world
ലബനാനിലെ ഫലസ്തീന് അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രാഈല്‍ ഡ്രോണ്‍ ആക്രമണം: 13 പേര് കൊല്ലപ്പെട്ടു
തെക്കന്‍ നഗരമായ സിഡോണിന്റെ അതിരപ്രദേശമായ ഐന്‍ അല്‍-ഹില്വേ അഭയാര്‍ഥി ക്യാമ്പിലാണ് ആക്രമണം നടന്നത്.
ബെയ്റൂത്ത്: ലബനാനിലെ ഫലസ്തീന് അഭയാര്‍ഥി ക്യാമ്പിനു നേരെ ഇസ്രാഈല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ 13 പേര് കൊല്ലപ്പെട്ടതായി ലബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. തെക്കന്‍ നഗരമായ സിഡോണിന്റെ അതിരപ്രദേശമായ ഐന്‍ അല്‍-ഹില്വേ അഭയാര്‍ഥി ക്യാമ്പിലാണ് ആക്രമണം നടന്നത്.
ക്യാമ്പിനോട് ചേര്‍ന്നുള്ള ഒരു പള്ളിയുടെ പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന്മേലാണ് ഡ്രോണ്‍ ആക്രമണം നടന്നതെന്ന് ലബനീസ് നാഷണല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തില്‍ പരിക്കേറ്റ നാല് പേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.
ഇസ്രാഈല്‍ സൈന്യത്തിന്റെ അറബിക് വക്താവ് അവിചേ ആഡ്രി, ക്യാമ്പില്‍ ഹമാസ് പ്രവര്‍ത്തകരിക്ക് പരിശീലനം നല്‍കുന്നുണ്ടെന്നാരോപിച്ച് ഉത്തര അതിര്‍ത്തിയിലെ ഭീഷണികളോട് ഇളവ് കാണിക്കില്ലെന്നും ആക്രമണം തുടരുമെന്നും വ്യക്തമാക്കി.
എന്നാല്‍, ഇസ്രാഈലിന്റെ ആരോപണങ്ങള്‍ തള്ളി ഹമാസ് രംഗത്തെത്തി. ലബനാനിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ തങ്ങള്‍ക്ക് പരിശീലന കേന്ദ്രങ്ങളൊന്നുമില്ലെന്ന് ഹമാസ് വക്താക്കളും വ്യക്തമാക്കി.
ലബനാനിലെ പതിവ് ജീവോപാധികള്‍ നേരത്തെ തന്നെ ഇസ്രായേല്‍ ആക്രമണങ്ങള്‍ മൂലം പ്രതിസന്ധിയിലായിരിക്കെ, പുതിയ ആക്രമണത്തെതിരെ ലബനാന് സര്‍ക്കാര്‍ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
അതേസമയം, ഇസ്രാഈല്‍-ഹമാസിനെതിരെ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ 69,483 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായും 170,706 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
GULF
‘ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലനം; അന്താരാഷ്ട്ര സമൂഹം ഇസ്രായേലിനുമേൽ സമ്മർദം ചെലുത്തണം’: ഒമാൻ
ഫലസ്തീൻ രാജ്യത്തെ അധീനപ്പെടുത്തിക്കൊണ്ട് സാധാരണ ജനങ്ങളെ ലക്ഷ്യമിട്ട് നടത്തുന്ന ഇസ്രായേലിന്റെ സൈനികനടപടികൾ പ്രദേശത്തെ സുരക്ഷക്ക് അപകടകരമായ വെല്ലുവിളിയാണ്
മസ്കത്ത്: ഫലസ്തീനിലെ വെടിനിർത്തൽ പാലിക്കപ്പെടുന്നതിനായി അന്താരാഷ്ട്രസമൂഹം ഇസ്രായേലിനുമേൽ ഫലപ്രദമായ സമ്മർദം ചെലുത്തണമെന്നും ഫലസ്തീനിലെ പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കാൻ വെടിനിർത്തൽ അനിവാര്യമണെന്നും ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി പറഞ്ഞു. ഒമാനിലെ അംബാസഡർമാരും നയതന്ത്രപ്രതിനിധി മിഷനുകളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും മേധാവികളെ പങ്കെടുപ്പിച്ച് വിദേശകാര്യ മന്ത്രാലയം ഡിപ്ലോമാറ്റിക് ക്ലബിൽ സംഘടിപ്പിച്ച ആറാം വാർഷിക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫലസ്തീൻപ്രദേശത്തെ സംഭവവികാസങ്ങളും ഗസ്സയിലെ ദുരവസ്ഥയും യോഗം ചർച്ച ചെയ്തു.
ഒക്ടോബർ ഒമ്പതിനുണ്ടായ വെടിനിർത്തൽ കരാറിനായുള്ള മധ്യസ്ഥതയിൽ അമേരിക്ക, ഖത്തർ, ഈജിപ്ത്, തുർക്കിയ, ഫലസ്തീൻ പ്രതിനിധികൾ എന്നിവരുടെ പങ്കിനെ അദ്ദേഹം പ്രശംസിച്ചു. എന്നാൽ ഇസ്രായേൽ ഈ വെടിനിർത്തൽ കരാർ ആവർത്തിച്ച് ലംഘിച്ചു. ഇതുമൂലം നൂറുകണക്കിന് ഫലസ്തീനികൾ കൊല്ലപ്പെട്ടു. വെടിനിർത്തൽ പാലിക്കപ്പെടുന്നതിനായി അന്താരാഷ്ട്രസമൂഹം ഇസ്രായേലിന്മേൽ ഫലപ്രദമായ സമ്മർദം ചെലുത്തണം.
പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കണം. ഭാവിയിലുള്ള ഏത് രാഷ്ട്രീയപ്രക്രിയയിലും പാലസ്തീൻ ജനതയുടെ യഥാർഥ പ്രാതിനിധിത്യം ഉറപ്പാക്കണം. ഗസ്സയുടെ ഭരണവുമായി ബന്ധപ്പെട്ട ഏത് ക്രമീകരണവും പുറത്തുനിന്ന് നിയന്ത്രിക്കപ്പെടാൻ പാടില്ലെന്നും ഏതെങ്കിലും ഫലസ്തീനിയൻ വിഭാഗത്തെ ഒഴിവാക്കിയും ആവരുതെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീൻ രാജ്യത്തെ അധീനപ്പെടുത്തിക്കൊണ്ട് സാധാരണ ജനങ്ങളെ ലക്ഷ്യമിട്ട് നടത്തുന്ന ഇസ്രായേലിന്റെ സൈനികനടപടികൾ പ്രദേശത്തെ സുരക്ഷക്ക് അപകടകരമായ വെല്ലുവിളിയാണ്. ഫലസ്തീനെ പൂർണ നയതന്ത്ര അംഗീകാരമുള്ള രാജ്യമായി പ്രഖ്യാപിച്ച രാജ്യങ്ങൾക്ക് ഒമാന്റെ നന്ദി രേഖപ്പെടുത്തിയ അദ്ദേഹം, ഇത് ഫലസ്തീനികളുടെ സ്വയം നിർണയാവകാശത്തെയും സ്വതന്ത്ര രാഷ്ട്രസ്ഥാപനം എന്ന ലക്ഷ്യത്തെയും പിന്തുണക്കുന്ന ആഗോള ഭൂരിപക്ഷത്തിന്റെ നിലപാട് ശക്തിപ്പെടുത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സിവിൽ, രാഷ്ട്രീയ അവകാശങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര ഉടമ്പടിയെ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അംഗീകരിച്ച തീരുമാനത്തെ മനുഷ്യാവകാശ മാനദണ്ഡങ്ങളുമായി ഒമാൻ ചേർന്നുപ്രവർത്തിക്കുന്നതിലേക്കുള്ള പ്രധാന ചുവടുവെപ്പായി മന്ത്രി വിലയിരുത്തി.
മേഖലയിലെ സമകാലീന വിഷയങ്ങളിൽ അഭിപ്രായവിനിമയം നടത്തുകയും ദേശീയ വികസന കാഴ്ചപ്പാടും ഒമാൻ മിഷൻ 2040 പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവലോകനം ചെയ്യുകയുമായിരുന്നു വിദേശകാര്യ മന്ത്രാലയം വിളിച്ചുചേർത്ത യോഗത്തിന്റെ ലക്ഷ്യം.രാജ്യാന്തര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന് അംബാസഡർമാർ നടത്തുന്ന ശ്രമങ്ങൾക്ക് യോഗത്തിൽ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി നന്ദി രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ അർമേനിയ, അസർബൈജാൻ, യുക്രെയ്ൻ എംബസികളും ലോകബാങ്ക് ഓഫിസും ഒമാനിൽ തുറന്നത് അദ്ദേഹം സ്വാഗതം ചെയ്തു.
അന്തർദേശീയ വ്യാപാരം, നേരിട്ടുള്ള വിദേശനിക്ഷേപം, സംയുക്ത പദ്ധതികൾ, സാങ്കേതിക പുരോഗതി, ഗ്രീൻ ട്രാൻസിഷൻ തുടങ്ങിയ മേഖലകളിൽ ഒമാൻ മിഷൻ 2040 ന്റെ സമീപനങ്ങൾ സംബന്ധിച്ച് അദ്ദേഹം വിശദീകരിച്ചു. ജീവിക്കാനും തൊഴിൽ ചെയ്യാനും നിക്ഷേപിക്കാനും ഏറ്റവും ആകർഷകമായ മേഖലകളിലൊന്നാകാൻ ഒമാൻ നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
world
നൈജീരിയയില്‍ ഹൈസ്കൂള്‍ ആക്രമണം: 25 വിദ്യാര്‍ത്ഥിനികളെ സായുധസംഘം തട്ടിക്കൊണ്ടുപോയി
ആക്രമണത്തില്‍ ഒരു അധ്യാപകന് വെടിയേറ്റ് മരിച്ചു.
അബുജ: വടക്കുപടിഞ്ഞാറന്‍ നൈജീരിയയില്‍ സായുധസംഘം ഒരു ഹൈസ്കൂളില്‍ അതിക്രമിച്ചു കയറി 25 വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടുപോയതോടെ മേഖലയിലാകെ ഉത്കണ്ഠ. ആക്രമണത്തില്‍ ഒരു അധ്യാപകന് വെടിയേറ്റ് മരിച്ചു. മറ്റൊരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കെബ്ബി സംസ്ഥാനത്തെ ഡങ്കോ വസാഗു പ്രദേശത്തെ മാഗയിലെ ഗേള്‍സ് കോംപ്രഹെന്‍സീവ് സെക്കണ്ടറി സ്കൂളിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് ആക്രമണം നടന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഗാര്‍ഡുമായി വെടിവെപ്പ് നടത്തിയ ശേഷമാണ് സംഘം ഹോസ്റ്റലിന്റെ വേലി ചാടിക്കടന്ന് പെണ്‍കുട്ടികളെ കൂട്ടത്തോടെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് അറിയിച്ചു.
സംഭവസമയത്ത് ആയുധധാരികള്‍ പ്രദേശത്ത് വെടിയുതിര്‍ക്കുകയും ഭീഷണി മുഴക്കുകയും ചെയ്തതായും ദൃക്സാക്ഷികള്‍ പറയുന്നു. തുടര്‍ന്ന് നിരവധി പെണ്‍കുട്ടികളെ കാട്ടിന് അരികിലേക്ക് കൊണ്ടുപോയതായി നാട്ടുകാര്‍ പറയുന്നു.
ആക്രമണത്തിന് പിന്നാലെ പൊലീസും സൈന്യവും ഉള്‍പ്പെട്ട കൂടുതല്‍ സേനയെ പ്രദേശത്ത് വിന്യസിച്ചു. രക്ഷപ്പെടാന്‍ സാധ്യതയുള്ള വഴികളില്‍ തിരച്ചില്‍ ശക്തമാക്കിയതായും വനമേഖലയില്‍ പ്രത്യേക ഓപ്പറേഷന് തുടരുന്നതായും അധികൃതര്‍ അറിയിച്ചു.
നൈജീരിയയില്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് സ്കൂളുകളെ ലക്ഷ്യമിട്ടുള്ള തട്ടിക്കൊണ്ടുപോകല്‍ പതിവായിരിക്കുകയാണ്. 2024 മാര്‍ച്ചില്‍ കടുന സംസ്ഥാനത്തെ കുരിഗയില് നടന്ന സംഭവത്തില്‍ 200-ലധികം കുട്ടികളെ തട്ടിക്കൊണ്ടുപോയിരുന്നു. രാജ്യത്ത് ഇതുവരെ കുറഞ്ഞത് 1,500 വിദ്യാര്‍ത്ഥികളെ ആയുധസംഘങ്ങള് തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നാണ് കണക്കുകള്‍.
india
മദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
മരിച്ച ഓരോ തീര്‍ഥാടകരുടെയും കുടുംബത്തില്‍ നിന്ന് രണ്ട് അംഗങ്ങളെ വീതം തെലങ്കാന സര്‍ക്കാറിന്റെ ചെലവില്‍ സൗദിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്.
മദീനക്കടുത്ത് ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസപകടത്തില്‍ പെട്ട് മരിച്ച സംഭവത്തില്‍ ഹൈദരാബാദ് സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍. തിങ്കളാഴ്ച സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഹൈദരാബാദിലെ ആസിഫ് നഗര്‍, ഝിറ, മെഹദിപട്ടണം, ടോളിചൗക്കി പ്രദേശങ്ങളിലെ താമസക്കാരായ 17 പുരുഷന്മാരും 18 സ്ത്രീകളും 10 കുട്ടികളുമാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ ഒരു കുടുംബത്തിലെ 18 അംഗങ്ങളെയാണ് ഒറ്റയടിക്ക് നഷ്ടപ്പെട്ടത്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കുടുംബാംഗങ്ങളെ സഹായിക്കുന്നതിനുമായി തെലങ്കാന സംസ്ഥാന ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സംഘം സൗദിയിലേക്ക് തിരിക്കും. സംഘത്തില്‍ എം.എല്‍.എമാരും, ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനും ഉള്‍പ്പെടും. കൂടാതെ, മരിച്ച ഓരോ തീര്‍ഥാടകരുടെയും കുടുംബത്തില്‍ നിന്ന് രണ്ട് അംഗങ്ങളെ വീതം തെലങ്കാന സര്‍ക്കാറിന്റെ ചെലവില്‍ സൗദിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india12 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala11 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala3 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്

