Connect with us

Video Stories

അംബേദ്കറുടെ മൂല്യങ്ങളും ഹിന്ദുത്വവത്കരണവും

Published

on

രാം പുനിയാനി

ഭീംറാവു അംബേദ്കറുടെ ഔദ്യോഗിക രേഖകളില്‍ അദ്ദേഹത്തിന്റെ പേരിനൊപ്പം ‘രാംജി’ എന്ന് കൂട്ടിച്ചേര്‍ക്കാനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ നീക്കം ഇപ്പോള്‍ നിരവധി ദലിത് നേതാക്കളെ ചൊടിപ്പിക്കുകയും അതിനെതിരെ വിമര്‍ശനങ്ങള്‍ നടത്തുന്നതിലേക്കും നയിച്ചിരിക്കുകയാണ്. ഭരണഘടനയില്‍ ബാബ സാഹെബ് ഒപ്പുവെച്ചത് ഭീംറാവു റാംജി അംബേദ്കര്‍ എന്നാണെന്നത് ശരി തന്നെയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ പേരിനൊപ്പം റാംജി കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടില്ല. സാങ്കേതികപരമായി ഇത് വെല്ലുവിളിക്കപ്പെട്ടിട്ടില്ലായിരിക്കാം, പക്ഷേ അത് രാഷ്ട്രീയ പ്രതീകാത്മകതയുടെ ഭാഗമാണെന്നും അദ്ദേഹത്തെ ഹിന്ദുത്വ രാഷ്ട്രീയവുമായി കൂട്ടിക്കെട്ടുന്നതിന്റെ ഭാഗമാണെന്നും ഓര്‍മ്മിപ്പിക്കുന്നുണ്ട്. രാമക്ഷേത്ര പ്രശ്‌നത്തിലായാലും അല്ലെങ്കില്‍ അക്രമസംഭവങ്ങളിലായാലും രാംനവമി നാളില്‍ അക്രമം അഴിച്ചുവിട്ട് സമൂഹത്തെ വര്‍ഗീയവത്കരിക്കുന്നതിനുള്ള പ്രധാന ബിംബമാണ് ബി.ജെ.പിക്ക് ശ്രീരാമന്‍. മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഒരേ സമയം പരസ്പര വിരുദ്ധമായ രണ്ട് പ്രവണതകള്‍ വ്യക്തമായി കാണാം. ദലിതര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതാണ് ഒന്ന്. അംബേദ്കറെ ബഹുമാനിക്കുന്ന പ്രകടനവുമായി അദ്ദേഹത്തിന്റെ വാര്‍ഷികങ്ങള്‍ ഹൈന്ദവ ദേശീയവാദികള്‍ വലിയ തോതില്‍ സംഘടിപ്പിക്കുന്നുവെന്നതാണ് രണ്ടാമത്തേത്.
മദ്രാസ് ഐ.ഐ.ടിയില്‍ ദലിത് സംഘടനയായ അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിളിനെ നിരോധിച്ചതും രോഹിത് വെമുലയുടെ മരണവും ബീഫിന്റെ പേരില്‍ ഉനയില്‍ ദലിതര്‍ക്കെതിരെയുണ്ടായ അക്രമങ്ങളും കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ നാം കണ്ടതാണ്. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷം 2017 മെയ് മാസത്തിലുണ്ടായ ശഹറന്‍പൂര്‍ കലാപവേളയില്‍ ദലിത് കുടുംബങ്ങളെ ചുട്ടുകൊന്നു. ജാമ്യം ലഭിച്ചിട്ടും കലാപം വീണ്ടും നടന്നേക്കുമെന്നാരോപിച്ച് ദലിത് നേതാവ് ചന്ദ്രശേഖര്‍ റാവണിനെ ഇപ്പോഴും കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണ്. ബി.ജെ.പി എം.പി മുഴക്കിയ ‘യു.പി മെയിന്‍ രഹ്‌ന ഹൈ ടു യോഗി യോഗി കഹ്‌ന ഹോഗ’, ‘ജയ് ശ്രീറാം’ തുടങ്ങിയ മുദ്രാവാക്യത്തിന്റെ അനന്തര ഫലമാണ് ദലിത് കുടുംബങ്ങളുടെ കൂട്ടക്കൊലയില്‍ കലാശിച്ച കലാപത്തിന് തുടക്കംകുറിച്ചത്. മഹാരാഷ്ട്രയില്‍ ഭീമ കോറിഗാവ് കലാപം ദലിതര്‍ക്കെതിരെ പ്രേരിപ്പിക്കപ്പെട്ടതായിരുന്നു. കലാപത്തിലേക്ക് പ്രേരണ നല്‍കിയ പ്രധാനികളിലൊരാളായ ബിഡെ ഗുരുജി ഇപ്പോഴും അറസ്റ്റിലായിട്ടില്ലെന്ന ദലിത് നേതാവ് പ്രകാശ് അംബേദ്കറുടെ പ്രസ്താവന ശ്രദ്ധേയമാണ്. ഇയ്യിടെ കര്‍ണാടകയിലെ രാമകൃഷ്ണ ഹെഗ്‌ഡെയും 2016ല്‍ വി.കെ സിങും ദലിതരെ നായ്ക്കളുമായി താരതമ്യം ചെയ്തിരുന്നു. ഉത്തര്‍പ്രദേശിലെ കുശിംനഗറില്‍ യോഗിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി ദലിതുകള്‍ക്ക് കുളിച്ചു വൃത്തിയാകാന്‍ സോപ്പുകളും ഷാംപൂകളും ഉദ്യോഗസ്ഥര്‍ വിതരണം ചെയ്തിരുന്നു.
മോദി-യോഗി ബ്രാന്റ് രാഷ്ട്രീയത്തിന്റെ കാതലായ അജണ്ടയും തെരഞ്ഞെടുപ്പ് താല്‍പര്യങ്ങളും നയിക്കുന്നത് ഇത്തരം ചില വൈരുധ്യങ്ങളാണ്. അംബേദ്കറിന്റെ അടിസ്ഥാന മൂല്യങ്ങളും മോദി-യോഗിയുടേതും തികച്ചും വിഭിന്നമാണ്. അംബേദ്കര്‍ നിലകൊണ്ടത് ‘ജാതി ഉന്മൂലനത്തിന്റെ’ ഇന്ത്യന്‍ ദേശീയതക്കുവേണ്ടിയായിരുന്നു. ഹൈന്ദവ മത ഗ്രന്ഥങ്ങളില്‍ അദ്ദേഹം ജാതിയും തൊട്ടുകൂടായ്മയും ആരോപിക്കുന്നുണ്ട്. ഈ മൂല്യങ്ങളില്‍ നിന്ന് സ്വയം അകന്നുനില്‍ക്കാനുള്ള ശ്രമത്തില്‍ അദ്ദേഹം മനുസ്മൃതിയെ ചുട്ടെരിച്ചു. സ്വാതന്ത്ര്യസമരത്തിന്റെ പ്രധാന മൂല്യങ്ങളായ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, സാമൂഹ്യ നീതി എന്നിവയുടെ അടിത്തറയില്‍ അദ്ദേഹം ഇന്ത്യന്‍ ഭരണഘടന തയാറാക്കുകയും ചെയ്തു. മറുവശത്ത് നാം കണ്ടത് വര്‍ണ ജാതി വ്യവസ്ഥയെ ദൈവിക നിര്‍മ്മിതിയായി കരുതുന്ന വേദഗ്രന്ഥങ്ങളാല്‍ ആജ്ഞാപിക്കപ്പെട്ട, ഹിന്ദു രാജാക്കന്മാരുടെയും ഭൂ പ്രഭുക്കളുടെയും മറ്റും ‘മഹത്തായ ഭൂതകാലത്തിലേക്ക്’ തിരിച്ചുവിളിക്കുന്ന ഹിന്ദു മഹാസഭയെയാണ്. ഇവിടെ നിന്നാണ് ഹിന്ദുത്വ എന്ന ആശയം ഉയര്‍ന്നുവരുന്നത്. ആര്യന്‍ വംശവും ബ്രാഹ്മണ സംസ്‌കാരവും അടങ്ങിയ ഹിന്ദു രാഷ്ട്രത്തെയാണ് ഹിന്ദുത്വ അഥവാ ‘സമ്പൂര്‍ണ ഹൈന്ദവത’ ലക്ഷ്യമിടുന്നത്. ഈ രാഷ്ട്രീയമാണ് പിന്നീട് ആര്‍.എസ്.എസ് ഏറ്റെടുത്തത്.
വേദ ഗ്രന്ഥങ്ങളെ അംബേദ്കര്‍ എതിര്‍ത്തതിനെ ഉയര്‍ത്തിക്കാട്ടിയവരായിരുന്നു മാധവ് സദ്ശിവ് ഗോള്‍വാള്‍ക്കര്‍ ഉള്‍പ്പെടെയുള്ള മിക്ക ഹിന്ദുത്വ പ്രത്യയശാസ്ത്രക്കാരും. ഇന്നിന്റെ ഹിന്ദു നിയമമാണ് മനുസ്മൃതിയെന്നാണ് സവര്‍ക്കര്‍ പറഞ്ഞത്. മനുസ്മൃതിയെ ഏറ്റവും വലിയ നിയമനിര്‍മ്മാതാവായി പ്രഖ്യാപിക്കാനാണ് ഗോള്‍വാള്‍ക്കര്‍ തുനിഞ്ഞത്. ആ നിയമങ്ങള്‍ ഇന്നും എപ്പോഴും പ്രസക്തമാണ്. അദ്ദേഹം പറഞ്ഞു ”… പുരുഷ സൂക്തയില്‍ സൂര്യനും ചന്ദ്രനും കണ്ണുകളാണെന്ന് പറയുന്നു. നക്ഷത്രങ്ങളും ആകാശങ്ങളും നാഭി (പൊക്കിള്‍)യും ബ്രാഹ്മണര്‍ തലയും ക്ഷത്രിയര്‍ കൈകളും വൈശ്യര്‍ തുടയും ശൂദ്രര്‍ കാലുകളുമാണ്. ഇതിനര്‍ത്ഥം ജനങ്ങള്‍ ഈ നാല് മുഖാന്തരമുള്ളവരാണെന്നാണ്. അത് ഹിന്ദുക്കളാണ്. അവരാണ് നമ്മുടെ ദൈവം. ദൈവഭയത്തിന്റെ ഈ പരമോന്നത കാഴ്ചപ്പാടാണ് ‘ദേശീയത’ എന്ന നമ്മുടെ കാഴ്ചപ്പാടിന്റെ കാതല്‍. നമ്മുടെ ചിന്താഗതിയെ വ്യാപിപ്പിക്കുകയും സാംസ്‌കാരിക പൈതൃകത്തിന്റെ വ്യത്യസ്തമായ ആശയങ്ങളെ ഉയര്‍ത്തുകയും ചെയ്യുകയാണ്”.
ഇന്ത്യന്‍ ഭരണഘടന പ്രാബല്യത്തില്‍ വന്ന കാലഘട്ടത്തില്‍ ആര്‍.എസ്.എസ് മുഖപത്രം ഓര്‍ഗനൈസര്‍ ഇതേ ആശയങ്ങള്‍ വ്യക്തമാക്കി മുഖപ്രസംഗം എഴുതിയിരുന്നു. അംബേദ്കര്‍ ഹിന്ദു നിയമാവലി (അതിനെ എതിര്‍ത്തിട്ടും) മുന്നോട്ടുവെച്ചെന്ന് പറഞ്ഞ് ആര്‍.എസ്.എസും കേന്ദ്ര മന്ത്രി ആനന്ദ് കുമാര്‍ ഹെഗ്‌ഡെ വരെ ഭരണഘടന മാറ്റുന്നതിനെക്കുറിച്ച് പരസ്യമായ പ്രസ്താവനയിറക്കിയതാണ്. ഈ ശക്തികളാല്‍ അംബേദ്കര്‍ കുറ്റം ചുമത്തപ്പെടുകയായിരുന്നു. ‘നിങ്ങള്‍ ശാസ്ത്രത്തെ ഉപേക്ഷിക്കരുത്, നിങ്ങള്‍ അവരുടെ പ്രാമാണിത്വം ഉപേക്ഷിക്കണം, ബുദ്ധനും നാനാക്കും പ്രവര്‍ത്തിച്ചപോലെ’ അംബേദകര്‍ ഉറച്ചുനിന്നതും വ്യക്തമാക്കിയതും ഇതായിരുന്നു.
എന്താണ് ഇപ്പോള്‍ സംഭവിക്കുന്നത്? നിഗൂഢമായ രീതിയില്‍ ജാതി ഉയര്‍ത്തിപ്പിടിക്കുകയാണ്. സമ്പ്രദായത്തിനെതിരെ യാതൊരു പരാതിയും ഉണ്ടായിട്ടില്ലെന്നും അത് ഹിന്ദു സമൂഹത്തിന് സ്ഥിരത തന്നതായുമാണ് ആര്‍.എസ്.എസ് പ്രത്യയശാസ്ത്രത്തെ ആസ്പദമാക്കി സംസാരിക്കുന്ന ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ചിന്റെ വൈ. സുദര്‍ശന്‍ പറയുന്നത്. ദലിത് അക്രമങ്ങള്‍ തടയുന്ന നിയമത്തില്‍ വെള്ളം ചേര്‍ക്കലും സര്‍വകലാശാല അധ്യാപക നിയമനത്തിലെ സംവരണ നിയമം ഇല്ലാതാക്കലും അംബേദ്കറിന്റെ പ്രധാന ദൗത്യമായ സാമൂഹിക നീതിയുടെ ധര്‍മ്മസിദ്ധാന്തത്തോട് നേരിട്ടുള്ള അവഹേളനമാണ്.
ഹിന്ദുത്വയും ഹിന്ദു ദേശീയതയും കൂടുതല്‍ ശക്തി പ്രാപിക്കുകയാണ്. ദലിതരുടെ സാമൂഹിക നീതിയുടെ അഭിലാഷങ്ങളുമായി അത് ഇടപെടേണ്ടതുണ്ട്. ജാതിയും പൗരോഹിത്യവും മുഖ്യ അജണ്ടയായ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഹിന്ദു ദേശീയ രാഷ്ട്രീയം. ആര്‍.എസ്.എസ് സംഘ്പരിവാര നേതാക്കളില്‍ നിന്നും പ്രത്യയശാസ്ത്രക്കാരില്‍ നിന്നും ഹൈന്ദവ ദേശീയ രാഷ്ട്രീയത്തിന്റെ അനുയായികളില്‍ നിന്നും ഇത് പതിവായി ബഹിര്‍ഗമിക്കുന്നു. സമൂഹത്തിലെ ഈ വിഭാഗങ്ങളുടെ അഭിലാഷങ്ങളെ മറികടക്കാന്‍ ഒരു വശത്ത് അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് ലക്ഷ്യങ്ങള്‍ക്കായി അവരെ ആകര്‍ഷിക്കുന്ന നടപടികള്‍ മറുഭാഗത്ത് അരങ്ങേറുന്നു. അതേസമയം, ദലിത് വിഭാഗങ്ങളെ തങ്ങളുടെ അജണ്ടയില്‍ സമന്വയിപ്പിക്കാനുള്ള കൗശലം അവരുടെ സ്വന്തം അജണ്ടയുമായി കൂട്ടിക്കെട്ടിയുള്ളതാണ്.
വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അംബേദ്കര്‍ തന്റെ ജീവിതത്തിലുടനീളം സമരം ചെയ്ത തത്വങ്ങളും മൂല്യങ്ങളും അവമതിക്കുമ്പോഴും ഉപരിതലത്തില്‍ അദ്ദേഹത്തെ പുകഴ്ത്തുകയാണ് സംഘ്പരിപാരം. അംബേദ്കറിന്റെ പേര് ഉപയോഗിച്ച് രാമ രാഷ്ട്രീയത്തിന്റെ ശക്തി വര്‍ധിപ്പിക്കുകയെന്ന മറ്റൊരു മാനം ഇപ്പോള്‍ ഹിന്ദു ദേശീയ രാഷ്ട്രീയത്തിന് കൈവന്നിരിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading

Trending