Connect with us

More

അന്തരീക്ഷ മലിനീകരണം; ശ്വാസം മുട്ടി ഡല്‍ഹി

Published

on

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ക്രമാധീതമായി ഉയര്‍ന്നതോടെ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധികളിലെ സ്‌കൂളുകള്‍ മൂന്നു ദിവസത്തേക്ക് കൂടി അടച്ചിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. സംസ്ഥാന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്്‌രിവാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പത്തുലക്ഷത്തോളം വിദ്യാര്‍ത്ഥികളെ തീരുമാനം ബാധിക്കും.
വെള്ളിയാഴ്ച ഭാഗികമായും ശനിയാഴ്ച പൂര്‍ണമായും സ്‌കൂളുകള്‍ അടച്ചിട്ടിരുന്നു. ഇത് ബുധനാഴ്ച വരെ ദീര്‍ഘിപ്പിക്കാനാണ് തീരുമാനം. കൂടാതെ തലസ്ഥാന നഗരിയില്‍ നടന്നുവരുന്ന എല്ലാ നിര്‍മാണ, കെട്ടിടംപൊളിക്കല്‍ പ്രവൃത്തികളും അഞ്ചു ദിവസത്തേക്ക് നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. ഈര്‍പ്പം കൂടുതലായതിനാല്‍ പുകപടലങ്ങളും ധൂളികളും അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നതിനാലാണിത്.
ബദര്‍പൂര്‍ ഊര്‍ജ്ജ നിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിട്ടുണ്ട്. അടുത്ത പത്തു ദിവസത്തേക്കാണ് പവര്‍പ്ലാന്റ് അടച്ചിടുക. ഡല്‍ഹി നഗരത്തില്‍ മലിനീകരണ പ്രശ്‌നം സൃഷ്ടിക്കുന്ന പ്രധാന കേന്ദ്രമാണ് ബദര്‍പൂര്‍ പവര്‍ പ്ലാന്റെന്ന് നേരത്തെ കാണ്‍പൂര്‍ ഐ.ഐ.ടിയുടെ പഠനം വ്യക്തമാക്കിയിരുന്നു. ഡീസല്‍ ജനറേറ്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. അനധികൃത ചേരികളും കോളനികളും കൂറ്റന്‍ ഡീസല്‍ ജനറേറ്ററുകളെയാണ് വൈദ്യുതിക്കായി ആശ്രയിക്കുന്നത്. ഇത്തരം കോളനികള്‍ സര്‍ക്കാര്‍ തീരുമാനത്തോടെ ഇരുട്ടിലാകും.
നേരത്തെ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ ഓഡ് ഇവന്‍ ഗതാഗത പരിഷ്‌കാരം തിരിച്ചുകൊണ്ടുവരുന്നതിനെക്കുറിച്ചും മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തു. കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷം ഇക്കാര്യത്തില്‍ തീരുമാനം എടുക്കും. അന്തരീക്ഷനില മെച്ചപ്പെടുന്നതുവരെ കഴിയുന്നതും ആളുകളോട് വീടനകത്തു തന്നെ കഴിയാനും വീട്ടിലിരുന്ന് ജോലികള്‍ നിര്‍വഹിക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചു. പൊടിശല്യം ഒഴിവാക്കുന്നതിന് റോഡുകളില്‍ വെള്ളം സ്േ്രപ ചെയ്യും.
നവംബര്‍ 10 മുതല്‍ 100 അടിയില്‍ കൂടുതല്‍ വീതിയുള്ള എല്ലാ പി.ഡബ്ല്യു.ഡി റോഡുകളിലും വാക്വം ക്ലീനിങ് നടത്തും. മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈര്‍പ്പത്തിന്റെ അളവ് കൂടുതലായതിനാല്‍ മാലിന്യം അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നതാണ് പ്രധാന പ്രശ്‌നം. ഈ സാഹചര്യത്തില്‍ കൃത്രിമമായി മഴ പെയ്യിച്ച് മാലിന്യം നീക്കുന്നതിന് നടപടി വേണമെന്ന് മന്ത്രിസഭാ യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു. ചീഫ് സെക്രട്ടറി, പരിസ്ഥിതി സെക്രട്ടറി എന്നിവരെ ഇതിനുള്ള സാധ്യത പരിശോധിക്കാന്‍ ചുമതലപ്പെടുത്തി. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാറുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രി അനില്‍ ദവേയുമായി ഡല്‍ഹി മുഖ്യമന്ത്രി ഇന്നലെ കൂടിക്കാഴ്ച നടത്തി. നിലവിലെ സ്ഥിതിഗതിയും വിഷയത്തിന്റെ ഗൗരവവും കേന്ദ്രത്തെ ബോധ്യപ്പെടുത്തിയതായി കെജ്്‌രിവാള്‍ പറഞ്ഞു. ഡല്‍ഹിയിലെയും അയല്‍ സംസ്ഥാനങ്ങളിലെയും പരിസ്ഥിതി വകുപ്പ് മന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ചുചേര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം: ജസ്റ്റിസ് യശ്വന്ത് വർമക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം പരിഗണിക്കും

Published

on

ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇമ്പീച്ച് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാനാണ് നീക്കം. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇമ്പ്പീച് ചെയ്യാന്‍ സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന രാഷ്ട്രപതി ക്കും പ്രധാനമന്ത്രിക്കും ശുപാര്‍ശ ചെയ്തിരുന്നു.

ജൂലൈ പകുതിയോടെ ആരംഭിക്കുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ജഡ്ജിക്കെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം പരിഗണിക്കുന്നുണ്ടെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ആഭ്യന്തര സമിതിയുടെ അന്വേഷണ റിപ്പോർട്ടിനെത്തുടർന്ന് ജസ്റ്റിസ് വർമ്മയോട് രാജിവെക്കാൻ സുപ്രീംകോടതി ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്.

ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്നും പണം കണ്ടെത്തി എന്ന ആരോപണം ശരിവെക്കുന്നതാണ് സുപ്രിംകോടതി നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട്. ജസ്റ്റിസ് വര്‍മ്മയോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് നിരസിച്ച പശ്ചാത്തലത്തില്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പും ഇംപീച്ച്‌മെന്റ് ശുപാര്‍ശയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അയച്ചിരുന്നു.മുന്‍ ചീഫ് ജസ്റ്റിസിന്റെ ശുപാര്‍ശ രാഷ്ട്രപതി രാജ്യസഭാ ചെയര്‍മാനും ലോക്‌സഭാ സ്പീക്കര്‍ക്കും കൈമാറി.

Continue Reading

kerala

വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാനെതിരെ രണ്ടാം കുറ്റപത്രം സമർപ്പിച്ചു; ‘കൊലപാതകം, അതിക്രമിച്ചുകയറൽ, തെളിവുനശിപ്പിക്കൽ’

Published

on

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെതിരെ അന്വേഷണ സംഘം രണ്ടാം കുറ്റപത്രം സമർപ്പിച്ചു. പിതാവിന്റെ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിൽ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്. ബന്ധുക്കളോട് പണം ആവശ്യപ്പെട്ടിട്ടും നൽകാത്തതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കൊലപാതകം, അതിക്രമിച്ചുകയറൽ, തെളിവുനശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

സഹോദരനും കാമുകിയുമുൾപ്പെടെ അഞ്ചുപേരെ കൊലപ്പെടുത്തിയ കേസിൽ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കവെ ഇക്കഴിഞ്ഞ 25-ന് അഫാൻ തൂങ്ങി മരിക്കാൻ ശ്രമിച്ചിരുന്നു. ശുചിമുറിയിൽ പോകണമെന്ന് ജയിൽ അധികൃതരോട് ആവശ്യപ്പെട്ട അഫാൻ ഉണക്കാനിട്ടിരുന്ന മുണ്ട് ഉപയോഗിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. വാതിൽ തുറക്കാൻ വൈകിയതിനെ തുടർന്ന് വാർഡൻ ശുചിമുറിയുടെ വാതിൽ ചവിട്ടി പൊളിച്ചപ്പോഴാണ് സംഭവം അറിഞ്ഞത്. വാർഡൻ ഉടൻ തന്നെ ജയിൽ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അഫാൻ.

പിതൃമാതാവ് സൽമാ ബീവിയെ കൊലപ്പെടുത്തിയ കേസിൽ അഫാനെതിരെ അന്വേഷണ സംഘം നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. തനിക്ക് തെറ്റ് പറ്റിയതാണെന്നും മാതാപിതാക്കളെ കാണണമെന്നും നേരത്തെ അഫാൻ ഉദ്യോഗസ്ഥരോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ചോദ്യം ചെയ്യുന്ന സമയത്ത് ഉൾപ്പെടെ ആത്മഹത്യ ചെയ്യുമെന്ന് അഫാൻ വെളിപ്പെടുത്തിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

Continue Reading

kerala

പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍, അതിതീവ്ര മഴ തുടരും, റെഡ് അലര്‍ട്ട്

Published

on

തിരുവനന്തപുരം: കേരളത്തില്‍ അതിതീവ്ര മഴ ( Heavy rain) തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് ( Red Alert ) പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചു. ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഒഡിഷ തീരത്തിന് സമീപം വടക്ക് പടിഞ്ഞാറന്‍ -ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ന്യൂനമര്‍ദ്ദം കൂടി രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്.
ഇന്നു മുതല്‍ ഈ മാസം 30 വരെ ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്ക്കും, ഈ മാസം 31 വരെ അതിശക്തമായ മഴയ്ക്കും സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ചു ദിവസം പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍ ശക്തമായി തുടരാന്‍ സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നാളെ (ബുധനാഴ്ച ) കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും, വെള്ളിയാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും അതിതീവ്ര മഴ മുന്നറിയിപ്പ് ( റെഡ് അലര്‍ട്ട്) പുറപ്പെടുവിച്ചിട്ടുണ്ട്.

അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പുണ്ട്. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Continue Reading

Trending