Connect with us

india

ഇന്ത്യ-ശ്രീലങ്ക ഏകദിനം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ടീമുകള്‍ വെള്ളിയാഴ്ച്ച തിരുവനന്തപുരത്തെത്തും

Published

on

തിരുവനന്തപുരം : ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്പോര്‍ട്സ് ഹബ്ബ് ഒരുങ്ങിക്കഴിഞ്ഞു. ഞായറാഴ്ച്ച 15ന് ഉച്ചയ്ക്ക് 1.30നാണ് ഡേ നൈറ്റ് മത്സരം ആരംഭിക്കുക. ഇരു ടീമുകളും 13ന് തിരുവനന്തപുരത്തെത്തും. കൊല്‍ക്കത്തയില്‍ നിന്നും എയര്‍ വിസ്താരയുടെ പ്രത്യേക വിമാനത്തില്‍ വൈകിട്ട് നാലുമണിയോടെയാണ് ടീമുകള്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുക. ഇന്ത്യന്‍ ടീം ഹയാത്ത് റീജന്‍സിയിലും ശ്രീലങ്കന്‍ ടീം താജ് വിവാന്തയിലുമാണ് താമസം.

14ന് ഇരു ടീമുകളും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനം നടത്തും. ഉച്ചയ്്ക്ക് ഒരു മണി മുതല്‍ നാലു മണിവരെ ശ്രീലങ്കന്‍ ടീമും വൈകിട്ട് അഞ്ചു മുതല്‍ എട്ടുവരെ ഇന്ത്യന്‍ ടീമും സ്റ്റേഡിയത്തില്‍ പരിശീലനത്തിനെത്തും. ടീമുകള്‍ക്കൊപ്പം തന്നെ മാച്ച് ഓഫീഷ്യലുകളും തിരുവനന്തപുരത്തെത്തും. നിതിന്‍ മേനോനും ജെ.ആര്‍. മദനഗോപാലുമാണ് ഫീല്‍ഡില്‍ മത്സരം നിയന്ത്രിക്കുന്നത്. അനില്‍ ചൗധരിയാണ് ടിവി അംപയര്‍. കെ.എന്‍. അനന്തപത്മനാഭന്‍ ഫോര്‍ത്ത് അംപയറുടെയും ജവഗല്‍ ശ്രീനാഥ് മാച്ച് റഫറിയുടെയും ചുമതല വഹിക്കും.

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ഏകദിന മത്സരമാണിത്. 2018 നവംബര്‍ ഒന്നിനാണ് സ്റ്റേഡിയത്തിലെ ആദ്യ അന്താരാഷ്ട്ര ഏകദിന മത്സരം നടന്നത്. അന്ന് വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു. 2017 നവംബര്‍ ഏഴിന് ഇന്ത്യയും ന്യൂസിലാന്‍ഡും ഏറ്റുമുട്ടിയ ടി20യാണ് സ്റ്റേഡിയത്തിലെ ആദ്യ അന്താരാഷ്ട്ര മത്സരം. മഴ മൂലം ഏട്ട് ഓവറായി ചുരുക്കിയ മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു. അതിനു ശേഷം 2019 ഡിസംബര്‍ എട്ടിനു നടന്ന ടി20യില്‍ വിന്‍ഡീസിനെ നേരിട്ട ടീം ഇന്ത്യ പരാജയപ്പെടുകയും ചെയ്തു. കോവിഡിനെത്തുടര്‍ന്നുണ്ടായ നീണ്ട ഇടവേളയ്ക്കു ശേഷം 2022 സെപ്തംബര്‍ 28നാണ് സ്റ്റേഡിയത്തിലെ അവസാന അന്താരാഷ്ട്ര ടി20 മത്സരം നടന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു.

മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുകയാണ്. അപ്പര്‍ ടയറിന് 1000 രൂപയും (18% ജിഎസ്ടി, 12% എന്റര്‍ടൈയിന്‍മെന്റ് ടാക്സ് എന്നിവ ബാധകമാണ്) ലോവര്‍ ടിയറിന് 2000 രൂപയുമാണ് (18% ജിഎസ്ടി, 12% എന്റര്‍ടൈയിന്‍മെന്റ് ടാക്സ് എന്നിവ ബാധകമാണ്) ടിക്കറ്റ് നിരക്ക്. പേടിഎം ഇന്‍സൈഡറില്‍ നിന്നും ഓണ്‍ലൈനായാണ് ടിക്കറ്റുകള്‍ ലഭ്യമാകുക. വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപയാണ് നിരക്ക് (18% ജിഎസ്ടി, 12% എന്റര്‍ടൈയിന്‍മെന്റ് ടാക്സ് എന്നിവ ബാധകമാണ്). വിദ്യാര്‍ഥികള്‍ക്കുള്ള ടിക്കറ്റുകള്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുഖേനയാണ് വാങ്ങേണ്ടത്. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ലെറ്റര്‍ ഹെഡില്‍ ടിക്കറ്റ് ആവശ്യമുള്ള വിദ്യാര്‍ത്ഥികളുടെ പേരും ഐഡി നമ്പറും അടക്കം ഉള്‍പ്പെടുത്തി കേരള ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെടണം.

crime

ആറുവയസ്സുകാരനെ മുതലകളുള്ള അരുവിയിലേയ്ക്ക് അമ്മ എറിഞ്ഞു; കണ്ടെടുത്തത് പാതിഭക്ഷിച്ച മൃതദേഹം

കർണാടകയിലെ ദാന്‍ദെലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

Published

on

കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് അമ്മ മുതലകളുള്ള അരുവിയിലേയ്ക്ക് എറിഞ്ഞ ആറുവയസ്സുകാരന് ദാരുണാന്ത്യം. പാതി ഭക്ഷിച്ച നിലയില്‍ ഞായറാഴ്ചയാണ് ആറ് വയസ്സുകാരന്റെ മൃതദേഹം അരുവിയില്‍ നിന്ന് പുറത്തെടുത്തത്. കർണാടകയിലെ ദാന്‍ദെലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

ശനിയാഴ്ച വൈകുന്നേരം ഏഴുമണിയോടെ ഭര്‍ത്താവുമായുള്ള തര്‍ക്കത്തിന് പിന്നാലെയാണ് 23 വയസ്സുകാരിയായ യുവതി ആറ് വയസ്സുള്ള കുട്ടിയെ വീടിന് പിന്‍വശത്തുള്ള അരുവിയിലേയ്ക്ക് വഴിച്ചെറിഞ്ഞത്. ദാന്‍ദെലി മുതല സങ്കേതത്തിനോട് ചേര്‍ന്നുള്ള ഈ അരുവിയിലും മുതലകളുണ്ട്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്ക് വെളിച്ചക്കുറവ് മൂലം കുട്ടിയെ വീണ്ടെടുക്കാന്‍ സാധിച്ചില്ല. ഞായറാഴ്ച രാവിലെയാണ് പാതിഭക്ഷിച്ച നിലയിലുള്ള കുട്ടിയുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേയ്ക്ക് മാറ്റി. പൊലീസ് കുട്ടിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്യുകയും ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

Continue Reading

india

‘ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാൻ കഴിയുന്നവരെയാണ് രാജ്യത്തിന് ആവശ്യം’; കോൺഗ്രസിൽ തിരിച്ചെത്തി ഡൽഹി മുൻ മന്ത്രി യോഗാനന്ദ്

എ.ഐ.സി.സി ചുമതലയുള്ള ദീപക് ബാബരിയയുടെ സാന്നിധ്യത്തിലാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്.

Published

on

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി) നേതാവും ഡല്‍ഹി മുന്‍ മന്ത്രിയുമായ യോഗാനന്ദ് ശാസ്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു. എ.ഐ.സി.സി ചുമതലയുള്ള ദീപക് ബാബരിയയുടെ സാന്നിധ്യത്തിലാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. 2021ലാണ് കോണ്‍ഗ്രസ് വിട്ട് അദ്ദേഹം എന്‍.സി.പി.യില്‍ ചേര്‍ന്നത്.

കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പ്രത്യേക കാരണങ്ങളൊന്നും ഇല്ലെന്നും എന്‍.സി.പിയുടെയും കോണ്‍ഗ്രസിന്റെയും ആശയങ്ങള്‍ക്ക് സമാനതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാന്‍ കഴിയുന്നവരെയാണ് രാജ്യത്തിന് ആവശ്യമെന്നും എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അതാണ് കോണ്‍ഗ്രസിന്റെയും എന്‍.സി.പിയുടെയും ആത്മാവെന്നും യോഗാനന്ദ് ശാസ്ത്രി പറഞ്ഞു.

മുന്‍ ഡല്‍ഹി നിയമസഭ സ്പീക്കറായിരുന്ന യോഗാനന്ദ് ശാസ്ത്രി ഡല്‍ഹി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ്. അന്നത്തെ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ ഒന്നര ദശാബ്ദക്കാലത്തെ ഭരണത്തില്‍ സുപ്രധാന പദവികള്‍ വഹിച്ച അദ്ദേഹം രണ്ടുതവണ മാളവ്യ നഗര്‍ മണ്ഡലത്തെയും ഒരു തവണ മെഹ്റൗളി നിയമസഭ മണ്ഡലത്തെയും പ്രതിനിധീകരിച്ചിട്ടുണ്ട്.

യോഗാനന്ദ് ശാസ്ത്രിയുടെ പാര്‍ട്ടി പ്രവേശനം പാര്‍ട്ടിക്ക് വലിയ ഉത്തേജനമാകുമെന്ന് വിശ്വസിക്കുന്നതായി ദീപക് ബാബരിയ പറഞ്ഞു. യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതില്‍ അദ്ദേഹം സമര്‍ത്ഥനാണെന്നും ദീപക് ബാബരിയ കൂട്ടിച്ചേര്‍ത്തു.

Continue Reading

crime

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം പൊലീസുകാരനെ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തി

ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

Published

on

മധ്യപ്രദേശില്‍ മണല്‍ മാഫിയ പൊലീസുകാരനെ ട്രാക്ടര്‍ കയറ്റിക്കൊന്നു. ശാഹ്ഡോലിലെ എ.എസ്.ഐ. മഹേന്ദ്ര ബാഗ്രിയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പ്രദേശത്ത് മണല്‍ക്കടത്ത് നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പ്രസാദ് കനോജി, സഞ്ജയ് ദൂബേ എന്നീ കോണ്‍സ്റ്റബിള്‍മാര്‍ക്കൊപ്പം പരിശോധനയ്ക്ക് പോയതായിരുന്നു ബാഗ്രി.

മണലുമായി പോവുകയായിരുന്ന ട്രാക്ടര്‍ ബാഗ്രി തടയാന്‍ ശ്രമിച്ചു. തുടര്‍ന്ന് ട്രാക്ടര്‍ അദ്ദേഹത്തിന്റെ ദേഹത്തുകൂടി കയറ്റിയിറക്കുകയായിരുന്നു. ബാഗ്രി സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. പ്രസാദും സഞ്ജയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ട്രാക്ടറിന്റെ ഡ്രൈവറും ഉടമയുടെ മകനും അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.

അതേസമയം വാഹനത്തിന്റെ ഉടമയെ ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പൊലീസ് മുപ്പതിനായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് വ്യാപകമാണ്. സോന്‍ നദീതീരത്തുനിന്ന് വലിയ അളവിലാണ് മണല്‍ കടത്താറുള്ളത്. കഴിഞ്ഞവര്‍ഷം, ശാഹ്ദോളില്‍ മണല്‍ക്കടത്ത് തടയാന്‍ ശ്രമിച്ച റവന്യൂവകുപ്പ് ജീവനക്കാരനെയും ട്രാക്ടര്‍ കയറ്റിക്കൊലപ്പെടുത്തിയിരുന്നു.

 

Continue Reading

Trending