Football
സുവാരസും സംഘവും മടങ്ങി; ഉറുഗ്വോയെ തോല്‍പ്പിച്ച് കൊളംബിയ കോപ്പ ഫൈനലില്‍
39-ാം മിനിറ്റില്‍ ജെഫേഴ്‌സണ്‍ ലെര്‍മ ആണ് കൊളംബിയയുടെ വിജയഗോള്‍ നേടിയത്.

കോപ്പ അമേരിക്ക ഫുട്‌ബോള്‍ സെമിയില്‍ ഉറുഗ്വോയെ വീഴ്ത്തി കൊളംബിയ ഫൈനലില്‍. ഏകപക്ഷീയമായ ഒരു ഗോളിനാണ് കൊളംബിയയുടെ ജയം. ആദ്യ പകുതിയില്‍ 39-ാം മിനിറ്റില്‍ ജെഫേഴ്‌സണ്‍ ലെര്‍മ ആണ് കൊളംബിയയുടെ വിജയഗോള്‍ നേടിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ കൊളംബിയയുടെ ഡാനിയേല്‍ മുനോസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതോടെ 10 പേരുമായാണ് കൊളംബിയ രണ്ടാം പകുതിയില്‍ പൊരുതിയത്.
പത്ത് പേരുമായി പൊരുതിയ കൊളംബിയ ടൂര്‍ണമെന്റില്‍ മികച്ച ഫോമിലായിരുന്ന ഉറുഗ്വേയുടെ മുന്നേറ്റനിരയെ ഗോളടിപ്പിക്കാന്‍ അനുവദിക്കാതെ രണ്ടാം പകുതിയില്‍ പിടിച്ചു നിന്നു.മത്സരത്തില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടതിനെത്തുടര്‍ന്നാണ് ഡാനിയേല്‍ മുനോസ് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായത്. 15ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30ന് നടക്കുന്ന ഫൈനലില്‍ നിലവിലെ ജേതാക്കളായ മെസ്സിയുടെ അര്‍ജന്റീനയാണ് കൊളംബിയയുടെ എതിരാളികള്‍.
പന്തടക്കത്തിലും പാസിംഗിലും മുന്നിട്ടു നിന്നിട്ടും 10 പേരുമായി പൊരുതിയ കൊളംബിയന്‍ വലയില്‍ പന്തെത്തിക്കാന്‍ ഉറുഗ്വേക്കായില്ല. മത്സരത്തില്‍ 62 ശതമാനമായിരുന്നു ഉറുഗ്വേയുടെ പന്തടക്കം.കളിയുടെ അവസാന നിമിഷങ്ങളില്‍ സമനില ഗോളിനായുള്ള ഉറുഗ്വേയുടെ ശ്രമങ്ങള്‍ കൊളംബിയന്‍ താരങ്ങള്‍ കടുത്ത പ്രതിരോധത്തിലൂടെയാണ് മറികടന്നത്. എന്നാല്‍ മിന്നലാക്രമണങ്ങളിലൂടെ തിരിച്ചടിച്ച കൊളംബിയ രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ രണ്ടാം ഗോളിന് അടുത്തെത്തി. മറ്റേയസ് ഉറൈബിന്റെ ഗോളെന്നുറച്ച ഷോട്ട് ഗോള്‍ കീപ്പര്‍ സെര്‍ജിയോ റോച്ചെറ്റിന്റെ കൈകളില്‍ തട്ടി ക്രോസ് ബാറില്‍ തട്ടിപ്പോയത് ഉറുഗ്വോയുടെ ഭാഗ്യമായി. മുന്നേറ്റ നിരയില്‍ സൂപ്പര്‍ താരം ഡാര്‍വിന്‍ ന്യൂനസ് നിറം മങ്ങിയത് ഉറുഗ്വേയ്ക്ക് തിരിച്ചടിയായി.
ഉറുഗ്വേയ്‌ക്കെതിരായ ജയത്തോടെ തുടര്‍ച്ചയായി 27 മത്സരങ്ങള്‍ ജയിച്ചതിന്റെ റെക്കോര്‍ഡ് നിലനിര്‍ത്താനും കൊളംബിയക്കായി. രണ്ട് വര്‍ഷം മുമ്പാണ് കൊളംബിയ അവസാനമായി തോറ്റത്. 23 വര്‍ഷം മുമ്പ് 2001ല്‍ കൊളംബിയ കോപ്പയില്‍ ചാമ്പ്യന്‍മാരായിട്ടുണ്ട്
Football
ഫിഫ ക്ലബ്ബ് ലോകകപ്പ് ഫൈനലില്‍ ചെല്‍സി പിഎസ്ജിയെ നേരിടും
14ന് ഇന്ത്യൻ സമയം അർധരാത്രി 12.30നാണ് ഫൈനൽ

ഫിഫ ക്ലബ്ബ് ലോകകപ്പിൽ ചെൽസി vs പിഎസ്‌ജി ഫൈനലിന് അരങ്ങൊരുങ്ങി. 14ന് ഇന്ത്യൻ സമയം അർധരാത്രി 12.30നാണ് ഫൈനൽ. ഇന്നലെ രാത്രി നടന്ന നിർണായകമായ സെമി ഫൈനലിൽ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെയ്ൻ്റ് ജെർമെയ്ൻ സ്പാനിഷ് ലീഗിലെ വമ്പന്മാരായ റയലിനെ ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് തകർത്തുവിട്ടത്.
പിഎസ്‌ജിക്കായി ഫാബിയാൻ റൂയിസ് (6, 24) ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ, നായകൻ ഓസ്മാൻ ഡെംബലെ (9), ഗോൺസാലോ റാമോസ് (87) എന്നിവരും ഗോളുകൾ നേടി.
ഫിഫ ക്ലബ്ബ് ലോകകപ്പിൽ കളിച്ച ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് ജയം നേടിയാണ് പിഎസ്‌ജി ഫൈനലിലേക്ക് കുതിച്ചെത്തുന്നത്. അഞ്ച് ക്ലീൻ ഷീറ്റുകളും സ്വന്തമാക്കി. 16 ഗോളുകൾ അടിച്ചുകൂട്ടിയപ്പോൾ ഒരെണ്ണം മാത്രമാണ് വഴങ്ങിയത്.
അതേസമയം, ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തിൽ ലോസ് എയ്ഞ്ചൽസിനെ തോല്‍പ്പിച്ചാണ് ചെൽസി ക്ലബ്ബ് ലോകകപ്പിലെ കുതിപ്പ് തുടങ്ങിയത്. എന്നാൽ രണ്ടാം മത്സരത്തിൽ ബ്രസീലിയൻ ക്ലബ് ഫ്ലമെൻഗോയോട് പരാജയപ്പെട്ടു. പ്രീ ക്വാർട്ടറിൽ പോർച്ചുഗൽ ടീമായ ബെൻഫിക്കയെ തകർത്ത ചെല്‍സി ബ്രസീൽ ടീമായ പാൽമിറാസിനെയാണ് ക്വാർട്ടറിൽ കീഴടക്കിയത്.
Football
ഫ്ലൂമിനെൻസിനെ വീഴ്ത്തി ചെൽസി ക്ലബ് ലോകകപ്പ് ഫൈനലിൽ
ഇന്ന് രാത്രി നടക്കുന്ന രണ്ടാം സെമിയിൽ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡും ഫ്രഞ്ച് ക്ലബ് പി എസ് ജിയും തമ്മിൽ ഏറ്റുമുട്ടും

ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഇംഗ്ലീഷ് ക്ലബ് ചെൽസി ഫൈനലിൽ. ബ്രസീൽ ഫുട്ബോൾ ക്ലബ് ഫ്ലൂമിനെൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് ചെൽസിയുടെ വിജയം. ബ്രസീലിയൻ താരം ജാവൊ പെഡ്രോ ചെൽസിക്കായി ഇരട്ട ഗോൾ നേടി. ഇന്ന് രാത്രി നടക്കുന്ന രണ്ടാം സെമിയിൽ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡും ഫ്രഞ്ച് ക്ലബ് പി എസ് ജിയും തമ്മിൽ ഏറ്റുമുട്ടും. ഇതിലെ വിജയികൾ ഫൈനലിൽ ചെൽസിയെ നേരിടും.
മത്സരത്തിന്റെ 18-ാം മിനിറ്റിൽ പെഡ്രോ ചെൽസിക്ക് ലീഡ് സമ്മാനിച്ചു. ബോക്സിന് പുറത്തായി ലഭിച്ച പാസ് സ്വീകരിച്ച പെഡ്രോ പന്തുമായി മുന്നേറി. പിന്നാലെ ഒരു തകർപ്പൻ വലംകാൽ ഷോട്ടിലൂടെ താരം പന്ത് വലയിലാക്കി. രണ്ടാം പകുതിയില്‍ 56-ാം മിനിറ്റിൽ പെഡ്രോ വീണ്ടും ലക്ഷ്യം കണ്ടു. സഹതാരം പെഡ്രോ നെറ്റോയുടെ ഷോട്ട് ഫ്ലൂമിനൻസ് പ്രതിരോധ താരത്തിന്റെ കാലുകളിൽ നിന്ന് തിരികെ ജാവൊ പെഡ്രോയിലേക്കെത്തി. വീണ്ടുമൊരു കിടിലൻ ഷോട്ടിലൂടെ പെഡ്രോ പന്ത് വലയിലാക്കി.
ക്ലബ് ലോകകപ്പിൽ ആദ്യ മത്സരത്തിൽ ലോസ് എയ്ഞ്ചൽസിനെ വീഴ്ത്തിയാണ് ചെൽസി യാത്ര തുടങ്ങിയത്. എന്നാൽ രണ്ടാം മത്സരത്തിൽ ബ്രസീലിയൻ ക്ലബ് ഫ്ലമെൻഗോയോട് പരാജയപ്പെട്ടു. എങ്കിലും അവസാന മത്സരത്തിൽ ഇ എസ് ടുനീസിനെ വീഴ്ത്തി ചെൽസി ക്വാർട്ടറിലേക്ക് മുന്നേറി. പ്രീക്വാർട്ടറിൽ ബെൻഫീക്കയെ വീഴ്ത്തിയ മുൻചാംപ്യന്മാർ ക്വാർട്ടറിൽ പാമിറാസിനെയും തോൽപ്പിച്ച് സെമിയിലേക്ക് മുന്നേറുകയായിരുന്നു.
Football
ക്ലബ് ലോകകപ്പിൽ ചെൽസി- ഫ്ലുമിനൻസ് പോരാട്ടം
ബുധനാഴ്ച്ച ഇന്ത്യൻ സമയം പുലർച്ചെ 12 :30 നാണ് ന്യൂജേഴ്‌സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ ആദ്യ സെമി അരങ്ങേറുക

2025 ഫിഫ ക്ലബ് ലോകകപ്പിൽ ഇംഗ്ലീഷ് വമ്പന്മാരായ ചെൽസിയും ബ്രസീലിയൻ ക്ലബ്ബായ ഫ്ലുമിനൻസും സെമി പോരാട്ടത്തിനിറങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. യൂറോപ്പിന് പുറത്തുനിന്നും ടൂർണമെന്റിൽ അവശേഷിക്കുന്ന ഒരേയൊരു ടീം ആണ് റിയോ ഡി ജനീറോയിൽ നിന്നുള്ള ഫ്ലുമിനൻസ്.
ടൂർണമെന്റിൽ ഉടനീളം ബ്രസീലിയൻ ക്ലബ്ബുകൾ മികച്ച കളി കാഴ്ച്ച വെച്ചെങ്കിലും തിയാഗോ സിൽവയുടെ മുൻ ക്ലബ് കൂടിയായ ചെൽസിക്ക് തന്നെയാണ് ഫൈനൽ പ്രവേശനത്തിന് സാധ്യത കൽപിക്കപ്പെടുന്നത്.
ബുധനാഴ്ച്ച ഇന്ത്യൻ സമയം പുലർച്ചെ 12 :30 നാണ് ന്യൂജേഴ്‌സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ ആദ്യ സെമി അരങ്ങേറുക.
-
india3 days ago
ഗുജറാത്തില്‍ പാലം തകര്‍ന്ന് അപകടം; രണ്ട് മരണം; അഞ്ച് വാഹനങ്ങള്‍ നദിയില്‍ വീണു
-
News3 days ago
ചെങ്കടലില്‍ ഗ്രീക്ക് കപ്പലിനു നേരെ ഡ്രോണ്‍ സ്പീഡ് ബോട്ട് ആക്രമണം; നാല് ജീവനക്കാര്‍ കൊല്ലപ്പെട്ടു
-
kerala2 days ago
കീം പരീക്ഷ ഫലം റദ്ദാക്കി ഹൈകോടതി
-
kerala2 days ago
കോട്ടക്കലില്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു
-
Football3 days ago
ഫ്ലൂമിനെൻസിനെ വീഴ്ത്തി ചെൽസി ക്ലബ് ലോകകപ്പ് ഫൈനലിൽ
-
GULF2 days ago
റഹീമിന് തടവ് 20 വർഷം തന്നെ; കീഴ്ക്കോടതി വിധി അപ്പീൽ കോടതി ശരിവെച്ചു
-
india2 days ago
1400 ഓളം മുസ്ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് അസം സർക്കാർ
-
kerala3 days ago
സംസ്ഥാനത്ത് ദേശീയ പണിമുടക്ക് തുടരുന്നു; കെഎസ്ആര്‍ടിസി ബസുകള്‍ വ്യാപകമായി തടഞ്ഞു