X

വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ജനകീയ ഹോട്ടലുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍

പത്തുരൂപ സബ്‌സിഡി നിര്‍ത്തലാക്കിയതോടെ ‘വിശപ്പുരഹിത കേരളം’ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ജനകീയ ഹോട്ടലുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. കോവിഡ് ഭീഷണി ഒഴിഞ്ഞതിനാലാണ് ജനകീയ ഹോട്ടലുകള്‍ക്കുള്ള സബ്‌സിഡി പിന്‍വലിക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം തദ്ദേശവകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.

2020-21-ലെ സംസ്ഥാന ബജറ്റിലാണ് കേരളത്തിലിനിയാരും പട്ടിണി കിടക്കില്ലെന്ന വാഗ്ദാനവുമായി കുടുംബശ്രീക്ക് കീഴില്‍ 1000 ജനകീയ ഹോട്ടലുകള്‍ പ്രഖ്യാപിച്ചത്. എന്നാല്‍, ജനകീയ ഹോട്ടലുകള്‍ കൊവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ തുടങ്ങിയവയാണെന്നാണ് തദ്ദേശസ്വയംഭരണവകുപ്പ് ഇപ്പോള്‍ പറയുന്നത്. സ്വപ്നപദ്ധതിയില്‍നിന്നും സര്‍ക്കാര്‍ പിന്മാറിയതോടെ ആറായിരത്തോളം കുടുംബശ്രീ പ്രവര്‍ത്തകരാണ് പ്രതിസന്ധിയിലായത്. പത്തുരൂപ സബ്‌സിഡി നിര്‍ത്തലാക്കിയതോടെ ഊണിന്റെ വില 30 രൂപയാക്കി ഉയര്‍ത്തേണ്ടി വന്നു.

എട്ടുമാസത്തെ സബ്‌സിഡിത്തുക ലക്ഷങ്ങള്‍ കുടിശ്ശികയായി തുടരവേയാണ് സര്‍ക്കാരിന്റെ പൊടുന്നനെയുള്ള പിന്‍മാറ്റം. ഭക്ഷ്യവസ്തുക്കളുടെയും പാചകവാതകത്തിന്റെയും വില കൂടിയതിനെത്തുടര്‍ന്ന് പൂട്ടലിന്റെ വക്കിലെത്തിയ ഹോട്ടലുകള്‍ക്ക് ഫലത്തില്‍ വില വര്‍ധനകൊണ്ട് ഗുണമില്ല. സബ്‌സിഡി പിന്‍വലിച്ചെങ്കിലും വില നിശ്ചയിക്കാനുള്ള അവകാശം ഇപ്പോഴും കുടുംബശ്രീ ജില്ലാമിഷനുതന്നെയാണ്. കെട്ടിടവാടക, വൈദ്യുതി, വെള്ളം ബില്ലുകള്‍ തുടര്‍ന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കിയാലും നഷ്ടത്തില്‍നിന്ന് കരകയറാന്‍ സാധ്യമല്ലെന്നാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ പറയുന്നത്.

 

webdesk13: