News
‘1967 മുതൽ ഒരു യുദ്ധവും വിജയിക്കാനായിട്ടില്ല’; ഇസ്രാഈലി നേതൃത്വത്തെ കുറ്റപ്പെടുത്തി മുൻ സൈനിക ജനറൽ
ഹമാസുമായുള്ള യുദ്ധത്തില്‍ തോല്‍വി ഉറപ്പിച്ചുവെന്ന് പറയുകയാണ് ഇസ്രാഈലിലെ മുന്‍ സൈനിക ഉന്നത ഉദ്യോഗസ്ഥര്‍.

ഗസ്സയില്‍ ഇസ്രാഈല്‍ തുടരുന്ന ആസൂത്രിത വംശഹത്യ എട്ടാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇസ്രാഈലിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും നേടാനാകാതെ യുദ്ധഭൂമിയില്‍ വിയര്‍ക്കുകയാണ് സൈന്യം. ഹമാസുമായുള്ള യുദ്ധത്തില്‍ തോല്‍വി ഉറപ്പിച്ചുവെന്ന് പറയുകയാണ് ഇസ്രാഈലിലെ മുന്‍ സൈനിക ഉന്നത ഉദ്യോഗസ്ഥര്‍.
ഇസ്രാഈലിന് 1967 മുതല്‍ ഒരു യുദ്ധവും ജയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് മുന്‍ ഇസ്രാഈലി ജനറല്‍ ഡോവ് തമാരി പറഞ്ഞു. ഇസ്രാഈലി പത്രമായ ഹാരെറ്റ്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാരാട്രൂപ്പര്‍മാരുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കമാന്‍ഡര്‍, സയറെറ്റ് മത്കലിന്റെ കമാന്‍ഡര്‍, പാരാട്രൂപ്പേഴ്സ് ബ്രിഗേഡിന്റെ ഡെപ്യൂട്ടി കമാന്‍ഡര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട് തമാരി.
ഇസ്രാഈല്‍ യുദ്ധക്കളത്തില്‍ എപ്പോഴും വിജയിക്കും. എന്നാല്‍, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തില്‍ എല്ലായ്‌പ്പോഴും തോല്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. സൈന്യം പോരാട്ടത്തില്‍ മികച്ചതാണ്. എന്നാല്‍, യുദ്ധത്തില്‍ അവര്‍ ഒന്നുമല്ല. 1967 മുതല്‍ ഒരു യുദ്ധവും ജയിക്കാന്‍ ഇസ്രാഈലിന് കഴിഞ്ഞിട്ടില്ല. ഇത് സൈനിക നേതൃത്വത്തിന്റെ മാത്രം പ്രശ്‌നമല്ല. മറിച്ച് നയതന്ത്രപരവും രാഷ്ട്രീയവും സാമൂഹികവുമായ പ്രശ്‌നമാണെന്നും തമാരി പറഞ്ഞു.
ഹമാസിനെതിരെ ഇസ്രാഈലിന്റെ പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. ഹമാസ് നിലനില്‍പ്പിന് വേണ്ടിയാണ് പോരാടുന്നത്. ഗസ്സയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ ശക്തി ക്ഷയിച്ചുകൊണ്ടിരിക്കുന്നു. സൈന്യത്തിന്റെ നടപടികളും നയങ്ങളും തീര്‍ത്തും തെറ്റാണ്.
ഇത് എവിടേക്ക് നയിക്കുമെന്ന് തനിക്കറിയില്ല. എന്നാല്‍, മുമ്പ് ലോകം അംഗീകരിച്ച ഹോളോകോസ്റ്റ് മുതല്‍ പുനരുജ്ജീവനം വരെയുള്ള ഇസ്രാഈലി ആഖ്യാനം നഷ്ടപ്പെട്ടുവെന്ന് തനിക്ക് വ്യക്തമാണ്. ഇന്നത്തെ ലോകത്ത് ഇസ്രായേല്‍ ആഖ്യാനത്തേക്കാള്‍ ഫലസ്തീനിയന്‍/അറബ്/മുസ്ലിം ആഖ്യാനം അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇസ്രാഈലി കുടിയേറ്റക്കാരുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്നും ഡോവ് തമാരി കൂട്ടിച്ചേര്‍ത്തു.
ഗസ്സയില്‍ നമ്മള്‍ ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇസ്രാഈല്‍ റിസര്‍വ് ആര്‍മിയിലെ മേജര്‍ ജനറല്‍ യിത്സാക് ബ്രിക്ക് വ്യക്തമാക്കുന്നു. യുദ്ധം നീണ്ടുപോകുന്നത് സൈന്യത്തിന്റെയും ഇസ്രാഈലി സമ്പദ്‌വ്യവസ്ഥയുടെയും തകര്‍ച്ചയിലേക്കാണ് നയിക്കുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഇസ്രാഈല്‍ സൈന്യത്തിന് അടിയന്തര പുനരധിവാസം ആവശ്യമാണ്. കരസേനയുടെ എണ്ണം വര്‍ധിപ്പിക്കേണ്ടതുണ്ട്. ഹമാസിനെ ഇല്ലാതാക്കുന്നതില്‍ സൈന്യം പരാജയപ്പെട്ടിരിക്കുന്നു. ദിവസവും ആയിരക്കണക്കിന് റോക്കറ്റുകള്‍ വിക്ഷേപിക്കുക എന്നത് മാത്രമല്ല യുദ്ധം. സൈനികരുടെയും തൊഴിലാളികളുടെയും അഭാവം രാജ്യത്തിന് വലിയ പ്രതിസന്ധിയാണ്. കൂടാതെ അന്താരാഷ്ട്ര സമൂഹത്തിനിടയില്‍ ഇസ്രാഈല്‍ ഒറ്റപ്പെട്ട് കഴിഞ്ഞുവെന്നും യിത്സാക് ബ്രിക്ക് കൂട്ടിച്ചേര്‍ത്തു.
ഗസ്സയിലെ യുദ്ധം ലക്ഷ്യമില്ലാത്തതാണെന്നും അവിടെ പരാജയപ്പെടുകയാണെന്നും മൊസാദിന്റെ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ബെന്‍ ബരാക്ക് പറഞ്ഞു. ഇസ്രായേല്‍ ആര്‍മി റേഡിയോയോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
യുദ്ധം അവസാനിപ്പിച്ച ഇടങ്ങളിലേക്ക് വീണ്ടും സൈന്യത്തിന് മടങ്ങിവരേണ്ടി വരുന്നു. കൂടുതല്‍ സൈനികര്‍ കൊല്ലപ്പെടുന്നു. അന്താരാഷ്ട്ര വേദികളില്‍ ഒറ്റപ്പെടുന്നു. അമേരിക്കയുമായുള്ള ബന്ധം വഷളായി. സമ്പദ് വ്യവസ്ഥ തകര്‍ന്നു. നമ്മള്‍ നേടിയ ഒരു ലക്ഷ്യമെങ്കിലും നിങ്ങള്‍ കാണിച്ചു തരൂവെന്നും ബെന്‍ ബരാക്ക് പറഞ്ഞു.
അതേസമയം, ഗസ്സയിലെ യുദ്ധം നീണ്ടുപോകുന്നതിനിടെ ഇസ്രാഈലിലെ യുദ്ധ മന്ത്രിസഭയിലും വലിയ ഭിന്നതയാണ് രൂപപ്പെടുന്നത്. അടുത്ത മാസത്തോടെ തന്റെ ആവശ്യങ്ങള്‍ പാലിച്ചില്ലെങ്കില്‍ രാജിവെക്കുമെന്ന് മന്ത്രി ബെന്നി ഗാന്റ്‌സ് പ്രധാനമന്ത്രി നെതന്യാഹുവിന് മുന്നറിയിപ്പ് നല്‍കി. നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാനാകുന്നില്ല.
വിജയം ഉറപ്പിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നേതൃത്വം നടത്തുന്നില്ലെന്നും ബെന്നി ഗാന്റ്‌സ് കുറ്റപ്പെടുത്തി. ഇതിന് പുറമെ മന്ത്രിസഭാ സമ്മേളനത്തിനിടെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വീറും തമ്മില്‍ ഏറ്റുമുട്ടിയെന്നും ഇസ്രാഈലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
kerala
സിപിഎമ്മിന്റെ കൊലവിളി മുദ്രവാക്യങ്ങള്‍ക്കെതിരെ കേസെടുക്കണം: പിഎംഎ സലാം

സി.പി.എം പ്രവർത്തകർ സംസ്ഥാനത്തുടനീളം നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന കൊലവിളി മുദ്രാവാക്യങ്ങൾക്കെതിരെ കേസെടുക്കമമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം ആവശ്യപ്പെട്ടു. നിയമ വ്യവസ്ഥയെ നോക്കുകുത്തിയാക്കുന്ന ഭീഷണികളാണ് സി.പി.എമ്മുകാർ മുഴക്കുന്നത്. വണ്ടൂരിൽ മീഡിയ വൺ മാനേജിംഗ് എഡിറ്റർക്കെതിരെ കൈകൾ വെട്ടുമെന്നാണ് മുദ്രാവാക്യം വിളിച്ചത്.
മണ്ണാർക്കാട്ട് സ്വന്തം പാർട്ടിക്കാരനായ പി.കെ ശശിക്കെതിരെ അരിവാൾ കൊണ്ടൊരു പരിപാടിയുണ്ടെന്നും വേണ്ടി വന്നാൽ തല കൊയ്യുമെന്നും മുദ്രാവാക്യം വിളിച്ചു. കാസർക്കോട് കുമ്പളയിൽ സി.പി.എമ്മിന്റെ തന്നെ പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഭരിക്കുന്ന പോലീസുകാർക്കെതിരെയാണ് കൈയും കാലും തലയും വെട്ടുമെന്ന് അലറി വിളിച്ച് പ്രകടനം നടത്തിയത്. സ്വന്തം നേതാവിന്റെ വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ പോലീസുകാരുടെ സാന്നിധ്യത്തിൽ കൊലവിളി നടത്തിയിട്ടും പോലീസ് നോക്കി നിൽക്കുകയാണ്.
പോലീസിന്റെ അറിവോടെയാണ് ക്രമസമാധാന നില തകർക്കുന്ന വിധത്തിൽ മുദ്രാവാക്യങ്ങൾ മുഴുക്കുന്നത്. രാജ്യത്തെ നിയമ വ്യവസ്ഥ പ്രകാരം കേസെടുക്കേണ്ട വകുപ്പുണ്ടായിട്ടും ആഭ്യന്തര വകുപ്പ് അനങ്ങാത്തത് സ്വന്തം പാർട്ടിക്കാരാണ് എന്നത് കൊണ്ട് മാത്രമാണ്. മറ്റേതെങ്കിലും പാർട്ടിയോ സംഘടനയോ ആണ് ഇങ്ങനെ മുദ്രാവാക്യം വിളിച്ചിരുന്നതെങ്കിൽ ഇതാകുമായിരുന്നില്ല പ്രതികരണം. സി.പി.എമ്മുകാർക്ക് കേരളത്തിൽ എന്തും ചെയ്യാമെന്ന സ്ഥിതി വന്നിരിക്കുകയാണ്. ഇത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഇത്തരം സംഭവങ്ങളിൽ കേസെടുത്ത് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പി.എം.എ സലാം ആവശ്യപ്പെട്ടു.
kerala
‘പി.കെ. ശശിക്ക് യുഡിഎഫിലേക്ക് വരാം, ഇനിയും സിപിഎമ്മിൽ തുടരാൻ കഴിയുമെന്ന് തോന്നുന്നില്ല’; സന്ദീപ് വാര്യർ

പി.കെ. ശശിക്ക് ഇനി സിപിഐഎമ്മിൽ തുടരാൻ കഴിയുമെന്ന് തോന്നുന്നില്ലെന്ന് സന്ദീപ് വാര്യർ.നിലപാട് പ്രഖ്യാപിച്ച് യുഡിഎഫിലേക്ക് വരാം. തീരുമാനമെടുക്കേണ്ടത് മുതിർന്ന നേതാക്കളാണ്. പി.കെ. ശശി മണ്ണാർക്കാട് സിപിഎം കെട്ടിപ്പടുത്ത നേതാവാണ്. അദ്ദേഹത്തെയാണ് ഇപ്പോൾ തള്ളിപ്പറയുന്നതെന്ന് സന്ദീപ് വാര്യർ പറഞ്ഞു. ഒരുകാലത്ത് ശശിക്കെതിരെ പറയാൻ തന്നെ ഒരു വിഭാഗം സിപിഎം നേതാക്കൾ നിർബന്ധിച്ചിരുന്നു. ടാർജറ്റ് ചെയ്യുകയാണെന്ന് തോന്നിയപ്പോൾ താൻ പിന്മാറിയെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.
അതേസമയം പി കെ ശശിയെ പരസ്യ പ്രതികരണങ്ങളിൽ നിന്ന് വിലക്കി സിപിഎം സംസ്ഥാന നേതൃത്വം. ഇനി മാധ്യമങ്ങളോടുള്ള പ്രതികരണം വേണ്ടെന്ന് നിർദേശം. പി കെ ശശിയോട് ഫോണിൽ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്.
india
കീം റാങ്ക് ലിസ്റ്റ്: കേരള സിലബസുകാരുടെ ഹർജി നാളെ സുപ്രീംകോടതിയിൽ, തടസ്സ ഹർജിയുമായി സിബിഎസ്ഇ
റാങ്ക് പട്ടിക അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേരള സിലബസ് വിദ്യാർഥികൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്

ഡൽഹി: കീം പരീക്ഷ കേസിൽ സുപ്രീംകോടതിയിൽ തടസഹർജി നൽകി സിബിഎസ്ഇ വിദ്യാർഥികൾ. തങ്ങളുടെ ഭാഗം കൂടി കേട്ട് വിധി പറയണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. പരീക്ഷഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ കേരള സിലബസ് വിദ്യാർഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.
റാങ്ക് പട്ടിക അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേരള സിലബസ് വിദ്യാർഥികൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ലഭിച്ച റാങ്കിൽ വലിയ ഇടിവ് സംഭവിച്ചതിനെ തുടർന്നായിരുന്നു നീക്കം. കോടതിയെ സമീപിക്കുമ്പോൾ സംസ്ഥാന സർക്കാർ പിന്തുണയ്ക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു. അതേ സമയം കീമിൽ സർക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു.
ജൂലൈ 10നാണ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പുതുക്കിയ കീം എൻട്രൻസ് പരീക്ഷ റാങ്ക് ലിസ്റ്റ് സർക്കാർ പ്രസിദ്ധീകരിച്ചത്. പക്ഷേ ഈ ലിസ്റ്റ് കേരള സിലബസ് വിദ്യാർഥികൾക്ക് തിരിച്ചടിയായി. പതിനായിര കണക്കിന് വിദ്യാർഥികളുടെ റാങ്ക് കുത്തനെ ഇടിഞ്ഞു. ഈ സംഭവത്തിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരെ വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചത്.
ഈ മാസം ഒന്നിനാണ് സംസ്ഥാന സർക്കാർ ആദ്യ റാങ്ക് പട്ടിക പുറത്തുവിട്ടത്. ഈ ലിസ്റ്റിൽ ഒന്നാം റാങ്ക് ലഭിച്ചത് കേരള സിലബസ് വിദ്യാർത്ഥിയായ എറണാകുളം സ്വദേശി ജോൺ ഷിനോജിനായിരുന്നു. പക്ഷേ പുതുക്കിയ റാങ്ക് ലിസ്റ്റിൽ ജോൺ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പഴയ റാങ്ക് ലിസ്റ്റിൽ അഞ്ചാം സ്ഥാനത്ത് ഉണ്ടായിരുന്ന സിബിഎസ്ഇ വിദ്യാർത്ഥി ജോഷ്വാ ജേക്കബ് ഒന്നാം സ്ഥാനത്തേക്കും എത്തി. ഇത്തരത്തിൽ വ്യാപകമായ രീതിയിലാണ് റാങ്ക് വ്യതിയാനം ഉണ്ടായത്.
-
kerala3 days ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala3 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
kerala3 days ago
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ സുരേഷ്ഗോപി
-
kerala3 days ago
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് കുടുംബം
-
kerala3 days ago
‘രണ്ടാം പിണറായി സര്‍ക്കാരിന് പ്രവര്‍ത്തന മികവില്ല’; സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം
-
kerala3 days ago
മുസ്ലിംലീഗ് വയനാട് പുനരധിവാസ പദ്ധതി: 105 വീടുകളുടെ നിര്‍മ്മാണത്തിന് നിലമൊരുങ്ങുന്നു
-
kerala3 days ago
റെക്കോര്‍ഡ് കുതിപ്പില്‍ സ്വര്‍ണവില; ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
-
india3 days ago
‘ഇന്ധന ഒഴുക്ക് നിയന്ത്രിക്കുന്ന സ്വിച്ച് ഓഫ് ആയി’; അഹമ്മദാബാദ് വിമാന അപകടത്തില്‍ കണ്ടെത്തലുമായി AAIB