More
ബല്‍റാമിനെതിരെ അശോകന്‍ ചെരുവിലിന്റെ നേതൃത്വത്തില്‍ സി.പി.എം സൈബര്‍ ആക്രമണം

കോഴിക്കോട്: തൃത്താല എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ വി.ടി ബല്‍റാമിനെതിരെ എഴുത്തുകാരന്‍ അശോകന്‍ ചെരുവിലിന്റെ നേതൃത്വത്തില്‍ സി.പി.എം സൈബര്‍ ആക്രമണം. ബല്‍റാമിനെ മോശമായി ചിത്രീകരിച്ചു കൊണ്ടുള്ള പോസ്റ്റിന് അശോകന്‍ ചെരുവില്‍ ലൈക്ക് അടിച്ചതിനെ തുടര്‍ന്നുള്ള സംഭവ വികാസങ്ങളാണ് സംഘടിത ആക്രമണത്തിലേക്കു നീങ്ങിയത്.
ബല്‍റാമുമായുള്ള വ്യക്തിപരമായ ചാറ്റിങ്ങിനെ ഒരു ഭാഗം മാത്രം എടുത്തുകാണിച്ച്, ബല്‍റാം തന്നെ തെറിവിളിച്ചു എന്ന രീതിയില്‍ അശോകന്‍ ഫേസ്ബുക്കില്‍ കുറിപ്പിടുകയായിരുന്നു. ഇടത് അനുകൂല മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെ ഇത് പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാല്‍, യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതം ബല്‍റാം വിശദീകരിച്ചതോടെ അശോകന്‍ ചെരുവിലിന്റെ കള്ളക്കളി വെളിച്ചത്തായി. എന്നാല്‍, തുടര്‍ന്നും സി.പി.എം സൈബര്‍ അണികള്‍ ബല്‍റാമിനെതിരെ വ്യക്തിഹത്യ നടത്തുകയാണ്.
ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളിലൊന്നിനോടുള്ള പ്രതികരണമായി അയാളെ വിമര്‍ശിച്ചുകൊണ്ട് പോസ്റ്റ് ചെയ്ത കമന്റില്‍ ഒരാള്‍ ബല്‍റാമിനെ ‘നീ’ എന്നും അധിക്ഷേപകരമായ വാക്കുകളും ഉപയോഗിച്ചിരുന്നു. ആ കമന്റ് അശോകന്‍ ചെരുവില്‍ ലൈക്ക് ചെയ്തത് പേഴ്‌സണല്‍ ചാറ്റില്‍ ബല്‍റാം ചോദ്യം ചെയ്തപ്പോഴാണ് അതില്‍ തെറ്റില്ലെന്നും 95 മാര്‍ക്ക് നല്‍കുന്നുവെന്നും അശോകന്‍ ചെരുവില്‍ പറഞ്ഞത്.
ഇതേത്തുടര്‍ന്ന് അശോകന്‍, ‘എ പ്ലസ്’ മാര്‍ക്ക് നല്‍കിയ വാചകങ്ങള്‍ ഉപയോഗിച്ച് ബല്‍റാം അദ്ദേഹത്തെ തന്നെ അഭിസംബോധന ചെയ്ത് ചാറ്റ് അവസാനിപ്പിച്ചു. എന്നാല്‍, ഈ ഭാഗത്തിന്റെ മാത്രം സ്‌ക്രീന്‍ ഷോട്ടുമായി അശോകന്‍ ചെരുവില്‍, ബല്‍റാം തന്നെ അധിക്ഷേപിച്ചെന്ന വിധത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു.
ഇതിനെക്കുറിച്ച് ബല്‍റാം പിന്നീട് വ്യക്തമാക്കി.
‘എന്റെ വാളില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ ഒരാള്‍ വന്ന് ”പുന്നാര മോനേ’, ‘എമ്പോക്കി’ എന്നൊക്കെപ്പറഞ്ഞ് അധിക്ഷേപം നടത്തിയ കമന്റ് ഇദ്ദേഹം ലൈക് ചെയ്തപ്പോള്‍ അതിലെ ഔചിത്യമാണ് ദീര്‍ഘകാലമായി ഫേസ്ബുക്ക് ഫ്രണ്ടായ ഇദ്ദേഹത്തോട് ചാറ്റ് ബോക്‌സില്‍ ചോദിച്ചത്. ലൈക് എന്നത് പൂര്‍ണ്ണ പിന്തുണയാണ് എന്നാണല്ലോ ഫേസ്ബുക്കിലെ സിപിഎമ്മുകാരുടെ വാദം. വ്യക്തിബന്ധം വച്ചുള്ള എന്റെ ചോദ്യത്തിന് ഈ സാംസ്‌ക്കാരിക നായകന്‍ നല്‍കിയ മറുപടിയാണ് ഞാനീ ഇടുന്ന യഥാര്‍ത്ഥ സ്‌ക്രീന്‍ ഷോട്ടില്‍ ഉള്ളത്. ‘നീ’ എന്നതൊഴിച്ചാല്‍ ആ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ പറഞ്ഞതില്‍ ഒരു തെറ്റും ഇല്ലാത്രേ. ആ കമന്റിന് ഇയാള്‍ 95 മാര്‍ക്കും എ പ്ലസ് ഗ്രേഡും നല്‍കുമത്രേ. സാംസ്‌ക്കാരിക നായകന് പരിഹാസം പൊട്ടിയൊലിക്കുകയാണ്”.
നേരത്തെ, ബല്‍റാമിനെ പ്രശംസിച്ച് അശോകന്‍ ചെരുവില്‍ മംഗളം പത്രത്തില്‍ ഒരു ലേഖനം എഴുതിയിരുന്നു. ‘ജനപ്രതിനിധിയുടെ ജാതിയും മതവും’ എന്ന ലേഖനം ശ്രദ്ധയില്‍പെട്ട ബല്‍റാം അദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ എം.എല്‍.എയും യുവ കോണ്‍ഗ്രസ് നേതാക്കളില്‍ പ്രമുഖനുമായ ബല്‍റാമിനെ തരംതാഴ്ത്തുന്നതിനാണ് അശോകന്‍ ചെരുവിലിനെപ്പോലുള്ള സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ ഇപ്പോള്‍ ശ്രമിച്ചുവരുന്നത്. അതിന് സി.പി.എം സൈബര്‍ പോരാളികളും പിന്തുണക്കുന്നു. സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പ്രസിഡണ്ടാണ് അശോകന്‍ ചെരുവില്‍.
കേരള സാഹിത്യ അക്കാദമി അവാര്‍ഡടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള അശോകന്‍ ചെരുവില്‍ മലയാളത്തിലെ മുന്‍നിര എഴുത്തുകാരിലൊരാളാണ്. എന്നാല്‍, ഇദ്ദേഹത്തിന്റെ അന്ധമായ സി.പി.എം പക്ഷപാതിത്വവും ന്യായീകരണവും വിമര്‍ശന വിധേയമാകാറുണ്ട്. കഴിഞ്ഞ ദിവസം ശ്രീനാരായണ ഗുരു ജയന്തി ദിനത്തില്‍ ഗുരുവിനെപ്പറ്റി അശോകന്‍ ചെരുവില്‍ ദേശാഭിമാനിയില്‍ ലേഖനമെഴുതിയിരുന്നു. എന്നാല്‍, പിണറായി വിജയനെ മഹത്വവല്‍ക്കരിക്കാനാണ് ലേഖനത്തിന്റെ സിംഹഭാഗവും അദ്ദേഹം ഉപയോഗപ്പെടുത്തിയത്.
kerala
‘ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല’: സുരേഷ് ഗോപിക്കെതിരെ പരോക്ഷ വിമർശനവുമായി ബിഷപ്പ് യൂഹന്നാൻ മിലിത്തിയോസ്

തൃശൂർ: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ വിമർശനവുമായി ബിഷപ്പ് യൂഹന്നാൻ മിലിത്തിയോസ്. ക്രൈസ്തവർക്കെതിരെ രാജ്യവ്യാപകമായി സംഘ്പരിവാർ ആക്രമണം നടക്കുമ്പോഴും സുരേഷ് ഗോപിയുടെ മൗനത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടാണ് ബിഷപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
”ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല, പൊലീസിൽ അറിയിക്കണോ എന്നാശങ്ക!”- ഓർത്തഡോക്‌സ് സഭ തൃശൂർ മെത്രാപ്പോലീത്ത കൂടിയായ ബിഷപ്പ് യൂഹന്നാൻ മിലിത്തിയോസ് ഫേസ്ബുക്കിൽ കുറിച്ചു.
തൃശൂരിൽ മത്സരിക്കുമ്പോൾ ക്രൈസ്തവരുടെ പിന്തുണ നേടിയെടുക്കാൻ സുരേഷ് ഗോപി വലിയ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായത് സംബന്ധിച്ച് പ്രതികരിക്കാൻ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല. രാജ്യത്തിന്റെ പല ഭാഗത്തും വൈദികർക്കും കന്യാസ്ത്രീകൾക്കും എതിരെ ബജ്‌റംഗ്ദൾ അടക്കമുള്ള സംഘടനകൾ ആക്രമണം നടത്തിയിരുന്നു. ഇതിലും ഒരു ഇടപെടലും നടത്താൻ കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപി തയ്യാറായിട്ടില്ല.
crime
‘പെന്‍ഷന്‍കാശ് നല്‍കിയില്ല’; കോഴിക്കോട് അമ്മയെ കൊന്ന മകന്‍ അറസ്റ്റില്‍

കോഴിക്കോട്: പേരാമ്പ്രയിലെ വയോധികയുടെ മരണത്തിൽ മകനെ അറസ്റ്റ് ചെയ്ത് പൊലീസ്. കൂത്താളി തൈപറമ്പിൽ പത്മാവതി (65)യുടെ മരണത്തിലാണ് മകൻ ലിനീഷ് (47) അറസ്റ്റിലായത്. കഴിഞ്ഞ ചൊവാഴ്ചയായിരുന്നു സംഭവം. വീടിനകത്തു വീണ് പരുക്കേറ്റ നിലയിൽ കണ്ടെത്തിയ പത്മാവതിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മകൻ ലിനീഷ് മർദിച്ചു കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തിയത്. സ്വത്തു തർക്കമാണ് കൊലപാതകത്തിനു കാരണമെന്ന് പൊലീസ് പറയുന്നു.
വീണു പരുക്കു പറ്റിയ നിലയിലാണെന്ന് മകൻ ലിനീഷ് നാട്ടുകാരെ അറിയിച്ചതിനെ തുടർന്നാണ് പത്മാവതിയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചത്. പത്മാവതിയുടെ മുഖത്തും തലയിലും പരുക്കുകൾ കണ്ടതോടെ ആശുപത്രി അധികൃതർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്നതോടെ മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി പോസ്‌റ്റ്‌മോർട്ടം നടത്തി. മദ്യലഹരിയിൽ എത്തുന്ന ഇളയ മകൻ ലിനീഷ് പത്മാവതിയെ നിരന്തരം ദേഹോപദ്രവം ഏൽപ്പിക്കാറുണ്ടെന്ന് നാട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നു. സംസ്‌കാരം കഴിഞ്ഞശേഷം ലിനീഷിനെ ചോദ്യം ചെയ്ത പൊലീസ് പിന്നീട് ഇയാളെ വിട്ടയച്ചിരുന്നു. എന്നാൽ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
kerala
‘ഡോ. ഹാരിസിനെ വേട്ടയാടുന്നത് അങ്ങേയറ്റം മനുഷ്യവിരുദ്ധമായ പ്രവര്‍ത്തി’; രമേശ് ചെന്നിത്തല

സാധാരണക്കാര്‍ക്കുള്ള ചികിത്സാസൗകര്യത്തിന്റെ അപര്യാപ്തത തുറന്നു പറഞ്ഞതിന്റെ പേരില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. ഹാരിസിനെ വേട്ടയാടാന്‍ ഭരണകൂടം ഇറങ്ങിപ്പുറപ്പെടുന്നത് അങ്ങേയറ്റം മനുഷ്യവിരുദ്ധമായ പ്രവര്‍ത്തിയാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. വിമര്‍ശിക്കുന്നവരെയും പൊതുജനങ്ങള്‍ക്കു വേണ്ടി സംസാരിക്കുന്നവരെയും വേട്ടയാടാന്‍ ഫാസിസ്റ്റ്, ഏകാധിപത്യമനസുള്ളവര്‍ക്ക് മാത്രമേ സാധിക്കുകയുള്ളുവെന്നും ഒരു പത്രപ്രവര്‍ത്തകയെന്ന നിലയില്‍ നീതിക്കും മനുഷ്യത്വത്തിനും വേണ്ടി ശബ്ദമുയര്‍ത്തിയ വീണാ ജോര്‍ജ് തന്നെ ഇത്തരമൊരു വേട്ടയ്ക്കു നേതൃത്വം നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സാധാരണക്കാരായ മനുഷ്യര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുന്നത് ഒരു തെറ്റല്ല. അങ്ങനെ ശബ്ദമുയര്‍ത്തുന്നവരെ അംഗീകരിക്കുകയാണ്, അവരെ ചേര്‍ത്തു പിടിക്കുകയാണ് യഥാര്‍ഥ കമ്യൂണിസ്റ്റുകള്‍ ചെയ്യേണ്ടത്. മനുഷ്യനാവണം എന്നു പാടിയതു കൊണ്ടു മാത്രം കാര്യമില്ല. അങ്ങനെ ആവാന്‍ കൂടി ശ്രമിക്കണം. സ്വന്തം സഹപ്രവര്‍ത്തകരെ തന്നെ ഉപയോഗിച്ചാണ് ഡോ. ഹാരിസിനെ കുടുക്കാന്‍ ഭരണകൂടം ശ്രമിക്കുന്നത്. ഭരണകൂടത്തിന്റെ ഇത്തരം ഭീകരതയ്ക്കു വഴങ്ങാതെ ഡോക്ടര്‍മാരുടെ സംഘടനകള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, സ്വന്തം സഹപ്രവര്‍ത്തകന് ഒപ്പം നില്‍ക്കുകയാണ് വേണ്ടത് – അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഒമ്പതു വര്‍ഷത്തെ തുടര്‍ഭരണം സിപിഐഎമ്മിനെ പൂര്‍ണമായും ഫാസിസ്റ്റ് പാര്‍ട്ടിയും ഫാസിസ്റ്റ് ഭരണകൂടവുമാക്കി മാറ്റിയിരിക്കുന്നുവെന്നും എതിര്‍ക്കുന്നവരെ വേട്ടയാടുകയാണ് ഭരണകൂടവും പാര്‍ട്ടിയുമെന്നും അദ്ദേഹം വിമര്‍ശിച്ചു. ഒന്നുകില്‍ പെണ്ണുകേസില്‍, അല്ലെങ്കില്‍ മറ്റെന്തെങ്കിലും കേസില്‍ കുടുക്കി എതിരാളികളുടെ ഭാവി നശിപ്പിക്കുന്ന തരം താണ പ്രവര്‍ത്തനങ്ങളിലാണ് ഇവര്‍ ഏര്‍പ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള ജനത ഇതൊക്കെ കണ്ടുകൊണ്ടിരിക്കുകയാണെന്നത് മറക്കരുതന്നും രമേശ് ചെന്നിത്തല ഓര്‍മിപ്പിച്ചു.
-
kerala2 days ago
ആലപ്പുഴയില്‍ നാലാം ക്ലാസുകാരിയ്ക്ക് നേരെ രണ്ടാനമ്മയുടെ ക്രൂര മര്‍ദ്ദനം; കേസെടുത്ത് പൊലീസ്
-
News3 days ago
‘ആയുധം താഴെ വെച്ചുള്ള സന്ധിസംഭാഷണങ്ങള്ക്കില്ല’; ഇസ്രാഈല്‍ ആക്രമിച്ചാല്‍ നേരിടാന്‍ തയ്യാറെന്ന് ഹിസ്ബുല്ല
-
india2 days ago
തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയുമായി ചേര്‍ന്ന് അട്ടിമറി നടത്തി രാഹുല്‍ ഗാന്ധി
-
kerala3 days ago
അതിതീവ്രമഴ തുടരും; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
-
india3 days ago
ബോംബെ ഹൈക്കോടതി ജഡ്ജിയായി മുന്‍ ബിജെപി വക്താവ്; പ്രതിഷേധിച്ച് പ്രതിപക്ഷം
-
kerala2 days ago
ചേര്‍ത്തല തിരോധാനക്കേസ്; സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്ന് കത്തിക്കരിഞ്ഞ ലേഡീസ് വാച്ച് കണ്ടെത്തി
-
kerala3 days ago
ബിരിയാണി ഇല്ലെന്ന് പറഞ്ഞു; കോഴിക്കോട് ഹോട്ടല്‍ ഉടമയെ യുവാവ് മര്‍ദ്ദിച്ചതായി പരാതി
-
kerala2 days ago
കണ്ണൂര്‍ സര്‍വകലാശാല യൂണിയന് തെരഞ്ഞെടുപ്പ്: കോട്ട പൊളിച്ച് എം.എസ്.എഫ്