X
    Categories: indiaNews

പത്താം ക്ലാസ് പാഠപുസ്തകം വീണ്ടും വെട്ടി എന്‍സിഇആര്‍ടി; ഒഴിവാക്കിയത് പീരിയോഡിക് ടേബിള്‍, ജനാധിപത്യം, ഊര്‍ജ്ജസ്രോതസ്സ്

ന്യൂഡല്‍ഹി: പരിഷ്‌കരിച്ച് പരിഷ്‌കരിച്ച് എന്‍.സി.ഇ. ആര്‍.ടി കുട്ടികള്‍ക്ക് പഠിക്കേണ്ട മിക്കതും സിലബസില്‍ നിന്നും പടിയടക്കുന്നു. ഗാന്ധിവധം, മുഗള്‍ ചരിത്രം, ഗുജറാത്ത് കലാപം, ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം എന്നിവയ്ക്ക് പിന്നാലെ പിരിയോഡിക് ടേബിള്‍, ജനാധിപത്യം, ഊര്‍ജസ്രോതസുകള്‍ എന്നിവയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങള്‍ കൂടി ഒഴിവാക്കാനൊരുങ്ങി എന്‍.സി.ഇ.ആര്‍.ടി. വിദ്യാര്‍ഥികളുടെ പഠന ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിഷ്‌കരണമെന്നാണ് എന്‍.സി.ഇ.ആര്‍.ടി വാദം. ശാസ്ത്ര വിഷയങ്ങളില്‍ ഡാര്‍വിന്റെ ജീവപരിണാമ സിദ്ധാന്തമടക്കമുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കിയതിനെതിരേയുള്ള പ്രതിഷേധം ശക്തമായി നിലനില്‍ക്കേയാണ് പിരിയോഡിക് ടേബിളും ഊര്‍ജ സ്രോതസുമടക്കമുള്ള സുപ്രധാന വിഷയങ്ങള്‍ ഒഴിവാക്കിയിരിക്കുന്നത്.

പരിസ്ഥിതി സുസ്ഥിരത സംബന്ധിച്ച പാഠഭാഗവും പത്താം ക്ലാസിലെ പാഠപുസ്തകത്തില്‍ നിന്ന് നീക്കംചെയ്തിട്ടുണ്ട്. ഇതു കൂടാതെ പത്താം ക്ലാസ് പാഠപുസ്തകത്തിലെ ജനാധിപത്യത്തെ കുറിച്ച് പ്രതിപാദിക്കുന്ന മുഴുവന്‍ പാഠഭാഗവും നീക്കി. ജനാധിപത്യം, ജനാധിപത്യത്തിനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമുള്ള വെല്ലുവിളികള്‍ എന്നിവയാണ് നീക്കംചെയ്തത്.

കോവിഡ് കാലത്ത് വിദ്യാര്‍ഥികളുടെ പഠനഭാരം കുറയ്ക്കുക, ഓവര്‍ലാപ്പിങ് ഒഴിവാക്കുക, അപ്രസക്തമായതും പ്രയാസമേറിയതുമായ ഭാഗങ്ങള്‍ ഒഴിവാക്കുക എന്നീ കാരണങ്ങളാണ് പാഠഭാഗങ്ങള്‍ പിന്‍വലിക്കുന്നതിനായി എന്‍.സി.ഇ.ആര്‍.ടി നിരത്തുന്നത്. പരിണാമ സിദ്ധാന്തം ഒഴിവാക്കിയതിനെതിരേ 1800ഓളം വിദഗ്ധര്‍ സര്‍ക്കാരിന് തുറന്ന കത്തെഴുതി പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ഇവരുന്നയിച്ച വിമര്‍ശനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളഞ്ഞു. കോവിഡ് കാരണം കുട്ടികളുടെ പഠനഭാരം കുറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സര്‍ക്കാര്‍ പറഞ്ഞു. പഠിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഡാര്‍വിന്‍ സിദ്ധാന്തം വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. കൂടാതെ ഈ ഭാഗങ്ങള്‍ പന്ത്രണ്ടാം ക്ലാസില്‍ പഠിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

webdesk11: