kerala
പുത്തുമല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് മൂന്നു വര്‍ഷം;യശോദ പുത്തുമലയില്‍ തന്നെയുണ്ട് അണ്ണയ്യന് വരുന്നതും കാത്ത്…
2019 ഓഗസ്റ്റ് എട്ടിനാണ് അണ്ണയ്യന് ഉള്‍പ്പെടെ 17 പേര് അപകടത്തില്‍ പെട്ടത്.
കെ എസ് മുസ്തഫ
കല്‍പ്പറ്റ
മൂന്ന് വര്‍ഷം മുമ്പ് ഇതേ ദിവസമാണ് പച്ചക്കാഴ്ചകളുടെ പകിട്ടായിരുന്ന വയനാട് മേപ്പാടിക്കടുത്ത പുത്തുമല, പ്രകൃതിക്കലിയില്‍ പൊട്ടിയടര്‍ന്നത്. അന്ന് ലയങ്ങളില്‍ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ കഴിയാത്തവര്‍ക്കായി എസ്റ്റേറ്റ് വക സ്റ്റോര്‍ തുറന്ന് കൊടുക്കാന്‍ പോയ ഭര്‍ത്താവിനെയും കാത്തിരിക്കുകയാണ് മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറവും കര്‍ണാടക ചാമ്രപട്ടണം സ്വദേശിയായ യശോദ. പുത്തുമലക്ക് തൊട്ടടുത്ത് ഹാരിസണ്‍ മലയാളം ലിമിറ്റഡ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കശ്മീര്‍ കോളനിയിലെ ഒറ്റമുറിപ്പാടിയില്‍, ഉരുള്‍പൊട്ടലില്‍ കാണാതായ ഭര്‍ത്താവ് അണ്ണയ്യന് എന്നെങ്കിലും ജീവനോടെ വരുമെന്ന പ്രതീക്ഷയിലാണിവരിപ്പോഴും.
2019 ഓഗസ്റ്റ് എട്ടിനാണ് അണ്ണയ്യന് ഉള്‍പ്പെടെ 17 പേര് അപകടത്തില്‍ പെട്ടത്. ദുരന്തം നടന്ന് പത്താംനാള്‍ സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നും ഒരു പുരുഷന്റെ മൃതദേഹം ലഭിച്ചു. അത് എസ്റ്റേറ്റിലെ ജീവനക്കാരനായ അണ്ണയ്യന്റെ(54)താണെന്ന് മകന് സുനിലും സഹോദരന് ഗൗരിങ്കനും അധികൃതരെ അറിയിച്ചു. ഇതേത്തുടര്‍ന്ന് സബ്കലക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്തു.
ഔദ്യോഗിക നടപടിക്രമങ്ങള്‍ക്ക് ശേഷം സന്ധ്യയോടെ മേപ്പാടി മാരിയമ്മന്‍ ക്ഷേത്രവക ശ്മശാനത്തില്‍ അവസാനവട്ട പൂജകളും പ്രാര്‍ത്ഥനകളും കഴിഞ്ഞ് മൃതദേഹം ചിതയിലേക്കെടുക്കാന്‍ നേരത്താണ് മൃതദേഹത്തെക്കുറിച്ച് അവകാശവാദവുമായി അപകടത്തില്‍ കാണാതായ തമിഴ്നാട് സ്വദേശി ഗൗരീശങ്കറിന്റെ ബന്ധുക്കള്‍ എത്തിയത്. ചിതയില്‍ എണ്ണപടര്‍ന്ന ദേഹം അതോടെ താഴെയിറക്കി. ഡി.എന്‍.എ ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചു. പരിശോധനയില്‍ മൃതദേഹം അണ്ണയ്യന്റേതല്ലെന്ന് വ്യക്തമായി. അത് വരെ പ്രാര്‍ത്ഥനകളോടെ കഴിഞ്ഞ യശോദ, കണ്ടെടുത്തത് തന്റെ ഭര്‍ത്താവിന്റെ മൃതദേഹമല്ലെന്ന് പൊലീസ് അറിയിച്ചിട്ടും വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. പിന്നീടൊരിക്കലും പുത്തുമലയില്‍ നിന്ന് മറ്റൊരു മൃതദേഹം കണ്ടെടുക്കാനുമായില്ല.
തിരച്ചില്‍ അവസാനിച്ചിട്ടും സ്വന്തക്കാരും പരിസരവാസികളും നാടൊഴിഞ്ഞ് പോയിട്ടും അണ്ണയ്യന്റെ പാടിമുറിയില്‍ ഭാര്യ യശോദ ഇപ്പോഴും കാത്തിരിക്കുകയാണ്. ഉടന്‍ വരാമെന്ന് പറഞ്ഞ് കുന്നിറങ്ങിപ്പോയ ഭര്‍ത്താവ് എന്നെങ്കിലുമൊരിക്കല്‍ വരുന്നതും കാത്ത്.
kerala
നെയ്യാര്‍ ഡാം ഷട്ടറുകള്‍ ഇന്ന് വീണ്ടും ഉയര്‍ത്തും; തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടര്‍ന്നു
നിലവില്‍ ഷട്ടറുകള്‍ 160 സെന്റിമീറ്റര്‍ ഉയര്‍ത്തിയിരിക്കയാണ്.
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് നെയ്യാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്നതോടെ ഡാമിന്റെ നാല് ഷട്ടറുകളും ഇന്ന് രാവിലെ 10 മണിക്ക് 20 സെന്റിമീറ്റര്‍ വീതം കൂടി ഉയര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ ഷട്ടറുകള്‍ 160 സെന്റിമീറ്റര്‍ ഉയര്‍ത്തിയിരിക്കയാണ്. പുതുതായി 20 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്തുന്നതോടെ ഷട്ടറുകള്‍ ആകെ 240 സെന്റിമീറ്ററായി ഉയരും.
ഡാമിന് സമീപത്തുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നെയ്യാര്‍ ഡാമിന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി.
അതേസമയം, സംസ്ഥാനത്ത് തുടരുന്ന വ്യാപകമായ മഴ തെക്കന്‍ ജില്ലകളില്‍ ഇന്ന് കൂടി ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് നിലവിലുണ്ട് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നിവിടങ്ങളില്‍ തിങ്കളാഴ്ച മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പ്രത്യേക മുന്‍കരുതല്‍ വേണമെന്നും, സന്നിധാനം, പമ്പ, നിലയ്ക്കല്‍ മേഖലകളില്‍ ഒറ്റപ്പെട്ട മഴകള്‍ ഉണ്ടാകാമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
kerala
കോതമംഗലത്ത് 57കാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്; ബന്ധു കസ്റ്റഡിയില്‍
ചാത്തമറ്റം ഇരട്ടക്കാലി സ്വദേശിയായ രാജന് ആണ് കൊല്ലപ്പെട്ടത്.
കോതമംഗലം: എറണാകുളം ജില്ലയിലെ കോതമംഗലത്ത് 57കാരന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ചാത്തമറ്റം ഇരട്ടക്കാലി സ്വദേശിയായ രാജന് ആണ് കൊല്ലപ്പെട്ടത്. വീട്ടിലെ മുറിക്കുള്ളില്‍ കട്ടിലിന് താഴെ രക്തം വാര്‍ന്ന നിലയില്‍ ഇന്നലെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വീട്ടിലെത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ സംഘമാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ വിവരം പൊലീസിനെ അറിയിച്ചത്.
സംഭവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ബന്ധുവിനെ പോത്താനിക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നുവെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.
കസ്റ്റഡിയിലുള്ളയാളെ പൊലീസ് തിരക്കിട്ട് ചോദ്യം ചെയ്യുകയും, കൊലപാതകത്തിന്റെ വ്യക്തമായ കാരണങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിനായി അന്വേഷണം ശക്തമാക്കിയിരിക്കുകയുമാണ്.
kerala
കേരളത്തില്‍ ശക്തമായ മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം: തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. ശക്തമായ മഴയെ തുടര്‍ന്ന് ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
മലയോര മേഖലകളില്‍ ഇന്നും മഴ ശക്തമാകാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. രാവിലെ സന്നിധാനം, പമ്പ, നിലയ്ക്കല്‍ മേഖലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മുതല്‍ ഇടത്തരം മഴ ലഭിക്കാം. അതേസമയം തിരുവനന്തപുരം മുതല്‍ മലപ്പുറം വരെ ഒട്ടുമിക്ക ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്നലെ എറണാകുളം നഗരത്തില്‍ അടക്കം ശക്തമായ മഴ പെയ്തിരുന്നു. മഴ മൂലം കൊച്ചിധനുഷ്കോടി ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂമ്പന്‍പാറയില്‍ ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടിമാലികല്ലാര്‍ റോഡ് താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. മൂന്നാര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളെ കല്ലാര്‍ക്കുട്ടി റോഡ് വഴി തിരിച്ചുവിടുകയാണ് അധികൃതര്‍.
-
world14 hours agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
india3 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF3 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala3 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
world1 day agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
india3 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala3 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala16 hours ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല

