Article
ഇരകളും വേട്ടക്കാരും
ഷിബു മീരാന്‍
അത്യന്തം കൗതുകകരമാണ് ആഗോള തലത്തില്‍ തീവ്രവലതു രാഷ്ട്രീയത്തിന്റെ ഉള്പിരിവുകള്. ജൂത സമൂഹം ചരിത്രത്തില്‍ ഭീകരമാം വിധം വേട്ടയാടപ്പെട്ടു എന്നാണ് ഇന്ത്യയിലെ സംഘ്പരിവാരങ്ങള്‍ വിലപിക്കുന്നത്. സമീപകാല ലോക ചരിത്രത്തില്‍ ആരാണ് ജൂതസമൂഹത്തെ കുട്ടക്കൊല ചെയ്തത്? ഹിറ്റ്ലര്‍, പക്ഷേ ഹിറ്റ്ലര്‍ ഇന്ത്യന്‍ സംഘികളുടെ ആരാധ്യ പുരുഷനും ആദി മാതൃകയുമാണ് ഇപ്പോഴും. ക്രിസ്തു ഘാതകര്‍ എന്ന് വിളിച്ചും അവരെ അക്രമിച്ചിരുന്നു. ക്രിസ്തുവിനുശേഷവും കുരിശു യുദ്ധ കാലത്തും ഈ ചിന്ത ശക്തമായിരുന്നു. അങ്ങനെയൊരു ചിന്ത ക്രൈസ്തവ ലോകം അവസാനിപ്പിക്കുന്നത് 1962 മുതല്‍ 1965 വരെ നടന്ന വത്തിക്കാന്‍ കൗണ്‍സിലിലാണ്. ക്രിസ്തുവിനെതിരെ ഗൂഡാലോചന നടത്തി കള്ളസാക്ഷി പറഞ്ഞ് ഇവനെ ക്രൂശിക്കുക എന്നാര്ത്ത്വിളിച്ചവരെ വഴിതെറ്റിയ ഒരാള്ക്കൂട്ടമായിമാത്രം കാണണം. ജൂത സമൂഹമാകെ തെറ്റുകാരല്ല എന്ന് ആ നല്ലിടയന് പറയുന്നത്വരെ പകയോടെ തന്നെയാണ് അവരെ സമീപിച്ചത്. ജൂതമതവും അതിന്റെ തുടര്‍ച്ചയായ ക്രിസ്തുമതവും തമ്മില്‍ സംഘര്ഷമവസാനിച്ച് സംവാദം സാധ്യമാകുന്നതില്‍ ഈ പ്രഖ്യാപനം വഹിച്ച പങ്ക് വളരെ വലുതാണ്. ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ അക്രമിക്കപ്പെട്ട ജൂത സമൂഹം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചിതറിയോടി. ഇന്ത്യയിലടക്കം അവരുടെ സാന്നിധ്യമുണ്ടായത് അങ്ങനെയാണ്.
പക്ഷേ യൂറോപ്പില്‍ ജര്‍മനി കാത്തു വച്ചതുപോലെ ക്രൂരമായ അനുഭവങ്ങള്‍ മറ്റെവിടെയും അവര്‍ക്ക് നേരിടേണ്ടിവന്നില്ല. ലോകം കണ്ട ക്രൂരമായ ജൂതഹത്യക്ക് അരങ്ങൊരുക്കിയ ഭരണാധികാരിയായിരുന്നു ഹിറ്റ്ലര്‍. 1933 ല്‍ ജര്‍മ്മനിയില്‍ അധികാരം നേടിയ ഹിറ്റ്ലര്‍ നടത്തിയ ഹോളോകാസ്റ്റ് ചരിത്രത്തിലെതന്നെ ഏറ്റവും ക്രൂരമായ ജൂത വേട്ടയായിരുന്നു. ഏറ്റവും വ്യവസ്ഥാപിതമായിരുന്നു. ഭരണകൂട അജണ്ടയായിരുന്നു. ഇത്തരത്തില്‍ വംശവെറിയുടെ പേരില്‍ ഒരു ന്യൂനപക്ഷത്തെ കൊന്നുതീര്‍ക്കുക എന്നത് സര്‍ക്കാര്‍ പദ്ധതിയായി പ്രഖ്യാപിച്ച അനുഭവം ചരിത്രത്തില്‍ വേറെ ദുര്‍ലഭമാണ്. തിയഡോര്‍ ഹെര്‍സല്‍ രൂപം കൊടുത്ത സയണിസം എന്ന വംശീയ തത്വശാസ്ത്രം യഹൂദര്‍ക്കൊരു രാഷ്ട്രം എന്ന അജണ്ട മുന്നോട്ട്വെക്കുന്നത് ഹിറ്റ്ലര്‍ക്കും മുന്നേയാണ്.
ഹിറ്റ്ലര്‍ നടത്തിയ ജൂത വേട്ട ആ വാദത്തിന് വൈകാരിക പിന്തുണ നേടിക്കൊടുത്തു. അങ്ങനെയൊരു രാഷ്ട്രം സ്ഥാപിക്കേണ്ടത് ദൈവജനത്തിന്റെ വാഗ്ദത്ത ഭൂമിയായ ഫലസ്തീനിലാണെന്നും ജറുസലേം നഗരമാണ് ആ രാഷ്ട്രത്തിന്റെ തലസ്ഥാനമാകേണ്ടതെന്നും അവര്‍ സംഘടിതമായി പ്രചരിപ്പിച്ചു. പഴയ വേട്ടക്കാരന് ഹിറ്റ്ലറുടെ പ്രചാരകന് ഗീബല്‍സിന്റെ തന്ത്രം തന്നെയാണ് സയണിസവും അതിനായി ഉപയോഗിച്ചത്. ചരിത്രത്തെയും സത്യത്തെയും സമ്പൂര്‍ണമായും നിരാകരിക്കുന്ന കള്ളങ്ങള്‍ സൃഷ്ടിച്ച് ആവര്‍ത്തിച്ച് പ്രചരിപ്പിച്ച് സത്യമായി മാറ്റുക. രണ്ടാം ലോകയുദ്ധത്തിനുശേഷം കൊളോണിയലിസം വഴി അറബ് മേഖലയില്‍ സാമ്പത്തിക ചൂഷണം സാധ്യമല്ല എന്ന് ബോധ്യമായ സാമ്രാജ്യത്വശക്തികള്‍ ഈ നീക്കത്തിന് ഒത്താശ ചെയ്തു. മൂലധനാധിനിവേശത്തിലൂടെ അറബ് മേഖലയിലെ എണ്ണ സമ്പത്ത് ലക്ഷ്യംവെച്ച സാമ്രാജ്യത്വശക്തികള്‍ക്ക് അതോടൊപ്പംതന്നെ അവരുടെ സൈനിക രാഷ്ട്രീയ താല്പര്യങ്ങള് നടപ്പിലാക്കാന്‍ ഒരു താവളവും വേണമായിരുന്നു. 1916 മെയ് മാസത്തില്‍തന്നെ കുപ്രസിദ്ധമായ സെക്സ് പിക്കോട്ട് ധാരണയിലൂടെ അവരത് പ്രഖ്യാപിച്ചു.
1917 ലെ ബാല്‍ഫര്‍ പ്രഖ്യാപനം ഈ ധാരണ അരക്കിട്ടുറപ്പിച്ചു. അങ്ങനെ സാമ്രാജ്യത്വവും സയണിസവും കൈകോര്‍ത്തപ്പോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ വഞ്ചനക്ക് 1948 മെയ് 14 ന് കളമൊരുങ്ങി. ഇസ്രാഈല്‍ പിറന്നുവീണു. ഐക്യരാഷ്ട്രസഭ ഫലസ്തീന് പ്രദേശത്തെ രണ്ടായി പകുത്തു. പ്രമേയമനുസരിച്ച് കൂടുതല്‍ ഭൂപ്രദേശത്തിന്റെ അവകാശം ഫലസ്തീനികള്ക്കുതന്നെ. പക്ഷേ ഇസ്രാഈല്‍ സ്ഥാപിതമായതുതന്നെ ആ കരാര്‍ പോലും ലംഘിച്ച്കൊണ്ടാണ്. 48 ലെ ഏറ്റുമുട്ടല്‍ അവസാനിച്ചപ്പോഴേക്കും ഫലസ്തീനികള്‍ക്ക് അവശേഷിച്ചത് വെറും 22 ശതമാനം ഭൂമി മാത്രം. 1967ലെ യുദ്ധത്തില്‍ ജറുസലേമും ഗോലാന്‍കുന്നുകളും ഇസ്രാഈല്‍ പിടിച്ചെടുത്തു. 1980 ല്‍ ജറുസലേമിനെ തലസ്ഥാനമായി പ്രഖ്യാപിച്ചു. അന്താരാഷ്ട്രസമൂഹം അതംഗീരിച്ചില്ല. അങ്ങനെ അഭയംതേടി വന്നവര്‍ തദ്ദേശീയ ജനതയെ പിറന്ന മണ്ണില്‍ അഭയാര്‍ത്ഥികളാക്കിമാറ്റി. പിറന്ന മണ്ണില്‍ ജീവിക്കാനും യാത്ര ചെയ്യാനും കുടിയേറിയവരുടെ അനുവാദം കാത്ത്നില്ക്കേണ്ടിവന്ന സ്വന്തം ജനതയെ വന്നു കയറിയവര്‍ കൊന്നുകളയുന്നത് നോക്കിനില്ക്കേണ്ടിവന്ന ഒരു ജനത പ്രതിരോധിച്ചു. ദര്‍വീഷിന്റെ കവിതയും കുട്ടികളുടെ കയ്യിലെ കല്ലുകളും പോരാളികളുടെ റോക്കറ്റുകളും അധിനിവേശ ശക്തികള്‍ക്കെതിരെ പ്രയോഗിച്ചു. ഫലസ്തീനിലെ ഉമ്മമാര് പോരാളികളെ ഗര്‍ഭത്തിലും സ്വന്തം മക്കള്‍ രക്തസാക്ഷികളായപ്പോള് അവരുടെ ശവമഞ്ചം തോളിലും ചുമന്നു. പിറന്ന മണ്ണിന്റെ മോചനത്തിനുവേണ്ടി പൊരുതിയ ആ ജനതയെ വിളിക്കാന്‍ ലോകം ഒരു തെറിവാക്കും കണ്ട് പിടിച്ചു, തീവ്രവാദികള്‍.
ക്രിസ്തുവിനും 3000 വര്‍ഷങ്ങള്‍ക്ക്മുമ്പ് കാനാന്‍കാരുടെ നഗരമായിരുന്നു ഫലസ്തീന്. ദാവീദ് ജൂത ക്ഷേത്രം നിര്‍മ്മിച്ചതു ജൂത സമൂഹം അവരുടെ ചരിത്രത്തെ അവിടവുമായി ബന്ധിപ്പിക്കുന്നു. യഹോവ ദൈവജനത്തിന് വാഗ്ദത്തം ചെയ്ത ഭൂമിയാണ് എന്നതാണ് ഫലസ്തീനെക്കുറിച്ച് സയണിസ്റ്റുകളുടെ അവകാശവാദം. ജറുസലേമിലെ ബൈത്തുല്‍ മുഖദ്ദിസ് ജൂത സമൂഹത്തിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലായാലേ മിശിഹാഭൂമിയിലേക്ക് മടങ്ങൂ എന്നവര്‍ വിശ്വസിക്കുന്നു. എ.ഡി 70 ല്‍ ജറൂസലേമിലേക്ക് അധിനിവേശം നടത്തി അവിടെനിന്ന് തുരത്തിയോടിച്ചത് റോമാക്കാരാണ് എന്ന് ചരിത്രം പറയുന്നു. അങ്ങനെയാണവര്‍ അറേബ്യയിലെ മറ്റു പ്രദേശങ്ങളിലേക്ക് ചിതറിയോടിയത്. മദീനയില്‍ ഇസ്ലാമിക രാഷ്ട്രം സ്ഥാപിച്ച പ്രവാചകന് മുഹമ്മദ് (സ) ന്റെ കാലം മുതല്‍ സഹിഷ്ണുതാപരമായ സമീപനം സ്വീകരിച്ചിരുന്നു എന്നതിന്റെ തെളിവാണ് ഹുദൈബിയ സന്ധി. അവരുടെ വിശ്വാസ സ്വാതന്ത്ര്യത്തെയും സാമൂഹിക സ്വത്വത്തെയും പ്രവാചകന് സമ്പൂര്‍ണമായും അംഗീകരിച്ചു. മദീന എന്ന നവജാത രാഷ്ട്രത്തിന്റെ പരമാധികാരത്തെ ഉള്ളില്‍നിന്ന് പലവട്ടം തകര്‍ക്കാന്‍ ശ്രമിച്ചിട്ടും അവരുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടില്ല. ഒറ്റപ്പെട്ട സംഘര്‍ഷങ്ങള്‍ ഒട്ടും മതപരമായിരുന്നില്ല. മദീനയുടെ പരമാധികാരത്തെയും നിയമവ്യവസ്ഥയെയും വെല്ലുവിളിച്ച പ്രവാചകന്റെ സ്വന്തം അനുയായികള്തന്നെയും വലിയ ശിക്ഷ ഏറ്റുവാങ്ങിയിരുന്നു. ഖലീഫ ഉമറിന്റെ കാലത്താണ് റോമന്‍ സാമ്രാജ്യത്തെ പരാജയപ്പെടുത്തി ജറുസലേം വീണ്ടെടുക്കുന്നത്. മുസ്ലിം സമൂഹത്തിന്റെ ആദ്യത്തെ ഖിബ്ല എന്ന പ്രത്യേകതകൂടി ബൈത്തുല്‍ മുഖദ്ദസിന് ഉണ്ടായിരുന്നു.
അതു മാത്രമല്ല മൂസ, ഈസ തുടങ്ങിയ പ്രവാചകര്‍ പ്രചരിപ്പിച്ച ദര്‍ശനത്തിന്റെ സമ്പൂര്‍ണ രൂപമാണ് മുഹമ്മദ് നബി പ്രബോധനം ചെയ്തത് എന്നും ഇസ്ലാമിക സമൂഹം വിശ്വാസിച്ചു. വൈകാരികമായ ഇക്കാരണങ്ങള്‍ കൂടാതെ തീര്‍ത്തും രാഷ്ട്രീയ കാരണങ്ങളും അത്തരമൊരു സൈനിക നീക്കത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചു എന്നും കരുതാന്‍ ന്യായമുണ്ട്. ജറൂസലേം എന്ന വിശുദ്ധ ഭൂമില് ജീവിക്കാനും ആരാധന നടത്താനും ക്രൈസ്തവ ജൂത സമൂഹങ്ങള്‍ക്കുള്ള സ്വാതന്ത്ര്യത്തെ അദ്ദേഹം നിഷേധിച്ചില്ല എന്നാണ് ചരിത്രം പറയുന്നത്. ആ വിശുദ്ധ നഗരത്തിന്റെ ചരിത്രത്തില്‍ രണ്ട് വിഭാഗങ്ങളുടെയും പങ്ക് അനുവദിച്ച് കൊടുത്തു. കീഴടക്കിയ പ്രദേശങ്ങള്‍ സമ്പൂര്‍ണമായും കൊള്ളയടിക്കുകയും തദ്ദേശീയരായ മനുഷ്യരെ അടിമകളാക്കുകയും ചെയ്യുന്ന ഗോത്ര യുദ്ധ നീതി നടമാടിയിരുന്ന കാലമായിരുന്നു അതെന്നോര്‍ക്കണം. എതിരാളികള്‍ എഴുതിയ ചരിത്രം പോലും ഉമറിനെ നീതിമാന് എന്ന് വിളിച്ചത് അത് കൊണ്ട്കൂടിയാണ്. പിന്നീട് കുരിശു യുദ്ധകാലത്ത് വിശുദ്ധ ഭൂമി സംഘര്ഷഭരിതമായിമാറി. കുരിശു യോദ്ധാക്കളുടെ കാലത്തും ജൂത സമൂഹം വേട്ടയാടപ്പെട്ടു.
അന്നും താരതമ്യേന ജൂത സമൂഹം സുരക്ഷിതമായിരുന്നത് അറേബ്യയില്‍തന്നെ. ഇപ്പോഴത്തെ ജൂത വിശ്വാസത്തിലെ മുഖ്യധാരയായ റെബാനിക് ധാരയുടെ സ്ഥാപകനായ റാബെ അഖീവ (തല്‍മുദില്‍ പേര് പരാമര്‍ശിക്കപ്പെടുന്ന പ്രമുഖനായ ജൂതമത ആചാര്യന്) കൊല്ലപ്പെടുന്നത് റോമന്‍ അധിനിവേശ കാലത്താണ്. സാദിയ ബെന്‍ യോസഫ് അബ്രഹാമിക് ബൈബിള്‍ അറബിയിലേക്ക് പരിഭാഷപ്പെടുത്തപ്പെടുന്നതും ജൂതമത ദര്‍ശനം വികാസം പ്രാപിച്ചതുമൊക്കെ അറേബ്യയിലെ കാലത്താണ്. മെമോനിഡിസ് എന്ന ജൂത ആചാര്യന്റെ ദൈവശാസ്ത്ര കൃതികളധികവും അറബിയിലായിരുന്നു. അറേബ്യയില്‍ സാമ്പത്തികമായി അവര്‍ മുതലാളി വര്‍ഗമായിരുന്നു. മതപരമായും സാംസ്കാരികമായും അവര്‍ അംഗീകരിക്കപ്പെട്ടു. ജീവനും സ്വത്തും സുരക്ഷിതമായിരുന്നു. പിന്നീട് ഒന്നാം കുരിശ് യുദ്ധം ജയിച്ച അലക്സിയന്‍ ചക്രവര്‍ത്തി ജറുസലേമില്‍ ക്രിസ്ത്യന്‍ രാജ്യം സ്ഥാപിച്ചു. ജറുസലേമിനോട് ക്രിസ്തുമതത്തിനും വൈകാരികമായ അടുപ്പമുണ്ട്. മൂന്നാം കുരിശ് യുദ്ധത്തോടെ സലാഹുദ്ധീന്‍ അയ്യൂബി 1087 ല്‍ ഫലസ്തീന് വിമോചിപ്പിച്ചു. പിന്നീട് ഫലസ്തീന് തുര്‍ക്കി ഖിലാഫത്തിന്റെ കൈകളിലേക്കും ലോക യുദ്ധാനന്തരം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അധീനതയിലും വരുന്നു.
1948 ല്‍ ലോകം മുഴുവന്‍ ചിതറിപ്പോയ ജൂത സമൂഹത്തിന്വേണ്ടി ഒരു രാഷ്ട്രം അവിടെ സ്ഥാപിക്കപ്പെടുന്നു. ജൂത സമൂഹത്തെ വേട്ടയാടിയതില്‍ ഒരു പങ്കുമില്ലാത്ത ഒരു ജനതയുടെ ചിലവില്‍ മറ്റാര്‍ക്കും ഒരു നഷ്ടവുമില്ലാത്ത ഒട്ടേറെ ഗൂഡ ലക്ഷ്യങ്ങളൊളിപ്പിച്ചുവെച്ച ഒരു പുനരധിവാസം. ഒരു ചരിത്ര ഘട്ടത്തില്‍ ഇരകളായിരുന്ന ഒരു സമൂഹം മറ്റൊരു ഘട്ടത്തില്‍ വേട്ടക്കാരായിമാറുന്നതാണ് പിന്നെ കണ്ടത്. വാഗ്ദത്ത ഭൂമിയിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കുടിയേറുന്നവര്ക്കുവേണ്ടി ഒരു രാഷ്ട്രം സ്ഥാപിച്ചാല്‍ നൂറ്റാണ്ടുകളായി അവിടെ താമസിക്കുന്ന തദ്ദേശീയര്‍ എന്തുവേണം? അവരെവിടേക്കു പോകണം? ഇപ്പോള്‍ ഇസ്രാഈലിനെ പിന്തുണക്കുന്ന ആര്‍ക്കെങ്കിലും സ്വന്തം രാജ്യത്തിന്റെ കാര്യത്തില്‍ വേണ്ട സ്വന്തം പേരിലുള്ള ഒരു സെന്റ് ഭൂമിയുടെ കാര്യത്തില്‍ ഇത് സ്വീകാര്യമാകുമോ? അന്ന് കൊടിയ അനീതിയാണ് സംഭവിച്ചത്. ആ അനീതിക്ക് ഇടനില നിന്നവര്‍ ഫലസ്തീനികളുടെ മണ്ണ് അവര്‍ക്കും ഇസ്രാഈലിനുമിടയില്‍ വീതം വച്ചു. ഒത്തുതീര്‍പ്പില്‍ ആ മണ്ണില്‍ കാലുകുത്തിയവര്‍ പിന്നീട് കാലുറച്ചപ്പോള്‍ അധിനിവേശം തുടങ്ങി. ഇഞ്ചിഞ്ചായി ഭൂമി പിടിച്ചെടുത്തു. മുന്നില്‍ കാണുന്ന മണ്ണില്‍ ചവിട്ടിനില്ക്കുന്ന കുട്ടികളും സ്ത്രീകളും വൃദ്ധരും അവര്‍ക്ക് ശത്രുക്കളാണ്. അവസാനത്തെ ഫലസ്തീനിയെയും കൊല്ലണം. അവര്‍ക്ക് വേണ്ടത് ഫലസ്തീനികളില്ലാത്ത ഫലസ്തീനാണ്.
താര ആരാധന എല്ലായിടത്തും ഉണ്ട്. ദക്ഷിണേന്ത്യയില്‍ ഇക്കാര്യത്തില്‍ എല്ലാവരേക്കാളും ഒരുപടി മുന്നിലാണ് തമിഴകം. തിരശ്ശീലയില്‍ അനീതിക്കെതിരെ പൊട്ടിത്തെറിക്കുന്ന നായകന്മാര് രാഷ്ട്രീയ ഗോദയിലേക്കിറങ്ങുമ്പോള്‍ അല്പമൊരു പ്രതീക്ഷയും ചിലരൊക്കെ വെച്ചു പുലര്‍ത്തും. എന്നാല്‍ രാഷ്ട്രീയവും വെള്ളിത്തിരയും രണ്ടാണെന്ന് ഇവര്‍ തന്നെ താമസിയാതെ മനസിലാക്കി തരികയും ചെയ്യും. ഇതില്‍ ഏറ്റവും പുതിയത് വിജയിയുടെ വരവാണ്. അതിരുവിട്ട വൈകാരിക അടുപ്പവും നായകന്റെ ഉത്തരവാദിത്ത മില്ലായ്മയും ഒന്ന് ചേര്‍ന്നപ്പോള്‍ കരൂരില്‍ അത് നഷ്ടമാക്കിയത് 41 ജീവനുകളാണ്. വിജയ് സിനിമയെ പോലെ തന്നെയാണ് രാഷ്ട്രീയവും കാണുന്നതെന്ന് കരൂര്‍ വ്യക്തമാക്കിത്തരുന്നു. ജനസേവനത്തിനിറങ്ങിയ സൂപ്പര്‍ സ്റ്റാര്‍ കരിങ്കുപ്പായക്കാരായ അംഗരക്ഷകരുടെ സുരക്ഷയില്‍ സേഫ് സോ ണില്‍ വിരാജിക്കുമ്പോള്‍ നായകനെ ഒന്ന് തൊടാനായി എത്തുന്ന ആരാധകരെ പോലും എടുത്തെറിഞ്ഞാണ് സുരക്ഷക്കിറങ്ങിയ ബൗണ്സര്മാര് കുറ് കാണിക്കുന്നത്. കുപ്രസിദ്ധരായ അധോലോക നായകരെ പോലെ ആരാധകര്‍ക്ക് നേരെ പോലും തോക്ക് ചൂണ്ടുന്ന കുപ്രസിദ്ധ വിഭാഗമായി ഇതിനോടകം തന്നെ വിജയിയുടെ കൂലിപ്പട മാറിക്കഴിഞ്ഞു.
തമിഴക വെട്രി കഴകം പാര്‍ട്ടി പ്രഖ്യാപിച്ചതു മുതല്‍ വിജയ്യെ പിന്തുടരുന്ന ക്രമസമാധാന പ്രശ്നങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് കരൂര്‍ സംഭവം. പക്ഷേ ഇതിലേറെ പ്രസക്തമായ കാര്യം രക്ഷകനാവുമെന്ന് പ്രഖ്യാപിച്ച് കരാവന്‍ ടൂറിനിറങ്ങിയ വിജയ് ആള്‍ക്കൂട്ടം തിക്കിലും തിരക്കിലും പെട്ട് മരിച്ചുവീഴുമ്പോള്‍ സേഫായി മുങ്ങുന്നു എന്നതാണ്. മരിച്ചവരേയും പരിക്കേറ്റവരേയും കൊണ്ട് ആംബുലന്‍സു കള്‍ തുരുതുരെ ഓടുമ്പോള്‍ നായകന് നാട്ടിലേക്ക് വെച്ചു പിടിക്കാന്‍ വിമാനത്താവളത്തിലേക്ക് പായുകയായിരുന്നു. രണ്ട് കാഴ്ചകളാണ് മധുരൈ വിമാനത്താവളത്തില്‍ കഴിഞ്ഞ ആഴ്ച കരൂര്‍ അപകട സമയത്ത് കണ്ടത്. കോണ്‍ഗ്രസ് എം.പി ജ്യോതിമണി സെന്തില്‍ മണി അപകടമറിഞ്ഞ് എത്തി വിമാനമിറങ്ങി ആശുപത്രിയിലെത്താന്‍ വ്യഗ്രത കാണിച്ച് ഓടുന്നതായിരുന്നു ഒരു കാഴ്ച. അതേസമയം അപകട വിവരമറിഞ്ഞ് അംഗരക്ഷകര്‍ക്കൊപ്പം ചെന്നൈയിലേക്ക് മുങ്ങാന്‍ ഓടുന്ന വിജയിയായിരുന്നു മറു കാഴ്ച. പതിനായിരം പേര്‍ക്ക് ഒത്തുകൂടാന്‍ മാത്രം അനുമതി നല്കിയ സ്ഥലത്ത് ലക്ഷത്തിലേറെ പേര് വന്നെങ്കില്‍ അതിന് ഉത്തരവാദി ആരാണ് എന്നത് പ്രസക്തമായ ചോദ്യമാണ്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലും കെല്പില്ലാത്ത പാര്‍ട്ടിയും നേതാവും എങ്ങിനെ നാടിനെ രക്ഷിക്കും.
സ്വന്തം പരിപാടിക്ക് ആളെക്കൂട്ടാന്‍ പ്രഖ്യാപിച്ചതിനേക്കാളും മണിക്കൂറുകള്‍ കഴിഞ്ഞ് എത്തുന്ന നായകന്. എത്തിയ ഉടന്‍ സിനിമാ ഡയലോഗ് പോലെ ഭരണ കക്ഷിക്കെതിരെ ചറ പറ ഡയലോഗ് താന്‍ മുഖ്യമന്ത്രിയാവുന്നതോടെ എല്ലാം ശരിയാകുമെന്ന പ്രഖ്യാപനം. ഇതോടെ തന്റെ റോള്‍ തീര്‍ന്നെന്നാണ് നായകന് കരുതുന്നത്. തന്റെ പ്രത്യേക പ്രചാരണ വാഹനത്തില്‍നിന്ന് ജനക്കൂട്ടത്തിലേക്ക് കുടിവെള്ള കുപ്പികള്‍ എറിഞ്ഞുകൊടുത്തതാണ് ഹീറോയുടെ ഹീറോയിസം എന്നാണ് ടി.വി.കെ നായകന് കരുതുന്നത്. സെപ്തംബര്‍ 13ന് തിരുച്ചിറപ്പള്ളിയില്‍ നിന്നാണ് വിജയ് നടത്തുന്ന പാര്‍ട്ടിയുടെ സംസ്ഥാന പര്യടനം തുടങ്ങുന്നത്. ഇതിന് തുടക്കം കുറിക്കുന്നതിനു മുന്‍പുതന്നെ 23 പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പൊലീസ് മുന്നോട്ടുവെച്ചിരുന്നു. ഒരു സിനിമാ താരമെന്ന നിലയില്‍ വിജയയെ കാണാന്‍ ധാരാ ളം പേര് എത്തുമെന്നും ഇത്തരം ആള്‍ക്കൂട്ടം അപകടമുണ്ടാക്കുമെന്നും ബോധ്യമുള്ളതുകൊണ്ടുതന്നെയാണ് പൊലീസിനോട് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് എന്നാണ് സര്‍ക്കാരിന്റെ പക്ഷം. അതിന്റെ ഭാഗമായാണ് വിജയ്ക്ക് റോഡ് ഷോ നടത്തുന്നതിന് അനുമതി നിഷേധിച്ചത്. പകരം പ്രത്യേക ഒരുക്കിയ ബസിലായിരുന്നു വിജയ് ജനങ്ങള്‍ക്കിടയില്‍ എത്തിയത്. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെ കൊണ്ടുവരുന്നത് ഒഴിവാക്കാന്‍ പ്രത്യേക നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, കരൂരില്‍ മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെട്ടത് നിയന്ത്രണങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നതിനു തെളിവാണ്. വന്നവരില്‍ കുട്ടികള്‍ മാത്രം ആയിരത്തിലേറെ വരുമെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരിലുമുണ്ട് ഏഴ് കുട്ടികള്‍. വേദികളില്‍ അടിസ്ഥാന വൈദ്യസഹായവും കുടിവെള്ളവും സംഘാട കര് ഉറപ്പാക്കണമെന്നായിരുന്നു മറ്റൊരു വ്യവസ്ഥ. വേദിക്ക് സമീപം ആംബുലന്‍സുകള്‍ക്ക് യാത്ര ചെയ്യാന്‍ തടസമുണ്ടാകരുതെന്നും നിര്‍ദേശിച്ചിരുന്നു. എല്ലാംകാറ്റില്‍ പറത്തി.
രാഷ്ട്രീയ മോഹവുമായി 2009 ലാണ് വിജയ് തന്റെ ഫാന്‍ ക്ലബ് ആയ വിജയ് മക്കള്‍ ഇയക്കം ആരംഭിക്കുന്നത്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഘടന അണ്ണാ ഡി.എം.കെസഖ്യത്തെ പിന്തുണച്ചു. 2021 ഒക്ടോബറില്‍ തമിഴ്നാട്ടില്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഫാന്‍ ക്ലബ് മത്സരിച്ചു. മത്സരിച്ച 169 സീറ്റുകളില്‍ 115 സീറ്റിലും വിജയിക്കുകയും ചെയ്തു. ശേഷം 2024 ഫെബ്രുവരിയിലാണ് വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടിയായി തമിഴക വെട്രി കഴകം പ്രഖ്യാപിക്കുന്നത്. ഒരു വര്‍ഷത്തോളം വലിയ ഓളമുണ്ടാക്കാന്‍ പാര്‍ട്ടിക്കായില്ലെങ്കിലും പിന്നീട് സ്ഥിതി മാറി. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിജയ് കളമറിഞ്ഞ് പണിതുടങ്ങി. അടുത്തിടെ അദ്ദേഹം നടത്തിയ വിവാദപ്രസംഗങ്ങളും അതിനു പിന്നാലെ പര്യടനത്തിനു തുടക്കം കുറിച്ചതും. സിനിമ പോലെത്തന്നെ ജനവിധിയും ഭാ ഗ്യവും തുണച്ചാല്‍ മാത്രമേ രാഷ്ട്രീയയാത്ര നൂറുകോടി ക്ലബ്ബിലെത്തൂ എന്നുള്ള തിരിച്ചറിവു കൂടി വിജയ്ക്ക് ഉണ്ടാകേണ്ടതുണ്ട്. ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തി കോടതിയുടെ പഴി പോലും കേള്‍ക്കേണ്ടി വന്ന വിജയ്ക്ക് പ്രത്യയ ശാസ്ത്രമോ കൃത്യമായ കാഴ്ചപ്പാടോ ഇല്ല. ഇപ്പോഴും താരങ്ങളുടെ രസികര്‍ മണ്ട്രം പോലൊരു തട്ടിക്കൂട്ട് സെറ്റപ്പിലാണ് പാര്‍ട്ടിയെ ഓടിക്കുന്നത്. അതുകൊണ്ട് തന്നെ ജനങ്ങളെ നിയന്ത്രിക്കാനൊ മറ്റോ ശേഷിയുള്ള രണ്ടാം നിര നേതാക്കള്‍ പാര്‍ട്ടിയില്‍ തുലോം കുറവാണ്. കരൂര്‍ ദുരന്തം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം കണ്ണീര് വീഡിയോ പുറത്തിറക്കിയതു കൊണ്ട് മാത്രം ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും അദ്ദേഹത്തിന് ഒഴിയാനാവില്ല. രാഷ്ട്രീയപരമായ മാനങ്ങള്‍ എത്ര ചമച്ചാലും ഈ മരണങ്ങള്‍ക്ക് വിജയ് ഉത്തരവാദിത്തം പറയേണ്ടിവരും.
തമിഴ്നാട്ടിലെ കരൂരില്‍ നടന് വിജയ്യുടെ പര്യടനത്തിനിടെ പിഞ്ചുകുട്ടികളുള്‍പ്പെടെ നാല്‍പ്പത് പേരുടെ ജീവന് നഷ്ടമായ സംഭവത്തെ വിളിച്ചുവരുത്തിയ വിന എന്നുമാത്രമേ വിശേഷിപ്പിക്കാനാകൂ. ജനക്കൂട്ടം ഒഴുകിയെത്തുമെന്ന കൃത്യമായ ധാരണയുണ്ടായിട്ടും ഒരു മുന്‍കരുതലുമെടുത്തില്ലെന്നു മാത്രമല്ല, അധികൃതരുടെ നിര്‍ദേശങ്ങളെല്ലാം കാറ്റില്‍പറത്തുകയും ചെയ്ത പരിപാടിയുടെ സംഘാടകരായ വെട്രി കഴകം പാര്‍ട്ടിക്കോ അതിന്റെ സംസ്ഥാന അധ്യക്ഷനായ നടന് വിജയിക്കോ ഈ ദുരന്തത്തിന്റെ ഉ ത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഒരിക്കലും സാധ്യമല്ല. എം.ജി.ആറിന്റെയും ജയലളിതയുടെയും ചുവടു പിടിച്ച്, അഭ്രപാളിയില്‍ കത്തിനില്ക്കുമ്പോള് തന്നെ തമിഴ്നാടിന്റെ മുഖ്യമന്ത്രിപദം ലക്ഷ്യംവെക്കുകയും അത് ഉറക്കെ പറയുകയും ചെയ്ത് രാഷ്ട്രീയ പ്രവേശം നടത്തിയ ഇളയദളപതി പക്ഷേ അതിനുവേണ്ടത്ര ഗൃഹപാഠങ്ങളൊന്നും ചെയ്തിട്ടില്ലെന്നതാണ് ശനിയാഴ്ച്ചയുണ്ടായ ധാരുണ സംഭവങ്ങള്‍ തെളിയിക്കുന്നത്. രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങളും ആള്‍ക്കൂട്ടത്തിന്റെ മനശാസത്രവുമൊ ന്നും മനസ്സിലാക്കാതെയുള്ള വിജയ്യുടെ യാത്രയില്‍ ഇങ്ങനയൊരു ദുരന്തം ഒളിഞ്ഞിരിപ്പുണ്ടെന്നതിനുള്ള സൂചനകള്‍ നേരത്തെതന്നെ പ്രകടമായതാണ്. അത് എപ്പോള്‍ എവിടെ വെച്ച് എന്നുള്ളതിനുള്ള ഉത്തരമാണ് ശനിയാഴ്ച്ച കരൂരിലെ വേലുച്ചാമിപുരത്തുനിന്നുണ്ടായിരിക്കുന്നത്.
ഈ മാസം 13 നാണ് വിജയ്യുടെ സംസ്ഥാന പര്യടനം ആരംഭിച്ചത്. ശനിയാഴ്ച നാമക്കലിലും കരൂരിലുമായിരുന്നു റാലി. അരലക്ഷത്തോളം പേരാണ് കരൂര്‍ വേലുച്ചാമി പുരത്ത് വിജയെ കാണാനായി തടിച്ചുകൂടിയത്. പകല്‍ 1.45 ഓടെ വിജയ് കരൂരില്‍ എത്തുമെന്നാണ് അറിയിച്ചത് എന്നാല്‍ അഞ്ചുമണിക്കൂറോളം വൈകി രാത്രി 7.20 ഓടെയാണ് വിജയ് എത്തിയത്. വിജയയെ കാത്ത് രാവിലെ മുതല്‍ സ്ത്രീകളും കുട്ടികളും വയോധികരുമടക്കമുള്ള ജനങ്ങള്‍ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. പരിപാടിക്ക് 10,000 പേര് മാത്രമേ എത്തിച്ചേരുള്ളൂ എന്നാണ് ടിവികെ നേതൃത്വം കരുതിയിരുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് അനിയന്ത്രിതമായി പ്രദേശത്തേക്ക് ജനമൊഴുകിയെത്തി. രാവിലെ മുതല്‍ കാത്തിരുന്ന പലരും തിരക്ക് അനിയന്ത്രിതമായതോടെ തളര്‍ന്നുവീണു. പ്രദേശത്ത് പന്തലോ മറ്റ് സൗകര്യങ്ങളോ ഒരുക്കിയിരുന്നില്ല. കുടിവെള്ളവും ലഭ്യമാക്കിയിരുന്നില്ല. കനത്ത ചൂടും മണിക്കൂറുകളുടെ കാത്തിരിപ്പും തിരക്കും ആയതോടെ ആളുകള്‍ തളര്‍ന്നുവീണുതുടങ്ങി. പ്രചരണവാഹനത്തിനു മുകളില്‍ നിന്നാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. വാഹന ത്തിനടുത്തേക്ക് ആളുകള്‍ എത്താന്‍ ശ്രമിച്ചതോടെ തിര ക്കില്‍പ്പെട്ട് പലരും ശ്വാസം മുട്ടി വീണു. വാഹനത്തിനു മുകളില്‍ നിന്ന് വിജയ് വെള്ളക്കുപ്പികള്‍ ജനങ്ങള്‍ക്ക് എറിഞ്ഞു നല്കുകയുമുണ്ടായി. ഈ വെള്ളക്കുപ്പികള്‍ക്കായി ആളുകള്‍ തിരക്കുകൂട്ടിയതും ദുരന്തത്തിന് കാരണമായെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
അപകടമുണ്ടായതിന് പിന്നാലെ കാരവനില്‍ കയറി ദുരന്തമുഖത്ത് നിന്നും സ്ഥലം വിട്ട വിജയയെ പിന്നീട് കാണുന്നത് എസ്.യുവി വാഹനത്തില്‍ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലാണ്. ഇവിടെവെച്ചുപോലും മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതെ അദ്ദേഹം ചെന്നൈയിലേക്ക് പോകുകയായിരുന്നു. ഇതിനൊക്കെ ശേഷമാണ് എക്സില്‍ താരത്തിന്റെതായ ഒരു കുറിപ്പ് ദുരന്തം സംബന്ധിച്ച് ആദ്യമായി പുറത്തുവരുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് പറഞ്ഞ നേതാവ്, അടുത്ത മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ, ആറ് മാസത്തിനകം അധികാരം മാറുമെന്ന് പൊലീസിനെ താക്കീത് ചെയ്ത വിജയ് ആളുകള്‍ കുഴഞ്ഞുവീഴുന്നത് കണ്ടിട്ടും തന്റെ പ്രസംഗം തുടര്‍ന്ന് പിന്നീട് അപകടം വലിയ ദുരന്തത്തിലേക്കെത്തിയപ്പോള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിയത് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന ചോദ്യം തമിഴ്നാട്ടില്‍ വ്യാപകമായി ഉയരുകയാണ്.
രാജ്യത്ത് ആള്‍ക്കൂട്ട ദുരന്തങ്ങള്‍ അടിക്കടി ആവര്‍ത്തിക്കപ്പെടുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് ജൂണ്‍ നാലിന് ബെംഗളൂരു നഗരവും സമാനമായ ദുരന്തത്തിന് സാക്ഷ്യം വഹിക്കുകയുണ്ടായി. 18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയതിലുള്ള റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ആഘോഷമായിരുന്നു അന്ന് ദുരന്തത്തില്‍ കലാശിച്ചത്. ടീമിന്റെ വിക്ടറി പരേഡിനിടെ 11 പേരാണ് തിക്കിലും തിരക്കിലും ജീവന് വെടിഞ്ഞത്. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലുണ്ടായ തിരക്കില്‍ 18 പേരുടെയും മഹാകുംഭമേളക്കിടെ 25 ഓളം പോരുടെയും ജീവന് നഷ്ടമായതിന് രാജ്യം സാക്ഷ്യംവഹിച്ചിട്ട് അധിക കാലമായിട്ടില്ല. സാമൂഹ്യ മാധ്യമങ്ങള്‍ തരങ്കംതീര്‍ക്കുന്ന പുതിയ കാലത്ത് രാഷ്ട്രീയം, കല, സാംസ്കാരി കം എന്നിങ്ങനെ എന്തിന്റെ പേരിലും ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തര ത്തിലുള്ള ഏതു കൂടിച്ചേരലുകളും യുവാക്കളുടെയും കു ട്ടികളുടെയുമെല്ലാം അനസ്യൂതമായ ഒഴുക്കിന് വേദിയായി ക്കൊണ്ടിരിക്കുന്നുണ്ട്. ആള്‍ക്കൂട്ടത്തെ വിളിച്ചുവരുത്തു കയെന്നത് വളരെ എളുപ്പമാണെങ്കിലും അതിനെ നിയന്ത്രി ക്കുകയെന്നത് ഏറെ ശ്രമകരമായ കാര്യമാണ്. ഈ മുന്നറി യിപ്പുകൂടിയാണ് ഇത്തരം ദുരന്തങ്ങള്‍ നല്കുന്നു പാഠം
കൊട്ടിഘോഷിച്ച് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ജി.എസ്.ടി നിരക്കിളവ് ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് സര്‍ക്കാറിന്റെ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്തിരുന്നതെങ്കിലും അതിന്റെ ആനുകൂല്യങ്ങള്‍ അവരിലേക്കെത്താന്‍ കടമ്പകള്‍ ഏറെയുണ്ടെന്നതാണ്, നിയമം പ്രായോഗികപദത്തിലെത്തിയപ്പോഴുള്ള വിലയിരുത്തല്‍. നാല് സ്ലാബുകളുണ്ടായിരുന്ന ജി.എസ്.ടി രണ്ടു സ്ലാബുകളായി പുനസംഘടിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. 5, 12, 18, 28 എന്നിങ്ങനെയായിരുന്നു നേരത്തെ എങ്കില്‍ ഇനി മുതല്‍ ഇതില്‍ 12, 28 സ്ലാബുകള്‍ ക്ക് പകരം നാല്, 18 സ്ലാബുകളിലായിരിക്കും നികുതി കണക്കാക്കുക. ഭൂരിഭാഗം പാക് ചെയ്ത ഭക്ഷ്യോത്പന്നങ്ങളുടെയും തീരുവ അഞ്ചു ശതമാനമാവുമെന്നതാണ് വിപണിയില്‍ വലിയ ചലനമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. നെയ്യ്, പനീര്‍, ഭട്ടര്‍, കെച്ചപ്പ്, ജാം, ഡ്രൈ ഫ്രൂട്ട്സ്, കോഫി, ഐസ്ക്രീം എന്നിവ ഈ പട്ടികയില്‍ വരും. കൂടാതെ ടി.വി, എ.സി, വാഷിങ് മെഷീന് തുടങ്ങി ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്സുകള്‍ക്കും (എഫ്.എം.സി.ജി) വില കുറയുമെന്നായിരുന്നു സര്‍ക്കാറിന്റെ അവകാശവാദം. മരുന്നുകുള്, മെഡിക്കല്‍ ഉപകരണങ്ങള്‍, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ എന്നിവയുടെ തീരുവയും കുറയുന്നുണ്ട്. കാറുകളുടെ ജി.എസ്.ടി 28ല്‍ നിന്ന് 18 ശതമാനമായാണ് കുറച്ചത്. അതേസമയം ആഢംബര ഉത്പന്നങ്ങള്‍ക്ക് 40 ശതമാനം എന്ന പ്രത്യേക സ്ലാബ് നിശ്ചയിച്ചിട്ടുണ്ട്. ആഢംബര ഉത്പന്നങ്ങള്‍ക്ക് നേരത്തെ 28 ശതമാനം ജി.എസ്.ടിക്കു പുറമെ പ്രത്യേക സെസ് ആണ് ഏര്‍പ്പെടുത്തിയിരുന്നത്.
നിരക്കിളവ് ജനങ്ങളിലേക്കെത്തുമോയെന്ന ആശങ്കകള്‍ക്ക് അടിവരയിടുന്നതാണ് തുടക്കത്തില്‍ തന്നെ വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചന. വിലകുറയുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന അവശ്യ സാധനങ്ങളില്‍ പലതിനും ഇപ്പോഴും വിലയില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ല. ബേക്കറി ഉല്പന്നങ്ങള്, മസാല സാധനങ്ങള്‍, പാദരക്ഷകള്‍, തുണിത്തരങ്ങള്‍, ഇരുമ്പു സാധനങ്ങള്‍ തുടങ്ങിയവക്കെല്ലാം പഴയ വിലതന്നെയാണ് നിലവിലുള്ളത്. മരുന്നുകള്‍ക്കും വിലക്കുറവ് അനുഭവപ്പെട്ടുതുടങ്ങിയിട്ടില്ല. തങ്ങളുടെ കൈവശമുള്ള സ്റ്റോക്കുകള്‍ പഴയ നിരക്കില്‍ വാങ്ങിയതാണെന്നും ഇത് കമ്പനികള്‍ തിരിച്ചെടുക്കാത്തതിനാലാണ് വിലയില്‍ മാറ്റംവരുത്താന്‍ കഴിയാത്തതെന്നുമാണ് വ്യാപാരികളുടെ പക്ഷം. പഴയ സംവിധാനത്തില്‍ 12, 18 ശതമാനം നികുതി ഒടുക്കി വാങ്ങിയ സാധനങ്ങള്‍ പുതിയ രീതിയനുസരിച്ച് അഞ്ചുശതമാനം നിരക്കില്‍ വിറ്റയിക്കുമ്പോള് തങ്ങള്‍ക്കുണ്ടാകുന്ന ഭീമമായ നഷ്ടം ആരു നികത്തുമെന്ന ചോദ്യം ന്യായവും ഭരണകൂടം ഉത്തരം നല്‍കേണ്ടതുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ നേരത്തെയുള്ള സ്റ്റോക്കുകള്‍ കമ്പനികളിലേക്ക് തിരിച്ചയക്കണമെന്നും പകരം പുതിയ നികുതി നിരക്കില്‍ സാധന ങ്ങള് ഇറക്കണമെന്നുമാണ് ഇതിനുള്ള അധികൃതരുടെ മറുപടി. അപ്പോള്‍ കമ്പനികള്‍ക്ക് വരുന്ന നഷ്ടം ആരു നികത്തുമെന്ന ചോദ്യത്തിന് സര്‍ക്കാറിന് ഉത്തരമില്ലാത്ത അവസ്ഥയാണ്. നിത്യോപയോഗ സാധനങ്ങളും വീട്ടുപകരണങ്ങളുമുള്‍പ്പെടെ ഏകദേശം 99 ശതമാനം വസ്തുക്കളും അഞ്ച്, 18 ശതമാനം നികുതിയിലേക്ക് മാറിയിട്ടും അതിന്റെ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങിയിട്ടില്ലെന്നത് ഇതുമായ ബന്ധപ്പെട്ട് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ച ആശങ്കക്ക് അടിവരയിടുകയാണ്.
രാജ്യത്ത് ജി.എസ്.ടി കൊണ്ടുവന്ന ഘട്ടത്തില്‍ രൂപപ്പെട്ട അതേ അവ്യക്തത പുതിയ പരിശ്കാരത്തിലും തുടരുന്നുവെന്നത് വ്യക്തമാവുകയാണ്. ബീഹാര്‍ തിരഞ്ഞെടുപ്പുമുന്നില് കണ്ടുകൊണ്ടുള്ള രാഷ്ട്രീയ നാടകമാണിതെന്ന ആരോപണത്തെ സര്‍ക്കാര്‍ സമീപനം തന്നെ അടി വരയിടുന്നുണ്ട്. വേണ്ടത്ര പഠനങ്ങളോ ആലോചനകളോ ഇല്ലാത്തതിന്റെ പ്രയാസങ്ങള്‍ തുടക്കത്തില്‍ തന്നെ മുഴച്ചുനില്‍ക്കുകയാണ്. 500 ഓളം സാധനങ്ങളിലാണ് നിരക്കിളവ് ഉണ്ടാകേണ്ടത്. നാലുകോടിയോളം വരുന്ന ചില്ലറ വ്യാപാരികളിലൂടെയാണ് ഈ ഇളവ് ജനങ്ങളിലേക്കെത്തേണ്ടത്. അതുകൊണ്ടുതന്നെ ശക്തമായ നിരീക്ഷണം ഉണ്ടായിട്ടില്ലെങ്കില്‍ നേട്ടം ജനങ്ങളിലേക്കെത്തില്ലെന്നുറപ്പാണ്. തുടക്കത്തില്‍ തന്നെ ഇതാണ് അവസ്ഥയെങ്കില്‍ ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ കാര്യങ്ങളെല്ലാം പഴയപടിയില്‍ തന്നെയായിരിക്കുമെന്നകാര്യത്തില് സംശയത്തിനുപോലും ഇടയില്ല. കമ്പനികളും ഇടനിലക്കാരുമെല്ലാം ആനുകൂല്യങ്ങളുടെ പങ്ക് മുഴുവന്‍ പറ്റുന്ന അവസ്ഥയായിരിക്കും ഉണ്ടാവുക. സംസ്ഥാനങ്ങള്‍ക്ക് കിട്ടേണ്ട വരുമാനവും വലിയതോതില്‍ കുറയുമെന്നതാണ് ഈ പരിഷ്കരണത്തിന്റെ മറ്റൊരുവശം. 2017ല്‍ അവതരിപ്പിച്ച ജി.എസ്.ടി യുടെ സ്ലാബ് സ്ട്രക്ചര്‍ തന്നെ വലിയ ആശയക്കുഴപ്പത്തിനും അനീതിക്കും ഇടയാക്കിയിരുന്നു. 5%, 12%, 18%, 28% എന്നിങ്ങനെ വിഭജിച്ച നിരക്കുകള്‍, ആദ്യം തന്നെ ധനികര്‍ക്കു സൗകര്യവും സാധാരണക്കാര്‍ക്ക് ഭാരവും നല്കുന്ന രീതിയിലായിരുന്നു. ദിവസേന ആവശ്യമായ പല സാധനങ്ങളും 18% സ്ലാബിലേക്ക് കയറി. 28% വരെ എത്തിച്ച ചില ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മാണ മേഖലയെയും അടിസ്ഥാന സൗകര്യ വികസനത്തെയും ബാധിച്ചു. എട്ട് വര്‍ഷമായി നികുതി കൊള്ളയിലൂടെ സമാഹരിച്ച പണം എവിടെ പോയി എന്ന ചോദ്യവും ഇവിടെ ഉയരുകയാണ്.
-
kerala1 day ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala1 day agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
kerala1 day agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
india1 day ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
More1 day agoമരണം 1000 കടന്നു, ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് ഇന്തൊനീഷ്യയും ശ്രീലങ്കയും
-
kerala1 day agoകലൂർ സ്റ്റേഡിയം നവീകരണം; സ്പോൺസർ പൂർത്തിയാക്കിയത് പകുതി ജോലികൾ മാത്രം
-
News2 days agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
Sports2 days agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം

