മന്ത്രി വ്യക്തമാക്കി. തൃശൂരിലും പറവൂരിലും ആരോഗ്യവകുപ്പിന്റെ പ്രത്യേക നിരീക്ഷണങ്ങളുണ്ട്.

എറണാംകുളത്തെ സ്വകാര്യ ആസ്പത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന രോഗിയുടെ നിപ വൈറസ് പരിശോധനഫലം ഉച്ചയോടെ ലഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പൂണെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ റിപ്പോര്‍ട്ടിനാണ് കാത്തിരിക്കുന്നതെന്നും ഫലം ഉച്ചയോടെ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. നിപ സ്ഥിരീകരിച്ചാല്‍ പ്രതിരോധത്തിന് സജ്ജമാണെന്നും മന്ത്രി വ്യക്തമാക്കി.

ഇന്നലെയാണ് രോഗിക്ക് നിപ്പബാധയാണെന്നുള്ള രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ നിപ്പ ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് മന്ത്രിയും ജില്ലാ കളക്ടറും വ്യക്തമാക്കുകയായിരുന്നു. നിപ രോഗലക്ഷണങ്ങളുണ്ടെങ്കിലും നിപയാണെന്ന് പരിശോധനാഫലം പുറത്തുവന്നാലേ പറയാനാകൂവെന്നും മന്ത്രി പറഞ്ഞിരുന്നു.

chandrika: