kerala

ലോകായുക്ത ഭേദഗതിയെ ഇപ്പോഴും എതിര്‍ക്കുന്നെന്ന് സിപിഐ;തുറന്നടിച്ച് കാനം രാജേന്ദ്രന്‍

By Test User

February 07, 2022

ലോകായുക്ത ഭേദഗതിയെ ഇപ്പോഴും എതിര്‍ക്കുന്നതായി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എന്ത് അടിയന്തര സാഹചര്യമെന്ന് ഇപ്പോഴും വ്യക്തമല്ല. ഇക്കാര്യത്തില്‍ മുന്നണിയില്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ല കാനം രാജേന്ദ്രന്‍ കുറ്റപ്പെടുത്തി.

അഭിപ്രായ സമന്വയം ഉണ്ടാക്കി മാത്രമേ മുന്നണിക്കു മുന്നോട്ടുപോകാന്‍ ആകൂ. ഗവര്‍ണര്‍ക്ക് ബോധ്യമുള്ളത് കൊണ്ടാണ് അദ്ദേഹം ലോകായുക്ത നിയമഭേദഗതിയില്‍ ഒപ്പ് വെച്ചത്. വിയോജിപ്പുള്ളവര്‍ക്ക് അറിയിക്കാന്‍ ഇനിയും അവസരമുണ്ട് കാനം വ്യക്തമാക്കി.

സില്‍വര്‍ലൈന്‍ വിഷയം എന്നപോലെ തുടക്കം മുതലേ ലോകായുക്തയിലും സിപിഐ എടുത്ത നിലപാട് ശ്രദ്ധേയമായിരുന്നു. ജനങ്ങളെ ദ്രോഹിക്കുന്ന പദ്ധതിയുടെ ആവശ്യമില്ലെന്നായിരുന്നു സില്‍വര്‍ലൈന്‍ വിഷയത്തില്‍ കാനത്തിന്റെ നിലപാട്. ലോകായുക്ത നിയമഭേദഗതി ആവശ്യമില്ല എന്നും കാനം രാജേന്ദ്രന്‍ തുടക്കംമുതലേ പറഞ്ഞിരുന്നു.

അതേസമയം ഇന്ന് രാവിലെയോടയാണ് ലോകായുക്ത ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിട്ടത്. അഴിമതി കേസില്‍ മന്ത്രിമാര്‍ മാറിനില്‍ക്കണമെന്ന് ലോകായുക്ത വിധിച്ചാല്‍ തള്ളാനുള്ള അധികാരം സര്‍ക്കാറിന് നല്‍കുന്നതാണ് പ്രധാന ഭേദഗതി. വിദേശത്തുനിന്ന് കഴിഞ്ഞദിവസം എത്തിയ മുഖ്യമന്ത്രി ഇതിനെക്കുറിച്ച് സംസാരിക്കാന്‍ ഗവര്‍ണറെ നേരിട്ട് പോയി കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് ഗവര്‍ണര്‍ ഒപ്പു വെച്ചിരിക്കുന്നത്.