More
‘സൊഹ്‌റാബുദ്ദീന്‍ കേസില്‍ അനുകൂല വിധിയുണ്ടാകാന്‍ ചീഫ് ജസ്റ്റിസ് 100 കോടി വാഗ്ദാനം ചെയ്തു

നിരഞ്ജന്‍ താക്ലെ
വിവ: ഷഫീക്ക് സുബൈദ ഹക്കീം
നാഗ്പൂരിലേയ്ക്കുള്ള ഒരു യാത്രയില്‍ 2014 നവംബര്‍ 30 ന് രാത്രിക്കും ഡിസംബര്‍ 1 ന് പുലര്‍ച്ചയ്ക്കുമിടയിലാണ് മുംബൈയിലെ സി.ബി.ഐ പ്രത്യേകകോടതി ജഡ്ജി ബ്രിജ്ഗോപാല്‍ ഹര്‍കിഷന്‍ ലോയ അന്തരിച്ചത്. ബി.ജെ.പി പ്രസിഡന്റ് ആയ അമിത്ഷാ മുഖ്യപ്രതിയായ സൊഹ്റാബുദ്ദീന്‍ കേസ് ആയിരുന്നു അന്ന് അദ്ദേഹം കേട്ടിരുന്നത്. ഹൃദയസ്തംഭനം മൂലമാണ് ലോയ മരിച്ചത് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 2016 നവംബറിനും 2017 നവംബറിനും ഇടയ്ക്ക് ഞാന്‍ നടത്തിയ അന്വേഷണങ്ങളിലാകട്ടെ, അദ്ദേഹത്തിന്റെ മരണസാഹചര്യങ്ങളെക്കുറിച്ച് അസ്വസ്ഥപ്പെടുത്തുന്ന ചോദ്യങ്ങളാണ് എന്നിലുയര്‍ന്നത്. അദ്ദേഹത്തിന്റെ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തപ്പോള്‍ അതിനുണ്ടായിരുന്ന അവസ്ഥയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ വരെ ഉള്‍പ്പെടുന്നുണ്ട് അതില്‍.
ഞാന്‍ അന്ന് സംസാരിച്ചവരില്‍ ഒരാള്‍ ലോയയുടെ സഹോദരിയും മഹാരാഷ്ട്രയിലെ ധൂലെയില്‍ ജോലി ചെയ്യുന്ന ഒരു മെഡിക്കല്‍ ഡോക്ടര്‍ ആയ അനുരാധാ ബിയാനിയാണ്. ബിയാനി എന്നോട് ഒരു സ്ഫോടനാത്മക വെളിപ്പെടുത്തല്‍ നടത്തി: മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹിത് ഷാ സൊഹ്‌റാബുദ്ദീന്‍ കേസില്‍ അനുകൂല വിധിയുണ്ടാകാന്‍ 100 കോടി രൂപ തനിക്ക് വാഗ്ദാനം ചെയ്തുവെന്ന് ലോയ അവരോട് പറഞ്ഞിരുന്നു എന്നതായിരുന്നു ആ വെളിപ്പെടുത്തല്‍. മരിക്കുന്നതിനും ഏതാനും ആഴ്ചകള്‍ക്കു മുമ്പ് കുടുംബത്തിലെ എല്ലാവരുംകൂടി ദീപാവലിക്ക് ഗേറ്റ്ഗാവിലുള്ള കുടുംബവീട്ടില്‍ ഒരുമിച്ചുകൂടിയപ്പോഴാണ് അദ്ദേഹം ഇത് ബിയാനിയോട് പറഞ്ഞത്. ലോയയുടെ പിതാവും ഇക്കാര്യം എന്നോട് പറഞ്ഞിരുന്നു. അതായത് പണവും മുംബൈയില്‍ ഒരു വീടും നല്‍കാം, മറിച്ച് അനുകൂല വിധി പുറപ്പെടുവിക്കണമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട് എന്ന് ലോയ അച്ഛനോട് പറഞ്ഞിരുന്നു.
കോടതിയില്‍ ഹാജരാകുന്നതില്‍ നിന്നും അമിത്ഷായെ ഒഴിവാക്കണമെന്ന ഹര്‍ജിയില്‍ അദ്ദേഹത്തെ ശാസിച്ചതിനെത്തുടര്‍ന്ന് അന്നത്തെ സി.ബി.ഐ പ്രത്യേക കോടതി ജഡ്ജിയായിരുന്ന ജെ.ടി ഉത്പതിനെ സ്ഥലം മാറ്റിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് 2014 ജൂണില്‍ ബ്രിജ്ഗോപാല്‍ ഹര്‍കിഷന്‍ ലോയ സി.ബി.ഐ പ്രത്യേകകോടതി ജഡ്ജിയായി അധികാരമേല്‍ക്കുന്നത്. ”ഉത്പത് ആധ്യക്ഷ്യം വഹിച്ചിരുന്ന ഒരു വര്‍ഷകാലത്തിനുള്ളിലും അതിനു ശേഷവുമുള്ള സി.ബി.ഐ കോടതിയുടെ രേഖകള്‍ കാണിക്കുന്നത് അമിത്ഷാ ഒരിക്കല്‍ പോലും – കേസ് കഴിയുന്ന അവസാനത്തെ ദിവസം പോലും- ഹാജരായിട്ടില്ലെന്നാണ്. ‘ഒരു ഡയബറ്റിക് രോഗിയായതിനാല്‍ അധികം സഞ്ചരിക്കാന്‍ സാധിക്കില്ല’ എന്നതുമുതല്‍ ‘ദല്‍ഹിയില്‍ അദ്ദേഹം തിരക്കിലാണ്’ എന്നതുവരെയുള്ള കാരണങ്ങള്‍ കാട്ടി വ്യക്തിപരമായി അമിത്ഷാ ഹാജരാകണമെന്നതില്‍ ഒഴിവ് തരണമെന്ന് വാക്കാലുള്ള അദ്ദേഹത്തിന്റെ അഭിഭാഷകന്റെ അപേക്ഷകള്‍ മാത്രമാണ് കോടതിയില്‍ നടന്നിട്ടുള്ളത്.” 2015 ഫെബ്രുവരിയില്‍ ഔട്ട്ലുക്ക് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തതാണിത്.
ഔട്ട്ലുക്ക് റിപ്പോര്‍ട്ട് തുടരുന്നത് ഇങ്ങനെയാണ്: ”ഷായ്ക്ക് കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് അവധി കൊടുക്കുന്ന വേളയില്‍ ഉത്പത് തന്റെ അനിഷ്ടം ഷായുടെ അഭിഭാഷകനെ അറിയിക്കുകയും ജൂണ്‍ 20-ന് ഷാ ഹാജരാകണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍ ആ ദിവസവും ഷാ ഹാജരായില്ല. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, ഷായുടെ അഭിഭാഷകനോട് അന്ന് ഉത്പത് പറഞ്ഞത് ഇതാണ്; ”ഒരു കാരണവുമില്ലാതെ എപ്പോഴും നിങ്ങള്‍ ഹാജരാകുന്നതില്‍ നിന്നും ഒഴിവ് ചോദിക്കുകയാണ്.” അതേ സ്റ്റോറിയില്‍ വീണ്ടും വ്യക്തമാക്കുന്നതിങ്ങനെ; ”ഉത്പത് അടുത്ത വിചാരണാദിവസം ജൂണ്‍ 26 ആയി നിശ്ചയിച്ചു. എന്നാല്‍ ജൂണ്‍ 25-ന് അദ്ദേഹം പൂനെയിലേയ്ക്ക് സ്ഥലം മാറ്റപ്പെട്ടു.” 2012 സെപ്തംബറിലെ സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമായിരുന്നു ഇത്; സൊഹ്റാബുദ്ദീന്‍ കേസ് ”വിചാരണ ചെയ്യേണ്ടത് ഒരേ ഉദ്യോഗസ്ഥനായിരിക്കണം” എന്നായിരുന്നു അന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നത്.
ഷായുടെ അപേക്ഷയോട് തുറന്ന സമീപനമായിരുന്നു ലോയയ്ക്ക് തുടക്കത്തില്‍ ഉണ്ടായിരുന്നത്. വ്യക്തിപരമായി ഹാജരാകുന്നതില്‍ നിന്ന് ഷായ്ക്ക് അദ്ദേഹം ഒഴിവ് നല്‍കുകയും ചെയ്തു. ഔട്ട്ലുക്ക് പറയുന്നതനുസരിച്ച്; ”ചാര്‍ജുകള്‍ ഫ്രെയിം ചെയ്യുന്നതുവരെ വ്യക്തിപരമായി ഹാജരാകുന്നതില്‍ നിന്ന് ഷായ്ക്ക് ഒഴിവ് നല്‍കിയിരുന്നു എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ലോയ ഒരു മാന്യമായ സമീപനം സ്വീകരിച്ചപ്പോഴും ഷായ്ക്കെതിരായ ചാര്‍ജുകള്‍ ഒഴിവാക്കാന്‍ തയ്യാറായിരുന്നില്ല എന്ന് വ്യക്തമാണ്.” സൊഹ്റാബുദ്ദീന്റെ സഹോദരനായ റുബാബുദ്ദീന്റെ – ഈ കേസിലെ പരാതിക്കാരന്‍- അഭിഭാഷകന്‍ മിഹിര്‍ ദേശായിയുടെ അഭിപ്രായത്തില്‍ പതിനായിരം പേജുകള്‍ ഉള്ള കുറ്റപത്രം മൊത്തം സ്‌ക്രൂട്ട്ണൈസ് ചെയ്യുന്നതിലും തെളിവുകളും സാക്ഷികളും സസൂക്ഷ്മം പരിശോധിക്കുന്നതിലും ശ്രദ്ധയോടെ വ്യാപൃതനായിരുന്നു. ”ആ കേസ് വളരെ സെന്‍സിറ്റീവും പ്രാധാന്യമര്‍ഹിക്കുന്നതുമാണ്. ഒരു ജഡ്ജ് എന്ന നിലയില്‍ ലോയയ്ക്ക് കീര്‍ത്തിയുണ്ടാക്കുകയോ അല്ലെങ്കില്‍ അത് നിര്‍ണയിക്കുകയോ ചെയ്യുന്ന ഒന്നുമായിരുന്നു പ്രസ്തുത കേസ്;” ദേശായ് പറയുന്നു. ”എന്നാല്‍ സമ്മര്‍ദങ്ങള്‍ തീര്‍ച്ചയായും ശക്തമായിരുന്നു.”
അദ്ദേഹത്തിന്റെ മുഖത്ത് സമ്മര്‍ദങ്ങള്‍ നന്നായി പ്രതിഫലിച്ചിരുന്നു എന്നാണ് മുംബൈയില്‍ ലോയയുടെ കുടുംബത്തോടൊപ്പം താമസിച്ച അദ്ദേഹത്തിന്റെ മരുമകള്‍ നുപുര്‍ ബാലപ്രസാദ് ബിയാനി എന്നോട് പറഞ്ഞത്. ”കോടതിയില്‍ നിന്നും അദ്ദേഹം വരുമ്പോള്‍, ‘നല്ല ടെന്‍ഷന്‍’ ഉള്ളതായി തോന്നിയിരുന്നു;”അവര്‍ പറഞ്ഞു. ”സമ്മര്‍ദം. ഇത് ഒരു വലിയ കേസ് ആണല്ലോ. എങ്ങനെയാണ് അത് കൈകാര്യം ചെയ്യുക? എല്ലാരും അതില്‍ ബന്ധപ്പെട്ടിട്ടുണ്ട്.” ‘രാഷ്ട്രീയ മൂല്യ’ങ്ങളുടെ പ്രശ്നമായിരുന്നു അതെന്നും നിപുര്‍ പറയുന്നു.
ദേശായ് പറഞ്ഞു: ”കോടതി മുറി എല്ലായ്പ്പോഴും സംഘര്‍ഷാവസ്ഥയിലായിരുന്നു. എല്ലാ ചാര്‍ജുകളും അമിത് ഷായില്‍ നിന്നും ഒഴിവാക്കാന്‍ പ്രതിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അതേ സമയം സി.ബി.ഐ സമര്‍പ്പിച്ച തെളിവുകളിലെ ഫോണ്‍കോളുകള്‍ ട്രാന്‍സ്‌ക്രിപ്റ്റ് ചെയ്യാനും അത് ഇംഗ്ലീഷില്‍ നല്‍കാനുമായിരുന്നു ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നത്.” ലോയയ്ക്കോ പരാതിക്കാരനോ തെളിവുകളായ ടേപ്പുകളില്‍ ഉണ്ടായിരുന്ന ഗുജറാത്തി സംഭാഷണങ്ങള്‍ മനസ്സിലായിരുന്നില്ല എന്നും ദേശായി ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ടേപ്പുകള്‍ ഇംഗ്ലീഷിലേയ്ക്ക് ട്രാന്‍സ്‌ക്രിപ്റ്റ് ചെയ്യുന്നതിനെ പ്രതിഭാഗം അഭിഭാഷകന്‍ ആവര്‍ത്തിച്ച് എതിര്‍ത്തിരുന്നു എന്നും മറിച്ച് ഷായെ കുറ്റവിമുക്തനാക്കണമെന്ന പരാതി കേള്‍ക്കണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തിരുന്നുവെന്നും ദേശായ് വ്യക്തമാക്കുന്നു. അതുപോലെ കോടതി മുറിക്കുള്ളില്‍ അറിഞ്ഞുകൂടാത്ത ചിലര്‍ ദുരൂഹസാഹചര്യത്തില്‍ എപ്പോഴും ഉണ്ടായിരുന്നുവെന്ന് തന്റെ ജൂനിയര്‍ അഭിഭാഷകര്‍ ശ്രദ്ധിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്രവുമല്ല പ്രതിഭാഗം അഭിഭാഷകനെ ഭീഷണിപ്പെടുത്തുന്ന മട്ടില്‍ അവര്‍ പിറുപിറുക്കുകയും പെരുമാറുകയും ചെയ്തിരുന്നു.
അമിത്ഷാ എന്താണ് ഹാജരാകാത്തത് എന്ന് ഒക്ടോബര്‍ 31-ന് ലോയ ചോദിച്ചിരുന്നുവെന്നും ദേശായ് ഓര്‍മിക്കുന്നു. ഹാജരാകുന്നതില്‍ നിന്നും അമിത്ഷായെ ലോയ തന്നെ ഒഴിവാക്കിയിരുന്നുവെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചു. ഷാ സംസ്ഥാനത്ത് ഇല്ലാത്ത സമയത്ത് മാത്രമാണ് അത്തരമൊരു അവധി ഷായ്ക്ക് നല്‍കിയതെന്ന് ലോയ വ്യക്തമാക്കി. അന്ന് മഹാരാഷ്ട്രയിലെ ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് ഷാ പങ്കെടുത്തിരുന്നുവെന്നും അത് കോടതിയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ ദൂരെയായിരുന്നു നടന്നിരുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് അമിത്ഷാ ഉള്ളപ്പോള്‍ ഹാജരാകുമെന്ന് ഉറപ്പിക്കാന്‍ ഷായുടെ അഭിഭാഷകനോട് പറഞ്ഞുകൊണ്ട് അടുത്ത വിചാരണ ഡിസംബര്‍ 15ലേയ്ക്ക് മാറ്റുകയും ചെയ്തു.
2010 ജൂണ്‍ മുതല്‍ 2015 സെപ്തംബര്‍ വരെ മുംബൈ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആയിരുന്ന മൊഹിത് ഷാ അനുകൂല വിധി പുറപ്പെടുവിക്കാന്‍ ലോയയ്ക്ക് 100 കോടി രൂപ കൈക്കൂലിയായി വാഗ്ദാനം ചെയ്തിരുന്നുവെന്ന് ലോയ തന്നോട് പറഞ്ഞിരുന്നതായാണ് അനുരാധ ബിയാനിപറഞ്ഞത്. മോഹിത് ഷാ ”സിവില്‍ ഡ്രസില്‍ വരികയും ലോയയെ വിളിച്ച് കൂടിക്കാഴ്ച നടത്തുകയും എത്രയും പെട്ടെന്ന് വിധി പുറപ്പെടുവിക്കാന്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തിരുന്നു. പോസിറ്റീവ് വിധിയായിരിക്കണമെന്ന് അദ്ദേഹം ഉറപ്പിക്കുകയും ചെയ്തിരുന്നു.” ബിയാനി വിവരിക്കുന്നു. ബിയാനി പറയുന്നതനുസരിച്ച്, ”അനുകൂല വിധിയുണ്ടാകാന്‍ എന്റെ സഹോദരന് 100 കോടി കൈക്കൂലി വാഗ്ദാനം ചെയ്തു. ചീഫ് ജസ്റ്റിസ് ആയ മോഹിത് ഷാ നേരിട്ടാണ് അത് ചെയ്തത്.”
”വിധി ഡിസംബര്‍ 30-ന് മുമ്പ് തന്നെ പുറപ്പെടുവിക്കണമെന്നും അല്ലെങ്കില്‍ ആളുകളുടെ ശ്രദ്ധ ഇതിലേയ്ക്ക് തിരിയുമെന്നും കാരണം അതേ സമയത്ത് തന്നെ ജനങ്ങളുടെ ശ്രദ്ധ തട്ടിമാറ്റുന്ന സ്ഫോടനാത്മകമായ മറ്റൊരു വാര്‍ത്ത വരുന്നുണ്ടെന്നു”മാണ് മോഹിത് ഷാ തന്റെ സഹോദരനോട് ആവശ്യപ്പെട്ടത് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇതേകാര്യം ലോയയുടെ പിതാവ് ഹര്‍കിഷനും സ്ഥിരീകരിക്കുന്നു. ”അതെ. അവന് പണം വാഗ്ദാനം ചെയ്തിരുന്നു. നിങ്ങള്‍ക്ക് മുംബൈയില്‍ ഒരു വീട് വേണ്ടേ? അതിന് എത്ര ഭൂമിയാണ് നിങ്ങള്‍ക്ക് വേണ്ടത്? എത്ര പണം ആവശ്യം വരും? അവന്‍ ഞങ്ങളോട് ഇക്കാര്യം പറഞ്ഞിരുന്നു. അത് ഒരു ഓഫര്‍ ആയിരുന്നു.” ആ വാഗ്ദാനം തന്റെ മകന്‍ നിരസിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ”ഒന്നുകില്‍ രാജി വെക്കുകയോ അല്ലെങ്കില്‍ സ്ഥലംമാറ്റം വാങ്ങിക്കുകയോ ചെയ്യാന്‍ പോകുന്നുവെന്നും ‘ഞാന്‍ നമ്മുടെ ഗ്രാമത്തിലേയ്ക്ക് പോയി കൃഷിപണി ചെയ്യും’ എന്നും അവന്‍ പറഞ്ഞു;” ഹര്‍കിഷന്‍ ഓര്‍ക്കുന്നു.
ലോയയുടെ കുടുംബത്തിന്റെ വെളിപ്പെടുത്തലിനോടുള്ള പ്രതികരണത്തിനുവേണ്ടി മോഹിത് ഷായെയും അമിത് ഷായെയും ഞാന്‍ ബന്ധപ്പെട്ടിരുന്നു. ഈ സ്റ്റോറി പ്രസിദ്ധീകരിക്കുന്നതുവരെയും അവര്‍ പ്രതികരിച്ചിട്ടില്ല. അവര്‍ പ്രതികരിക്കുകയാണെങ്കില്‍ ഈ സ്റ്റോറി അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.
ലോയയുടെ മരണശേഷം എം.ബി. ഗോസാവിയെ സൊഹ്റാബുദ്ദീന്‍ കേസില്‍ ജഡ്ജിയായി നിയമിച്ചു. 2014 ഡിസംബര്‍ 15-ന് ഗോസാവി ഈ കേസ് കേള്‍ക്കാന്‍ ആരംഭിച്ചു. ”അമിത്ഷായെ എല്ലാ കുറ്റങ്ങളില്‍ നിന്നും മുക്തമാക്കാന്‍ അദ്ദേഹത്തിന് പ്രതിഭാഗത്തെ മൂന്ന് ദിവസം മാത്രമേ കേള്‍ക്കേണ്ടിവന്നുള്ളു. അതേസമയം സി.ബി.ഐയും പ്രോസിക്യൂഷനും 15 മിനിറ്റുകളോളം വാദിച്ചിട്ടുണ്ട്. അദ്ദേഹം ഡിസംബര്‍ 17-ന് വിചാരണ കേള്‍ക്കുന്നത് പൂര്‍ത്തിയാക്കുകയും ഉത്തരവ് പുറത്തുവിടാതിരിക്കുകയും ചെയ്തു.”
ലോയയുടെ മരണം കഴിഞ്ഞ് എതാണ്ട് ഒരു മാസത്തിനുശേഷം ഡിസംബര്‍ 30-ന് ഗോസാവി പ്രതിഭാഗം വാദങ്ങളെ ശരിവെയ്ക്കുകയും സി.ബി.ഐ രാഷ്ട്രീയപ്രേരിതമായി പ്രതിയ്ക്കുമേല്‍ ആരോപണം ഉന്നയിച്ചതാണെന്ന് വിധിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ അമിത് ഷായെ വെറുതെ വിട്ടു.
ക്രിക്കറ്റില്‍ നിന്നും എം.എസ് ധോണി വിരമിക്കുന്ന വാര്‍ത്തകളായിരുന്നു അന്നേദിവസം ടി.വിമൊത്തം. കേവലം ടിവിയിലെ അടിയിലൂടെ ഒരു ന്യൂസ് ടിക്കറായി(ശേരസലൃ) ”അമിത്് ഷാ കുറ്റക്കാരനല്ല. അമിത് ഷാ കുറ്റക്കാരനല്ല” എന്ന് എഴുതിക്കാണിച്ച് പോകുകമാത്രമേ ചെയ്തിരുന്നുള്ളു. ബിയാനി ഓര്‍ക്കുന്നു.
ലോയയുടെ മരണം കഴിഞ്ഞ് വീണ്ടും ഏതാണ്ട് രണ്ടരമാസം കഴിഞ്ഞ ശേഷം മാത്രമാണ് ജസ്റ്റിസ് മോഹിത് ഷാ ലോയയുടെ കുടംബത്തെ സന്ദര്‍ശിച്ചിട്ടുള്ളൂ. ലോയയുടെ കുടുംബത്തില്‍ നിന്നും എനിക്ക് ഒരു കത്ത് ലഭിച്ചിരുന്നു. ചീഫ് ജസ്റ്റിസിന്റെ സന്ദര്‍ശന ദിവസം ലോയയുടെ മകനായ അനുജ് കുടുംബാംഗങ്ങള്‍ക്ക് എഴുതിയ കത്താണത്. അത് 2015 ഫെബ്രുവരി 18-നുള്ളതായിരുന്നു. അതായത് ലോയ മരിച്ചിട്ട് 80 ദിവസങ്ങള്‍ക്ക് ശേഷമുള്ളത്. അതില്‍ അനുജ് എഴുതി; ”ഈ രാഷ്ട്രീയക്കാര്‍ എന്റെ കുടുംബത്തിലെ ഏതെങ്കിലും ഒരാളെ അപകടപ്പെടുത്തുമോ എന്ന് എനിക്ക് പേടിയാവുന്നു. അവരോട് പോരാടാന്‍ ഞാന്‍ അത്ര ശക്തനല്ല.” മോഹിത് ഷായെയും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ”അച്ഛന്റെ മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ ഒരു എന്‍ക്വയറികമ്മീഷനെ നിയമിക്കണമെന്ന് ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അവര്‍ക്കെതിരെ എന്തെങ്കിലും ചെയ്യുന്നത് തടയാന്‍ വേണ്ടി ഞങ്ങളുടെ ഏതെങ്കിലും കുടുംബാംഗത്തെ അപകടപ്പെടുത്തുമോ എന്ന് എനിക്ക് പേടിയുണ്ട്. ഞങ്ങളുടെ ജീവന് ഭീഷണിയുണ്ട്.”
അനുജ് വീണ്ടും കത്തില്‍ എഴുതുന്നു; ”എനിക്കോ എന്റെ കുടുംബാംഗത്തിനോ എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍, ചീഫ് ജസ്റ്റിസ് മോഹിത് ഷായും ഗൂഢാലോചനയില്‍ പങ്കെടുത്ത മറ്റുള്ളവരുമാകും അതിന് കാരണക്കാര്‍.”2016 നവംബറില്‍ ഞാന്‍ കാണുമ്പോള്‍ ലോയയുടെ അച്ഛന്‍ പറഞ്ഞു; ”എനിക്ക് 85 വയസ്സായി. എനിക്കിപ്പോള്‍ മരണഭയമൊന്നും ഇല്ല. എനിക്ക് നീതി വേണം. എന്നാല്‍ എന്റെ പെണ്‍മക്കളുടെയും പേരക്കുട്ടികളുടെയും ജീവനില്‍ എനിക്ക് നല്ല പേടിയുണ്ട്.” അതു പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ നോട്ടം ചുവരില്‍ തൂങ്ങിക്കിടന്നിരുന്ന ലോയയുടെ ചിത്രത്തിലുമായിരുന്നു, ആ കുടുംബവീട്ടില്‍.
kerala
എറണാകുളത്ത് വിദ്യാര്‍ഥി മുങ്ങി മരിച്ചു
സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ കെവിൻ കുളത്തിൽ മുങ്ങി പോവുകയായിരുന്നു

എറണാകുളം: എറണാകുളം കൂത്താട്ടുകുളത്ത് വിദ്യാർഥി മുങ്ങി മരിച്ചു. മൂവാറ്റുപുഴ എസ്എൻഡിപി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി കെവിൻ (16) ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ കെവിൻ കുളത്തിൽ മുങ്ങി പോവുകയായിരുന്നു. ഫയർഫോഴ്സ് എത്തി കെവിനെ കുളത്തിൽ നിന്ന് പുറത്തെടുത്ത് കൂത്താട്ടുകുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
kerala
‘മുന്‍ മുഖ്യമന്ത്രിയുടെ മകനായതിന്റെ പേരില്‍ യോഗ്യത മറികടന്നോ?’; വി എസ് അച്യുതാനന്ദന്റെ മകനെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി ഹൈക്കോടതി

വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺകുമാറിന്റെ ഐ.എച്ച്.ആർ.ഡി. ഡയറക്ടറായുള്ള നിയമനം അന്വേഷിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. ഐഎച്ച്ആർഡി ഡയറക്ടർ പദവി ഒരു സർവകലാശാല വൈസ് ചാൻസലർക്ക് തുല്യമാണെന്ന് നിരീക്ഷിച്ച കോടതി വി എ അരുൺ കുമാറിന്റെ യോഗ്യത പരിശോധിക്കണമെന്നും നിർദേശിച്ചു.
യുജിഎസ് മാനദണ്ഡ പ്രകാരം 7 വർഷത്തെ അധ്യാപന പരിചയം നിർബന്ധമാണ്. എന്നാൽ ക്ലറിക്കൽ പദവിയിൽ ഇരുന്ന വ്യക്തിക്ക് രാഷ്ട്രീയ സ്വാധീനത്തിൽ പ്രൊമോഷൻ നൽകി ഐഎച്ച്ആർഡി ഡയറക്ടർ പദവി നൽകിയെന്നത് വിചിത്രമായി തോന്നുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളജിന്റെ മുൻ പ്രിൻസിപ്പലും നിലവിൽ കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി ഡീനുമായ ഡോ. വിനു തോമസ് സമർപ്പിച്ച ഹരജിയിന്മേലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
kerala
കനത്ത മഴ, നീരൊഴുക്ക് വർധിച്ചു; തൃശൂർ പീച്ചി ഡാമിന്റെ ഷട്ടർ നാളെ തുറക്കും

കനത്തമഴയിൽ നീരൊഴുക്ക് കൂടിയതിനാൽ തൃശൂർ പീച്ചി ഡാമിന്റെ ഷട്ടർ നാളെ ഉയർത്തും. മണലി, കരുവന്നൂർ പുഴകളുടെ തീരത്തുള്ളവർക്ക് കലക്ടർ ജാഗ്രതാ നിർദേശം നൽകി. ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി രാവിലെ 11 മുതൽ ഡാമിന്റെ നാല് ഷട്ടറുകളും നാല് ഇഞ്ച് (പത്ത് സെ.മി) വീതം തുറന്ന് മണലിപ്പുഴയിലേക്ക് വെള്ളം ഒഴുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
മണലി, കരുവന്നൂർ പുഴകളിൽ നിലവിലെ ജലനിരപ്പിൽനിന്നും പരമാവധി 30 സെ.മി കൂടി ഉയരാൻ സാധ്യതയുള്ളതിനാൽ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. അതേസമയം മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കാൻ സാധ്യതയെന്ന് ഇടുക്കി ജില്ലാ ഭരണകൂടം. റൂൾ കർവ് പരിധിയായ 136 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. പെരിയാറിന്റെ തീരത്ത് താമസിക്കുന്ന ആളുകളോട് സുരക്ഷിതസ്ഥാനത്തേക്ക് മാറാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി. ഇരുപതിലധികം ക്യാമ്പുകൾ സജ്ജീകരിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.
-
local2 days ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
india2 days ago
മകന്‍ വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
News3 days ago
പ്രതാപത്തിലേക്കുള്ള കൗണ്ട്ഡൗണ്‍: ഇന്ത്യയുടെ ശുഭാന്‍ഷു ശുക്ല ഇന്ന് ബഹിരാകാശത്തേക്ക്
-
News3 days ago
ഇറാന്റെ ആണവകേന്ദ്രങ്ങള്‍ നശിപ്പിക്കുന്നതില്‍ യുഎസ് ആക്രമണം പരാജയപ്പെട്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
-
News3 days ago
ഭക്ഷണം കാത്തുനില്‍ക്കുന്നവര്‍ക്ക് നേരെ ഇസ്രാഈല്‍ ആക്രമണം; ഗസ്സയില്‍ 37 പേര് കൊല്ലപ്പെട്ടു
-
kerala3 days ago
ചൂരൽമലയിൽ ഉരുൾപൊട്ടിയിട്ടില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി
-
News3 days ago
ഓപ്പറേഷന് സിന്ധു: ഇന്ത്യ ഇറാനില്‍ നിന്ന് 2,295 പൗരന്മാരെ തിരിച്ചെത്തിച്ചു
-
kerala3 days ago
യുവാവിനെ മര്‍ദിച്ചെന്ന പരാതിയില്‍ ബേപ്പൂര്‍ സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്ഐയെ സ്ഥലം മാറ്റി