kerala

ഹജ്ജ് യാത്രയില്‍ നിന്ന് കരിപ്പൂരിനെ തഴഞ്ഞതില്‍ പ്രതിഷേധവുമായി മുസ്‌ലിംലീഗ്

By web desk 1

January 13, 2021

മലപ്പുറം: ഹജ്ജ് യാത്രക്കുള്ള വിമാനത്താവളങ്ങളുടെ പട്ടികയില്‍ നിന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ ഒഴിവാക്കിയ നടപടിയില്‍ പ്രതിഷേധവുമായി മുസ്‌ലിംലീഗ്. കരിപ്പൂര്‍ വിമാനതാവളം ഹജ്ജ് യാത്രക്കു വിട്ടു നല്‍കാതിരിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ആവശ്യപ്പെട്ടു.

ഏറ്റവും കൂടുതല്‍ ഹജ്ജ് യാത്രക്കാര്‍ ഉള്ളത് വടക്കന്‍ കേരളത്തിലാണ്. ഇതിനാല്‍ തന്നെ കോഴിക്കോട്, മലപ്പുറം ജില്ലകള്‍ക്ക് സമീപത്തുള്ള വിമാനതാവളത്തിന് അനുമതിയില്ലാത്തത് തീര്‍ഥാടകര്‍ക്ക് തിരിച്ചടിയാകും. കരിപ്പൂരിനെ തകര്‍ക്കാനുള്ള നീക്കമാണിതെന്നും കെപിഎ മജീദ് പറഞ്ഞു.

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് വിലക്കുള്ള സാഹചര്യത്തിലാണ് കരിപ്പൂരിനെ ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ഇത്തവണ ഹജ്ജ് യാത്ര പുറപ്പെടുന്ന വിമാനത്താവളങ്ങളുടെ പട്ടിക 10 ആക്കി ചുരുക്കിയ സാഹചര്യത്തിലാണിതെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു.

കരിപ്പൂര്‍ അപകടത്തിന് ശേഷം വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍, വിമാനാപകടത്തിന് ശേഷം കരിപ്പൂര്‍ എല്ലാത്തരം യാത്രകള്‍ക്കും സജ്ജമാണെന്ന് അധികൃതരും രാഷ്ട്രീയ നേതാക്കളും കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ തുടര്‍ നടപടികളൊന്നുമുണ്ടായില്ല. തുടര്‍ന്നാണ് ഹജ്ജ് വിമാനങ്ങള്‍ക്കുള്ള അനുമതിയും നിഷേധിച്ചിരിക്കുന്നത്.