Connect with us

Article

ആത്മവിശ്വാസവും സ്തിഷ്‌ക പ്രക്ഷാളനവും

Published

on

 

പ്രൊഫ. പി.കെ.കെ തങ്ങള്‍

 

തലച്ചോറിന്റെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനക്ഷമതയിലും രീതിയിലും അളവിലുമുള്ള വൈജാത്യമാണ് മനുഷ്യനെ ഇതര ജീവജാലങ്ങളില്‍നിന്നും വ്യതിരിക്തനാക്കുന്നത്. പേശീബലം എത്ര തന്നെയുണ്ടെങ്കിലും മനോബലമില്ലെങ്കില്‍ പേശികള്‍ വെറും അഴകുമാത്രമാണ്. മനസ്സില്‍ തോന്നുന്നതെന്തും പ്രവര്‍ത്തിക്കുകയെന്നതും മനുഷ്യന് ഭൂഷണമല്ല; പ്രായോഗികവുമല്ല. അനുയോജ്യമായത്മാത്രം ഏറ്റെടുത്ത് നിര്‍വഹിക്കാനും അല്ലാത്തതില്‍നിന്ന് വിട്ടുനില്‍ക്കാനുമുള്ള കണിശമായ നിര്‍ദ്ദേശം സദാസമയവും മനുഷ്യന് നല്‍കിക്കൊണ്ടിരിക്കുന്നത് ‘തെരഞ്ഞെടുപ്പിന്റെയും പ്രയോഗവത്കരണത്തിന്റെയും’ ആസ്ഥാനമായ തലച്ചോറാണ്.

നമുക്ക് അളന്ന് തിട്ടപ്പെടുത്താനാവാത്തവിധം ലഘുവായ സമയ അളവില്‍ കാര്യങ്ങള്‍ അപഗ്രഥിച്ച് നിയന്ത്രിക്കാനുള്ള സംവിധാനം തലച്ചോറിലാണ് അടങ്ങിയിരിക്കുന്നത്. മനസ്സില്‍ എത്ര ആഗ്രഹിച്ചാലും നടപ്പില്‍ വരാന്‍ മുന്‍പന്തിയില്‍ വേണ്ടത് തലച്ചോറാണ്. പദാര്‍ത്ഥപരമായ ഭാരം ചുമക്കലും (ചുമടെടുപ്പ്), ധൈഷണികമായ ഭാരം ചുമക്കലും (പഠനം, നിരീക്ഷണ പരീക്ഷണങ്ങള്‍ ആതിയായവ) വ്യത്യസ്തങ്ങളാണ്. പദാര്‍ത്ഥപരമായ ഭാരം ചുമക്കലിന് പിന്തുണയുമായി എപ്പോഴും കൂടെയുണ്ടായിരിക്കേണ്ടത് ധൈഷണികമായ പിന്തുണയാണ്. ഭാരം കയറ്റിയ കഴുത വണ്ടിച്ചക്രം നിരത്തിലെ കുഴിയില്‍ വീണപ്പോള്‍, വണ്ടി വഴിയിലിട്ട് ദൈവസഹായം കാത്ത് മാറിയിരുന്ന വണ്ടിക്കാരന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട ഹെര്‍ക്കുലീസ് എന്ന, ശക്തിയുടെ പ്രതീകം വണ്ടി തള്ളിക്കയറ്റി വണ്ടിക്കാരനെ ഉപദേശിച്ചതിങ്ങനെയായിരുന്നു: ‘സ്വയം സഹായിക്കാന്‍ സന്നദ്ധരാവുന്നവരെയാണ് ദൈവം സഹായിക്കുക.’ സ്വയം പ്രവര്‍ത്തനത്തിനും മുന്നേറ്റത്തിനും മനസുകൊണ്ട് സന്നദ്ധനാവുമ്പോള്‍ അതു പ്രയോഗവത്കരിക്കാനുതകുന്ന യുക്തി തലച്ചോര്‍ നല്‍കിക്കൊണ്ടേയിരിക്കും.

ചെറിയ തോതിലുള്ള മാര്‍ഗതടസങ്ങളൊന്നും അത്തരം കരുത്തുള്ള മനുഷ്യര്‍ക്ക് വിഘാതമായിവരില്ല. അങ്ങിനെ പ്രവര്‍ത്തികള്‍ ചെയ്തു മുന്നേറാനുള്ള മാനസികമായ കരുത്തിനെയാണ് ‘ആത്മവിശ്വാസം’ (കോണ്‍ഫിഡന്‍സ്) എന്ന് വിളിക്കുന്നത്. അത്തരം കരുത്തിന്റെ പ്രയോഗവത്കരണത്തെ പിന്നില്‍ നിലകൊണ്ട് നിര്‍വഹിക്കപ്പെടുന്ന അതികഠിനമായ, നിരന്തരവും സൂക്ഷ്മവുമായ നിയന്ത്രണപ്രക്രിയയെയാണ് നൂതന പ്രയോഗത്തില്‍ മസ്തിഷ്‌ക പ്രക്ഷാളനം (ബ്രെയിന്‍ സ്റ്റോമിങ്) എന്നു പറയുന്നത്. ചുരുക്കത്തില്‍ ഒരു വ്യക്തി കര്‍മ്മകുശലനായിത്തീരണമെങ്കില്‍ ഈ രണ്ടു അടിസ്ഥാന ഘടകങ്ങളുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം കൂടിയേ തീരു. ഉപയോഗപ്പെടാത്ത മനസ്സ് വെറും മാംസപിണ്ഡമായിരിക്കും, തലച്ചോര്‍ ചവറും.

പ്രപഞ്ചത്തിലെ ഏറ്റവും ഒടുവില്‍ രൂപകൊണ്ട ജീവി മനുഷ്യനാണല്ലോ. ഇതിന്റെ പിന്നില്‍ സ്രഷ്ടാവ് ലക്ഷ്യമിട്ടത് മറ്റു ജീവജാലങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു പദവി മനുഷ്യന് കല്‍പിച്ചുനല്‍കുകയെന്നതാണ്. അവന് അവന്റെ ജീവിത മുന്നേറ്റത്തില്‍ പ്രപഞ്ചം സര്‍വസജ്ജമായിരിക്കണം എന്ന അതിവിശാലമായ കാഴ്ചപ്പാട്. എന്നാല്‍ ആ പദവി പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടുകൊണ്ട് തന്നെയാണോ മനുഷ്യന്‍ അവനില്‍ നിക്ഷിപ്തമായിട്ടുള്ള സിദ്ധികള്‍ ഉപയോഗപ്പെടുത്തുന്നത്? ചുറ്റുപാടുമുള്ള പ്രകൃതിവിഭവങ്ങള്‍ ഉപയോഗപ്പെടുത്തി മനുഷ്യനെ കവച്ചുവെക്കാവുന്ന കമ്പ്യൂട്ടര്‍ റോബോട്ട് സംവിധാനങ്ങളും അധുനാധുന പരിഷ്‌കാരങ്ങളോടെ വിപണിയില്‍ ലഭ്യമാക്കുമ്പോഴും അങ്ങിനെ സാങ്കേതിക മുന്നേറ്റത്തില്‍ മികവ് അവകാശപ്പെടുമ്പോഴും മനുഷ്യന്‍ എന്തുമാത്രം ദുര്‍ബലനാണെന്നോ അവന്റെ കഴിവുകള്‍ക്ക് എന്തെല്ലാം പരിമിതികളുണ്ടെന്നോ അവന്‍ ചിന്തിക്കുന്നുണ്ടോ? മനുഷ്യനെ നിസ്സാരനും ദുര്‍ബലനുമാക്കി ചിത്രീകരിച്ചു നിരാശപ്പെടുത്തി തളര്‍ത്താന്‍വേണ്ടി പറയുന്നതല്ല. മറിച്ച് സ്വയം നിലപാടുകളെയും പ്രവര്‍ത്തനരീതികളെയുംകുറിച്ച് സ്വയം വിലയിരുത്തല്‍ നടത്തി ക്രമപ്പെടുത്താന്‍ പ്രപഞ്ചനാഥന്‍ മനുഷ്യനെ ഉണര്‍ത്തുന്നുണ്ട്. അവയിലേറ്റവും പ്രധാനപ്പെട്ടത്, മനുഷ്യന്‍ അവന്റെ ഉണ്‍മയെയും ഉയിരിനെയും അവന്റെ ശാരീരികഘടനയെയും വംശതുടര്‍ച്ചയെയും കഴിഞ്ഞുപോയ മനുഷ്യകുലങ്ങളുടെ അവസ്ഥയെക്കുറിച്ചുമൊന്നും ചിന്തിക്കുന്നില്ലേ എന്നുള്ളതാണ്. അതില്‍ തന്നെ ഏറ്റവും പ്രഥമമായി നമുക്ക് ചിന്തിക്കാനാവുന്നത് മനുഷ്യന്റെ ശാരീരിക ഘടനയെക്കുറിച്ചാണ്. ആലങ്കാരികമായിട്ടാണ് പലപ്പോഴും നാം പ്രയോഗിക്കാറുള്ളതെങ്കിലും ‘രണ്ടുകാലില്‍ തലയയുര്‍ത്തി നില്‍ക്കുന്നവനല്ലേ’ മനുഷ്യന്‍.

എന്നുവെച്ചാല്‍ സ്രഷ്ടാവൊഴിച്ച് മറ്റാരുടെയും മുന്നില്‍ മുട്ടുമടക്കാത്തവനും തല കുനിക്കാത്തവനുമാണ് മനുഷ്യന്‍ എന്നര്‍ത്ഥം. അപ്രകാരം മറ്റു ജീവജാലങ്ങള്‍ക്കെല്ലാം ഉപരിയായ സര്‍ഗസിദ്ധികളും മനുഷ്യന്മാത്രം. കണ്ടതു കണ്ടു, കേട്ടതു കേട്ടു എന്നല്ലാതെ അതിനപ്പുറത്തേക്കെന്തെങ്കിലും ചിന്തിച്ചു മെനഞ്ഞെടുത്ത് പ്രവര്‍ത്തിച്ച് നേട്ടമുണ്ടാക്കാനുള്ള കഴിവ് ഇതര ജീവജാലങ്ങള്‍ക്കുണ്ടോ? കൊടുമുടികളും ആഴക്കടലുകളും തമ്മിലുള്ള അന്തരം ഇല്ലാതാക്കി അവിടങ്ങളിലെല്ലാം ചിന്നിച്ചിതറിക്കിടക്കുന്ന മുത്തും പവിഴവും രത്‌നങ്ങളും മറ്റു അമൂല്യനിധികളും സ്വായത്തമാക്കാന്‍ മനുഷ്യന് കഴിയുന്നു. അന്യഗ്രഹങ്ങളില്‍പോലും സ്വന്തം സാന്നിധ്യമറിയിക്കാന്‍ മനുഷ്യന് കഴിഞ്ഞല്ലേ? ഇനിയും ആ മുന്നേറ്റം ഏതുവരെ എത്തിക്കൂടാ. എന്തിനേറെ, ഏറ്റവും ലളിതമായ ഒരു ഉദാഹരണം- അതായത് വീട്ടുവളപ്പിലെ കൂറ്റന്‍ മാവിലെ മാമ്പഴം, പ്ലാവിലെ ചക്ക മുതല്‍ ഫലങ്ങളേതും നാം ഞൊടിയിടയില്‍ നാമിരിക്കുന്നേടത്തെത്തിക്കുന്നു. നമ്മുടെ മനസ്സിലെ നിര്‍ണ്ണയവും വഴികളും മാത്രം മതി അതു സാധിപ്പിക്കാന്‍. എന്നാല്‍ ചക്കയും മാങ്ങയും പഴുത്തു കണ്ടാല്‍ ഹഠാതാകൃഷ്ടരാവുന്ന അണ്ണാനും കിളികള്‍ക്കുമെല്ലാം ആ ഫലങ്ങള്‍ പ്രാപ്യമാവണമെങ്കില്‍ സ്വന്തം ഉടലോടെ ആ ഫലങ്ങളുടെ സവിധത്തില്‍ ചെന്നെത്തുകയേ നിര്‍വാഹമുള്ളൂ. കടലില്‍ സുലഭമായ മത്സ്യസമ്പത്ത് മനുഷ്യന്‍ കൈക്കലാക്കികൊണ്ടു പോകുന്നതിനിടയില്‍ തട്ടിപ്പറിച്ചു കിട്ടിയെങ്കില്‍ മാത്രമേ കാക്കക്കും പൂച്ചക്കുമെല്ലാം ഭക്ഷണമാവുന്നുള്ളൂ. അതിനേക്കാളെല്ലാം അത്ഭുതകരമായി, നാമില്ലാതെതന്നെ നമ്മുടെ സാന്നിധ്യം ലോകത്തിന്റെ ഏതു കോണിലുമെത്തിക്കാനും കൃത്യനിര്‍വഹണത്തിനുമുള്ള കഴിവും മനുഷ്യന്‍ ആര്‍ജ്ജിച്ചില്ലേ? ആത്മവിശ്വാസത്തിലടിയുറച്ചവിധം തലച്ചോര്‍ സൂക്ഷ്മമായി ഉപയോഗിക്കുന്ന രീതി മനുഷ്യന് മാത്രമുള്ളതിനായതിനാലാണ് അത്യത്ഭുതകരമായി തോന്നുന്ന ഏതു നേട്ടവും കൈവരിക്കാന്‍ മനുഷ്യന് കഴിയുന്നത്. അതേസമയം ഇതിനെല്ലാം ഒരു മറുവശുവുമുണ്ട്.

‘മനുഷ്യന്‍ നന്നാവാന്‍ തീരുമാനിച്ചാല്‍ അതിന് ദൈവദൂതന്മാരെ (മലക്കുകള്‍) ക്കാള്‍ നന്നാവാനും അധഃപതിക്കുകയാണെങ്കില്‍ പിശാചിനേക്കാള്‍ തരംതാഴാനും കഴിയുമെന്ന്’ പ്രവാചകപാഠമുണ്ട്. അറിഞ്ഞുകൊണ്ട് തെറ്റുചെയ്യുന്ന, അരുതാത്തത് പ്രവര്‍ത്തിക്കുന്ന ഒരേയൊരു ജീവിയേ പ്രപഞ്ചത്തിലുള്ളൂ, അത് മനുഷ്യനാണ്. സത്യം കണ്ടാലും കേട്ടാലും അറിഞ്ഞാലും അനുഭവിച്ചാലും മുഖംതിരിച്ചുകളയുന്ന സ്വഭാവം മനുഷ്യനിലേയുള്ളൂ. ശരിയും തെറ്റും നല്ലതും ചീത്തയും തിരിച്ചറിയാനുള്ള സര്‍ഗശേഷിയും ദൂതന്മാര്‍ മുഖേനയുള്ള മാര്‍ഗദര്‍ശനങ്ങളുമെല്ലാം മനുഷ്യന് വേണ്ടുവോളം നല്‍കപ്പെട്ടിട്ടുണ്ട്. അവ തിരിച്ചറിഞ്ഞ് തെരഞ്ഞെടുക്കാനുള്ള സൂക്ഷ്മമായ ഉപാധികളായ കണ്ണും കാതും ഹൃദയവും തലച്ചോറുമെല്ലാം സവിശേഷ കഴിവുകളോടെ നല്‍കപ്പെട്ടിട്ടുമുണ്ട്. ഒരു ആട്ടിന്‍കൂട്ടം വഴിതെറ്റി യാത്ര ചെയ്താല്‍ അവയെ നമുക്ക് കുറ്റപ്പെടുത്താനാവുമോ? അങ്ങിനെയാണോ മനുഷ്യക്കൂട്ടം? നേര്‍വഴി തിരിച്ചറിയാനുള്ള എല്ലാ ഉപാധികളും അവനിലും ചുറ്റിലുമായി നല്‍കപ്പെട്ടിട്ടില്ലേ? മനസ്സും തലച്ചോറും മനുഷ്യന് അലങ്കാരമായി നല്‍കപ്പെട്ടിട്ടുള്ളതല്ല. മറിച്ച് അവ വേണ്ടവിധം ഉപയോഗപ്പെടുത്തി സുരക്ഷിതനാവുകയാണ് വേണ്ടത്. എന്നാല്‍ തിരക്കുകളിലൊന്നിലും കാണാത്ത പ്രത്യേകമായ ഒരു സ്വഭാവം മനുഷ്യനില്‍ മാത്രമായി കണ്ടുവരുന്നുണ്ട്; അതാണ് അഹങ്കാരമെന്നുള്ളത്. അത് ഒടുവിലായി ചെന്നെത്തുക സത്യനിഷേധത്തിലും കുറ്റകൃത്യങ്ങളിലുമായിരിക്കും.

അതുകൊണ്ട് വിനയാന്വിതരായി ബുദ്ധിയും മനസ്സും വേണ്ടവിധം ഉപയോഗപ്പെടുത്തി, അഹങ്കാരത്തിനടിമപ്പെടാതെ ജീവിക്കുക എന്ന സുരക്ഷിതമാര്‍ഗമാണ് ഏതൊരു സത്യാന്വേഷിയും തെരഞ്ഞെടുക്കേണ്ടത്. ഒരു വാളെന്ന പോലെ ഉപയോഗിക്കുന്തോറുമാണ് മനുഷ്യന്റെ ബുദ്ധിയും മനസ്സും തിളക്കവും മൂര്‍ച്ചയുള്ളതുമായിത്തീരുക. ഉപയോഗിച്ച് മിനുസപ്പെട്ട് മൂര്‍ച്ചയോടെ നിലനിര്‍ത്തിയെങ്കില്‍ മാത്രമേ ഇവ രണ്ടിന്റെയും ഉദ്ദിഷ്ടഫലം ലഭ്യമാവൂ- തലച്ചോറിലെ കൊടുങ്കാറ്റിനനുസൃതമായിരിക്കും വിഷയങ്ങളുടെ ഫലസിദ്ധി. ഉറച്ച തീരുമാനങ്ങള്‍ വരേണ്ടത് മനസ്സില്‍ നിന്നാണ്, അതും മൂര്‍ച്ചയേറിയ തീരുമാനങ്ങള്‍. അഴകൊഴമ്പന്‍ മനസ്സുകള്‍ക്ക് കൃത്യമായ ഫലസിദ്ധിയുണ്ടാക്കുക അസാധ്യമായിരിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Article

ഹീറോ ടു സീറോ

EDITORIAL

Published

on

താര ആരാധന എല്ലായിടത്തും ഉണ്ട്. ദക്ഷിണേന്ത്യയില്‍ ഇക്കാര്യത്തില്‍ എല്ലാവരേക്കാളും ഒരുപടി മുന്നിലാണ് തമിഴകം. തിരശ്ശീലയില്‍ അനീതിക്കെതിരെ പൊട്ടിത്തെറിക്കുന്ന നായകന്‍മാര്‍ രാഷ്ട്രീയ ഗോദയിലേക്കിറങ്ങുമ്പോള്‍ അല്‍പമൊരു പ്രതീക്ഷയും ചിലരൊക്കെ വെച്ചു പുലര്‍ത്തും. എന്നാല്‍ രാഷ്ട്രീയവും വെള്ളിത്തിരയും രണ്ടാണെന്ന് ഇവര്‍ തന്നെ താമസിയാതെ മനസിലാക്കി തരികയും ചെയ്യും. ഇതില്‍ ഏറ്റവും പുതിയത് വിജയിയുടെ വരവാണ്. അതിരുവിട്ട വൈകാരിക അടുപ്പവും നായകന്റെ ഉത്തരവാദിത്ത മില്ലായ്മയും ഒന്ന് ചേര്‍ന്നപ്പോള്‍ കരൂരില്‍ അത് നഷ്ടമാക്കിയത് 41 ജീവനുകളാണ്. വിജയ് സിനിമയെ പോലെ തന്നെയാണ് രാഷ്ട്രീയവും കാണുന്നതെന്ന് കരൂര്‍ വ്യക്തമാക്കിത്തരുന്നു. ജനസേവനത്തിനിറങ്ങിയ സൂപ്പര്‍ സ്റ്റാര്‍ കരിങ്കുപ്പായക്കാരായ അംഗരക്ഷകരുടെ സുരക്ഷയില്‍ സേഫ് സോ ണില്‍ വിരാജിക്കുമ്പോള്‍ നായകനെ ഒന്ന് തൊടാനായി എത്തുന്ന ആരാധകരെ പോലും എടുത്തെറിഞ്ഞാണ് സുരക്ഷക്കിറങ്ങിയ ബൗണ്‍സര്‍മാര്‍ കുറ് കാണിക്കുന്നത്. കുപ്രസിദ്ധരായ അധോലോക നായകരെ പോലെ ആരാധകര്‍ക്ക് നേരെ പോലും തോക്ക് ചൂണ്ടുന്ന കുപ്രസിദ്ധ വിഭാഗമായി ഇതിനോടകം തന്നെ വിജയിയുടെ കൂലിപ്പട മാറിക്കഴിഞ്ഞു.

തമിഴക വെട്രി കഴകം പാര്‍ട്ടി പ്രഖ്യാപിച്ചതു മുതല്‍ വിജയ്‌യെ പിന്തുടരുന്ന ക്രമസമാധാന പ്രശ്‌നങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് കരൂര്‍ സംഭവം. പക്ഷേ ഇതിലേറെ പ്രസക്തമായ കാര്യം രക്ഷകനാവുമെന്ന് പ്രഖ്യാപിച്ച് കരാവന്‍ ടൂറിനിറങ്ങിയ വിജയ് ആള്‍ക്കൂട്ടം തിക്കിലും തിരക്കിലും പെട്ട് മരിച്ചുവീഴുമ്പോള്‍ സേഫായി മുങ്ങുന്നു എന്നതാണ്. മരിച്ചവരേയും പരിക്കേറ്റവരേയും കൊണ്ട് ആംബുലന്‍സു കള്‍ തുരുതുരെ ഓടുമ്പോള്‍ നായകന്‍ നാട്ടിലേക്ക് വെച്ചു പിടിക്കാന്‍ വിമാനത്താവളത്തിലേക്ക് പായുകയായിരുന്നു. രണ്ട് കാഴ്ചകളാണ് മധുരൈ വിമാനത്താവളത്തില്‍ കഴിഞ്ഞ ആഴ്ച കരൂര്‍ അപകട സമയത്ത് കണ്ടത്. കോണ്‍ഗ്രസ് എം.പി ജ്യോതിമണി സെന്തില്‍ മണി അപകടമറിഞ്ഞ് എത്തി വിമാനമിറങ്ങി ആശുപത്രിയിലെത്താന്‍ വ്യഗ്രത കാണിച്ച് ഓടുന്നതായിരുന്നു ഒരു കാഴ്ച. അതേസമയം അപകട വിവരമറിഞ്ഞ് അംഗരക്ഷകര്‍ക്കൊപ്പം ചെന്നൈയിലേക്ക് മുങ്ങാന്‍ ഓടുന്ന വിജയിയായിരുന്നു മറു കാഴ്ച. പതിനായിരം പേര്‍ക്ക് ഒത്തുകൂടാന്‍ മാത്രം അനുമതി നല്‍കിയ സ്ഥലത്ത് ലക്ഷത്തിലേറെ പേര്‍ വന്നെങ്കില്‍ അതിന് ഉത്തരവാദി ആരാണ് എന്നത് പ്രസക്തമായ ചോദ്യമാണ്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലും കെല്‍പില്ലാത്ത പാര്‍ട്ടിയും നേതാവും എങ്ങിനെ നാടിനെ രക്ഷിക്കും.

സ്വന്തം പരിപാടിക്ക് ആളെക്കൂട്ടാന്‍ പ്രഖ്യാപിച്ചതിനേക്കാളും മണിക്കൂറുകള്‍ കഴിഞ്ഞ് എത്തുന്ന നായകന്‍. എത്തിയ ഉടന്‍ സിനിമാ ഡയലോഗ് പോലെ ഭരണ കക്ഷിക്കെതിരെ ചറ പറ ഡയലോഗ് താന്‍ മുഖ്യമന്ത്രിയാവുന്നതോടെ എല്ലാം ശരിയാകുമെന്ന പ്രഖ്യാപനം. ഇതോടെ തന്റെ റോള്‍ തീര്‍ന്നെന്നാണ് നായകന്‍ കരുതുന്നത്. തന്റെ പ്രത്യേക പ്രചാരണ വാഹനത്തില്‍നിന്ന് ജനക്കൂട്ടത്തിലേക്ക് കുടിവെള്ള കുപ്പികള്‍ എറിഞ്ഞുകൊടുത്തതാണ് ഹീറോയുടെ ഹീറോയിസം എന്നാണ് ടി.വി.കെ നായകന്‍ കരുതുന്നത്. സെപ്തംബര്‍ 13ന് തിരുച്ചിറപ്പള്ളിയില്‍ നിന്നാണ് വിജയ് നടത്തുന്ന പാര്‍ട്ടിയുടെ സംസ്ഥാന പര്യടനം തുടങ്ങുന്നത്. ഇതിന് തുടക്കം കുറിക്കുന്നതിനു മുന്‍പുതന്നെ 23 പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പൊലീസ് മുന്നോട്ടുവെച്ചിരുന്നു. ഒരു സിനിമാ താരമെന്ന നിലയില്‍ വിജയയെ കാണാന്‍ ധാരാ ളം പേര്‍ എത്തുമെന്നും ഇത്തരം ആള്‍ക്കൂട്ടം അപകടമുണ്ടാക്കുമെന്നും ബോധ്യമുള്ളതുകൊണ്ടുതന്നെയാണ് പൊലീസിനോട് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് എന്നാണ് സര്‍ക്കാരിന്റെ പക്ഷം. അതിന്റെ ഭാഗമായാണ് വിജയ്ക്ക് റോഡ് ഷോ നടത്തുന്നതിന് അനുമതി നിഷേധിച്ചത്. പകരം പ്രത്യേക ഒരുക്കിയ ബസിലായിരുന്നു വിജയ് ജനങ്ങള്‍ക്കിടയില്‍ എത്തിയത്. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെ കൊണ്ടുവരുന്നത് ഒഴിവാക്കാന്‍ പ്രത്യേക നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, കരൂരില്‍ മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെട്ടത് നിയന്ത്രണങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നതിനു തെളിവാണ്. വന്നവരില്‍ കുട്ടികള്‍ മാത്രം ആയിരത്തിലേറെ വരുമെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരിലുമുണ്ട് ഏഴ് കുട്ടികള്‍. വേദികളില്‍ അടിസ്ഥാന വൈദ്യസഹായവും കുടിവെള്ളവും സംഘാട കര്‍ ഉറപ്പാക്കണമെന്നായിരുന്നു മറ്റൊരു വ്യവസ്ഥ. വേദിക്ക് സമീപം ആംബുലന്‍സുകള്‍ക്ക് യാത്ര ചെയ്യാന്‍ തടസമുണ്ടാകരുതെന്നും നിര്‍ദേശിച്ചിരുന്നു. എല്ലാംകാറ്റില്‍ പറത്തി.

രാഷ്ട്രീയ മോഹവുമായി 2009 ലാണ് വിജയ് തന്റെ ഫാന്‍ ക്ലബ് ആയ വിജയ് മക്കള്‍ ഇയക്കം ആരംഭിക്കുന്നത്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഘടന അണ്ണാ ഡി.എം.കെസഖ്യത്തെ പിന്തുണച്ചു. 2021 ഒക്ടോബറില്‍ തമിഴ്‌നാട്ടില്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഫാന്‍ ക്ലബ് മത്സരിച്ചു. മത്സരിച്ച 169 സീറ്റുകളില്‍ 115 സീറ്റിലും വിജയിക്കുകയും ചെയ്തു. ശേഷം 2024 ഫെബ്രുവരിയിലാണ് വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടിയായി തമിഴക വെട്രി കഴകം പ്രഖ്യാപിക്കുന്നത്. ഒരു വര്‍ഷത്തോളം വലിയ ഓളമുണ്ടാക്കാന്‍ പാര്‍ട്ടിക്കായില്ലെങ്കിലും പിന്നീട് സ്ഥിതി മാറി. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിജയ് കളമറിഞ്ഞ് പണിതുടങ്ങി. അടുത്തിടെ അദ്ദേഹം നടത്തിയ വിവാദപ്രസംഗങ്ങളും അതിനു പിന്നാലെ പര്യടനത്തിനു തുടക്കം കുറിച്ചതും. സിനിമ പോലെത്തന്നെ ജനവിധിയും ഭാ ഗ്യവും തുണച്ചാല്‍ മാത്രമേ രാഷ്ട്രീയയാത്ര നൂറുകോടി ക്ലബ്ബിലെത്തൂ എന്നുള്ള തിരിച്ചറിവു കൂടി വിജയ്ക്ക് ഉണ്ടാകേണ്ടതുണ്ട്. ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തി കോടതിയുടെ പഴി പോലും കേള്‍ക്കേണ്ടി വന്ന വിജയ്ക്ക് പ്രത്യയ ശാസ്ത്രമോ കൃത്യമായ കാഴ്ചപ്പാടോ ഇല്ല. ഇപ്പോഴും താരങ്ങളുടെ രസികര്‍ മണ്‍ട്രം പോലൊരു തട്ടിക്കൂട്ട് സെറ്റപ്പിലാണ് പാര്‍ട്ടിയെ ഓടിക്കുന്നത്. അതുകൊണ്ട് തന്നെ ജനങ്ങളെ നിയന്ത്രിക്കാനൊ മറ്റോ ശേഷിയുള്ള രണ്ടാം നിര നേതാക്കള്‍ പാര്‍ട്ടിയില്‍ തുലോം കുറവാണ്. കരൂര്‍ ദുരന്തം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം കണ്ണീര്‍ വീഡിയോ പുറത്തിറക്കിയതു കൊണ്ട് മാത്രം ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും അദ്ദേഹത്തിന് ഒഴിയാനാവില്ല. രാഷ്ട്രീയപരമായ മാനങ്ങള്‍ എത്ര ചമച്ചാലും ഈ മരണങ്ങള്‍ക്ക് വിജയ് ഉത്തരവാദിത്തം പറയേണ്ടിവരും.

Continue Reading

Article

വിളിച്ചുവരുത്തിയ വിന

EDITORIAL

Published

on

തമിഴ്‌നാട്ടിലെ കരൂരില്‍ നടന്‍ വിജയ്‌യുടെ പര്യടനത്തിനിടെ പിഞ്ചുകുട്ടികളുള്‍പ്പെടെ നാല്‍പ്പത് പേരുടെ ജീവന്‍ നഷ്ടമായ സംഭവത്തെ വിളിച്ചുവരുത്തിയ വിന എന്നുമാത്രമേ വിശേഷിപ്പിക്കാനാകൂ. ജനക്കൂട്ടം ഒഴുകിയെത്തുമെന്ന കൃത്യമായ ധാരണയുണ്ടായിട്ടും ഒരു മുന്‍കരുതലുമെടുത്തില്ലെന്നു മാത്രമല്ല, അധികൃതരുടെ നിര്‍ദേശങ്ങളെല്ലാം കാറ്റില്‍പറത്തുകയും ചെയ്ത പരിപാടിയുടെ സംഘാടകരായ വെട്രി കഴകം പാര്‍ട്ടിക്കോ അതിന്റെ സംസ്ഥാന അധ്യക്ഷനായ നടന്‍ വിജയിക്കോ ഈ ദുരന്തത്തിന്റെ ഉ ത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഒരിക്കലും സാധ്യമല്ല. എം.ജി.ആറിന്റെയും ജയലളിതയുടെയും ചുവടു പിടിച്ച്, അഭ്രപാളിയില്‍ കത്തിനില്‍ക്കുമ്പോള്‍ തന്നെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിപദം ലക്ഷ്യംവെക്കുകയും അത് ഉറക്കെ പറയുകയും ചെയ്ത് രാഷ്ട്രീയ പ്രവേശം നടത്തിയ ഇളയദളപതി പക്ഷേ അതിനുവേണ്ടത്ര ഗൃഹപാഠങ്ങളൊന്നും ചെയ്തിട്ടില്ലെന്നതാണ് ശനിയാഴ്ച്ചയുണ്ടായ ധാരുണ സംഭവങ്ങള്‍ തെളിയിക്കുന്നത്. രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങളും ആള്‍ക്കൂട്ടത്തിന്റെ മനശാസത്രവുമൊ ന്നും മനസ്സിലാക്കാതെയുള്ള വിജയ്‌യുടെ യാത്രയില്‍ ഇങ്ങനയൊരു ദുരന്തം ഒളിഞ്ഞിരിപ്പുണ്ടെന്നതിനുള്ള സൂചനകള്‍ നേരത്തെതന്നെ പ്രകടമായതാണ്. അത് എപ്പോള്‍ എവിടെ വെച്ച് എന്നുള്ളതിനുള്ള ഉത്തരമാണ് ശനിയാഴ്ച്ച കരൂരിലെ വേലുച്ചാമിപുരത്തുനിന്നുണ്ടായിരിക്കുന്നത്.

ഈ മാസം 13 നാണ് വിജയ്‌യുടെ സംസ്ഥാന പര്യടനം ആരംഭിച്ചത്. ശനിയാഴ്ച നാമക്കലിലും കരൂരിലുമായിരുന്നു റാലി. അരലക്ഷത്തോളം പേരാണ് കരൂര്‍ വേലുച്ചാമി പുരത്ത് വിജയെ കാണാനായി തടിച്ചുകൂടിയത്. പകല്‍ 1.45 ഓടെ വിജയ് കരൂരില്‍ എത്തുമെന്നാണ് അറിയിച്ചത് എന്നാല്‍ അഞ്ചുമണിക്കൂറോളം വൈകി രാത്രി 7.20 ഓടെയാണ് വിജയ് എത്തിയത്. വിജയയെ കാത്ത് രാവിലെ മുതല്‍ സ്ത്രീകളും കുട്ടികളും വയോധികരുമടക്കമുള്ള ജനങ്ങള്‍ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. പരിപാടിക്ക് 10,000 പേര്‍ മാത്രമേ എത്തിച്ചേരുള്ളൂ എന്നാണ് ടിവികെ നേതൃത്വം കരുതിയിരുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് അനിയന്ത്രിതമായി പ്രദേശത്തേക്ക് ജനമൊഴുകിയെത്തി. രാവിലെ മുതല്‍ കാത്തിരുന്ന പലരും തിരക്ക് അനിയന്ത്രിതമായതോടെ തളര്‍ന്നുവീണു. പ്രദേശത്ത് പന്തലോ മറ്റ് സൗകര്യങ്ങളോ ഒരുക്കിയിരുന്നില്ല. കുടിവെള്ളവും ലഭ്യമാക്കിയിരുന്നില്ല. കനത്ത ചൂടും മണിക്കൂറുകളുടെ കാത്തിരിപ്പും തിരക്കും ആയതോടെ ആളുകള്‍ തളര്‍ന്നുവീണുതുടങ്ങി. പ്രചരണവാഹനത്തിനു മുകളില്‍ നിന്നാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. വാഹന ത്തിനടുത്തേക്ക് ആളുകള്‍ എത്താന്‍ ശ്രമിച്ചതോടെ തിര ക്കില്‍പ്പെട്ട് പലരും ശ്വാസം മുട്ടി വീണു. വാഹനത്തിനു മുകളില്‍ നിന്ന് വിജയ് വെള്ളക്കുപ്പികള്‍ ജനങ്ങള്‍ക്ക് എറിഞ്ഞു നല്‍കുകയുമുണ്ടായി. ഈ വെള്ളക്കുപ്പികള്‍ക്കായി ആളുകള്‍ തിരക്കുകൂട്ടിയതും ദുരന്തത്തിന് കാരണമായെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അപകടമുണ്ടായതിന് പിന്നാലെ കാരവനില്‍ കയറി ദുരന്തമുഖത്ത് നിന്നും സ്ഥലം വിട്ട വിജയയെ പിന്നീട് കാണുന്നത് എസ്.യുവി വാഹനത്തില്‍ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലാണ്. ഇവിടെവെച്ചുപോലും മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതെ അദ്ദേഹം ചെന്നൈയിലേക്ക് പോകുകയായിരുന്നു. ഇതിനൊക്കെ ശേഷമാണ് എക്‌സില്‍ താരത്തിന്റെതായ ഒരു കുറിപ്പ് ദുരന്തം സംബന്ധിച്ച് ആദ്യമായി പുറത്തുവരുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് പറഞ്ഞ നേതാവ്, അടുത്ത മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ, ആറ് മാസത്തിനകം അധികാരം മാറുമെന്ന് പൊലീസിനെ താക്കീത് ചെയ്ത വിജയ് ആളുകള്‍ കുഴഞ്ഞുവീഴുന്നത് കണ്ടിട്ടും തന്റെ പ്രസംഗം തുടര്‍ന്ന് പിന്നീട് അപകടം വലിയ ദുരന്തത്തിലേക്കെത്തിയപ്പോള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിയത് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന ചോദ്യം തമിഴ്‌നാട്ടില്‍ വ്യാപകമായി ഉയരുകയാണ്.

രാജ്യത്ത് ആള്‍ക്കൂട്ട ദുരന്തങ്ങള്‍ അടിക്കടി ആവര്‍ത്തിക്കപ്പെടുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് ജൂണ്‍ നാലിന് ബെംഗളൂരു നഗരവും സമാനമായ ദുരന്തത്തിന് സാക്ഷ്യം വഹിക്കുകയുണ്ടായി. 18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയതിലുള്ള റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ആഘോഷമായിരുന്നു അന്ന് ദുരന്തത്തില്‍ കലാശിച്ചത്. ടീമിന്റെ വിക്ടറി പരേഡിനിടെ 11 പേരാണ് തിക്കിലും തിരക്കിലും ജീവന്‍ വെടിഞ്ഞത്. ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലുണ്ടായ തിരക്കില്‍ 18 പേരുടെയും മഹാകുംഭമേളക്കിടെ 25 ഓളം പോരുടെയും ജീവന്‍ നഷ്ടമായതിന് രാജ്യം സാക്ഷ്യംവഹിച്ചിട്ട് അധിക കാലമായിട്ടില്ല. സാമൂഹ്യ മാധ്യമങ്ങള്‍ തരങ്കംതീര്‍ക്കുന്ന പുതിയ കാലത്ത് രാഷ്ട്രീയം, കല, സാംസ്‌കാരി കം എന്നിങ്ങനെ എന്തിന്റെ പേരിലും ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തര ത്തിലുള്ള ഏതു കൂടിച്ചേരലുകളും യുവാക്കളുടെയും കു ട്ടികളുടെയുമെല്ലാം അനസ്യൂതമായ ഒഴുക്കിന് വേദിയായി ക്കൊണ്ടിരിക്കുന്നുണ്ട്. ആള്‍ക്കൂട്ടത്തെ വിളിച്ചുവരുത്തു കയെന്നത് വളരെ എളുപ്പമാണെങ്കിലും അതിനെ നിയന്ത്രി ക്കുകയെന്നത് ഏറെ ശ്രമകരമായ കാര്യമാണ്. ഈ മുന്നറി യിപ്പുകൂടിയാണ് ഇത്തരം ദുരന്തങ്ങള്‍ നല്‍കുന്നു പാഠം

Continue Reading

Article

ജി.എസ്.ടി ആനുകൂല്യവും പ്രായോഗികതയും

EDITORIAL

Published

on

കൊട്ടിഘോഷിച്ച് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ജി.എസ്.ടി നിരക്കിളവ് ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് സര്‍ക്കാറിന്റെ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്തിരുന്നതെങ്കിലും അതിന്റെ ആനുകൂല്യങ്ങള്‍ അവരിലേക്കെത്താന്‍ കടമ്പകള്‍ ഏറെയുണ്ടെന്നതാണ്, നിയമം പ്രായോഗികപദത്തിലെത്തിയപ്പോഴുള്ള വിലയിരുത്തല്‍. നാല് സ്ലാബുകളുണ്ടായിരുന്ന ജി.എസ്.ടി രണ്ടു സ്ലാബുകളായി പുനസംഘടിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. 5, 12, 18, 28 എന്നിങ്ങനെയായിരുന്നു നേരത്തെ എങ്കില്‍ ഇനി മുതല്‍ ഇതില്‍ 12, 28 സ്ലാബുകള്‍ ക്ക് പകരം നാല്, 18 സ്ലാബുകളിലായിരിക്കും നികുതി കണക്കാക്കുക. ഭൂരിഭാഗം പാക് ചെയ്ത ഭക്ഷ്യോത്പന്നങ്ങളുടെയും തീരുവ അഞ്ചു ശതമാനമാവുമെന്നതാണ് വിപണിയില്‍ വലിയ ചലനമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. നെയ്യ്, പനീര്‍, ഭട്ടര്‍, കെച്ചപ്പ്, ജാം, ഡ്രൈ ഫ്രൂട്ട്‌സ്, കോഫി, ഐസ്‌ക്രീം എന്നിവ ഈ പട്ടികയില്‍ വരും. കൂടാതെ ടി.വി, എ.സി, വാഷിങ് മെഷീന്‍ തുടങ്ങി ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്‌സുകള്‍ക്കും (എഫ്.എം.സി.ജി) വില കുറയുമെന്നായിരുന്നു സര്‍ക്കാറിന്റെ അവകാശവാദം. മരുന്നുകുള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ എന്നിവയുടെ തീരുവയും കുറയുന്നുണ്ട്. കാറുകളുടെ ജി.എസ്.ടി 28ല്‍ നിന്ന് 18 ശതമാനമായാണ് കുറച്ചത്. അതേസമയം ആഢംബര ഉത്പന്നങ്ങള്‍ക്ക് 40 ശതമാനം എന്ന പ്രത്യേക സ്ലാബ് നിശ്ചയിച്ചിട്ടുണ്ട്. ആഢംബര ഉത്പന്നങ്ങള്‍ക്ക് നേരത്തെ 28 ശതമാനം ജി.എസ്.ടിക്കു പുറമെ പ്രത്യേക സെസ് ആണ് ഏര്‍പ്പെടുത്തിയിരുന്നത്.

നിരക്കിളവ് ജനങ്ങളിലേക്കെത്തുമോയെന്ന ആശങ്കകള്‍ക്ക് അടിവരയിടുന്നതാണ് തുടക്കത്തില്‍ തന്നെ വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചന. വിലകുറയുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന അവശ്യ സാധനങ്ങളില്‍ പലതിനും ഇപ്പോഴും വിലയില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ല. ബേക്കറി ഉല്‍പന്നങ്ങള്‍, മസാല സാധനങ്ങള്‍, പാദരക്ഷകള്‍, തുണിത്തരങ്ങള്‍, ഇരുമ്പു സാധനങ്ങള്‍ തുടങ്ങിയവക്കെല്ലാം പഴയ വിലതന്നെയാണ് നിലവിലുള്ളത്. മരുന്നുകള്‍ക്കും വിലക്കുറവ് അനുഭവപ്പെട്ടുതുടങ്ങിയിട്ടില്ല. തങ്ങളുടെ കൈവശമുള്ള സ്‌റ്റോക്കുകള്‍ പഴയ നിരക്കില്‍ വാങ്ങിയതാണെന്നും ഇത് കമ്പനികള്‍ തിരിച്ചെടുക്കാത്തതിനാലാണ് വിലയില്‍ മാറ്റംവരുത്താന്‍ കഴിയാത്തതെന്നുമാണ് വ്യാപാരികളുടെ പക്ഷം. പഴയ സംവിധാനത്തില്‍ 12, 18 ശതമാനം നികുതി ഒടുക്കി വാങ്ങിയ സാധനങ്ങള്‍ പുതിയ രീതിയനുസരിച്ച് അഞ്ചുശതമാനം നിരക്കില്‍ വിറ്റയിക്കുമ്പോള്‍ തങ്ങള്‍ക്കുണ്ടാകുന്ന ഭീമമായ നഷ്ടം ആരു നികത്തുമെന്ന ചോദ്യം ന്യായവും ഭരണകൂടം ഉത്തരം നല്‍കേണ്ടതുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ നേരത്തെയുള്ള സ്‌റ്റോക്കുകള്‍ കമ്പനികളിലേക്ക് തിരിച്ചയക്കണമെന്നും പകരം പുതിയ നികുതി നിരക്കില്‍ സാധന ങ്ങള്‍ ഇറക്കണമെന്നുമാണ് ഇതിനുള്ള അധികൃതരുടെ മറുപടി. അപ്പോള്‍ കമ്പനികള്‍ക്ക് വരുന്ന നഷ്ടം ആരു നികത്തുമെന്ന ചോദ്യത്തിന് സര്‍ക്കാറിന് ഉത്തരമില്ലാത്ത അവസ്ഥയാണ്. നിത്യോപയോഗ സാധനങ്ങളും വീട്ടുപകരണങ്ങളുമുള്‍പ്പെടെ ഏകദേശം 99 ശതമാനം വസ്തുക്കളും അഞ്ച്, 18 ശതമാനം നികുതിയിലേക്ക് മാറിയിട്ടും അതിന്റെ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങിയിട്ടില്ലെന്നത് ഇതുമായ ബന്ധപ്പെട്ട് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ച ആശങ്കക്ക് അടിവരയിടുകയാണ്.

രാജ്യത്ത് ജി.എസ്.ടി കൊണ്ടുവന്ന ഘട്ടത്തില്‍ രൂപപ്പെട്ട അതേ അവ്യക്തത പുതിയ പരിശ്കാരത്തിലും തുടരുന്നുവെന്നത് വ്യക്തമാവുകയാണ്. ബീഹാര്‍ തിരഞ്ഞെടുപ്പുമുന്നില്‍ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ നാടകമാണിതെന്ന ആരോപണത്തെ സര്‍ക്കാര്‍ സമീപനം തന്നെ അടി വരയിടുന്നുണ്ട്. വേണ്ടത്ര പഠനങ്ങളോ ആലോചനകളോ ഇല്ലാത്തതിന്റെ പ്രയാസങ്ങള്‍ തുടക്കത്തില്‍ തന്നെ മുഴച്ചുനില്‍ക്കുകയാണ്. 500 ഓളം സാധനങ്ങളിലാണ് നിരക്കിളവ് ഉണ്ടാകേണ്ടത്. നാലുകോടിയോളം വരുന്ന ചില്ലറ വ്യാപാരികളിലൂടെയാണ് ഈ ഇളവ് ജനങ്ങളിലേക്കെത്തേണ്ടത്. അതുകൊണ്ടുതന്നെ ശക്തമായ നിരീക്ഷണം ഉണ്ടായിട്ടില്ലെങ്കില്‍ നേട്ടം ജനങ്ങളിലേക്കെത്തില്ലെന്നുറപ്പാണ്. തുടക്കത്തില്‍ തന്നെ ഇതാണ് അവസ്ഥയെങ്കില്‍ ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ കാര്യങ്ങളെല്ലാം പഴയപടിയില്‍ തന്നെയായിരിക്കുമെന്നകാര്യത്തില്‍ സംശയത്തിനുപോലും ഇടയില്ല. കമ്പനികളും ഇടനിലക്കാരുമെല്ലാം ആനുകൂല്യങ്ങളുടെ പങ്ക് മുഴുവന്‍ പറ്റുന്ന അവസ്ഥയായിരിക്കും ഉണ്ടാവുക. സംസ്ഥാനങ്ങള്‍ക്ക് കിട്ടേണ്ട വരുമാനവും വലിയതോതില്‍ കുറയുമെന്നതാണ് ഈ പരിഷ്‌കരണത്തിന്റെ മറ്റൊരുവശം. 2017ല്‍ അവതരിപ്പിച്ച ജി.എസ്.ടി യുടെ സ്ലാബ് സ്ട്രക്ചര്‍ തന്നെ വലിയ ആശയക്കുഴപ്പത്തിനും അനീതിക്കും ഇടയാക്കിയിരുന്നു. 5%, 12%, 18%, 28% എന്നിങ്ങനെ വിഭജിച്ച നിരക്കുകള്‍, ആദ്യം തന്നെ ധനികര്‍ക്കു സൗകര്യവും സാധാരണക്കാര്‍ക്ക് ഭാരവും നല്‍കുന്ന രീതിയിലായിരുന്നു. ദിവസേന ആവശ്യമായ പല സാധനങ്ങളും 18% സ്ലാബിലേക്ക് കയറി. 28% വരെ എത്തിച്ച ചില ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മാണ മേഖലയെയും അടിസ്ഥാന സൗകര്യ വികസനത്തെയും ബാധിച്ചു. എട്ട് വര്‍ഷമായി നികുതി കൊള്ളയിലൂടെ സമാഹരിച്ച പണം എവിടെ പോയി എന്ന ചോദ്യവും ഇവിടെ ഉയരുകയാണ്.

Continue Reading

Trending