Connect with us

Video Stories

സാക്കിര്‍ നായിക്കിനെതിരായ നീക്കം എതിര്‍ക്കപ്പെടണം

Published

on

ബഹു മത പണ്ഡിതനും ഇസ്‌ലാമിക പ്രബോധകനുമായ ഡോ. സാക്കിര്‍ അബ്ദുല്‍ കരീം നായിക് നേതൃത്വം നല്‍കി, മുംബൈ ആസ്ഥാനമായി കാല്‍ നൂറ്റാണ്ടായി പ്രവര്‍ത്തിച്ചുവരുന്ന ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ ഭീകര പ്രവര്‍ത്തന നിരോധന നിയമം (യു.എ.പി.എ) ചുമത്തി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നു. നവംബര്‍ 15 മുതല്‍ അഞ്ചു വര്‍ഷത്തേക്കാണ് നിരോധനം. ബഹു ഭാഷാ പാണ്ഡിത്യമുള്ള ബഹു മത വിശാരദനാണ് ഡോ. സാക്കിര്‍ നായിക് എന്ന് അദ്ദേഹത്തെക്കുറിച്ച് മനസ്സിലാക്കാന്‍ ശ്രമിച്ചവര്‍ക്കൊക്കെ അറിയാം. ഇസ്‌ലാമിനെക്കുറിച്ച് മാത്രമല്ല, ഹിന്ദു, ക്രിസ്ത്യന്‍, ബുദ്ധ, ജൈന മതങ്ങളെക്കുറിച്ചൊക്കെ അദ്ദേഹത്തിന്റെ അറിവും ഓര്‍മശക്തിയും അപാരമാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ പ്രത്യയ ശാസ്ത്രം ദേശീയതക്ക് ഭൂഷണമായി പ്രചരിപ്പിച്ചുവരുന്ന സംഘ പരിവാറിനും ബി.ജെ.പിക്കും ഇത്തരമൊരു പണ്ഡിതന്‍ ഇന്ത്യയില്‍ ജീവിച്ചിരിക്കുന്നുവെന്നത് അഭിമാനകരമാവാത്തത്് സ്വാഭാവികം.

കഴിഞ്ഞ ജൂലൈ മുതല്‍ ഡോ. സാക്കിര്‍ നായിക് സഊദി അറേബ്യയിലാണ്. യാത്ര പോയതിനിടെയാണ് അദ്ദേഹത്തിന്റെ സംഘടനക്കെതിരെ വ്യാപകമായ പ്രചാരണം കേന്ദ്ര അന്വേഷണ ഏജന്‍സികളുടെയും സംഘ്പരിവാരത്തിന്റെയും ഭാഗത്തുനിന്ന് ഉയര്‍ന്നുവന്നത്. ഇതിന് അവര്‍ പറഞ്ഞ കാരണം വളരെ വിചിത്രമായിരുന്നു. ബംഗ്ലാദേശ് ആസ്ഥാനമായ ധാക്കയില്‍ 2016 ജൂലൈ ഒന്നിന് നടന്ന ബോംബ് സ്‌ഫോടനക്കേസിലെ പ്രതികളിലൊരാള്‍ ഡോ. നായിക്കിന്റെ പ്രഭാഷണം കേട്ട് പ്രചോദിതനായെന്നാണ് അത്. ധാക്കയിലെ ഡെയ്‌ലി സ്റ്റാര്‍ പത്രത്തില്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയാണ് ഈ പരാതിക്കടിസ്ഥാനമായി സര്‍ക്കാരും കേന്ദ്ര അന്വേഷണ ഏജന്‍സികളും സ്വീകരിച്ചതെന്നത് വിചിത്രമായിരുന്നു. കേസെടുത്ത ശേഷം ഇന്ത്യയിലെത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന പ്രചാരണം അഴിച്ചുവിട്ടു.

പീസ് ടി.വിയിലൂടെയും നിരന്തരമായ പൊതുപരിപാടികളിലൂടെയും കാസറ്റുകളിലൂടെയും ഓണ്‍ലൈനിലൂടെയുമാണ് ഡോ. സാക്കിര്‍ നായിക്കിനെ ലോകത്താകെ ജനങ്ങള്‍ പരിചയപ്പെടുന്നത്. കേരളത്തില്‍ ഐ.എസിലേക്ക് ചില യുവാക്കള്‍ പോയെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ചിലര്‍ സാക്കിര്‍ നായിക്കിന്റെ പേര് കൂടി വലിച്ചിഴക്കുകയും വാര്‍ത്തക്ക് എരിവും പുളിയും നല്‍കുകയും ചെയ്തു. മലയാളി യുവാക്കള്‍ സാക്കിര്‍ നായിക്കിന്റെ സംഘടനയിലൂടെയാണ് മതം മാറിയതെന്നായിരുന്നു കണ്ടെത്തല്‍. കേരള പൊലീസിലെ ചിലര്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തമായ ചില ദുഷ്ട അജണ്ടകളുണ്ടായിരുന്നുവെന്നതിന്റെ തെളിവായിരുന്നു കേസില്‍ സാക്കിര്‍ നായിക്കിന്റെ സംഘടനയുമായി ബന്ധമുള്ള രണ്ടുപേരെ മുംബൈയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. യഥാര്‍ഥത്തില്‍ ഭരണഘടനയുടെ 15, 25 വകുപ്പുകളുടെ മത വിശ്വാസ സ്വാതന്ത്ര്യം അനുഭവിക്കുക മാത്രമായിരുന്നു പ്രതികള്‍ ചെയ്തത്. മുംബൈയിലെ ഐ.ആര്‍.എഫ് ആസ്ഥാനത്തെത്തുന്നവരില്‍ ഇന്ത്യയിലും ലോകത്തുനിന്നുമുള്ള എല്ലാ മത-ജാതി വിഭാഗങ്ങളുമുണ്ട്. ഇവരില്‍ കര്‍ഷകര്‍, തൊഴിലാളികള്‍ തുടങ്ങി ഉന്നത വിദ്യാഭ്യാസം നേടിയവരെ വരെയും കാണാം. ഇവര്‍ക്ക് ഇസ്‌ലാമിനെക്കുറിച്ച് അറിയാനുള്ള സൗകര്യം ചെയ്തുകൊടുക്കുകയും അവരെ സമാധാനത്തിന്റെ മാര്‍ഗത്തിലേക്ക് ആനയിക്കുകയുമാണ് ഡോ. നായിക് ചെയ്തുവരുന്നത്. ആരെയെങ്കിലും നിര്‍ബന്ധിച്ച് മത പരിവര്‍ത്തനം നടത്തിയതായി ഇതുവരെയും പരാതിയുയര്‍ന്നിട്ടുമില്ല. വേഷത്തിലോ രാഷ്ട്രീയ വിഷയങ്ങളിലോ ഒന്നും ഈ അമ്പത്തൊന്നുകാരന്‍ ഒരു തരത്തിലുള്ള യാഥാസ്ഥികത്വവും കാണിക്കുന്നുമില്ല. കേരളത്തിലും നിരവധി മത പരിപാടികളില്‍ പങ്കെടുക്കുകയുണ്ടായെങ്കിലും അന്നൊന്നും ഇദ്ദേഹത്തിനെതിരെ ഒരു തരത്തിലുള്ള ആരോപണവും ഉയരുകയുണ്ടായിട്ടില്ല. ഇനി അദ്ദേഹത്തിന്റെ പ്രസംഗം കേട്ട ആരെങ്കിലും തീവ്രവാദ പ്രവര്‍ത്തനത്തിനിറങ്ങിയെന്നുപറഞ്ഞാല്‍ ഇക്കാര്യം എവിടെയെങ്കിലും തെളിയിക്കപ്പെടേണ്ടതല്ലേ. ധാക്കയില്‍ ആദ്യം വാര്‍ത്തയെഴുതിയ പത്രം തന്നെ പിന്നീടത് പിന്‍വലിച്ചത് പലരും മറച്ചുവെച്ചു. ജിഹാദ് എന്ന പേരില്‍ നിരപരാധികളെ കൊല്ലുന്നതിനെ ശക്തിയായി എതിര്‍ക്കുന്നയാള്‍ കൂടിയാണ് ഡോ. നായിക്. ഐ.എസിനു പിറകില്‍ ഇസ്‌ലാമിന്റെ ശത്രുക്കളാണെന്നും അദ്ദേഹം പറയുന്നു.

നിരവധി അന്താരാഷ്ട്ര മത സംവാദങ്ങളില്‍ പങ്കെടുക്കുന്ന ഡോ. നായികിന് മത പാണ്ഡിത്യം പരിഗണിച്ച് ലോകത്തെ ഈ രംഗത്തുള്ള ഏറ്റവും വലിയ പുരസ്‌കാരമായ കിങ് ഫൈസല്‍ അവാര്‍ഡ്‌ലഭിച്ചിരുന്നു. ഇതെല്ലാം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഡോ. സാക്കിര്‍ നായിക്കിനെതിരായ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ മുസ്‌ലിം ലീഗടക്കമുള്ള പ്രമുഖ രാഷ്ട്രീയ കക്ഷികളും സംഘടനകളും എതിര്‍ത്തത്. സാക്കിര്‍ നായിക്കിന്റെ എല്ലാ രീതികളെയും വാദങ്ങളെയും അംഗീകരിക്കുന്നു എന്ന് ഇതിനര്‍ഥമില്ല. എന്നാല്‍ ജനാധിപത്യവും ഭരണഘടനയും നിലനില്‍ക്കുന്ന രാജ്യത്തെ ഒരു പൗരനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെങ്കില്‍ അതിന് ഉപോല്‍ബലകമായ തെളിവുകള്‍ ഹാജരാക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിയണം. ന്യൂനപക്ഷ മത വിഭാഗത്തില്‍പെട്ടവര്‍ക്കും ദലിതര്‍ക്കുമെതിരെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന കൊലപാതകങ്ങളെക്കുറിച്ചും അതിക്രമങ്ങളെക്കുറിച്ചുമുള്ള വാര്‍ത്തകള്‍ വ്യാപകമായി പുറത്തുവരുന്ന സമയത്ത് സര്‍ക്കാരിന്റെ ഉദ്ദേശ്യ ശുദ്ധി സംശയത്തിലിരിക്കെ വിശേഷിച്ചും. കേന്ദ്രം കള്ളപ്പണക്കാര്‍ക്കെതിരെ നോട്ട് നിരോധനം നടപ്പാക്കിവരുന്ന ഘട്ടത്തിലാണ് ഈ നിരോധനമെന്നതും സര്‍ക്കാരിന്റെ കുബുദ്ധി വെളിവാക്കുന്നതാണ്. നാവിന്റെ നീളവും അധികാരത്തിന്റെ മുഷ്‌കും കൊണ്ട് ഇന്ത്യന്‍ മതേതര ബോധത്തിനുനേരെ കുതിര കയറിക്കൊണ്ടിരിക്കുന്ന, ഡോ. നായിക്കിനെ കൊല്ലുന്നവര്‍ക്ക് 50 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച സാധ്വി പ്രാഞ്ചിയും അവരുടെ വിശ്വഹിന്ദു പരിഷത്തുമൊന്നും നിരോധിത പട്ടികയിലില്ല. എന്നാല്‍ നീതി ന്യായ കോടതിക്ക് ഇക്കാര്യത്തില്‍ അനീതി നടന്നിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അത് ഭരണഘടനാപരമായി ഒഴിവാക്കിക്കൊടുക്കാന്‍ കഴിയും. ചാരിറ്റബിള്‍ ട്രസ്റ്റ് നിയമമനുസരിച്ച് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന എന്ന നിലയില്‍ രാജ്യത്തേക്ക് വരുന്ന വിദേശ സംഭാവനകള്‍ സ്വീകരിക്കാന്‍ ഐ.ആര്‍.എഫിന് കഴിഞ്ഞിരിക്കും. ഇതിനെ തടയുകയായിരുന്നു ആദ്യ ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. കേന്ദ്ര സര്‍ക്കാരിന്റെ വിദേശ കറന്‍സി റെഗുലേഷന്‍ നിയമ പ്രകാരമാണ് ഇത് നിയന്ത്രിക്കപ്പെടുന്നതെന്നിരിക്കെ നിരോധനം എന്തിനായിരുന്നുവെന്നതും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. എന്‍.ജി.ഒകള്‍ക്കുള്ള വിദേശ സംഭാവനകള്‍ നിരോധിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ രണ്ടുവര്‍ഷം മുമ്പ് ഇറക്കിയ ഉത്തരവ് ചില സംഘടനകളുടെ കാര്യത്തില്‍ പിന്‍വലിക്കുകയും ചിലവ നിലനിര്‍ത്തുകയും ചെയ്തിരുന്നു.

ന്യൂനപക്ഷം എന്നത് ലോകത്ത് ഏതു സമൂഹത്തിനിടയിലെയും യാഥാര്‍ഥ്യമാണ്. ഇവര്‍ക്കുവേണ്ടി ഇന്ത്യന്‍ ഭരണഘടനയില്‍ തന്നെ പ്രത്യേക പരിരക്ഷ ഏര്‍പെടുത്തിയിരിക്കുന്നത് ദീര്‍ഘ ദൃഷ്ടികളായ ദേശീയ നേതാക്കളുടെ ശ്രമഫലമായിരുന്നു. രാജ്യം ഹിന്ദുത്വ ദേശീയതയിലും ഹിന്ദു രാഷ്ട്രത്തിലും അധിഷ്ഠിതമായിരിക്കണമെന്ന് വാദിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല. എന്നാല്‍ നൂറ്റാണ്ടുകളുടെ മതേതര പാരമ്പര്യമുള്ളൊരു രാജ്യത്തെ സംബന്ധിച്ച് ഇത്തരം ന്യൂനപക്ഷ വിരുദ്ധ നടപടികള്‍ രാജ്യത്തിന്റെ ഭാവിക്ക് ഭൂഷണമാകില്ലെന്ന് മാത്രം ഓര്‍മിപ്പിക്കട്ടെ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending