Article
ആത്മവിശ്വാസവും സ്തിഷ്‌ക പ്രക്ഷാളനവും

പ്രൊഫ. പി.കെ.കെ തങ്ങള്‍
തലച്ചോറിന്റെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനക്ഷമതയിലും രീതിയിലും അളവിലുമുള്ള വൈജാത്യമാണ് മനുഷ്യനെ ഇതര ജീവജാലങ്ങളില്‍നിന്നും വ്യതിരിക്തനാക്കുന്നത്. പേശീബലം എത്ര തന്നെയുണ്ടെങ്കിലും മനോബലമില്ലെങ്കില്‍ പേശികള്‍ വെറും അഴകുമാത്രമാണ്. മനസ്സില്‍ തോന്നുന്നതെന്തും പ്രവര്‍ത്തിക്കുകയെന്നതും മനുഷ്യന് ഭൂഷണമല്ല; പ്രായോഗികവുമല്ല. അനുയോജ്യമായത്മാത്രം ഏറ്റെടുത്ത് നിര്‍വഹിക്കാനും അല്ലാത്തതില്‍നിന്ന് വിട്ടുനില്‍ക്കാനുമുള്ള കണിശമായ നിര്‍ദ്ദേശം സദാസമയവും മനുഷ്യന് നല്‍കിക്കൊണ്ടിരിക്കുന്നത് ‘തെരഞ്ഞെടുപ്പിന്റെയും പ്രയോഗവത്കരണത്തിന്റെയും’ ആസ്ഥാനമായ തലച്ചോറാണ്.
നമുക്ക് അളന്ന് തിട്ടപ്പെടുത്താനാവാത്തവിധം ലഘുവായ സമയ അളവില്‍ കാര്യങ്ങള്‍ അപഗ്രഥിച്ച് നിയന്ത്രിക്കാനുള്ള സംവിധാനം തലച്ചോറിലാണ് അടങ്ങിയിരിക്കുന്നത്. മനസ്സില്‍ എത്ര ആഗ്രഹിച്ചാലും നടപ്പില്‍ വരാന്‍ മുന്‍പന്തിയില്‍ വേണ്ടത് തലച്ചോറാണ്. പദാര്‍ത്ഥപരമായ ഭാരം ചുമക്കലും (ചുമടെടുപ്പ്), ധൈഷണികമായ ഭാരം ചുമക്കലും (പഠനം, നിരീക്ഷണ പരീക്ഷണങ്ങള്‍ ആതിയായവ) വ്യത്യസ്തങ്ങളാണ്. പദാര്‍ത്ഥപരമായ ഭാരം ചുമക്കലിന് പിന്തുണയുമായി എപ്പോഴും കൂടെയുണ്ടായിരിക്കേണ്ടത് ധൈഷണികമായ പിന്തുണയാണ്. ഭാരം കയറ്റിയ കഴുത വണ്ടിച്ചക്രം നിരത്തിലെ കുഴിയില്‍ വീണപ്പോള്‍, വണ്ടി വഴിയിലിട്ട് ദൈവസഹായം കാത്ത് മാറിയിരുന്ന വണ്ടിക്കാരന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട ഹെര്‍ക്കുലീസ് എന്ന, ശക്തിയുടെ പ്രതീകം വണ്ടി തള്ളിക്കയറ്റി വണ്ടിക്കാരനെ ഉപദേശിച്ചതിങ്ങനെയായിരുന്നു: ‘സ്വയം സഹായിക്കാന്‍ സന്നദ്ധരാവുന്നവരെയാണ് ദൈവം സഹായിക്കുക.’ സ്വയം പ്രവര്‍ത്തനത്തിനും മുന്നേറ്റത്തിനും മനസുകൊണ്ട് സന്നദ്ധനാവുമ്പോള്‍ അതു പ്രയോഗവത്കരിക്കാനുതകുന്ന യുക്തി തലച്ചോര്‍ നല്‍കിക്കൊണ്ടേയിരിക്കും.
ചെറിയ തോതിലുള്ള മാര്‍ഗതടസങ്ങളൊന്നും അത്തരം കരുത്തുള്ള മനുഷ്യര്‍ക്ക് വിഘാതമായിവരില്ല. അങ്ങിനെ പ്രവര്‍ത്തികള്‍ ചെയ്തു മുന്നേറാനുള്ള മാനസികമായ കരുത്തിനെയാണ് ‘ആത്മവിശ്വാസം’ (കോണ്‍ഫിഡന്‍സ്) എന്ന് വിളിക്കുന്നത്. അത്തരം കരുത്തിന്റെ പ്രയോഗവത്കരണത്തെ പിന്നില്‍ നിലകൊണ്ട് നിര്‍വഹിക്കപ്പെടുന്ന അതികഠിനമായ, നിരന്തരവും സൂക്ഷ്മവുമായ നിയന്ത്രണപ്രക്രിയയെയാണ് നൂതന പ്രയോഗത്തില്‍ മസ്തിഷ്‌ക പ്രക്ഷാളനം (ബ്രെയിന്‍ സ്റ്റോമിങ്) എന്നു പറയുന്നത്. ചുരുക്കത്തില്‍ ഒരു വ്യക്തി കര്‍മ്മകുശലനായിത്തീരണമെങ്കില്‍ ഈ രണ്ടു അടിസ്ഥാന ഘടകങ്ങളുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം കൂടിയേ തീരു. ഉപയോഗപ്പെടാത്ത മനസ്സ് വെറും മാംസപിണ്ഡമായിരിക്കും, തലച്ചോര്‍ ചവറും.
പ്രപഞ്ചത്തിലെ ഏറ്റവും ഒടുവില്‍ രൂപകൊണ്ട ജീവി മനുഷ്യനാണല്ലോ. ഇതിന്റെ പിന്നില്‍ സ്രഷ്ടാവ് ലക്ഷ്യമിട്ടത് മറ്റു ജീവജാലങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു പദവി മനുഷ്യന് കല്‍പിച്ചുനല്‍കുകയെന്നതാണ്. അവന് അവന്റെ ജീവിത മുന്നേറ്റത്തില്‍ പ്രപഞ്ചം സര്‍വസജ്ജമായിരിക്കണം എന്ന അതിവിശാലമായ കാഴ്ചപ്പാട്. എന്നാല്‍ ആ പദവി പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടുകൊണ്ട് തന്നെയാണോ മനുഷ്യന്‍ അവനില്‍ നിക്ഷിപ്തമായിട്ടുള്ള സിദ്ധികള്‍ ഉപയോഗപ്പെടുത്തുന്നത്? ചുറ്റുപാടുമുള്ള പ്രകൃതിവിഭവങ്ങള്‍ ഉപയോഗപ്പെടുത്തി മനുഷ്യനെ കവച്ചുവെക്കാവുന്ന കമ്പ്യൂട്ടര്‍ റോബോട്ട് സംവിധാനങ്ങളും അധുനാധുന പരിഷ്‌കാരങ്ങളോടെ വിപണിയില്‍ ലഭ്യമാക്കുമ്പോഴും അങ്ങിനെ സാങ്കേതിക മുന്നേറ്റത്തില്‍ മികവ് അവകാശപ്പെടുമ്പോഴും മനുഷ്യന്‍ എന്തുമാത്രം ദുര്‍ബലനാണെന്നോ അവന്റെ കഴിവുകള്‍ക്ക് എന്തെല്ലാം പരിമിതികളുണ്ടെന്നോ അവന്‍ ചിന്തിക്കുന്നുണ്ടോ? മനുഷ്യനെ നിസ്സാരനും ദുര്‍ബലനുമാക്കി ചിത്രീകരിച്ചു നിരാശപ്പെടുത്തി തളര്‍ത്താന്‍വേണ്ടി പറയുന്നതല്ല. മറിച്ച് സ്വയം നിലപാടുകളെയും പ്രവര്‍ത്തനരീതികളെയുംകുറിച്ച് സ്വയം വിലയിരുത്തല്‍ നടത്തി ക്രമപ്പെടുത്താന്‍ പ്രപഞ്ചനാഥന്‍ മനുഷ്യനെ ഉണര്‍ത്തുന്നുണ്ട്. അവയിലേറ്റവും പ്രധാനപ്പെട്ടത്, മനുഷ്യന്‍ അവന്റെ ഉണ്‍മയെയും ഉയിരിനെയും അവന്റെ ശാരീരികഘടനയെയും വംശതുടര്‍ച്ചയെയും കഴിഞ്ഞുപോയ മനുഷ്യകുലങ്ങളുടെ അവസ്ഥയെക്കുറിച്ചുമൊന്നും ചിന്തിക്കുന്നില്ലേ എന്നുള്ളതാണ്. അതില്‍ തന്നെ ഏറ്റവും പ്രഥമമായി നമുക്ക് ചിന്തിക്കാനാവുന്നത് മനുഷ്യന്റെ ശാരീരിക ഘടനയെക്കുറിച്ചാണ്. ആലങ്കാരികമായിട്ടാണ് പലപ്പോഴും നാം പ്രയോഗിക്കാറുള്ളതെങ്കിലും ‘രണ്ടുകാലില്‍ തലയയുര്‍ത്തി നില്‍ക്കുന്നവനല്ലേ’ മനുഷ്യന്‍.
എന്നുവെച്ചാല്‍ സ്രഷ്ടാവൊഴിച്ച് മറ്റാരുടെയും മുന്നില്‍ മുട്ടുമടക്കാത്തവനും തല കുനിക്കാത്തവനുമാണ് മനുഷ്യന്‍ എന്നര്‍ത്ഥം. അപ്രകാരം മറ്റു ജീവജാലങ്ങള്‍ക്കെല്ലാം ഉപരിയായ സര്‍ഗസിദ്ധികളും മനുഷ്യന്മാത്രം. കണ്ടതു കണ്ടു, കേട്ടതു കേട്ടു എന്നല്ലാതെ അതിനപ്പുറത്തേക്കെന്തെങ്കിലും ചിന്തിച്ചു മെനഞ്ഞെടുത്ത് പ്രവര്‍ത്തിച്ച് നേട്ടമുണ്ടാക്കാനുള്ള കഴിവ് ഇതര ജീവജാലങ്ങള്‍ക്കുണ്ടോ? കൊടുമുടികളും ആഴക്കടലുകളും തമ്മിലുള്ള അന്തരം ഇല്ലാതാക്കി അവിടങ്ങളിലെല്ലാം ചിന്നിച്ചിതറിക്കിടക്കുന്ന മുത്തും പവിഴവും രത്‌നങ്ങളും മറ്റു അമൂല്യനിധികളും സ്വായത്തമാക്കാന്‍ മനുഷ്യന് കഴിയുന്നു. അന്യഗ്രഹങ്ങളില്‍പോലും സ്വന്തം സാന്നിധ്യമറിയിക്കാന്‍ മനുഷ്യന് കഴിഞ്ഞല്ലേ? ഇനിയും ആ മുന്നേറ്റം ഏതുവരെ എത്തിക്കൂടാ. എന്തിനേറെ, ഏറ്റവും ലളിതമായ ഒരു ഉദാഹരണം- അതായത് വീട്ടുവളപ്പിലെ കൂറ്റന്‍ മാവിലെ മാമ്പഴം, പ്ലാവിലെ ചക്ക മുതല്‍ ഫലങ്ങളേതും നാം ഞൊടിയിടയില്‍ നാമിരിക്കുന്നേടത്തെത്തിക്കുന്നു. നമ്മുടെ മനസ്സിലെ നിര്‍ണ്ണയവും വഴികളും മാത്രം മതി അതു സാധിപ്പിക്കാന്‍. എന്നാല്‍ ചക്കയും മാങ്ങയും പഴുത്തു കണ്ടാല്‍ ഹഠാതാകൃഷ്ടരാവുന്ന അണ്ണാനും കിളികള്‍ക്കുമെല്ലാം ആ ഫലങ്ങള്‍ പ്രാപ്യമാവണമെങ്കില്‍ സ്വന്തം ഉടലോടെ ആ ഫലങ്ങളുടെ സവിധത്തില്‍ ചെന്നെത്തുകയേ നിര്‍വാഹമുള്ളൂ. കടലില്‍ സുലഭമായ മത്സ്യസമ്പത്ത് മനുഷ്യന്‍ കൈക്കലാക്കികൊണ്ടു പോകുന്നതിനിടയില്‍ തട്ടിപ്പറിച്ചു കിട്ടിയെങ്കില്‍ മാത്രമേ കാക്കക്കും പൂച്ചക്കുമെല്ലാം ഭക്ഷണമാവുന്നുള്ളൂ. അതിനേക്കാളെല്ലാം അത്ഭുതകരമായി, നാമില്ലാതെതന്നെ നമ്മുടെ സാന്നിധ്യം ലോകത്തിന്റെ ഏതു കോണിലുമെത്തിക്കാനും കൃത്യനിര്‍വഹണത്തിനുമുള്ള കഴിവും മനുഷ്യന്‍ ആര്‍ജ്ജിച്ചില്ലേ? ആത്മവിശ്വാസത്തിലടിയുറച്ചവിധം തലച്ചോര്‍ സൂക്ഷ്മമായി ഉപയോഗിക്കുന്ന രീതി മനുഷ്യന് മാത്രമുള്ളതിനായതിനാലാണ് അത്യത്ഭുതകരമായി തോന്നുന്ന ഏതു നേട്ടവും കൈവരിക്കാന്‍ മനുഷ്യന് കഴിയുന്നത്. അതേസമയം ഇതിനെല്ലാം ഒരു മറുവശുവുമുണ്ട്.
‘മനുഷ്യന്‍ നന്നാവാന്‍ തീരുമാനിച്ചാല്‍ അതിന് ദൈവദൂതന്മാരെ (മലക്കുകള്‍) ക്കാള്‍ നന്നാവാനും അധഃപതിക്കുകയാണെങ്കില്‍ പിശാചിനേക്കാള്‍ തരംതാഴാനും കഴിയുമെന്ന്’ പ്രവാചകപാഠമുണ്ട്. അറിഞ്ഞുകൊണ്ട് തെറ്റുചെയ്യുന്ന, അരുതാത്തത് പ്രവര്‍ത്തിക്കുന്ന ഒരേയൊരു ജീവിയേ പ്രപഞ്ചത്തിലുള്ളൂ, അത് മനുഷ്യനാണ്. സത്യം കണ്ടാലും കേട്ടാലും അറിഞ്ഞാലും അനുഭവിച്ചാലും മുഖംതിരിച്ചുകളയുന്ന സ്വഭാവം മനുഷ്യനിലേയുള്ളൂ. ശരിയും തെറ്റും നല്ലതും ചീത്തയും തിരിച്ചറിയാനുള്ള സര്‍ഗശേഷിയും ദൂതന്മാര്‍ മുഖേനയുള്ള മാര്‍ഗദര്‍ശനങ്ങളുമെല്ലാം മനുഷ്യന് വേണ്ടുവോളം നല്‍കപ്പെട്ടിട്ടുണ്ട്. അവ തിരിച്ചറിഞ്ഞ് തെരഞ്ഞെടുക്കാനുള്ള സൂക്ഷ്മമായ ഉപാധികളായ കണ്ണും കാതും ഹൃദയവും തലച്ചോറുമെല്ലാം സവിശേഷ കഴിവുകളോടെ നല്‍കപ്പെട്ടിട്ടുമുണ്ട്. ഒരു ആട്ടിന്‍കൂട്ടം വഴിതെറ്റി യാത്ര ചെയ്താല്‍ അവയെ നമുക്ക് കുറ്റപ്പെടുത്താനാവുമോ? അങ്ങിനെയാണോ മനുഷ്യക്കൂട്ടം? നേര്‍വഴി തിരിച്ചറിയാനുള്ള എല്ലാ ഉപാധികളും അവനിലും ചുറ്റിലുമായി നല്‍കപ്പെട്ടിട്ടില്ലേ? മനസ്സും തലച്ചോറും മനുഷ്യന് അലങ്കാരമായി നല്‍കപ്പെട്ടിട്ടുള്ളതല്ല. മറിച്ച് അവ വേണ്ടവിധം ഉപയോഗപ്പെടുത്തി സുരക്ഷിതനാവുകയാണ് വേണ്ടത്. എന്നാല്‍ തിരക്കുകളിലൊന്നിലും കാണാത്ത പ്രത്യേകമായ ഒരു സ്വഭാവം മനുഷ്യനില്‍ മാത്രമായി കണ്ടുവരുന്നുണ്ട്; അതാണ് അഹങ്കാരമെന്നുള്ളത്. അത് ഒടുവിലായി ചെന്നെത്തുക സത്യനിഷേധത്തിലും കുറ്റകൃത്യങ്ങളിലുമായിരിക്കും.
അതുകൊണ്ട് വിനയാന്വിതരായി ബുദ്ധിയും മനസ്സും വേണ്ടവിധം ഉപയോഗപ്പെടുത്തി, അഹങ്കാരത്തിനടിമപ്പെടാതെ ജീവിക്കുക എന്ന സുരക്ഷിതമാര്‍ഗമാണ് ഏതൊരു സത്യാന്വേഷിയും തെരഞ്ഞെടുക്കേണ്ടത്. ഒരു വാളെന്ന പോലെ ഉപയോഗിക്കുന്തോറുമാണ് മനുഷ്യന്റെ ബുദ്ധിയും മനസ്സും തിളക്കവും മൂര്‍ച്ചയുള്ളതുമായിത്തീരുക. ഉപയോഗിച്ച് മിനുസപ്പെട്ട് മൂര്‍ച്ചയോടെ നിലനിര്‍ത്തിയെങ്കില്‍ മാത്രമേ ഇവ രണ്ടിന്റെയും ഉദ്ദിഷ്ടഫലം ലഭ്യമാവൂ- തലച്ചോറിലെ കൊടുങ്കാറ്റിനനുസൃതമായിരിക്കും വിഷയങ്ങളുടെ ഫലസിദ്ധി. ഉറച്ച തീരുമാനങ്ങള്‍ വരേണ്ടത് മനസ്സില്‍ നിന്നാണ്, അതും മൂര്‍ച്ചയേറിയ തീരുമാനങ്ങള്‍. അഴകൊഴമ്പന്‍ മനസ്സുകള്‍ക്ക് കൃത്യമായ ഫലസിദ്ധിയുണ്ടാക്കുക അസാധ്യമായിരിക്കും.

വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ മറവില്‍ ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ നിന്ന് അറബി, മഹല്‍ ഭാഷകള്‍ ഒഴിവാക്കാനുള്ള നീക്കവുമായി ദ്വീപ് ഭരണകൂടം രംഗത്തെത്തിയിരിക്കുകയാണ്. പുതിയ അധ്യയന വര്‍ഷം കേരള സിലബസും സി.ബി.എസ്.ഇ സിലബസും പിന്തുടരുന്ന സ്‌കൂളു കളില്‍ ദേശീയ വിദ്യാഭ്യാസ നയം നിര്‍ദ്ദേശിക്കുന്ന ത്രിഭാഷാ നയം നടപ്പിലാക്കാന്‍ ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയരക്ടര്‍ പത്മകുമാര്‍ റാം ത്രിപാഠിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഇതുപ്രകാരം മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ മാത്രമായിരിക്കും ഇനിമുതല്‍ ദ്വീപിലെ സ്‌കൂളുകളില്‍ പഠിപ്പിക്കപ്പെടുക. അതോടെ അറബിയും മിനിക്കോയ് ദ്വീപ് നിവാസികള്‍ക്ക് അവരുടെ തനതുഭാഷയായ മഹലും പഠിക്കാനുള്ള അവസരമാണ് നഷ്ടമാകുക.
ലക്ഷദ്വീപില്‍ ലിപിയുള്ള ഏക ഭാഷയാണ് മഹല്‍. മിനിക്കോയ് ദ്വീപില്‍ ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയാണ് മഹല്‍ ഭാഷ ഒരു വിഷയമായി പഠിപ്പിക്കുന്നത്. ഈ അധ്യയന വര്‍ഷം മുതല്‍ മാതൃഭാഷ/തദ്ദേശീയ ഭാഷ എന്ന നിലയ്ക്ക് മലയാള ഭാഷയും അതോടൊപ്പം ഹിന്ദി, ഇംഗ്ലീഷ് ഭാഷകളുമാണ് ഇനി സ്‌കൂളുകളില്‍ പഠിപ്പിക്കുകയെന്ന് കഴിഞ്ഞ മാസം ഇറക്കിയ ഉത്തരവില്‍ വിദ്യാഭ്യാസ ഡയരക്ടര്‍ വ്യക്തമാക്കിയിരുന്നു. മാതൃഭാഷ/ തദ്ദേശീയ ഭാഷ എന്ന നിലയില്‍ മലയാളത്തിനാണ് മുന്തിയ പരിഗണന നല്‍കുന്നതെന്നായിരുന്നു ഉത്തരവിലെ വിശദീകരണം. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന്റെറെ ഭാഗമായാണ് അറബിക്, മഹല്‍ ഭാഷകളിലെ പഠനം ഒഴിവാക്കുന്നതെന്ന് അധികൃതര്‍ ന്യായീകരിക്കുന്നുണ്ടെങ്കിലും അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ നടപ്പാക്കിക്കൊണ്ടരിക്കുന്ന ദ്വീപിന്റെ സംസ്‌കാരം തകര്‍ക്കുന്ന നടപടികളുടെ തുടര്‍ച്ചയായി മാത്രമേ പുതിയ നീക്കത്തെയും കാണാന്‍ സാധിക്കൂ. ദ്വീപിലെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തില്‍ മാംസാഹാരം നിരോധിക്കാനുള്ള ഭരണകൂട നീക്കം നേരത്തെ സുപ്രിംകോടതി ഇടക്കാല ഉത്തരവിലൂടെ തടഞ്ഞിരുന്നു.
2020 ലെ കേന്ദ്ര വിദ്യാഭ്യാസ നയം ഏതുവിധേനയും നടപ്പിലാക്കാനുള്ള കിണഞ്ഞ പരിശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഒരുവെടിക്ക് ഒന്നിലധികം പക്ഷികള്‍ എന്ന കണക്കെ തീര്‍ത്തും രാഷ്ട്രീയ ലക്ഷ്യങ്ങളോടുകൂടിയുള്ള നീക്കങ്ങളാണ് സര്‍ക്കാര്‍ ഇതുവഴി വിഭാവനം ചെയ്യുന്നത്. ഫെഡറല്‍ സംവിധാനത്തെ നോക്കുകുത്തിയാക്കി എല്ലാം കേന്ദ്രത്തിന്റെ പരിധിയില്‍കൊണ്ടുവരികയെന്ന മോദി സര്‍ക്കാറിന്റെ പ്രഖ്യാപിത നയം വിദ്യാഭ്യാസ മേഖലയിലും നടപ്പില്‍ വരുത്തുകയെന്നതാണ് അതില്‍ പ്രധാനം. സംഘ്പരിവാറിന്റെ ആശയങ്ങളെ പുതുതലമുറയില്‍ സന്നിവേശിപ്പിക്കാനും രാജ്യത്തിന്റെ ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും കടക്കല്‍ ആശയപരമായി കത്തിവെക്കാനും ഇതു വഴി എളുപ്പത്തില്‍ സാധിക്കുമെന്ന് അവര്‍ കണക്കുകൂട്ടുന്നു.
നിലവില്‍ കേന്ദ്രത്തിനു കീഴിലുള്ള സി.ബി.എസ്.ഇ സംവിധാനത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ചരിത്രത്തിന്റെ വക്രീകരണവും വസ്തുതകളുടെ വളച്ചൊടിക്കലുമെല്ലാം രാജ്യത്തിന്റെ എല്ലാകോണുകളിലും നിമിഷ നേരം കൊണ്ട് വ്യാപിപ്പിക്കാന്‍ ഇതിലും മികച്ചൊരു മാര്‍ഗമില്ലെന്നത് സംഘ്പരിവാറിന്റെ ഗവേഷണ ഫലമായിട്ടു വേണം വിലയിരുത്താന്‍. ഈ നീക്കങ്ങളുടെ പരീക്ഷണശാലയായി ലക്ഷദ്വീപ് മാറിയിരിക്കുകയാണ്. സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസ ഫണ്ടിന് ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കണമെന്ന നിബന്ധന വെച്ചാല്‍ രാഷ്ട്രീയമായി അഭിപ്രായവെത്യാസങ്ങളുള്ള സംസ്ഥാനങ്ങളില്‍ പോലും വിദ്യാഭ്യാസ രംഗത്തെ തങ്ങളുടെ അജണ്ടകള്‍ നിഷ്പ്രയാസം നിവര്‍ത്തിക്കാമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. ത്രിഭാഷാ പദ്ധതി നടപ്പാക്കുന്നതിലൂടെ പ്രാദേശിക ഭാഷകളെ ക്ഷീണിപ്പിക്കാനും ഹിന്ദി അടിച്ചല്‍പ്പിക്കാനും അതുവഴി സംസ്ഥാനങ്ങളെ രാഷ്ട്രീയമായി അടുപ്പിക്കാനും കഴിയുമെന്നുള്ളതും അവര്‍ ലക്ഷ്യംവെക്കുന്നു.
എന്നാല്‍ കേന്ദ്ര സര്‍ക്കാറിന്റെ താല്‍പര്യങ്ങള്‍ ആഗ്രഹിച്ചതുപോലെ നടപ്പില്‍ വരുത്തുന്നതിന് രാഷ്ട്രീയമായും നിയമപരമായും കടമ്പകള്‍ ഏറെയുണ്ടെന്നതിന്റെ തെളിവുകള്‍ നിരന്തരമായി പ്രകടമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പരമോന്നത നീതിപീഠം ഇക്കാര്യത്തില്‍ നടത്തിയിട്ടുള്ള വിധിപ്രസ്താവം ഇതിന്റെ ഉദാഹരണമാണ്. കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പാക്കാന്‍ വിസമ്മതിക്കുന്ന ബി.ജെ.പി ഇതര സര്‍ക്കാറുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് അതിന് നിര്‍ബന്ധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി തള്ളുക മാത്രമല്ല പ്രസ്തുത നയത്തെക്കുറിച്ച് ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ സുപ്രീംകോടതി നടത്തുകയുമുണ്ടായി.
വിദ്യാഭ്യാസ നയം നടപ്പിലാക്കാന്‍ ഒരു സംസ്ഥാനത്തെയും നിര്‍ബന്ധിക്കാനാവില്ലെന്നും ഭരണഘടനയുടെ ഖണ്ഡിക 32 ന്റെ പരിധിയില്‍ ഈ അപേക്ഷ വരില്ലെന്നും പൗരാവകാശങ്ങള്‍ ഹിനിക്കുന്ന ഒന്നും ഇക്കാര്യത്തില്‍ ഇല്ലെന്നുമാണ് കോടതി വ്യക്തമാക്കിയിരുന്നത്. തമിഴ്നാട് പോലെയുള്ള സംസ്ഥാനങ്ങള്‍ തീര്‍ത്ത ശക്തമായ പ്രതിരോധമാണ് സര്‍ക്കാറിനുള്ള രാഷ്ട്രീയതിരിച്ചടി. വിദ്യാഭ്യാസ നയം നടപ്പിലാക്കിയെലേ പണം തരൂ എന്നാണെങ്കില്‍ കേന്ദ്രത്തിന്റെ ആ രണ്ടായിരംകോടി വേണ്ടെന്നാണ് അവര്‍ നിലപാടെടുത്തത്. വിദ്യാഭ്യാസം കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും സംയുക്ത അധികാര പരിതിയിലാണ് വരുന്നതെന്നിരിക്കെ സംസ്ഥാനങ്ങളുടെ മേല്‍ നിയമം അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രത്തിന് കഴിയില്ലെന്നതും മോദി സര്‍ക്കാറിന് തിരിച്ചടിയാണ്. വിദ്യാഭ്യാസ നയങ്ങളും മുന്‍ ഗണനകളും നിര്‍ണയിക്കാന്‍ അവകാശമില്ലെങ്കില്‍ പിന്നെന്തിനാണ് സംസ്ഥാനങ്ങള്‍ സ്‌കൂളുകളും കോളജുകളും നടത്തുന്നതെന്ന ചോദ്യവും പ്രസക്തമായി നിലകൊള്ളുന്നുണ്ട്.

വിഴിഞ്ഞം തുറമുഖത്തുനിന്നു പുറപ്പെട്ട ചരക്കുകപ്പല്‍ കൊച്ചി പുറങ്കടലില്‍ മുങ്ങിയത് തീരമേഖലയേയും സംസ്ഥാനത്തെ ഒന്നടങ്കവും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. കൊച്ചിയിലേക്കു വന്ന എം.എ സ്.സി എല്‍.സ 3 എന്ന ലൈബീരിയന്‍ കപ്പലായിരുന്നു തീരത്തു നിന്നു 38 നോട്ടിക്കല്‍ മൈല്‍ (70.3 കിലോമീറ്റര്‍) തെക്കു പടിഞ്ഞാറായി ചെരിഞ്ഞത്. കണ്ടെയ്നറുകളില്‍ അപകടകരമായ രാസവസ്തുക്കളുള്ള ഇന്ധനമടക്കം ഉണ്ടാകാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാനിര്‍ദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരില്‍ 21 പേരെ ആദ്യഘട്ടത്തിലും, മുങ്ങുമെന്നുറപ്പായതോടെ കപ്പിത്താന്‍ ഉള്‍പ്പെടെ മൂന്നുപേരെ പിന്നീടും രക്ഷപ്പെടുത്തിയിരുന്നതിനാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. കൊളംബോ, തൂത്തുക്കുടി, വിഴിഞ്ഞം, കൊച്ചി, പനമ്പൂര്‍ തുറമുഖങ്ങളെ ബന്ധിപ്പിച്ചു ചരക്കു കടത്തുന്ന കപ്പലില്‍ റഷ്യന്‍ പൗരനായ ക്യാപ്റ്റനും 20 ഫിലിപ്പീന്‍സ് സ്വദേശികളും യുക്രെയ്‌നില്‍ നിന്നുള്ള 2 പേരും ഒരു ജോര്‍ജിയന്‍ സ്വദേശിയുമാണുണ്ടായിരുന്നത്.
കപ്പല്‍ച്ചേതം മൂലം 700 – 1,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം. ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനിയായ എം.എസ്.സിയുടെ (മെഡിറ്ററേ നിയന്‍ ഷിപ്പിങ് കമ്പനി) കണ്ടെയ്നര്‍ ഫീഡറില്‍ ഏകദേശം 600 കോടി രൂപയിലേറെ മൂല്യമുള്ള വിവിധ ഇനംചര ക്കുകളാണ് 550 കണ്ടെയ്നറുകളില്‍ നിറച്ചിരുന്നത്. ഇവയ്ക്കു പുറമേ, ഒഴിഞ്ഞ 73 കണ്ടെയ്നറുകളുമുണ്ടായിരുന്നു. ഒട്ടേറെ കണ്ടെയ്നറുകളിലായി ഏകദേശം 25 ടണ്‍ അസംസ്‌കൃത കശുവണ്ടി കപ്പലിലുണ്ടായിരുന്നുവെന്നാണു സൂചന. കാല്‍സ്യം കാര്‍ബൈഡ് ഉള്‍പ്പെടെയുള്ള രാസ വസ്തുക്കളുമുണ്ടായിരുന്നു. കപ്പലിന് ഇന്‍ഷുറന്‍സ് ഉള്ളതിനാല്‍ നഷ്ടപരിഹാരത്തുക ലഭിക്കും. എന്നാല്‍, ചരക്കിന്റെ കാര്യത്തില്‍ ഈ ഉറപ്പില്ല. മിക്കവാറും അസംസ്‌കൃത വസ്തുക്കള്‍ (റോ മെറ്റീരിയല്‍സ്) ഇന്‍ഷുറന്‍സ് ഇല്ലാതെയാണ് അയയ്ക്കുന്നതെന്നാണു സൂചന. സിമന്റും അസംസ്‌കൃത ഭക്ഷ്യവസ്തുക്കളുമൊക്കെ എല്ലാ വ്യാപാരികളും ഇന്‍ഷുര്‍ ചെയ്യണമെന്നില്ല. ചെലവു കൂടുമെന്നതിനാലാണ് അസംസ്‌കൃത വസ്തുക്കള്‍ ഇന്‍ഷുര്‍ ചെയ്യാതെ അയയ്ക്കുന്നത്. ഇന്‍ഷുറന്‍സ് ബാധ്യത കൂടി വരുമ്പോള്‍ അന്തിമ ഉല്‍പന്നനാലാണ് അസംസ്‌കൃത വസ്തുക്കള്‍ ഇന്‍ഷുര്‍ ചെയ്യാതെ അയയ്ക്കുന്നത്. ഇന്‍ഷുറന്‍സ് ബാധ്യത കൂടി വരുമ്പോള്‍ അന്തിമ ഉല്‍പന്നങ്ങള്‍ (ഫിനിഷ്ഡ് പ്രോഡക്ട്‌സ്) ഇന്‍ഷുര്‍ ചെയ്തതായാണ് അയക്കാറ്.
സാമ്പത്തിക നഷ്ടത്തേക്കാള്‍ ഈ ദുരന്തം മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളാണ് ഏറ്റവും ഭീതിതവും നഷ്ടങ്ങള്‍ കണക്കാക്കാന്‍ കഴിയാത്തതും. 13 ഹാനികരമായ വസ്തുക്കളടങ്ങിയ കണ്ടെയ്നറുകളും 12 കാല്‍ഷ്യം കാര്‍ബൈഡ് കണ്ടെയ്നറുകളും അടക്കം 643 കണ്ടയ്നറുകളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇതില്‍ വെള്ളത്തോട് ചേര്‍ന്നാല്‍ തീ പിടിക്കുന്ന കാല്‍ഷ്യം കാര്‍ബൈഡിന്റെ സാന്നിധ്യം കൂടുതല്‍ അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. കപ്പല്‍ മുങ്ങിയിടത്തു നിന്ന് മൂന്നു കിലോമീറ്ററോളം എണ്ണ പടര്‍ന്നിട്ടുള്ളതായാണ് കണക്കാക്കുന്നത്. കോസ്റ്റ്ഗാര്‍ഡിന്റെ സക്ഷം, വിക്രം, സമര്‍ഥ് എന്നീ മൂന്ന് കപ്പലുകള്‍ ഉപയോഗിച്ച് എണ്ണ പടരുന്നത് തടയാന്‍ സാധിച്ചത് ആശ്വാസകരമാണ്. ഇന്‍ഫ്രാറെഡ് ക്യാമറയുടെ സഹായത്തോടെ എണ്ണ പടര്‍ന്നിട്ടുള്ളത് കണ്ടെത്തുകയും അവയെ നശിപ്പിച്ചു കളയുന്ന ‘ഓയില്‍ സ്പില്‍ ഡിസ്‌പേഴ്സന്റ’ ഡ്രോണിയര്‍ വിമാനം ഉപയോഗിച്ച് കലര്‍ത്തുകയുമാണ് ചെയ്യുന്നത്. 60 മണിക്കൂറോളം നടന്ന ഈ പ്രവൃത്തി ഏറെക്കുറെ വിജയകരമായിത്തീര്‍ന്നിട്ടുണ്ട്.
ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ തീരങ്ങളില്‍ കണ്ടെയ്നറുകള്‍ അടിഞ്ഞിട്ടുണ്ട്. പ്ലാസ്റ്റിക് അടക്കമുള്ള വസ്തുക്കളാണ് ഇവയിലുണ്ടായിരുന്നത്. നൂറു ക്കണക്കിന് കണ്ടെയ്നറുകള്‍ കടലിലൂടെ ഒഴുകിനടക്കുന്ന ത് ഗുരുതരമായ സുരക്ഷാപ്രശ്നമാണ് സൃഷ്ടിക്കുന്നത്. മറ്റു കപ്പലുകളുടെ പ്രൊപ്പല്ലറുകള്‍ ഇതിലിടിച്ചാല്‍ വലിയ അപകടമുണ്ടാകും. തീരപ്രദേശങ്ങളിലെ പലഭാഗത്തും പ്ലാസ്റ്റിക്ക് അടക്കമുള്ള വസ്തുക്കള്‍ തീരത്തടിയുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ടെങ്കിലും തീര നിവാസികളുടെ സുരക്ഷ മുന്‍നിര്‍ത്തി ശക്തമായ നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങേണ്ടതുണ്ട്. മത്സ്യത്തൊഴിലാളികളുടെ ആശങ്കയും ഏറ്റവും ഗൗരവതരമായ വിഷയമാണ്. ഏതാനും ദിവസങ്ങള്‍ക്കകം സംസ്ഥാനം ട്രോളിങ് നിരോധനത്തിലേക്ക് നീങ്ങാനിരിക്കെയാണ് ഇടിത്തീപോലെ ഈ ദുരന്തം കടലിന്റെ മക്കളുടെ മേല്‍ വന്നുപതിച്ചിരിക്കുന്നത്. തെക്കന്‍ ജില്ലകളില്‍ പലയിടങ്ങളിലും മത്സ്യബന്ധനത്തിന് നിയന്ത്രണങ്ങള്‍ വന്നതിന് പുറമെ ശാരീരകമായ പ്രശ്നങ്ങളെക്കുറിച്ചുള്ള ഭയവും ഇവരെ അലട്ടുകയാണ്. അതിനിടെ കപ്പല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യങ്ങള്‍ കഴിക്കെരുതെന്നുള്ള വ്യാപകമായ പ്രചരണങ്ങളും മത്സ്യമേഖലക്ക് ഇരുട്ടടിയായിത്തീര്‍ന്നിട്ടുണ്ട്. നിലവില്‍ ഔദ്യോഗികമായ ഒരു നിര്‍ദ്ദേശവുമില്ലാതിരിക്കെയാണ് തെറ്റിദ്ധാരണ പരത്തുന്ന ഈ പ്രചരണം. ഇക്കാര്യത്തിലും സര്‍ക്കാറിന്‍രെ ഇടപെടല്‍ അനിവാര്യമാണ്.

ഇക്കഴിഞ്ഞ ഞായറാഴ്ച്ച അഗ്‌നിപടര്‍ത്തിയ ഭീതിയിലായിരുന്നു. ഹൈദരാബാദിലെ ചാര്‍മിനാറിനടുത്തുള്ള ഗുല്‍സാര്‍ ഹൗസിലുണ്ടായ അഗ്‌നിയുടെ താണ്ഡവത്തില്‍ 17 ജീവനുകളാണ് പൊലിഞ്ഞു പോയതെങ്കില്‍ കോഴിക്കോട്ടുണ്ടായത് കോടികളുടെ നഷ്ടമാണ്. നഗര മധ്യത്തില്‍, ഏറ്റവും ജനത്തിരക്കേറിയ മൊഫ്യൂസല്‍ ബസ് സ്റ്റാന്റില്‍ ആറുമണിക്കൂറോളം അഗ്‌നി സംഹാരതാണ്ഡവമാടിയപ്പോള്‍ 30 കോടിയോളം രൂപയാണ് ചാമ്പലായിപ്പോയത്.
കോഴിക്കോട് ജില്ലയിലെയും സമീപ പ്രദേശങ്ങളിലേയും 25 ഫയര്‍ യൂണിറ്റുകളും കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ പാന്താര്‍ ഫയര്‍ എഞ്ചി നും ഉള്‍പ്പെടെ മണിക്കൂറുകള്‍ കഠിനാധ്വാനം ചെയ്തതാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പുതിയ ബസ് ബസ്സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സിലെ കാലിക്കറ്റ് ടെക്‌സ്‌റ്റൈല്‍സ് എന്ന മൊത്ത വസ്ത്ര വ്യാപാര സ്ഥാപനം പൂര്‍ണമായി കത്തി നശിച്ചിട്ടുണ്ട്. തൊട്ടടുത്ത റീട്ടെയില്‍ വസ്ത്ര വ്യാപാര സ്ഥാ പനത്തിലേക്കും തീ പടര്‍ന്നു. സ്റ്റാന്റിന്റെ താഴെ നിലയിലെ പടിഞ്ഞാറ് ഭാഗത്തെ കടകളും വെള്ളം നനഞ്ഞും മറ്റും നശിച്ചു. തീ സമീപത്തെ പല കടകളിലേക്കും പടരുകയുണ്ടായി. പുതിയ സ്റ്റാന്റ്, മാവൂര്‍ റോഡ് പ്രദേശമാകെ ആളുകളെ ഒഴിപ്പിച്ചാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ആളാപയമുണ്ടായില്ല എന്നതുമാത്രമാണ് ആശ്വാസത്തിനുള്ള ഏക വക.
യു.എന്നിന്റെ സാഹിത്യ പദവി ഉള്‍പ്പെടെ അസൂയാവഹമായ അംഗീകാരങ്ങളും വിശേഷണങ്ങളുമുള്ള നഗരമാണ് കോഴിക്കോട്. എന്നാലിപ്പോള്‍ തീപിടിത്തങ്ങളുടെ നഗരം എന്ന കോഴിക്കോട്ടുകാര്‍ ഒരിക്കലും ആഗ്രഹിക്കാത്ത ഒരു വിശേഷണം കൂടി ഈ നഗരത്തിന് വന്നു ചേര്‍ന്നിരിക്കുകയാണ്. കേവലം പതിനെട്ടുവര്‍ഷങ്ങള്‍ക്കിടയില്‍ പത്തു വലിയ അഗ്‌നിബാധകളാണ് നഗരത്തിലുണ്ടായത്. 2007 ല്‍ മിഠായിത്തെരുവിലെ പടക്കക്കടയിലുണ്ടായ തീപിടിത്തം നാടിനെ ഒന്നടങ്കം നടുക്കിക്കളഞ്ഞിരുന്നു. ആറുപേര്‍ സംഭവ സ്ഥലത്തുവെച്ചു മരണപ്പെടുകയും അമ്പതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അമ്പതിലധികം കടകളാണ് അഗ്‌നിക്കിരയായത്. പത്തു വര്‍ഷങ്ങള്‍ക്കുശേഷം 2017 ല്‍ കോടികളുടെ നഷ്ടം സംഭവിക്കുകയും ചെയ്തു. ഈ മാസം ആദ്യത്തില്‍ മൂന്നു ദിവസത്തെ ഇടവേളയില്‍ രണ്ടുതവണയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പുകയും പൊട്ടിത്തെറിയുമുണ്ടായത്.
എന്തുകൊണ്ട് കോഴിക്കോട് നഗരം അടിക്കടി അഗ്‌നിബാധക്കിരയാകുന്നുവെന്ന ചോദ്യത്തിനുള്ള ഒന്നാമത്തെ ഉത്തരം നഗരം ഭരിക്കുന്ന കോര്‍പറേഷന്റെ പിടിപ്പുകേടെന്ന് നിസംശയം വിലയിരുത്താന്‍ സാധിക്കും. അഴമിതിയുടെയും സ്വജനപക്ഷപാതത്തിന്റെയും വിളയാട്ടത്തിലൂടെ അനധികൃത നിര്‍മാണങ്ങളുടെ പറുദീസയായി നഗരം മാറിയിരിക്കുകയാണ്. സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ കാര്യത്തിലും, മറ്റു കെട്ടിടങ്ങള്‍ക്കുള്ള അനുമതിയിയുടെ കാര്യത്തിലുമെല്ലാം കോര്‍പറേഷന്‍ ഒരുപോലെ കണ്ണടക്കുക യാണ്. പാര്‍ട്ടി നേതൃത്വവും ഉദ്യോഗസ്ഥലോബിയും ചേര്‍ന്നുള്ള മാഫിയ കൂട്ടുകെട്ടിലൂടെയുള്ള നീക്കുപോക്കുക ളില്‍ ഔദ്യോഗിക സംവിധാനങ്ങളെല്ലാം നോക്കുകുത്തികളായി മാറിയ സാഹചര്യം ഇവിടെ പരസ്യമായ രഹസ്യമാണ്. പാര്‍ട്ടിക്കാര്‍ക്കും പണക്കാര്‍ക്കും എന്തുമാകാമെന്നതിനുള്ള തെളിവായി നഗരത്തില്‍ പലനിര്‍മിതികളും അഹങ്കാരത്തോടെ തലയുയര്‍ത്തി നില്‍ക്കുകയാണ്. ഇന്നലെ അഗ്‌നിക്കിരയായ മൊഫ്യൂസല്‍ ബസ്സ്റ്റാന്റിലെ കെട്ടിടം തന്നെ ഈ നിയമലംഘനത്തിന്റെ നിദര്‍ശനമാണ്. കെട്ടിടത്തില്‍ സുരക്ഷാ സംവിധാനങ്ങളുടെ അഭാവത്തെക്കുറിച്ച് ഫയര്‍ ആന്റ് സേഫ്റ്റി വിഭാഗം നാലുവര്‍ഷങ്ങള്‍ക്കു മുമ്പ് കോര്‍പറേഷനെ അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ ഒ രു നടപടിയും സ്വീകരിച്ചിരുന്നില്ല. മാത്രമല്ല, കെട്ടിടത്തില്‍ നടന്നിട്ടുള്ളത് അശാസ്ത്രീയവും അനധികൃതവുമായ നിര്‍മാണത്തിന്റെ കൂമ്പാരം തന്നെയാണ്.
കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍ പ്രധാന കവാടങ്ങളല്ലാതെ ഒരു പഴുതുമില്ലാത്തതിനാല്‍ അഗ്‌നിശമന സേനക്ക് അകത്തേക്ക് കടക്കാനോ ത്വരിത ഗതിയില്‍ തീയണക്കാനോ സാധിക്കാതിരുന്നതാണ് നഷ്ടക്കണക്കുകള്‍ ഇങ്ങനെ വര്‍ധിക്കാന്‍ കാരണമായത്. ഔദ്യോഗിക സംവിധാനങ്ങളുടെ എല്ലാ ദൗര്‍ബല്യവും ഈ അഗ്‌നിബാധയില്‍ പ്രകടമായിരുന്നു.
നഗര മധ്യത്തിലെ ഒരു കെട്ടിടമാണ് ആറുമണിക്കൂറോളം ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയാതെ നിന്നു കത്തിയത് എന്നിരിക്കെ അപകടങ്ങളെയും അത്യാഹിതങ്ങളെയും പ്രതിരോധിക്കാന്‍ എന്തുസംവിധാനങ്ങളാണ് നമ്മുടെ ഭരണകൂടത്തിന്റെ കൈവശമുള്ളതെന്ന ചോദ്യമാണ് ഉയരുന്നത്. അ വധിദിനത്തില്‍ ഏറെ കടകളും അടഞ്ഞു കിടന്നതിനാല്‍ ആളപായമുണ്ടായില്ലെന്ന് സമാധാനിക്കുമ്പോഴും നീണ്ട കെട്ടിടം അപ്പാടെ തീ വിഴുങ്ങുമ്പോഴും മണിക്കൂറുകള്‍ ഒന്നും ചെയ്യാനാവാതെ അന്തംവിട്ട് നില്‍ക്കുകയായിരുന്നു അധിക്യതര്‍.
നഗരത്തിലും പരിസരപ്രദേശങ്ങളിലും നിരന്തരം തീപിടുത്തമുണ്ടായിട്ടും നഗരത്തിനകത്തുള്ള ഫയര്‍ സ്‌റ്റേഷന്‍ ഇതുവരെ പുനസ്ഥാപിക്കാത്തതുള്‍പ്പെടെ ആവര്‍ത്തിക്കുന്ന ദുരന്തങ്ങളില്‍ നിന്നും ഒന്നും പഠിക്കാന്‍ ഭരണകൂടം തയ്യാറാവുന്നില്ല. അടിക്കടിയുണ്ടാകുന്ന ദുരന്തങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് നിയമത്തിന്റെയും നീതിയുടെയും പാതയിലൂടെ സഞ്ചരിച്ച് നാടിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കോര്‍പറേഷന്‍ ഭരണകൂടം തയാറാകേണ്ടതുണ്ട്.
-
kerala6 hours ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
kerala2 days ago
മലപ്പുറത്തെക്കുറിച്ച് നിരന്തരം വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ എ.വിജയരാഘവന് എല്‍ഡിഎഫ് നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയത് ബോധപൂര്‍വ്വം: വിഡി സതീശന്
-
kerala24 hours ago
ബലി പെരുന്നാള്‍; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
-
kerala3 days ago
കനത്ത മഴ: പൂമല ഡാം ഷട്ടറുകള്‍ തുറക്കും
-
kerala3 days ago
കൂട്ടയിടി; അപകട കാരണം ഡ്രൈവര്‍ ഉറങ്ങിയത്
-
kerala3 days ago
അടൂര്‍ ബൈപ്പാസില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; നാലുപേര്‍ക്ക് പരിക്ക്
-
india2 days ago
വെടിനിര്‍ത്തലിന് മുമ്പ് പാകിസ്ഥാന്റെ 6 യുദ്ധവിമാനങ്ങളും 2 നിരീക്ഷണ വിമാനങ്ങളും തകര്‍ത്തു
-
kerala2 days ago
പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതി; പശ്ചാത്തലം അറിയാതെ പങ്കെടുപ്പിച്ചതില്‍ മാപ്പ് ചോദിച്ച് സംഘാടകര്‍