india

അന്തിമ വിധി വരുന്നത് വരെ കര്‍ണാടകയില്‍ മതപരമായ വസ്ത്രങ്ങള്‍ ധരിക്കരുത്: കര്‍ണാടക ഹൈക്കോടതി

By Test User

February 10, 2022

ബംഗളൂരു: അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ കര്‍ണാടകയില്‍ ഹിജാബ് നിരോധനം തുടരുമെന്ന് കര്‍ണാടക ഹൈക്കോടതി. അതുവരെ വിദ്യാര്‍ഥികള്‍ മതപരമായ വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹിജാബ് മാത്രമല്ല, കാവി ഷാളും ധരിക്കരുതെന്ന് കോടതി പറഞ്ഞു. തിങ്കളാഴ്ച ഹൈക്കോടതി വിശാല ബെഞ്ച് വാദം കേള്‍ക്കുന്നത് തുടരും. ഹിജാബ് നിരോധനത്തിനെതിരായ ഹരജികള്‍ പരിഗണിച്ചത് ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ്. വിവാദ ഉത്തരവിനെതിരെ വിവിധ വിദ്യാര്‍ത്ഥിനികളും സംഘടനകളുമാണ് ഹരജി നല്‍കിയിരുന്നത്.

കര്‍ണാടകയിലെ സംഘര്‍ഷങ്ങള്‍ കണക്കിലെടുത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടിരുന്നു. മൂന്ന് ദിവസത്തേക്കായിരുന്നു അടച്ചിടല്‍. പക്ഷേ സ്‌കൂളുകളും കോളേജുകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. വാദങ്ങള്‍ക്കിടയിലെ പരാമര്‍ശങ്ങളും നിരീക്ഷണങ്ങളും അന്തിമ വിധി വരുന്നത് വരെ വാര്‍ത്തയാക്കരുതെന്നും ഹൈക്കോടതി മാധ്യമങ്ങളോട് നിര്‍ദേശിച്ചു.