Connect with us

Culture

വീരപ്പന്‍വേട്ടക്ക് സഹായം; പ്രതികരണവുമായി മഅ്ദനി

Published

on

വീരപ്പന്‍വേട്ടയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്ത വാസ്തവവിരുദ്ധമെന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅ്ദനി. കഴിഞ്ഞ ദിവസമാണ് വീരപ്പന്റെ മരണവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തവരുന്നത്. മഅ്ദനി വീരപ്പന്‍വേട്ടക്ക് സഹായിച്ചുവെന്നാണ് പ്രത്യേകദൗത്യസേന തലവനായിരുന്ന വജയകുമാറിന്റെ പുസ്തകത്തിലെ വെളിപ്പെടുത്തല്‍. വെളിപ്പെടുത്തലിന് ശേഷം മഅ്ദനി പ്രതികരിച്ചിരുന്നില്ല. എന്നാല്‍ പുസ്തകത്തില്‍ ദമനി എന്ന പേരില്‍ പരാമര്‍ശിച്ചിട്ടുള്ള വ്യക്തി മഅ്ദനിയാണെന്ന് തമിഴ്‌നാട് മുന്‍ ഡി.ജി.പി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് മഅ്ദനിയുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലാണ് സംഭവത്തില്‍ പ്രതികരണവുമായി മഅ്ദനി എത്തിയിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

#വീരപ്പന്‍വേട്ട.. വാര്‍ത്തകള്‍ വാസ്തവ വിരുദ്ധം.

……………. ……………….. ……………………… ………..

രണ്ട് ദിവസം മുമ്പ് ഒരു മലയാള ദിനപ്പത്രത്തില്‍ വീരപ്പനെ പോലീസ് വധിച്ചതുമായി ബന്ധപ്പെട്ട് എന്റെ പേര് പരാമര്‍ശിക്കുന്ന ഒരു വാര്‍ത്ത വന്നതായി അറിഞ്ഞു.
ഒരു ഐ.പി.എസ് ഓഫീസര്‍ വീരപ്പന്‍ വേട്ടയുടെ പിന്നാമ്പുറങ്ങള്‍ എന്ന നിലയില്‍ എഴുതിയ പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന ഒരു സാങ്കല്‍പിക പേരുകാരന്‍ ഞാന്‍ ആണെന്ന രീതിയില്‍ വന്ന ആ വാര്‍ത്തയോട് ഞാന്‍ പ്രതികരിക്കേണ്ടതില്ല എന്ന് കരുതിയതാണ്.
എന്നാല്‍ മറ്റൊരു റിട്ടേര്‍ഡ് പോലീസ് ഉദ്യോഗസ്ഥന്റെ പേരില്‍ ‘ആദ്യ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന സാങ്കല്‍പിക പേരുകാരന്‍ മഅ്ദനി തന്നെയാണെന്ന് സ്ഥിരീകരിച്ചു’ എന്ന രീതിയില്‍ വീണ്ടും ഇന്ന് ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും ഇക്കാര്യത്തില്‍ ഒരു മറുപടിയുണ്ടാകണമെന്നുമുള്ള നിരവധി അഭ്യുദയകാംക്ഷികളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഈ കുറിപ്പ് എഴുതുന്നത്.
പുതുതായി പ്രചരിക്കുന്ന ഈ വാര്‍ത്ത അവാസ്തവമാണെന്നതിന്റെ തെളിവുകള്‍ അതേ വാര്‍ത്തകളില്‍ തന്നെയുണ്ട്.
പുസ്തകം എഴുതിയെന്ന് പറയുന്നയാള്‍ അവകാശപ്പെടുന്നത് ‘ജാമ്യം സംബന്ധമായ കാര്യങ്ങളില്‍ എന്നെ സഹായിക്കാം’ എന്ന് പോലീസ് ഞാനുമായി ധാരണയുണ്ടാക്കിയെന്നും മറ്റേയാള്‍ പറയുന്നത് അന്നത്തെ മുഖ്യമന്ത്രിയുടെ താത്പര്യ പ്രകാരമായിരുന്നു ചര്‍ച്ച’ എന്നുമാണ്.
വാര്‍ത്തകള്‍ വരുന്ന ഈ കാലയളവ് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയായിരുന്നു. മദ്രാസ് ഹൈക്കോടതിയില്‍ ഞാന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കുവാന്‍ സുപ്രീം കോര്‍ട്ട് സീനിയര്‍ അഭിഭാഷകന്‍ കെ.ടി.എസ് തുള്‍സിയെ കൊണ്ടുവന്നതും പിന്നീട് അതേ വക്കീല്‍ തന്നെ സുപ്രീം കോടതിയില്‍ അതിശക്തമായി ജാമ്യാപേക്ഷയെ എതിര്‍ത്തതും. (ഇതേ വക്കീല്‍ തന്നെയാണ് ഇപ്പോള്‍ ജയലളിതക്കും ശശികലക്കും വേണ്ടി സ്വത്ത് കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായതും ശശികല ശിക്ഷിക്കപ്പെട്ട ശേഷം കീഴടങ്ങാന്‍ കൂടുതല്‍ സമയം ചോദിച്ചുകൊണ്ട് സുപ്രീം കോടതിയെ സമീപിച്ചതും സുപ്രീം കോടതി ‘ഉടന്‍’ എന്ന വാക്കിന്റെ അര്‍ത്ഥം അറിയില്ലേയെന്ന് ചോദിച്ചുകൊണ്ട് അപേക്ഷ തള്ളിയതുമൊക്കെ….)
ജയലളിതാ ഗവണ്‍മെന്റിന്റെ കഠിനമായ എതിര്‍പ്പുകാരണം സുപ്രീം കോടതി ജാമ്യാപേക്ഷ തള്ളുമ്പോള്‍ ”വിദഗ്ദമായ ആയൂര്‍വേദ ചികിത്സ നല്‍കണം” എന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നൂറ് മില്ലിഗ്രാം തൈലവുമായി ഒരു തെറാപ്പിസ്റ്റിനെ ജയിലില്‍ അയച്ച് സുപ്രീം കോടതി വിധിയെ തന്നെ പരിഹസിക്കുകയായിരുന്നു അന്ന് ഗവണ്‍മെന്റ് ചെയ്തത്.
എന്നെ സന്ദര്‍ശിക്കുവാന്‍ വന്ന ഭാര്യയെയും ഇളയ മകനെയും ജയിലിന് മുന്നില്‍ വെച്ച് പോലീസ് ഉപദ്രവിച്ചതും ഭാര്യയുടെ മേല്‍ കള്ളക്കേസ് ചുമത്തിയതും 3 വര്‍ഷത്തോളം എനിക്ക് കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ ഒരൊറ്റ സന്ദര്‍ശകനെയും അനുവദിക്കാതിരുന്നതും അവസാനം ‘ജയിലിന്റെ മതില്‍ക്കെട്ടിനുള്ളില്‍ നിന്ന് പുറത്തെവിടെയും കൊണ്ട് പോകരുത്’ എന്ന് ബാന്‍ ഓര്‍ഡര്‍ പുറപ്പെടുവിച്ചതും ഇതേ ജയലളിതാ ഗവണ്‍മെന്റാണ്.
കോയമ്പത്തൂര്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്ന 164 പേരില്‍ ഞാന്‍ ഒഴികെ മുഴുവനാളുകള്‍ക്കും പരോള്‍ നല്‍കിയപ്പോഴും എന്റെ ഉമ്മുമ്മ മരണപ്പെട്ട വേളയില്‍ പോലും എനിക്ക് പരോള്‍ നിഷേധിച്ചതും അത് കേരളത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വകവെച്ചതും ഇതേ കാലയളവിലാണ്.
എന്റെ കൃത്രിമക്കാല്‍ മാറ്റിവെക്കാന്‍ ചെന്നൈയിലെ ഒരു ഗവണ്‍മന്റ് സ്ഥാപനത്തില്‍ പോകാന്‍ അനുമതി ചോദിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതിയില്‍ ഞാന്‍ സമര്‍പ്പിച്ച പെറ്റീഷനെ ശക്തമായി എതിര്‍ത്തില്ല എന്ന് കാരണം പറഞ്ഞ് അന്നത്തെ ഹോം സെക്രട്ടറി മുനീറുല്‍ ഹുദായെ നിഷ്‌കരുണം സര്‍വ്വീസില്‍ നിന്ന് സസ്പന്റ് ചെയ്ത അതേ ജയലളിത ‘വീരപ്പനെ പിടിക്കാന്‍’ എന്റെ അടുത്തേക്ക് ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥരെ പറഞ്ഞുവിട്ടു എന്ന് പറയുന്നതിലെ ‘വങ്കത്തം’ സാധാരണ മനുഷ്യര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നതേയുള്ളൂ.
ഭരണകൂടത്തിന്റെ അക്രമങ്ങള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പിന്റെ പ്രതീകമായിട്ടാണ് നല്ലൊരു പങ്ക് തമിഴരും വീരപ്പനെ കണ്ടിരുന്നതെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്.
കാര്യമായ തോതില്‍ തമിഴ് ജനതയുടെ പിന്തുണയും തമിഴ് ലിബറേഷന്‍ പ്രവര്‍ത്തകരുടെ സഹായവുമൊക്കെ ഉണ്ടായിരുന്ന വീരപ്പനെ ‘സഹായിക്കാന്‍’ ആളെ തേടി അദ്ദേഹത്തിന്റെ ജ്യേഷ്ടന്‍ എന്നെ സമീപിച്ചുവെന്ന ഒരു പുതിയ കഥ രൂപപ്പെടുത്തിയെടുക്കുന്നത് ചില ഗൂഢോദ്ദേശ്യത്തോടെയാണെന്നാണ് മനസ്സിലാകുന്നത്.
ഒരു കാര്യം എനിക്കുറപ്പിച്ച് പറയാന്‍ കഴിയും വീരപ്പനെയോ മറ്റാരെയെങ്കിലുമോ വധിക്കുന്നതിനായി പ്രത്യക്ഷമായോ പരോക്ഷമായോ ഒരു സഹായവും ഞാന്‍ ആര്‍ക്കും ചെയ്തുകൊടുത്തിട്ടില്ല.
വീരപ്പനെക്കാളും ”വലിയ ശത്രു”വായിട്ട് എന്നെ കൈകാര്യം ചെയ്തിരുന്ന ജയലളിതയുടെ പോലീസിന്റെ ഭാഗത്ത് നിന്നും ഒരു സൂചിത്തുമ്പിന്റെ അളവ് സഹായം പോലും എന്റെ ജയില്‍വാസകാലഘട്ടത്തില്‍ എനിക്ക് ലഭിച്ചിട്ടുമില്ല.
ബാംഗ്ലൂരില്‍ എന്നെ കുടുക്കിയിരിക്കുന്ന കേസിന്റെ വിചാരണ അവസാന ഘട്ടത്തിലേക്കെത്തുമ്പോള്‍ എനിക്ക് പുതിയ ശത്രുക്കളെ സൃഷ്ടിക്കുന്നതിനും പുതിയ കുടുക്കുകള്‍ തീര്‍ക്കുന്നതിനുമുള്ള ചിലരുടെ കുതന്ത്രങ്ങളാണോ ഈ ‘വെളിപ്പെടുത്തലുകള്‍ക്ക്’ പിന്നിലെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.
എന്റെ വലതുകാല്‍ ബോംബ് വെച്ച് തകര്‍ത്ത ശത്രുക്കള്‍ക്ക് മാപ്പ് കൊടുത്തതായി കോടതിയില്‍ വ്യക്തമാക്കി അവരെ വെറുതെ വിടുന്നതിന് സാഹചര്യം ഉണ്ടാക്കിയ ഞാന്‍, എനിക്ക് ഒരു ദ്രോഹവും ചെയ്തിട്ടില്ലാത്ത ഒരാളെ കൊല്ലുന്നതിന് ഏതെങ്കിലും നിലയില്‍ സഹായിക്കേണ്ട ഒരു കാര്യവുമില്ലല്ലൊ? നിര്‍ത്തുന്നു.
ഈ വിവാദം ഇവിടെ അവസാനിക്കുമെന്ന പ്രതീക്ഷയോടെ

അബ്ദുന്നാസിര്‍ മഅ്ദനി
(ചെയര്‍മാന്‍, പി.ഡി.പി)
സഹായ ഹോസ്പിറ്റല്‍, ബാംഗ്ലൂര്‍

Film

സ്റ്റണ്ട് മാസ്റ്റര്‍ എസ്. എം രാജുവിന്റെ മരണം: സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ കേസ്

സംവിധായകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെയാണ് നാഗപട്ടിണം പൊലീസ് കേസെടുത്തത്

Published

on

പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജുവിന്റെ മരണത്തില്‍ സംവിധായകന്‍ പാ രഞ്ജത്തിനെതിരെ കേസെടുത്ത് പൊലീസ്. സംവിധായകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെയാണ് നാഗപട്ടിണം പൊലീസ് കേസെടുത്തത്. പാ രഞ്ജിത്ത്-ആര്യ കൂട്ടുകെട്ടിലുള്ള ‘വേട്ടുവം’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവമുണ്ടായത്.

സാഹസികമായ കാര്‍ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജു അപകടത്തില്‍ മരിച്ചത്. അതിവേഗത്തില്‍ വന്ന കാര്‍ റാമ്പിലൂടെ ഓടിച്ചുകയറ്റി ഉയര്‍ന്ന് പറക്കുന്ന രംഗമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട വാഹനം മലക്കം മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.

നാഗപട്ടിണത്തുവെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. കാര്‍ മറിഞ്ഞതിന് തൊട്ടു പിന്നാലെ ക്രൂ അംഗങ്ങള്‍ വാഹനത്തിനടുത്തേയ്ക്ക് ഓടുന്നത് വീഡിയോയില്‍ കാണാം. തകര്‍ന്ന കാറില്‍ നിന്ന് രാജുവിനെ ഉടന്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തമിഴ്‌നാട് സിനിമാ മേഖലയിലെ പ്രശസ്തനായി സ്റ്റണ്ട് മാസ്റ്ററാണ് എസ്.എം. രാജു. നടന്മാരായ വിശാല്‍, പൃഥ്വിരാജ് എന്നിവര്‍ രാജുവിന് ആദരാഞ്ജലിയര്‍പ്പിച്ചു. രാജുവിന്റെ വിയോഗം ഉള്‍ക്കൊള്ളാനാകില്ലെന്നും കുടുംബത്തിന് ഈ വേദന താങ്ങാനുള്ള കരുത്ത് ദൈവം നല്‍കട്ടെയെന്നും വിശാല്‍ എക്‌സില്‍ കുറിച്ചു.

Continue Reading

Film

വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

Published

on

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.

അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന  അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading

Film

ജെഎസ്കെ വിവാദം തുടരുന്നു; ‘മാറ്റങ്ങൾ വരുത്താതെ സെൻസർ സർട്ടിഫിക്കറ്റില്ല’, സെൻസർ ബോർഡ് ഹൈക്കോടതിയിൽ

ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു

Published

on

കൊച്ചി:  ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും മാറ്റിയില്ലെങ്കിൽ യു/എ സർട്ടിഫിക്കറ്റ് പ്രകാരമുള്ള പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് വ്യക്മാക്കിയതോടെ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ – ജെഎസ്കെ– സിനിമ വീണ്ടും വിവാദത്തിൽ. ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് തങ്ങളുടെ നിലപാട് അറിയിച്ചത്. ജാനകി എന്ന പേര് മത, ജാതി, വംശ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്. സിനിമയിലാകട്ടെ, പ്രായപൂർത്തിയായവര്‍ മാത്രം കാണേണ്ട രംഗങ്ങളും അനുബന്ധ സംഭാഷണങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാലേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂ എന്ന് സിനിമ നിർമാതാക്കൾക്ക് ഷോകോസ് നോട്ടിസ് നൽകിയിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. സുരേഷ് ഗോപി നായകനായ സിനിമ ഇന്നു റിലീസ് ചെയ്യാനിരിക്കെയായിരുന്നു വിവാദങ്ങൾ തലപ്പൊക്കിയത്. സെൻസർ ബോർഡ് നടപടിക്കെതിരെ സിനിമ സംഘടനകൾ തിങ്കളാഴ്ച മാർച്ച് നടത്താനും തീരുമാനിച്ചു.

എന്നാൽ സെൻസർ ബോർഡിന്റെ നടപടി കോടതിയിൽനിന്നും ചോദ്യങ്ങളുയർത്തി. എന്തു സാഹചര്യത്തിലാണ് ഇത്തരം നിയമങ്ങൾ ഈ സിനിമയ്ക്കു ബാധകമാകുകയെന്ന് കോടതി ആരാഞ്ഞു. സീത, ഗീത എന്നൊക്കെ ഇവിടെ സിനിമകളുണ്ടായിട്ടുണ്ട്. ജാനകിയുടെ അർഥവും സീത എന്നാണ്. രാം ലഖൻ എന്ന പേരിൽ ഇവിടെ സിനിമയുണ്ടായിട്ടുണ്ട്. എന്നാൽ അന്നൊന്നും ഒരു പരാതിയും ഉയർന്നിട്ടില്ല. മതപരമായ വിഷയമാണെന്ന് സെൻസർ ബോർഡ് ആവർത്തിച്ചതോടെ, ജാനകി എന്ന പേരുമാറ്റി വേറെ ആരുടെയെങ്കിലും പേരു വച്ചാൽ പ്രശ്നമില്ല എന്നാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ചോദിച്ചു. എന്തിനാണ് ഷോകോസ് നോട്ടിസ് അയയ്ക്കുന്നതെന്നും കോടതി ചോദ്യമുയർത്തി.

ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് എന്ന് സെൻസർ ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോകോസ് നോട്ടിസ് അയയ്ക്കാൻ സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റിക്ക് അധികാരമില്ലെന്നും നിർമാതാക്കൾ വാദിച്ചു. ഈ സാഹചര്യത്തിൽ നോട്ടിസിന് മറുപടി നൽകാനോ അല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാനോ ഹർജിക്കാർക്ക് മുന്നിൽ മാർഗങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ടീസറിനും ട്രെയ്‍ലറിനും അനുമതി നൽകിയ അതേ സെൻസർ ബോർഡാണ് സിനിമയ്ക്ക് അനുമതി നൽകിയതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.

നേരത്തെ, സിനിമ സംബന്ധിച്ച് കോടതിയുടെ അഭിപ്രായത്തിനു കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവിധ സിനിമാസംഘടനകൾക്കൊപ്പം ഫെഫ്കയും പ്രതിഷേധിക്കുമെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെഫ്ക, അമ്മ, നിര്‍മാതാക്കളുടെ സംഘടന, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ അടക്കം സിനിമ മേഖലയിലെ എല്ലാ സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്നാണ് കരുതുന്നത്. സെൻസർ ബോർഡ് ഉൾപ്പടെ സ്വയം എഴുതിച്ചേർത്ത മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സിനിമയുടെ മാത്രം പ്രശ്നമല്ല ഇതെന്നും രഞ്ജി പണിക്കർ അഭിപ്രായപ്പെട്ടു. സെൻസർ ബോർഡിന്റെ നടപടി സംബന്ധിച്ച് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് എല്ലാവരും അറിയിക്കുകയും ചെയ്തെന്ന് ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.

Continue Reading

Trending